Pages

Sunday, October 30, 2016

പുരാവൃത്തത്തിന്റെ പൊരുൾ

പുരാവൃത്തങ്ങളുടെ അർത്ഥം കണ്ടെത്താൻ പഠിപ്പിക്കുന്ന പുസ്തകം സാധാ രണ ഗതിയിൽ ഒരു വായനക്കാരനെ വികാരം കൊള്ളിക്കാൻ സാധ്യത യില്ല.പ ക്ഷേ, ഫ്രഞ്ച് നരവംശശാസ്ത്രകാരൻ  ക്ലോഡ് ലെവിസ്‌ട്രോസിന്റെ Myth and Meaning  എന്നെ ബൗദ്ധികമായി ഉണർത്തിയതിനേക്കാളേറെ വൈകാരിക മായി സ്പർശിക്കുകയാണ് ചെയ്തത്.ഇക്കാര്യം നാടകീയതകളേതുമില്ലാതെ പറയു ന്നതിൽ അപാരമായ ആഹ്ലാദം അനുഭവപ്പെടുന്നുണ്ട്.
മിത്ത് പൗരാണിക മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ശാസ്ത്രീ യത,മിത്തും ചരിത്രവും തമ്മിലും മിത്തും സംഗീതവും തമ്മിലും ഉള്ള ബന്ധം, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ആധാരമായി വർത്തിക്കുന്ന യഥാർത്ഥ ജീവിതയാഥാർത്ഥ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും കണ്ടെത്തൽ എന്നീ വിഷയങ്ങളെ കുറിച്ച് വളരെ ലളിതമായും സംഗ്രഹീതമായും  വിവരിക്കുന്ന അഞ്ച് ലഘു പ്രഭാഷണങ്ങൾ സമാഹരിക്കപ്പെട്ടിരിക്കുന്ന ഈ ചെറിയ  പുസ്ത കം ലെവിസ്‌ടോസിന്റെ മികച്ച സംഭവാനകളിൽ ഒന്നാണ്.കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ideas എന്ന പരമ്പരയിലാണ് ഈ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യപ്പെട്ടത്.സി.ബി.സിയുടെ പാരീസ് ബ്യൂറോവിൽ പ്രൊഡ്യൂ സറായിരുന്ന Carole Orr Jerome  ന്റെ ചോദ്യങ്ങളാണ് ലെവിസ്‌ട്രോസിന്റെ പ്രഭാഷണങ്ങളുടെ ഗതി രൂപപ്പെടുത്തിയത്.
ഈ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിലാക്കിയപ്പോൾ അതിന് ലെവിസ്‌ട്രോസ് എഴുതിയ ഹ്രസ്വമായ അവതാരികയിലെ ചില പ്രസ്താവനകൾ മാത്രം മതി ഈ ചിന്തകന്റെ മഹത്വവും മൗലികതയും സംശയാതീതമായി ബോധ്യപ്പെടു ത്താൻ. 'എന്റെ പുസ്തകങ്ങൾ  ഞാൻ എഴുതുന്നവയാണെന്ന ധാരണ എനിക്കില്ല.എന്നിലൂടെ എഴുതപ്പെടുന്നവയാണ് അവ എന്ന തോന്നലാ ണെനിക്ക്.ഒരിക്കൽ അവ എന്നെ കടന്നുപോയ്ക്കഴിയുന്നതോടെ ഞാൻ ശൂന്യനായിത്തീർന്നെന്നും എന്നിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും തോന്നും.'എന്ന് ലെവിസ്‌ട്രോസ് പറയുന്നു. തുടർന്ന് മിത്തുകൾ മനുഷ്യൻ അറിയാതെ മനുഷ്യമനസ്സിൽ വിഭാവനം ചെയ്യപ്പെടുകയാണെന്ന് പ്രസ്താവിച്ച ശേഷം സ്വന്തം കൃതികളുമായി തനിക്കുള്ള ബന്ധത്തെ താൻ എങ്ങനെ നിരീക്ഷിക്കുന്നു എന്നതിനെ ആധാരമാക്കിയാണ് ആ വിധം പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.. 'എന്റെ കൃതികൾ എന്റെ ഉള്ളിൽ ഞാനറിയാതെ മനനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്' എന്ന് പറയുന്ന ലെവിസ്‌ട്രോസ് ആ പ്രസ്താവനയ്ക്ക്  വ്യക്തത വരുത്താനായി   ' വ്യക്തിഗത സ്വത്വം വൈകാരിക തലത്തിൽ അനുഭവിക്കുന്നത് ഒരിക്കലും തന്റെ  പ്രത്യക്ഷബോധത്തിന്റെ ഭാഗമായിരുന്നിട്ടില്ലെന്നും എന്തോ ഒരു സംഗതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഇടമായിട്ടാണ് താൻ സ്വയം മനസ്സിലാക്കുന്ന'തെന്നും കൂട്ടിച്ചേർക്കുന്നു.ചില തൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന  നാൽക്കവല മാത്രമാണ് നാം ഓരോരുത്തരുമെന്നും നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്രയും തന്നെ പ്രാമാണികവും എന്നാൽ വ്യത്യസ്തവുമായ മറ്റു ചിലത് മറ്റൊരിടത്ത് സംഭവിക്കുന്നുണ്ടെന്നും ലെവിസ്‌ട്രോസ് തുടരുന്നു.ഈ പറച്ചിലുകളൊന്നും സാധാരണ ചിന്തകരിൽ നിന്നും എഴുത്തുകാരിൽ നിന്നും,അവർ എത്രയേറെ അംഗീകൃതരും ആദരിക്കപ്പെടുന്നവരും ആയാൽ തന്നെ, നമുക്ക് പ്രതീക്ഷിക്കാനാവില്ല.പ്രപഞ്ചചലനങ്ങളുടെ അടിസ്ഥാനവുമായുള്ള ബൗദ്ധികവും വൈകാരികവുമായ ഐക്യപ്പെടലിൽ നിന്നാണ് അവനവൻ ചെയ്യുന്ന പ്രവൃത്തികളെ പറ്റി ,അവ എത്ര വലുതെന്ന് ലോകം പറഞ്ഞാൽ തന്നെയും, പ്രത്യേകമായി അഭിമാനിക്കാൻ ഒന്നുമില്ല എന്ന ബോധത്തിൽ ഒരാൾ എത്തിച്ചേരുന്നത്.
മിത്തുകൾ പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു എന്ന് വിശദീകരിക്കുന്നതിനിടയിൽ ഇങ്ങനെ ഉയർന്ന ധൈഷണികതയുടെയും ആത്മീയൗന്നത്യത്തിന്റെയും അടയാളങ്ങളായിട്ടുള്ള പല കണ്ടെത്തലുകളും നിരീക്ഷണങ്ങളും ലെവിസ്‌ട്രോസിൽ നിന്ന് ഉണ്ടാവുന്നുണ്ട്.
ക്രമം എന്നത് മനുഷ്യമനസ്സിന്റെ ഒരാവശ്യമാണെന്നും പ്രപഞ്ചം കുഴഞ്ഞു മറിഞ്ഞ ഒരവസ്ഥയല്ലെന്നും അതിൽ ഒരു ക്രമം പ്രവർത്തിക്കുന്നുണ്ടെന്നും മനുഷ്യമനസ്സ് പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമായതുകൊണ്ട് അതിനും സ്വാഭാവികമായും ഒരു ക്രമം ഉണ്ടാകുമെന്നും ലെവിസ്‌ട്രോസ് നിരീക്ഷിക്കു ന്നു.ആ ക്രമത്തിൽ നിന്നാണ് മിത്തുകൾ ഉണ്ടായിട്ടുള്ളത്.മിത്തുകൾ പല കഥാംശങ്ങൾ വെറുതെ കൂട്ടിക്കലർത്തിയ കഥകളല്ല.അവ അനുഭവങ്ങളെ അവയുടെതായ ക്രമത്തിൽ അടുക്കിവെച്ച് മനസ്സിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രാകൃത മനുഷ്യർ നടത്തിയ ശ്രമത്തിന്റെ ഉൽപന്നങ്ങളാണ്.
പ്രാകൃത മനുഷ്യരുടെ മനസ്സ് പ്രപഞ്ചത്തെ സമ്പൂർണമായി മനസ്സിലാക്കാനാണ് വെമ്പൽ കൊണ്ടത്.ഒറ്റയടിക്ക് അങ്ങനെ സമഗ്രമായി മനസ്സിലാക്കുക എന്നത് ശാസ്ത്രീയമായ ചിന്തയുടെ രീതിയല്ല. അത് ഒരു പ്രശ്‌നത്തെ പലതായി ഭാഗിച്ച് ഓരോ ഭാഗത്തെയും മനസ്സിലാക്കിക്കൊണ്ട,് ഓരോയിടത്തെയും സംശയ ങ്ങളും സങ്കീർണതകളും പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്യുക.ശാസ്ത്രീയ ചിന്തയിലൂടെ കൈവരുന്ന അറിവ് ഉപയോഗിച്ച് നമുക്ക് പ്രകൃതിക്കുമേൽ ആധിപത്യം നേടാം.മിത്തിലൂടെ അത് സാധ്യമാ വില്ല.പ്രകൃ തിയിലെ പിടികിട്ടായ്കകൾക്ക് പരിഹാരം കണ്ടെത്തിയതായുള്ള മിഥ്യാബോധവും സംതൃപ്തിയുമാണ് മിത്തുകൾക്ക് നൽകാനാവുക.
മിത്തുകളുടെ ഘടന ദ്വന്ദ്വാത്മക വൈരുധ്യത്തെ ആശ്രയിക്കുന്നതായി ലെവിസ്‌ട്രോസ് കണ്ടെത്തി. മനുഷ്യൻ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതു തന്നെ ദ്വന്ദാത്മക വൈരുധ്യത്തെ ആധാരമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.ദ്വന്ദാത്മക വൈരുധ്യം എന്ന ആശയം പരിചിതമായിത്തീരുന്നതിനു മുമ്പ് മിത്തുകളുടെ അടിത്തട്ട് കാണാനുള്ള കാഴ്ചശക്തി നമുക്കുണ്ടാ യിരുന്നില്ല.ശാസ്ത്രീയമായ ചിന്ത ഇന്ന് എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് മിത്തുകളെ മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് പ്രദാനം ചെയ്തിരി ക്കുന്നത്.നേരത്തെ വസ്തുക്കളുടെയും അനുഭവങ്ങളുടെയും ഭൗതികമായ അളവുകളും പ്രത്യേകതകളും ശാസ്ത്രീയ വീക്ഷണത്തിന്റെ ആധാരം.പിൽക്കാ ലത്ത് യാഥാർത്ഥ്യത്തിന്റെ പരിമാണത്തോടൊപ്പം ഗുണപരമായ വശങ്ങളെ കൂടി ശാസ്ത്രം അതിന്റെ അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഭാഗമാക്കി.അതോടെ മിത്തുകളുടെ ധർമത്തെയും പ്രവർത്തനത്തെയും ശാസ്ത്രീയമായിത്തന്നെ ഗ്രഹിക്കുന്നതിനുള്ള മാനസിക പരിപാകം നമുക്ക് കൈവന്നു.മിത്തുകളെ  അർത്ഥശൂന്യമെന്നും അസംബന്ധമെന്നും വിധിച്ച് തള്ളുന്നതിനു പകരം മനുഷ്യൻ അവയിലൂടെ ഏതൊക്കെ സമസ്യകൾക്കാണ് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നതെന്ന് മനസ്സിലാക്കുകയാണ് യുക്തിസഹമെന്ന് ഇന്ന് നമുക്കറിയാം.

അർത്ഥത്തിൽ വൈഭിന്ന്യം പുലർത്തുന്നതും അതേ സമയം ചില തലങ്ങളിൽ അല്ലെങ്കിൽ ഗുണവിശേഷങ്ങളിൽ പരസ്പരം പൊരുത്തപ്പെടുന്നതുമായ വസ്തുക്കളുടെയോ പദങ്ങളുടെയോ പരികൽപനകളുടെയോ ദ്വന്ദങ്ങളെയാണ് ദ്വന്ദാത്മക വൈരുധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ഇടത്/വലത്, താഴെ/ മുകളിൽ എന്നിങ്ങനെയുള്ള ഈ വൈരുധ്യങ്ങളിലൂടെ യാണ്.ഭാഷ, സംസ്‌കാ രം,രാഷ്ട്രീയം എന്നിവയെല്ലാം പ്രവർത്തിക്കുന്നത് .വലതിനെ ഒരു വശത്ത് നിർത്തിക്കൊണ്ട് മാത്രമേ നമുക്ക് ഇടതിനെ കുറിച്ച് പറയാനാവൂ.കുള്ളൻ ഉണ്ടെങ്കിലേ ഉയരം കൂടിയ ആൾ ഉള്ളൂ.തിന്മയുമായുള്ള താരതമ്യത്തി ലൂടെയാണ് നന്മയെ വേറിട്ട് തിരിച്ചറിയാനാകുന്നത്.ഒരു പ്രശ്‌നത്തിൻറ നിർധാരണത്തിനും ഒരു സംശയത്തിന്റെ നിവാരണത്തിനുമെല്ലാം അതിൽ അടങ്ങിയിരിക്കുന്ന വൈരുധ്യത്തെ തിരിച്ചറിയണം.തങ്ങൾക്ക് പിടി തരാതി രിക്കുന്ന  ഓരോ വൈരുധ്യത്തെയും  മറ്റൊരു വൈരുധ്യത്തെ എതിർ നിർത്തി പരിഹരിക്കുന്ന രീതിയാണ് മിത്തുകളിൽ പ്രാചീന മനുഷ്യർ അവലം ബിച്ചതെ ന്ന് ലെവിസ്‌ട്രോസ് വിശദമാക്കുന്നു.
                                  തെക്കൻകാറ്റും തിരണ്ടിയും
എന്ത്,എങ്ങനെ എന്നൊന്നും മനസ്സിലാക്കാനാവാത്ത പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യാനുഭവങ്ങളെത്തന്നെയും  മറ്റുചില പ്രതിഭാസങ്ങളുടെ പ്രവൃത്തി കൊണ്ടും ഒറ്റപ്പെട്ട ചില യാദൃച്ഛിക സംഭവങ്ങൾകൊണ്ടും ഉണ്ടായതായി മനസ്സിലാക്കുകയാണ് പ്രാചീന മനുഷ്യർ പലപ്പോഴും ചെയ്തത്.തങ്ങളെ കുഴക്കിയ ഒരു യാഥാർത്ഥ്യത്തിന് ന്യായീകരണം കണ്ടെത്താനും അതിനെ അപഗ്രഥിക്കാനും  അവർ പ്രയോജനപ്പെടുത്തിയത് ആ യഥാർത്ഥ്യത്തിന് സമാനമായി തങ്ങൾ കണ്ടെത്തിയ മറ്റൊരു യാഥാർത്ഥ്യത്തിന്റെ ഭാഗമായുള്ള വൈരുധ്യങ്ങളെ തന്നെയാണ് .ഇക്കാര്യം വിശദീകരിക്കാൻ പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള ഒരു മിത്തിനെ ലെവിസ്‌ട്രോസ് ഉദാഹരിക്കുന്നു.മനുഷ്യനും മൃഗങ്ങളും പൂർണമായും തമ്മിൽ വേർതിരിയുന്നതിനു മുമ്പുള്ള കാലത്താണ് സംഭവം നടക്കുന്നത്.അക്കാലത്ത് സദാ സമയവും കടലിൽ നിന്ന് തെക്കൻകാറ്റ് വീശികൊണ്ടിരിക്കുന്നുണ്ടായിരുന്നു.മനുഷ്യർക്ക് മീൻപിടിക്കാൻ പോവാനും കടലോരത്ത് ഞണ്ടിനെയും മറ്റും പിടിക്കാനും വലിയ പ്രയാസമാ യിരുന്നു.ഒടു വിൽ കാറ്റിനെ എതിരിട്ട് മര്യാദ പഠിപ്പിക്കാൻ തന്നെ അവർ തീരുമാ നിച്ചു.തുടർന്ന് വലിയ ഒരു പര്യവേക്ഷണം തന്നെ നടന്നു.ഒരുപാട് അർധമനുഷ്യ രും അർധമനുഷ്യേതരജീവികളും അതിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തിരണ്ടി മത്സ്യമാണ് തെക്കൻ കാറ്റിനെ  കീഴടക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്.എല്ലായ്‌പ്പോഴും വീശിക്കൊണ്ടിരിക്കില്ലെന്നും ഇടവിട്ട്,അല്ലെങ്കിൽ ചില കാലങ്ങളിൽ മാത്രമേ മേലിൽ വീശുകയുള്ളൂ എന്നും സമ്മതിച്ചതിനു ശേഷമേ തിരണ്ടി തെക്കൻ കാറ്റിനെ തന്റെ പിടിയിൽ നിന്ന് വിട്ടുള്ളൂ.അന്നു മുതൽ വർഷത്തിൽ ഒരു പ്രത്യേക കാലത്ത് അല്ലെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കലേ കാറ്റ് വീശുന്നുള്ളൂ.മറ്റുള്ള സമയത്ത് മനുഷ്യർക്ക് സൗകര്യം പോലെ മീൻപിടിക്കാൻ പോവാം.
ഈ മിത്തിൽ പറഞ്ഞിരിക്കുന്ന സംഗതി സംഭവിച്ചതല്ലെന്നും മനുഷ്യൻ സൃഷ്ടിച്ചെടുത്ത കഥ മാത്രമാണെന്നും ആർക്കും മനസ്സിലാവും.നമുക്ക് അന്വേഷിക്കാനുള്ളത് ഈ കഥയിൽ എന്തുകൊണ്ട് തെക്കൻ കാറ്റും തിരണ്ടിയും കഥാപാത്രങ്ങളായി വന്നു എന്നുള്ളതാണ്.തിരണ്ടി പരസ്പരവിരുദ്ധമായ ഗുണവിശേഷങ്ങളോടു കൂടിയ ഒരു മീനാണ്. മുതുകത്ത് പരുപരുപ്പും താഴെ വഴുവഴുപ്പുമാണതിന്.മുകളിൽ നിന്നും താഴെ നിന്നും നോക്കിയാൽ അതൊരു വലിയ മീനാണ്.പക്ഷേ,വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ അത് വളരെ നേർത്തതാണ്.തിരണ്ടിയുടെ ഈ പ്രത്യേകതയാണ് മറ്റ് ജീവികളുമായി പോരാടേണ്ടി വരുമ്പോൾ അതിനു സഹായകമായിത്തീരുന്നത്.തിരണ്ടിയെ അതിന്റെ വലിയ ആകാരം കണക്കിലെടുത്ത് എളുപ്പത്തിൽ വെടിവെക്കാ മെന്ന് വെച്ച് ഉന്നം പിടിക്കുമ്പോഴേക്കും അത് അതിന്റെ ബാഹ്യാകൃതി മാത്രം വെളിപ്പെടത്തക്കവിധത്തിൽ തിരിയുകയും വഴുതി മാറുകയും ചെയ്യും.
തിരണ്ടിയുടെ ഈ വക ശേഷികളും പ്രത്യേകതകളുമാണ് തെക്കൻ കാറ്റിനെ വരുതിയിലാക്കുന്ന കൃത്യം അതാണ് നിർവഹിച്ചതെന്ന് പറയാൻ മിത്ത് മിർമിച്ച മനസ്സുകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.അനുഭവാധിഷ്ഠിതമായ വീക്ഷണം സ്വീകരിക്കുകയാണെങ്കിൽ നിസ്സംശയമായും തെറ്റും അസാധ്യവുമാണ് ഒരു മീൻ കാറ്റിനെ കീഴടക്കി  എന്നു പറയുന്നത്. പക്ഷേ, മനുഷ്യർ അനുഭവങ്ങളിൽ നിന്ന് കടം കൊണ്ട ബിംബങ്ങൾ ഉപയോഗിക്കു ന്നതിന്റെ യുക്തി മനസ്സിലാക്കാവുന്നതേ ഉള്ളൂ എന്ന് ലെവിസ്‌ട്രോസ് പറയുന്നു.പുരാവൃത്തപരമായ ചിന്തയുടെ മൗലികത എന്നു പറയുന്നതു തന്നെ ഇതാണെന്ന് അദ്ദേഹം തുടരുന്നു.പരികൽപനകളെ ആധാരമാക്കിയുള്ള ചിന്തയിലൂടെയാണ് കേവലമായ പ്രയോഗിക ബുദ്ധിയെയോ അനുഭവ ജ്ഞാനത്തെയോ ആധാരമാക്കിയല്ല അത് പ്രപഞ്ചത്തിലെ പ്രശ്‌നങ്ങളെയും സങ്കീർണതകളെയും എതിരിടുക. ദ്വന്ദാത്മക വൈരുദ്ധ്യത്തിന്റെ പ്രയോ ക്താവായ(Binary Operator) ഒരു ജീവിയെ ദ്വന്ദാത്മക വൈരുദ്ധ്യമുള്ള ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തിന്നായി തിരഞ്ഞെടുക്കലാണത്.തെക്കൻ കാറ്റ് നിത്യവും വീശിക്കൊണ്ടിരുന്നാൽ മീൻപിടുത്തക്കാർക്ക് പിന്നെ ജീവിതം തന്നെ അസാധ്യമാവും.അതേ സമയം കാറ്റ് ദിവസങ്ങളുടെ ഇടവേളയിൽ മാത്രം അല്ലെങ്കിൽ ഒരു സീസണിൽ മാത്രം വീശുകയും അല്ലാത്തപ്പോൾ അടക്കം കാണിക്കുകയും ചെയ്താൽ പ്രശ്‌നം തീർന്നു.ഈ മട്ടിലുള്ള ഒരു യാഥാർത്ഥ്യ ത്തെ നേരിടാൻ തീർത്തും വ്യത്യസ്തമായ രീതിയിലും തരത്തിലും വൈരുദ്ധ്യത്തെ തന്റെ ശരീരത്തിന്റെയും പ്രവൃത്തികളുടെയും ഭാഗമാക്കിയ ഒരു ജീവിയെ തിരഞ്ഞെടുത്ത പ്രാചീനമനുഷ്യനിൽ യുക്തിയും ഭാവനയും വളരെ സജീവമായ ഒരു പാകത്തിൽ കൂടിച്ചേർന്നു പ്രവർത്തിച്ചുവെന്നത് അത്ഭുതവും ആദരവും ഉണ്ടാക്കുന്ന സംഗതിയാണ്.
                                       ചില നിരീക്ഷണങ്ങൾ
മനുഷ്യാവസ്ഥയെ കുറിച്ചും നമ്മുടെ ജ്ഞാനവും അനുഭവങ്ങളും എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയെ കുറിച്ചും അസാധാരണമായ ഉൾക്കാമ്പുള്ള പല നിരീക്ഷണങ്ങളും 'Myth and Meaning'ൽ ഉണ്ട്. അവയിൽ ഏറ്റവും ഗംഭീരവും മൗലികവുമായി തോന്നിയ ചിലത് മാത്രം ചൂണ്ടിക്കാണിക്കാം:
1.    ഭൂമിയിലെ ജീവിതം എന്ന അടിസ്ഥാന പ്രതിഭാസത്തിൽ നിന്ന് ഭിന്നമല്ലാത്ത ഒന്നാണ് നമ്മുടെ മനസ്സിലും സംഭവിക്കുന്നത് എന്ന തിരിച്ചറിവിൽ  നാം എത്തിച്ചേരുകയാണെങ്കിൽ,അതായത് ഒരു വശത്ത് മനുഷ്യനും മറുവശത്ത് മൃഗങ്ങളും ചെടികളുമായുള്ള നിൽപിൽ ഒരു വിടവ് യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല എന്ന ബോധ്യത്തിലേക്ക് നാം നയിക്കപ്പെടുകയാണെങ്കിൽ നമ്മുടെ കഴിവിന്റെ പരമാവധിയിൽ വരുന്നതായി സാധാരണ കരുതി പ്പോരുന്നതിന്  അപ്പുറമുള്ള ജ്ഞാനം നമുക്ക് കൈവരുമെന്ന് ലെവിസ്‌ടോസ് പറയുന്നുണ്ട്.ജീവികൾക്കും മനുഷ്യർക്കും പ്രകൃതിപ്രതിഭാസങ്ങൾക്കും ഇടയിൽ ഒരു ക്രമവും ബന്ധവും പരസ്പരാശ്രിതത്വവും നിലനിൽക്കു ന്നുണ്ടെന്ന് തിരിച്ചറിയണമെന്നും ജ്ഞാനത്തിന്റെ പരമോന്നതാവസ്ഥ അതു തന്നെയാണെന്നുമാണ് ലെവിസ്‌ട്രോസ് ഇവിടെ മറ്റു ചില വാക്കുകളിൽ  പറഞ്ഞു വെക്കുന്നത്.പൗരാണിക മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളെ കുറിച്ചുള്ള നിരന്തര പഠനവും പുരാവൃത്തങ്ങളുടെ അപഗ്രഥനവും ഒരാളെ അങ്ങനെയൊരുൾക്കാഴ്ചയിൽ  എത്തിക്കുന്നതിൽ അത്ഭുതമൊന്നുമില്ല.
2.    എഴുത്തുവിദ്യയും പുരാവസ്തുശേഖരണവും ഇല്ലാതിരുന്ന സമൂഹ ങ്ങളിലെ മനുഷ്യർ ഭാവിയെ ആകാവുന്നിടത്തോളം വർത്തമാനവും ഭൂതവുമായി സത്യസന്ധതയോടെ പൊരുത്തപ്പെട്ടു പോവുന്ന താക്കി ത്തീർക്കുന്നതിനു വേണ്ടിയാണ് മിത്തുകളിലൂടെ ശ്രമിച്ചത്.ഇന്നിപ്പോൾ മിത്തോളജിയുടെ സ്ഥാനം ചരിത്രം ഏറ്റെടുത്തിരിക്കുന്നു.നമുക്കാണെങ്കിൽ ഭാവി വർത്തമാനവും ഭൂതവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ല വ്യത്യസ്തമാവുക,കൂടുതൽ കൂടുതൽ വ്യത്യസ്തമാവുക എന്നതാണ് ആവശ്യം.എങ്കിലും മിത്തോളജിക്കും ചരിത്രത്തിനും ഇടയിൽ ഉള്ളതായിക്കരുതുന്ന വിടവ് നമുക്ക് മിക്കവാറും ഇല്ലാതാക്കാ നാവും.ചരിത്രത്തെ മിത്തോളജിയുടെ ഒരു തുടർച്ചയായിട്ടു തന്നെ ഗ്രഹിക്കാൻ നമുക്ക് കഴിയണമെന്നു മാത്രം.
3.    പ്രാചീന മനുഷ്യരെ സംബന്ധിച്ചിടത്തോളം മിത്തുകൾ ചരിത്രവും ശാസ്ത്രവും പ്രപഞ്ചവ്യാഖ്യാനവും എല്ലാമായിരുന്നു.കാലം മാറുകയും വിവിധ വിജ്ഞാന ശാഖകൾ വേറിട്ട് വികസിച്ചു വരികയും ചെയ്തു.ചരിത്രവും മിത്തും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചൊക്കെ ഇന്നിപ്പോൾ നമുക്ക് കൃത്യമായി അറിയാം.മിത്തുകളുടെ ധർമങ്ങളും പ്രവർത്തനരീതികളും ഏറെക്കുറെ പൂർണമായി മനസ്സിലാക്കാൻ നുക്ക് കഴിഞ്ഞിരിക്കുന്നു.ആ നിലക്ക് ഇനി ചരിത്രവും മിത്തും തമ്മിൽ തൊട്ടു കൂടാത്ത സംഗതികളാണെന്ന് കരുതുന്നതിൽ അർത്ഥമില്ല.പ്രാക് ചരിത്രം സംബന്ധിച്ച ചില സംശയങ്ങൾക്കെങ്കിലും  മിത്തുകളിൽ നിന്ന് ഉത്തരം കിട്ടുമെന്നതിൽ സംശയിക്കാനേയില്ല.
4.    ഇക്കാലത്ത് നമ്മുടെ മുന്നിൽ ഭീഷണമായി ഉയർന്നു നിൽക്കുന്ന പ്രശ്‌നം അതിവിനിമയം( Over communication) ആണെന്ന് ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.ലോകത്തിന്റെ ഒരു ബിന്ദുവിലിരുന്ന് മറ്റുള്ള എല്ലാ ഇടങ്ങളിലും എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നറിയാനുള്ള ത്വരയുടെ അടിമകളാണ് നാം.
ഒരു സംസ്‌കാരത്തിന് യഥാർത്ഥത്തിൽ അതായി നിലനിൽക്കാനും സ്വന്തമായി എന്തെങ്കിലും ഉൽപാദിപ്പിക്കാനും കഴിയണമെങ്കിൽ ആ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് തങ്ങളുടെ മൗലികതയെപ്പറ്റി ഉറപ്പുണ്ടാവണം.ഒരു പരിധിവരെയെങ്കിലും തങ്ങൾ മറ്റുള്ളവരെക്കാൾ മുകളിലാണെന്ന ബോധവും അവർക്ക് കൈമുതലായി ഉണ്ടാവണം. വിനിമയം കുറവായിരിക്കുന്ന അവസ്ഥ( Under communication)യിൽ മാത്രമേ ഓരോ സംസ്‌കാരത്തിനും പുതുതായി എന്തെങ്കിലും ഉണ്ടാക്കാനാവൂ.എല്ലാ മൗലികതയും നഷ്ടപ്പെടുത്തി ക്കൊണ്ട് ലോകത്തിന്റെ ഏതുകോണിൽ നിന്നും ഏത് സംസ്‌കാരത്തിൽ നിന്നും എന്തും സ്വീകരിച്ച് ഉപഭോഗം നടത്തുന്ന കേവല ഉപഭോക്താക്കളായിരിക്കുക എന്ന സാധ്യതയാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത് എന്ന് ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിക്കുന്നു.അതാണ് നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്യുന്നു.
വിനിമയം പരിമിതപ്പെടുത്തുക,ലോകത്തെ മുഴുവൻ അറിയാനും ലോകത്തോട് മുഴുവൻ സംവദിക്കാനുമുള്ള ആഗ്രഹത്തെ നിയന്ത്രിക്കുക എന്നീ കാര്യങ്ങളൊന്നും ഇന്നത്തെ ജീവിതാവസ്ഥയിൽ അഭിലഷണീയമായ സംഗതികളായി ആർക്കും അനുഭവപ്പെടുകയില്ല.അതേ സമയം ലെവിസ്‌ട്രോസ് പറഞ്ഞതു പോലുള്ള നഷ്ടവും നാശവും നാം അനുഭവിച്ചുകൊണ്ടി രിക്കുന്നുമുണ്ട്.നമ്മുടെ കാലത്ത ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്ന് അതാണെന്ന് പറയാം.
Myth and Meaning  എന്ന പുസ്തകത്തെ രൂപപ്പെടുത്തിയ പ്രഭാഷണങ്ങൾ ലെവിസ്‌ട്രോസ് നടത്തിയത് 1977 ഡിസംബറിലാണ്.1978 ൽ പുസ്‌കത്തിന്റെ ആദ്യപതിപ്പ് പുറത്തുവരികയും ചെയ്തു. ഈ പുസ്തകം അതിന്റെ ജീവിതം ആരംഭിച്ചിട്ട് നാല് ദശകത്തിൽ താഴെ മാത്രമേ ആയുള്ളൂവെങ്കിലും  ലെവിസ്‌ട്രോസ് അപ്പോഴേക്കും അരനൂറ്റാണ്ട് പിന്നിട്ടിരുന്ന തന്റെ നരവംശശാസ്ത്രപരമായ അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകളിൽ പ്രധാനപ്പെട്ടവ തന്നെയാണ് ഈ പ്രഭാഷണങ്ങളിൽ സംഗ്രഹിച്ചിരി ക്കുന്നത്.അതിന്റെ അർത്ഥം ഇത് അച്ചടിക്കപ്പെടുന്നതിനു മുമ്പേ ജീവിതം ആരംഭിച്ച പുസ്തകമാണ് എന്നു തന്നെയാണ്.ഉന്നതരായ ദാർശനികരുടെയും ചിന്തകന്മാരുടെയും രചനകളുടെ പ്രായം കണക്കാക്കേണ്ടത് അവരുടെ ധൈഷണികജീവിതത്തിന്റെ ആരംഭം മുതൽക്കാണ്.


Friday, October 21, 2016

വായനാവികൃതി


കൃതിക്ക് പൂർവനിശ്ചിതവും മാറ്റാൻ പറ്റാത്തതുമായ ഒരർത്ഥവുമില്ല,ഓരോ വായനക്കാരനും/വായനക്കാരിയും കൃതിയിൽ നിന്ന് സ്വന്തമായി അർത്ഥം ഉൽപാദിപ്പിക്കുകയാണ് ചെയ്തുവരുന്നത്, അതുകൊണ്ട് വായനയാണ് യഥാർത്ഥ സർഗവൃത്തി,അത് നിർവഹിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ആൾ മാത്രമാണ് എഴുത്തുകാരൻ/എഴുത്തുകാരി എന്നിങ്ങനെയുള്ള പറച്ചിലുകൾ ഈയിടെയായി ആവർത്തിച്ചാച്ചവർത്തിച്ച് കേട്ടു വരുന്നുണ്ട്.റൊളാങ് ബാർത്ത് 1967 ൽ എഴുതിയ  The death of the Author എന്ന പ്രബന്ധത്തെ പരാമർശിച്ചും  Reader -response theory അവതരിപ്പിച്ച സൈദ്ധാന്തികന്മാരെ ഉദ്ധരിച്ചും ഉദ്ധരിക്കാതെയുമൊക്കെയാണ് ഈ ആശയങ്ങൾ അവതരിപ്പിച്ചു വരുന്നത്.കൃതി വായനക്കാരിൽ ഉണ്ടാക്കുന്ന ബൗദ്ധികവും വൈകാരികവുമായ പ്രതികരണങ്ങൾ പ്രധാനമാണ്,ഒരു കൃതി എല്ലാ വായനക്കാരിലും ഒരേ അനുഭവം തന്നെ ഉണ്ടാക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നൊക്കെയുള്ള വളരെ യുക്തിപൂർണമായ വാദങ്ങളിൽ നിന്ന് ബഹുദൂരം അകലേക്ക് പോയി വായനക്കാർ ഉണ്ടാക്കുന്നതിലും കവിഞ്ഞുള്ള ഒരർത്ഥവും കൃതിക്കില്ലെന്നും വായനയിൽ ഗ്രന്ഥകാരന്റെ ഉദ്ദേശ്യങ്ങൾ ഒന്നും തന്നെ വായനക്കാരന്റെ പരിഗണനയിലേ വരേണ്ടതില്ലെന്നും കൃതിയിൽ അങ്ങനെ ഏതെങ്കിലും അർത്ഥമോ ഉദ്ദേശ്യമോ നിക്ഷേപിച്ചു വെക്കാൻ എഴുത്തുകാരൻ/എഴുത്തുകാരി ശ്രമിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വായനക്കാർ ആലോചിക്കേണ്ടതേയില്ല എന്നും പറയുന്നതിന് എത്രത്തോളം നീതീകരണം സാധ്യമാവും എന്നതിനെ കുറിച്ചുള്ള ഉത്തരവാദിത്വപൂർണമായ ആലോചനകൾ നമ്മുടെ സാഹിത്യനിരൂപണത്തിന്റെ അടിയന്തിരാവശ്യങ്ങളിൽ ഒന്നായിത്തീർന്നിരിക്കയാണ്.
വായനക്കാർക്ക് ഒരു കൃതിയിൽ നിന്ന് യഥേഷ്ടം അർത്ഥോൽപാദനം നടത്താനാവും എന്നത് ഒരു തെറ്റിദ്ധാരണയാണ്.ഒറ്റ വായനയിൽ ഒരു കൃതിയുടെ എല്ലാ അർത്ഥതലങ്ങളിലേക്കും എല്ലാവർക്കും ചെന്നെത്താൻ കഴിയണമെന്നില്ല.ഇക്കാര്യത്തിൽ വായനക്കാർക്കിടയിൽ വലിയ അന്തരമുണ്ടാകും.ഒന്നിലധികം ഭാഷകളിലെ സാഹിത്യരചനകളുമായി നല്ല പരിചയമുള്ളവർക്ക്  ആദ്യവായനയിൽ തന്നെ ഒരു കൃതി എന്തൊക്കെ പറയാൻ ശ്രമിക്കുന്നു,ആ ശ്രമത്തിൽ കൃതി എത്രത്തോളം വിജയം കൈവരിച്ചിരിക്കുന്നു എന്ന് ഏറെക്കുറെ കൃത്യമായി മനസ്സിലാക്കാനാവും.വലിയ വായനാപരിചയം ഇല്ലാത്തവർക്കും മറ്റുള്ളവർ പറഞ്ഞു കേട്ടതു കൊണ്ടു മാത്രം ഒരു പുസ്തകം വായനക്കായി തിരഞ്ഞെടുക്കുന്നവർക്കും ഇത് സാധ്യമാവില്ല.അങ്ങനെയുള്ള ഒരു വായനക്കാരൻ/ വായനക്കാരി തനിക്ക് ഒന്നും മനസ്സിലായില്ല എന്ന് പോലും പറഞ്ഞേക്കും.അതല്ല, 'ഈ പുസ്തകം വളരെ ഗംഭീരമായിരിക്കുന്നു' എന്നാണ് പറയുന്നതെങ്കിൽ തന്നെ അത് ആധികാരികമായ ഒരഭിപ്രായപ്രകടനമാണ് എന്ന് മറ്റൊരാൾക്ക് ഉറപ്പിക്കാനുമാവില്ല.
സാഹിത്യകൃതികളെ വിശ്വസനീയമായ വിധത്തിൽ മൂല്യനിർണയം ചെയ്യും എന്ന് കരുതിപ്പോരുന്ന മാധ്യമങ്ങൾ ,നിരൂപകർ എന്നിവരുടെയും സാഹിത്യസ്ഥാപനങ്ങളുടെയും അവാർഡ് കമ്മറ്റികളുടെയുമൊക്കെ വിലയിരുത്തലുകൾക്ക് പൂർണമായും കീഴടങ്ങിക്കൊണ്ട് കൃതികളെ കുറിച്ച് അഭിപ്രായം പറയുന്ന വായനക്കാരുടെ എണ്ണം മലയാളത്തിൽ കൂടിക്കൂടി വരികയാണ്.അത്തരം വായന കൊണ്ട് വായിക്കുന്ന ആൾക്കോ സമൂഹത്തിനോ കാര്യമായ യാതൊരു പ്രയോജനവും ഉണ്ടാവില്ല.അവർ നിർവഹിക്കുന്നതായി ഭാവിക്കുന്ന അർത്ഥോൽപാദനം പരതന്ത്രമായിരിക്കുമെന്നതിലേറെ കൃത്രിമമായിരിക്കും.
വ്യാഖ്യാനത്തിലൂടെയാണ് എഴുത്തിലൂടെയല്ല ഒരു കൃതി നിർമിക്കപ്പെടുന്നത് എന്നത് ഒരതിവാദമാണ്.വായനക്കാർക്ക് വ്യാഖ്യാനത്തിനുള്ള പ്രേരണ സൃഷ്ടിക്കുന്ന ഒരു കൃതിയെ മാത്രമേ വായനക്കാർ ആ ആവശ്യത്തിന്നായി സമീപിക്കൂ. 'ഇതിൽ വിശേഷിച്ചൊന്നുമില്ലല്ലോ' എന്ന് തോന്നി ഭേദപ്പെട്ട വായനക്കാരിൽത്തന്നെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുന്ന കൃതികളിൽ ചിലത് പിന്നീടൊരിക്കൽ ശ്രദ്ധേയമായ സാഹിത്യരചന എന്ന പരിഗണന നേടുന്ന അവസ്ഥയിലേക്ക് ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നത് ശരിയാണ്.പക്ഷേ,അതിന്റെ അർത്ഥം കൃതി സ്വന്തമായി ഒന്നും പറയുന്നില്ല വായനക്കാർ അവയെക്കൊണ്ട് ചിലത് പറയിപ്പിക്കുക മാത്രമാണ് എന്നല്ല.
                                പ്രസക്തിയുടെ പ്രശ്‌നം
രണ്ട് സാഹിത്യകൃതികളെ തമ്മിൽ താരതമ്യം ചെയ്ത് അവയിൽ ഏതാണ് മികച്ചത് എന്ന് തീരുമാനിക്കുക വായനക്കാരുടെ ആവശ്യമല്ല, ആ ജോലി വേണമെങ്കിൽ നിരൂപകന്മാർ ചെയ്തു കൊള്ളട്ടെ എന്ന് പറഞ്ഞു കേൾക്കാറുണ്ട്.കൃതികളുടെ താരതമ്യം വാസ്തവത്തിൽ വായനക്കാർ ഒരു ജോലി എന്ന നിലയിൽ ഏറ്റെടുക്കുന്നതല്ല.അത് വായനയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ്.ഏത് കൃതിക്കും എന്ത് അർത്ഥവും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്,അതുകൊണ്ട് എല്ലാ കൃതികളും എനിക്ക് ഒരു പോലെയാണ് എന്ന് പറയുന്ന വായനക്കാരനെ സത്യസന്ധനായ ഒരു വായനക്കാരനായി ആരും പരിഗണിക്കുകയില്ല.അത്തരത്തിൽ സമ്പൂർണമായും നിർമമനും നിഷ്പക്ഷനുമായി ഇരുന്നുകൊണ്ട് നിർവഹിക്കാവുന്ന പ്രവൃത്തിയല്ല വായന.ഒരു കൃതി തന്റെ അനുഭവങ്ങളെയും ഓർമകളെയും ആലോചനകളെയും ആഴത്തിൽ സ്പർശിക്കും വിധം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കൃതിയോട് വായിക്കുന്നയാൾക്ക് കൂടുതൽ മമത തോന്നും.തന്റെ ബൗദ്ധിക നിലവാരത്തിന് വളരെ താഴെ നിൽക്കുന്ന ഒരു കൃതിയോട് ഒരു വായനക്കാരനും മതിപ്പ് തോന്നില്ല.എഴുത്തിൽ കടുത്ത കൃത്രിമത്വം പുലർത്തിയിരിക്കുന്ന രചനകൾ,ഒട്ടും തന്നെ ചരിത്രബോധം പുലർത്താത്ത കൃതികൾ,ഏത് ഗണത്തിൽ പെടുന്നുവോ ഭാഷയിൽ ആ പ്രത്യേകഗണം നേടിയിരിക്കുന്ന വളർച്ചയെ കുറിച്ച് അജ്ഞത പുലർത്തുന്ന കൃതികൾ ഇവയെയൊക്കെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവർ തന്നെയാണ് നല്ല വായനക്കാർ.എഴുത്തുകാരൻ/എഴുത്തുകാരി നേടിയിരിക്കുന്ന ചിഹ്നമൂല്യത്തെ അൽപവും പരിഗണിക്കാതെ കൃതിയെ കുറിച്ച് അഭിപ്രായം സ്വരൂപിക്കാൻ അവർക്കു കഴിയും. ഒരു കൃതി എത്രത്തോളം മൗലികമാണ്, സാഹിത്യം എന്ന വ്യവഹാരം എത്തിനിൽക്കുന്ന അവസ്ഥയിൽ അത് അതിന്റെ പ്രത്യേകമായ പ്രസക്തി എത്രത്തോളം ബോധ്യപ്പെടുത്തുന്നുണ്ട് എന്നൊക്കെ അവർ തിരിച്ചറിഞ്ഞു കൊള്ളും.അപ്രസക്തമെന്ന് തങ്ങൾക്കു തോന്നുന്ന ഒരു കൃതിക്കു ചുറ്റം എന്തൊക്ക പരിവേഷങ്ങൾ ആരൊക്കെ ഉണ്ടാക്കിവെച്ചാലും അതിനൊന്നും അവർ ഗൗരവം കൽപിക്കുകയില്ല. ഈ കഴിവുകളൊന്നും വായനക്കാർക്ക് ഉണ്ടാകരുത് ,ഏത് കൃതിയെയും അർത്ഥത്തിന്റെ അനന്തവും വൈവിധ്യപൂർണവുമായ സാധ്യതകളുടെ സംഭരണി എന്ന നിലക്ക് അവർ കണ്ടുകൊള്ളണം എന്ന നിർദ്ദേശം അല്പമെങ്കിലും സാഹിത്യപരിചയവും ആത്മാഭിമാനവുമുള്ള ഒരു വായനക്കാരനും അംഗീകരിച്ചു കൊടുക്കുകയില്ല.  എങ്കിൽ പിന്നെ ഈ കോലാഹലങ്ങളെല്ലാം തികച്ചും നിരർത്ഥവും നിഷ്ഫലവുമാണോ?
ഏതെങ്കിലുമൊരു കൃതിക്ക് ഒന്നോ അതിലധികമോ ജീവിത വ്യാഖ്യാനങ്ങളെയും സന്ദേശങ്ങളെയും വികാരങ്ങളെയും യാതൊരു മാറ്റവും സംഭവിക്കാത്ത വിധം എക്കാലത്തേക്കുമായി അതിൽ സൂക്ഷിച്ചു വെക്കാനാവും എന്ന് കരുതുന്നത് നിസ്സംശയമായും തെറ്റാണ്.കാലം മാറുമ്പോൾ മനുഷ്യരുടെ ലോകബോധത്തിലും മൂല്യസങ്കൽപങ്ങളിലും മാറ്റം വരും. മനുഷ്യനെയും ഇതരജീവജാലങ്ങളെയും കുറിച്ചും നാനാതരം പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ച് ആകെത്തന്നെയുമുള്ള അവരുടെ അറിവിൽ വലിയ വർധനവുണ്ടാകും.പുതിയ രാഷ്ട്രീയാശയങ്ങളും ജീവിത ദർശനങ്ങളും അവരെ സ്വാധീനിക്കും.ഇതെല്ലാം പഴയ കൃതികളെ പുതിയ രീതിയിൽ സമീപിക്കാൻ അവരെ പ്രേരിപ്പിക്കും.ആധുനിക കാലത്തെ സാഹിത്യരചനകൾക്കു മാത്രമല്ല,പഴങ്കഥകൾക്കും പുരാവൃത്തങ്ങൾക്കുമെല്ലാം അവർ പുതിയ പാരായണ സാധ്യതകൾ കണ്ടെത്തും.ഒരു കാലത്ത് കൊണ്ടാടപ്പെട്ട കൃതികൾക്ക് സാഹിത്യചരിത്രപരമായ പ്രാധാന്യമൊഴിച്ച് മറ്റൊന്നും അവകാശപ്പെടാനില്ലെന്ന് അവർ കണ്ടെത്തിയേക്കും.ഒരിക്കൽ പുരോഗമനപരമെന്ന് വാഴ്ത്തപ്പെട്ട കൃതി യഥാർത്ഥത്തിൽ യാഥാസ്ഥിതികത്വത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞേക്കും.വായനയിൽ ചരിത്രം ഇടപെടുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.കൃതികളുടെ അർത്ഥതലം നിശ്ചലമല്ലെന്നും അവ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ഈ അർത്ഥത്തിൽ പറയാം.അപ്പോഴും ബാക്കി നിൽക്കുന്ന ഒരു വസ്തുത എല്ലാ കൃതികളുടെ വായനയിലും ചരിത്രം ഒരേ അളവിൽ ഇടപെടുന്നില്ലെന്നതതാണ്.രാമചരിതതത്തിന്റെയോ കൃഷ്ണഗാഥയുടെയോ വായനയെ നവീകരിച്ചെടുക്കുന്നതിൽ വായനക്കാർക്ക് താൽപര്യമുണ്ടാവില്ല.അവയുടെ അർത്ഥതലത്തിന്റെ നവീകരണത്തിനുള്ള സാധ്യത വളരെ പരിമിതമാണ്.ഈഡിപ്പസിന്റെ കഥയ്ക്ക് പല വായനകൾ ഉണ്ടായിക്കഴിഞ്ഞു.വ്യത്യസ്തമായ അർത്ഥതലങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള വായനകൾ ഇനിയും ഉണ്ടായേക്കാനുള്ള സാധ്യതയെ സംശയിക്കാനുമില്ല.എന്നാൽ മറ്റു പല പുരാവൃത്തങ്ങളുടെയും പുനർവായനയിൽ ഈ സാധ്യത പ്രതീക്ഷിക്കാനാവില്ല.
കുമാരാനാശാന്റെ മിക്ക കൃതികളും ഏറ്റവും പുതിയ നിരൂപണസങ്കേതങ്ങളുടെയും വിവിധ ജ്ഞാനമേഖലകളിൽ സംഭവിക്കുന്ന വികാസങ്ങളുടെ ഫലമായി കൈവരുന്ന ഏറ്റവും പുതിയ അറിവുകളുടെയും സഹായത്തോടെ വീണ്ടും വീണ്ടും പഠിക്കപ്പെടുന്നുണ്ട്.ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.'ഖസാക്കിന്റെ ഇതിഹാസ'ത്തിന് എത്രയോ വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഉണ്ടായി. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും 'സ്മാരകശിലകളു'ം ഇപ്പോഴും നന്നായി വായിക്കപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി പഠനസ്വഭാവമുള്ളതോ വിമർശനാത്മകമോ ആയ വായനകൾ നന്നേ കുറച്ചേ ഉണ്ടായിട്ടുള്ളൂ.കാക്കനാടന്റെ വസൂരി,ഏഴാം മുദ്ര,ഉഷ്ണമേഖല തുടങ്ങിയ കൃതികളാകട്ടെ നിരൂപകരും ഗവേഷകരും മിക്കവാറും മറന്ന മട്ടായി.
എല്ലാ കൃതികളും പുതിയ പുതിയ പാരായണ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നില്ലെന്ന കാര്യം തീർച്ചയാണ്.സാഹിത്യചരിത്രത്തിൽ പ്രത്യേക പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന കൃതികളിൽത്തന്നെ പലതും കാലം കഴിയുന്നതോടെ പഠനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നവയായിത്തീരുന്നുണ്ട്.പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കാനാവാത്ത വിധത്തിൽ അവയുടെ ഭാഷയും ഇതിവൃത്തവുമെല്ലാം പഴകിപ്പൂതലിച്ചു പോവുന്നുണ്ട്.അങ്ങനെ സംഭവിക്കാതെ അനേകനൂറ്റാണ്ടുകൾക്കു ശേഷവും പുതിയ വായനക്കാരോട് മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിക്കാൻ ശേഷിയുള്ള കൃതികൾ,അവയെ ആശ്രയിച്ച് പുതിയ പാഠങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് നിലനിന്നു വരുന്നത് എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.അങ്ങനെ പാഠങ്ങൾ ഉൽപാദിപ്പിക്കാൻ പ്രേരണ നൽകുന്ന എന്തൊക്കെ ഘടകങ്ങളാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന അന്വേഷണം തികച്ചും പ്രസക്തമാണ്.
കഥകളിൽ നിന്നും കവിതകളിൽ നിന്നുമൊക്കെ ആർക്കും യഥേഷ്ടം പാഠങ്ങൾ നിർമിക്കാം,എല്ലാ പാഠങ്ങളും ഒന്നു പോലെ പ്രസക്തമാണ് എന്നുള്ള വാദം നിഷ്‌കളങ്കമോ യുക്തിഭദ്രമോ അല്ലെന്ന് അനായാസമായി സ്ഥാപിക്കാൻ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ ചില പാഠനിർമിതികളെ മാത്രം ആശ്രയിച്ചാൽ മതി. ഒരു കഥയിലെ കഥാപാത്രങ്ങളുടെ പേരിനെ മുൻനിർത്തി കഥ ഒരു മതത്തെ അനുകൂലിക്കുന്നതും മറ്റൊന്നിനെ നിന്ദിക്കുന്നതുമാണെന്ന് വിധിച്ചുകൊണ്ട് നടത്തുന്ന പാഠനിർമാണം ആശാസ്യമായ വായനയുടെ ഫലമല്ല.അത് അൽപമെങ്കിലും ഭേദപ്പെട്ട ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുമില്ല. വായനയെ ആശാസ്യമെന്നും അല്ലാത്തതെന്നും വേർതിരിക്കുന്നതും ഭാവുകത്വത്തിന് നിലവാരം നിശ്ചയിക്കുന്നതുമെല്ലാം അനാവശ്യമാണെന്ന് വീറോടെ വാദിക്കാൻ ആളുകളുണ്ടായേക്കും. തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള ഉപായങ്ങൾ അവർ സമർത്ഥമായി പ്രയോഗിച്ചെന്നും വരും.പക്ഷേ,ഒരു കഥ ഏത് യാഥാർത്ഥ്യത്തെയാണ് ആവിഷ്‌കരിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് ഒറ്റ വായനയിൽത്തന്നെ തിരിച്ചറിയാമായിരുന്നിട്ടും ആ യാഥാർത്ഥ്യത്തെ പാടെ അവഗണിച്ച് വായനയിൽ കലക്കമുണ്ടാക്കാൻ എളുപ്പമുള്ള ഒന്നിനെ കഥയിൽ നിന്ന് കണ്ടെടുത്ത് അതിൽ ഊന്നിക്കൊണ്ട് നിരൂപണവും സംവാദവും സംഘടിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ തെറ്റാണ്. ഒരു കഥ അവസാനിക്കുന്ന ഭാഗത്ത് സാധാരണ ജനങ്ങൾ നിലവിൽ അവരുടെ സ്വഭാവത്തിന്റെ ഭാഗമാക്കിത്തീർത്ത ബഹുമുഖമായ  ഉദാസീനതയെയും നിർമമതയെയും കരകയറേണ്ടതുണ്ട് എന്ന തോന്നലില്ലാതെ ലജ്ജാരഹിതമായി അവർ അനുഭവിച്ചു വരുന്ന നിസ്സഹായതയെയും ന്യായീകരിക്കാനെന്ന ഭാവത്തിൽ  അവരിലൊരാൾ തന്നെയായ കഥാപാത്രം 'അഹം ബ്രഹ്മാസ്മി, തത്വമസി' എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങുന്നത് വായിച്ച പാടെ 'ദാ,കഥാകൃത്ത് ദൈവവിശ്വാസത്തിലും ഹൈന്ദവദർശനത്തിലും അഭയം തേടുന്നു' എന്ന്  ഒരു നിരൂപകൻ വിളിച്ചു പറയുകയാണെങ്കിൽ അയാളുടെ വായന നിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമാണെന്ന് വിധിക്കാൻ ഒരു വായനാസിദ്ധാന്തവും തടസ്സമാകേണ്ടതില്ല.വലിയ സാഹിത്യപരിചയമൊന്നുമില്ലാത്ത സാധാരണവായനക്കാർ ആ കഥാസന്ദർഭത്തിലെ നർമത്തിലേക്കും സാമൂഹ്യവിമർശനത്തിലേക്കും വളരെ വേഗം എത്തിച്ചേരുകയും നിരൂപകനെന്ന് സ്വയം കരുതുന്ന ഒരാൾ സന്ദർഭം ഒട്ടുമേ അനുവദിക്കാത്ത മറ്റൊരു വഴിയിലേക്ക് ഓടിയിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ അത് വിവരക്കേടാണെന്നു വിളിച്ചുപറയാൻ അൽപം പോലും സംശയിക്കേണ്ട കാര്യമേ ഇല്ല.
                    അസ്തിത്വവാദത്തിന്റെ തുടർച്ചയും മറ്റു ചിലതും
കൃതി എന്ന ഒന്നില്ല ,പാഠങ്ങൾ മാത്രമേ ഉള്ളൂ;പാഠങ്ങളുടെ ഉൽപാദനമാണ് കൃതിയെ സൃഷ്ടിക്കുന്നത് എന്ന ആശയം അവതരിപ്പിക്കുന്നവർ മിക്കവാറും ആദ്യം ഉദ്ധരിക്കുന്നത് റൊളാങ് ബാർത്തിനെയും മിഷേൽ ഫൂക്കോവിനെയും ആയിരിക്കും.തൊട്ടു പിന്നാലെ വരും ദെറീദ. 'പാഠത്തിന് ( പിന്നെ ലോകമാകുന്ന പാഠത്തിനും)  'രഹസ്യ'വും അന്തിമവുമായ ഒരർത്ഥം കൽപിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നതിലൂടെ ദൈവശാസ്ത്രവിരുദ്ധമെന്നു വിളിക്കാവുന്നതും സത്യമായും വിപ്‌ളവകരവുമായ ഒരു പ്രവൃത്തിയെ സ്വതന്ത്രമാക്കി വിടുകയാണ് ചെയ്യുന്നത് 'എന്ന് ബാർത് തന്റെ ഗ്രന്ഥകാരന്റെ മരണം എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പറയുന്നുണ്ട്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു പാഠത്തിന് ഗ്രന്ഥകാരനെ നൽകുക എന്നതിന്റെ അർത്ഥം ആ പാഠത്തിന്  പരിധി കൽപിക്കുക,അതിന് അന്തിമമായ ഒരു സൂചിതം നൽകുക,ആ എഴുത്തിനെ അടച്ചിടുക എന്നൊക്കെയാണ്.ഓരോ കൃതിയും പാഠങ്ങളുടെ,പാഠനിർമാണത്തിനുള്ള സാധ്യതകളുടെ അനന്തമായ ലീലയാണ് എന്ന് പറയുന്നത് കേൾക്കാൻ ഇമ്പമുണ്ടായേക്കാമെങ്കിലും പറയുന്ന അത്രയും ലാഘവത്തോടെ ഒരു കൃതിയും അങ്ങനെ പാരായണത്തിന് വഴങ്ങിക്കൊടുക്കില്ല എന്നതാണ് വസ്തുത.അവ ഉണ്ടായ കാലത്തെ ജീവിതബോധവും ആ കാലം ആവശ്യപ്പെട്ട ധർമങ്ങളുടെ ഏറ്റെടുപ്പും കൃതി നിർവഹിച്ചിട്ടുണ്ടാവും.അവയെ വിമർനബുദ്ധിയോടെ പരിശോധിക്കാനും അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ധാരണകളെയും താൽപര്യങ്ങളെയും വെളിപ്പെടുത്താനും പുതിയ വായനയിലൂടെ സാധിക്കും.അതിനപ്പുറത്ത് കൃതി എന്തെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ അത് പ്രാഥമികമായും കൃതിയുടെ മികവ് കൊണ്ടു തന്നെയാണ്.
ബാർത്തിന്റെ 'The death of the Author' ലും ഫൂക്കോവിന്റെ    'What is an Author?'
ലും ആദ്യവായനയിൽ ഉണ്ടെന്നു തോന്നിയേക്കാവുന്ന സ്‌ഫോടനാത്മകത വാസ്തവത്തിൽ അവയ്ക്ക് അവകാശപ്പെടാനാവില്ല.ജീവിതത്തിന് പൂർവനിശ്ചിതമായ ഒരർത്ഥവുമില്ലെന്ന, മനുഷ്യൻ ജീവിതത്തിലൂടെ എന്തായിരുന്നുവോ അതു തന്നെയാണ് ജീവിതത്തിന്റെ സത്ത,അസ്തിത്വം സത്തയ്ക്ക് മുമ്പേ വരുന്നു (Existence preceeds Essence) എന്ന ആശയം അസ്തിത്വവാദികൾ നേരത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ബുദ്ധിജീവിലോകത്തിന് അത് അതിപരിചിതമായിത്തീർന്നതിനു ശേഷമാണ് ഗ്രന്ഥകാരന്റെ മരണം ഉൽഘോഷിച്ച്, കൃതിക്ക് അചഞ്ചലവും പൂർവനിശ്ചിതവുമായ ഒരർത്ഥവുമില്ല,വായനയിലൂടെ നിർമിക്കപ്പെടുന്ന പാഠത്തിലൂടെയാണ് കൃതി ഉണ്ടാവുന്നത് എന്ന ആശയം മുന്നോട്ടു വെക്കപ്പെടുന്നത്.ഇതിനു പിന്നിൽ അസ്തിത്വവാദത്തിന്റെ കൂടി സ്വാധീനമുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട് 'The author does not precede the works' എന്ന ഫൂക്കോവിന്റെ വാക്യഖണ്ഡം.
കൃതിയുടെ അർത്ഥം ഓരോ വായനയിലും പുനർനിർമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതു മാത്രമാണ് എന്നു പറയുന്നത് ഏത് ആശയത്തിനും നിലപാടിനും താൽക്കാലികമായ നിലനിൽപ് മാത്രമേ ഉള്ളൂ,അത്രയേ ഉണ്ടാവേണ്ടതുള്ളൂ എന്ന് പറയുന്നതിനോട് ഏറെക്കുറെ തുല്യമാണ്. 'ചരിത്രം എന്ന ഒന്നില്ല,വ്യാഖ്യാനം മാത്രമേ ഉള്ളൂ' എന്ന ആശയം ഇതിന്റെ വകഭേദം മാത്രമാണ്.ചരിത്രം ഇല്ല,എല്ലാ ബ്രഹദാഖ്യാനങ്ങളും അപ്രസക്തമാണ്,ഗ്രന്ഥകാരൻ മരിച്ചു എന്നൊക്കെയുള്ള പ്രസ്താവങ്ങൾ രക്തബന്ധമുള്ളവയാണ്.ഒന്നു കൂടി ചുഴിഞ്ഞുനോക്കിയാൽ ഈ ആശയങ്ങളിൽ നിന്ന് അധ്യാപകർ പഠിപ്പിക്കേണ്ടതില്ല,ജ്ഞാനം വിദ്യാർത്ഥി സ്വന്തമായി നിർമിക്കേണ്ടതാണ്,അതിന് സഹായിയായി നിൽക്കുക എന്നത് മാത്രമാണ് അധ്യാപകന്റെ റോൾ എന്ന നിലപാടിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ് എന്ന് മനസ്സിലാവും.വ്യത്യസ്ത മേഖലകളിൽ ഒരേ കാലയളവിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്കു തമ്മിൽ ഇങ്ങനെ സാഹോദര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതു പോലും പലർക്കും,വിശേഷിച്ചും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ വ്യവഹാരങ്ങളും വിപണിയോട് സൗഹൃദം പുലർത്തുന്നവയായിരിക്കണം എന്ന് വാദിക്കുന്നവർക്ക് തീരെ രസിക്കില്ല.

അടിക്കുറിപ്പ്: മലയാളത്തിലെ ആദ്യചെറുകഥയായ 'വാസനാവികൃതി'യുടെ നൂറ്റിരപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയമായതുകൊണ്ടു കൂടിയാവാം ഈ ലേഖനത്തിന് 'വായനാവികൃതി' എന്ന ശീർഷകം നൽകാമെന്നു തോന്നിയത്.
 






Saturday, October 1, 2016

പാഠങ്ങളാണോ കൃതി?


വായനക്കാരാണ് എഴുത്തുകാരല്ല കൃതികളുടെ യഥാർത്ഥ രചയിതാക്കളെന്നും വായനക്കാരിൽ ഓരോരുത്തരും താന്താങ്ങളുടെ സഞ്ചിത സംസ്‌കാരത്തിനും ഭാവുകത്വത്തിനും വ്യാഖ്യാനശേഷിക്കും അപ്പപ്പോഴത്തെ മാനസികാവശ്യങ്ങൾക്കും ഇണങ്ങും പടി കൃതികളിൽ നിന്ന് ഓരോരോ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയാണെന്നുമെല്ലാം പുതിയ കാലത്തെ പല സാഹിത്യസൈദ്ധാന്തികരും നിരൂപകരും പല മട്ടിൽ പറഞ്ഞു വെച്ചിട്ടുണ്ട്.കൃതി എന്ന ഒന്നില്ല.അത് വായനയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭിന്ന പാഠങ്ങൾക്കെല്ലാം കൂടി നൽകുന്ന പേര് മാത്രമാണ് എന്നിടം വരെ ഈ വാദം പോകും.ഒരു വശത്തു നിന്ന് നോക്കിയാൽ ഇത് നിഷ്‌കളങ്കവും അതീവ ദുർബലവുമായ ഒരതിവാദം മാത്രമാണ്.വായന പക്ഷേ തങ്ങൾ വാദിച്ചുറപ്പിതായി ഇവർ സങ്കൽപിക്കുന്ന സർവതന്ത്ര സ്വതന്ത്രമായ അർത്ഥോൽപാദന കേളിയല്ല.ആർക്കും എന്തും ഖനനം ചെയ്‌തെടുക്കാവുന്ന വിചിത്രഖനിയല്ല ഒരു പുസ്തകവും. 'സാഹിത്യകൃതികൾ വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് വായനയുടെ പല അടരുകൾക്ക് ഇടമുള്ള  വ്യവഹാരം നമുക്ക് സമ്മാനിക്കുന്നതിലൂടെയും    ഭാഷയുടെയും യഥാർത്ഥജീവിത്തിന്റെയും സന്ദിഗ്ധതകളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയുമാണ്.സാഹിത്യസൃഷ്ടികളെ വ്യത്യസ്തമായ രീതിയിൽ വായിക്കാൻ ഓരോ തലമുറയെയും അനുവദിക്കുന്ന കളിയിൽ നാം ഏർപ്പെടുന്നത്  കൃതിയുടെ ഉദ്ദേശ്യത്തോടുള്ള അഗാധമായ ബഹുമാനത്താൽ പ്രേരിതരായിട്ടു തന്നെയാവണം' എന്ന് ഉംബർട്ടോ എക്കോ പറയുന്നുണ്ട്.(On some functions of  Literature).അദ്ദേഹം എഴുതി: 'സാഹിത്യകൃതികളുടെ വായന വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു തന്നെ ആത്മാർത്ഥമായ കൃത്യനിർവഹണത്തിന്റെയും അഭിമാനത്തിന്റെയും അഭ്യസനം നിർവഹിക്കാൻ  നമ്മെ നിർബന്ധിക്കുന്നുണ്ട.്'
ഒരു സാഹിത്യകൃതിക്കും സ്ഥിത്യാത്മകമായ അർത്ഥമില്ലെന്നും ഓരോ കാലത്തും അവയുടെ അർത്ഥം മാറിക്കൊണ്ടിരിക്കുമെന്നും വാദിക്കുമ്പോൾ ഓരോ വായനക്കാരനും/വായനക്കാരിക്കും താന്താങ്ങൾക്ക് തോന്നും പടി എന്ത് അർത്ഥവും കൃതിക്കുമേൽ ആരോപിക്കാമെന്നാണ് അർത്ഥമാക്കുന്നതെങ്കിൽ ആ വാദത്തിനു പിന്നിൽ ഒട്ടും അഭിലഷണീയമല്ലാത്ത ഉത്തരവാദിത്വരാഹിത്യമാണ് പ്രവർത്തിക്കുന്നത് എന്ന്  ഉറപ്പിച്ചു തന്നെ പറയാം.ഒരു പ്രാചീന നാടകത്തിന്റെ ഇതിവൃത്തത്തിലേക്ക് നൂറ്റാണ്ടുകളുടെ ഇടവേളകൾക്കു ശേഷം, ചിലപ്പോൾ അതിലും ചെറിയ കാലയളവിനുള്ളിൽ തന്നെ, വന്നു ചേരുന്ന പുതിയ അർത്ഥങ്ങൾ ആരുടെയെങ്കിലും ഭ്രമകല്പനകളിൽ നിന്നോ തികച്ചും അയുക്തികമായ ചിന്തകളിൽ നിന്നോ സൗന്ദര്യശാസ്ത്രത്തിന്റെയോ മന:ശാസ്ത്രത്തിന്റെയോ ദാർശനികാന്വേഷണങ്ങളുടെയോ ഒന്നും പിന്തുണയില്ലാത്ത വ്യാഖ്യാനകേളികളിൽ നിന്നോ ഒരുവം കൊള്ളുന്നവയല്ല.പ്രപഞ്ചത്തെ കുറിച്ചും ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ചും മനസ്സിന്റെ വ്യാപാരങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന് കൈവരുന്ന പുതിയ ബോധ്യങ്ങൾ പുതിയ അർത്ഥോൽപാദനത്തോടെയുള്ള പുതിയ പാരായണങ്ങളെ ആവശ്യമാക്കിത്തീർക്കുന്നു;അതാണ് സംഭവിക്കുന്നത്.
പഴയ പ്രയോഗങ്ങളുടെ സ്മരണയും അനുഭൂതികളുടെ ഇന്ന് നമുക്ക് അപരിചിതമായിത്തീർന്നിരിക്കുന്ന വഴികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നതും ഭംഗിയായി മിതപ്പെടുത്തപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങൾ, അതായത് വർത്തമാനത്തിലെ ഒന്നിനോടും സാദൃശ്യമില്ലാത്ത പഴയകാലത്തിന്റെതായ അടയാളങ്ങൾ, അവയാണ്  പല ക്ലാസിക് രചനകളിലും നമ്മെ കാത്തിരിക്കുന്നതെന്നും അവയുടെ വർണഭംഗികൾക്ക് കൂടുതൽ തെളിച്ചം കൈവരുന്നത് കാലം അവയ്ക്കു മുകളിലൂടെ കടന്നുപോയതിനു ശേഷം മാത്രമാണെന്നും മാർസൽ പ്രൂസ്റ്റ് പറയുന്നുണ്ട് (Days of Reading- Marcel Proust). ഇതിഹാസങ്ങളെയും അതിപ്രാചീനമായ മറ്റ് കൃതികളെയും സമീപിക്കുമ്പോൾ  അവയോടുള്ള നമ്മുടെ ആദരവിനോട് മനുഷ്യസംസ്‌കാരത്തിന്റെ വിദൂരഭൂതകാലത്തോടുള്ള സ്‌നേഹവാത്സല്യങ്ങൾ കൂടിക്കലരും.അത്രയേറെ കാലപ്പഴക്കം അവകാശപ്പെടാനില്ലാത്ത കൃതികളോടും പലപ്പോഴും നമുക്ക് അതിയായ സ്‌നേഹം തോന്നാറുണ്ട്..അടുത്ത കാലത്തായി പലരും നിർമിച്ചു വരുന്ന നാട്ടുഭാഷാ നിഘണ്ടുക്കളിലെ പദങ്ങളിൽ പലതും ഇപ്പോൾ വാർധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുന്നവർ തന്നെ അവരുടെ കുട്ടിക്കാലത്ത് പ്രയോഗിച്ചവയാവും.എങ്കിലും ദശകങ്ങളോളം തങ്ങൾ ദൈനംദിന സംഭാഷണഭാഷയിൽ നിന്ന് മാറ്റി നിർത്തിയ വാക്കുകളെ വീണ്ടും കണ്ടുമുട്ടുമ്പോൾ അവർക്കുണ്ടാവുന്ന അത്ഭുതാഹ്ലാദങ്ങൾ വളരെ വലുതായിരിക്കും.ക്ലാസിക്കുകളിൽ നിന്ന് നമുക്ക് കൈവരുന്ന ആഹ്ലാദം തീർച്ചയായും സമാന സ്വഭാവമുള്ള ഒന്നല്ല.എങ്കിലും നമ്മുടെ ഭൂതകാലാഭിരതിയുടെ ഒരംശം കൂടി അതിൽ കലരുന്നുണ്ടെന്ന് ന്യായമായും കരുതാം.പക്ഷേ,സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും പുതുപുത്തൻ വായനാനുഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ക്ലാസിക്കുകളെയും ഏതാനും ദശകങ്ങൾക്കുള്ളിൽ തന്നെ  അർത്ഥസാധ്യതകളുടെ   വിസ്മയകരമായ അനേകം പുതിയ വഴികളിലേക്ക് വായനക്കാരെ നയിച്ച ചില സമീപ ഭൂതകാല കൃതികളെയും നാം ആദരിക്കുന്നത് ഏതെങ്കിലും മൃദുവികാരത്തെ അടിസ്ഥാനമാക്കിയല്ല.മറിച്ച് അവ നമ്മുടെ പുതിയ ജ്ഞാനപരിസരങ്ങളോടും രാഷ്ട്രീയസമസ്യകളോടുമെല്ലാം ചേർന്നുനിൽക്കുന്നതുകൊണ്ടു തന്നെയാണ്.ഈ വാസ്തവത്തെ വലിച്ചു നീട്ടി കൃതിക്ക് സ്ഥിരമായ ഒരർത്ഥമോ ഉദ്ദേശ്യമോ ഇല്ലെന്ന് വാദിക്കുന്നതിനെ നൂതനവും ഉന്നതവുമായ സാഹിത്യദർശനത്തിന്റെ ഉൽപന്നമായി കണക്കാക്കാനാവില്ല.
മനുഷ്യജീവിതത്തിന് പൂർവനിശ്ചിതമായ യാതൊരു സത്തയുമില്ലെന്നും ജീവിക്കുന്നതിലൂടെ ഓരോ മനുഷ്യനും എന്തായിത്തീരുന്നുവോ അതാണ് അവന്റെ/അവളുടെ ജീവിത്തിന്റെ സത്ത എന്നും ജീവിതത്തിന്റെ സാമാന്യസത്തയെ കുറിച്ചുള്ള ധാരണകൾക്ക് പുറത്തുനിന്നുകൊണ്ടാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ അർത്ഥം നിർമിക്കുന്നതെന്നും അസ്തിത്വവാദികൾ പറഞ്ഞതിനെ ഓർമിപ്പിക്കുന്നതു തന്നെയാണ് കൃതി എന്ന ഒന്നില്ല പല പാഠങ്ങൾ മാത്രമേ ഉള്ളൂ,അവയാണെങ്കിൽ വായനക്കാരുടെ നിർമിതികൾ മാത്രവുമാണ് എന്ന് വാദിക്കുന്നതും.അസ്തിത്വവാദത്തോളം പുറകിലേക്കൊന്നും പോവേണ്ട ഘടനാവാദാനന്തര കാലഘട്ടത്തിലെ ദാർശനികാന്വേഷണങ്ങളും സാഹിത്യാപഗ്രഥനങ്ങളുമൊന്നും കൃതിക്കുള്ളിൽ എക്കാലത്തേക്കുമായി ഒരർത്ഥം സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നു എന്ന ധാരണയെ അംഗീകരിക്കുന്നതേയില്ല എന്നും  കൃതിയുടെ സാർവകാലികമായ അർത്ഥവും സകലവായനക്കാർക്കും ഒന്നുപോലെ അനുഭവിക്കാനാവും വിധം കൃതി ഉൽപാദിപ്പിക്കുന്ന വികാരങ്ങളും അനുഭൂതികളുമൊക്കെ തേടിയുള്ള അന്വേഷണത്തിന് ഇനിയങ്ങോട്ട് യാതൊരു പ്രസക്തിയുമില്ലെന്നും ഉറപ്പിച്ചു പറയുന്നവരായി പലരുമുണ്ടാവും.ഈ വാദം ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാൻ അധികമായി അധ്വാനിക്കുന്നതിൽ കഴമ്പില്ലെന്നു തോന്നുന്നു.കാരണം വായിക്കുന്ന ആൾ ആരായാലും അയാൾ ഒരു കൃതിയിലൂടെയാണ് കടന്നു പോവുന്നത്.ആ കൃതിക്ക്  എഴുത്തുകാരൻ/എഴുത്തുകാരി കൽപിക്കുന്നതായി കൃതിയുടെ കാലം, കൃതി അഭിസംബോധന ചെയ്ത സമൂഹം,കൃതിയുടെ അപ്പോഴത്തെ സാമൂഹ്യഫലം എന്നിവയെയൊക്കെ അടിസ്ഥാനമാക്കി മുൻകാലവ്യാഖ്യാതാക്കളും നിരൂപകരും കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായ അർത്ഥവും ഉദ്ദേശ്യവുമെല്ലാം പുതിയ കാലത്തെ വായനക്കാർക്ക് കണ്ടെത്താം.പക്ഷേ, 'പാവങ്ങളി'ൽ നിന്ന് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ അൽബേർ കമ്യുവിന്റെ 'അന്യനി'ൽ നിന്ന് കണ്ടെത്താനാവില്ല.ഈ ഒരു വസ്തുതയെങ്കിലും രണ്ട് കൃതികൾക്ക് രണ്ട് അസ്തിത്വമാണുള്ളതെന്ന് സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്.ഇത്രയെങ്കിലും ഉറപ്പിച്ചു വെക്കാതുള്ള  സാഹിത്യവായന അർത്ഥശൂന്യമായ ബൗദ്ധികാഭ്യാസങ്ങളിലും കുതർക്കങ്ങളിലുമൊക്കെയാണ് ചെന്നെത്തുക.ആ വഴിയിലൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് അല്പമായിപ്പോലും താൽപര്യമില്ല.

(മാധ്യമം വാരികയിൽ എഴുതിവരുന്ന ജീവിച്ചു മതിവരാത്ത പുസ്തകങ്ങൾ എന്ന പംക്തിയുടെ ആമുഖലേഖനത്തിൽ നിന്ന് -ശീർഷകം പുതുതായി നൽകിയത്.)