Pages

Monday, November 29, 2010

ഒച്ചകള്‍

ഉറുമ്പിന്റെ കാലൊച്ച കേള്‍ക്കണം കവി
ഉഗ്രസ്‌ഫോടനങ്ങള്‍ക്കുനേരെ ബധിരനായിരിക്കയും വേണം
കവിതാബാഹ്യമായ വാശിയുടെ കറകറയൊച്ച
സുഹൃത്തേ,എന്റെ കാത് പൊട്ടിക്കുന്നു.

Friday, November 19, 2010

ശത്രു

ശത്രുവിനെ ഉന്നം വെച്ചു തന്നെയാണ് എറിഞ്ഞത്
നെഞ്ചില്‍ വന്നുകൊണ്ട്
മലര്‍ന്നടിച്ചുവീണപ്പോള്‍ ഉറപ്പായി
പിഴച്ചില്ല.

ഒരു ദുസ്സ്വപ്‌നം

ഏതോ രാജ്യത്തെ ഏതോ പ്രാചീന സര്‍വകലാശാലയില്‍
ഞാന്‍ പരീക്ഷയെഴുതുന്നു
എല്ലാ ഉത്തരങ്ങളും ശരിയായി എഴുതിക്കഴിയുമ്പോള്‍
രാജഭടന്മാര്‍ എത്തുന്നു
എന്നെ കഴുമരത്തിലേക്കു കൊണ്ടുപോവുന്നു.

ചിത്രം

കാണുന്നതെല്ലാം കയ്യെത്തിപ്പിടിക്കുന്ന കൈകള്‍
തിന്നാലും തിന്നാലും തുറന്നുതന്നെയിരിക്കുന്ന വായ
പടക്കുതിരപോലെ പെടപെടക്കുന്ന ലിംഗം
ഉറുമ്പുപോലും നാണി്ച്ചുപോവുന്ന തല
ഒന്നു വരച്ചുനോക്കൂ
സൂക്ഷിക്കണം
'ആത്മചിത്ര'മെന്നല്ലാതെ മറ്റൊരു പേരിട്ടുപോവരുത്
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ.

Saturday, November 13, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
6
ഒരു ജനതയുടെ ഭാഷയെയും ആത്മബോധത്തെയും ലോകബോധത്തെയും കാലത്തിന് അഭിമുഖമാക്കി നിര്‍ത്തി അവയുടെ നവീകരണസാധ്യതകള്‍ ചൂണ്ടിക്കാണിക്കുക എന്ന വലിയ പ്രവൃത്തിയാണ് എഴുത്തുകാര്‍ നിര്‍വഹിക്കുന്നത്.അതിനെ ഗൌരവപൂര്‍ണമായി മനസ്സിലാക്കുകയും മറ്റ് വിദഗ്ധതൊഴിലുകള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അവാര്‍ഡ് പോലുള്ള അംഗീകാരങ്ങള്‍ നന്നേ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും എഴുത്ത് ഒരു സാമൂഹ്യാവശ്യമാണെന്നും ആ ആവശ്യം നിറവേറ്റുന്നവര്‍ പ്രത്യേകമായ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും സമൂഹത്തെ ഓര്‍മപ്പെടുത്തുന്നുണ്ട്.എഴുത്തുകാര്‍,വിശേഷിച്ചും വലിയ മാനസ്സികസന്നാഹങ്ങളോടും ഉത്തരവാദിത്വത്തോടും കൂടി എഴുത്ത് നിര്‍വഹിക്കുന്നവര്‍ കേരളത്തിലെ ഏറ്റവും വലിയ ചൂഷിതവിഭാഗമാണിന്ന്.ഏറ്റവുമധികം അവമതിക്കപ്പെടുന്ന അധ്വാനം അവരുടേതാണ്.ഒരു വര്‍ഷംകഠിനാധ്വാനം ചെയ്ത് എഴുതുന്ന നോവലിന് ഒരെഴുത്തുകാരന് കിട്ടുന്ന പ്രതിഫലം നഗരത്തിലെ വലിയൊരു സ്വര്‍ണക്കടക്കാരന് അരമണിക്കൂര്‍ കൊണ്ട് കിട്ടുന്ന ലാഭത്തേക്കാളും വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് നാലോ അഞ്ചോ ദിവസം കൊണ്ട് കിട്ടുന്ന ഫീസിനേക്കാളും സമര്‍ത്ഥനായ ഒരു വാര്‍പ്പ് പണിക്കാരന് രണ്ട് മാസംകൊണ്ട് കിട്ടുന്ന കൂലിയേക്കാളും കുറവാണ്. ഈ അവസ്ഥ ഏത് പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളവും അപമാനകരമാണ്

Wednesday, November 10, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

18
13-3-2010
ഇന്നലെ വൈകുന്നേരം രാജേഷിനോടൊപ്പം കതിരൂര്‍ പുല്ല്യോട്ടുകാവിലെ കലശം കാണാന്‍ പോയി.വര്‍ണമനോഹരമായി അലങ്കരിച്ച വിവിധരൂപങ്ങളിലുള്ള കലശത്തട്ടുകളുമായി ചെറുചെറുസംഘങ്ങള്‍ തകര്‍പ്പന്‍ ചെണ്ടകൊട്ടും അതിലും തകര്‍പ്പനായ ചുവടുവെപ്പുകളുമായി കാവിലെത്തുന്ന കാഴ്ചയോ അസാധാരണമായ ആള്‍ത്തിരക്കോ ചന്തകളോ ഒന്നും എന്നെ ആഹ്ളാദിപ്പിച്ചില്ല.പകരം അപാരമായ വിഷാദവും തളര്‍ച്ചയും എന്നെ ബാധിച്ചു.എത്രയും വേഗം അവിടം വിട്ട് റോഡിലെത്താന്‍ മനസ്സ് വെപ്രാളപ്പെട്ടു.അപ്പോഴത്തെ എന്റെ മനോനിലയ്ക്ക് സത്താപരമായ അരക്ഷിതത്വം എന്ന പഴയ ഒരു പ്രയോഗം കൊണ്ട് സൂചിതമാവുന്ന അനുഭവവുമായി രക്തബന്ധമുണ്ടായിരുന്നു.
പതിനായിരക്കണക്കിനാളുകള്‍ ഇടമുറിയാതെ ഒഴുകിയെത്തുന്ന കാവിന്റെ പരിസരത്ത് ഞാനും സുഹൃത്ത് രാജേഷും അരമണിക്കൂറോളം ചുറ്റിനടന്നു.അതിനിടയില്‍ ഞങ്ങളുടെ പരിചയക്കാരായി എത്തിയത് രണ്ടേരണ്ടുപേര്‍ മാത്രമായിരുന്നു.അപരിചിതരുടെ അപാരമായ പെരുപ്പമാകാം ഒരുപക്ഷേ എന്നെ തളര്‍ത്തിക്കളഞ്ഞത്.അമ്പത്തെട്ടുവര്‍ഷത്തോളം ജീവിച്ചിട്ടും എന്റെ സമീപഗ്രാമത്തില്‍ പോലും ഒരു കൈവിരലിലെണ്ണാവുന്ന ആളുകളെങ്കിലും എന്നെ തിരിച്ചറിയുന്നില്ല എന്ന അറിവ് ആ നിമിഷങ്ങളില്‍ എനിക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നിരുന്നിരിക്കണം.ഒരുവേള അതിലും പ്രധാനപ്പെട്ട കാരണം മറ്റൊന്നാകാം.അനേകായിരങ്ങള്‍ക്ക് ആ ഉത്സവത്തില്‍ ഹൃദയപൂര്‍ണമായ പങ്കാളിത്തം സാധ്യമാക്കിയ വികാരവിചാരങ്ങള്‍ അല്പമായിപ്പോലും പങ്കുവെക്കാന്‍ എനിക്ക് സാധിച്ചിരുന്നിരിക്കില്ല.അവരനുഭവിക്കുന്ന ലാഘവവും ഉത്സാഹത്തിമിര്‍പ്പും എന്നില്‍ നിന്നും വളരെ അകലെയായിരുന്നു.ഞാന്‍ ആ കൂട്ടായ്മയ്ക്ക് പുറത്തായിരുന്നു. ഈ അന്യത്വം വലിയ ജനപങ്കാളിത്തമുള്ള കാര്‍ണിവലുകള്‍ക്കും സാംസ്കാരികവിനോദപരിപാടികള്‍ക്കും സാക്ഷിയാവുമ്പോഴെല്ലാം ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്.മുമ്പായിരുന്നെങ്കില്‍ ഇതും അഭിമാനിക്കത്തക ഒന്നാണെന്ന തോന്നലുണ്ടാവുമായിരുന്നു.ഇപ്പോള്‍ പക്ഷേ അങ്ങനെയൊരു തെറ്റിദ്ധാരണ എന്നെ വശപ്പെടുത്തുന്നില്ല.എന്റെ പ്രകൃതം ഇമ്മട്ടിലുള്ളതാണ് എന്ന് ചിലപ്പോള്‍ വേദനയോടെ,മറ്റു ചിലപ്പോള്‍ തീര്‍ത്തും നിര്‍വികാരമായി ഞാന്‍ തിരിച്ചറിയുന്നു എന്നു മാത്രം.
19
ഓരോ ജീവിക്കും അവനവന്റെ/അവളവളുടെ ജന്മത്ത ന്യായീകരിക്കുന്നതിന് താന്താങ്ങളുടേതായ ന്യായമുണ്ടാവുമല്ലോ എന്ന് മുമ്പൊരിക്കല്‍ ആലോചിച്ചുപോയപ്പോള്‍ ഇങ്ങനെ എഴുതാന്‍ തോന്നി:
17/6/94
1.
ദൈവം തന്ന കൊക്ക്
ദൈവം തന്ന ചിറകുകള്‍
ദൈവം തന്നെ കണ്മുന്നില്‍ കാട്ടിത്തന്ന കതിരുകള്‍ കൊത്തിപ്പറക്കുമ്പോള്‍
കവണക്കല്ലെറിഞ്ഞ് വീഴ്ത്തുന്നതിലെ അന്യായം
ഹേ,മനുഷ്യാ,എന്നെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ?
2.
ഉടലും ഉയിരും തന്ന ദൈവം
എനിക്ക് ചിറകുകള്‍ തന്നില്ല
കാലും കയ്യും തന്നില്ല
' ഇഴയുക,ഇരപിടിക്കുക'
അവന്റെ ആജ്ഞ ഞാന്‍ അനുസരിക്കുന്നു
നിങ്ങളെന്നെ ഭയത്തോടും വെറുപ്പോടും
പാമ്പെന്നു വിളിക്കുന്നു.
20
ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ഓഫീസുകളെയാണ്.എല്ലാ തരം ഓഫീസുകളും ഒരുപോലെയാണെനിക്ക്.ചില ഓഫീസുകളില്‍ പരിചയക്കാരുണ്ടായിരുന്നതു കാരണം എന്റെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചുകിട്ടിയ ഏതാനും സന്ദര്‍ഭങ്ങളുണ്ട്.തൊണ്ണൂറ് ശതമാനവും പക്ഷേ കടുത്ത വിപരീതാനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.അധികാരം,അത് എത്ര ചെറുതായാലും ആളുകളെ അഹങ്കാരികളാക്കുന്നുണ്ട്.മറ്റുള്ളവരെ നിസ്സാരീകരിക്കാനോ ഉപദ്രവിക്കാനോ ഉള്ള വാസന അവരില്‍ വളര്‍ത്തുന്നുണ്ട്.ഓഫീസ്ജീവനക്കാരില്‍ നിന്നു മാത്രമല്ല ബസ്ജീവനക്കാര്‍,ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍,ഹോട്ടല്‍തൊഴിലാളികള്‍ എന്നിവരില്‍ നിന്നെല്ലാം എനിക്കുണ്ടായ അനുഭവങ്ങളില്‍ വലിയൊരു പങ്കും വളരെ മോശപ്പെട്ടതാണ്.എന്തകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വലിയ വേദനയോടെ ചിന്തിക്കേണ്ടി വന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്.രണ്ട് ഉത്തരങ്ങളാണ് കിട്ടിയത്.ചെറുതും വളരെ താല്‍ക്കാലികവുമായ അധികാരങ്ങള്‍ മാത്രം കയ്യാളുന്നവര്‍ക്കുപോലും ഉപദ്രവിക്കാന്‍ തോന്നിക്കുന്ന എന്തോ ഒന്ന് എന്റെ ശരീരഭാഷയിലുണ്ട്.മറ്റൊരു സംഗതി മറ്റുള്ളവരോടുള്ള എന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്.വളരെ അടുത്ത് പരിചയമുള്ളവരൊഴിച്ച് എല്ലാവരോടും എനിക്ക് അകാരണം എന്നു പറയാവുന്ന ഒരു ഭയമുണ്ട്.ആള് സാമ്പത്തികശേഷികൊണ്ടോ പദവികൊണ്ടോ എത്ര ചെറുതായാലും അതില്‍ വ്യത്യാസം വരില്ല.എന്റെ ഈ ഭയത്തെ ആളുകള്‍ മറ്റെന്തോ ആയി തെറ്റിദ്ധരിക്കുന്നുണ്ടാവും.അല്ലെങ്കില്‍ എന്നെ ഇങ്ങോട്ടു ഭയപ്പെടുത്താനുള്ള മുന്‍കൂര്‍ ലൈസന്‍സായി അത് അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടാവും.രണ്ടായാലും അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ഞാന്‍ നിസ്സഹായനാണ്.എന്റെ ശരീരത്തെയോ മനസ്സിനെയോ നിര്‍മിച്ചിരിക്കുന്നത് ഞാനല്ല. എനിക്കും എന്നെപ്പോലുള്ള അനേകായിരങ്ങള്‍ക്കും ഉണ്ടാവുന്ന ഇമ്മാതിരി അനുഭവങ്ങള്‍ക്കുള്ള വിശദീകരണം അല്ലെങ്കില്‍ ന്യായീകരണം സരിതാ മന്തണ്ണയുടെ ഠശഴലൃ ഒശഹഹ എന്ന നോവലിലെ ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടു.നോവലിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ ദേവണ്ണയെ അദ്ദേഹം ബാംഗ്ളൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സീനിയര്‍ വിദ്യാര്‍ത്ഥികളിലൊരാളായ മാര്‍ട്ടിന്‍ തോമസ് തീര്‍ത്തും അകാരണമായി അതികഠിനമായി നിരന്തരം പീഡിപ്പിക്കുന്നു .അതിന്റെ മൂര്‍ധന്യത്തില്‍ ദേവണ്ണ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുവരുന്നു.മനസ്സും ശരീരവും ചതഞ്ഞ് ഒരു ദിവസം രാവിലെ കുടകിലെ വീട്ടുപരിസരത്തെത്തുന്ന ദേവണ്ണ വേദനയില്‍ നിന്നും അപമാനത്തില്‍നിന്നും സ്വയം രക്ഷിക്കാനുള്ള ഭ്രാന്തമായ ശ്രമത്തില്‍ കുട്ടിക്കാലം മുതല്‍ക്കേ തന്റെ കളിക്കൂട്ടുകാരിയായ ദേവിയെ ബലമായി കീഴ്പ്പെടുത്തി ശാരീരികമായി ബന്ധപ്പെടുന്നു.കാര്യം പുറത്ത് സംസാരവിഷയമാക്കാതെ ഈ അപമാനത്തില്‍ നിന്ന് രക്ഷപ്പെടാനായി രക്ഷിതാക്കള്‍ ദേവിയെ ദേവണ്ണയ്ക്ക് തന്നെ വിവാഹം കഴിച്ചുകൊടുക്കുന്നു.തന്നോട് തെറ്റ് ചെയ്ത ദേവണ്ണയ്ക്ക് ദേവി പക്ഷേ ഒരിക്കലും മാപ്പുകൊടുക്കുന്നില്ല.ദേവണ്ണയുടെ ജീവിതം അങ്ങനെ ദീര്‍ഘദീര്‍ഘമായ ദുരന്തം മാത്രമായിത്തീരുന്നു
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ളൂരില്‍ വെച്ച് ദേവണ്ണയുടെ പഴയ സഹപാഠിയായിരുന്ന ഡോ.രാമസ്വാമി ദേവണ്ണയുടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിജീവിതകാലത്തിന്റെ കഥ ദേവിയോട് പറയുന്നു. എല്ലാം കേട്ടുകഴിഞ്ഞ ശേഷവും മാര്‍ട്ടിന്‍ തോമസിന് ദേവണ്ണയോട് തോന്നിയ കഠിനമായ ശത്രുതയുടെ കാരണം മനസ്സിലാവാതെ ദേവി ചോദിക്കുന്നു: എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ദേവണ്ണയോട് മാത്രങ്ങനെ?ശൂന്യമനസ്കനായി നെടുവീര്‍പ്പിട്ട് തന്റെ സ്റെതസ്കോപ്പ് ഷര്‍ട്ടിന്റെ കയ്യിലുരച്ചുകൊണ്ട് ഡോ.രാമസ്വാമി പറയുന്നു: ആര്‍ക്കറിയം മാഡം?;ചിലപ്പോള്‍ ചില മനുഷ്യര്‍ നിര്‍ഭാഗ്യത്തിന്റെ വഴിയിലേക്ക് എന്തുകൊണ്ടെന്നില്ലാതെ എടുത്തെറിയപ്പെടുകയാണെന്ന് പറയാം;അത്ര തന്നെ.
പല പരമിതികളും കാരണം മികച്ച വായനക്കാരില്‍ നിന്ന് ഒരു ശരാശരി നോവല്‍ എന്നതിപ്പുറമുള്ള പരിഗണന കിട്ടാന്‍ സാധ്യതയില്ലാത്ത കൃതിയാണ് ‘TigerHills.’എങ്കിലും ഇതുപോലുള്ള ചില സന്ദര്‍ഭങ്ങളും തീര്‍ത്തും വ്യക്തിഗതമായ മറ്റു ചില സംഗതികളും ആ നോവലിനോട് എനിക്ക് പ്രത്യേകമായൊരു വൈകാരികബന്ധമുണ്ടാക്കുന്നു.
21
ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്നെ വലുതായൊന്നും സ്നേഹിക്കുന്നില്ല.എന്നെ കൊണ്ടാടാന്‍ കിട്ടുന്ന അവസരങ്ങളൊന്നും എന്നെ ഉത്തേജിപ്പിക്കുന്നില്ല. എന്റെ ഒരേയൊരാനന്ദം അല്ലെങ്കില്‍ ആനന്ദം എന്നു പറയാന്‍ പറ്റുന്ന ഒരേയൊരു സംഗതി ചിന്തയാണ്.ദാര്‍ശനികഗൌരവം നിറഞ്ഞ ഗംഭീരമായ ചിന്ത എന്നൊ ന്നും പറയാനാവില്ല.എങ്കിലും മിക്കപ്പോഴും ഞാന്‍ എനിക്ക് പ്രത്യേകിച്ചെന്തെങ്കിലും ഭൌതികപ്രയോജനം ലഭിക്കാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.ബുദ്ധിപരമായി കാര്യങ്ങളെ വിശകലനം ചെയ്യുന്ന രീതിയിലല്ല എന്റെ മനസ്സിന്റെ സഞ്ചാരങ്ങള്‍.അതുകൊണ്ടു തന്നെ എന്നെ ബുദ്ധിജീവി എന്നു വിളിക്കാന്‍ പറ്റില്ല.സ്വയം ചോദ്യം ചെയ്യുകയും നിന്ദിക്കുകയും അവമതിക്കുകയും ചെയ്യുന്നതില്‍ വല്ലാത്ത വാശിയാണെനിക്ക്.ആത്മപീഡനത്തിനുള്ള ആക്രാന്തത്തെ കുറിച്ചോര്‍ത്ത് കഠിനമായി വേദനിക്കാറുമുണ്ട്.പക്ഷേ ആ ജന്മവാസന എന്നെ അനേകം നാട്യങ്ങളില്‍ നിന്നും പൊങ്ങച്ചങ്ങളില്‍ നിന്നും രക്ഷിച്ചു നിര്‍ത്തുന്നതില്‍ വലിയൊരളവോളം വിജയിക്കുന്നുണ്ടെന്നാണ് വിശ്വാസം. എഴുത്തില്‍ ഒരാള്‍ കൈവരിക്കുന്ന മികവിന് അവാര്‍ഡുകളോ ഫെലോഷിപ്പുകളോ തെളിവുകളാവുമെന്നു ഞാന്‍ കരുതുന്നില്ല.എങ്കിലും സാമൂഹ്യാംഗീകാരത്തിന്റെ അത്തരം ഔപചാരികചിഹ്നങ്ങളെ ഞാന്‍ നിന്ദിക്കാറില്ല.അതേ സമയം എങ്ങനെയൊക്കെ അംഗീകൃതനായാലും ഞാന്‍ ഞാന്‍ മാത്രമായിരിക്കുമെന്നും എന്റെ അടിസ്ഥാനപ്രകൃതത്തില്‍ ഒരു മാറ്റവും വരില്ല എന്നും എനിക്കറിയാം.ഇതൊരു നല്ല കാര്യമെന്ന നിലയില്‍ അഭിമാനപൂര്‍വം വിളംബരം ചെയ്യുകയല്ല.ഒരു വസ്തുത വെറുതെ പറഞ്ഞുവെക്കുന്നുവെന്നു മാത്രം.ഇപ്പോഴാണ് മുമ്പെഴുതിയ ഒരു കവിതയുടെ കാര്യം ഓര്‍മ വരുന്നത്.കവിത എന്നു പറയാനൊന്നുമില്ല.കേവല ഗദ്യത്തില്‍ നിന്ന് അല്പം വ്യത്യസ്തമായ രൂപത്തില്‍ അവനവനെ കുറിച്ചുള്ള ഒരു പ്രസ്താവന.അത്രയേ ഉള്ളൂ.കാസര്‍ഗോഡ് നിന്ന് പുറത്തിറങ്ങുന്ന ഉത്തരദേശം എന്ന സായാഹ്നപത്രത്തിന്റെ 1995 ഡിസംബര്‍ 10ന്റെ വാരാന്തപ്പതിപ്പില്‍ 'രണ്ടുകവിതകള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചവയില്‍ ഒന്നാണിത്.വളരെ കുറച്ചുപേരെ ഇത് വായിച്ചിരിക്കാനിടയുള്ളൂ.അവരില്‍ തന്നെ ആരെങ്കിലും ഇത് ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ടാവുമോ എന്ന് സംശയമാണ്.എന്തായാലും ആ പഴയ കവിത ഇവിടെ പകര്‍ത്തി വെക്കുകയാണ്:
ഒരു കിരീടം കയ്യില്‍ തന്ന്
നിങ്ങളെന്നോട് പറഞ്ഞു:
"ഇന്നുമുതല്‍ നീയൊരു രാജാവ്
ഒന്നു നന്നായി നടക്കൂ''
കയ്യില്‍ വന്ന കൌതുകവസ്തു ഞാന്‍
തലതിരിച്ചു പിടിച്ചു
അങ്ങനെ അതൊരു ഭിക്ഷാപാത്രമായി
ജ•നാ തെണ്ടിയായവന്
അതല്ലാതെ മറ്റെന്താണ് ചെയ്യാനാവുക?

Tuesday, November 2, 2010

ധാര്‍ഷ്ട്യം

ധാര്‍ഷ്ട്യാ?എന്ത് ധാര്‍ഷ്ട്യം? ആര ധാര്‍ഷ്ട്യം?
എന്ത്ന്നാ നീയീ പറയ്ന്ന്?
അതെന്നറോ ആ വാക്ക്?ഏട്ന്നാ നിനക്കിത് കിട്ട്യത്?
വെല്ല സി.ഐ.എക്കാറും എവ്തിയ പുസ്തകത്ത്ന്നാരിക്കും അല്ലേ?
എന്തായാലും എന്റട്ത്ത് നീയത് ചെലവാക്കാന്‍ നോക്കണ്ട
പെരുമാറ്റം നന്നാക്കണംന്നോ; ;ചര്‍ച്ച ചെയ്യണംന്നോ?
ചെയ്തോ,നീയും നിന്റെ ആള്‍ക്കാരും ചെയ്തോ
എനക്ക് വേറെ പണിയിണ്ട്
നിങ്ങക്ക് നിര്‍ബന്ധാണെങ്കില് ഞാനൊരു കാര്യം ചെയ്യാം
എന്റെ നായീനെ അയക്കാം
എന്താ പോരേ?
ധാര്‍ഷ്ട്യം പോലും,ധാര്‍ഷ്ട്യം
എന്നെക്കൊണ്ട് നീ അധികം പറയിക്കണ്ട.