Pages

Friday, August 26, 2016

ചിറകുള്ള രത്‌നങ്ങൾ

കൊളക്കാട് സാന്തോം ഹയർസെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകൻ രഞ്ജിത് മാർക്കോസ് മൂന്ന് പതിറ്റാണ്ട് മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്നു. അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ അതിരുകൾ നാമമാത്രമായി നിലനിൽക്കുന്ന നല്ല സൗഹൃദമാണ് ഞങ്ങളുടെത്.കൊട്ടിയൂരേക്കും ആറളം ഫാമിലേക്കുമെല്ലാം ഈ സുഹൃത്ത് വളരെ ഉത്സാഹപൂർവം എന്നെ അനുഗമിച്ചിട്ടുണ്ട്.അതിപരിചിതമായ ഒരു വാക്ക് ഉപയോഗിച്ചുപോയി എന്നതിനപ്പുറം 'അനുഗമിച്ചു' എന്നതിൽ അർത്ഥമൊന്നുമില്ല.രഞ്ജിത്തിന്റെ കൂട്ട് നൽകിയ സന്തോഷവുമായി ഞാൻ അവിടെയൊക്കെ പോയി എന്നതാണ് സത്യം.
 എന്റെ കുടകുയാത്രയിലും നേരത്തെ രണ്ടു തവണ കൂടെ ഉണ്ടായിരുന്നു രഞ്ജിത്ത്.ഈ കഴിഞ്ഞ മെയ് 19ന് വീണ്ടും ഞങ്ങൾ കുടകിലേക്ക് പോയി. ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കുന്ന ദിവസമായിരുന്നു അത്. രാവിലെ എട്ടരയോടെ ഞങ്ങൾ ഇരിട്ടിയിൽ വെച്ച് സന്ധിച്ചു. രഞ്ജിത് കാറെടുത്താണ് വന്നത്.എങ്ങോട്ട് വേണമെങ്കിലും പോകാം,എത്ര നേരം വേണമെങ്കിലും ഓടിക്കാം എന്ന മൂഡിലായിരുന്നു എന്റെ വിദ്യാർത്ഥി സുഹൃത്ത്.ആ ഉത്സാഹം സ്വാഭാവികമായും എന്നിലേക്കും പടർന്നു.ഇരിട്ടിയിൽ നിന്ന് കുറച്ചു ദൂരം ഓടി വഴിയരികിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കെ വോട്ടെണ്ണൽ വാർത്തകൾ വന്നുതുടങ്ങി..ഞങ്ങൾ കൂട്ടുപുഴ പിന്നിടുമ്പോഴേക്കും ട്രെന്റ് ഇടതുപക്ഷത്തിന് ഏറെ അനുകൂലമാണെന്ന വിവരം കിട്ടി.
ചുരം കയറി പെരുമ്പാടിയിലെത്തിയപ്പോൾ ഞങ്ങൾ ഇടത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു.പിന്നെ പെഗ്ഗള,കൊതമുള്ളൂർ, കരട വഴി ചെയ്യണ്ടന വരെ പോയി തിരിച്ച് കടങ്ക,കല്ലുമൊട്ട,ഫോർത്ത് മൈൽ,കദനൂർ വഴി വീരാജ് പേട്ടയിലെത്തി.വഴിയിൽ വെച്ച് കണ്ടുമുട്ടിയ തുളുനാട്ടുകാരനും കരടയ്ക്ക് അടുത്ത് ഒരു എസ്റ്റേറ്റിലെ ജോലിക്കാരനുമായ ശേഷപ്പയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.പേട്ടയിൽ വലിയ അസൗകര്യം തോന്നാത്ത ഒരിടത്ത് കാറ് നിർത്തിയിട്ട് ഞങ്ങൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി വിസ്തരിച്ച് ഊണ് കഴിച്ചു. അത്യന്തം രുചികരമായ ഒന്നാന്തരമൊരു പച്ചക്കറിയൂണ്.
പിന്നെ ഞങ്ങൾ ഡോ.നരസിംഹനെ കാണാൻ പോയി.വീരാജ് പേട്ട ടൗണിലെ ജെയിൻ സ്ട്രീറ്റിൽ നിന്ന് അര കിലോമീറ്ററോളം താഴോട്ട് പോയാൽ ഡോക്ടറുടെ വീട്ടിലെത്തും.പേട്ടയിൽ കുറേ വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്നയാളാണ് ഡോ.എസ്.വി.നരസിംഹൻ.ആ നിലക്ക് ഇന്നാട്ടിലെ വളരെയേറെ പേർക്ക് സുപരിചിതനാണ് അദ്ദേഹം.കാൽനൂറ്റാണ്ടോളമായി അദ്ദേഹം കാർഡിൽ ചിത്രങ്ങൾ വരച്ച് ആയിരക്കണക്കിന് ആളുകൾക്ക് അയച്ചുകൊടുത്ത് പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.കുടകിലെ പക്ഷികളെ കുറിച്ച് ഡോക്ടർ എഴുതിയ പുസ്തകമാണ് ' Feathered Jewels of Coorg'.
ഈ പുസ്തകത്തിന്റെ ഒരു കോപ്പി ആവശ്യപ്പെട്ട് ഞാൻ കുറച്ചു ദിവസം മുമ്പ് ഡോ.നരസിംഹന് മെയിൽ ചെയ്തിരുന്നു.ഞങ്ങൾ വീട്ടിലെത്തി സ്വയം പരിചയപ്പെടുത്തിയപ്പോൾ ഡോക്ടർ വളരെ സന്തോഷത്തോടെ പറഞ്ഞു: ' ഇന്നലെയാണ് ഞാൻ മർക്കാറയിൽ പോയി പുസ്തകം വാങ്ങിക്കൊണ്ടുവന്നത്.എന്റെ കയ്യിൽ ഒരു കോപ്പി പോലും ബാക്കിയുണ്ടായിരുന്നില്ല.നിങ്ങൾക്ക് അടുത്ത ദിവസം തന്നെ പുസ്തകം അയക്കാമെന്ന് വിചാരിക്കയായിരുന്നു.ഇന്നിപ്പോൾ  ഇങ്ങോട്ടു വന്നതിൽ വളരെ സന്തോഷം.'ഡോ.നരസിംഹൻ പുസ്തകത്തിന്റെ കോപ്പി ഒപ്പിട്ടു തന്നു.എത്ര നിർബന്ധിച്ചിട്ടും അതിന്റെ വില വാങ്ങാൻ അദ്ദേഹം തയ്യാറായില്ല.കാപ്പിയും മധുര പലഹാരവും കഴിച്ച് അല്പനേരം കുടകുവിശേഷങ്ങൾ പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
ഡോ.നരസിംഹൻ നാട്യങ്ങളില്ലാത്ത പ്രകൃതിസ്‌നേഹിയാണ്.1983 മുതൽ അദ്ദേഹം  പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം താൻ തന്നെ വരച്ചയക്കുന്ന ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയതാണ്.ആദ്യവർഷം 120 കാർഡയച്ച ഡോക്ടർ 2012 ജൂൺ ആവുമ്പോഴേക്കും 55,320 കാർഡുകൾ അയച്ചു. ഈ അപൂർവ സംഭാവനയുടെ പേരിൽ 2013 ൽ അദ്ദേഹം ലിംകാബുക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി. ആ വർഷം തന്നെ കുടകിലെ ആദ്യത്തെ ന്യൂസ്‌പോർട്ടലായ www.coorgtourisminfo.com  ഡോ.നരസിംഹനെ  'Coorg Person of the Year' ആയി തിരഞ്ഞെടുത്തു.
1982ൽ വളരെ യാദൃച്ഛികമായാണ് പ്രകൃതിസംരക്ഷണ സന്ദേശം  ചിത്രക്കാർഡുകളിലൂടെ ജനങ്ങളിലെത്തിക്കാമെന്ന ആശയം ഡോ.നരസിംഹന്റെ മനസ്സിലെത്തിയത്. ആ വർഷത്തെ ലോകവന്യജീവിവാരാചരണത്തിന്റെ ഭാഗമായി നാട്ടുകാരായ ചിലർക്കു വേണ്ടി അദ്ദേഹം ഏതാനും കാർഡുകളിൽ ചിത്രം വരച്ചു നൽകി.ആ ചിത്രങ്ങൾ വളരെ പെട്ടെന്ന് ജനങ്ങളുടെയും ചില പ്രാദേശികമാധ്യമങ്ങളുടെയുംശ്രദ്ധ പിടിച്ചുപറ്റി. അവിചാരിതമായി അത്രയും ജനപ്രീതിയും അംഗീകാരവും ലഭിച്ചതിൽ നിന്നുണ്ടായ ആവേശവും ആത്മവിശ്വാസവും ആ വഴിയിൽ തുടരാൻ അദ്ദേഹത്തിന് കരുത്തേകി.ആയിരക്കണക്കിന് കാർഡുകളിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും പെൻസിൽ,ബാൾപോയിന്റ് പെൻ, സ്‌കെച്ച് പെൻ എന്നിവ ഉപോയഗിച്ച് വരച്ചോ വാട്ടർകളറിൽ പെയിന്റ് ചെയ്‌തോ ജന്മം നൽകി ഏതാനും വാക്കുകളിൽ പരിസ്ഥിതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കാനും സംരക്ഷിക്കാനും പ്രേരണ നൽകുന്ന ശക്തമായ സന്ദേശങ്ങൾ ചുവടെ എഴുതിച്ചേർത്ത് അയച്ചുകൊടുക്കലായി അതിന്റെ ഫലം.
പക്ഷിനിരീക്ഷണത്തിനു പുറമെ ഫോട്ടോഗ്രാഫിയിലും ജ്യോതിശ്ശാസ്ത്രത്തിലും കംപ്യൂട്ടർ സാങ്കേതിക വിദ്യയിലും നല്ല താൽപര്യമുള്ളയാളാണ് ഡോക്ടർ.
'കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി'യാണ് ഡോ.നരസിംഹന്റെ 'Feathered Jewels of Coorg' പ്രസിദ്ധീകരിച്ചിരിക്കുന്നത്.2004 ൽ ഒന്നാം പതിപ്പ്.2008ൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.കുടകിൽ കാണപ്പെടുന്ന 310 ഇനം പക്ഷികളെ കുറിച്ച് കന്നടത്തിലും ഇംഗ്ലീഷിലുമുള്ള ലഘുവിവരണവും പക്ഷികളുടെ മനോഹരമായ ചിത്രങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകാരൻ തന്നെ പക്ഷികളുടെ വർണചിത്രങ്ങൾ  അത്യാകർഷകാം വിധം വരച്ചുവെച്ചിരിക്കുന്നു എന്നതു തന്നെയാണ് പുസ്തകത്തെ ഏറെ കൗതുകകരമാക്കി തീർക്കുന്നത്.ഡോക്ടർ നരസിംഹനെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പുസ്തകം ഒപ്പിട്ടു വാങ്ങാൻ കഴിഞ്ഞത് എന്റെ കുടകുയാത്രയിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്.
കുടകിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ കാറ് ചുരമിറങ്ങിക്കൊണ്ടിരിക്കെ  ഗൃഹാതുരതയും നഷ്ടബോധവും കൂടിക്കലർന്നതും പേരിടാനാവാത്തതുമായ ഒരു വികാരം എന്നെ കീഴടക്കി. നിത്യവും ചെയ്യുന്ന ഡോക്ടറുടെ ജോലിക്കപ്പുറത്ത് മറ്റ് താൽപര്യങ്ങളും കഴിവുകളും തനിക്കുണ്ടെന്ന് കണ്ടെത്തുകയും അവയിൽ മുന്നിട്ടു നിൽക്കുന്നതിനെ പിൻപറ്റി കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നയാളാണ് ഡോ.എസ്.വി.നരസിംഹൻ.പ്രകൃതിയെ സ്‌നേഹിക്കുക,സംരക്ഷിക്കുക എന്ന ആശയത്തിന് അദ്ദേഹം തന്റെതായ രീതിയിൽ ആവിഷ്‌കാരം നൽകുന്നു.അത് ഏറ്റവും കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനുള്ള  ലളിതവും മനോഹരവുമായ മാർഗം അവലംബിക്കുന്നു.വിശേഷിച്ചൊന്നും ഭാവിക്കാതെ അറുപത് പിന്നിട്ടതിന്റെ ലക്ഷണങ്ങൾ പ്രകടമാവാത്ത ശരീരവും മനസ്സുമായി തന്റെ കർമമണ്ഡലങ്ങളിൽ തുടരുന്നു.ആവേശത്തോടും ആത്മവിശ്വാസത്തോടുമൊപ്പം മനസ്സിന്റെ തികഞ്ഞ സന്തുലിതത്വം സമ്മാനിക്കുന്ന സാന്ദ്രമായ ശാന്തതയും ആരോഗ്യകരമായ ഒരു തരം നിസ്സംഗതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നി.ഇങ്ങനെയുള്ള മനുഷ്യർ എന്റെ കുട്ടിക്കാലത്ത് അതായത് അരനൂറ്റാണ്ടിനും മുമ്പ് ഇന്നത്തേതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്നു തോന്നുന്നു.അവരുടെ വംശം സമ്പൂർണനാശത്തിന്റെ വക്കിലെത്തിയോ എന്ന് ചിലപ്പോഴൊക്കെ സംശയിച്ചു പോവാറുണ്ട്.അങ്ങനെ ചിന്തിക്കുന്നത് ഒട്ടും നല്ലതല്ലെന്നു മാത്രമല്ല ശരിയുമല്ല.
അസാധാരണമായ ഉൾക്കരുത്തോടും സമർപ്പണബുദ്ധിയോടും കൂടി ഒട്ടും പ്രകടനപരതയില്ലാതെ സമൂഹത്തെ നാനാതരത്തിൽ സഹായിച്ചുകൊണ്ടിരിക്കുന്ന പലരും ഇന്നുമുണ്ട്. പ്രശസ്തിയുടെ പ്രകാശമണ്ഡലത്തിലേക്ക് വരാൻ അൽപവും താൽപര്യവുമില്ലാത്തവരാണ് അവരിൽ പലരും.അത്തരക്കാരുടെ പ്രവൃത്തികളെ താൽപര്യപൂർവം നിരീക്ഷിക്കുന്നതിലും അവയുടെ വിശദാംശങ്ങൾ മനസ്സിൽ കുറിച്ചിടുന്നതിലും ഇത്രയും നാൾ ഞാൻ കാണിച്ച താൽപര്യം  കുറഞ്ഞ അളവിലായിപ്പോയി. വളരെ വ്യത്യസ്തവും മൗലികവുമായ ഒരു രീതി കണ്ടെത്തി തങ്ങളുടെ അസ്തിത്വത്തിന് സാധാരണഗതിയിൽ കൈവരുന്നതിനേക്കാൾ പല മടങ്ങ് കൂടുതൽ അർത്ഥം നൽകുന്ന  മനുഷ്യരെ വല്ലപ്പോഴുമൊക്കെ കണ്ടുമുട്ടി ആശയവിനിമയം നടത്തുമ്പോഴാണ് അക്കാര്യം പ്രത്യേകമായി ഓർമിക്കുന്നത്.ആത്മാനുരാഗവും അഹങ്കാരവും സാധ്യമാവുന്നതിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. അവനവനെ ശരിയാം വണ്ണം കണ്ടെത്തലും വ്യക്തിഗതമായ നേട്ടങ്ങളിൽ മനസ്സ് വെക്കാതെ ആത്മവിശ്വാസപൂർവം ഏകാഗ്രതയോടെ മുന്നോട്ടു പോകലും വേറിട്ട സംഗതികളാണ്.   



Sunday, August 14, 2016

മുന്താരിയിൽ ഒരു സന്ധ്യ;രാത്രിയും

2012 ഏപ്രിൽ 23. ധർമടത്തുനിന്ന് രാവിലെ ഏഴേകാലിന് ഞാൻ കണ്ണൂർ താവക്കര ബസ്സ്റ്റാന്റിലെത്തുന്നു.പിന്നെ  ബെന്നിസെബാസ്റ്റ്യൻ എന്ന സുഹൃത്തിനോടൊപ്പം തളിപ്പറമ്പ്-ആലക്കോട് വഴി ഉദയഗിരിയിലെത്തുന്നു. അവിടത്തെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ റീഡേഴ്‌സ് ഫോറത്തിന്റെ യോഗത്തിൽ  സാഹിത്യത്തെ കുറിച്ച് പ്രസംഗിക്കാനാണ്  ബെന്നി എന്നെ കൂട്ടിക്കൊണ്ടുപോയത്.ഒന്നാന്തരം വായനക്കാരനും നല്ല കൃഷിക്കാരനുമാണ് കറാത്തേയിൽ ബ്ലാക്‌ബെൽട്ടുള്ള ബെന്നി.ഉദയഗിരിയിൽ ബെന്നിയുടെ കൂടി ഉത്സാഹത്തിൽ രൂപപ്പെട്ട വായനക്കാരുടെ കൂട്ടായ്മ ചെറുതെങ്കിലും വളരെ ആർജവമുള്ള ഒന്നാണെന്ന് തോന്നി.സാഹിത്യം എന്ത്?,എന്തിന്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞ് ഒരു മണിക്കൂർ നേരം അവരോട് സംസാരിച്ചതും പിന്നെ സൗഹൃദം പങ്കിട്ടതും നല്ല അനുഭവമായിരുന്നു.പഴയ ഏജീസ് ഓഫീസ് ജീവനക്കാരനും കഥാകൃത്ത് എം.സുകുമാരന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായ പി.ടി തോമസ്സിനെ ഈ പരിപാടി വഴിയാണ് പരിചയപ്പെട്ടത്.വായനയും വിവർത്തനവുമൊക്കെയായി വർഷങ്ങളായി നാട്ടിൽ ഒതുങ്ങിക്കഴിയുകയാണ് തോമസ്.
ഉച്ചയ്ക്ക് ഉദയഗിരിയിൽ നിന്ന് ഊണുകഴിച്ച് ബെന്നിയും ഞാനും കാനംവയലിലേക്ക് തിരിച്ചു.അവിടെ നിന്ന് ബെന്നി ,ബെന്നിയുടെ സുഹൃത്ത് തോമസ് എന്നിവരോടൊപ്പം ബെന്നി എന്നു തന്നെ പേരായ ഒരാളുടെ ജീപ്പിൽ മുന്താരിയിലേക്ക് പുറപ്പെട്ടു.കർണാടത്തിലെ കുടക് ജില്ലയിൽപ്പെട്ട ഈ സ്ഥലത്തെ പറ്റി ബെന്നി  നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു.
ഉച്ച തിരിഞ്ഞ് മൂന്നേ കാലിന് പുറപ്പെട്ട് ഏകദേശം 4 മണി കഴിഞ്ഞാണ് മുന്താരിയിൽ കൊച്ചേട്ടൻ എന്ന ജോസഫേട്ടന്റെ വീട്ടിലെത്തിയത്.നാട്ടിൽ നിന്ന് ആദ്യം മുന്താരിയിൽ എത്തിയ ആളാണ് കൊച്ചേട്ടൻ.1963-64 കാലത്ത് 12 വയസ്സുള്ളപ്പോഴാണ് കൊച്ചേട്ടൻ ഇവിടെ എത്തുന്നത്.അക്കാലത്ത് മുന്താരിയിൽ മലങ്കുടിയാൻ വിഭാഗത്തിൽ പെട്ട അപ്പണ്ണ എന്ന ആൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ കാട്ടുതേനും മറ്റും വിൽക്കാനായി കാനം വയൽ ഭാഗത്ത് വരുമായിരുന്നു.ഒരു തവണ അങ്ങനെ വന്നപ്പോൾ 'കാട്ടിൽ വരുന്നോ,എറച്ചി പിടിക്കാം' എന്ന് പന്ത്രണ്ടുകാരനായ കൊച്ചേട്ടനോട് അതായത് അന്നത്തെ ജോസഫിനോട് ചോദിച്ചു.നായാട്ടിനെയാണ് കാനംവയൽ ഭാഗത്ത് എറച്ചി പിടിക്കുക എന്ന് പറഞ്ഞിരുന്നത്.കാട്ടിൽ നായാട്ടിന് പോകുന്നതിന്റെ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞുവന്ന ജോസഫ് അതിന്റെ ഹരത്തിൽ അണ്ണനോടൊപ്പം കാട് കയറി.പിന്നെ കാട്കയറ്റം പതിവായി.മുന്താരിയിൽ കൊച്ചേട്ടൻ സ്ഥലം വാങ്ങുന്നത് 1984 ലാണ്.ആദ്യം രണ്ടേക്കർ പത്ത് സെന്റ് സ്ഥലം.ഇപ്പോൾ 6 ഏക്കർ 15 സെന്റ് സ്ഥലം കയ്യിലുണ്ട്.
നടുമുന്താരി (498 ഏക്കർ),കൊടിമുന്താരി (235 ഏക്കർ),ഇടിയങ്കൊല്ലി (215 ഏക്കർ),തേർത്തല്ലി മല( 75 ഏക്കർ) അങ്ങനെ മൊത്തം 1023 ഏക്കർ വനപ്രദേശമാണ് മുന്താരി.ആദ്യകാലത്ത് മുന്താരിയിലെ സ്ഥലം മുഴുവൻ മർക്കാറയിൽ താമസക്കാരനായ ഒരു ജഡ്ജിയുടെതായിരുന്നു. ബ്രാഹ്മണനായ  ജഡ്ജിയുടെ പൂർവികർക്ക് കുടകുരാജാവ് സമ്മാനമായി കൊടുത്ത സ്ഥലമാണ് മുന്താരി എന്നാണ് കേട്ടുകേൾവി.അതല്ല,തുളുനാട്ടുകാരായ ജന്മിമാരിൽ നിന്ന് അദ്ദേഹം വില കൊടുത്ത് വാങ്ങിയതാണ് എന്ന് പറയുന്നവരും ഉണ്ട്.എന്തായാലും ജഡ്ജി മുന്താരിയിൽ നേരിട്ടെത്തി ഒന്നും ചെയ്തില്ല.10 ഏക്കർ സ്ഥലം സ്വന്തമായി കൊടുത്ത് അപ്പണ്ണയെ അവിടത്തെ വനവിഭവങ്ങൾ ശേഖരിക്കാൻ നിയോഗിച്ചു.
കാനം വയലിൽ നിന്ന് കർണാടക ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകാർ ചങ്ങലയിട്ട് അടച്ചിരിക്കുന്ന കൂപ്പ് റോഡിലെത്തിയാൽ പിന്നെയും ഏഴര കിലോമീറ്റർ ദൂരെയാണ് മുന്താരി.മുന്താരിക്കാർ ഒരു മണിക്കൂർ കൊണ്ട് ഇങ്ങോട്ട് കയറിയെത്തും.30-40 മിനുട്ടുകൊണ്ട് ഇറങ്ങി താഴെ എത്തും.
2012 ൽ കൂലിപ്പണിക്കാരായി രണ്ടുപേരാണ് മുന്താരിയിൽ ഉണ്ടായിരുന്നത്.പാടിച്ചാലുകാരനായ കുഞ്ഞിരാമൻ എന്ന കൃഷ്ണനും കാനം വയലുകാരനായ രാഘവനും.ദിവസവും ഭക്ഷണത്തിനു പുറമെ 250 രൂപയായിരുന്നു അവരുടെ കൂലി.പത്തുനാൽപത് വർഷം മുമ്പ് ഇവിടത്തെ കൂലിപ്പണിക്കാരുടെ കൂലി 25 പൈസയായിരുന്നുവെന്ന് കൊച്ചേട്ടന് ഓർമയുണ്ട്.
മല കയറിയെത്തി പാർപ്പുറപ്പിച്ച പത്തറുപത്തഞ്ച് കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു ഇടക്കാലത്ത് മുന്താരിയിൽ.അന്ന് ഒരു ചായക്കടയുമുണ്ടായിരുന്നു ഈ കാട്ടിൽ.അടക്ക,കുരുമുളക്,പാവൽ എന്നിവയായിരുന്നു മുന്താരിയിൽ കാട് വെട്ടിത്തെളിച്ചുണ്ടാക്കിയ കൃഷിയിടങ്ങളിൽ നിന്ന് അക്കാലത്ത് പ്രധാനമായും കിട്ടിയിരുന്നത്. അതിനു പുറമെ കാപ്പിയും കപ്പയും വാഴക്കുലയും ഏലവും മറ്റും.ഒന്നാന്തരം വിളവ്.ഒരു മൂട് കപ്പ കിളച്ചാൽ 20-25 കിലോ വരെ കിട്ടുമായിരുന്നു.
പിന്നെപ്പിന്നെ കമുങ്ങും കുരുമുളകുകൊടിയുമൊക്കെ നശിച്ചു.കപ്പകൃഷി തീരെ ഇല്ലാതായി.മണ്ണിൽ നിന്ന് വേണ്ടത്ര പ്രോത്സാഹനം കിട്ടാതായപ്പോൾ ഓരോരുത്തരായി മലയിറങ്ങിത്തുടങ്ങി.ഇന്നിപ്പോൾ മുന്താരിയിൽ അകെ അഞ്ചാറ് കുടുംബങ്ങളേ ഉള്ളൂ.
                                കാട്ടിലെ കാറ്റ്
ആദ്യകാലത്തൊക്കെ മുന്താരിയിൽ ഭയങ്കരമായ കാറ്റ് വീശിയിരുന്നു.അലറി വിളിക്കുന്ന കാറ്റ്. നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിൽ ആഞ്ഞുവീശുന്ന കാറ്റിൽ മേൽക്കൂരയിലെ ഓട് പറന്നുപോവുന്നത് സാധാരണമായിരുന്നു.ആ മാസങ്ങളിൽ മേഘങ്ങൾ താഴ്ന്നിറങ്ങി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാമായിരുന്നു.നേരത്തെ ഉണ്ടാക്കി വന്നിരുന്നതോ അതോ ആരോ ഒക്കെ സമീപിച്ച് പുതുതായി ഉണ്ടാക്കിച്ചതോ എന്നറിയില്ല,മംഗലാപുരത്തെ ഓട്ടുകമ്പനികളിൽ നിന്ന് മുന്താരിക്കാർക്ക് ചുവടെ തുളയിട്ട പ്രത്യേകതരം ഓടുകൾ കിട്ടി.തുളയിലൂടെ കമ്പയിട്ട് കഴുക്കോലിനോട് കെട്ടി മേൽക്കൂരയിൽ അവർ ഓടിനെ പിടിച്ചുനിർത്തി.
കുറച്ചുകൊല്ലങ്ങളായി അത്തരം ഓടിന്റെ ആവശ്യം വരുന്നില്ല.കാരണം ആ പഴയ കാറ്റ് ഇപ്പോൾ മുന്താരിയെ പിടിച്ചുകുലുക്കാനും ഓട് പറത്തിക്കളയാനുമൊക്കെയായി എത്താറില്ല.അത് പഴയ ഒരോർമയായി മാറിക്കഴിഞ്ഞു.
പക്ഷേ,ഉൾക്കാട്ടിൽ പലേടത്തും ഇപ്പോഴും അങ്ങനെയുള്ള കാറ്റ് വീശുന്ന ഇടങ്ങളുണ്ട്.ഒരടി മുന്നോട്ട് വെക്കുന്ന ആളെ രണ്ടടി പുറകോട്ടാക്കുന്ന കാറ്റ്.ബെന്നിക്ക് ഈ ഭാഗത്തുള്ള കാടിനെ ഉള്ളം കയ്യിലെ രേഖകളെന്ന പോലെ അറിയാം.കുടകുകാട്ടിൽ കുറേ ഉള്ളോട്ട് ചെന്നാൽ കറുത്ത കാട് എന്നു പറഞ്ഞു വരുന്ന പ്രത്യേകതരം കാടുകളുണ്ട്.കറുത്ത കാട്ടിൽ ഏത് നേരവും കാറ്റും കൊടുംതണുപ്പും ഇരുളുമായിരിക്കും.അതു കാരണം ശീതക്കൊല്ലി എന്നാണ് ഈ കാടുകളെ പറയുക.ഇവിടെ മരങ്ങൾ ഉയരത്തിൽ വളരില്ല.അവ ഒടിഞ്ഞു മടങ്ങി വളഞ്ഞുപിരിഞ്ഞിരിക്കും.അവയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വള്ളികൾക്ക് നല്ല ബലമായിരിക്കും.
മടിക്കേരി താലൂക്കിലെ അയ്യങ്കേരി വില്ലേജിലെ ബാഗമണ്ഡലം പഞ്ചായത്തിലാണ് മുന്താരി.മുന്താരിയിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് മടിക്കേരിയിലേക്ക്.കുരുടി,അയ്യങ്കേരി വഴി പോകാം.ഇടയ്ക്ക് വഴി മാറി വേണമെങ്കിൽ ബാഗമണ്ഡലത്തെത്താം.അപ്പോൾ ദൂരം 16 കിലോമീറ്ററായി  കുറഞ്ഞു കിട്ടും. .വൻകയറ്റങ്ങൾ,കൊല്ലികൾ,കറുത്ത കാടുകൾ അങ്ങോട്ടേക്കുള്ള യാത്ര അങ്ങേയറ്റം വിഷമം പിടിച്ചതാണ്.മലകയറ്റം നന്നായി വശമുള്ളവർക്കു പോലും ആറ് മണിക്കൂറോളം വേണ്ടി വരും.എങ്കിലും  ആവശ്യം ഒഴിവാക്കാനാവാത്തതാണെങ്കിൽ ആളുകൾ ആ വഴിയത്രയും താണ്ടി മടിക്കേരിയിലോ ബാഗമണ്ഡലത്തോ എത്തും.
മുന്താരി എന്നും മുന്താര എന്നും പലരും സ്ഥലപ്പേര് മാറ്റിമാറ്റി പറയുന്നതായി ഞാൻ ശ്രദ്ധിച്ചു.സ്ഥലവാസികളിൽ ചിലർ തന്നെ മുന്താര എന്നാണ് പറഞ്ഞത്.മുൻതറയാണ് മുന്താരയായതെന്ന് കൃഷ്ണൻ എന്നയാൾ സ്ഥലനാമത്തെ വ്യാഖ്യാനിച്ചു തന്നു.മുൻ താര(മുൻപേയുള്ള വഴി)യും ആകാം.ബാഗമണ്ഡലം പഞ്ചായത്തിലെ 90 വോട്ടർമാർ മുന്താരക്കാരാണ്.അവർ വിചാരിച്ചാൽ ഒരു വാർഡിലെ തോൽവിയും ജയവും നിശ്ചയിക്കാം.
                              കാട്ടിലെ വെളിച്ചങ്ങൾ
കൊച്ചേട്ടന്റെ രണ്ട് ആൺമക്കളിൽ ഒരാൾ എറണാകുളത്തും മറ്റേയാൾക്ക് ചെന്നൈയിലുമാണ്.രണ്ടുപേരും വല്ലപ്പോഴുമേ മുന്താരിയിലെത്തൂ. എങ്കിലും കൊച്ചേട്ടൻ ഇവിടെ തനിച്ചല്ല.വീട്ടിൽ ഭാര്യ ലില്ലിയുണ്ട്.സഹായിയായി അനിയൻ കുഞ്ഞാപ്പ എന്ന മാത്യുവും മുന്താരിയിലുണ്ട്.പിന്നെ,ഈ മലമുകളിലുള്ള എല്ലാവരും നിത്യവും   അടുത്തു ബന്ധപ്പെടുന്നവരുമാണ്.
വലിയ തിടുക്കമോ ഭയമോ പരിഭ്രമമോ ഒന്നുമില്ലാത്ത ശാന്തവും ഏറെക്കുറെ സംതൃപ്തവുമായ ജീവിതമാണ് കൊച്ചേട്ടന്റെത് എന്നു തോന്നി. വീട്ടിൽ ടി.വിയും ഫോണുമൊക്കെ ഉണ്ട്.കാട്ടിൽ ഒരു കിലോമീറ്ററോളം അകലെ നിന്ന് വെള്ളം കൊണ്ടുവന്ന് വീട്ടുമുറ്റത്തെത്തിച്ച് ഡയനാമോ പ്രവർത്തിപ്പിച്ചാണ് അദ്ദേഹം കറന്റുണ്ടാക്കുന്നത്.ഒരു ലക്ഷം രൂപയോളം അതിന് ചെലവായി.എങ്കിലും,വീട്ടിൽ വെളിച്ചമെത്തിയതിന്റെ ആഹ്ലാദം ചെലവായ പണത്തേക്കാൾ എത്രയോ വലുതായിരിക്കുമല്ലോ.രാത്രികളിൽ കാട്ടിനു നടുവിൽ കനം തൂങ്ങുന്ന നിശ്ചലാവസ്ഥയെയും നാട്ടിൽ നിന്ന് അകന്നുള്ള നിൽപിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒറ്റപ്പെടലിന്റെതായ അനുഭവത്തെയും   ഈ വെളിച്ചം കുറെയൊക്കെ ഇല്ലായ്മ ചെയ്യുന്നുണ്ടാവും. ഒരു പക്ഷേ,കൊച്ചേട്ടനെ പോലുള്ള സാഹസികരായ കർഷകർ കാടിനെ കാണുന്നതും അനുഭവിക്കുന്നതും ഞാൻ വിചാരിക്കുന്ന തരത്തിലൊന്നും ആയിരിക്കില്ല.നിശ്ചലതയും ഏകാന്തതയുമൊന്നും അവരുടെ നിഘണ്ടുവിൽ ഉണ്ടാവണമെന്നില്ല.
'ഈ ഭാഗത്ത് വലിയ വിഷപ്പാമ്പുകളൊക്കെ  ഉണ്ടാവില്ലേ ,രാജവെമ്പാല തന്നെ ഉണ്ടാവാൻ സാധ്യതയില്ലേ ,എപ്പോഴെങ്കിലും അങ്ങനെ ഏതിനെയെങ്കിലും കണ്ടിരുന്നോ?'  രാത്രി ഉറക്കത്തിന് വട്ടം കൂട്ടുന്നതിനിടയിൽ അൽപം ഭയത്തോടെ തന്നെ ഞാൻ ചോദിച്ചപ്പോൾ കൊച്ചേട്ടൻ  വളരെ സാധാരണ മട്ടിൽ പറഞ്ഞു:'ഉണ്ട് ദാ,കുറച്ചപ്പുറം ഒന്ന് മുട്ടയിട്ട് അടയിരിക്കുന്നുണ്ട്. കരിയില അടിച്ചുകൂട്ടിയിരിക്കുന്നത് ഇന്നലെയാണ് ഞാൻ കണ്ടത്.'
രാജവെമ്പാല അതിന്റെ ശരീരം ചുഴറ്റി കരിയിലകൾ അടിച്ചുകൂട്ടി അതിനുമേലാണ് മുട്ടയിടുക.ഇങ്ങനെയുള്ള കരിയിലക്കൂമ്പാരം കണ്ടാൽ ആ കൂമ്പാരത്തിനു നടുവിൽ കരിമൂർഖൻ അതായത് രാജവെമ്പാല അടയിരിക്കുന്നുണ്ടാവുമെന്ന് കാടിനെ പരിചയമുള്ളവർ പെട്ടെന്ന് മനസ്സിലാക്കും.അവർ എത്രയും വേഗം വഴിമാറി നടക്കും.ആ കരിയിലക്കൂമ്പാരത്തിലെങ്ങാനും ഒരാൾ അറിയാതെ ചവിട്ടിപ്പോയെങ്കിൽ മിനുട്ടുകൾക്കകം അയാളുടെ കഥ തീർന്നതു തന്നെ.
കൊച്ചേട്ടൻ വളരെ ലാഘവത്തോടെയാണ് രാജവെമ്പാലയുടെ കാര്യം പറഞ്ഞതെങ്കിലും പാമ്പുകളുടെ രാജാവോ റാണിയോ രാത്രിയിൽ എപ്പോഴെങ്കിലും വീട്ടുചുമരിലെ ഏതെങ്കിലും പഴുതിലൂടെ അകത്തെത്തിയേക്കുമോ എന്ന് പേടിച്ചുപേടിച്ച്,അതിന്റെ വരവിനെ പല രൂപത്തിൽ സങ്കൽപിച്ചു വിറച്ച് രാത്രി ഏറെ നേരം ഉറങ്ങാനാവാതെ കിടക്കേണ്ടി വന്നു എനിക്ക്.ആ പഴയ രാത്രിയെ കുറിച്ചുള്ള ഓർമയെ ഞാൻ മൂടുന്നത് മറ്റൊരോർമ കൊണ്ടാണ്.അന്ന് സന്ധ്യ കഴിഞ്ഞ് നേർത്ത ഇരുട്ടുവീണ് ഇത്തിരി  നേരം കൂടി കഴിഞ്ഞപ്പോൾ കൊച്ചേട്ടന്റെ വീടിന്റെ മുറ്റത്തും ഇത്തിരിയകലെ കാടിനു മുകളിലും പരന്നു തുടങ്ങിയ അരണ്ടതെങ്കിലും അസാധാരണമാം വിധം മനോഹരമായ നിലാവിന്റെ ഓർമകൊണ്ട്.
അടുത്ത ദിവസം രാവിലെ ചായകുടി കഴിഞ്ഞ് കൊച്ചേട്ടനോടും ഭാര്യയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് ഞാനും ബെന്നിയും ഏതാനും സുഹൃത്തുക്കളോടൊപ്പം മലയിറങ്ങി.ഈ കാട്ടുപാതയുടെ ഒരു തിരിവിൽ വെച്ച് രണ്ടു വർഷം മുമ്പ് ഒരാളെ കാട്ടാന ഓടിച്ചിട്ട് കുത്തിക്കൊന്ന കാര്യം തലേ ദിവസം തന്നെ കേട്ടിരുന്നതുകൊണ്ട് പേടിച്ചു പേടിച്ചാണ് ഓരോ ചുവടും വെച്ചത്.താഴെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് അടുത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.കൂപ്പ് റോഡിലെ ചങ്ങലക്കരികിൽ എത്തുന്നതിന് ഏതാനും മീറ്റർ ഇപ്പുറം വെച്ച് ഒരു കാട്ടുകോഴിയെ കണ്ടു.മിന്നിൽ പോലെ.ഒരു നിമിഷം കൊണ്ട് കണ്ണിൽ നിന്ന് തെന്നിയകന്ന് കാടിന്റെ മറവിനപ്പുറത്തേക്ക് പാഞ്ഞും പറന്നും പോയ ആ സുന്ദരമായ രൂപം ഇപ്പോഴും അകക്കണ്ണിൽ മായാതെ നിൽക്കുന്നു.




Friday, August 5, 2016

നമ്മുടെ രാഷ്ട്രീയനാടകവേദിക്ക് എന്ത് സംഭവിച്ചു?


വിദ്വാൻ പി.കേളുനായരുടെ ദേശസ്‌നേഹപ്രചോദകവും സാമൂഹ്യപരിഷ്‌കരണോന്മുഖമായ നാടകങ്ങൾക്കു ശേഷം 1929 ൽ വി.ടി.ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' മുതൽ സാമൂഹ്യപരിഷ്‌കരണമെന്ന ലക്ഷ്യം ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുത്ത നാടകങ്ങളുടെ ഒരു ധാരയും 1937 ൽ 'പാട്ടബാക്കി 'അരങ്ങിലെത്തിയതു  മുതൽ രാഷ്ട്രീയനാടകങ്ങളുടെ മറ്റൊരു ധാരയും മലയാളത്തിൽ ശക്തിപ്പെട്ടു.'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി 'മുതൽ കരിവെള്ളൂർ മുരളി എഴുതി രജിതാമധു 1700 ഓളം വേദികളിൽ അവതരിപ്പിച്ച 'അബൂബക്കറിന്റെ ഉമ്മ പറയുന്നു'വരെയുള്ള വിപുലമായ ജനപ്രീതി നേടിയ അനേകം നാടകങ്ങൾ ഈ ധാരയെ പ്രതിനിധാനം ചെയ്യുന്നവയായി നമ്മുടെ മുന്നിലുണ്ട്.എൻ.എൻ.പിള്ള ,കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രശസ്തർ തൊട്ട് നാട്ടിൻപുറങ്ങളിലെ കലാസമിതികൾക്കു വേണ്ടി എഴുതിയ വിശേഷാൽ പരിഗണനകളൊന്നും ലഭിക്കാത്തവർ വരെയുള്ള നൂറ് കണക്കിന് നാടകകാരന്മാർ എഴുതിയ സാമൂഹ്യനാടകങ്ങളും തെരുവുനാടകങ്ങളും വേറെയും ഉണ്ട്.എന്നിട്ടും രാഷ്ട്രീയ നാടകവേദി ഏറെ ദുർബലമായിത്തീർന്നതായി ഏറെക്കുറെ എല്ലാവർക്കും അനുഭവപ്പെടുകയും നമ്മുടെ മാനസികജീവിതത്തെ ആഴത്തിൽ സ്പർശിക്കുകയും സാംസ്‌കാരികചർച്ചകളിൽ ആവർത്തിച്ച് ഇടം പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങളൊന്നും ഉണ്ടാവുന്നില്ല എന്ന തോന്നൽ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
                                         ആഴങ്ങളോടുള്ള ഭീതി
രാഷ്ട്രീയാനുഭവങ്ങളുടെ പ്രത്യക്ഷതലത്തിന് അപ്പുറം കടക്കാൻ  നമ്മുടെ രാഷ്ട്രീയനാടകകാരന്മാരിൽ ബഹുഭൂരിപക്ഷവും ഭയപ്പെടുന്നുവെന്ന വാസ്തവത്തെയാണ് ഈ ആലോചന നമ്മുടെ മനസ്സിലേക്ക് ആദ്യമായി കൊണ്ടുവരുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിന്നാണ് ഏറെപ്പേരും തങ്ങൾക്കാവശ്യമായ ഇതിവൃത്തം കണ്ടെത്തുക.സത്യത്തിൽ അതൊരു സുരക്ഷിതമായ ഇടമാണ്. ചരിത്രത്തിൽ നിന്നുള്ള മുഴങ്ങുന്ന ചോദ്യങ്ങൾ വലിയ രാഷ്ട്രീയജാഗ്രതയൊന്നും പുലർത്താതെ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നവരുടെ കാതുകളിൽ വന്നു വീഴുകയില്ല.ആ ചോദ്യങ്ങൾ കേൾക്കാനുള്ള ബൗദ്ധികവും രാഷ്ട്രീയവുമായ ഉണർവ് നാടകകൃത്തിനു തന്നെ ഇല്ലാതെ പോവുമ്പോൾ നാടകത്തിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലേ അവ ഉയരുകയുള്ളൂ എന്ന പ്രശ്‌നവുമുണ്ട്.മലയാളത്തിലെ പുതിയകാല രാഷ്ട്രീയ നാടകങ്ങളുടെ പൊതുസ്വഭാവം അതാണ്.ചരിത്രത്തെ പുളിപ്പിച്ചെടുത്തുണ്ടാക്കുന്ന രുചികരവും നിരപദ്രവുമായ ലഹരിപാനീയങ്ങൾ മാത്രമാണ് അവയിൽ തൊണ്ണൂറ്റൊമ്പത് ശതമാനവും.
ചരിത്രത്തിന്റെ അന്തർഗതങ്ങളെ മാത്രമല്ല സമകാലിക രാഷ്ട്രീയത്തിന്റ ഉപരിതലത്തിൽ നിന്ന് ഇത്തിരിയൊന്നു താഴോട്ടിറങ്ങിയാൽ കണ്ടെത്തുന്ന കുഴക്കുന്ന ചോദ്യങ്ങളെയും, എന്തിന്, യഥാർത്ഥരാഷ്ട്രീയപ്രശ്‌നങ്ങളുടെ സൂചനകളെ പോലും നമ്മുടെ രാഷ്ട്രീയവേദി ഭയപ്പെടുന്നതായാണ് കാണുന്നത്.പകരം സാമൂഹ്യജീവിത്തിലെ ശാശ്വത പ്രശ്‌നങ്ങളെന്നപോലെ അവതരിപ്പിക്കാവുന്ന സംഘർഷങ്ങളെ തിരഞ്ഞുപിടിച്ച് വേദിയിലെത്തിക്കുകയാണ് അവർ ചെയ്യുക.അതല്ലെങ്കിൽ മതസാഹോദര്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത പോലെ കടുത്ത വർഗീയവാദികളൊഴിച്ചുള്ള ആർക്കും വിയോജിപ്പില്ലാത്ത വിഷയങ്ങളിലേക്ക് തിരിയും.എന്തായാലും സമകാലിക രാഷ്ട്രീയത്തിലെ യഥാർത്ഥ വൈരുദ്ധ്യങ്ങളിലേക്ക് പ്രേക്ഷകരെ ഉണർത്തുന്ന യാതൊന്നും ഇതിവൃത്തത്തിന്റെ ഭാഗമായി വരാതിരിക്കാൻ അവർ ശ്രദ്ധിക്കും.
വർത്തമാനകാല രാഷ്ട്രീയത്തെ തന്നെയാണ് വിഷയമാക്കുന്നതെങ്കിൽ അത് പ്രത്യക്ഷരാഷ്ട്രീയത്തിൽ ഒതുങ്ങുകയും പ്രതിലോമശക്തികൾ എന്ന് കാലാകാലമായി നിർണയിച്ചുവെക്കപ്പെട്ടിട്ടുള്ളവരുടെ അഴിമതിയുടെയും ഹിംസയുടെയും മറ്റും ചിത്രീകരണത്തിലും അവർക്കെതിരായ മുന്നേറ്റങ്ങളുടെ അതിവൈകാരികമായ അവതരണത്തിലും അവർ സംതൃപ്തിയടയുകയും ചെയ്യും.ഇത്രയും മാത്രമാണ് ചെയ്യുന്നതെങ്കിൽ കേരളത്തിലെ നാടകപ്രേക്ഷകരിൽ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷകരുടെ അംഗീകാരവും പിന്തുണയും ഉറപ്പിക്കാം.നമ്മുടെ രാഷ്ട്രീയത്തിന് മൊത്തത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അർത്ഥവ്യതിയാനത്തെയും അർത്ഥലോപത്തെയും കുറിച്ചുള്ള ഗാഢമൗനമാണ് ആ പ്രേക്ഷകസമൂഹവും ആഗ്രഹിക്കുന്നത്.തങ്ങളുടെ രാഷ്ട്രീയബോധത്തിന് അപകടകരമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കുന്നതിലൂടെ കൈവരുന്ന വ്യാജസംതൃപ്തിയെയാണ് അവർ പ്രധാനമായും ഉന്നംവെക്കുന്നത്.കാര്യം ഈ വിധത്തിലായിത്തീർന്നത് വർഗീയശക്തികളെ പിന്തുണക്കുന്നവർ ഒഴിച്ചുള്ള കേരളജനത മൊത്തത്തിൽ വലിയൊരളവുവരെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതുകൊണ്ടാണ്.കക്ഷിരാഷ്ട്രീയബന്ധം ഏതായാലും ഏത് വർഗത്തിൽ പെടുന്ന ആളായാലും അവനവനിൽ കേന്ദ്രീകരിച്ച് ജീവിതവിജയം കൈവരിക്കാനുള്ള വഴി നോക്കുക എന്നതായിത്തീർന്നിരിക്കുന്നു ഓരോരുത്തരുടെയും മനോഭാവം.ബഹുരാഷ്ടമുതലാളിത്തം എല്ലാ അതിർത്തികളും ഭേദിച്ചുള്ള മൂലധനവ്യാപനത്തെ സുഗമമാക്കുന്ന ആത്മനിഷ്ഠ സാഹചര്യത്തിന്റെ നിർമാണത്തിനു വേണ്ടി ലോകവ്യാപകമായി പ്രചരിപ്പിച്ചു വരുന്ന ചരിത്രത്തിന്റെ മരണം,ദർശനത്തിന്റെ മരണം,ബൃഹ്ദാഖ്യാനങ്ങളുടെ പ്രസക്തിയില്ലായ്ക എന്നിങ്ങനെയുള്ള ആശയങ്ങളും പുത്തൻ വിദ്യാഭ്യാസ പദ്ധതിയിലൂടെ സൃഷ്ടിച്ചെടുത്ത ജ്ഞാനവിരോധവും ടെക്‌നോളജിയോടുള്ള ഭക്തിയുമെല്ലാം ഈ മനോഭാവത്തിന്റെ നിർമിതിയിൽ പങ്കു വഹിച്ചിട്ടുണ്ട്.കമ്യൂണിസ്റ്റ് ദർശനത്തിന്റെ പ്രയോഗത്തിന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സംഭവിച്ച കനത്ത തിരിച്ചടികളും തീർച്ചയായും കോടിക്കണക്കിനാളുകളിൽ രാഷ്ട്രീയത്തിലുള്ള താൽപര്യരാഹിത്യവും വിശ്വാസരാഹിത്യം തന്നെയും വളർന്നു വരുന്നതിന് കാരണമായിട്ടുണ്ട്.
രാഷ്ടസേവനം,പ്രസ്ഥാനത്തിനു വേണ്ടിയുള്ള ആത്മസമർപ്പണം,സാമൂഹ്യപ്രവർത്തനങ്ങളിലെ ഊർജ്ജസ്വലമായ പങ്കാളിത്തം,സത്യസന്ധവും ക്ലേശകരവുമായ ജ്ഞാനാന്വേഷണം എന്നിങ്ങനെയുള്ള അനേകം ആദർശങ്ങളെ സ്വജീവിതത്തിന്റെ മുഖ്യചാലകശക്തികളാക്കി മാറ്റിയ എത്രയോ പേർ ഒരു കാലത്ത് നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു.അവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയും രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മണ്ഡലങ്ങളെയും പ്രൊഫഷനലിസം കീഴടക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ് സമകാലിക കേരളത്തിലെ അവസ്ഥ.ഈ പരിണാമം വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ ആഴങ്ങൾ നമ്മുടെ നാടകങ്ങളിലെ മുഖ്യവിഷയമായിത്തീരേണ്ടതാണ്.പക്ഷേ,അങ്ങനെ സംഭവിക്കുന്നതേയില്ല.ബഹുജനത്തെ പൊതുവായി ബാധിച്ചിരിക്കുന്ന രാഷ്ട്രീയമായ ഉദാസീനത നാടകകാരന്മാരെയും കീഴടക്കിയിരിക്കുന്നുവെന്നേ ഇതിൽ നിന്ന് മനസ്സിലക്കാനാവൂ.
                         രാഷ്ട്രീയതേരമേഖലകളിലെ രാഷ്ട്രീയം
രാഷ്ട്രീയം എന്നു കേൾക്കുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയം,വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ,ടെലിവിഷൻ ചർച്ചകളിലെ ഏറ്റുമുട്ടലുകൾ,അഴിമതി വിവാദങ്ങൾ എന്നിങ്ങനെയൊക്കെയുള്ള ചില സംഗതികളേ ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിലേക്ക് കടന്നു വരൂ.വിദ്യാഭ്യാസരംഗത്തെ പുത്തൻ പരിഷ്‌കരണങ്ങൾ വഴി വിദ്യാർത്ഥികളുടെ താൽപര്യങ്ങളെയും ജീവിതസങ്കൽപങ്ങളെ തന്നെയും വിപണിക്ക് അനുകൂലമാക്കി മാറ്റിയതിനു പിന്നിലെ ബുദ്ധിയുടെ പ്രയോഗം,പുത്തൻ തൊഴിലിടങ്ങളിൽ നടന്നു വരുന്ന വമ്പിച്ച ചൂഷണം,അവിടങ്ങളിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതത്വം, സാഹിത്യവും ഇതര കലകളും ആസ്വാദകരുടെ അപ്പപ്പോഴത്തെ അഭിരുചികളെ മാത്രം അഭിസംബോധന ചെയ്യുന്നതു കാരണം ജനതയുടെ ഭാവുകത്വത്തിന് മൊത്തത്തിൽ സംഭവിക്കുന്ന തകർച്ച എന്നിങ്ങനെയുള്ള ഒരുപാട് സംഗതികളിലെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി അവർ തിരിച്ചറിയുന്നതേ ഇല്ല.ഇങ്ങനെയൊരു തിരിച്ചറിവ് നമ്മുടെ നാടകകാരന്മാർക്കും കൈവരുന്നതായി കാണുന്നില്ല.
കാണികളുടെ രാഷ്ട്രീയ ധാരണകൾക്ക് നേരിയ തോതിൽ പോലും ഇളക്കം വരുത്താത്തതും തങ്ങൾ വിധേയത്വം പുലർത്തുന്ന രാഷ്ട്രീയ കക്ഷിയുടെ ഒരു നിലപാടിനെയും പ്രവൃത്തിയെയും ചോദ്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കാത്തതുമായ ഇതിവൃത്തങ്ങൾ നിർമിച്ചെടുക്കുന്നതിലാണ് നമ്മുടെ നാടകകാരന്മാർ പൊതുവെ ശ്രദ്ധിച്ചു പോരുന്നത്. വലതുപക്ഷ രാഷ്ട്രീയ കക്ഷികളെ അയഞ്ഞ പരിഹാസത്തിലൂടെയും ചിലപ്പോൾ കിടിലൻ ഡയലോഗുകളിലൂടെയും വളരെ സ്ഥൂലമായ രീതിയിൽ വിമർശിക്കുന്നതിന് അവർ മടി കാണിക്കില്ല.എന്നാൽ വിദ്യാർത്ഥികളും വിവിധ മേഖലകളിലെ അസംഘടിതരായ തൊഴിലാളികളും സംഘടനാസ്വാതന്ത്ര്യത്തെ പറ്റി സ്വപ്നം കാണാനേ അനുവാദമില്ലാത്ത ഐ.ടി മേഖലയിലെ യുവജനങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളിൽ ആരിൽ നിന്നും ശ്രദ്ധ കിട്ടാത്തവരുടെ ജീവിതത്തിൽ തേർവാഴ്ച നടത്തുന്ന ബഹുമുഖമായ അനീതികളും ഒന്നും തന്നെ അവരുടെ വിഷയമാകാറില്ല.
ഏതാനും ദശകങ്ങൾക്കു മുമ്പ് വരെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉയർന്ന രാഷ്ട്രീയ ബോധമുള്ള നാടകകാരന്മാർ പലരുമുണ്ടായിരുന്നു.നാടകാവതരണത്തിൽ വലിയ പരീക്ഷണങ്ങൾ നടത്താൻ അവർ ധൈര്യം കാണിക്കുകയും ചെയ്തിരുന്നു.1960 നുശേഷമുള്ള കാലം തന്നെ എടുത്താൽ ഉത്പൽദത്ത്,ബാദൽ സർക്കാർ,ജി.പി.ദേശ്പാണ്‌ഡെ,വിജയ് ടെണ്ടുൽക്കർ,ഹബീബ് തൻവീർ,പ്രസന്ന,സഫ്ദർഹാശ്മി എന്നിങ്ങനെ പല പേരുകളും ഓർമയിലെത്തും.ബംഗാളിലും മഹാരാഷ്ടയിലും കേരളത്തിലും രണ്ടു ദശകത്തോളം കാലം ബെർടോൾട് ബ്രെഹ്ത്തിന്റെ നാടക സിദ്ധാന്തത്തെയും  അതിന്റെ പ്രയോഗത്തെയും കുറിച്ചുള്ള ഗൗരവപൂർണമായ ചർച്ചകൾ വലിയൊരു പ്രചോദന മായി പ്രവർത്തിച്ചിരുന്നു.1964 ൽ ഉത്പൽദത്ത് കൽക്കത്തയിൽ 'ഇന്ത്യൻ ബ്രഹ്ത് സൊസൈറ്റി' തന്നെ സ്ഥാപിക്കുകയുണ്ടായി.
ഈ തരത്തിലുള്ള ഉണർവുകളുടെയും ഉത്തരവാദിത്വബോധത്തിന്റെയും തുടർച്ച മലയാള നാടകത്തിൽ കാണാനില്ല.നാടകത്തിന്റെ പ്രമേയം രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയും അവതരണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ നാടകപ്രവർത്തകർ അത്യുത്സാഹം കാണിക്കകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.ഇതിവൃത്തത്തിൽ ഊന്നുന്ന നാടകങ്ങളാണെങ്കിൽ ആരംഭത്തിൽ പറഞ്ഞതുപോലെ പുതിയ കാലത്തേക്ക് വരാൻ അറച്ചറച്ചു നിൽക്കുകയുമാണ്.ഈ വിഷമ സന്ധി തരണം ചെയ്യാതെ നമ്മുടെ നാടകവേദിക്ക് ഇനി മുന്നോട്ടു പോവാൻ ആവില്ല.
                                   പരീക്ഷണങ്ങളിലെ രാഷ്ട്രീയം
അര നൂറ്റാണ്ടുകാലമായി നാടകവേദിയിലെ പരീക്ഷണങ്ങൾക്ക് മലയാളത്തിൽ യാതൊരു പഞ്ഞവുമുണ്ടായിട്ടില്ല.സി.എൻ.ശ്രീകണ്ഠൻ നായർ,രാമാനുജം,ജി.ശങ്കരപ്പിള്ള,കാവാലം നാരായണപ്പണിക്കർ എന്നിങ്ങനെയുള്ള വ്യക്തികളും സ്‌കൂൾ ഓഫ് ഡ്രാമയും അനേകം കലാസമിതികളും ഈ പരീക്ഷണങ്ങൾക്കു വേണ്ടി വലിയ തോതിൽ ഊർജം ചെലവഴിച്ചിരുന്നു.എന്നാൽ ആ പരീക്ഷണങ്ങളുടെ ഉദ്ദേശ്യം,രാഷ്ട്രീയം,ഫലം എന്നിവയെ കുറിച്ചൊന്നും ഗൗരവപൂർണമായ ആലോചനകളുണ്ടായില്ല.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവയുടെ യഥാർത്ഥ ലക്ഷ്യവും ഫലങ്ങളുമെല്ലാം നമുക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്.
നാടകത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഘടകം സംവിധാനമാണ്,നടീനടന്മാർക്ക് അവരുടെ ശരീരത്തെ,അതായത് ശരീരം വഴി സാധ്യമാവുന്ന ചലനങ്ങളെയും അഭ്യാസങ്ങളെയും പരമാവധി പ്രയോജനപ്പെടുത്താനുള്ള പരിശീലനം നൽകേണ്ടതാണ്,നാടകം കണ്ണിന്റെ കലയാണ്,അതിനാൽ വേദിയിൽ പല തരം കാഴ്ചകൾ ഒരുക്കാൻ സംവിധായകൻ ശ്രദ്ധിക്കണം,സംഭാഷണത്തിന് നാടകത്തിൽ ഊന്നൽ കൈവരരുത്,സ്‌ക്രിപ്റ്റിലൂടെ സാധ്യമാവുന്ന ആശയ പ്രചരണമാവരുത് വേദിയിൽ സൃഷ്ടിക്കുന്ന ചലനങ്ങളും ദൃശ്യങ്ങളും വഴി കാണികൾക്ക് നൽകാനാവുന്ന അനന്യമായ അനുഭവമായിരിക്കണം സംവിധായകന്റെ ലക്ഷ്യം എന്നിവയൊക്കെയാണ് രംഗഗവേദിയിൽ നടന്ന പരീക്ഷണങ്ങളിലൂടെ കേരളത്തിലെ നാടകപ്രവർത്തകർക്കിടയിൽ പ്രചരിച്ചിരിക്കുന്ന ആശയങ്ങൾ.ഈ ആശയങ്ങളുടെ മൊത്തത്തിലുള്ള ഫലം നാടകം എന്ത് പറയുന്നു എന്നതിനെ കുറിച്ചുള്ള ആലോചനയിൽ നിന്ന് കാണികൾ അകറ്റപ്പെട്ടു എന്നതാണ്.വേദിയിൽ നടീനടന്മാർ ശരീരം കൊണ്ടും സംവിധായകൻ പല നൂതനസങ്കേതങ്ങളുപയോഗിച്ചും സൃഷ്ടിക്കുന്ന അത്ഭുതദൃശ്യങ്ങൾ കണ്ട് സംതൃപ്തരാവുക എന്നതായി അവരുടെ രീതി.വന്നുവന്ന് ഒരു നാടകത്തിന്റെ ഗുണമെന്നത് പെർഫോമൻസിൽ സാധിക്കുന്ന മികവ് മാത്രമായി.നടീനടന്മാർ 'അഭിനയിക്കുകയായിരുന്നില്ല,രംഗത്ത് ജീവിക്കുകയായിരുന്നു' എന്ന് പഴയ പ്രേക്ഷകരും പറയാറുണ്ടായിരുന്നു.ഇപ്പോൾ അതും കടന്ന് രംഗത്ത് നേരിട്ട് മഴ പെയ്യുന്നതുപോലെ ഗംഭീരമായി മഴ പെയ്യിച്ചു,അതിനു ശേഷം തീ ആളിപ്പടർന്നു, കഥാപാത്രങ്ങൾ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷരാവുന്നത് പെർഫക്ടായി കാണിച്ചു എന്നൊക്കെയുള്ളതായി കാഴ്ചയുടെ ആനന്ദം.ഒരു സംഭവത്തിന്റെ ചിത്രീകരണത്തെ പൂർണതയുള്ള ഒരു ഐന്ദ്രിയാനുഭവമെന്ന പോലെ കാണികളിലേക്ക് പകരാൻ കഴിയുന്നതിൽ അപ്പുറമുള്ള ഒരു മിടുക്കം സംവിധായകനിൽ നിന്ന് മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.നാടകകൃതിയിൽ എന്തൊക്കെ ഉണ്ടായിരുന്നു, നാടകം വേദിയിൽ എത്തുമ്പോഴേക്കും അതിൽ നിന്ന് എന്തൊക്കെ ഇല്ലാതായി എന്നൊന്നും അവർ ആലോചിക്കുന്നതേയില്ല.
                                            തനതു നാടകം
തനതുനാടകവേദി എന്ന ആശയം എം.ഗോവിന്ദന്റെ പിന്തുണയോടെ സി.എൻ.ശ്രീകണ്ഠൻ നായർ 1960 കളുടെ ആദ്യപകുതിയിൽ  തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും അതിനെ യാഥാർത്ഥ്യമാക്കി തീർക്കുന്നതിനുള്ള വിജയകരമായ ശ്രമം കാവാലം നാരായണപ്പണിക്കരിൽ നിന്നാണ് ഉണ്ടായത്.ക്ലാസിക്കൽ കലകൾ,അനുഷ്ഠാനകലകൾ,നാടൻകലകൾ എന്നിവയിലെ അംശങ്ങളെ വിളക്കിച്ചേർത്താണ് കാവാലം പുതിയ ഒരവതരണശൈലി രൂപപ്പെടുത്തിയത്. വേദിയിലെ വസ്തുക്കൾക്കും നടീനടന്മാരുടെ വേഷത്തിനും നാടോടിത്തവും അനുഷ്ഠാനപരതയും നൽകിയും നൃത്തഗീതവാദ്യങ്ങളെ ഭംഗിയായി സമന്വയിപ്പിച്ചും നാട്യധർമിയായ അഭിനയശൈലി കൈക്കൊണ്ടും  വേദിയിലെത്തിയ കാവാലത്തിന്റെ നാടകങ്ങൾ ഏത് കേരളീയതക്കാണ് രംഗഭാഷ്യം ചമച്ചത്?,ഏത് തരം പ്രേക്ഷകരോടാണ് സംവദിച്ചത്?,ഏത് വിഷയങ്ങളാണ് അവയിൽ ആവിഷ്‌കൃതമായത്? അവയുടെ രാഷ്ട്രീയം എന്തായിരുന്നു?,ആ നാടകങ്ങൾ കണ്ണിനും കാതിനും അപ്പുറം പ്രേക്ഷകരുടെ മനസ്സിനും ബുദ്ധിക്കും എന്തൊക്കെയാണ് നൽകിയത്? എന്നീ ചോദ്യങ്ങൾക്ക് തീർത്തും നിഷ്പക്ഷമായും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയും നടത്തുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്താൻ സാധ്യതയുള്ള ഉത്തരങ്ങളുടെ കാതൽ അവ കേരളീയ ജനജീവിതത്തിന്റെ ആഴങ്ങളിലെ യഥാർത്ഥ സംഘർഷങ്ങളെയും ആവശ്യങ്ങളെയും  വേദനകളെയും അവ ആവശ്യപ്പെടുന്ന ഘടനയിൽ വേദിയിലെത്തിച്ചില്ല എന്നതു തന്നെയായിരിക്കും.അക്കാര്യത്തിൽ നേർത്ത സംശയത്തിനു പോലും സാധ്യതയില്ല.ആ നാടകങ്ങളിലൂടെ പലരും മികച്ച നടന്മാരായി,നമ്മുടെ അനുഷ്ഠാനകലകളുടയും നാടൻകലകളുടെയും പല അംശങ്ങളുടെയും ഹൃദയഹാരിയായ സമന്വയം അവയിൽ യാഥാർത്ഥ്യമായി,നാട്യധർമിയായ അഭിനയത്തിന്റെ സാധ്യതകൾ എത്രമേൽ മനോഹരമാണെന്ന് മനസ്സിലാക്കാനുള്ള അവസരം സാധാരണ നാടകപ്രേക്ഷകർക്കും ലഭിച്ചു,അഭിനേതാക്കളുടെ ചലനങ്ങളുടെ താളാത്മകത ഉചിതമായ സംഗീതത്തിന്റെ പിന്തുണയോടെ സൃഷ്ടിച്ച സൗന്ദര്യാനുഭവത്തിന് താരതമ്യമില്ല എന്നീ നിരീക്ഷണങ്ങളൊന്നും മേൽപ്പറഞ്ഞ വസ്തുതയെ ദുർബലമാക്കില്ല.
എന്നാൽ മലയാളനാടകങ്ങൾക്ക് അവയുടെതായ സ്വതന്ത്രവും മൗലികവുമായ അവതരണ ശൈലി ആവശ്യമാണെന്ന ആശയത്തിന് ശക്തി പകരാൻ കാവലത്തിന്റെ തനതുനാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല.പുതിയ സാധ്യതയ്ക്ക് കാവാലം നൽകിയ മാതൃകകളെ മുൻനിർത്തി ആലോചിക്കുമ്പോൾ പക്ഷേ നാം ചെന്നെത്തുന്നത് മറ്റൊരു വസ്തുതയിലായിരിക്കും.കാവലത്തിന്റെ തനതുനാടകങ്ങൾ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കെ തന്നെ തീർത്തും കേരളീയവും കേരളത്തിന്റെ ഫോക്പാരമ്പര്യത്തെ കാലോചിതമായ രീതിയിൽ സർഗാത്മകമായി ഉൾക്കൊണ്ടവയുമായ നാടകങ്ങൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ആദിവാസി ജീവിതവും ഗ്രാമങ്ങളിലെ ദരിദ്രകർഷകരുടെയും സാധാരണക്കാരുടെയും ജീവിതവും രാഷ്ട്രീയമായ പുതിയ തിരിച്ചറിവുകളിലൂടെ ആവിഷ്‌കരിക്കപ്പെട്ട ആ നാടകങ്ങൾ ഒരേ അളവിൽ സാഹിത്യഭംഗി ഉള്ളവയോ ഒരേ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ചവയോ ,ഒരേ രംഗഭാഷ ആവശ്യപ്പെട്ടവയോ ആയിരുന്നില്ല.എങ്കിലും അവയായിരുന്നു നമ്മുടെ യഥാർത്ഥ തനതുനാടകങ്ങൾ.കെ.ജെ.ബേബിയുടെ നാടുഗദ്ദിക.പി.എം.താജിന്റെ കുടുക്ക,രാവുണ്ണി,മനോജ് കാനയുടെ ഉറാട്ടി എൻ.ശശിധരന്റെ ഹിംസാടനം എന്നിവ ഈ ഗണത്തിൽ പെടുന്ന മികച്ച നാടകങ്ങളായിരുന്നു.സമീപകാലത്ത് വായിച്ചവയിൽ ഇവയോട് ചേർത്തുവെക്കാവുന്നതായി ഒരു നാടകമേ എന്റെ ശ്രദ്ധയിൽ വന്നുള്ളൂ.അത് എ.ശാന്തകുമാറിന്റെ 'നീലക്കുറുക്കൻ' ആണ്.
യഥാർത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളോ ആത്മസംശയങ്ങളോ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷമോ ആവിഷ്‌ക്കരിക്കുന്ന നാടകങ്ങൾക്ക് അവതരണം സാധ്യമാവുക എളുപ്പമല്ലെന്നതു തന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.പല വിധ വിട്ടുവീഴ്ചകൾക്ക് സദാ സന്നദ്ധമായി,ആരുമായും ഒരു സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനവുമായും സംഘർഷത്തിനു മുതിരാതെ ജീവിച്ചു പോവുക എന്നതാണ് കുറച്ചു കാലമായി ഇവിടത്തെ സാധാരണജനങ്ങളുടെ പൊതുരീതി.അതുകൊണ്ട് ഏത് തിന്മയെയും കടുത്ത മൗനത്തിലൂടെയും തികഞ്ഞ ഉദാസീനതയിലൂടെയും നേരിട്ട് ,സ്വയം രക്ഷിച്ച് അവർ മുന്നേറുന്നു.ഏറ്റവും പുതിയ തലമുറയിലെ യുവജനങ്ങളാണെങ്കിൽ ,അവരിൽ പ്രൊഫഷണൽ സ്പിരിറ്റോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ,രസകരമായ കാഴ്ചക്കും കേൾവിക്കും പറ്റുന്ന സംഗതികളായും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും തമാശകൾ പങ്കുവെക്കുന്നതിനുള്ള വിഭവങ്ങളായും മാത്രമേ എല്ലാ രാഷ്ട്രീയ സംഭവങ്ങളെയും കാണുന്നുള്ളൂ.പ്രത്യയശാസ്ത്രം,നിലപാട്,പ്രതിരോധം എന്നൊക്കെ കേൾക്കുമ്പോൾ ചിരിക്കാൻ മാത്രമേ അവർക്ക് കഴിയൂ.ഇങ്ങനെ ഏത് തരത്തിൽ നോക്കിയാലും,ആഴമേറിയതും  സത്യസന്ധവുമായ രാഷ്ട്രീയാന്വേഷണങ്ങളെയും വിശകലനങ്ങളെയും പ്രതികരണങ്ങളെയും വേദിയിലേക്കെത്തിക്കുന്നതിനെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്ന സാംസ്‌കാരിക രാഷ്ട്രീയ പരിസരത്തിലാണ് മലയാളത്തിലെ നാടകകാരന്മാർ നിലകൊള്ളുന്നത്.ഈ അവസ്ഥയുമായി പൊരുത്തപ്പെടുക എന്നതും മൗനം അവലംബിക്കുന്നതും തമ്മിൽ കാര്യമായ അന്തരമൊന്നുമില്ല.
നാടകം എന്ന മാധ്യമത്തിലൂടെ മലയാളികളോട് സംവദിക്കാൻ തീവ്രമായി അഭിലഷിക്കുന്ന നാടകകാരന്മാരും സംവിധായകരും പക്ഷേ പ്രാതികൂല്യങ്ങളെപ്പറ്റി പേർത്തും പേർത്തും ആലോചിച്ച് അടങ്ങിയിരിക്കേണ്ട കാര്യമില്ല.അങ്ങനെയുള്ള ഇരിപ്പ് അവർക്ക് സാധ്യമാവുകയുമില്ല. കാണികളുടെ താൽപര്യങ്ങൾക്ക് സംഭവിച്ച നാടകവിരുദ്ധമായ വ്യതിയാനങ്ങളെ അൽപവും ഗൗനിക്കാതെ അവർക്ക് മുന്നോട്ടു പോകാം. ഒരു ജനത അനുഭവിക്കുന്ന ഇച്ഛാഭംഗങ്ങളുടെയും വേദനകളുടെയും ഉദ്വിഗ്നതയുടെയും ആഴങ്ങളെ അവർക്കു തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിയുന്ന നാടകങ്ങൾക്ക്   ദശകങ്ങളായുള്ള പരീക്ഷണങ്ങളിലൂടെ അഭിനയത്തെയും രംഗഭാഷയെയും കുറിച്ച് രൂപപ്പെട്ടിട്ടുള്ള ആശയങ്ങളിൽ ഏറ്റവും അർത്ഥവത്തായവയെ സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു സംവിധാനശൈലിയിലൂടെ വേദിയിൽ സാക്ഷാത്കാരം നൽകാൻ സാധിക്കുമെങ്കിൽ അവയ്ക്കു നേരെ കണ്ണും കാതും അടച്ചു നിൽക്കാൻ പ്രേക്ഷകർക്കും നാടകനിരൂപകർക്കും സാധ്യമാവില്ല.വസ്തുത ഇതാണെങ്കിലും ഒരു കാര്യം തീർച്ചയാണ്.'പാട്ടിബാക്കി'യെ പോലെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനങ്ങൾ ഒരു നാടകത്തെ സ്വമേധയാ ഏറ്റെടുത്ത് അത്യാവേശത്തോടെ വീണ്ടും വീണ്ടും വേദിയിൽ എത്തിക്കുന്ന  അനുഭവം ഇനി പ്രതീക്ഷിക്കാനാവില്ല.അങ്ങനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല.കാരണം കേരളത്തിന്റെ  രാഷ്ട്രീയത്തിലും വർഗപരമായ യാഥാർത്ഥ്യങ്ങളിലും ജനങ്ങളുടെ അനുഭവങ്ങളിലും അനുഭവങ്ങളെ സ്വീകരിക്കുന്ന രീതിയിലും കലാസ്വാദനശീലങ്ങളിലുമെല്ലാം അടിസ്ഥാനപരമായ ഒട്ടുവളരെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. അവയെ അപ്പാടെ അട്ടിമറിക്കുന്ന രചനയോ അവതരണമോ തൽക്കാല പരിതസ്ഥിതിയിലെങ്കിലും അസാധ്യമാണ്.അത് പക്ഷേ നിരാശയിലേക്ക് നയിക്കേണ്ടുന്ന സംഗതിയല്ല.മാറിയ കാലത്തോട് മാറിയ ഭാഷയിലൂടെ തന്നെ നാടകത്തിന് സംസാരിക്കാനാവുമെന്ന് തെളിയിക്കാൻ നാടകകൃത്തുക്കൾക്കും സംവിധായകർക്കും കഴിയണം.വെല്ലുവിളികളില്ലാത്ത സർഗാത്മക ജീവിതം കലാകാരന്മാർ ആഗ്രഹിച്ചുകൂടാത്തതാണ്.