Pages

Monday, August 27, 2012

പാറപ്പരപ്പിലെ പൂക്കള്‍

ഓണക്കാലത്തിന്റെ ഓര്‍മകളില്‍ ഏറ്റവും വര്‍ണമനോഹരം പൂക്കളുടേതു തന്നെ.പൂക്കളം എന്ന വാക്ക് സ്കൂളിലെ പൂക്കളമത്സരം വഴിയാണ് പ്രധാനമായും പ്രചരിച്ചത്.വീട്ടുമുറ്റത്ത് മുന്‍കൂട്ടി കളം വരക്കാതെ പൂവിട്ടുതുടങ്ങുകയും അത് പല നിറത്തിലുള്ള പൂക്കളുടെ ലയം കൊണ്ട് മനോഹരമായ പൂക്കളമായിത്തീരുകയുമായുമായിരുന്നു പതിവ്.പൂക്കള്‍ കൊണ്ട് കേരളം വരക്കുന്നതും ഭാരതം വരക്കുന്നതും ദേശീയപതാക വരക്കുന്നതുമൊക്കെ സ്കൂള്‍ വഴി പ്രചരിക്കുകയും ചിലപ്പോഴൊക്കെ വീട്ടുമുറ്റത്തെത്തുകയും ചെയ്തിരുന്നു.
പൂക്കള്‍ തേടിയുള്ള എന്റെയും കൂട്ടുകാരുടെയും യാത്രകള്‍ പ്രധാനമായും മാടായി പാറപ്പുറത്തായിരുന്നു.കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ആ പാറപ്പരപ്പാണ് എന്റെ ഓര്‍മകളുടെയും മറ്റ് മനസ്സഞ്ചാരങ്ങളുടെയും രൂപഘടന നിശ്ചയിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പാറപ്പുറത്ത് കയറിയെത്തുന്നതോടെ ആദ്യം കണ്ണില്‍ നിറയുന്നത് ഏഴിമലയുടെ അകലക്കാഴ്ചയാണ്.പാറയുടെ ഓരോരോ ഭാഗത്തു നിന്നായി അറബിക്കടലിന്റെയും പഴയങ്ങാടി പുഴയുടെയുമൊക്കെ കാഴ്ച കിട്ടും.നടത്തത്തിനിടയില്‍ ജൂതക്കുളവും പഴയ ചില കല്‍ക്കെട്ടുകളും മരങ്ങള്‍ വളര്‍ന്നുമൂടിയ പഴയ കിണറുകളുമൊക്കെ കാണാം.പൂ പറിക്കാനുള്ള യാത്ര ഈ അത്ഭുതങ്ങളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ്.
മാടായിപ്പാറയിലെ സസ്യവൈവിധ്യത്തെ കുറിച്ചും പാറയുടെ ചരിത്രത്തെ കുറിച്ചും ഒരു പാട് പഠനങ്ങളും ലേഖനങ്ങളും  പത്രവാര്‍ത്തകളും വന്നുകഴിഞ്ഞു.പാറ അങ്ങനെയൊക്കെ പ്രശസ്തമായിത്തീരും മുമ്പാണ് ഞാനും എന്റെ ബാല്യകാല സുഹൃത്തുക്കളും മാടായിപ്പാറയുടെ പരപ്പില്‍ എത്രയോ മണിക്കൂറുകള്‍ അലഞ്ഞുതിരിഞ്ഞത്.തുമ്പപ്പൂവ്,കാക്കപ്പൂവ്,കൃഷ്ണപ്പൂവ്,കൊക്കുംപൂവ് ഇവയൊക്കെയാണ് മാടായിപ്പാറയില്‍ അധികമായി ഉണ്ടായിരുന്നത്.വട്ടപ്പലത്തിന്റെയോ കുറുക്കൂട്ടിയുടെയോ ഇല കൊണ്ടുണ്ടാക്കുന്ന കുമ്പിളുകളില്‍ പൂ നിറയാന്‍ അധികനേരം വേണ്ട.പക്ഷേ,പൂ പറിക്കാന്‍ പോവുന്ന ഞങ്ങള്‍ക്ക് പെട്ടെന്നൊന്നും വീട്ടിലേക്ക് മടങ്ങാന്‍ തോന്നില്ല.പാറകളില്‍,അവയ്ക്കിടയിലെ ഓരോ ചവിട്ടിലും വെള്ളം കുതിച്ചുയരുന്ന പുല്‍ത്തടങ്ങളില്‍ എത്ര നേരം നടന്നാലും മതി വരില്ല.ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന് ഒച്ചവെച്ചു നടക്കുന്ന ഇറ്റിറ്റിപ്പുള്ളുകള്‍,മൈനകള്‍,മറ്റു ചെറുപക്ഷികള്‍,പൂമ്പാറ്റകള്‍ അവരൊക്കെ കൂട്ടിനുണ്ടാവും.
ഓണത്തിന്റെ ഓര്‍മകളില്‍ ഇന്നും ജീവന്‍ തുടിച്ചു നില്‍ക്കുന്നതും അതിമനോഹരവുമായ മറ്റൊന്ന് ഓണവേടന്റേതാണ്.വേടന്റെ രൂപത്തില്‍ വരുന്ന ചെറിയ കുട്ടിയും ചുമലില്‍ തൂക്കിയ ചെണ്ടയില്‍ പതിഞ്ഞ താളത്തില്‍ കൊട്ടിപ്പാടുന്ന മുതിര്‍ന്ന മനുഷ്യനും വടക്കന്‍ കേരളത്തിന്റെ ഓണത്തിന് ഇപ്പോഴും സവിശേഷമായൊരു ഭംഗിയും ചൈതന്യവും നല്‍കുന്നു.
ഞാന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം തൊട്ട് ക്ളാസ്സിലും പുറത്തും പലരും കയ്യെഴുത്തു മാസികകള്‍ പുറത്തിറക്കിയിരുന്നു.പുലരി,ഓണം,ചിങ്ങം,മാവേലി എന്നൊക്കെ പേരിട്ടിരുന്ന ആ മാസികകളുടെ ഓരോ വര്‍ഷത്തെയും ആദ്യലക്കം പുറത്തിറങ്ങിയിരുന്നത് മിക്കവാറും ഓണക്കാലത്താണ്.അതിലെ സാഹിത്യചിത്ര വിരുന്നുകളുടെ വിസ്മയത്തെ മറികടക്കാന്‍ അച്ചടിയിലെ ഒരോണപ്പതിപ്പിനും ഇന്നും കഴിയുന്നില്ല.
(2006 ആഗസ്ത് 31 ന്റെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

Thursday, August 23, 2012

അര്‍ഹിക്കുന്നില്ല


ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതായി നോട്ടീസില്‍ പേര് വന്ന ദിവസം ചിലരൊക്കെ വിളിച്ചു ചോദിച്ചു: അല്ലാ,ആര്‍.എം.പിയിലേക്ക് പോവ്വ്വാണോ?പി.ജയരാജനെ അറസ്റ് ചെയ്തതിന് പൂര്‍ണമായ ന്യായീകരണം സാധ്യമാവണമെങ്കില്‍ ലീഗ് എം.എല്‍.എ ബഷീര്‍ കൂടി അറസറ്റ് ചെയ്യപ്പെടണം എന്നെഴുതിയപ്പോള്‍ ലീഗുകാര്‍ നെറ്റി ചുളിച്ചു;മാര്‍ക്സിസ്റുകാര്‍ 'ശരി'യെന്ന് തലകു ലുക്കി.കോതമംഗലത്തെ നേഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നതിന് വി.എസ് രംഗത്തിറങ്ങിയതിന്റെ പ്രത്യേകതയും പ്രാധാന്യവും ചൂണ്ടിക്കാണിച്ചപ്പോള്‍ വി.എസ്സിന്റെ ആളായതുകൊണ്ട് അങ്ങനെ തോന്നുകയാണെന്ന് കരുതിയവരുണ്ട്.ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കാണിച്ചത് വഞ്ചനയാണ് എന്നെഴുതിയത് വായിച്ച് 'ഓ,പിന്നെയും മാര്‍ക്സിസ്റ് പക്ഷത്തേക്ക് ചായുകയാണോ' എന്ന് സംശയിക്കാനും ആളുണ്ടായി.
മലയാളി സമൂഹത്തിന് ഒരു മനുഷ്യന്റെ പ്രതികരണങ്ങളെ ഇമ്മട്ടിലല്ലാതെ നിരീക്ഷിക്കാന്‍ വയ്യാതായിട്ട് കുറച്ചുകാലമായി.ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കും വേണ്ടിയല്ലാതെയും ആളുകള്‍ക്ക് പ്രതികരിക്കാനും അഭിപ്രായം പറയാനും കഴിയും എന്ന ലളിതമായ വ്സ്തവത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ മനുഷ്യന്റെ ചിന്താസ്വാ തന്ത്യ്രത്തില്‍ കടുത്ത അവിശ്വായസമുള്ളവരായിത്തീര്‍ന്നിരിക്കുന്നു ഇന്നാട്ടിലെ ജനങ്ങള്‍.
പാര്‍ട്ടികളോടും മറ്റ് പ്രസ്ഥാനങ്ങളോടുമുള്ള എന്റെ മനോഭാവം ജനങ്ങളുടെ പ്രശ്നങ്ങളിലും സാമൂഹ്യസംഭവങ്ങളിലും അവര്‍ സ്വീകരിക്കുന്ന നിലപാടിനനുസരിച്ച് മാറിക്കൊ ണ്ടിരിക്കും.പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഒരു പാര്‍ട്ടിയോട് കൂറ് പ്രഖ്യാപിച്ച് അവരുടെ സകലമാന നടപടികളും ശരിയാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്ന പണി തികഞ്ഞ അനാവശ്യമാണ്.ഇക്കാലത്ത് ഇടതുപക്ഷപ്പാര്‍ട്ടികള്‍ പോലും അത്തരത്തിലുള്ള ധാര്‍മിക പിന്തുണ അല്പമായിപ്പോലും അര്‍ഹിക്കുന്നില്ല.

Wednesday, August 22, 2012

കോതമഗലം സമരം

കോതമംഗലം മാര്‍ ബസേലിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ നാല് മാസക്കാലത്തോളം നടത്തിയ സമരവും അതിന്റെ അന്ത്യവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ഇന്നാട്ടിലെ മുഴുവനാളുകളെയും ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്.ഈ സമരത്തിന്റെ അവസാനഘട്ടത്തില്‍ സകലമാന രാഷ്ട്രീയപ്പാര്‍ട്ടികളും അനുഭാവികളുടെ വേഷം കെട്ടി രംഗത്തെത്തിയെങ്കിലും പ്രശ്നപരിഹാരത്തിനുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.സമരം ചെയ്യുന്ന നേഴ്സുമാര്‍ തങ്ങളുടെ പ്രതീക്ഷ മുഴുവന്‍ അര്‍പ്പിച്ചത് വി.എസ്.അച്യുതാനന്ദന്‍ എന്ന വ്യക്തിയിലാണ്.ചികിത്സയിലായിരുന്നിട്ടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്ന് വൃദ്ധനായ ആ മനുഷ്യന്‍ വന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയതയോടെയാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തീരുമാനത്തിലേക്ക് ആസ്പത്രി അധികൃതര്‍ എത്തിയത്.കേരളത്തിന്റെ സമീപകാല സമരചരിത്രത്തിലെ ഏറ്റവും വികാരപൂര്‍ണമായ അനുഭവമാണത്.
സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നേരത്തെ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നേഴ്സുമാര്‍ക്ക് സമരരംഗത്തിറങ്ങേണ്ടി വന്നത്.ആ സമരം തികച്ചും ന്യായമാണ് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം പ്രദേശത്തെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയം മറന്ന് നേഴ്സുമാര്‍ക്ക് പിന്തുണ നല്‍കാന്‍ മുന്നിട്ടിറങ്ങിയത്.അതിന്റെ ഭാഗമായാണ് അവര്‍ക്ക് പോലീസുമായി ഏറ്റുമുട്ടേണ്ടി വന്നത്.അക്കൂട്ടത്തില്‍ പെട്ട ചിലരെയാണ്  ഇപ്പോള്‍ പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, പോലീസുകാരെ ആക്രമിക്കല്‍,ആത്മഹത്യാപ്രേരണ തുടങ്ങിയ കേസുകള്‍ ചുമത്തി അറസ്റ് ചെയ്തിരിക്കുന്നത്.
നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്ന, അവരില്‍ മൂന്നുപേരെ ആത്മഹത്യാഭീഷണി മുഴക്കാന്‍ നിര്‍ബന്ധിതരാക്കിയ യാതാനാപൂര്‍ണമായ ഒരു ദീര്‍ഘസമരത്തിന് കാരണക്കാരായ  ആസ്പത്രി അധികൃതര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തപ്പെട്ടിട്ടില്ല.സമരത്തിന് പിന്തുണയുമായി എത്തിയ ജനങ്ങളെ മര്‍ദ്ദിച്ച പോലാസുകാര്‍ക്കെതിരെയും ഒരു നടപടിയും ഇല്ല.
കോതമംഗലം സമരത്തെ പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പ്രകോപനപരമായ മൌനം പാലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുമെല്ലാം ഈ പ്രശ്നത്തെ സംബന്ധിച്ചിടത്തോളം കടുത്ത കുറ്റവാളികളാണ്.നേഴ്സുമാരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നിന്ന് കുറ്റവാളികളെ കണ്ടെത്തുകയും യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്ത ആസ്പത്രി അധികൃതരെ സംരക്ഷിച്ചു നിര്‍ത്തുകയും  ചെയ്യുന്ന നടപടി അങ്ങേയറ്റത്തെ വഞ്ചനയാണ്.
കൊടിയ ചൂഷണങ്ങള്‍ക്ക് വിധേയരായി നമ്മുടെ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നവരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് മുന്നോട്ടു വരാന്‍ ഇന്നാട്ടിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും തയ്യാറല്ലെന്നാണ് കോതമംഗലത്തെ നേഴ്സുമാരുടെ സമരത്തില്‍ നിന്ന് വ്യക്തമായത്.അതേ സമയം പാര്‍ട്ടികളൊന്നും പിന്തുണക്കാനെത്തിയിലെങ്കിലും എല്ലാ പാര്‍ട്ടികളിലും പെട്ട സാധാരണജനങ്ങള്‍ തങ്ങളോടൊപ്പം ജീവിക്കുന്നവരുടെ അവകാശ സമരത്തെ പിന്തുണച്ച് അധികാരികള്‍ക്കെതിരെ തിരിയാന്‍ അറച്ചു  നില്‍ക്കില്ലെന്നും ഈ സമരത്തില്‍ നിന്ന് വ്യക്തമായി.കേരളസമൂഹം ജനകീയ സമരങ്ങളുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയെന്ന് സംശയാതീതമായി വ്യക്തമാക്കിയ രണ്ട് സമീപകാല സമരങ്ങളില്‍ ഒന്നാണ് കോതമംഗലത്തെ നേഴ്സുമാരുടെ സമരം.മറ്റേത് വിളപ്പില്‍ശാല സമരവും.

Saturday, August 18, 2012

കവിതാഡയറി

54
മൂന്നു പെണ്‍കുട്ടികള്‍ ദൈവത്തിന്റെ വീടിന് വളരെ അരികെയെത്തിയിരുന്നു
ദൈവം പക്ഷേ പുരോഹിതന്റെ മണിമാളികയില്‍ രാവും പകലും വിരുന്നിലായിരുന്നു
കള്ളപ്പണക്കാരുടെ കൈ പിടിച്ചു കുലുക്കിയും കൈപ്പടത്തില്‍ മുത്തിയും
മടുത്തപ്പോള്‍ അദ്ദേഹം പതുക്കെ പുറത്തേക്കു നോക്കി. തൂവെള്ള ജുബ്ബയും മുണ്ടും ധരിച്ച
ഒരു വൃദ്ധന്‍ ആ പെണ്‍കുട്ടികളെ അത്യുന്നതങ്ങളിലെ മഹാശൂന്യതയില്‍ നിന്ന് ഭൂമിയുടെ മഹത്വത്തിലേക്ക് ഇറക്കിക്കൊണ്ടു വരുന്നത് ദൈവം കണ്ടു.
17/8/2012

Thursday, August 9, 2012

വിജയന്‍ മാഷുടെ രണ്ട് പ്രസ്താവനകള്‍

ബി.ജെ.പി നേതാവായ ജയകൃഷ്ണന്‍ മാസ്റര്‍ കൊല്ലപ്പെട്ടപ്പോഴും പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തു കേന്ദ്രം ചുട്ടുകരിച്ചപ്പോഴും എം.എന്‍.വിജയന്‍ നടത്തിയ പ്രസ്താവനകള്‍ ഇടക്കിടെ പൊതുസമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന പലരുമുണ്ട്.മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കടുത്ത ശത്രക്കളും ശുദ്ധ ഹ്യൂമനിസിറ്റുകളായി ഭാവിക്കുന്നവരുമൊക്കെയാണ് ആദ്യകാലത്ത് ഇത് ചെയ്തിരുന്നത്.ഇപ്പോഴാണെങ്കില്‍ പാര്‍ട്ടി അനുകൂലികളായ ചിലര്‍ തന്നെ സ്വതന്ത്ര ചിന്തകരായി ഭാവിച്ച് ഈ കൃത്യത്തില്‍ ഏര്‍പ്പെടുന്നത് കാണാറുണ്ട്.
വിജയന്‍ മാഷുടെ മേല്പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദീകരി ക്കുന്നതിനുവേണ്ടിയാണ് ഈ കുറിപ്പ്.
ജയകൃഷ്ണന്‍ മാസ്ററെ ക്ളാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊല ചെയ്തപ്പോള്‍ സാധാരണ ജനങ്ങളും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം അതിനെ ശക്തമായി അപല പിച്ചുകൊണ്ട് രംഗത്ത് വന്നു.വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിക്കൊന്നതിലെ കൊടുംക്രൂരതയും അങ്ങേയറ്റത്തെ മനുഷ്യത്വരാഹിത്യവുമാണ് അവരെല്ലാം ചൂണ്ടിക്കാ ണിച്ചത്.അത് നൂറ് ശതമാനവും ശരിയായിരുന്നു.ഈ ഘട്ടത്തിലാണ് അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് ഒരു മകനെ കൊല്ലുന്നത് ഇത്രയും തന്നെ ക്രൂരമാണ് എന്ന് വിജയന്‍ മാഷ് പറഞ്ഞത്.എസ്.എഫ്.ഐ നേതാവ് സുധീഷിന്റെ കൊലപാതകത്തെ ഓര്‍മിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.സുധീഷിനെ രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് വൃദ്ധരായ മാതാപിതാക്കളുടെ കണ്മുന്നിലിട്ടാണ് ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്നത്.ജയകൃഷ്ണന്‍ മാസ്ററുടെ വധത്തില്‍ നടുക്കവും രോഷവും ദു:ഖവും പ്രകടിപ്പിച്ചവര്‍ സുധീഷിന്റെ മരണത്തില്‍ മൌനം പാലിച്ചതിനെ ഓര്‍ത്തുകൊണ്ടുള്ളതായിരുന്നു വിജയന്‍മാഷുടെ പ്രസ്താവന. രണ്ട് കൊലപാതകങ്ങളും ഒന്നുപോലെ ക്രൂരമാണ്,ഒന്നിന്റെ ക്രൂരത മറ്റേതിന്റേതിനേക്കാള്‍ കൂടുതലോ കുറവോ അല്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ  പച്ച മലയാളം.കണ്ണൂര്‍ ജില്ലയില്‍ തുടരെത്തുടരെ ബി.ജെ.പി മാര്‍ക്സിസ്റ് സംഘട്ടനങ്ങളും എണ്ണം തികക്കാനായി മത്സരിച്ചുള്ള കൊലപാതകങ്ങളും നടന്നുകൊണ്ടിരുന്ന കാലത്താണ് വിജയന്‍ മാഷ് ഈ പ്രസ്താവന നടത്തിയത് എന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.
പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്ത് കേന്ദ്രം പാര്‍ട്ടി അനുകൂലികള്‍ തീവെച്ച് നശിപ്പിച്ചത് ഭ്രാന്തമായ ഒരു നടപടിയായിരുന്നു.കണ്ണൂരിലെ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയുടെ ഭരണം പിടിക്കാന്‍ എം.വി.രാഘവന്‍ സര്‍വസന്നാഹങ്ങളും നടത്തുകയും കണ്ണൂര്‍ നഗരത്തിലേക്കുള്ള പ്രവേശനം തന്നെ ഏതാനും മണിക്കൂര്‍ നേരത്തേക്ക് പോലീസിനെ ഉപയോഗിച്ച് തടയുകയും സുശീലാഗോപാലനു നേരെ പോലും പോലീസ് അതിക്രമം ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ് പാര്‍ട്ടിനേതാവായിരിക്കെ പാര്‍ട്ടിയുടെ സകല സഹായങ്ങളും ഉപയോഗിച്ച് എം.വി.രാഘവന്‍ സ്ഥാപിച്ച പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തുകേന്ദ്രത്തിനെതിരെ പാര്‍ട്ടിക്കാര്‍ തിരിഞ്ഞത്.'ആ മിണ്ടാപ്രാണികളെ എന്തിന് കൊലചെയ്തു?അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ?' എന്ന് അര്‍ത്ഥം വരുന്ന ഒരു പ്രസ്താവന ഈ ഘട്ടത്തില്‍ സുഗതകുമാരിയില്‍ നിന്ന് ഉണ്ടായി.വന്യജീവികളെ പോറ്റിവളര്‍ത്തുന്ന ഒരു സ്ഥാപനം രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിച്ചതിലെ ക്രൂരതയെ കുറിച്ച് മറ്റ് പലരും വാചാലരാവുകയും ചെയ്തു.ഈ ഘട്ടത്തിലാണ് എം.എന്‍.വിജയന്‍ രണ്ട് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചത്.
1. മനുഷ്യരെ( അവരാണല്ലോ രാഷ്ട്രീയ എതിരാളികള്‍) കൊല്ലുന്നതിനേക്കാള്‍ ഭേദമാണ് പാമ്പുകളെ കൊല്ലുന്നത്.
2.പാമ്പ് വളര്‍ത്തുകേന്ദ്രം മനുഷ്യര്‍ അവരുടെ ആഹ്ളാദത്തിനുവേണ്ടി പാമ്പുകളെയും ആമകളെയും കുരങ്ങ•ാരെയുമെല്ലാം വളര്‍ത്തുന്ന സ്ഥലമാണ്.അതല്ലാതെ ഈ ജീവികളുടെ സ്വാഭാവിക വാസസ്ഥലമല്ല.അവയെ മനുഷ്യര്‍ അവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കയാണ്.'അവരെ അവിടെ പോറ്റിവളര്‍ത്തുകയാണ്,അവര്‍ക്കവിടെ സുഖമാണ്' എന്നുള്ളതൊക്കെ മനുഷ്യരുടെ ധാരണയാണ്.മിണ്ടാപ്രാണികള്‍ അത് പങ്കുവെക്കുകയില്ല.
രണ്ട് സന്ദര്‍ഭങ്ങളിലും വിജയന്‍മാഷ് പറഞ്ഞ കാര്യങ്ങള്‍ തികച്ചും യുക്തിസഹമായിരുന്നു. പക്ഷേ,അദ്ദേഹം ഈ പ്രസ്താവനകള്‍ നടത്തിയത് മാര്‍ക്സിസ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി തന്നെയായിരുന്നു എന്ന സത്യം മറച്ചുവെക്കാവുന്ന ഒന്നല്ല.വളരെ വിനാശകരമായ രണ്ട് സന്ദര്‍ഭങ്ങളില്‍ മുഖം രക്ഷിക്കാന്‍ കണ്ണൂര്‍ജില്ലയിലെ മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് ഈ പ്രസ്താവനകള്‍ അങ്ങേയറ്റം സഹായകമായിത്തീര്‍ന്നു എന്നതും വസ്തുതയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം പല ഘട്ടങ്ങളിലും നേര്‍വഴികള്‍ വിട്ട് സഞ്ചരിക്കാറുണ്ടെന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.വിരുദ്ധ താല്പര്യങ്ങള്‍ തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുന്ന മേഖലയാണിത്.പല പ്രകൃതക്കാരായ മനുഷ്യരാണ് ഇതില്‍ വ്യാപരിക്കുന്നത്.സമൂഹത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന വര്‍ഗത്തിന്റെയും പാര്‍ട്ടിയുടെയും അധികാരകേന്ദ്രത്തിന്റെയും മറ്റും നീതിനിഷേധങ്ങളെയും ചൂഷണത്തെയും അക്രമങ്ങളെയും വളരെ സുതാര്യവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ചോദ്യം ചെയ്തും തിരുത്തിച്ചും മുന്നേറുക എളുപ്പമാവില്ല.തക്കം നോക്കി അടവുകളും തന്ത്രങ്ങളുമെല്ലാം പ്രയോഗിച്ചു തന്നെയാണ് എല്ലാ പാര്‍ട്ടികളും നിലനിന്നുവരുന്നത്.മറുവശത്ത് തങ്ങളെ ഏത് ഘട്ടത്തിലും അപകടപ്പെടുത്താന്‍ കെല്പുള്ള സൂത്രശാലികളായ എതിരാളികളാണുള്ളത്  എന്ന കാര്യം ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും അറിയാം.അതുകൊണ്ട് ഈ രംഗം വളരെ പെട്ടെന്നൊന്നും നീതിയും സമാധാനവും കളിയാടുന്ന ആഹ്ളാദരമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറും എന്ന് പ്രതീക്ഷിച്ചു കൂടാ.പക്ഷേ,എഴുത്തുകാരും കലാകാര•ാരും ബുദ്ധിജീവികളുമൊക്കെ ഏത് രാഷ്ട്രീയ സന്ദര്‍ഭത്തിലും നേര്‍ക്കുനേരെ കാര്യങ്ങള്‍ പറയുന്നതാണ് സമൂഹത്തിന് മൊത്തത്തില്‍ ഗുണകരം.അതുകൊണ്ട് തന്നെ വിജയന്‍ മാഷുടെ തികച്ചും യുക്തിസഹമായ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതു തന്നെയായിരുന്നു എന്നാണ് എന്റെ അഭിപ്രായം.ഇത് ഇപ്പോള്‍ ഒരു വീണ്ടുവിചാരത്തില്‍ നിന്ന് ഉണ്ടായതല്ല.നേരത്തേ ഇതു തന്നെയായിരുന്നു എന്റെ അഭിപ്രായം.അത് വേദികളിലോ അല്ലാതെയോ പ്രത്യേകമായി പറയേണ്ടതുണ്ട് എന്ന് തോന്നിയ സന്ദര്‍ഭം ഇതിന് മുമ്പ് ഉണ്ടായില്ലെന്ന് മാത്രം.
(ജനശക്തി വാരിക 2012 ആഗസ്ത്4-10)

Saturday, August 4, 2012

അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക്

അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക് അന്തിമിനുക്കം മായുന്ന കടല്‍ക്കരയില്‍ വെച്ച് ആ അത്ഭുതം സംഭവിച്ചു.ആറാം വയസ്സില്‍ വായിച്ച ജാപ്പാനീസ് നാടോടിക്കഥയിലെ പല നിറങ്ങളുള്ള ആമ ഏതോ തിരപ്പുറത്ത് തീരത്തണഞ്ഞു.കാലം പായല്‍ പരത്താത്ത ഓര്‍മകള്‍ കനം തൂങ്ങുന്ന കണ്‍പോളക്കടിയിലെ കണ്ണീരിന്റെ മറയിലൂടെ എന്റെ ഉടലും ഉയിരുമുഴിഞ്ഞ് അവള്‍ ഒന്നുമൊന്നും മിണ്ടാതെ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു:"ആരംഭം മുതല്‍ എല്ലാമെനിക്കോര്‍മയുണ്ടോമനേ.നിന്റെ പുറത്തേറി ഞാന്‍ പുറം കടലിലേക്ക് വന്നു.നീലക്കടലാമകള്‍ കാവല്‍ നിന്ന ജലകവാടം കടന്ന് എണ്ണിയാലൊടുങ്ങാത്ത ചില്ലുപടവുകളിറങ്ങി എന്നെയും കൊണ്ട് നീ ആഴത്തിലാഴത്തിലേക്ക് പോയി.കടല്‍പ്പച്ചകള്‍ മുറ്റത്തു നൃത്തം വെക്കുന്ന പവിഴക്കൊട്ടാരത്തില്‍ നാം ചെന്നുചേര്‍ന്നു.പിന്നെ നീ രാജകുമാരിയും ഞാന്‍ രാജകുമാരനുമായി.കരയിലെ കാലക്കണക്കിന് കോരിയെടുക്കാനാവാത്ത കാലമത്രയും അവിടെ നാം കഥയിലെന്ന പോലെ സുഖമായി ജീവിച്ചു.അമ്മ,അച്ഛന്‍,സഹോദരങ്ങള്‍,പഴയ കളിക്കൂട്ടുകാര്‍ കരയിലെ സ്നേഹത്തിന്റെ മിടിപ്പുകള്‍ എന്നോ ഒരുനാള്‍ ആഴത്തില്‍ വന്നുമുഴങ്ങി.എന്റെ കാതിലും കരളിലും ഓര്‍മയുടെ കടല്‍ക്കാറ്റുകള്‍ ഇരമ്പി.വേട്ടക്കാരുടെ കണ്‍വലയില്‍ പെട്ട വെള്ളത്തിമിംഗലത്തെപ്പോലെ ഞാന്‍ മുറിഞ്ഞു പിടഞ്ഞു.കടല്‍ വൈദ്യ•ാരുടെ കൈപ്പുണ്യവും നിന്റെ സ്നേഹത്തിന്റെ മഹാമന്ത്രങ്ങളും എനിക്ക് രക്ഷയാവില്ലെന്നുറപ്പായപ്പോള്‍ എന്നെയും കൊണ്ട് നീ പുറപ്പെട്ടു.നൂറ്നൂറ് തിരമാലകളുടെ നിലവിളികള്‍ നെഞ്ചിലൊതുക്കി തീരമണലിലെത്തി  നിവര്‍ന്നപ്പോള്‍ നിറങ്ങള്‍ നൃത്തം വെക്കുന്ന കുഞ്ഞുപെട്ടിയെനിക്ക് സമ്മാനമായിത്തന്ന് നീ പറഞ്ഞു: ഇത് കയ്യിലുള്ള കാലം വരെ നിനക്ക് വേദനയും മരണവുമില്ല.പക്ഷേ,ഒരിക്കലുമിത് തുറന്നു നോക്കരുത്.ആഴക്കടലിലെ ആനന്ദത്തിലേക്ക് മടങ്ങാന്‍ ആത്മാവ് വിറകൊള്ളുന്ന നിമിഷം ഈ പെട്ടിയുമായി ഇവിടെ വന്നുനിന്ന് ഇതിനുമേല്‍ പതുക്കെ വിരലോടിക്കുക,കണ്ണടച്ചുതുറക്കുംമുമ്പ് ഞാന്‍ മുന്നിലെത്തും.കടലിനടിയിലെ കൊട്ടാരത്തിലേക്ക് എന്റെ ജീവനേ, പിന്നെയും നിന്നെ ഞാന്‍  കൊണ്ടുപോവും.കടലുമാകാശവും മറന്ന് ഞാന്‍ കോരിത്തരിച്ചു.ഒരിക്കല്‍ക്കൂടി കടലാമയായി തിരകള്‍ക്കിടയിലെ സ്ഫടികവീഥിയില്‍ നീ തുഴഞ്ഞകന്നപ്പോള്‍ ഞാന്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു.പക്ഷേ,ആഴത്തില്‍ നീ അദൃശ്യയായപ്പോള്‍ അറിയാനുള്ള ആര്‍ത്തിയാലടക്കം മറന്ന് ഞാന്‍ വാക്കുതെറ്റിച്ചു.നീ തന്ന സമ്മാനപ്പെട്ടി ഞാന്‍ വലിച്ചുതുറന്നു.കണ്ണഞ്ചുന്ന ഏതോ ഒരു വെളിച്ചം അതില്‍ നിന്ന് പറന്നകന്നു.നിമിഷാര്‍ദ്ധം കൊണ്ട് ഞാന്‍ വളര്‍ന്ന് വൃദ്ധനായി.ജരാനരകളെന്നെ കീഴടക്കി.പല്ലുകള്‍ കൊഴിഞ്ഞു.കാഴ്ച മങ്ങി.കാത് കേള്‍ക്കാതായി.പിടഞ്ഞുപിടഞ്ഞുവീണ് ഞാന്‍ അവസാനശ്വാസത്തിന് വാ പിളര്‍ന്നു.
ക്ഷമിക്കണം
കഥ മുഴുവന്‍ എനിക്കോര്‍മയുണ്ട്
ഇനി പറയൂ എന്റെ ഓമനേ
ആ പെട്ടിയില്‍ എന്തായിരുന്നു?
ഞൊടിയിടയില്‍
എന്നെ വൃദ്ധനാക്കി മരണത്തിനു കൈമാറുന്ന ഏതറിവാണ്
നീയതില്‍ സൂക്ഷിച്ചുവെച്ചിരുന്നത്?
ജ•ം കൊണ്ടും പ്രണയം കൊണ്ടുമറിയാനാവാത്ത ഏത് മഹാരഹസ്യം?
ഏതാത്യന്തികസത്യം?
പറയൂ പ്രിയപ്പെട്ടവളേ, നമ്മുടെ ജീവിതകഥയില്‍
അതൊന്നു മാത്രമേ എനിക്കറിയാതുള്ളൂ
അതേ എനിക്കറിയേണ്ടതുള്ളൂ.

(തോര്‍ച്ച സമാന്തര മാസിക,2012-ജൂണ്‍,ജൂലൈ)

Friday, August 3, 2012

തുല്യനീതി

പി.ജയരാജനെ അറസ്റ് ചെയ്ത നടപടി പൂര്‍ണമായും ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ അദ്ദേഹം ചെയ്തതിനേക്കാള്‍ വലിയ തെറ്റ് ചെയ്തതായി ആരോപിതനായിരിക്കുന്ന മുസ്ളീംലീഗ് എം.എല്‍.എ കൂടി അറസ്റ് ചെയ്യപ്പെടണം.അത് സംഭവിക്കാത്തിടത്തോളം സര്‍ക്കാര്‍ നടപടി പക്ഷപാതപരമാണ് എന്ന ആരോപണം പ്രസക്തമാണ്.ഇക്കാര്യം ബഹുജനസമക്ഷം അവതരിപ്പിച്ച് പ്രതിഷേധിക്കാനും പ്രക്ഷോഭ പരിപാടികള്‍ (അക്രമ പ്രവര്‍ത്തനങ്ങളല്ല)സംഘടിപ്പിക്കാനുമുള്ള ധാര്‍മികാവകാശം തീര്‍ച്ചയായും സി.പി.ഐ(എം)ന് ഉണ്ട്.ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ഷുക്കൂര്‍ വധക്കേസുമെല്ലാം ശരിയായ രീതിയില്‍ തന്നെ അന്വേഷിക്കുന്നു എന്ന്  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നടപടി ജനങ്ങള്‍ക്കിടയില്‍ അവരുടെ നിഷ്പക്ഷതയെ പറ്റി വലിയ അവിശ്വാസം ജനിപ്പിച്ചിട്ടുണ്ട്.നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ ഉണ്ടായിരിക്കില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഗവണ്‍മെന്റിനുണ്ട്.അക്കാര്യത്തിലുള്ള ഒളിച്ചുകളികള്‍ക്ക് ന്യായീകരണം സാധ്യമല്ല.
ജയരാജനെ അറസ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ എല്ലാ അക്രമസംഭവങ്ങളും തികച്ചും അപലപനീയമാണ്.ഒരു ചെറുപ്പക്കാരന്‍ ചവിട്ടിക്കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും.
2/8/12