Pages

Sunday, April 24, 2016

ലോകപുസ്തകദിനത്തിൽ

തേർത്തല്ലിയിൽ നിന്ന് ഇന്നലെ ലഭിച്ച അനുഭവം എത്രയേറെ വ്യത്യസ്തവും ഹൃദ്യവുമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല.ഒന്നാന്തരമൊരു വായനക്കാരനും മികച്ച കരാത്തെ  ഇൻസ്ട്രക്ടറുമായ ബെന്നി സെബാസ്റ്റ്യൻ ക്ഷണിച്ചിട്ടാണ് ലോകപുസ്തകദിന(ഏപ്രിൽ 23)ത്തിൽ സംസാരിക്കാൻ ഞാൻ തേർത്തല്ലിയിൽ എത്തിയത്.ബെന്നിയുടെ മകൻ പ്രവീണിനോടൊപ്പം തേർത്തല്ലിയിൽ ബസ്സിറങ്ങുമ്പോൾ  നമുക്കെല്ലാം സുപരിചിതമായ കരാത്തെ വേഷത്തിൽ ഒരു ബ്ലാക്‌ബെൽട് ധാരി ഓട്ടോറിക്ഷയുമായി ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.സുബീഷ് എന്നാണ് ഈ സുഹൃത്തിന്റെ പേര്.സുബീഷിന്റെ മകൻ അഭിജിത്തും ഓട്ടോയിൽ ഉണ്ടായിരുന്നു.ഒന്നാം ക്ലാസിൽ നിന്ന് രണ്ടാം ക്ലാസ്സിലേക്ക് പോവാൻ കാത്തുനിൽക്കുന്ന മിടുക്കനാണ് അഭിജിത്ത്.
ഞങ്ങൾ ഡ്രീംലാന്റ് ഓഡിറ്റോറിയത്തിലേക്ക് പോയി.ഷൊറിൻ റീയു കരാത്തെ ക്ലബ്ബും തേർത്തല്ലിയിലെ അപ്പോളോ ലൈബ്രറിയും ചേർന്ന് നടത്തുന്ന ലോകപുസ്തദിനാചരണത്തിനുള്ള ഇടം അവിടെയാണ്.ഞങ്ങൾ എത്തിച്ചേരുമ്പോൾ ഡ്രീലാന്റ് ഓഡിറ്റോറിയത്തിൽ ഒരു കല്യാണത്തിനു ശേഷമുള്ള സദ്യ നടക്കുകയായിരുന്നു.പ്രവീണും സുബീഷും എന്നെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.അവിടെ കരാത്തെ വേഷത്തിൽ ബെന്നിയും മറ്റ് ഇൻസ്ട്രക്ടർ മാരും കരാത്തെ പഠിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒരു സംഘവും ഉണ്ടായിരുന്നു.എന്നെ കരാത്തെക്കാരുടെ ഔപചാരികരീതിയിൽ തന്നെ സ്വീകരിക്കാൻ പോവുകയാണെന്ന് ബെന്നി പറഞ്ഞു.കുട്ടികളും ഇൻസ്ട്രക്റ്റർമാരുമെല്ലാം ശരീരം ചെറുതായൊന്ന് മുന്നോട്ടേക്കാഞ്ഞ് അല്പമായി തല കുനിച്ച് 'ഊസ്' എന്നുച്ചരിച്ച് എന്നെ അഭിവാദ്യം ചെയ്തു.കുറച്ചൊരു പരിഭ്രമം തോന്നിയെങ്കിലും കുട്ടികളുടെയും ഇൻസ്ട്രക്റ്റർമാരുടെയുമെല്ലാം മുഖത്ത് തെളിഞ്ഞുകണ്ട പ്രസന്നഭാവം എനിക്ക് ധൈര്യം പകർന്നു.
ഉച്ച കഴിഞ്ഞ് രണ്ടരമണിയാവുമ്പോഴേക്കും ഓഡിറ്റോറിയത്തിലെ കല്യാണസദ്യ കഴിഞ്ഞ് ആളുകളൊക്കെ പോയി ഞങ്ങളുടെ പരിപാടി തുടങ്ങാമെന്ന നിലായായി.അതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴേക്കും എന്റെ പഴയ വിദ്യാർത്ഥിനിയും ഇപ്പോൾ എളേരിത്തട്ട് ഗവ.കോളേജിലെ അധ്യാപികയുമായ ജ്യോത്‌സന അവിടെ എത്തി.ആ വഴി പോകുമ്പോൾ പരിപാടിയുടെ ഫ്‌ളക്‌സ് കണ്ട് ഇറങ്ങിയതായിരുന്നു ജ്യോത്‌സന.എന്തായാലും, ജ്യോത്‌സനയുടെ വരവും വലിയൊരു സന്തോഷമായി.
കരാത്തെ ഇൻസ്ട്രക്റ്റർ കൂടിയായ രാഘവൻ മാഷുടെ ആമുഖവിശദീകരണവും ബെന്നിയുടെ സ്വാഗതഭാഷണവും കഴിഞ്ഞ് ജോൺജോ മാസ്റ്ററുടെ അധ്യക്ഷഭാഷണം.പിന്നെ  മുക്കാൽ മണിക്കൂറോളം ഞാൻ സംസാരിച്ചു.തുടർന്ന്  ക്രിസ്റ്റീന ജോഷി,അനുറോസ് ബെന്നി എന്നീ കുട്ടികൾ അവരുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു.ക്രിസ്റ്റീന ആനന്ദിന്റെ ഒരു പുസ്‌കത്തെ കുറിച്ചും അനുറോസ് എന്റെ 'കുടക് കുറിപ്പുകളെ' കുറിച്ചുമാണ് സംസാരിച്ചത്.അത് കഴിഞ്ഞ് അരമണിക്കൂറിലധികം സമയം ഞാൻ കുട്ടികളുടെയും മറ്റുള്ളവരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.ആ സംവാദവും വളരെ അർത്ഥവത്തായിരുന്നു.
ഒരു കരാത്തെ ക്ലബ്ബ് മുൻകയ്യെടുത്ത് ലോകപുസ്‌കദിനാചരണം സംഘടിപ്പിച്ച് വായന എന്ന അനുഭവത്തെ കുറിച്ച് വളരെ സ്വതന്ത്രവും ഗൗരവപൂർണവും അതേസമയം അനൗപചാരികതയുടെ സുഖം പകരുന്നതുമായ ആലോചനകൾക്ക് വേദിയൊരുക്കിയത് കേരളത്തിലെ,ഒരു പക്ഷേ ,ലോകത്തിലെ തന്നെ ആദ്യത്തെ അനുഭവമായിരിക്കും.തേർത്തല്ലിയിലെ ഷോറിൻ റീയു കരാത്തെ ക്ലബ്ബിനും അപ്പോളോ ലൈബ്രറിക്കും ഇന്നലെ ഡ്രീംലാന്റ് ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന പുസ്തകപ്രേമികൾക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.

No comments:

Post a Comment