Pages

Sunday, December 25, 2016

സ്ഥിതിവിവരം

വടിവ്യാഘ്രൻ എന്ന എക്കിട്ടപ്പേരിൽ പൊതുവെ അറിയപ്പെടുന്ന ഒരു നാണുനായരുണ്ട് കുനിയൻകുന്നിൽ.                                                                        രാഷ്ട്രീയക്കാർ ,കവികൾ,കഥാകാരന്മാർ,ശില്പികൾ,പത്രപ്രവർത്തകർ  എന്നു വേണ്ട ഏത് വിഭാഗത്തിലുള്ള ആര് തന്നെ കാണാൻ ചെന്നാലും 'എന്താ നായിന്റെ മോനേ?' എന്നു ചോദിച്ചാണ് വ്യാഘ്രൻ ലോഹ്യം പറഞ്ഞുതുടങ്ങുക.സംസാരം പത്ത് മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ നീളാം.പത്ത് മിനുട്ടിൽ തീരുന്നുവെങ്കിൽ രണ്ടോ മൂന്നോ നായിന്റെ മോൻ വിളിയേ കേൾക്കേണ്ടി വരൂ.ഒരു മണിക്കൂറാണെങ്കിൽ  ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും അത് കാതിൽ വന്നുവീഴും.
സംഗതി ഇങ്ങനെയായിട്ടും വ്യാഘ്രനെ കാണാൻ പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതേ ഉള്ളൂ.ഈ പ്രതിഭാസത്തിൽ കൗതുകം തോന്നിയ ഒരു യുവാവ്  അദ്ദേഹത്തെ കണ്ട് മടങ്ങുന്നവരുമായി അഭിമുഖം നടത്തിയപ്പോൾ കിട്ടിയ ഉത്തരങ്ങൾ ശതമാനക്കണക്കണക്കിന്റെ ക്രമമനുസരിച്ച്  രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു:

1. ആദ്യത്തെ രണ്ട് വിളിക്ക് ശേഷം മറ്റ് പലരെയും കുറിച്ചാണ് നായിന്റെ മോൻ എന്ന് പറയുക.അത് കേട്ടിരിക്കുന്നതിൽപ്പരം ആവേശകരമായി എന്താണുള്ളത്?  (42 ശതമാനം)
2. കേൾക്കുമ്പോൾ എന്താന്നറിയില്ല ഒരു സന്തോഷം തോന്നും. വടിവ്യാഘ്രന്റെ വീര്യം മുഴുവൻ ഇതിൽ തീരുന്നല്ലോ എന്നോർത്ത് ഉള്ളിൽ രുപപ്പെടുന്ന സഹതാപം കൊണ്ടാണോ എന്തോ?  ( 28 ശതമാനം)
3.എന്നെ മറ്റൊരാൾ നിത്യവും അങ്ങനെ വിളിച്ചുകിട്ടിയാലേ  എനിക്ക്‌
സമാധാനമാവൂ. ഒരു പക്ഷേ, ഞാനൊരു നായിന്റെമോൻ ആയതുകൊണ്ടു തന്നെയാകാം. ( 21 ശതമാനം).
4. ഞാനൊരു ജോളിക്ക് പോവുന്നതാ.നായിന്റെ മോനേന്ന് വിളിക്കുമ്പം  വ്യാഘ്രന്റെ ധാരണ കേട്ടു നിക്കുന്നോൻ നിന്നനിപ്പില് ആവിയായി പോവുംന്നാ. പക്ഷേ ,ദൈവം സഹായിച്ച് മൂപ്പര്‌ടെ മുഖത്ത് അന്നേരവും
പരമ പൊട്ടനായ ഏതോ പഴയകാല രാജാവിന്റെ എക്‌സ്പ്രഷനായിരിക്കും. ഹോ ,എന്റമ്മോ അത് കാണുമ്പോ ഉണ്ടാവ്ന്ന ഒരു ഇത്.എത്ര ലക്ഷം
 കൊട്ത്താലാ കിട്ട്വാ  അയിന്റെയൊരു രസം. ( 9 ശതമാനം)

Friday, December 23, 2016

എം.ടിയും നമ്മളും

അപഗ്രഥനവും വ്യാഖ്യാനവും സാഹിത്യാധ്യാപകന്റെ തൊഴിലിന്റെ ഭാഗമാണ്.ദീർഘകാലം അധ്യാപകജോലി ചെയ്ത ആളെന്ന നിലയ്ക്ക് എം.ടിയുടെ രചനാലോകത്തെ അപഗ്രഥിക്കാനും അപനിർമിക്കാനു മൊക്കെയുള്ള വെമ്പൽ എനിക്കും ഉണ്ടാകേണ്ടതാണ്.പക്ഷേ,നന്നേ ചെറിയ പ്രായത്തിൽ മാനസികമായ അടുപ്പം സ്ഥാപിച്ച വ്യക്തികളെയോ പുസ്ത കങ്ങളെയോ അപഗ്രഥിക്കിക്കുന്നതിൽ നിന്ന് കഴിവതും മാറി നിൽക്കാൻ തന്നെയാണ് എല്ലാവരും ശ്രമിക്കുക.എം.ടിയുടെ കഥാലോകത്തെ സമീപിക്കു മ്പോൾ എന്നെ കുഴക്കുന്ന വലിയ പ്രശ്‌നം അതാണ്.സാഹിത്യവായനയുടെ ആരംഭഘട്ടത്തിൽ തന്നെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടുപോയ എഴുത്തുകാരനാണ് എം.ടി.കടന്നു പോയ കാലം എം.ടിയെ കുറച്ചൊന്നു മാറി നിന്ന് കാണാനുള്ള കരുത്ത് എനിക്ക് നൽകേണ്ടതാണ്.അത് തീരെ കൈവന്നിട്ടില്ല എന്നൊന്നും പറയുന്നില്ല.എങ്കിലും എം.ടി എന്ന എഴുത്തുകാരനോട്  ഒരു കുട്ടിയായിരി ക്കുമ്പോൾ തോന്നിയ അടുപ്പം അതേപടി നിലനിർത്തണമെന്നും ഞാൻ ആഗ്രഹിച്ചുപോവുന്നു.
അരനൂറ്റാണ്ടിനു മുമ്പാണ് എം.ടി സാഹിത്യവുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത്.ഞാൻ ഇപ്പോഴും വ്യക്തമായി ഓർമയിൽ സൂക്ഷിക്കുന്ന ഒരനുഭവമുണ്ട്. ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കാലത്ത് നിത്യവും വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഞാൻ  എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ മീറ്റ റിലധികം ദൂരെയുള്ള ഒരു ലൈബ്രറിയിലേക്ക് ഓടിപ്പോവുമായിരു ന്നു.ഇ ന്നി പ്പോൾ കേരളത്തിലെ പ്രകൃതി സ്‌നേഹികൾക്കെല്ലാം സുപരിചിതമായ മാടായിപ്പാറയിലൂടെയായിരുന്നു ആ ഓട്ടം.തിരിച്ചു വരുന്നതും ആ പാറയിലൂ ടെ തന്നെ.അക്കാലത്ത് 660 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന വിശാലമായ ഒരു പാറപ്പരപ്പായിരുന്നു മാടായിപ്പാറ.പുസ്തകവുമായി കയറ്റം കയറി മാടാ യിപ്പാറയിലെത്തിയാൽ നിന്നും നടന്നും ഞാൻ അത് വായിച്ചു തുടങ്ങും.അക്കാ ലത്ത് അങ്ങനെ വായിച്ച ഒരു പുസ്തകമായിരുന്നു എം.ടിയുടെ 'നാലുകെട്ട്'.'നാലുകെട്ടി'ന്റെ ആരംഭത്തിൽ അപ്പുണ്ണി സന്ധ്യാസമയത്ത് അമ്മയുടെ നിർബന്ധം കാരണം വെളിച്ചെണ്ണ വാങ്ങാൻ പോവുന്നുണ്ട്. ആ പോക്കിൽ വെളിച്ചെണ്ണ വീട്ടിലെത്തിയാൽ അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ഉള്ളി ച്ചോറിന്റെ മണം അപ്പുണ്ണി മനസ്സുകൊണ്ട് അനുഭവിക്കുന്നുണ്ട്.ആ മണം നാലുകെട്ടിന്റെ ആദ്യപേജുകളിൽ നിന്ന് അമ്പതിലേറെ വർഷം മുമ്പ് ഞാനും അനുഭവിച്ചിരുന്നു.
എന്റെ തലമുറയിലെ വായനക്കാർ എം.ടിയുടെ കഥകളും നോവലുകളും വായിച്ചത് വിമർശനബുദ്ധിയോടെ ആയിരുന്നില്ല.അക്കാലത്ത് വലിയ നിരൂ പകന്മാർ പലരും മലയാളത്തിൽ ഉണ്ടായിരുന്നു.കേസരി ബാലകൃഷ്ണ പിള്ള,കുട്ടികൃഷ്ണമാരാർ,ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ വർ.പക്ഷേ,സാധാര ണ വായനക്കാരുടെ കയ്യിൽ കൃതികളെ അപഗ്രഥനബുദ്ധിയോടെ സമീപിക്കാ നും നിരൂപണം ചെയ്യാനും  ഉള്ള ടൂൾസ് ഉണ്ടായിരുന്നില്ല.അവരെ സംബന്ധി ച്ചിടത്തോളം കൃതി നൽകുന്ന വൈകാരികാനുഭവം തന്നെയായിരുന്നു പ്രധാനം.അതിന് കീഴ്‌പ്പെട്ടുകൊണ്ടുള്ളതായിരുന്നു അവരുടെ വായന.അതിൽ എന്തെങ്കിലും അപാകതയുള്ളതായി മറ്റു വായനക്കാരെപ്പോലെ എനിക്കും തോന്നിയിരുന്നില്ല.എം.ടിയുടെ 'മഞ്ഞ്' എന്ന നോവലിന്റെ കാര്യം ഞാൻ പ്രത്യേകം ഓർമിക്കുന്നു.'മഞ്ഞ്'മുഴുവനായും മന:പാഠം പഠിച്ചുവെച്ച് അത് നിർത്താതെ പറയുന്ന ഒരാൾ എന്റെ കുട്ടിക്കാലത്ത് നാട്ടിൽ ഉണ്ടയിരുന്നു. 'മഞ്ഞ്' കവിതയാണ്,സംഗീതമാണ് എന്നൊക്കെയാണ് അന്നൊക്കെ പൊതുവെ എല്ലാവരും പറഞ്ഞിരുന്നത്. ആ ഒരു ധാരണയോടെയാണ് അന്നത്തെ യുവ വായനക്കാർ  'മഞ്ഞി'നെ സമീപിച്ചിരുന്നത്.അതിലെ കഥാവസ്തുവിനെ അപഗ്രഥിക്കാനോ കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കാനോ  ആരും ശ്രമിച്ചിരുന്നില്ല.ഇന്നിപ്പോൾ 'മഞ്ഞി'ന് അത്തരമൊരു വായന സാധ്യമല്ല.വി. സി ശ്രീജന്റെ 'വീണ്ടും മഞ്ഞ്'എന്ന ലേഖനം വന്നത് 1991ലാണ്.ആ ലേഖനം വായിച്ചതോടെ വായനാസമൂഹത്തിന് ഒരു കാര്യം ബോധ്യപ്പെട്ടു.'മഞ്ഞി'ലെ നായിക വിമല ആദർശസ്ത്രീയെ കുറിച്ച് സമൂഹം നിലനിർത്തിപ്പോരുന്ന യാഥാസ്ഥിതിക സങ്കൽപങ്ങളുടെ പരിധിക്കുള്ളിൽത്തന്നെ നിൽക്കുന്ന ഒരു കഥാപാത്രമാണ്. അവിവാഹിതയായ അവൾക്കുണ്ടായ ലൈംഗികാനുഭവും  ആ അപൂർവാനുഭവം തനിക്കു തന്ന പുരുഷനെ  പ്രതീക്ഷിച്ചുള്ള  അവളുടെ അവസാനമില്ലാത്ത കാത്തിരിപ്പുമൊന്നും  ആ വസ്തുതയ്ക്ക് മാറ്റം വരുത്തുന്നില്ല.
എം.ടിയുടെ മറ്റ് കൃതികളെയും ഈ മട്ടിൽ സൂക്ഷ്മമായി വായിക്കാനും വൈകാരികതയ്ക്ക് അപ്പുറം ആ കൃതികളിൽ എന്തൊക്കെയുണ്ട് എന്ന് മനസ്സിലാക്കാനും കഴിയുന്നവരാണ് പുതിയ കാലത്തെ വായനക്കാരിൽ ഗണ്യമായ ഒരു വിഭാഗം.അതുകൊണ്ട് എന്റെ തലമുറയ്ക്കും ആ തലമുറ വായനയിലേക്ക് വന്നുതുടങ്ങുന്നതിന് ഒരു ദശകം മുമ്പ് വായന ആരംഭിച്ച വർക്കും എം.ടിയോട് തോന്നിയ ആരാധന അതേപടി ഇക്കാലത്തെ വായന    ക്കാർക്കും ഉണ്ടാവുമെന്ന് കരുതാനാവില്ല.
1950 കളുടെ രണ്ടാം പകുതി മുതൽ 1970 കളുടെ ആരംഭം വരെയുള്ള കാലമാണ് എം.ടി നമ്മുടെ വായനാലോകത്തെ ഏറെക്കുറെ പൂർണമായി കീഴടക്കിയ കാലം.പിന്നീട് ആധുനികർ വന്നു.നമ്മുടെ ഭാവുകത്വത്തിൽ വലിയ മാറ്റം സംഭവിച്ചു.അതിനുശേഷവും മലയാളകഥ ഒരു പാട് മുന്നോട്ടു പോയി.ഉ ണ്ണി. ആറിനെയും വിനോയ് തോമസിനെയുമൊക്കെ പോലുള്ള , അവരുടെ ആത്രയും തന്നെ ഊർജസ്വലതയോടെ കഥ എന്ന മാധ്യമത്തെ സമീപിക്കുന്ന, പത്തു കഥാകൃത്തുക്കളെങ്കിലും  ഇന്ന് മലയാളത്തിലുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകൾ ഉണ്ടാവുന്ന ഒരു ഭാഷയാണ് ഇന്ന് മലയാ ളം.എം.ടി കഥകളിൽ നിന്ന് നമ്മുടെ കഥാസാഹിത്യം ഒരുപാട് മുന്നോട്ടു പോയി.കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം കഥകളൊന്നും എഴുതു ന്നില്ല.തന്റെ മനോലോകത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും വളരെ അകന്നുപോയ ഒരു ലോകം നിലവിൽ വന്നതായി എം.ടിക്ക് തോന്നുന്നുണ്ടാവാം എന്നാണ് ഞാൻ കരുതുന്നത്.കാലം മാറിയപ്പോൾ അദ്ദേഹം അറച്ചുനിന്നു എന്ന് പറയാനാവില്ല.ആഗോളവൽക്കരണകാലത്തെ രാഷ്ട്രീയാനുഭവം, കോർപ്പറേ റ്റുകൾ ലോകജനതയുടെ നെഞ്ചത്ത് കാലമർത്തിവെച്ച് നിൽക്കുന്ന അനുഭവം, ഏറ്റവും ശക്തമായി അവതരിപ്പിച്ചിരിക്കുന്ന  കഥയാണ് എം.ടിയുടെ 'ഷെർലക്'.'ഷെർലക്' എഴുതിയിട്ട് കുറച്ച് വർഷങ്ങളായി.'ഷെർലക്കി'ലും 'കടുഗണ്ണാവ'യിലും മറ്റു ചില കഥകളിലും കാലത്തോടൊപ്പം മുന്നോട്ടു പോകാനുള്ള തന്റെ ശേഷി എം.ടി. ഭംഗിയായി വെളിപ്പെടുത്തി തന്നിട്ടുണ്ട്.എ ന്നാൽ ഇപ്പോൾ അദ്ദേഹം ഏറെക്കുറെ പിൻവാങ്ങി നിൽക്കുക തന്നെയാ ണ്.അതിൽ അസാധാരണമായി ഒന്നുമില്ല.ഒരു ഘട്ടം കഴിഞ്ഞാൽ പുതിയ കാലവും പുതിയ ജീവിതാനുഭവങ്ങളും തങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മറ്റ് ആളുകൾക്കെന്ന പോലെ എഴുത്തുകാർക്കും തോന്നാവു ന്നതാണ്.ത ങ്ങൾ ഏറെ വിലമതിച്ച വൈകാരികാനുഭവങ്ങൾ,  തങ്ങൾ കൊണ്ടു നടന്ന ആശയങ്ങൾ എല്ലാം ലോകത്തിന് വേണ്ടാതായിത്തീർന്നു,തങ്ങൾക്ക് ലോകത്തോട് ഒന്നും സംസാരിക്കാനില്ലാതായിക്കഴിഞ്ഞു എന്നിങ്ങനെയുള്ള വിചാരങ്ങൾ അവരെയും കീഴടക്കാം.അങ്ങനെയൊരു തോന്നൽ കാരണം എഴുത്തു നിർത്തിയ ആളാണ് എം.സുകുമാരൻ.താൻ ആവേശപൂർവം കൊണ്ടു നടന്ന കമ്യൂണിസ്റ്റ് ദർശനം, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനശൈലി ,കമ്യൂണിസ്റ്റുകാർക്കിടയിലെ ഊഷ്മളമായ പരസ്പരധാരണ എല്ലാം പഴങ്കഥയായിത്തീരുന്നുവെന്ന് 'ശേഷക്രിയ' എഴുതുന്ന കാലത്ത് തന്നെ സുകു മാരന് ബോധ്യമായിക്കഴിഞ്ഞിരുന്നു.തനിക്ക് സംവദിക്കാൻ പറ്റുന്ന ഒരു ഇടതുപക്ഷം ഇല്ലാതായിക്കഴിഞ്ഞു എന്ന് ഉറപ്പായതോടെ അദ്ദേഹം എഴുത്ത് നിർത്തുകയും ചെയ്തു.
കാലവും മലയാളസാഹിത്യവും എങ്ങനെയൊക്കെ മാറിയിട്ടും അമ്പത്- അറുപത് വർഷക്കാലമായി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി തുടരുന്നയാളാണ് എം.ടി.ഇത് സാധ്യമാവുക എന്നത് തീർച്ചയായും വളരെ വലിയ കാര്യമാണ്.സാഹിത്യത്തിനു പുറമെ സിനിമാരംഗത്തുള്ള ശ്രദ്ധേയമായ സാന്നിധ്യവും എം.ടിയുടെ വിലുലമായ ജനപ്രീതിക്ക് കാരണമാണെന്നതിൽ സംശയമില്ല.എന്തായാലും ഇന്നും എഴുത്തിലും ചിന്തയിലും അദ്ദേഹത്തിന് പല യൗവനഭംഗികളും സൂക്ഷിക്കാനാവുന്നുണ്ട് എന്ന് നാമൊക്കെ മനസ്സിലാക്കുന്നുണ്ട്.
എം.ടി വാസ്തവത്തിൽ എന്താണ് ചെയ്തതെന്നും സാഹിത്യത്തിൽ വരും തലമുറകൾക്കായി അദ്ദേഹം ബാക്കിനിർത്തുന്നത് എന്തൊക്കെയാണെന്നും  വായനയുടെ പ്രാരംഭ ഘട്ടത്തിൽ തോന്നിയ വൈകാരികമായ അടുപ്പം മാറ്റിവെച്ച് വസ്തുനിഷ്ഠമായി പരിശോധിക്കാൻ ഇന്നെനിക്ക് വിഷമമില്ല.എം.ടി ഫ്യൂഡൽ-കാർഷിക ജീവിതവ്യവസ്ഥയിൽ നിന്ന് മാറി കേരളം മുതലാളിത്തത്തിന്റെതായ മൂല്യബോധവും ജീവിതസങ്കൽ പങ്ങളു മൊക്കെ സ്വീകരിച്ചു തുടങ്ങുന്ന ഒരു കാലത്തിന്റെ എഴുത്തു കാരനാണ്.ഫ്യൂ ഡൽ കുടുംബഘടന മർദ്ദക സ്വഭാവമുള്ളതാണ്.അത് വ്യക്തികളെ പല തരത്തിൽ പീഡിപ്പിക്കുന്നതും മാനസികമായി ഞെരിച്ചമർത്തുന്നതുമാണ്. എം.ടി യുടെ കഥാപാത്രങ്ങൾ തങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ മനുഷ്യവിരുദ്ധ സ്വഭാവത്തെ കൃത്യമായി തിരിച്ചറിഞ്ഞവരും ഫ്യൂഡൽ ജീവിത വ്യവസ്ഥയോട് സ്വന്തം നിലയിൽ സമരം ചെയ്തവരുമാണ്,പക്ഷേ,അവർ വ്യക്തികളെന്ന നിലയിൽ വിജയിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പ്രസഥാനവുമായി ബന്ധപ്പെടാനോ രാഷ്ട്രീയാശയങ്ങളുമായി ഐക്യപ്പെടാനോ ഉള്ള ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യകാലകഥയിലൊഴിച്ച് മറ്റെവിടെയും എം.ടി തന്റെ രാഷ്ട്രീയച്ചായ്‌വ് പ്രകടമാക്കിയിട്ടില്ല.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ അനുഭവലോകത്തിലും ചിന്താലോകത്തിലും രാഷ്ട്രീയം  ഒരു വിഷയമല്ല.
വ്യക്തിയെ താരതമ്യേന കൂടുതൽ സ്വതന്ത്രനാക്കുന്നു എന്നതിനാൽ മുതലാളി ത്തം ഫ്യൂഡലിസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു സംവിധാനമാണ്.സമൂഹം പരമ്പരാഗതമായി തന്റെ വർഗത്തിന് അനുവദിച്ചു തന്നിട്ടുള്ള ഇടം വിട്ട് മറ്റ് പലേടങ്ങളിലേക്കും പോകാനുള്ള സാധ്യത മുതലാളിത്തം വ്യക്തിക്ക് നൽകു ന്നുണ്ട്.വ്യക്തിക്ക് തന്റെ  കർതൃത്വത്തെ സ്വന്തമായി രൂപപ്പെടുത്താനുള്ള പരിസരം പല പരിമിതികളോടെയാണെങ്കിലും അത് ഒരുക്കി ക്കൊടുക്കു ന്നുണ്ട്.എം.ടിയുടെ പല കഥാപാത്രങ്ങളും ഈ സ്വാതന്ത്ര്യത്തിനു നേരെ വീറോടെ സഞ്ചരിക്കുന്നവരാണ്.പക്ഷേ, 'നാലുകെട്ട്' പൊളിച്ചു മാറ്റി അവിടെ കാറ്റും വെളിച്ചവും കടക്കുന്ന പുതിയ വീട് പണിയാൻ ശ്രമിക്കുമ്പോൾ തന്നെ അവർ പഴയ ബന്ധങ്ങളും ഓർമകളും മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.ഈ വൈരുധ്യമാണ് എം.ടി സാഹിത്യം വായനക്കാർക്ക്  നൽകുന്ന വലിയ വൈകാരികാനുഭവത്തിന്റെ പ്രഭവകേന്ദ്രം.അതൊരു വലിയ സൗന്ദര്യാനുഭവം കൂടിയായി മാറുന്നത് എം.ടി എന്ന എഴുത്തുകാരന്റെ അസാധാരണമായ സർഗവൈഭവം കൊണ്ടു തന്നെ.
എം.ടിയുടെ 'കാല'ത്തിലെ സേതുവിനോട് സുമിത്ര പറയുന്ന 'സേതൂന് എന്നും ഒരാളോടേ സ്‌നേഹംണ്ടായിരുന്നുള്ളൂ,സേതുനോട് മാത്രം' എന്ന വാക്യത്തിൽ മുതലാളിത്തം ആവശ്യപ്പെടുന്ന ആത്മാനുരാഗത്തെ പൂർണാർത്ഥത്തിൽ തന്റെ സ്വത്വത്തിന്റെ ഭാഗമാക്കിത്തീർത്ത ഒരു വ്യക്തിയുടെ നിർവചനം തന്നെയാണുള്ളത്.സേതുവിന്റെ മനോഘടന തന്നെയാണ് ഒരു കാലത്ത് കേരളത്തിലെ വലിയൊരു വിഭാഗം യുവാക്കൾക്കും ഉണ്ടായിരുന്നത്.അവർ ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിച്ചുകൊണ്ടു തന്നെ മെച്ചപ്പെട്ട  ഭാവി കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി  തങ്ങളെ ആത്മാനുരാഗം പരിശീലി പ്പിച്ചു.മുതലാളിത്തം  വ്യക്തിയിൽ നിന്ന് നിർബന്ധപൂർവം ആവശ്യപ്പെടുന്ന ഒരു ഗുണം അവനവനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളരാനുള്ള ശേഷിയാണ്.ഉയർന്ന സാമൂഹ്യബോധവും തിന്മകളെ എതിരിടുന്നതിനായി സ്വയം മറന്ന് മുന്നിട്ടിറ ങ്ങാനുള്ള സന്നദ്ധതയുമൊന്നും മുതലാളിത്തം ആരിൽ നിന്നും ആവശ്യപ്പെ ടുന്നില്ല.ബോധപൂർവം മുതലാളിത്തത്തിനു വേണ്ടി നിലകൊണ്ടില്ലെങ്കിലും അബോധമായി കേരളത്തിലെ യുവജനങ്ങൾ മുതലാളിത്തം ആവശ്യപ്പെടുന്ന മനോഘടന സ്വാന്തമാക്കിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.അതേ സമയം അവർ ഒരുപാട് ഗൃഹാതുരതകൾ കൊണ്ടു നടക്കുന്നുമുണ്ടായിരു ന്നു.എം.ടി കഥാപാത്രങ്ങളും ഇതേ അവസ്ഥയിലായിരുന്നു.അതുകൊണ്ടാണ് മറ്റേത് എഴുത്തുകാരനോട് തോന്നിയതിലുമേറെ അവർക്ക് എം.ടിയോട് അടുപ്പം തോന്നിയത്. സാഹിത്യകൃതികളിൽ ഇടം നേടുന്ന ഒരു കാലഘ ട്ടത്തിന്റെ  'stucture of feelings'  നെ പറ്റി കൾച്ചറൽ മെറ്റീരിയലിസത്തെ ദർശനമായി സ്വീകരിച്ച നിരൂപകർ പറയാറുണ്ടല്ലോ.എനിക്കു തോന്നുന്നു ഫീലിംഗസിന്റെ ഘടനയുടെ മാത്രമല്ല ഒരു കാലഘട്ടത്തിലെ വൈകാരിക ജീവിതത്തിന്റെ തന്നെ ചരിത്രമാണ് ഉയർന്ന സാഹിത്യചനകളിൽ രേഖപ്പെടുത്തപ്പെടുന്നത് എന്നാണ്.അമ്പത് -അറുപത് വർഷം മുമ്പ് കൗമാരത്തിലേക്ക് കടന്ന ദരിദ്രരും താഴ്ന്ന ഇടത്തട്ടുകാരുമൊക്കെയായ മലയാളികളുടെ മനോലോകത്തിൽ സംഭവിച്ച വൈകാരിക സംഘർഷങ്ങളുടെ ചരിത്രകാരനാണ് എം.ടി. ആ കാലത്ത് തങ്ങളുടെ ഭാവിജീവിതം കരുപ്പി ടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവർ യാഥാസ്ഥിതകമായ കുടുംബഘടനയും ബന്ധങ്ങളും സൃഷ്ടിച്ച ഒരുപാട് സമ്മർദ്ദങ്ങളെ നേരിടുന്നുണ്ടായിരുന്നു.അതി നിടയിൽ  ഉപേക്ഷിച്ചു പോവാൻ മനസ്സ് വരാത്ത  ചില ബന്ധങ്ങൾ അവരെ വല്ലാതെ കുഴക്കുന്നു മുണ്ടായി രുന്നു.എം.ടി കഥകളിൽ  അമ്മയും കുഞ്ഞ്യോപ്പോളും മറ്റ് ചില കഥാപാത്ര ങ്ങളും സൃഷ്ടിക്കുന്ന ആർദ്രമായ ബന്ധങ്ങളുടെ ചേരുവ തന്നെയായിരുന്നു ആ ബന്ധങ്ങൾക്കും.അതുകൊണ്ടാണ് എം.ടി കൃതികളെ വലിയ വൈകാരികാ വേശത്തോടെ അവർ നെഞ്ചോട് ചേർത്തു വെച്ചത്.
കാലം മാറി.എം.ടിയുടെ കഥാപാത്രങ്ങളുടെതിൽ നിന്ന് വളരെ വ്യത്യസ്തമായ ബൗദ്ധികവും വൈകാരികവുമായ പരിസരങ്ങളിൽ ജനിച്ച് ജീവിച്ച് വളർന്ന വരാണ് ഇന്ന് കേരളീയ ജീവിതത്തെ രൂപപ്പെടുത്തുന്നത്.വിവിധ മേഖലകളിൽ അധികാരസ്ഥാനത്ത് ഇരിക്കുന്നവരും മിക്കവാറും അവർ തന്നെ. വാങ്ങാനോ പൊളിക്കാനോ നാലുകെട്ടില്ലാത്തവരും കുടുംബബന്ധങ്ങളിലെ പദവി വ്യത്യാസങ്ങളും അധികാരവും മറ്റും സൃഷടിക്കുന്ന പ്രശ്‌നങ്ങൾ അനുഭവി ച്ചറിഞ്ഞിട്ടില്ലാത്തവരുമാണ് അവർ.എം.ടിയുടെ കഥാപാത്രങ്ങൾ ജീവിച്ച കാലഘട്ടത്തിലെ ബന്ധസൂചകപദങ്ങൾ തന്നെ പലതും ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായി കഴിഞ്ഞിരിക്കുന്നു.ദൈനംദിന ജീവിതാനുഭവങ്ങളുടെ പരിസരങ്ങളിലും പ്രകൃതിയിൽ തന്നെയും ഒരു പാട് മാറ്റങ്ങൾ വന്നു കഴിഞ്ഞി രിക്കുന്നു.പുതിയ കാലത്തെ വായനക്കാർക്ക് എം.ടി കഥകൾ നൽകുന്ന പ്രധാന പ്പെട്ട അനുഭവം ഗൃഹാതുരതയുടെതായിരിക്കും എന്നു ഞാൻ കരുതുന്നു.എം.ടി സെന്റിമെന്റ്‌സിന്റെയും ഗൃഹാതുരതയുടെയും എഴുത്തുകാരനാണ് എന്നൊരു പറച്ചിൽ തന്നെയുണ്ട്.അത് തെറ്റായ പറച്ചിലാണെന്നോ എം.ടിയെ ഇകഴ്ത്തിക്കാട്ടാനുള്ളതാണെന്നോ ഞാൻ കരതുന്നില്ല.
എം.ടിയുടെ ഏറ്റവും മികച്ച നോവൽ  'അസുരവിത്താ'ണ്.ഇന്നത്തെ സാഹച ര്യത്തിൽ ഏറ്റവും പ്രസക്തമായി അനുഭവപ്പെടുന്ന കൃതിയും അതു തന്നെ.'അസുരവിത്തി'ലെ ഗോവിന്ദൻ കുട്ടി ശ്വാസംമുട്ടിക്കുന്ന കുടുംബസാ ഹചര്യത്തോടും സാമൂഹ്യസാഹചര്യത്തോടും ഒരേ സമയം പോരടിക്കുന്ന മനുഷ്യനാണ്.തന്നെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരോട് പകരം വീട്ടാനാ യി അയാൾ മതം മാറുന്നു.പക്ഷേ.മതംമാറ്റവും ഗോവിന്ദൻകുട്ടിയെ രക്ഷിക്കുന്നില്ല.
ചുറ്റിലും ജീവനോടെയിരിക്കുന്ന മനുഷ്യർ അന്തസ്സോടെ തലയുയർത്തി നിന്ന് ജീവിക്കാൻ തന്നെ അനുവദിക്കുകയില്ലെന്നും  അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടുന്നതിന് സൗകര്യപൂർവം ഉപയോഗിക്കാവുന്ന കരു എന്നതി നപ്പുറം യഥാർത്ഥത്തിൽ തന്നെ അവർക്ക് ആവശ്യമില്ലെന്നും ബോധ്യപ്പെട്ട ഗോവിന്ദൻകുട്ടി ശവങ്ങൾക്കിടയിൽ തന്റെ ജീവിതത്തിന് അർത്ഥം കണ്ടെ ത്താനുള്ള ശ്രമം നടത്തുന്നു.ഒടുവിൽ അയാൾ തന്റെ നാടിനെ ഉപേക്ഷിച്ചു പോവുക തന്നെ ചെയ്യുന്നു. 'പ്രിയപ്പെട്ടവരേ,തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുകയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ഗോവിന്ദൻ കുട്ടി പോവു ന്നത്.വിട്ടുപോവാൻ തന്നെ നിർബന്ധിതനാക്കുന്ന സാഹചര്യങ്ങളിലും താൻ തന്റെ ഗ്രാമത്തെയും കുഞ്ഞ്യോപ്പോളെയും കുഞ്ഞരക്കാരെയും പോലുള്ള മനുഷ്യരുടെ സ്‌നേഹത്തെയും എന്നേക്കുമായി ഉപേക്ഷിക്കാൻ തയ്യാറല്ല എന്നും തന്റെ ഗ്രാമം കൂടുതൽ ജീവിതവ്യമായ,മനുഷ്യബന്ധങ്ങളെ കുടും ബഘടനയും സാമൂഹ്യഘടനയും ഞെരിച്ചമർത്താത്ത, ഇടമായി മാറണമെന്നേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്നുമാണ് ഗോവിന്ദൻകുട്ടി ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.
കേരള സംസ്‌കാരം വളരെ അടുത്ത കാലം വരെയും  ഭൂതകാലോന്മുഖമായാണ്  നിലനിന്നതെന്നും കേരളജനത അവരുടെ നിലപാടിൽ സമൂലമായൊരു മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും സംശയാസ്പദമാണെന്നും നരവം ശ ശാസ്ത്രകാരനായ പ്രൊഫ. എ.അയ്യപ്പൻ നിരീക്ഷിച്ചത് അദ്ദേഹത്തിന്റെ 1982 ൽ പുറത്തുവന്ന The Personality of Kerala എന്ന പുസ്തകത്തിലാണ്.( It is reasonable to conclude that the culture of  Kerala remained past oriented or post –figurative until very recent times.Even now,it is doubtful if the people of Kerala as a whole have changed radically from their post- figurative cultural stance. ) 1990 നുശേഷം ആഗോളവൽക്കരണത്തിന്റെ ഭാഗ മായി രൂപപ്പെട്ട പുതിയ സാമ്പത്തിക സാമൂഹ്യസാംസ്‌കാരിക പരിസരങ്ങളും  ഈ സ്വഭാവവിശേഷത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് തോന്നു ന്നില്ല.എം.ടി തന്റെ കഥകളിലും നോവലുകളിലും ആവിഷ്‌കരിച്ച കുടും ബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലുമെല്ലാം തീർച്ചയായും കാതലായ മാറ്റം വന്നിട്ടുണ്ട്.എങ്കിലും മലയാളികൾ മുൻചുവട് പുതിയകാലത്തിലും പിൻചുവട്  എം.ടിയുടെ അപ്പുണ്ണിയും ഗോവിന്ദൻകുട്ടിയുമെല്ലാം ജീവിച്ച കാലത്തിലും വെച്ചുകൊണ്ടാണ്  നിൽക്കുന്നത്.കൂടുതൽ ബലം നൽകിയി രിക്കുന്നത് പിൻചുവടിലാണെന്നുപോലും പറയാം..അതുകൊണ്ടു തന്നെയാണ് പഴയ അളവിലും തരത്തിലുമല്ലെങ്കിൽത്തന്നെയും എം.ടിയുടെ കൃതികളെ  ഏറ്റവും പുതിയ തലമുറയിലെ വായനക്കാരും ആവേശപൂർവം കൊണ്ടാടി ക്കൊണ്ടിരിക്കുന്നത്.

( 'എം.ടിയുടെ രചനാലോകം' എന്ന വിഷയത്തെ കുറിച്ച് ഗവ.കോളേജ് മടപ്പള്ളി മലയാളവിഭാഗം നടത്തിയ ദേശീയ സെമിനാറിന്റെ സമാപനസമ്മേളനത്തിൽ (നവംബർ 22,2016) നടത്തിയ പ്രസംഗത്തിന്റെ സംശോധിത രൂപം.)





Sunday, December 18, 2016

അമോസ് ടുട്ടുവോളയുടെ 'കള്ളുകുടിയൻ'

നൈജീരിയൻ എഴുത്തുകാരനായ അമോസ് ടുട്ടുവോളയുടെ 'The Palm-Wine Drinkard'  ന്റെ ആദ്യപതിപ്പ് പുറത്തു വന്നത് 1952 ലാണ്. ആഫ്രിക്കക്ക് പുറത്ത് പരിഭാഷയായല്ലാതെ ഇംഗ്ലീഷിൽ നേരിട്ട് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ നോവലാണ് ഇത്. മോശമായ ഇംഗ്ലീഷിന്റെയും ഭംഗിയില്ലാത്ത ശൈലിയുടെയും നാട്ടുകാരെപ്പറ്റി കേവലം പ്രാകൃതരെന്ന തെറ്റിദ്ധാരണ യുണ്ടാക്കിയേക്കാവുന്ന ഇതിവൃത്തത്തിന്റെയും പേരിൽ സ്വന്തം നാട്ടിൽ രൂക്ഷമായി വിമർശിക്കപ്പെട്ട 'പാംവൈൻ ഡ്രിങ്കാർഡി'നെ ആദ്യമായി പുകഴ്ത്തിയത് വിഖ്യാത വെൽഷ് കവി ഡിലൻ തോമസ് ആണ്.പിന്നീട് യൂറോപ്പിലെയും അമേരിക്കയിലെയും വായനക്കാരും  നിരൂപകരും ആവേ ശപൂർവം കൊണ്ടാടിയ ഈ കൃതി എ.വി.ഗോപാലകൃഷ്ണൻ 'കള്ളുകുടിയൻ' എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് പരിഭാ ഷപ്പെടുത്തിയിട്ട് 8 വർഷം കഴിഞ്ഞു.കുറേയേറെ പേർ വായിച്ചിരി ക്കാമെങ്കിലും 'കള്ളുകുടിയൻ' സാഹിത്യ പ്രണയികളുടെ ഏതെങ്കിലുമൊരു കൂട്ടായമ ചർച്ചക്കെടുത്തതായി അറിവില്ല.ഒരു തമാശക്കഥയായോ ഗൗരവ പൂർണമായ പരിഗണന അർഹി ക്കാത്ത ഒരു ഫാന്റസിയായോ നൈജീരിയൻ നാടോടിക്കഥാപാരമ്പര്യത്തോട് പൂർണമായ കൂറും വിധേയ ത്വവും പുലർത്തുന്ന ഒരു ആധുനികകാല രചനയായോ മാത്രമേ 'കള്ളുകുടിയൻ' മനസ്സിലാക്കപ്പെട്ടുള്ളൂ എന്നു വേണം കരുതാൻ.ഇരുപതാം നൂറ്റാണ്ടിലെ ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിൽ ഒന്നെന്ന അംഗീകാരം നേടിക്കഴിഞ്ഞ 'കള്ളുകുടിയ'നെ മലയാളത്തിലെ വായനാലോകം ഇങ്ങനെ അവഗണിച്ചത് നമ്മുടെ നാട്ടിലെ സാഹിത്യവാ യനക്കും നിരൂപണത്തിനും  ചില കടുത്ത പരിമിതികളുണ്ടെന്നതിനുള്ള കൃത്യമായ തെളിവാണ്.
'കള്ളുകുടിയ'ന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ധ്വനികളത്രയും മുഴുവൻ വായനക്കാരും ആദ്യവായനയിൽ തന്നെ പിടിച്ചെടുക്കുമെന്നോ അവരുടെ ഭാഗത്തു നിന്ന് അതിനു വേണ്ടിയുള്ള താൽപര്യപൂർണമായ ശ്രമം ഉണ്ടാകുമെന്നു പോലുമോ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.എന്നാൽ യുക്തിയുടെയും കാര്യകാരണബന്ധങ്ങളുടെയും തുഴകളാൽ നിയന്ത്രി ക്കപ്പെടാതെ,ഒരു ലക്ഷ്യസ്ഥാനത്തേക്കുമല്ലാതെ ഒഴുകിപ്പോവുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയുള്ള ഈ വിചിത്രമായ കഥയെ അർത്ഥത്തിന്റെ/അർത്ഥങ്ങളുടെ ഏതെങ്കിലുമൊക്കെ കടവുകളിലേക്ക് വലിച്ചടുപ്പിക്കാതെ തന്നെ ഇഷ്ടപ്പെടാൻ പലർക്കും കഴിയേണ്ടതായിരുന്നു.അതെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 'കള്ളുകുടിയൻ' നമ്മുടെ സാഹിത്യചർച്ചകളുടെ പൊതുപരിസരത്തുനിന്ന് പാടേ അകറ്റി നിർത്തപ്പെടുമായിരുന്നില്ല.
                                      ഭാഷ ഒരു  സമരമാർഗം
The Palm-Wine Drinkard  ഭാഷയെ ഒരു സമരമാർഗമായി സ്വീകരിച്ച കൃതി യാണെന്ന് കൃതിയുടെ പേരിലൂടെ തന്നെ വെളിപ്പെടുത്തിക്കൊണ്ടാണ്  അമോസ് ടുട്ടുവോള ആരംഭിച്ചിരിക്കുന്നത്. 'ഇംഗ്ലീഷിലെ ശരിയായ പദം drunkard എന്ന് ആയിക്കൊള്ളട്ടെ.നൈജീരിയയിലെ സാധാരണക്കാരന്റെ ഇംഗ്ലീഷിൽ അത് drinkard ആണ്.നിങ്ങൾക്ക് വേണമെങ്കിൽ അതിനെ അംഗീകരിക്കാം.ഇല്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല.എന്റെ ഇംഗ്ലീഷ് ഇതാണ് എന്ന പ്രഖ്യാപനം തന്നെയാണ് ടുട്ടുവോള തന്റെ പുസ്തകത്തിന് നൽകി യിരിക്കുന്ന  പേരിൽ ഉള്ളത്. 'The Palm-Wine Drinkard'  എന്ന ശീർഷകത്തിൽ മാത്രമല്ല ആഖ്യാനത്തിലും ഭാഷയുടെ തലത്തിൽ അദ്ദേഹം ഈ സ്വാതന്ത്ര്യം കൂസലില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. ഡിലൻ തോമസ് 'young English'  എന്നു വിശേഷിപ്പിച്ച ടുട്ടുവോളയുടെ ഇംഗ്ലീഷിന് ചെറുപ്പത്തിന്റെ ഭംഗിയും കുസൃതിയും കൂസലില്ലായ്മയുമെല്ലാം വേണ്ടുവോളമുണ്ടെന്ന് ലോകമെമ്പാടുമുള്ള വായനക്കാരും നിരൂപകരും ദശകങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നോവലു കളിലൊന്നായി ' The Palm-Wine Drinkard'   അംഗീകൃതമാവുകയും ചെയ്തു.
 'പാം വൈൻ ഡ്രിങ്കാർഡി'ലേത് അവിദഗ്ധമായ ഇംഗ്‌ളീഷോ പൊട്ടിപ്പൊളിഞ്ഞ ഇംഗ്ലീഷോ അല്ല തെക്കുപടിഞ്ഞാറൻ നൈജീരിയിലെ പ്രധാനഭാഷയായ യോറുബായുടെ  പ്രകടമായ സ്വാധീനമുള്ള 'യോറുബാ ഇംഗ്ലീഷാ'ണെന്നും അതിന് പ്രത്യേകമായൊരു താളവും ആന്തരിക യുക്തിയും ഉണ്ടെന്നും മനസ്സിലാക്കാൻ വിഷമമില്ല.  യോറുബായിലെ വാമൊഴിക്കഥകളുടെ വഴിയിലൂടെയാണ് നോവലിന്റെ ആഖ്യാനമെന്നതും എളുപ്പത്തിൽ തിരിച്ചറിയാം.നൈജീരിയൻ ജനമനസ്സിനെയും ആഫ്രിക്കൻ കഥാഖ്യാന പാരമ്പര്യത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതിന് പ്രയോജനപ്പെടുന്ന കൃതികളിൽ പ്രഥമസ്ഥാനം തന്നെയാണ് 'ദി പാംവൈൻ ഡ്രിങ്കാർഡി'ന് ഉള്ളത്.
 നോവലിന്റെ ആരംഭം ഇങ്ങനെയാണ്. 'I was a palm-wine drinkard since I was a boy of ten years of age. I had no other work more than to drink palm-wine in my life ' (പത്ത് വയസ്സുള്ള കുട്ടിയായിരിക്കുമ്പോൾതന്നെ ഞാനൊരു കള്ളുകുടിയനായിരുന്നു.പനങ്കള്ളു കുടിക്കുകയല്ലാതെ മറ്റൊരു പണിയും എനിക്ക് ജീവിതത്തിൽ ഇല്ലായിരുന്നു. –- പരി: എ.വി.ഗോപാലകൃഷ്ണൻ)
ഇനി നോവലിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള ഏതാനും വാക്യങ്ങൾ നോക്കുക:
'By and by, this lady followed the Skull to his house, and the house was a hole which was under the ground. When they reached there both of them entered the hole. But there were only Skulls living in that hole. At the same time that they entered the hole, he tied a single Cowrie on the neck of this lady with a kind of rope, after that, he gave her a large frog on which she sat as a stool, then he gave a whistle to a Skull of his kind to keep watch on this lady whenever she wanted to run away. Because the Skull knew already that the lady would attempt to run away from the hole. Then he went to the backyard to where his family were staying in the daytime till night. '   ( ഈ സ്ത്രീ തലയോട്ടിയെ അയാളുടെ വീട്ടിലേക്ക് പിന്തുടർന്നു.അയാളുടെ വീട് ഭൂമിക്കടിയിലുള്ള ഓട്ടയായിരുന്നു.അവിടെ എത്തിച്ചേർന്നപ്പോൾ രണ്ടുപേരും ഓട്ടയ്ക്കകത്തേക്ക് കടന്നു.എന്നാൽ ആ ഓട്ടക്കുള്ളിൽ ജീവിക്കുന്നത് തലയോട്ടികൾ മാത്രമാണ്.ആ ഓട്ടയ്ക്കത്ത് കടന്ന ഉടനെ തന്നെ അയാൾ ഒരു കവടിയെടുത്ത് കയറുപോലൊരു സാധനം കൊണ്ട് അവളുടെ കഴുത്തിൽ കെട്ടി.വലിയൊരു തവളയെ അവൾക്ക് കൊടുത്തു.അതിനു മുകളിൽ അത് ഒരു സ്റ്റൂളെന്ന മട്ടിൽ അവളിരുന്നു.ഇവൾ ഓടിപ്പോകുന്നുണ്ടോ എന്ന് നോക്കുന്നതിനായി കാവൽ നിൽക്കാൻ ഇതേ പോലൊരു തലയോട്ടിക്ക് ചൂളം കൊടുത്തു.ഈ ഗുഹയിൽ നിന്നും ഈ സ്ത്രീ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമെന്ന് തലയോട്ടിക്കറിയാമായിരുന്നു.രാത്രിയാകുന്നതുവരെ,പകൽ മുഴുവനും അയാളുടെ കുടുംബം കഴിച്ചു കൂട്ടുന്ന പരിയമ്പറത്തേക്ക് അയാൾ പോയി.-( പരി:എ.വി.ഗോപാലകൃഷ്ണൻ )
 ടുട്ടുവോളയുടെ ഭാഷാരീതിയും നോവലിലെ ആഖ്യാനത്തിന്റെ സ്വഭാവവും മനസ്സിലാക്കാൻ ഇത്രയും മതിയാകുമെന്ന് കരുതുന്നു.
ഇതിവൃത്തം
'കള്ളുകുടിയ'നിലെ ആഖ്യാതാവ് ഒരു സമ്പന്നന്റെ മകനായിരുന്നു.തന്റെ എട്ട് മക്കളിൽ മൂത്തവനായ ഇയാൾക്ക് കുടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ അച്ഛൻ മകനു വേണ്ടി ഒരു കള്ളു ചെത്തുകാരനെ ഏർപ്പാടാക്കി.ഈ ചെത്തുകാരൻ ഒരു ദിവസം പനയിൽ നിന്ന് താഴെ വീണ് മരിച്ചു.പനങ്കള്ള് കിട്ടാതെ വലഞ്ഞ ആഖ്യാതാവ് മരിച്ചുപോയ ചെത്തുകാരനെ അന്വേഷിച്ച് പുറപ്പെടുന്നു.അതി ദീർഘമായ തന്റെ യാത്രക്കിടയിൽ അയാൾ ഭ്രമാത്മകം എന്നു മാത്രം പറയാൻ പറ്റുന്ന പല പല അത്ഭുത സംഭവങ്ങളിലൂടെയും കടന്നു പോവുന്നു.ഏതൊക്കെയോ അലൗകിക ജീവികൾ,ജീവനുള്ളവയെ പോലെ പെരുമാറുന്ന അചേതന വസ്തുക്കൾ,വിചിത്ര പ്രകൃതികളായ രാജാക്കന്മാർ അങ്ങനെ പലരെയും അയാൾ കണ്ടുമുട്ടുന്നു,മരണത്തെ പിടിച്ചു കെട്ടുന്നതും സ്വന്തം മരണത്തെ വിൽക്കുന്നതും ഉൾപ്പെടെയുള്ള പല അത്ഭുതങ്ങളും അയാൾ  പ്രവർത്തിക്കുന്നു.ഒടുവിൽ ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാൻ ശേഷിയുള്ള ഒരു മുട്ട അയാൾക്ക് കിട്ടുന്നു. ആ മുട്ട അയാൾ ആവശ്യപ്പെട്ടതനസരിച്ച് അനേകമനേകം പേർക്ക് തിന്നാനും കുടിക്കാനും വേണ്ടത് ഉണ്ടാക്കുന്നു.അങ്ങനെ അയാൾ തന്റെ നഗരത്തിലെ ഏറ്റവും വലിയ മനുഷ്യനായി മാറുന്നു.വേണ്ടത്ര തിന്നുകയും കുടിക്കുകയും ചെയ്ത് സന്തോഷവാന്മാരായ ആളുകൾ കളിക്കാനും മല്ലയുദ്ധം നടത്താനും തുടങ്ങുന്നു. അവരുടെ ബഹളത്തിനിടയിൽ മുട്ട പൊട്ടിപ്പോവുന്നു.രണ്ടായി പിളർന്ന മുട്ട കഥാനായകൻ ഒട്ടിച്ചു വെച്ചെങ്കിലും തുടർന്നങ്ങോട്ട് ആ മുട്ട ഒന്നും തന്നെ ഉണ്ടാക്കിയില്ല.മൂന്നു ദിവസം തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആളുകൾ കാത്തുനിന്നു.പിന്നെ അയാളെ കുറ്റപ്പെടുത്തിക്കൊണ്ട് അവർ ഓരോരുത്തരായി സ്ഥലം വിട്ടു.
ആളുകളെല്ലാം ഒഴിഞ്ഞുപോയി കുറച്ചു ദിവസം കഴിഞ്ഞ് നായകൻ വീണ്ടും മുട്ടയോട് ആഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു.എന്നാൽ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പത്ത് ലക്ഷം ചമ്മട്ടികളാണ് മുട്ട ഉണ്ടാക്കിയത്.ചമ്മട്ടികളെല്ലാം തിരിച്ചെടുക്കാൻ അയാൾ മുട്ടയോട് ആവശ്യപ്പെടുകയും മുട്ട അത് അനുസരിക്കുകയും ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞ് നായകൻ രാജാവിന്റെ അടുത്ത് പോയി എല്ലാ ജനങ്ങളോടും മുമ്പത്തെപ്പോലെ തന്നെ തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞു.തനിക്ക് ആദ്യത്തെ അത്ഭുതമുട്ട തന്ന തന്റെ കള്ളുചെത്തുകാരൻ പൊട്ടിപ്പോയ മുട്ടയേക്കാൾ കൂടുതൽ ശക്തിയുള്ള മറ്റൊരു മുട്ട കൊടുത്തയച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഇതു കേട്ട് ആളുകളെല്ലാം തന്റെ വീട്ടിൽ ഓടിക്കൂടിയപ്പോൾ അയാൾ മുട്ടയെടുത്ത് അവരുടെ നടുവിൽ വെച്ചു.മുട്ട പത്ത്  ലക്ഷം ചമ്മട്ടിയുണ്ടാക്കി ആളുകളെ അടിക്കാൻ തുടങ്ങി. ആളുകൾ കൂടെ കൊണ്ടു വന്ന കുട്ടികളെയും വയസ്സന്മാരെയും ഒപ്പം കൂട്ടണമെന്നു പോലും ഓർക്കാതെ ഓടി രക്ഷപ്പെടാൻ തുടങ്ങി. രാജാക്കന്മാർക്കും അവരുടെ സേവകന്മാർക്കുമെല്ലാം അടി കിട്ടി. പലരും മരിച്ചു. ഒരു മണിക്കൂറിനകം നായകന്റെ വീടിനു മുന്നിൽ ഒരുത്തനും ഇല്ലെന്നായി.
എല്ലാവരും ഓടിപ്പോയെന്നു കണ്ടപ്പോൾ ചമ്മട്ടികൾ ഒരു സ്ഥലത്ത് ഒത്തുകൂടി വീണ്ടും മുട്ടയായി മാറുകയും ഉടൻ തന്നെ ആ മുട്ട അപ്രത്യ ക്ഷമാവുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങൾ കൊടും ക്ഷാമത്തി ന്റെതായിരുന്നു.അത് ഭീകരമായി തുടർന്നപ്പോൾ നായകൻ മരിക്കാതെ ബാക്കി വന്ന വയസ്സന്മാരെയെല്ലാം വിളിച്ചു കൂട്ടി ഒരു ബലി നടത്തി.പിന്നെ സ്വർഗത്തിൽ വെച്ച് ബലി നടത്താൻ രാജാവിന്റെ അടിമകളിലൊരാളെ അങ്ങോട്ടേക്കയച്ചു.അയാൾ സ്വർഗത്തിൽ പോയി സ്വർഗത്തിനുള്ള ബലി കൊടുത്ത് തിരിയെ ഭൂമിയിലേക്കുള്ള വഴി പകുതി പിന്നിടുന്നതിനു മുമ്പുതന്നെ പെരുമഴ പെയ്തു തുടങ്ങി.അടിമ പട്ടണത്തിൽ തിരിച്ചെ ത്തിയപ്പോൾ ആരും തന്നെ അവനെ  വീട്ടിൽ കയറാൻ അനുവദിച്ചി ല്ല.ബലിവസ്തുക്കൾ സ്വർഗത്തിലേക്ക് കൊണ്ടു പോയതു പോലെ അവൻ തങ്ങളെയും സ്വർഗത്തിലേക്ക് കൊണ്ടുപോയ്ക്കളയുമെന്ന് അവരെല്ലാം ഭയപ്പെട്ടു.
'യഥാക്രമം മൂന്നുമാസം മഴപെയ്തപ്പോൾ ഭക്ഷ്യക്ഷാമം ഇല്ലാതായി' എന്ന വാക്യത്തോടെയാണ് കള്ളുകുടിയൻ അവസാനിക്കുന്നത്.
'കള്ളുകുടിയ'ന്റെ സന്ദേശം
'പാംവൈൻ ഡ്രിങ്കാർഡി'ന്റെ ഇതിവൃത്തത്തെ നമ്മുടെ സാമാന്യ ബോധ ത്തിനും യുക്തിക്കും കീഴ്‌പ്പെടുത്തി നിർത്തി ആ കൃതിയിലെ സംഭവങ്ങളെ വ്യാഖ്യാനിച്ച് അർത്ഥഗ്രഹണം സാധിക്കാമെന്നു കരതുന്നത് വിഡ്ഡിത്തമാണ്. ഈ  നോവലിനെ വേണമെങ്കിൽ  ഭ്രമകല്പനകളുടെ ആഘോഷം മാത്രമായി ക്കണ്ട് ആസ്വദിക്കാം.ആ മട്ടിൽ  കഥകൾ കേട്ടുരസിച്ചിരുന്ന ഒരു പ്രാചീന ഫോക് മനസ്സ് ഇന്നും നമ്മുടെ മനസ്സിന്റെ ഭാഗം തന്നെയാ ണ്.പക്ഷേ,അതി സങ്കീർണമായി അനുഭവപ്പെട്ടതും ദുർഗ്രഹമെന്ന് പരക്കെ ആക്ഷേപിക്ക പ്പെട്ടതുമായ കൃതികളെപ്പോലും സൂക്ഷ്മവായനയിലൂടെ മനസ്സിലാക്കുകയും അവയിൽ ഒളിച്ചുവെക്കപ്പെട്ടതെന്ന് പറയാവുന്ന അർത്ഥത്തിന്റെ പല സാധ്യ തകളും കണ്ടെടുക്കുകയും ചെയ്തതിന്റെ അനുഭവ പരിചയമുള്ള പുതിയകാല വായനക്കാർക്ക് 'കള്ളുകുടിയ'നെ അനേകം കെട്ടുകഥകളുടെ ക്രമരഹി തമായ ഒരു സമാഹാരം മാത്രമായി കണ്ട് തൃപ്തിപ്പെടാനാവില്ല.
യോറുബാ വിശ്വാസങ്ങളിലും ഫോക്‌ലോറിലും ആഴത്തിൽ വേരുകളുള്ള ഒരു കൃതിയാണ് കള്ളുകുടിയൻ.ആഖ്യാനത്തിൽ അമോസ് ടുട്ടുവോള പ്രയോജനപ്പെടുത്തിയിരിക്കുന്നത് തനിക്ക് അതിപരിചിതമായ യോറുബാ ഫോക്കഥകളുടെ ഘടന തന്നെയാണ്.നാടോടിയായ കഥാകഥ നശൈലി ക്കൊപ്പം  അദ്ദേഹം ജീവിതമൂല്യങ്ങളെ കുറിച്ചുള്ള ,അല്ലെങ്കിൽ ജീവിതത്തിൽ മനുഷ്യൻ പാലിക്കേണ്ടുന്ന മിതത്വത്തെ കുറിച്ചുള്ള യോറുബാ വംശത്തിന്റെ വിശ്വാസപ്രമാണത്തിലും ഊന്നുന്നുണ്ട്. ധാർമിക മൂല്യങ്ങൾ കൈവിടുമ്പോൾ ജീവിതമെന്ന പ്രക്രിയ തന്നെ അപകടത്തിലാവുമെന്നത് യോറുബാ വംശക്കാരുടെ അടിയുറച്ച വിശ്വാസമാണ്.ജീവിതത്തിലെ പ്രാഥമികാവശ്യങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളിൽ, ആഡംബരങ്ങളിലും കേവലസുഖങ്ങളിലും, മനുഷ്യർ അത്യധികം ആസക്തരായിത്തീരുമ്പോൾ സംഗതികൾ ആകെ താറുമാറാകും.കള്ളുകുടിയന്റെ മനസ്സ് സുഖാന്വേഷണത്തിനുള്ള അടക്കവയ്യാത്ത വെമ്പലൊഴിച്ച് മറ്റൊന്നും പ്രവർത്തിക്കാത്ത ഇടമാണ്.അവിടെ ഉത്തരവാദിത്വബോധമോ ധാർമികതയിൽ ഊന്നുന്ന ഒരു ജീവിതശൈലി സ്വീകരിക്കണമെന്ന തോന്നലോ,ആദർശങ്ങളോ ,ആഴമേറിയ വികാരങ്ങൾ പോലുമോ ഇല്ല.അപ്പപ്പോൾ മുന്നിൽ വന്നു പെടുന്നതെന്തോ അതിന്റെ പിന്നാലെ വീണ്ടുവിചാരമില്ലാതെ പോവുക മാത്രമേ അയാൾ ചെയ്യുന്നുള്ളൂ.അയാൾക്ക് മാത്രമല്ല അയാളുടെ സുഹൃത്തുക്കൾക്കും ചുറ്റിലുമുള്ളവർക്കും വഴിയിൽ അയാൾ കണ്ടുമുട്ടുന്നവർക്കും ശരിയായ ആത്മബോധമോ ധർമസംശയങ്ങളോ ഇല്ല.അവനവന്റെ അപ്പപ്പോഴത്തെ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന ചിന്തയേ അവർക്കുള്ളൂ.ആരോടും കടപ്പാടില്ലാത്ത,സ്‌നേഹമോ നന്ദിയോ ഇല്ലാത്ത ആളുകളാണവർ.എല്ലാം നൽകുന്ന മുട്ട ഒന്നും നൽകുന്നില്ലെന്നു കണ്ടപ്പോൾ ആ മുട്ട നൽകിയ ആഹാരവസ്തുക്കൾ ആവോളം ഭക്ഷിച്ച് മതികെട്ട് ആനന്ദിച്ചവർ തന്നെ മുട്ടയുടെ ഉടമയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്.തങ്ങൾക്കു വേണ്ടി സ്വർഗത്തിൽ പോയി ബലികർമം ചെയ്തു വന്ന അടിമയെ സ്വന്തം വീട്ടിലേക്ക് സ്വീകരിക്കാൻ അവരാരും തയ്യാറാവുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം അയാളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു.സ്വന്തം കാര്യം സാധിച്ചുകിട്ടിക്കഴിഞ്ഞാൽ അതിനു വേണ്ടി പാടുപെട്ടവനെപ്പോലും അവർക്കു വേണ്ട.ലോകമെമ്പാടും ഇത്തരത്തിലുള്ള ബുദ്ധിശൂന്യരും കൃതഘ്‌നരുമായ സുഖാന്വേഷികൾ നിറഞ്ഞിരിക്കുന്ന കാലമാണിത്.ഈ കാലത്തെ അത് രൂപപ്പെട്ടു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കൃത്യമായി അടയാളപ്പെടുത്തി വെച്ചിരിക്കുകയാണ് 'കള്ളുകുടിയനി'ൽ അമോസ് ടുട്ടുവോള .ധാർമികതയിൽ ഊന്നിനിന്നുകൊണ്ട് പാശ്ചാത്യ ഉപഭോഗസംസ്‌കാരത്തെ വ്യാഖ്യനിച്ച കൃതിയെന്ന നിലയിൽ വായിക്കാവുന്നതാണ് 'കള്ളുകുടിയൻ' എന്ന ചിനുവാ അച്ചബേയുടെ അഭിപ്രായവും ആഫ്രിക്കൻ ജനതയുടെ സാംസ്‌കാരിക മൃത്യുവിനെ പ്രതിരോധിക്കാനുള്ള കഠിന ശ്രമമാണ് അമോസ് ടുട്ടുവോാള ചെയിരിക്കുന്നത് എന്ന പാട്രിക് കോം ഹൊഗാന്റെ നിരീക്ഷണവും ( PATRICK COLM HOGAN  -Understanding  'The Palm-Wine Drinkard') വെറും ഭംഗിവാക്കുകളല്ല. പുത്തൻ നാഗരികത ഉൽപാദിപ്പിച്ച അന്തമറ്റ ഉപഭോഗാസക്തിയെ  വീണ്ടുവിചാരമില്ലാതെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി തങ്ങളുടെതായ എല്ലാറ്റിനെയും ഉപേക്ഷിച്ച് ഭ്രമാത്മകവും ഭ്രാന്തവുമായ ജീവിതത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ മനോവ്യാപാരങ്ങളെയും ചെയ്തികളെയും പുരാവൃത്തങ്ങളുടെയും നാടോടിക്കഥകളുടെയും രൂപത്തിലേക്ക് പരിവർത്തിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന അസാധാരണമായൊരു സാഹിത്യസൃഷ്ടിയാണ് അമോസ് ടുട്ടുവോളയുടെ ഈ നോവൽ.





Monday, December 5, 2016

ദു:ഖം

ഓരോ ചുവടും പതുക്കെപ്പതുക്കെ വെച്ച് നടന്നു പോകുന്ന ഒരു വൃദ്ധനെ കണ്ടു.അങ്ങേയറ്റം അവശനായിരുന്നു അയാൾ.ഹ്രസ്വമായ ഒരു സംഭാഷണത്തിനിടയിൽ ആ മനുഷ്യൻ  പറഞ്ഞു: 'കൗമാരപ്രായം മുതൽ ഇന്നേ വരെ എന്നെ അനുഗമിച്ച ദു:ഖം ഒന്നുമാത്രമാണ്.സ്‌നേഹം ഒളിച്ചുവെക്കേണ്ടി വരുന്നതിന്റെ ദു:ഖം.'
5/12/2016