Pages

Thursday, July 26, 2012

സ്വതന്ത്ര കൂട്ടായ്മകളുടെ ശ്രദ്ധക്ക്

ജനാധിപത്യവിശ്വാസികളും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം മാഫിയാരാഷ്ട്രീയത്തിന്നെതിരായ സ്വതന്ത്രകൂട്ടായ്മകളെ കുറിച്ചുള്ള ആലോചനകളിലും പ്രാരംഭപ്രവര്‍ത്തനങ്ങളിലുമാണ്.ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തരം കൂടിച്ചേരലുകളിലേക്ക് ജനങ്ങളെ നയിക്കുന്നത്. ഈ കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണ്. സാമൂഹ്യവിശകലനത്തിന് സ്വീകരിക്കുന്ന സങ്കേതങ്ങള്‍,അവയെ നിയന്ത്രിക്കുന്ന അടിസ്ഥാനാശയങ്ങള്‍,പുരോഗതിയെ കുറിച്ചുള്ള സങ്കല്പങ്ങള്‍,വര്‍ത്തമാനത്തിലെ പൊതുജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇവയെ കുറിച്ചൊക്കെ ഓരോരുത്തരും സ്വരൂപിച്ചിട്ടുള്ള ധാരണകളെ അട്ടിമറിച്ചുകൊണ്ട് സര്‍വസമ്മതമായ പുതിയ ചില തീര്‍പ്പുകളില്‍ എത്തിച്ചേരാനാവുമെന്ന പ്രതീക്ഷയോടെയല്ല ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടത്. നിരന്തരമായ സംവാദങ്ങളിലൂടെ കൈവരുന്ന വീണ്ടുവിചാരങ്ങളിലൂടെ വളരെ സാവകാശത്തിലും വ്യക്തിഗതാനുഭവങ്ങളിലൂടെ ചിലപ്പോള്‍ അതിവേഗത്തിലും ഒരാളുടെ ആശയലോകത്തില്‍ മാറ്റം സംഭവിക്കാം.അത് സംഭവിച്ചുകൊള്ളട്ടെ.
കൊലപാതകരാഷ്ട്രീയത്തിന്നെതിരായും ജനാധിപത്യമൂല്യങ്ങളുടെ പുന:സ്ഥാപനത്തിനുമായി ആരംഭിക്കുന്ന കൂട്ടായ്മകള്‍ അതിലെ അംഗങ്ങളെ മുഴുവന്‍ ഒരേയൊരു രാഷ്ട്രീയാഭിപ്രായത്തിനു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത്. നമ്മുടെപൊതുജീവി തത്തെയും വ്യക്തിജീവിതത്തെ തന്നെയും വളരെ അപകടകരമായി ബാധിക്കുന്ന അത്യന്തം ഗൌരവപൂര്‍ണമായ ചില രാഷ്ട്രീയ സാംസ്കാരികപ്രശ്നങ്ങള്‍ ബഹുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ പങ്കുവെക്കുന്നതിനും സമാഹരിക്കുന്നതിനും ഏറ്റവും വേഗത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ എന്തൊക്കെ ചെയ്തുതുടങ്ങാനാവും എന്നതിനെ കുറിച്ച് ചുരുക്കും ചില തീര്‍പ്പുകളിലെങ്കിലും എത്തിച്ചേരുന്നതിനാണ് അവ മുന്‍ഗണന നല്‍കേണ്ടത്.
നാം ഒരു സ്വതന്ത്രജനതയാണെന്ന് വിശ്വസിക്കുകയും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയും അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങളെല്ലാം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥമായ രാഷ്ട്രീയ സ്വാതന്ത്യ്രം ഇനിയും നമുക്ക് കൈവന്നിട്ടില്ല.നമ്മുടെ സ്വാതന്ത്യ്രത്തെ അതിന്റെ പ്രാഥമിക തലത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത് ഏതെങ്കിലും വിദേശശക്തിയല്ല.മുന്‍കാലങ്ങളിലെ പോലെ വോട്ടര്‍മാരെ വിലക്കെടുക്കുന്ന വലിയ സാമ്പത്തിക അധികാര കേന്ദ്രങ്ങളുമല്ല. നമ്മുടെ നാട്ടില്‍ നമുക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് അത് ചെയ്യുന്നത്.ഓരോ പാര്‍ട്ടിക്കും അതാതിന്റെതായ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ള അവസ്ഥ കേരളത്തില്‍ പലേടത്തുമുണ്ട്. കാസര്‍ ഗോഡ്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലാണ് അവ ഏറ്റവും ഭീഷണമായ കരുത്തോടെ നിലനിന്നു വരുന്നത്. സി.പി.ഐ(എം),ബി.ജെ.പി,മുസ്ളീംലീഗ് എന്നീ പാര്‍ട്ടികള്‍ക്കാണ് പാര്‍ട്ടി ഗ്രാമങ്ങളുടെ സൃഷ്ടിയില്‍ മേല്‍ക്കയ്യുള്ളത്. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങളെ മാനിക്കാതിരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വളരെയൊന്നും പുറകിലല്ല. ആദ്യമായി നാം പരിഹാരം തേടേണ്ടത് ഈയൊരു പ്രശ്നത്തിനാണ്.രാഷ്ട്രീയസ്വാതന്ത്യ്രവും ജനാധിപത്യവും നടപ്പില്‍ വരുത്തുക എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തുക.ഏത് വിഷയത്തെ പറ്റിയും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടെന്നും താന്‍ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തുക,വോട്ട് രേഖപ്പെടുത്തുക,ബൂത്തില്‍ ഏജന്റായി പ്രവര്‍ത്തിക്കുക തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പങ്കെടുക്കാന്‍ രാജ്യത്തെ ഓരോ പൌരനും അവകാശമുണ്ടെന്നുമുള്ള കാര്യം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ളവരെയും നിരന്തരം ഓര്‍മിപ്പിക്കുക.ഇത് അടിയന്തിര പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.ജനാധിപത്യാവകാശങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രാഥമികമായ ധാരണകളില്‍ നിന്നു പോലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത്രയധികം അകന്നുപോയിട്ടുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള വ്യക്തികളുടെ ബന്ധം തികഞ്ഞ വിധേയത്വമായും അടിമത്തമായും മാറുന്ന അവസ്ഥ അതിപരിചിതമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സമൂഹത്തിന്.പാര്‍ട്ടിമെമ്പര്‍മാരുടെയും അനുഭാവികളുടെയും കൂറിന് ഒരു സാഹചര്യത്തിലും ഇളക്കം തട്ടില്ല എന്ന ഉറച്ച വിശ്വാസമാണ് അഴിമതിക്കും കൊലപാതകം വരെയുള്ള എല്ലാ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള ധൈര്യം നേതാക്കള്‍ക്ക് നല്‍കുന്നത്.ജനങ്ങള്‍ സ്വയം അവരുടെ ജനാധിപത്യാവകാശങ്ങള്‍ പാര്‍ട്ടിക്കു മുന്നില്‍ അണിയറവെക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ജനവിരുദ്ധനേതൃത്വങ്ങള്‍ക്ക് വഴിവെക്കുമെന്നറിയാമായിരുന്നതുകൊണ്ടാണ് ഏകാധിപത്യത്തിന് എല്ലാ സൌകര്യങ്ങളും നിലനില്‍ക്കെത്തന്നെ ചൈനയില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ മാവോസേതൂങ് പരസ്യമായി പ്രോത്സാഹിപ്പിച്ചത്.കാര്യങ്ങള്‍ പക്ഷേ അദ്ദേഹം ആഗ്രഹിച്ചതില്‍ നിന്നൊക്കെ എത്രയോ അകന്ന മാര്‍ഗങ്ങളിലും ലക്ഷ്യങ്ങളിലുമാണ് എത്തിച്ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം.രാജ്യത്തിന്റെ പരമാധികാരം ഒരു നൂറ്റാണ്ട് കഴിഞ്ഞാല്‍ പോലും സ്വപ്നം കാണാനാവാത്ത അവസ്ഥയിലാണെങ്കിലും സി.പി.ഐ(എം)ന് സ്വന്തം അണികള്‍ക്ക് അത്തരം സ്വാതന്ത്യ്രങ്ങള്‍ അനുവദിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവാത്തതാണ്.മറ്റ് പാര്‍ട്ടികള്‍ അത്രത്തോളം പോവുന്നില്ലെങ്കിലും തുറന്ന മനസ്സോടെ എതിരഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതി അവയ്ക്കും ഏറെക്കുറെ അപരിചിതം തന്നെ.പാര്‍ട്ടിയോ പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയോ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഉള്ള ഒരാള്‍ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍ അതിനെ ഗ്രൂപ്പ് വഴക്കിന്റെ ഉല്പന്നമായി മാത്രം മനസ്സിലാക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.എതിരഭിപ്രായങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഉയര്‍ത്തപ്പെടുന്നത് ഗ്രൂപ്പ് വഴക്കുകളുടെ പശ്ചാത്തിലാണെന്നതും ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വസ്തുതയാണ്. സമീപകാല
ത്തു മാത്രമാണ് അതിന് ചെറിയ തോതില്‍ മാറ്റം വന്നുതുടങ്ങിയത്.
പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കള്‍ തന്നെയും ഒരു പ്രശ്നത്തെ പറ്റിയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് മുതിരാതിരിക്കുന്നത് വ്യക്തിഗതമായ പല നഷ്ടങ്ങളെയും ഭയന്നാണ്.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിലെ ഉദ്യോഗം മുതല്‍ പാര്‍ട്ടിയുടെ പരമാധികാരക്കമ്മിറ്റിയിലെ അംഗത്വം വരെയുള്ള സകലതിനും പാര്‍ട്ടിക്കൂറ് എന്ന മറുപേരില്‍ അറിയപ്പെടുന്ന ഭയവും സ്വന്തം അഭിപ്രായം മൂടി വെച്ച് 'അടിയന്‍' എന്നു പറയാനുള്ള സന്നദ്ധതയുമാണ് അടിസ്ഥാന യോഗ്യതകള്‍ എന്നു വരുന്നത് അങ്ങേയറ്റം ആപല്‍ക്കരമായ അവസ്ഥയാണ്.പാര്‍ട്ടിയോട് ഈ മട്ടില്‍ ഭയഭക്തികള്‍ കാണിക്കുന്നതിന്റെ ശ്വാസം മുട്ടലിന് ഇക്കൂട്ടര്‍ പരിഹാരം കാണുന്നത് പൊതുസമൂഹത്തിനു നേരെ പ്രയോഗിക്കുന്ന ധാര്‍ഷ്ട്യത്തിലൂടെയാണ്.രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തിലൂടെ സമൂഹത്തിന് നിത്യപരിചിതമായിത്തീര്‍ന്നിരിക്കുന്ന ഈ ധാര്‍ഷ്ട്യം ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്വഭാവത്തിന്റെ ഭാഗമായിത്തീര്‍ന്നതിന്റെ ഫലമായി അനുഭവിക്കേണ്ടി വരുന്ന വീര്‍പ്പുമുട്ടലാണ് ഇപ്പോള്‍ കേരള സമൂഹത്തിന്റെ ഏറ്റവും വലിയ മാനസികയാഥാര്‍ത്ഥ്യം.രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയ്ക്കുള്ളിലും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യധ്വംസനത്തെ കുറിച്ചുള്ള നിരന്തര ചര്‍ച്ചകളിലൂടെയും സ്വതന്ത്രമായ മറ്റ് ആശയവിനിമയങ്ങളിലൂടെയും മാത്രമേ ഈ ഭീഷണയാഥാര്‍ത്ഥ്യത്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ സമൂഹത്തിന് രക്ഷപ്പെടാനാവുകയുള്ളൂ.
 എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുഴുവന്‍ ശ്രദ്ധയും അധികാരത്തിലും ധനാര്‍ജനത്തിലും കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവ ഏറെക്കുറെ പൂര്‍ണമായിത്തന്നെ ശ്രദ്ധ പിന്‍വലിച്ചു എന്നതാണ് കേരളത്തിലെ പൊതുജീവിതം നേരിടുന്ന മറ്റൊരു മഹാദുരന്തം.സാംസ്കാരിക മേഖലയിലെ പുത്തന്‍ സര്‍ഗാത്മകാവിഷ്ക്കാരങ്ങളും സ്വതന്ത്രമായ ആശയവിനിമയങ്ങളുമാണ് ഏത് സമൂഹത്തെയും മുന്നോട്ടു നയിക്കുന്ന മാനസികോര്‍ജത്തിന്റെ ഏറ്റവും കാതലായ അംശം.വ്യാപാരാടിസ്ഥാനത്തില്‍ വലിയ മുതല്‍മുടക്കോടെ ലാഭം ലക്ഷ്യമാക്കി വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്നവ അല്ലാതുള്ള എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,സാധ്യമാവുമെങ്കില്‍ അവയെ തടസ്സപ്പെടുത്തുക,എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക ഇതാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ  പൊതു സാംസ്കാരികനയം.സ്വാതന്ത്യ്രപൂര്‍വഘട്ടത്തില്‍ സവിശേഷ താല്പര്യത്തോടെയും പിന്നീടുള്ള ഒന്നുരണ്ട് ദശകക്കാലത്തോളം ഒട്ടൊക്കെ ഉദാസീനമായും കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട പാരമ്പര്യം കോണ്‍ഗ്രസ്സിനുണ്ട്.ഇന്നാണെങ്കില്‍ എന്തെങ്കിലുമൊരു വ്യക്തിഗതനേട്ടം മുന്നില്‍ കണ്ടല്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരായി ഒരു കൈവിരലിലെണ്ണാവുന്ന അത്രയും പോലും സാംസ്കാരിക പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സിനോടൊപ്പം നമുക്ക് കാണാനാവില്ല.കമ്യൂണിസ്റ്പാര്‍ട്ടികളുടെ സ്ഥിതിയും ഇപ്പോള്‍ ഏറെക്കുറെ അതു തന്നെയായിരിക്കുന്നു.
സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഉയര്‍ന്ന പരിഗണന ലഭിക്കാത്ത ഏത് സമൂഹത്തിലും മാനവികതയുടെ വേരുകള്‍ വളരെ പെട്ടെന്ന് ചീഞ്ഞുപോവും.രാഷ്ട്രീയം ജനാധിപത്യവിരുദ്ധവും ഹിംസോ•ുഖവുമായിത്തീരുന്നതിനുള്ള പരിസരമൊരുക്കുന്നത് ഈ അവസ്ഥയാണ്.നേരിട്ട് ലാഭം  ജനിപ്പിക്കാത്ത ആശയങ്ങളോടും ആവിഷ്ക്കാരങ്ങളോടും പൊതുവെ കാണുന്ന രൂക്ഷമായ വൈമുഖ്യത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതിനെ കുറിച്ചുള്ള സ്വതന്ത്രമായ ആലോചനകള്‍ക്ക് വേദിയൊരുക്കുക എന്നതും ഇപ്പോള്‍  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനകീയ കൂട്ടയ്മകളുടെ അജണ്ടയിലെ മുഖ്യമായ ഇനമായിരിക്കണം.
(ജനശക്തി വാരിക)

Friday, July 13, 2012

പുതിയ ഇടം

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയഭൂചലനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനാധി പത്യബോധത്തിന്റെ പുതിയ ഒരു ഇടം ജനമനസ്സില്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടുണ്ട്.പരസ്പരം പൊരുത്തപ്പെടാത്ത പല ആശയങ്ങള്‍ കൂടിക്കലര്‍ന്ന് ഇളകിമറിയുന്ന ദ്രവാവസ്ഥയിലുള്ള ആ ഇടം എപ്പോഴാണ് ഉറച്ചുകിട്ടുക എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്നവരായി ലക്ഷക്കണക്കിനാളുകളുണ്ട് ഈ സംസ്ഥാനത്ത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്വന്തമായി അന്ധവിശ്വാസികളുടെ ഓരോ സൈന്യവ്യൂഹമുണ്ട്.അവരാണ് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റവാളികള്‍.ഏതവസ്ഥയിലും ഇളക്കം തട്ടാത്ത പിന്തുണയുമായി പാര്‍ട്ടിക്കു പിന്നില്‍ അവര്‍ ഉറച്ചു നിന്നുകൊള്ളും എന്ന വിശ്വാസമാണ് സാമ്പത്തിക അഴിമതി മുതല്‍ കൊലപാതകം വരെയുള്ള സകല തിന്മകള്‍ക്കുമുള്ള ആത്മബലം പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.ഈ സ്ഥിതിക്ക് പെട്ടെന്നൊന്നും വലിയ തോതിലുള്ള മാറ്റം സംഭവിക്കാന്‍ ഇടയില്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരാ എന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശ്നങ്ങളെ സമീപിക്കാനും അഭിപ്രായ രൂപീകരണം നടത്താനും തയ്യാറുള്ള ആ ജനവിഭാഗം സൃഷ്ടിക്കുന്ന സ്വതന്ത്രചിന്തയുടെ വെളിച്ചത്തില്‍ വേണം രാഷ്ട്രീയ യാഥാസ്ഥികത്വത്തില്‍ നിന്ന് ജനാധിപത്യബോധത്തിലേക്ക് നമ്മുടെ ജനത ഒന്നടങ്കം നടന്നുകയറാന്‍.തീര്‍ച്ചയായും അത് പെട്ടെന്ന് സംഭവിക്കാന്‍ പോവുന്ന സംഗതിയല്ല.എങ്കിലും അങ്ങനെയൊരു ഭാവി അല്പം വിദൂരതയിലാണെങ്കിലും നമ്മുടെ മുന്നില്‍തന്നെ  ഉണ്ട് എന്ന് വെളിപ്പെട്ടു കഴിഞ്ഞു.
                                              രാഷ്ട്രീയ കക്ഷികളുടെ സ്ഥാനം
കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്രചിന്ത എന്നൊക്കെ പറയുമ്പോള്‍ രാഷ്ട്രീ യകക്ഷികളിലുള്ള ജനങ്ങളുടെ താല്പര്യം ഇപ്പോഴും വളരെ സജീവമാണെന്ന വസ്തുത നാം മറന്നുകളയരുത്.ഒറ്റയ്ക്ക് നിന്നാലോ ചെറുസംഘങ്ങളായി പ്രവര്‍ത്തിച്ചാലോ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവില്ല എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം.ഹര്‍ത്താലുകളും വലിയ സമരങ്ങള്‍ തന്നെയും മിക്കവാറും ഉപചാരങ്ങള്‍ മാത്രമാണെന്ന് അവര്‍  പഠിച്ചുകഴിഞ്ഞു.തങ്ങള്‍ പിന്തുണക്കുന്ന കക്ഷിയെ കൊണ്ട് ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ രീതി.ഇത് തികച്ചും വ്യക്തിപരമായ നേട്ടം മുതല്‍ ഒരു പ്രത്യേക പ്രദേശത്തുള്ളവരുടെ പ്രത്യേക പ്രശ്നത്തിനുള്ള പരിഹാരമോ ഒരു ജാതി/മതവിഭാഗത്തിന്റെ ഏതെങ്കിലും ആവശ്യം നേടിയെടുക്കലോ വരെ എന്തും ആകാം.രാഷ്ട്രീയം എന്നതുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ അര്‍ത്ഥമാക്കുന്നത് ഈ വക കാര്യസാധ്യങ്ങളെ മാത്രമാണ്.ഈ മനോഭാവത്തില്‍ അടങ്ങിയിരിക്കുന്ന അരാഷ്ട്രീയത അല്പമായിപ്പോലും ബോധ്യപ്പെടുത്താനാവാത്ത വിധം ജനങ്ങള്‍ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ നിന്നെല്ലാം എത്രയോ അകലെ എത്തിക്കഴിഞ്ഞു.
പാര്‍ലിമെന്ററി ജനാധിപത്യത്തിന് നമ്മുടെ രാജ്യത്ത് നല്ല വേരോട്ടം ലഭിച്ചു  കഴിഞ്ഞിട്ടു ണ്ട്.അയ്യഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിലൂടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ കക്ഷികള്‍ ചേര്‍ന്ന മുന്നണിയോ അധികാരത്തിലെത്തുക എന്നത് സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നീതിപൂര്‍വകമായ സംവിധാനമാണെന്നതില്‍ ജനങ്ങള്‍ക്കു സംശയമില്ല.  ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ അധികാരം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് നിലവിലുള്ള പാര്‍ലിമെന്ററി ജനാധിപത്യത്തേക്കാള്‍ മെച്ചമാണ് ആ അധികാരപ്രയോഗം എന്ന ആശയത്തിന് ചെറിയ അളവില്‍ പോലും പൊതുസമ്മതിയില്ല.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കുകയില്ല.തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഗുണകരമായ എന്തെങ്കിലും ചെയ്തുതരിക എന്നതാണ് തങ്ങള്‍ പിന്തുണ നല്‍കുന്ന പാര്‍ട്ടിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.കേരളരാഷ്ട്രീയത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തിലെത്തുന്ന അവസ്ഥ നിലവിലുള്ളതുകൊണ്ട് അടുത്ത വട്ടം തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പരാജയപ്പെടുന്ന മുന്നണിയിലെ ഏത് കക്ഷിയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ക്കും ന്യായമായും പ്രതീക്ഷിക്കാം.വസ്തുത ഇതായിരിക്കെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ആര്‍ക്കും ആഗ്രഹിച്ചില്ലാതാക്കാനാവില്ല.എത്ര വലിയ തെറ്റ് ചെയ്താലും ശക്തമായ ഒരു ഘടനക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏത് പാര്‍ട്ടിക്കും ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്ങളുടെ മുഖം മിനുക്കി യെടുത്ത് ജനങ്ങള്‍ക്കു മുന്നില്‍ അവരുടെ അഭ്യുദയകാംക്ഷിയായി ഭാവിച്ച് നിലകൊള്ളാം. നാളിതുവരെ ഇതായിരുന്നു സ്ഥിതി.ചന്ദ്രശേഖരന്‍ വധത്തോടെയാണ് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന അവസ്ഥയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി എത്തിയത്.ഇടതുപക്ഷത്തെ ഏറ്റവും പ്രബലമായ പാര്‍ട്ടി മാഫിയാരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരാണെന്ന് സംശയാതീതമായി ബോധ്യപ്പെട്ടതോടെയാണ് നേരത്തേ പറഞ്ഞ പുതിയ ഇടം രൂപപ്പെട്ടതും.പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കുമെന്നത് തീര്‍ച്ചയായും ഈ പുതിയ ഇടത്തിന്റെ ഭാവിയെയും വലിയൊരളവോളം ബാധിക്കും.അതേ കുറിച്ചുള്ള ഊഹങ്ങളില്‍ നിന്ന് തല്‍ക്കാലം നമുക്ക് മാറി നില്‍ക്കാം.
                          പുതിയ ജനകീയപ്രസ്ഥാനത്തിന്റെ സാധ്യതകള്‍
കേരളത്തിന്റെ പൊതുബോധത്തില്‍ മാഫിയാ രാഷ്ട്രീയത്തിനെതിരായും തികച്ചും പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിന് അനുകൂലമായും രൂപപ്പെട്ടിരിക്കുന്ന ജനവികാരം പുതിയൊരു രാഷ്ട്രീയകക്ഷിയുടെ രൂപീകരണത്തില്‍ ചെന്നെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.പക്ഷേ,ഈ ജനവികാരത്തിന്റെ ഉല്പന്നമായി  വളരെ അയഞ്ഞ ഘടനയോടു കൂടിയ അനേകം സംഘടനകള്‍ അങ്ങിങ്ങായി രൂപം കൊള്ളാം.പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അത്തരം സംഘടനകള്‍ ഇടയ്ക്കിടക്കെങ്കിലും  യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വേദികള്‍ കണ്ടെത്താനുള്ള സാധ്യതയും ഉണ്ട്.ആ കൂട്ടായ്മ വളരെ ഉറപ്പുള്ള സംഘടനാസംവിധാനത്തോടു കൂടിയ ഒരു പ്രസ്ഥാനമായി  വളരുമെന്ന് വെറുതെ സങ്കല്പിക്കുന്നതുപോലും വിഡ്ഡിത്തമാവും.പക്ഷേ,കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ജനവിരുദ്ധമായ നിലപാടുകളെയും അവയുടെ നേതാക്കള്‍ നടത്തുന്ന അഴിമതികളെയും എല്ലാ തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളെയും അപ്പപ്പോള്‍ ഏറ്റവും ഫലപ്രദമായി ചോദ്യം ചെയ്യുന്ന വലിയൊരു തിരുത്തല്‍ ശക്തിയായി ഈ പ്രസ്ഥാനത്തിന് മാറാന്‍ കഴിയും.അംഗബലം കൊണ്ടും സാമ്പത്തികശേഷി കൊണ്ടും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പോലും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇത്തരമൊരു പ്രസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. സ്വന്തം അഭിപ്രായങ്ങളും കര്‍മപദ്ധതികളുമായി ജനാധിപത്യപരമായി നിലനില്‍ക്കാനുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അവകാശത്തിന്  കാവല്‍ നില്‍ക്കുന്ന പുതിയ പ്രസ്ഥാനത്തിനു പുറത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയുടെ നയപരിപാടികളുമായി നിലകൊള്ളട്ടെ.പക്ഷേ,തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും തെറ്റായ ഒരു ചുവട് വെക്കുമ്പോള്‍ കടുത്ത വിമര്‍ശനത്തിനും എതിര്‍പ്പിനും സാധ്യതയുണ്ടെന്നും അവ എല്ലായ്പ്പോഴും ഓര്‍ത്തുകൊണ്ടിരിക്കട്ടെ.യഥാര്‍ത്ഥമായ ജനകീയ അഭിപ്രായ രൂപീകരണങ്ങള്‍ക്കു മുന്നില്‍ എത്ര വലിയ പ്രസ്ഥാനത്തിനും അടിപതറുമെന്ന് തെളിയിച്ച നാളുകളിലൂടെയാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
വിശാലാര്‍ത്ഥത്തില്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ അയഞ്ഞ ഘടന പിന്‍പറ്റുമ്പോള്‍ തന്നെ കേരളത്തിലെ പുതിയ പ്രസ്ഥാനത്തിന് അവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഈ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ആശയലോകത്തിലും ദൈനംദിന നടത്തിപ്പിലും ജാഗ്രതയോടെ ഇടപെടുക എന്ന ലക്ഷ്യം കൂടി വേണം.ആ ലക്ഷ്യത്തിന് തന്നെയായിരിക്കണം പ്രഥമ പരിഗണന. തികച്ചും നീതിയുക്തമായ ഒരു ജനകീയാവശ്യം ഉയര്‍ത്തിപ്പിടിച്ച് ഏത് പേര് വഹിക്കുന്ന പ്രസ്ഥാനം മുന്നോട്ട് വന്നാലും അതിനെ മറ്റ് പരിഗണകളില്ലാതെ പിന്തുണക്കാനും പുതിയ പ്രസ്ഥാനത്തിന് കഴിയണം.രാഷ്ട്രീയം എന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്ക് വഴിപ്പെട്ടുള്ള അടിമജീവിതം എന്നല്ല അര്‍ത്ഥമെന്ന് അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി ഇങ്ങനെയൊരു പ്രസ്ഥാനം നിലവില്‍ വരുന്നതില്‍  ഇവിടത്തെ ഒരു പ്രബലരാഷ്ട്രീയ കക്ഷിയും ആഹ്ളാദിക്കാനിടയില്ല.അവയുടെ സംഘടനാശേഷിക്ക് പ്രസ്ഥാനം ചെറിയ അളവില്‍ പോലും ഭീഷണിയാകില്ല എന്ന് ഉറപ്പുണ്ടായാല്‍ തന്നെ സമൂഹത്തിനുമേല്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്തും അന്യായമായ അധികാരപ്രയോഗത്തിന് തടസ്സം സൃഷ്ടിക്കുമെന്നതുകൊണ്ട് അവയുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുണ്ടാകാന്‍ തന്നെയാണ് സാധ്യത.പക്ഷേ,ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളജനതക്കു നല്‍കിയിരിക്കുന്ന സ്വാതന്ത്യ്രബോധവും നിര്‍ഭയത്വവും അത്തരം എതിര്‍പ്പുകളെയെല്ലാം മറികടന്ന് മുന്നോട്ടുപോവാനുള്ള അസാധാരണമായ ഊര്‍ജ്ജം തന്നെയായിരിക്കും.