Pages

Friday, January 31, 2014

അറിവിന്‍ വെളിച്ചമേ ,ദൂരെപോ ദൂരെ പോ

ധര്‍മടം ബേസിക്‌ യു.പി.സ്‌കൂളിന്റെ 123ാം വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്യാന്‍ പോയി.ധര്‍മടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭാകരന്‍ മാസ്റ്ററായിരുന്നു അധ്യക്ഷന്‍.നല്ല ഒതുക്കവും ഭംഗിയുമുള്ള പരിപാടിയായിരുന്നു.
നന്നായി അലങ്കരിച്ച സ്‌കൂളില്‍ ഉന്മേഷപൂര്‍വം ഇരിക്കുന്ന കൊച്ചുകുട്ടികളെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.ചെറുപ്പം എന്തു മാത്രം കൗതുകങ്ങള്‍ നിറഞ്ഞതാണ്‌!.കുട്ടിക്കാലത്ത്‌ എത്രമേല്‍ താല്‌പര്യത്തോടും ജിജ്ഞാസയോടും സന്തോഷത്തോടും കൂടിയാണ്‌ ചുറ്റിലുമുള്ള പുല്ലിനെയും പുഴുക്കളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും ആകാശത്തെയുമെല്ലാം നാം നോക്കിക്കണ്ടിരുന്നത്‌.വളരും തോറും കൗതുകങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നു.പകരം പലപല സാമര്‍ത്ഥ്യങ്ങളും വാശികളും അന്തമറ്റ ആഗ്രഹങ്ങളും നിരാശകളും വേദനകളും വിദ്വേഷങ്ങളും മനസ്സില്‍ ഇടം നേടുന്നു.വളര്‍ച്ചയുടെ ഭാഗമായി അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഒരു മഹാപ്രപഞ്ചം തന്നെയാണ്‌ നഷ്ടമാവുന്നത്‌.ഞാന്‍ മഹാകവി ജി.യുടെ വരികള്‍ ഓര്‍മിക്കുന്നു:
അറിവിന്‍ വെളിച്ചമേ ,ദൂരെപോ ദൂരെ പോ
വെറുതെ സൗന്ദര്യത്തെ കാണുന്ന കണ്‍പൊട്ടിച്ചു. 

31/1/2014

Thursday, January 30, 2014

കവിതാഡയറി

സഖാക്കളേ,സുഹൃത്തുക്കളേ
ഞാന്‍ പ്രേതങ്ങളില്‍ വിശ്വസിക്കുന്നു
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കളെ
പത്രത്തിലും ടി.വിയിലും
സമ്മേളനനഗരികളിലും
നിത്യവും ഞാനെന്റെ കണ്ണുകൊണ്ട്‌ കാണുന്നു
യുക്തിവാദികള്‍ എന്തൊക്കെ പറഞ്ഞാലും
ഇത്രയും തെളിവ്‌ കണ്മുന്നിലുള്ളപ്പോള്‍
'ഭൂതവും പ്രേതവുമില്ലെ'ന്ന്‌ പച്ചക്കള്ളം പറയാന്‍
നാവ്‌ വഴങ്ങുന്നില്ല കൂട്ടരേ.
30/1/2014

മാലിന്യമുക്ത രാഷ്ട്രീയത്തിലേക്കുള്ള ആദ്യചുവട്‌

ഹിന്ദു വര്‍ഗീയ ഭീകരത പോലെ തന്നെ വിനാശകരവും നിന്ദ്യവുമാണ്‌ മുസ്ലീം വര്‍ഗീയ ഭീകരതയും.മുസ്ലീങ്ങള്‍ ന്യൂനപക്ഷമാണ്‌ എന്നതുകൊണ്ട്‌ അവര്‍ക്കിടയില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന വര്‍ഗീയ ശക്തികളോട്‌ ഒരു തരത്തിലുള്ള മൃദുസമീപനവും ആവശ്യമില്ല.വര്‍ഗീയതക്കെതിരെ നമ്മുടെ പൊതുബോധത്തെ സദാസമയവും ജാഗ്രത്താക്കി നിര്‍ത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യശക്തികള്‍ക്കുണ്ട്‌.
മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പ്‌ വിജയം മാത്രം ലാക്കാക്കി രണ്ട്‌ വര്‍ഗീയതയെയും മാറിമാറി പ്രീണിപ്പിച്ചുപോന്നിട്ടുണ്ട്‌.കേരളത്തില്‍ വര്‍ഗീയ ശക്തികളെ പോറ്റി വളര്‍ത്തുന്നതില്‍ ഇരുകൂട്ടര്‍ക്കും ഏറെക്കുറെ തുല്യപങ്കാണുള്ളത്‌.
വര്‍ഗീയതക്ക്‌ എതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ താന്താങ്ങളുടെ പാര്‍ട്ടിയ നിര്‍ബന്ധിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സിലെയും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം.ഈ ഒരു കാര്യമെങ്കിലും പാര്‍ട്ടി നേതാക്കളുടെ മുന്നില്‍ തലയുയര്‍ത്തി പറയാന്‍ അവര്‍ തയ്യാറാവണം.കേവലം സ്ഥാനമോഹികളായി പാര്‍ട്ടിക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ക്കു മുന്നില്‍ തല കുനിച്ചു നില്‍ക്കുന്ന ഏര്‍പ്പാട്‌ അവര്‍ നിര്‍ത്തണം.
വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടില്ല എന്ന ഉറച്ച നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും കോണ്‍ഗ്രസ്സും സ്വീകരിക്കുകയാണെങ്കില്‍ അത്‌ മാലിന്യമുക്ത രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടായിരിക്കും.
30/1/2014 

Wednesday, January 29, 2014

ആം ആദ്‌മി ആലോചനകള്‍

രാഷ്ട്രീയമായാലും മതമായാലും വിശ്വാസികള്‍ വിശ്വാസികള്‍ തന്നെ.അവര്‍ യുക്തിബോധം കയ്യൊഴിയും.തങ്ങളെ നയിക്കാന്‍ അവകാശപ്പെട്ടവരായി സ്വയം വിശ്വസിച്ച്‌ മനസ്സിലേറ്റിയവരെ ചോദ്യം ചെയ്യാനുള്ള തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായാല്‍ അതിനെ വേരോടെ പിഴുതെറിയാനുള്ള യുക്തികളുടെ കത്തിമുനകളും കത്രികകളും അപ്പോള്‍ തന്നെ കണ്ടെത്തും.അനുസരണ ശീലമാക്കി പാര്‍ട്ടിയോ മതത്തിന്റെ മുദ്ര വഹിക്കുന്ന രാഷ്ട്രീയ ശക്തിയോ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ദിക്കും ദിശയും ആളും തരവും നോക്കി ആടോ ആനയോ പാമ്പോ പുലിയോ ഒക്കെയായി പെരുമാറും.നീതിബോധവും സത്യസന്ധതയും അവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല.ഏത്‌ കൊടും ക്രൂരതയെയും അവര്‍ പിന്തുണക്കും.ഏത്‌ വഞ്ചനയെയും ന്യായീകരിക്കും.ഏത്‌ നീതിമാനെയും ആക്രമിക്കും.എല്ലാറ്റിനും മുകളില്‍ നിന്ന്‌ നിര്‍ദ്ദേശം ലഭിക്കണമെന്ന്‌ മാത്രം.കേരളം ഇങ്ങനെയുള്ള വിശ്വാസികളെ കൊണ്ട്‌ നിറഞ്ഞിരിക്കയാണ്‌.ഇന്ത്യയുടെ   മറ്റ്‌ ഭാഗങ്ങളില്‍ ജനം പൂര്‍ണമായ ജനാധിപത്യബോധം കൈവരിക്കാതിരിക്കുന്നതിന്‌ ഫ്യൂഡല്‍ പാരമ്പര്യത്തിലെ പല ഘടകങ്ങളും ഇപ്പോഴും സമൂഹത്തില്‍ മേധാവിത്വം വഹിക്കുന്നതു തൊട്ട്‌ കാരണങ്ങള്‍ പലതാണ്‌.ഇവിടെ പക്ഷേ രാഷ്ട്രീയം മതത്തിന്റെ സ്വഭാവം കൈവരിച്ചതു തന്നെയാണ്‌ പ്രശ്‌നം.ഈ അവസ്ഥ വളരെ പെട്ടെന്നൊന്നും മാറുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല.അതുകൊണ്ട്‌ മന:സമാധാനത്തോടെ ജീവിച്ചുപോയാല്‍ മതി എന്ന്‌ ആഗ്രഹിക്കുന്നവര്‍ സകല രാഷ്ട്രീയക്കാര്‍ക്കും പുഞ്ചിരിയും നമസ്‌കാരവും നല്‍കി ഒഴിഞ്ഞുമാറി അവനവന്റെ പണിയും ചെയ്‌ത്‌ കഴിയും.അത്രയ്‌ക്ക്‌ 'വിവേക'മില്ലാത്തവര്‍ ഇടക്കിടെ രാഷ്ട്രീയം പറഞ്ഞ്‌ അവരുടെയും ഇവരുടെയുമെല്ലാം ആട്ടും തുപ്പും ചവിട്ടും ഏറ്റുവാങ്ങും. 
29/1/2014

Tuesday, January 28, 2014

ആം ആദ്‌മി ആലോചനകള്‍

മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയായി എന്ന്‌ വിമര്‍ശിച്ചു നടന്നവര്‍ അതിലും വലിയ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയായ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നതെങ്ങനെ എന്ന വിമര്‍ശനം ഞങ്ങളില്‍ ചിലരെ പറ്റി ഉന്നയിച്ചു കേട്ടു.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയായി എന്ന്‌ ഞാന്‍ ഏതായാലും വിമര്‍ശിച്ചിട്ടില്ല.പഴയ ഒരു ചരിത്രഘട്ടം ജന്മം നല്‍കിയ രാഷ്ട്രീയ പദപ്രയോഗം പുതിയ കാലത്തെ രാഷ്ട്രീയാനുഭവങ്ങളെ വിവരിക്കാനായി ഉപയോഗിക്കുന്നതിനു തന്നെ ഞാന്‍ എതിരാണ്‌.മാര്‍ക്‌സിസ്‌റ്റുപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെ സോഷ്യല്‍ ഡമോക്രാറ്റുകളുടെതിനോട്‌ സമീകരിച്ചു കാണണമെന്ന്‌ കരുതുന്നവര്‍ അങ്ങനെ ചെയ്യട്ടെ.എനിക്ക്‌ അതില്‍ താലപര്യമേ ഇല്ല.
മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നയപരിപാടികള്‍ എന്തൊക്കെ ആയിരുന്നാലും പാര്‍ട്ടി നേതാക്കളില്‍ വലിയ ഒരു വിഭാഗം ചെറുതും വലുതുമായ പല സാമ്പത്തികശക്തികളുടെയും ഒത്താശക്കാരായി എന്നും 
വന്‍കിട വ്യാപാരികളും അവരുടെ   വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വ്യവഹാരങ്ങളും ധനമിടപാടുകളും പാര്‍ട്ടിയുടെ പരിഗണനകളില്‍ പ്രഥമ സ്ഥാനത്ത്‌ വന്നു കഴിഞ്ഞു എന്നും സാമ്പത്തിക താല്‌പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥ പാര്‍ട്ടിക്കുള്ളില്‍ തന്നെ സംഭാവ്യമാണെന്നും ഒക്കെയാണ്‌ ഞാന്‍ പറഞ്ഞത്‌.ഒരു ബഹുജന പ്രസ്ഥാനത്തില്‍ നിന്ന്‌ പ്രതീക്ഷിച്ചു പോവുന്ന മാനുഷികതയും ജനാധിപത്യബോധവും മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിക്ക്‌ തികച്ചും അന്യമായിക്കഴിഞ്ഞു എന്ന്‌ ടി.പി.ചന്ദ്രശേഖരന്‍ വധം തെളിയിച്ചു എന്നും ഞാന്‍ പറഞ്ഞിരുന്നു.ആം ആദ്‌മിയില്‍ ചേര്‍ന്നതിനു ശേഷവും ഈ അഭിപ്രായങ്ങളിലൊന്നും ഞാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
ആം ആദ്‌മി പാര്‍ട്ടി ഒരു സോഷ്യല്‍ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണെന്നു പറയുന്നവരോട്‌ ഒന്നേ പറയാനുള്ളൂ.സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന്‌ ഉണ്ടായതും പൂര്‍വമാതൃകകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാനില്ലാത്തതുമായ ഒരു പാര്‍ട്ടിയാണ്‌ ആം ആദ്‌മി പാര്‍ട്ടി.അതിനെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍ അതിന്റെ ആദ്യപടിയായി പുതിയ പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തുക.
28/1/2014 

ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി ശത്രുക്കള്‍

ഹിംസ രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഭാഗമാണോ?ഒരു രാഷ്ട്രീയാഭിപ്രായവും അത്‌ ഒരു പാര്‍ട്ടിയുടെതോ കൂട്ടായ്‌മയുടെതോ ആണെങ്കില്‍ കേവലം അഭിപ്രായമായി അവസാനിക്കില്ല.അതിനെ പിന്‍പറ്റിചില പ്രവൃത്തികള്‍ കടന്നുവരും.ഏത്‌ പ്രവൃത്തിയും ചിലരുടെ താല്‌പര്യങ്ങള്‍ക്ക്‌ അനുകൂലവും മറ്റ്‌ ചിലരുടെതിന്‌ പ്രതികൂലവുമായിരിക്കും.സ്വാഭാവികമായും അത്‌ മിത്രങ്ങളെയും ശത്രുക്കളെയും സൃഷ്ടിക്കും. തങ്ങളുടെ നിലപാടുകള്‍ക്കും താല്‌പര്യങ്ങള്‍ക്കുമെതിരെയുള്ള പ്രവൃത്തികള്‍ ഒരു പാര്‍ട്ടിയില്‍ നിന്നോ കൂട്ടായ്‌മയില്‍ നിന്നോ തുടരെ തുടരെ ഉണ്ടാവുന്നുണ്ടെന്ന്‌ കണ്ടാല്‍ അതിന്‌ പാത്രമാവുന്നവര്‍ ആദ്യം പ്രതിരോധത്തിനും അത്‌ ഫലപ്രദമാവുന്നില്ലെന്ന്‌ കണ്ടാല്‍ പ്രത്യാക്രമണത്തിനും മുതിരും.ആശയ തലത്തില്‍ നിന്ന്‌ അത്‌ ആയുധത്തിന്റെ തലത്തിലേക്ക്‌ മാറും.രാഷ്ട്രീയ മേഖലയിലെ സംഭവങ്ങള്‍ക്ക്‌ ഇങ്ങനെയൊരു ക്രമമാണ്‌ കണ്ടുവരുന്നത്‌.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട്‌ എത്ര സുതാര്യവും സത്യസന്ധവും നിര്‍മാണാത്മകവും ആയിരുന്നാലും അതിനെ എതിര്‍ക്കാന്‍ ആളുകളുണ്ടാവും.നന്മയേക്കാള്‍ മനുഷ്യന്റെ ആര്‍ത്തികളെയും ആസക്തികളെയും അഭിസംബോധന ചെയ്യാനുള്ള ശേഷി തിന്മക്കാണ്‌.ഇങ്ങനെ മതപ്രഭാഷണത്തിന്റെ ശൈലിയിലല്ല വാസ്‌തവത്തില്‍ ഇക്കാര്യം പറയേണ്ടുന്നത്‌.കാരണങ്ങളും ഉറവിടങ്ങളും ഗുണവിശേഷങ്ങളും പലതായിരിക്കാം,പക്ഷേ ഹിംസക്കും ആധിപത്യത്തിനുമുള്ള വാസന ഏറെക്കുറെ എല്ലാ മനുഷ്യരിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നു വേണം കരുതാന്‍.പല മട്ടില്‍ ആ വാസനകള്‍ക്ക്‌ രൂപാന്തരണം വരുത്തിയും അവയുടെ അളവിലും തരത്തിലും മാറ്റങ്ങള്‍ വരുത്തിയും മുന്നോട്ടുപോകാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയുന്നതുകൊണ്ടാണ്‌ ആളുകള്‍ തമ്മില്‍ തല്ലി ലോകം അപ്പാടെ നശിച്ചുപോവാതിരിക്കുന്നത്‌.പക്ഷേ,ഒരു ചെറുന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറമെ സംഭവിക്കുന്ന മിനുക്കുപണികള്‍ക്കപ്പുറത്ത്‌ പ്രതികൂല വാസനകളുടെ സ്വഭാവത്തില്‍ കാതലായ മാറ്റമൊന്നും സംഭവിക്കുന്നില്ല..ചില ചരിത്രഘട്ടങ്ങളില്‍ ഇത്തരക്കാരാണ്‌ രാഷ്ടീയ കക്ഷികളുടെ നേതാക്കളായി വരുന്നത്‌.ആധിപത്യവാസനകളെയും ആഗ്രഹങ്ങളെയും സമൂഹസമ്മതവും ജനോപകാരപ്രദവുമായ രീതിയില്‍ പരിവര്‍ത്തിപ്പിച്ചവര്‍ പോലും ഈ നേതാക്കള്‍ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താലും അതിലേറെ സ്വന്തം ജീവിതത്തില്‍ ബഹുവിധ കാരണങ്ങളാല്‍ വന്നു നിറയുന്ന അസംതൃപ്‌തികളാലും തങ്ങള്‍ രൂപാന്തരണം വരുത്തിയ ആഗ്രഹങ്ങളെ ഭാഗികമായെങ്കിലും പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചയിക്കുന്നു.ഇങ്ങനെ അനേകം പേര്‍ അവയുടെ പ്രാകൃതാവസ്ഥയിലേക്ക്‌ പ്രത്യാനയിക്കുന്ന ഹിംസാവാസനകള്‍ വെളിപ്പെടുന്നതാണ്‌ ചെറിയ സംഘര്‍ഷങ്ങള്‍ മുതല്‍ വലിയ നരഹത്യകള്‍ വരെ ആയി സമൂഹം അനുഭവിക്കുന്നത്‌.
കാലാകാലമായി ഇത്‌ തുടരുന്നു.ഹിംസയുടെയും ആധിപത്യവാസനയുടെയും വെളിപ്പെടലിന്‌ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കുന്നത്‌ മതാത്മക സംഘടനകളാണ്‌.തങ്ങളിലെ ക്ഷുദ്രവാസനകള്‍ക്ക്‌ മതവിശ്വാസത്തിന്റെയും മതവികാരത്തിന്റെയും പിന്തുണ നല്‍കുന്നത്‌ വ്യക്തികളെ കുറ്റബോധത്തില്‍ നിന്നും ആത്മസംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ വലിയ ഒരളവോളം സഹായിക്കും.ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഭാവിയില്‍ ഏറ്റവും ആപല്‍ക്കരമായ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരിക ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയ ശക്തികളില്‍ നിന്നായിരിക്കും; തീര്‍ച്ച.
28/1/2014

Monday, January 27, 2014

കേരളരാഷ്ട്രീയത്തിലെ നാട്ടുനടപ്പുകള്‍

ഒരു മനുഷ്യനെ എങ്ങനെ തങ്ങളുടെ പാളയത്തിലെത്തിക്കാം,അവിടെ എത്തിക്കിട്ടിയാല്‍ പുറത്തുപോകാതിരിക്കാന്‍ ആളുടെ മട്ടും മാതിരിയും നോക്കി ഏത്‌ അടവെടുത്ത്‌ പയറ്റാം- മാര്‍ക്‌സിസ്‌്‌റ്റ്‌ രാഷ്ട്രീയപ്രയോഗം ശീലിച്ചിട്ടുള്ള വലുതും ചെറുതും പഴയതും പുതിയതുമായ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടെ ചിന്ത ഇമ്മട്ടിലാണ്‌ മുന്നോട്ടുപോവുക.തങ്ങളുടെ വരുതിയില്‍ കിട്ടിയ ആളെ പല വിധ ഉത്തരവാദിത്വങ്ങളില്‍ കുടുക്കി മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത പരുവത്തിലാക്കുന്നതിനും അയാള്‍ ചെറുതായെങ്കിലും സ്വതന്ത്രബുദ്ധി പ്രയോഗിക്കുമ്പോള്‍ നിശ്ശബ്ദമോ അല്ലാത്തതോ ആയ ഭീഷണികള്‍ കൊണ്ട്‌ നിലക്കു നിര്‍ത്തുന്നതിനും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവരുടെതായ രീതികളുണ്ട്‌.ഏത്‌ ഘട്ടത്തിലും പൂര്‍ണമായും വഴിപ്പെട്ട്‌ നില്‍ക്കാനുള്ള സന്നദ്ധതയാണ്‌ പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.ഘടന തന്നെയാണ്‌,പ്രത്യയശാസ്‌ത്രസ്ഥൈര്യമോ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിലപാടുകളോ ഒന്നുമല്ല പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം.അടവുകളുടെയും തന്ത്രങ്ങളുടെയും പേര്‌ പറഞ്ഞ്‌ നയപരമായ ഏത്‌ വ്യതിയാനത്തെയും ന്യായീകരിക്കാന്‍ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വിഷമമുണ്ടാവില്ല.നേതാവ്‌ എന്തു പറയുന്നോ അത്‌ ഏറ്റു പറയലാണ്‌ അനുയായികളുടെ പാര്‍ട്ടിക്കൂറിന്റെ അടയാളം.
മുഖ്യധാരാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പ്രത്യയശാസ്‌ത്ര വിചാരങ്ങളെല്ലാം മാറ്റിവെച്ചിട്ട്‌ കാലം കുറച്ചായി.ഭരണാധികാരം കൈക്കലാക്കുന്നതിനും സ്ഥാപനങ്ങള്‍ കയ്യടക്കുന്നതിനും സ്വന്തമായി പുതിയ വ്യാപാരസംരഭങ്ങള്‍ ആരംഭിക്കുന്നതിനും നേരത്തെ കയ്യില്‍ വന്നവയുടെ ലാഭകരമായ നടത്തിപ്പിനും ആവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലാണ്‌ അവരുടെ മുഴുവന്‍ ശ്രദ്ധയും.മിക്കവാറും നെടുകെ പിളര്‍ന്നു കഴിഞ്ഞ സി.എം.പി എന്ന ചെറു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലെ പോലും ഇരു ഗ്രൂപ്പുകളുടെയും പ്രധാനപ്പെട്ട  ആലോചനാവിഷയം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും സഹകരണബാങ്കുകളും എങ്ങനെ അധീനതയിലാക്കാം എന്നതാണ്‌. ഇതൊരു രഹസ്യമായിരിക്കണമെന്ന്‌ ആവര്‍ തന്നെയും ആഗ്രഹിക്കുന്നതായി തോന്നുന്നില്ല.
അധികാരവും പണവുമായി ബന്ധപ്പെടാത്ത വായന,എഴുത്ത്‌,ബൗദ്ധിക ചര്‍ച്ച തുടങ്ങിയ പ്രവൃത്തികളോടെല്ലാം നേതാക്കള്‍ക്കു മാത്രമല്ല സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇന്ന്‌ പൊതുവേ പുച്ഛമാണ്‌.അലങ്കാരത്തിനു വേണ്ടി മാത്രം ഇടക്ക്‌ കല,സൗന്ദര്യശാസ്‌ത്രം,ദര്‍ശനം എന്നൊക്കെ പറയുമെന്ന്‌ മാത്രം.ഇതില്‍ നിന്ന്‌ ഭിന്നമായി പ്രത്യയശാസ്‌ത്ര ചര്‍ച്ച തന്നെ മുഖ്യതൊഴിലാക്കിയിട്ടുള്ള ചില കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളുണ്ട്‌.ചുറ്റിലുമുള്ള മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടാം,സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ എങ്ങനെ സമീപിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അവരുടെ പരിഗണനയില്‍ വരില്ല.പ്രത്യയശാസ്‌ത്ര ആയുധങ്ങള്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച്‌ മറ്റുള്ളവരെ ബൗദ്ധികമായി കീഴ്‌പ്പെടുത്തുന്നതിലുള്ള ഹരം മാത്രമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട്‌ അവര്‍ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ ആരും ചിന്തിച്ചുപോകും.ആളുകളെ പാര്‍ട്ടിയിലേക്ക്‌ എത്തിക്കുന്നതിലും എത്തിപ്പെട്ടവരെ വരുതിയില്‍ നിര്‍ത്തുന്നതിലും മുഖ്യധാരാ കമ്യൂണിസ്റ്റ്‌ കക്ഷികള്‍ പ്രയോഗിച്ചു വരുന്ന അതേ അടവുകളും തന്ത്രങ്ങളും തന്നെയാണ്‌ ഇക്കൂട്ടരും പ്രയോഗിക്കുക.പാര്‍ട്ടി അംഗത്തിന്റെ ചിന്താസ്വാതന്ത്ര്യത്തെ വക വരുത്തിയേ പറ്റൂ എന്ന കാര്യത്തില്‍ അവര്‍ക്കും തികഞ്ഞ നിര്‍ബന്ധമുണ്ട്‌.
ഏറ്റവും പുതിയ കാലത്ത്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ വിമതര്‍ ജന്മം നല്‍കിയ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ ആളുകള്‍ക്ക്‌ മുകളില്‍ പറഞ്ഞതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഭേദപ്പെട്ട അളവില്‍ ജനാധിപത്യബോധമുണ്ടെന്നത്‌ വസ്‌തുതയാണ്‌.പക്ഷേ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ കാലോചിതമായ നവീകരണത്തിന്റെ വഴിയില്‍ ഒരു ചുവടെങ്കിലും മുന്നോട്ടു വെക്കുന്നതോ,മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പഠിച്ചെടുത്തില്‍ നിന്ന്‌ ഭിന്നമായ പുതിയൊരു 
ഘടന
രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലേക്ക്‌ സന്നിവേശിപ്പിക്കുന്നതോ  , പാര്‍ട്ടി                                              അച്ചടക്കത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ കൃത്യതയെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെയും പേരില്‍ ലോകത്തിന്റെ പല കോണുകളിലായി നടന്നിട്ടുള്ള ലക്ഷക്കണക്കിന്‌ നരഹത്യകളെ കുറിച്ച്‌ തുറന്ന്‌ സംസാരിക്കുന്നതോ ആവരുടെയും ആലോചനയില്‍ വരുന്നില്ല.
കമ്യൂണിസ്‌റ്റുകാരുടെ അവസ്ഥ ഇങ്ങനെയൊക്കയാണ്‌.കോണ്‍ഗ്രസ്സുകാര്‍ക്കാണെങ്കില്‍ പാര്‍ട്ടി നന്നാവണമെന്നോ വലുതാവണമെന്നോ ഉള്ള ചിന്ത തൊട്ടുതെറിപ്പിച്ചിട്ടു പോലുമില്ല.അതേ സമയം എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്നത്‌ അവര്‍ക്കൊരു ജീവന്മരണ പ്രശ്‌നമാണ്‌ താനും.പാര്‍ട്ടി ഭക്തന്മാര്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌.നേതാക്കള്‍ ഏതളവില്‍ അഴിമതി ചെയ്‌താലും എന്തൊക്കെ ക്രൂരതകള്‍ കാണിച്ചാലും ആരെയൊക്കെ വഞ്ചിച്ചാലും ഈ ഭക്തജനങ്ങള്‍ക്ക്‌ യാതൊരു കൂസലുമുണ്ടാവില്ല.കാലാകാലമായുള്ള ഈ അന്ധമായ പാര്‍ട്ടിക്കൂറിന്‌ പുറത്ത്‌ യാതൊരു ദര്‍ശനവുമില്ലാത്ത അവസ്ഥ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം ആളുകളെ ഒരു തരം രാഷ്ട്രീയമന്ദബുദ്ധികളാക്കി മാറ്റിയിട്ടുണ്ട്‌.നേതാക്കന്മാരുടെ ആധിക്യവും മാധ്യമ പരിചരണം ആഗ്രഹിച്ചുള്ള മത്സരവും കോണ്‍ഗ്രസ്സിന്‌ എക്കാലത്തും വലിയ തലവേദന തന്നെയായിരുന്നു.നോട്ടീസില്‍ ഇല്ലാത്ത നേതാക്കള്‍ തള്ളിക്കയറി സ്ഥലം പിടിക്കുന്നതു കാരണം സ്റ്റേജ്‌ പൊട്ടി വീഴുന്നത്‌ തങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും പുതുമയുള്ള കാര്യമല്ല എന്ന്‌ ഒരു കോണ്‍ഗ്രസ്സ്‌ സുഹൃത്ത്‌ ഒട്ടും തമാശയല്ലാതെ പറയുകയുണ്ടായി.
കേരള രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും പിന്നാലെ വരുന്ന മുസ്ലീം ലീഗ്‌,കേരളാ കോണ്‍ഗ്രസ്‌ തുടങ്ങിയ കക്ഷികള്‍ വളരെ ഇടുങ്ങിയ രാഷ്ട്രീയ താല്‌പര്യങ്ങളുള്ള പാര്‍ട്ടികളാണ്‌.ഇവരെ പ്രീണിപ്പിക്കുന്നതിനും അതിനുപറ്റാതെ വരുമ്പോള്‍ പിളര്‍ത്തുന്നതിനും അതുകൊണ്ടും ഗുണമില്ലെന്നു കാണുമ്പോള്‍ ഇവരുടേതിനേക്കാള്‍ മോശപ്പെട്ട രാഷ്ട്രീയ താല്‌പര്യങ്ങളുള്ള ഗ്രൂപ്പുകള്‍ ഏതെങ്കിലും ഉണ്ടോ എന്നു കണ്ടെത്തി അവരെ വശത്താക്കുന്നതിനും ഒക്കെ വേണ്ടി ഒരു പാട്‌ സമയം ചെലവഴിക്കുന്നവരാണ്‌ മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും.എല്ലാവരുടെയും പ്രഥമ പരിഗണന അധികാരം തന്നെ.
ഇനിയുള്ളത്‌ ബി.ജെപി. അന്യസംസ്ഥാനങ്ങളില്‍ എന്തൊക്കെ സംഭവിച്ചാലും കേരളത്തില്‍ ഭരണാധികാരം സംബന്ധിച്ച്‌ യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത പാര്‍ട്ടിയാണ്‌ ബി.ജെപി.ഒരു കേവല വര്‍ഗീയ പാര്‍ട്ടി എന്ന നിലയില്‍ പോലും ഈ സംസ്ഥാനത്ത്‌ അതിന്‌ വളര്‍ച്ച സാധ്യമല്ല.അത്‌ പൂര്‍ണമായും ബോധ്യം വന്നതുകൊണ്ടാണ്‌ കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പിക്കാരില്‍ വലിയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ചേക്കേറിയിരിക്കുന്നത്‌.
രാഷ്ട്രീയം എന്നാല്‍ ഭരണാധികാരവുമായി ബന്ധപ്പെട്ടതും അധികാരത്തിലേറുന്ന കക്ഷികള്‍ക്കും ആ കക്ഷികളിലെ വ്യക്തികള്‍ക്കും സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ നേട്ടങ്ങളും ഉണ്ടാക്കുന്നതുമായ വ്യവഹാരങ്ങള്‍ എന്നതാണ്‌ ജനങ്ങള്‍ക്ക്‌ പൊതുവേ ഉള്ള ധാരണ.പ്രതിപക്ഷത്ത്‌ ഇരിക്കുന്നവര്‍ക്കും ഇത്തരം നേട്ടങ്ങള്‍ ഭരണകക്ഷികള്‍ക്ക്‌ ലഭിക്കുന്ന അളവില്‍ അല്ലെങ്കില്‍ പോലും സാധ്യമാവുന്ന അവസ്ഥ കേരളത്തില്‍ ഉണ്ട്‌.സാമ്പത്തികമായ സത്യസന്ധതയും അച്ചടക്കവും ഇന്ന്‌ രാഷ്ട്രീയ കക്ഷികളുടെ ശീലമല്ല.ഏത്‌ സാമ്പത്തികമേധാവിക്കും ക്ഷുദ്രശക്തിക്കും സഹായവും സംരക്ഷണവും നല്‍കി അതിനുള്ള പ്രതിഫലമായി വന്‍തുക പറ്റുന്നതില്‍ അവര്‍ക്ക്‌ മന:സാക്ഷി
ക്കുത്തില്ല.പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ ഒരു പാട്‌ വേണം,പണമില്ലെങ്കില്‍ ഒരു സംഗതിയും നടക്കില്ല എന്ന്‌ എല്ലാ പാര്‍ട്ടികളും അവരുടെ അണികളെ  ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.
 അതുകൊണ്ട്‌ ഒരു പാര്‍ട്ടി ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യം മറ്റുള്ളവര്‍ എങ്ങനെയൊക്കെ ബഹളം വെച്ചാലും ആ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക്‌ പ്രശ്‌നമാവില്ല.അനേകം കേന്ദ്രങ്ങളില്‍ നിന്ന്‌ വന്നു ചേരുന്ന ശുദ്ധധനവും ഒരു പക്ഷേ അത്രയും തന്നെ കളങ്കിത ധനവും കേരളത്തിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിക്കുന്നുണ്ട്‌.അതിന്റെ 'നേട്ടങ്ങള്‍' ചെറിയ അളവിലെങ്കിലും സാധാരണക്കാരില്‍ എത്തിച്ചേരാതിരിക്കില്ല.അതുകൊണ്ടാണ്‌ സാമ്പത്തിക മേഖലയിലെ അനീതികള്‍ക്കെതിരെ മുന്നിട്ടിറങ്ങാനുള്ള ധാര്‍മികബലം അവര്‍ക്ക്‌ കൈമോശം വരുന്നത്‌.നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും മറ്റും കൊണ്ട്‌
 വല്ലാതെ പൊറുതി മുട്ടുമ്പോള്‍ താല്‍ക്കാലികമായി അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതില്‍ ഒതുങ്ങും അവരുടെ രോഷം. 
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കയാണ്‌.ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികളില്‍ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട്‌ പ്രായോഗിക രാഷ്ട്രീയം ശീലിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ശീലങ്ങളുടെ ഭാരം വലിച്ചെറിഞ്ഞ്‌ നടുനിവര്‍ത്തി,കണ്ണുതുറന്ന്‌ കാര്യങ്ങള്‍ കാണാന്‍ വിഷമമായിരിക്കും.പഠിച്ച പാഠങ്ങള്‍ മുഴുവന്‍ ഓര്‍മയില്‍ നിന്നും സ്വഭാവത്തില്‍ നിന്നും അപ്പാടെ മായ്‌ചുകളഞ്ഞ്‌ പുതിയൊരു രാഷ്ട്രീയസംസ്‌ക്കാരത്തിലേക്ക്‌,ക്ഷുദ്രലക്ഷ്യങ്ങളില്ലാത്തതും പ്രത്യയശാസ്‌ത്ര പ്രസംഗം കൊണ്ട്‌ വസ്‌തുതകളെ മറച്ചുവെക്കാത്തതും സാധാരണജനജീവിതത്തില്‍ തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേര്‍ക്കുനേരെ നിര്‍ഭയം അഭിമുഖീകരിക്കുന്നതുമായ ഒരു രാഷ്ട്രീയസംസ്‌കാരത്തിലേക്ക്‌ മലയാളികള്‍ എത്തിച്ചേരേണ്ടതുണ്ട്‌.അത്‌ വളരെ പെട്ടെന്ന്‌ സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല.ഇന്നത്തെ നിലയില്‍ ആം ആദ്‌മി പാര്‍ട്ടിക്കു മാത്രമേ അത്തരമൊരു രാഷ്ട്രീയസംസ്‌കാരം രൂപപ്പെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാനാവൂ.
27/1/2014  

Friday, January 24, 2014

ആം ആദ്‌മി ആലോചനകള്‍

ജനങ്ങളെ മാനസികമായി സ്വതന്ത്രരാക്കുന്നതില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌.അച്ചടി മാധ്യമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ രാഷ്ട്രീയക്കാരെ ഭയക്കാതെ അഭിപ്രായം പറയാന്‍ സര്‍വര്‍ക്കും അവകാശമുണ്ടെന്ന അറിവിലേക്ക്‌ ആളുകള്‍ എത്തിച്ചേരാന്‍ ഇനിയും എത്രയോ കാലം വേണ്ടിവരുമായിരുന്നു.എതിരായി എന്തൊക്കെ ന്യായവാദങ്ങള്‍ ഉന്നയിച്ചാലും അനേകം ഭയങ്ങളില്‍ നിന്നും വിലക്കുകളില്‍ നിന്നും മോചനം നേടുന്നതില്‍ സാങ്കേതിക വിദ്യയുടെ ചെറിയ മുന്നേറ്റങ്ങള്‍ പോലും ഓരോ കാലത്തും മനുഷ്യവംശത്തെ വലുതായി സഹായിച്ചു പോന്നിട്ടുണ്ടെന്നത്‌്‌ വസ്‌തുത അല്ലാതായിത്തീരുകയില്ല.

23/1/2014

കവിതാഡയറി

എന്താ? എന്താ പ്രശ്‌നം?
എങ്ങോട്ടാ ഇങ്ങനെ ഓടുന്നത്‌?
ഉടലില്‍ തീ പിടിച്ചതുപോലെ
ഓടിയകലുന്ന പാവത്താനോട്‌
ഉറക്കെയുറക്കെ വിളിച്ചുചോദിച്ചു
"പാര്‍ട്ടി....പാര്‍ട്ടി...."
കിതപ്പ്‌ കാരണം
മറുപടി മുഴുമിപ്പിക്കാനായില്ല അയാള്‍ക്ക്‌
അയാള്‍ പാര്‍ട്ടിയെ ഭയന്ന്‌ എങ്ങോട്ടോ
ഓടി രക്ഷപ്പെടുകയാണോ?
അതല്ല,ഏതോ അത്യാപത്തില്‍ പെട്ട
പാര്‍ട്ടിയെ എങ്ങനെയും രക്ഷിക്കാന്‍
എല്ലാം മറന്നോടുകയാണോ?
ചില ചരിത്രഘട്ടങ്ങളില്‍ ഒരു സംശയത്തിന്റെ
നിവാരണം പോലും
അനാവശ്യമാണെന്നു വരാം,അല്ലേ?
22/1/2014

Tuesday, January 21, 2014

ആം ആദ്‌മി ആലോചനകള്‍

വര്‍ഗം എന്ന പരികല്‌പനയുടെ അപൂര്‍ണതയും അപര്യാപ്‌തതയും നേരത്തേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയതാണ്‌.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ അത്തരത്തിലുള്ള ആലോചനകളെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്‌.കേരളീയ ജീവിതത്തിലാണെങ്കില്‍ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ വേണ്ടും വണ്ണം വിശകലനം ചെയ്യുന്നതിന്‌ ഒട്ടും തന്നെ സമര്‍ത്ഥമല്ലാതായിത്തീര്‍ന്നിട്ടുണ്ട്‌ വര്‍ഗം എന്ന ആശയം.ഇന്നാട്ടിലെ തൊഴിലാളികളില്‍ ഗണ്യമായ ഒരു വിഭാഗം അവരുടെ തന്നെ പല നടപടികളിലൂടെയും ജീവിതപരിസരങ്ങളില്‍ സംഭവിച്ചു കഴിഞ്ഞ പല മാറ്റങ്ങളിലൂടെയും അടിസ്ഥാനവര്‍ഗത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പല സ്വഭാവവിശേഷങ്ങളും കൈമോശം വന്നവരായിത്തീര്‍ന്നിരിക്കയാണ്‌.നേരിട്ട്‌ അധ്വാനശേഷി വിറ്റ്‌ ഉപജീവനം നേടുന്നവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ മാനസികമായി തൊഴിലാളികളല്ല.അവരില്‍ ഒരു വിഭാഗം പല തരത്തിലുള്ള ഏജന്‍സി പണികള്‍ ചെയ്യുന്നവരാണ്‌.കുറച്ചു പേര്‍ ഭാഗികമായി തൊഴിലാളികളും വ്യാപാരിസമൂഹത്തില്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നവരുമാണ്‌.തങ്ങളുടെതിന്‌ തുല്യമോ തങ്ങളെക്കാള്‍ മോശമായതോ ആയ സാമ്പത്തിക സ്ഥിതിയിലുള്ളവരെ ചൂഷണം ചെയ്യുന്നതിലും വഞ്ചിക്കുന്നതിലും നിന്ദിക്കുന്നതിലും അവരില്‍ പലര്‍ക്കും  യാതൊരു മടിയുമില്ല.
തൊഴില്‍ ദാതാക്കളുടെ താല്‌പര്യങ്ങള്‍ തൊഴിലാളികളുടെതിന്‌ കടകവിരുദ്ധമായി അവര്‍ കേവലം ചൂഷകരും മര്‍ദ്ദകരുമായി മാത്രം നിലകൊള്ളൂന്ന അവസ്ഥ കേരളത്തില്‍ നന്നേ കുറവാണ്‌.ഇവിടെ തൊഴിലെടുപ്പിക്കുന്നവരില്‍ ചെറുതല്ലാത്ത ഒരു വിഭാഗം തൊഴിലാളികളേക്കാള്‍ അല്‌പം മാത്രം മെച്ചപ്പെട്ട അവസ്ഥയില്‍ ഉള്ളവരാണ്‌.അതേ സമയം സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അനേകലക്ഷം തൊഴിലാളികളില്‍ പാതിയ്‌ിലേറെ പേര്‍ താഴ്‌ന്ന ഇടത്തരം കച്ചവടക്കാരെയും ചെറുകിട മുതലാളിമാരെയുംകാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്ന സുരക്ഷിത വിഭാഗത്തില്‍ പെടുന്നവരുമാണ്‌.കൂലിപ്പണിക്കാരും ചെറുകിട വ്യാപാരികളും സ്വന്തം നിലക്ക്‌ ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോവുന്നവരും ഒക്കെയാണ്‌ ഇന്നാട്ടിലെ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും.രണ്ടറ്റവും കൂട്ടിമുട്ടിക്കാനാനാവാതെ വിഷമിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ അവരുടെയൊക്കെ ജീവിതത്തില്‍ സാധാരണമാണ്‌.അതിനു പക്ഷേ മുതലാളിമാര്‍ നേരിട്ട്‌ ഉത്തരവാദികളാവുന്നത്‌ ഏതാനും ചില മേഖലകളില്‍ മാത്രമാണ്‌.ഭരണകൂടം ഈ തൊഴിലാളികളുടെ കാര്യങ്ങളില്‍ കടുത്ത അലംഭാവം പുലര്‍ത്തുന്നു എന്നതാണ്‌ യഥാര്‍ത്ഥ പ്രശ്‌നം, ജീവിതച്ചെലവില്‍ ഉണ്ടാവുന്ന വന്‍ വര്‍ധനവ്‌,തൊഴിലിന്റെ സാധ്യതയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍,തൊഴിലുമായോ തൊഴിലുപകരണങ്ങളുമായോ ബന്ധപ്പെട്ട്‌ ഇടക്കിടെ ഉണ്ടാവുന്ന അനുബന്ധച്ചെലവുകള്‍ ഇവയൊക്കെ തൊഴിലാളികളെ രൂക്ഷമായി ബാധിക്കാറുണ്ട്‌.ഈ പ്രശ്‌നങ്ങള്‍ പക്ഷേ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിച്ച്‌ സമരം ചെയ്യുന്ന അവസ്ഥയിലേക്ക്‌ തൊഴിലാളികളെ എത്തിക്കുന്നില്ല.സാമ്പത്തികമായി അവശതയും ദുരിതങ്ങളും അനുഭവിക്കുന്നവര്‍ തന്നെ വര്‍ഗബോധത്തിന്റെയും വര്‍ഗതാല്‌പര്യങ്ങളുടെയും കാര്യത്തില്‍ പല തട്ടിലാണെന്നതാണ്‌ വാസ്‌തവം.തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവരായി ഭാവിച്ചും നേതൃത്വത്തിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്നവരെ അതിരില്ലാത്ത വിധേയത്വത്തിലൂടെ പ്രീണിപ്പിച്ചും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ അധികാരകേന്ദ്രങ്ങളായി മാറിയവരില്‍ തൊണ്ണൂറ്‌ ശതമാനവും വന്‍കിടസാമ്പത്തിക ശക്തികളുമായി ചേര്‍ന്ന്‌ വ്യാപാരം നടത്തുന്നതിലും അതിനു സാധ്യതയില്ലെങ്കില്‍ അവരുടെ ഒത്താശക്കാരായി ധനം സമ്പാദിക്കുന്നതിലും അതീവ തല്‌പരരാണെന്ന്‌ തൊഴിലാളികള്‍ക്കറിയാം.ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്റെ പ്രായോഗിക പാഠങ്ങളാണ്‌ അടിസ്ഥാന വര്‍ഗത്തില്‍ പെടുന്നവര്‍ ഈ നേതാക്കളില്‍ നിന്ന്‌ പഠിക്കുന്നത്‌.വ്യക്തികളെന്ന നിലയില്‍ നേതാക്കള്‍ നല്‍കുന്ന മാതൃകയില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രശ്‌നം.സഹകരണത്തിന്റെ രാഷ്ട്രീയം,വികസനത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെയൊക്കെയുള്ള പേരുകളില്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കി തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ കമ്യൂണിസ്റ്റുകാര്‍ തന്നെ ദശകങ്ങളായി പിന്‍നിരയിലേക്ക്‌ തള്ളിക്കൊണ്ടിരിക്കയാണ്‌.ഇനി അതിനെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയാക്കി മാറ്റാന്‍ അവര്‍ക്കു പോലും സാധ്യമാവില്ല.
ആഗോളവല്‍ക്കരണം അനേകം പുതിയ തൊഴില്‍മേഖലകള്‍ സൃഷ്ടിക്കുകയും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന അവസ്ഥയിലേക്ക്‌ ചെറിയ ഒരു വിഭാഗം തൊഴിലാളികളെ ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.വിദേശ തൊഴിലാളികളുടെ എണ്ണത്തിലും അവരില്‍ നിന്ന്‌ വര്‍ഷം തോറും സംസ്ഥാനത്തേക്ക്‌ ഒഴുകിയെത്തുന്ന പണത്തിലും കഴിഞ്ഞ രണ്ടുമൂന്ന്‌ ദശകങ്ങള്‍ക്കുള്ളില്‍ വന്‍വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.ഇതൊക്കെ കേരളത്തിലെ തൊഴില്‍ സംസ്‌കാരത്തെയും തൊഴിലാളികളുടെ മൂല്യസങ്കല്‌പങ്ങളെയും വന്‍തോതില്‍ മാറ്റി മറിച്ചിട്ടുണ്ട്‌.അരപ്പട്ടിണിക്കാരനായി പാടത്തോ തൊഴില്‍ശാലയിലോ എല്ലുമുറിയെ പണിയെടുക്കുകയും നിത്യപട്ടിണിക്കാരനായി ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ ചിത്രം സിനിമയിലോ നാടകത്തിലോ ഒന്നും അവതരിപ്പിക്കാന്‍ പറ്റാതായിട്ടുണ്ട്‌.അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്‌ കുറച്ചെങ്കിലും വിശ്വാസ്യത ലഭിക്കണമെങ്കില്‍ അവര്‍ ആദിവാസികളിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ചില വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം.ദാരിദ്ര്യം പാടേ തുടച്ചുനീക്കപ്പെട്ട ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം എന്നല്ല പറഞ്ഞു വരുന്നത്‌.ഇന്നാട്ടിലെ ദാരിദ്യത്തിന്റെ അളവിലും തരത്തിലുമെല്ലാം സാരമായ മാറ്റങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്‌.മദ്യത്തിനു വേണ്ടി ദിവസവും നൂറ്‌ രൂപയെങ്കിലും ചെലവാക്കിയില്ലെങ്കില്‍ ഉറക്കം വരാത്ത ലക്ഷക്കണക്കിന്‌ തൊഴിലാളികളാണ്‌ ഇവിടെയുള്ളത്‌.ബീവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന്‌ മാസം തോറും വിറ്റുപോവുന്നത്‌ എട്ടും ഒന്‍പതും പത്തും കോടിരൂപയുടെ മദ്യമാണ്‌.ഇത്‌ വാങ്ങുന്നവരില്‍ എഴുപത്‌ ശതമാനമെങ്കിലും സാധാരണ തൊഴിലാളികളാണ്‌.ഇവരെ പഴയ മട്ടില്‍ മര്‍ദ്ദിതരും ചൂഷിതരും പൊട്ടിച്ചെറിയാന്‍ വില
ങ്ങുകള്‍ മാത്രമുള്ളവരുമായി കണക്കാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല.
കേരളത്തില്‍ ഉയര്‍ന്നു വരേണ്ട പുതിയ രാഷ്ട്രീയ സംസ്‌കാരത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടത്തെ തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങളിലും മാനസികജീവിതത്തിലും വന്നു ചേര്‍ന്ന മാറ്റങ്ങളെയെല്ലാം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്‌.
20/1/14 

ആം ആദ്‌മി ആലോചനകള്‍

അധികാരപ്രയോഗത്തില്‍ ഏത്‌ ജാതിയിലും മതത്തിലും വര്‍ഗത്തിലും പെട്ട ആളുകള്‍ വലിയ അളവില്‍ താല്‌പര്യം പ്രകടിപ്പിച്ചുവരുന്നുണ്ട്‌.ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഓഫീസര്‍ മാത്രമല്ല പ്യൂണും അവിടെ എത്തുന്ന സാധാരണ മനുഷ്യരോട്‌ വളരെ മോശമായി പെരുമാറിയോക്കാം.ബസ്‌ജീവനക്കാര്‍,ഓട്ടോഡ്രൈവര്‍മാര്‍,വ്യാപാരികള്‍,പോലീസുദ്യോഗസ്ഥന്മാര്‍,ഡോക്ടര്‍മാര്‍ എന്നിവരൊക്കെ താന്താങ്ങളുടെ അധികാരപ്രയോഗം വഴി മാനസികമായി തളര്‍ത്തിയ അനുഭവം പലര്‍ക്കും പങ്കുവെക്കാനുണ്ടാവും.ഏത്‌ മേഖലയിലായാലും സാധാരണക്കാര്‍ക്ക്‌ ഉന്നതാധികാരികളില്‍ നിന്ന്‌ മാന്യമായ പെരുമാറ്റവും പരിഗണനയും ലഭിക്കുക അപൂര്‍വമാണ്‌.അധികാരത്തിന്റെ സര്‍വവ്യാപിത്വത്തിന്നെതിരെ മുഴുവന്‍ ജനങ്ങളെയും ജാഗ്രത്താക്കി നിര്‍ത്തിയാലേ ജനാധിപത്യം അര്‍ത്ഥവത്താവുകയുള്ളൂ.
അനാവശ്യവും തീര്‍ത്തും അനീതിപൂര്‍വകവുമായ ചെറുതും വലുതുമായ എല്ലാവിധ അധികാരപ്രയോഗങ്ങള്‍ക്കുമെതിരായ ബോധവല്‍ക്കരണം വലിയൊരു സാമൂഹ്യാവശ്യമാണ്‌.ഭരണരംഗത്തെ ഉന്നതന്മാര്‍ തങ്ങള്‍ വിശേഷാധികാരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അവകാശപ്പെട്ടവരല്ല എന്ന്‌ ജനങ്ങളെ അറിയിക്കുന്നത്‌ പ്രാരംഭഘട്ടത്തിലെ വലിയൊരു ബോധവല്‍ക്കരണ പ്രവൃത്തിയാണ്‌.അരവിന്ദ്‌ കേജ്‌രിവാള്‍ അടക്കമുള്ള ദല്‍ഹിയിലെ മന്ത്രിമാര്‍ മാതൃകാപരമായ രീതിയിലാണ്‌ അത്‌ നിര്‍വഹിച്ചത്‌.
19/1/2014 

Saturday, January 18, 2014

ആം ആദ്‌മി ആലോചനകള്‍

സന്നദ്ധ സംഘനാ പ്രവര്‍ത്തകര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ഇടം നേടി അതിന്റെ രാഷ്ട്രീയത്തെ തന്നെ ഇല്ലായ്‌മ ചെയ്യുമോ എന്ന സംശയം പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌.എനിക്കേതായാലും അങ്ങനെയൊരു ഭയം തല്‍ക്കാലത്തേക്കെങ്കിലും ഇല്ല.അതേ സമയം സന്നദ്ധ സംഘടനാ രാഷ്ട്രീയത്തെ പറ്റി ഒട്ടുവളരെ സംശയങ്ങള്‍ ഉണ്ടുതാനും.
തങ്ങളുടെ സാമ്പത്തിക സ്രോതസ്സ്‌ ഇന്നതാണെന്നും ഇത്ര തുക ഇന്നിന്ന ഇനങ്ങളില്‍  ചെലവഴിച്ചു എന്നും ഒരു സന്നദ്ധ സംഘട
യും വെളിപ്പെടുത്തി വരുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.ഒരാവശ്യം ഉന്നയിച്ച്‌ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റും സംഘടിപ്പിക്കുകയും ചെറിയ ഒരു കാലയളവിനു ശേഷം എന്തുകൊണ്ടെന്നില്ലാതെ അവ നിര്‍ത്തിവെക്കുകയും ചിലപ്പോള്‍ ആ മുദ്രാവാക്യം തന്നെ പാടേ ഉപേക്ഷിച്ച മട്ടില്‍ ദീര്‍ഘകാലത്തേക്ക്‌ മൗനം പാലിക്കുകയും ചെയ്യുന്നതില്‍ സന്നദ്ധ സംഘടനകള്‍ വൈമുഖ്യം കാണിക്കാറില്ല.തങ്ങള്‍ ചെയ്‌തു വരുന്ന കാര്യങ്ങള്‍ക്ക്‌ ഫലപ്രദമായ ഒരു തുടര്‍ച്ച വേണം എന്ന നിഷ്‌ക്കര്‍ഷ സന്നദ്ധ സംഘടനകള്‍ക്ക്‌ എന്തുകൊണ്ടാണ്‌ ഇല്ലാതെ പോവുന്നത്‌?അവിശുദ്ധ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അവിടെ നിന്ന്‌ അനുവദിക്കപ്പെടുന്ന ധനവുമാണ്‌ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ നിയന്തിക്കുന്നത്‌ എന്ന ആരോപണം ശരിയാണെന്ന സംശയം ശക്തമായി ജനിപ്പിക്കും വിധമാണ്‌ തങ്ങളുടെ പ്രവര്‍ത്തനമെന്ന്‌ അവര്‍ അറിയാതെ പോവുക യാണോ? അല്ല വാസ്‌്‌തവം അതാണെന്നതുകൊണ്ട്‌ അവര്‍ക്ക്‌ പൊതുസമൂഹത്തെ മറ്റൊന്ന്‌ ബോധ്യപ്പെടുത്താന്‍ സാധ്യമാവാതെ വരികയാണോ?
ഏറ്റവും ന്യായമായ ഒരു മുദ്രാവാക്യം തന്നെ ചില ഘട്ടങ്ങളില്‍ മാത്രം ഉയര്‍ത്തുകയും ആ മുദ്രാവാക്യം കുറേക്കൂടി പ്രസക്തമായി അനുഭവപ്പെടുന്ന മറ്റൊരു സന്ദര്‍ഭം വരു മ്പോള്‍ തികഞ്ഞ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നതിനെ ആര്‍ക്കാണ്‌ സംശയിക്കാതിരിക്കാനാവുക?
വിദ്യാഭ്യാസമേഖലയിലും തൊഴിലിടങ്ങളിലും മറ്റും 
നിലനില്‍ക്കുന്ന വലിയ അനീതികള്‍ക്കു നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,ആരുടെയും അധികാരത്തെയും നടപടികളെയും ചോദ്യം ചെയ്യാത്തതും ആരുടെ ജീവിതത്തിലും വിശേഷിച്ചൊരു മാറ്റമുണ്ടാക്കാത്തതുമായ സംഗതികളെ പറ്റി ഉച്ചത്തില്‍ സംസാരിക്കുക,ആഹാരം,വസ്‌്‌ത്രം,പാര്‍പ്പിടം,പഠനം ,സഞ്ചാരം തുടങ്ങിയവുമായി ബന്ധപ്പെട്ട സ്വന്തം ജീവിതവ്യവഹാരങ്ങളില്‍ പൊതുസമൂഹത്തിന്റേതില്‍ നിന്ന്‌ അല്‌പവും വ്യത്യസ്‌തമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകകയും
അതേ സമയം അത്തരം നിലപാടുകളുടെ ഫലമായി ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തൊട്ട്‌ മൂല്യച്യുതി വരെയുള്ള സംഗതികളെ പറ്റി വാചാലരാവുകയും ചെയ്യുക എന്നിങ്ങനെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ മേല്‍ ആരോപിക്കാവുന്ന സംഗതികള്‍ പലതാണ്‌.
തങ്ങള്‍ ഇടപെടുന്ന പ്രശ്‌നങ്ങളെ പറ്റി സമഗ്രമായി പഠിക്കുന്നതിലും അവയെ കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ വിശദീകരിക്കുന്നതിലും അവര്‍
പൊതുവേ ഉദാസീനരാണ്‌.മാധ്യമപരിചരണത്തിലും പരസ്യത്തിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന അത്രയും താല്‌പര്യം പ്രവൃത്തിയില്‍ അവര്‍ പുലര്‍ത്തുന്നുണ്ടോ എന്ന്‌ ചോദിച്ചു പോവുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ട്‌.സാമാന്യജനങ്ങള്‍ സ്വന്തം
 ജീവിതപരിസരങ്ങളെയും തങ്ങള്‍ക്ക്‌  അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെയും കുറിച്ച്‌ സ്വരൂപിക്കുന്ന ധാരണകള്‍ പൂര്‍ണവും കൃത്യവുമായിക്കൊള്ളണമെന്നില്ല.പല വിധ ബാഹ്യസ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളും ആശയ നിര്‍മിതികളും അവരുടെ അവധാരണത്തെ സ്വാധീനിക്കുന്നുണ്ടാവുമെന്നതില്‍ സംശമില്ല.അതുകൊണ്ടു മാത്രം അവര്‍ അപ്പാടെ വിഡ്ഡികളും രാഷ്ട്രീയമായും സാംസ്‌കാരികമായും നിരക്ഷരും ആണെന്ന്‌ സങ്കല്‌പിച്ച്‌ അവരോട്‌ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതിന്‌ നീതീകരണം സാധ്യമാവില്ല.മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വെച്ചുപുലര്‍ത്തുന്ന ധിക്കാരവും ധാര്‍ഷ്ട്യവും ഏതാണ്ട്‌ അതേ അളവില്‍ പല സന്നദ്ധ സംഘടനാ പ്രവര്‍ത്തകരിലും കാണാം.അറിവിന്റെ അധികാരികളായി ഭാവിച്ച്‌ ലോകത്തെ പഠിപ്പിക്കാനിറങ്ങുന്ന ഇക്കൂട്ടരുടെ അഹങ്കാരം പലപ്പോഴും അസഹ്യം തന്നെയാണ്‌.
സന്നദ്ധ സംഘടനാ സംസ്‌കാരം എന്ന അസുഖകരമായ  യാഥാര്‍ത്ഥ്യം നിലവിലുണ്ട്‌ എന്നതുകൊണ്ടു മാത്രം നമ്മുടെ സമൂഹത്തിലെ എല്ലാ പുരോഗമന നടപടികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവകാശം മുഖ്യധാരാരാഷ്ട്രീയക്കാര്‍ക്കാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.ജനജീവിത പ്രശ്‌നങ്ങളില്‍ സുതാര്യമായി ഇടപെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം ആം ആദ്‌മി പാര്‍ട്ടി ഇപ്പോള്‍ തന്നെ ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്‌.അതിനെ കരുതലോടെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അത്‌ നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഗുണപരമായ ഒട്ടുവളരെ മാറ്റങ്ങളുണ്ടാക്കും.
കുറിപ്പ്‌:
'ആം ആദ്‌മി ആലോചനകള്‍' എന്നതുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആലോചനകള്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്‌.ആം ആദമി എന്ന പ്രയോഗം ഇതിനകം തന്നെ മലയാളമായിക്കഴിഞ്ഞു.സാധാരണ മനുഷ്യന്‍ എന്നതാണ്‌ അതിന്റെ അര്‍ത്ഥമെന്ന്‌ രാഷ്ട്രീയ ധാരണകള്‍ വളരെ പരിമിതമായിരിക്കുന്നവര്‍ പോലും മനസ്സിലാക്കി കഴിഞ്ഞു.ഒരു സാധാരണമനുഷ്യന്റെ ആലോചനകള്‍ എന്ന അര്‍ത്ഥം തന്നെയാണ്‌ ഈ കുറിപ്പിന്റെ ശീര്‍ഷകത്തിന്‌ ഉള്ളത്‌.
18/1/14 

Thursday, January 16, 2014

ആം ആദ്‌മി ആലോചനകള്‍

ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നത്‌ സംബന്ധിച്ചുള്ള എന്റെ കഴിഞ്ഞ കുറിപ്പിന്‌ രണ്ട്‌ ദിവസത്തിനകം ലഭിച്ചത്‌ അഞ്ഞൂറിലധികം പേജ്‌ വ്യൂസ്‌ ആണ്‌.സാധാരണയായി ഒരു ദിവസം ശരാശരി 20-25 പേജ്‌ വ്യൂസ്‌ മാത്രം ഉണ്ടായിക്കൊണ്ടിരുന്നിടത്താണ്‌ ഈ അത്ഭുതം സംഭവിച്ചത്‌.മറ്റ്‌ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഞാനെഴുതുന്ന ഒരു കുറിപ്പിനോടോ കവിതയോടോ താല്‌പര്യം പ്രകടിപ്പിക്കുന്നതിന്റെ പത്തിരട്ടി ആളുകളെയാണ്‌ ആ കുറിപ്പ്‌ ആകര്‍ഷിച്ചത്‌.രണ്ട്‌ കാര്യങ്ങളാണ്‌ അതില്‍ നിന്ന്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.ഒന്ന്‌: ആം ആദ്‌മി പാര്‍ട്ടി വലിയൊരു ജനകീയ വികാരമായി വളരുകയാണ്‌.രണ്ട്‌:രാഷ്ട്രീയമാണ്‌ ഇന്നാട്ടിലെ ജനങ്ങളെ ഏറ്റവും ആഴത്തില്‍ സ്‌പര്‍ശിക്കുന്ന വിഷയം.
ആം ആദ്‌മിയില്‍ ചേരാനുള്ള എന്റെ തീരുമാനത്തിന്‌ ഫോണ്‍വഴിയും അല്ലാതെയും ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന്‌ മറ്റ്‌ ചില കാര്യങ്ങള്‍ കൂടി എനിക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.അവയും അക്കമിട്ടെഴുതാം.
1.നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും അവയുടെ അനുഭാവികളും കടുത്ത യാഥാസ്ഥിതികരും അവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഫ്യൂഡല്‍ മനോഭാവങ്ങള്‍ മുറുകെ പിടിക്കുന്നവരുമാണ്‌.
2.പാര്‍ട്ടി ബോധത്തിനല്ലാതെ ജനാധിപത്യബോധത്തിന്‌ ഇന്നാട്ടില്‍ വേരോട്ടമുണ്ടായിട്ടില്ല.
3.പാര്‍ട്ടി കൂറ്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ഉള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ്‌ മുതല്‍ മുസ്ലീംലീഗ്‌ വരെയുള്ള വലതുപക്ഷ പാര്‍ട്ടിക്കാര്‍ക്കാണ്‌ ഉള്ളത്‌.പാര്‍ട്ടിയുടെയും നേതാക്കളുടെയും നടപടികളെ ചെറിയ അളവിലെങ്കിലും വിമര്‍ശനബുദ്ധിയോടെ കാണാന്‍ സി.പി.ഐ(എം)ലെ ചെറിയ ഒരു വിഭാഗം ആളുകള്‍ തയ്യാറാണ്‌.വലതുപക്ഷ പാര്‍ട്ടിക്കാരില്‍ അത്തരമൊരു സമീപനം മിക്കവാറും ഇല്ല.നേതാക്കളില്‍ ചിലരെ അധിക്ഷേപിക്കാനും ഗ്രൂപ്പ്‌ തിരിഞ്ഞ്‌ വിമര്‍ശിക്കാനും ആവേശം കാണിക്കുമെങ്കിലും പാര്‍ട്ടി എന്ന സ്ഥാപനത്തോടുള്ള അവരുടെ കൂറ്‌ കുറേക്കൂടി ശക്തമാണ്‌.
4.ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും ബാധിക്കുമെങ്കിലും അത്‌ കൂടുതല്‍ നഷ്ടം വരുത്തുന്നത്‌ ഇടത്‌ മുന്നണിക്കായിരിക്കും.കാരണം കോണ്‍ഗ്രസ്സിലെയും ലീഗിലെയും കേരളാ കോണ്‍ഗ്രസ്സിലെയും തൊണ്ണൂറ്റൊമ്പത്‌ ശതമാനം ആളുകളും സ്വന്തം പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിച്ചുകളയാം എന്ന്‌ ആലോചിക്കുന്നതേയില്ല.താന്താങ്ങളുടെ പാര്‍ട്ടിയില്‍ ഏതളവില്‍ തിന്മ അടിഞ്ഞുകൂടിയാലും അവര്‍ക്ക്‌ പ്രശ്‌നമല്ല.
5.ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തേ പറ്റൂ അല്ലെങ്കില്‍ രാജ്യത്തിന്‌ വന്‍നാശം സംഭവിക്കും എന്ന വികാരം പൊതുവെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌.
6.രാഷ്ട്രീയത്തിലും ജനകീയപ്രശ്‌നങ്ങളില്‍ പൊതുവെയും ഏറ്റവും ഉദാസീനരായിട്ടുള്ള വിഭാഗം അധ്യാപകരാണ്‌.മറ്റ്‌ സര്‍ക്കാര്‍ ജീവനക്കാരിലും താല്‌പര്യരാഹിത്യം പ്രകടമാണ്‌.
7.ചിട്ടപ്പടി രാഷ്ട്രീയത്തിന്‌ അപ്പുറം കടക്കുന്നതിനെ കടുത്ത അപരാധമായി കാണുന്നവര്‍ മാര്‍ക്‌സിറ്റുകാര്‍ക്കിടയില്‍ മാത്രമല്ല അവരില്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞു പോയവരിലും ധാരാളമായുണ്ട്‌.ഒരു ഘട്ടത്തില്‍ മാര്‍ക്‌സിസത്തോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ച ഒരു വ്യക്തിയുടെ ചിന്തകള്‍ മറ്റൊരു ഘട്ടത്തില്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്‌ അപ്പുറത്തേക്ക്‌ കടക്കാവുന്നതാണെന്നും ആ മാറ്റം ബഹുജന സമക്ഷം അവതരിപ്പിക്കാന്‍ അയാള്‍ക്ക്‌ സ്വാതന്ത്രയമുണ്ടൈന്നുമുള്ള കാര്യം അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല.
8.ആം ആദ്‌മി പാര്‍ട്ടിയോട്‌ ഏറ്റവും കൂടിയ അളവില്‍ വൈകാരികമായ അടുപ്പം കാണിക്കുന്നത്‌ യുവജനങ്ങളാണ്‌.
9.പ്രത്യയശാസ്‌ത്രം,രാഷ്ടീയ ദര്‍ശനം തുടങ്ങിയ സംഗതികള്‍ ആം ആദ്‌മി പാര്‍ട്ടിക്കില്ല എന്ന്‌ കരുതുന്ന ഒരുപാട്‌ പേരുണ്ട്‌.ഈ വക പദങ്ങളെ കൊണ്ട്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതിന്‌ അപ്പുറത്ത്‌ ഒന്നും അര്‍ത്ഥമാക്കിക്കൂടാ എന്ന്‌ വാശിപിടിക്കുന്നവരാണ്‌ അവര്‍.ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ആം ആദ്‌മി പാര്‍ട്ടിക്കാരെ എളുപ്പത്തില്‍ തോല്‍പ്പിക്കാം എന്ന കടുത്ത ആത്മവിശ്വാസമുള്ള പ്രതയശാസ്‌ത്ര വിദഗ്‌ധരുണ്ട്‌.അങ്ങനെ ആരെയെങ്കിലും തോല്‍പ്പിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന്‌ ഇനിയും അവര്‍ തിരി
ച്ചറിഞ്ഞിട്ടില്ല 
10.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ആം ആദ്‌മിപാര്‍ട്ടിയെ വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന നൂറ്‌ കണക്കിന്‌ ആളുകളുണ്ട്‌.ഈ പാര്‍ട്ടിയുടെ മുന്നിലുള്ള ഉത്തരവാദിത്വങ്ങള്‍ ഭാരിച്ചതാണ്‌.
15/1/2014 

Monday, January 13, 2014

ഈ താല്‍ക്കാലിക പ്രതിഭാസം ജയിക്കട്ടെ

'ആം ആദ്‌മി പാര്‍ട്ടിയെ പറ്റി എന്തു പറയുന്നു?' എന്ന പത്രപ്രവര്‍ത്തകനായ രാധാകൃഷ്‌ണന്‍ പട്ടാന്നൂരിന്റെ ചോദ്യത്തിന്‌ 'ആ പാര്‍ട്ടിയില്‍ ഒരു ആം മെമ്പറായി ചേരാന്‍ ഉദ്ദേശിക്കുന്നു'എന്നു ഞാന്‍ മറുപടി പറഞ്ഞു.അതിന്‌ ചെറിയ ഒരു വിശദീകരണവും നല്‍കി.
അതിന്റെ തുടര്‍ച്ചയാണ്‌ ഈ കുറിപ്പ്‌.
'ആം മെമ്പര്‍' എന്നതുകൊണ്ട്‌ സജീവ പ്രവര്‍ത്തകനാവാന്‍ ഉദ്ദേശമില്ലാത്ത സാദാ മെമ്പര്‍ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.സജീവ പ്രവര്‍ത്തനത്തിന്‌ സമയവും സമര്‍പ്പണസന്നദ്ധതയും ആരോഗ്യവും വേണം.മൂന്നിന്റെയും കാര്യത്തില്‍ ദരിദ്രനാണ്‌ ഞാന്‍.
ഇനി 'എന്തുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടി?' എന്ന്‌ വിശദീകരിക്കാം.
ഇന്ത്യന്‍ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലാണിന്ന്‌ .അഴിമതി അധികാരത്തിന്റെ സ്വാഭാവിക ഭാഗമാണ്‌ എന്ന്‌ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെടും വിധത്തിലുള്ള പ്രവര്‍ത്തന ശൈലിക്ക്‌ അനുവാദം മാത്രമല്ല അളവറ്റ പിന്തുണയും നല്‍കിപ്പോരുന്ന പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍. കോണ്‍ഗ്രസ്‌.ആരംഭം മുതല്‍ക്കേ അഴിമതിക്കാര്‍ നേതൃത്വത്തിലുണ്ടായിരുന്നെങ്കെിലും ആഗോളവല്‍ക്കരണ കാലം മുതല്‍ക്കാണ്‌ കോഗ്രസ്സിന്റെ നിലപാട്‌ ഇത്രമേല്‍. വഷളായത്‌.രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്മാര്‍ തൊട്ട്‌ നാട്ടിന്‍ പുറത്തെ ബ്ലെയിഡ്‌കാര്‍ വരെ ഉള്ളവരെ പ്രീണിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ അഴിമുതി മുക്തമായ അവസ്ഥ ഇനി സാധ്യമാവില്ല.
അഴിമതി മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം.സ്വാതന്ത്ര്യാനന്തര കാലത്ത്‌ പല മേഖലകളിലും വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭരണകൂട സംവിധാനങ്ങളെ രാജ്യത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്ക്‌ അനുകൂലമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ ഗവണ്മെന്റുകളുടെ ഭാഗത്തു നിന്ന്‌ നന്നേ ചെറിയ തോതിലേ ഉണ്ടായിട്ടുള്ളൂ.അതു കാരണം ഏറ്റവും അടിത്തട്ടിലെ തൊഴിലാളികള്‍,ദളിതര്‍,ആദിവാസികള്‍,പല സംസ്ഥാനങ്ങളിലെയും മത ന്യൂനപക്ഷങ്ങളിലെ ദരിദ്രര്‍ എന്നിവരുടെ ജീവിതത്തില്‍ വളരെ നിസ്സാരമായ അളവിലേ മുന്നേറ്റങ്ങളുണ്ടായിട്ടുള്ളൂ.
അടിത്തട്ടിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന മനുഷ്യരുടെ എല്ലാ തലങ്ങളിലുമുള്ള മോചനം ലക്ഷ്യമാക്കി രൂപം കൊണ്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ആദ്യഘട്ടത്തില്‍ വളരെ മാതൃകാപരവും ഗംഭീരവുമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌.അവരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ കേരളത്തിലെയും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലെയും ലക്ഷക്കണക്കിന്‌ മനുഷ്യരെ ഫ്യൂഡല്‍ അടിമത്വത്തില്‍ നിന്നും മുതലാളിത്ത ചൂഷണങ്ങളില്‍ നിന്നും ഗണ്യമായ അളവില്‍ രക്ഷിച്ചിട്ടുണ്ട്‌.അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്‌.പക്ഷേ,പാര്‍ട്ടിക്കുള്ളിലെ അധികാരഘടനയില്‍ നിന്ന്‌ രൂപം കൊണ്ടതും വലുതും ചെറുതുമായ നേതാക്കളിലെ വലിയൊരു വിഭാഗത്തെ ബാധിച്ചതുമായ അധികാരപ്രമത്തതയും ധാര്‍ഷ്ട്യവും സ്വയം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളായ സി.പി.എംലും സി.പി.ഐയിലും ഭീഷണമായ അളവില്‍ വളര്‍ന്നു വന്നിട്ടുണ്ട്‌.ഈ പാര്‍ട്ടികളില്‍ നിന്ന്‌ വിശേഷിച്ചും സി.പി.എം ല്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞു വന്നവര്‍ പലപ്പോഴായി രൂപം നല്‍കിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അവയുടെ ആന്തര ഘടനയിലും പ്രവര്‍ത്തന ശൈലിയിലും കാര്യമായ മാറ്റമൊന്നും വരുത്തിയില്ല.ഇതിനു പുറമെ പുതിയ കാലത്തെ അഭിമുഖീകരിക്കാനാവും വിധത്തില്‍ സ്വന്തം ദര്‍ശനത്തെ നവീകരിക്കുന്ന കാര്യത്തില്‍ ആര്‍.എം.പി ഉള്‍പ്പെടെ എല്ലാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമുള്ള കടുത്ത ഉദാസീനത അവരെ മൊത്തത്തില്‍ കാലഹരണപ്പെട്ടവരാക്കിത്തീര്‍ക്കുന്നുമുണ്ട്‌.അധികാരത്തിലിരുന്ന രാജ്യങ്ങളിലെല്ലാം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി കടുത്ത ജനവിരുദ്ധശക്തിയായി മാറുകയാണുണ്ടായത്‌.ഈ ചരിത്രാനുഭവത്തില്‍ നിന്ന്‌ ഒരു പാഠവും പഠിക്കാത്തവരില്‍ നിന്ന്‌ വിശേഷിച്ചൊന്നും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല.അതിവിപുലമായ ചരിത്രബോധമുള്ളവര്‍ എന്ന്‌ അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ക്ക്‌ സ്വന്തം ചരിത്രത്തെ പറ്റി പോലും വിമര്‍ശനാത്മകബോധം രൂപപ്പെടുത്താനാവുന്നില്ലെന്നത്‌ ദയനീയമായൊരു വസ്‌തുതയാണ്‌.
കോണ്‍ഗ്രസ്സും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളും കഴിഞ്ഞാല്‍ പിന്നെയുള്ളത്‌ ബി.ജെ.പിയാണ്‌.ഹിന്ദു വര്‍ഗീയഭീകരന്മാരുടെ കൂടാരമെന്നതില്‍ കവിഞ്ഞ്‌ അത്‌ ഒന്നുമല്ല.കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ അത്‌ അതിഭയങ്കരമായ ഒരു ഫാസിസ്റ്റ്‌ശക്തിയായി രാജ്യത്തെ നശിപ്പിക്കുമെന്നതില്‍ സംശയമില്ല.ബി.ജെ.പി കൂടി കഴിഞ്ഞാല്‍ ന്യൂനപക്ഷ വര്‍ഗീയ കക്ഷികളും പ്രാദേശിക കക്ഷികളും അധികാരമൊഴിച്ച്‌ മറ്റ്‌ ലക്ഷ്യങ്ങളൊന്നുമില്ലാത്ത പാര്‍ട്ടികളുമൊക്കെയാണ്‌ ഉള്ളത്‌.ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും അവരോടൊന്നും സന്ധിയാനാവില്ല.
രാഷ്ട്രീയ പ്രവര്‍ത്തനം കടുത്ത ബലംപിടുത്തവും അധികാര ഗര്‍വിന്റെ പ്രയോഗവും പ്രത്യയശാസ്‌ത്രനാട്യത്തിന്റെ മടുപ്പിക്കുന്ന പ്രകടനവും ഒന്നും ആകേണ്ട കാര്യമില്ല.ആം ആദ്‌മി പാര്‍ട്ടി അത്‌ തെളിയിച്ചു കഴിഞ്ഞു.സ്വതന്ത്രവും സുതാര്യവും ലളിതവും തികച്ചും ജനകീയവുമായ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയെ സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി മാത്രമേ ഉള്ളൂ.ആം ആദ്‌മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസമാകാം.സ്ഥിരം പ്രതിഭാസങ്ങള്‍ അവയുടെ അധികാരഗര്‍വും മുഷ്‌കും അഴിമതിയോടുള്ള അനുകൂലമനോഭാവവും ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഈ താല്‍ക്കാലിക പ്രതിഭാസം തന്നെ രക്ഷ.
അനുബന്ധം
13/1/2014
ഞാന്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നു എന്ന പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ പലതും വിചിത്രമാണ്‌.അധികാരം നേടാനുള്ള സൂത്രപ്പണി നടത്തിയിരിക്കുന്നു എന്ന അധിക്ഷേപമാണ്‌ എന്നെ വിളിച്ച മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അനുഭാവികളില്‍ നിന്ന്‌ ഉണ്ടായത്‌.പാര്‍ട്ടിയില്‍ ചേരുന്നത്‌ കാര്യലാഭത്തിനു വേണ്ടിയാണ്‌ എന്നതിലപ്പുറമുള്ള ഒരു ചിന്തയും അവര്‍ക്ക്‌ സാധ്യമാവുന്നില്ലെന്ന്‌ അര്‍ത്ഥം.അല്‌പം കൂടി ആലോചിച്ചിട്ട്‌ മതിയായിരുന്നു എന്ന്‌ പറഞ്ഞവരും ഈ തീരുമാനം എന്നെ പ്രതികൂലമായി ബാധിക്കും എന്ന്‌ പറഞ്ഞവരും ഇത്‌ പരിഹാസ്യമാണ്‌,കേരളത്തിന്റെ സാഹചര്യത്തില്‍ ആം ആദ്‌മി പാര്‍ട്ടി അഴിമതിക്കാരുടെ മറ്റൊരു കൂടാരം മാത്രമേ ആവാനിടയുള്ളൂ എന്ന്‌ പറഞ്ഞവരും ഉണ്ട്‌.അവരുടെയൊന്നും അഭിപ്രായങ്ങളെ ഞാന്‍ നിസ്സാരമാക്കി തള്ളുന്നില്ല.എല്ലാവരോടുമായി പറയാനുള്ളത്‌ ഇത്രയുമാണ്‌: ഒരാള്‍ ഒരു പാര്‍ട്ടിയില്‍ ചേരുന്നതിനെ അത്ര വലിയ സംഭവമായി കാണാനൊന്നുമില്ല.മതം പോലും ഇഷ്ടം പോലെ സ്വീകരിക്കാവുന്നതും മാറാവുന്നതും ആണെന്ന്‌ തെളിയിച്ച ആളുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌.പാര്‍ട്ടി ഒരു ആജന്മ ബാധ്യതയായിരിക്കണം എന്ന വാശി അനാവശ്യമാണ്‌.പാര്‍ട്ടികള്‍ വഴി ചെറുതോ വലുതോ ആയ എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളവര്‍ക്ക്‌ അത്‌ ഏത്‌ പാര്‍ട്ടിയായാലും ഏത്‌ സാഹചര്യത്തിലും അതിനെ അനുകൂലിച്ച്‌ നിലകൊള്ളേണ്ടിവരും.അല്ലാത്ത ഒരാള്‍ക്ക്‌ അങ്ങനെയൊരു പ്രശ്‌നമില്ല.പിന്നെ ദീര്‍ഘ വിക്ഷണത്തോടെ ദീര്‍ഘകാലാടിസ്ഥാനങ്ങളുള്ള ലക്ഷ്യങ്ങളുമായി വലിയ അച്ചടക്കത്തോടും പ്രത്യയശാസ്‌ത്ര ദാര്‍ഢ്യത്തോടും കൂടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന പാര്‍ട്ടികളുടെ പോലും അവസ്ഥ എല്ലാവര്‍ക്കും അറിയാം.കുറ്റം ആ പാര്‍ട്ടികളുടേതു മാത്രമല്ല.കാലം മാറിയിരിക്കുന്നു.രാഷ്ട്രീയത്തിന്‌ പുതിയ ദിശാബോധവും ശൈലിയും ആവശ്യമായിരിക്കുന്നു.

Friday, January 10, 2014

കണ്ടെടുക്കാത്ത പറുദീസകള്‍

പുതുമകള്‍ പലതുമുള്ള കൗതുകകരമായൊരു പുസ്‌തകമാണ്‌ 'കണ്ടെടുക്കാത്ത പറുദീസകള്‍'.ആസാം,അരുണാചല്‍ പ്രദേശ്‌,നാഗാലാന്റ്‌,മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ കള്‍ച്ചറല്‍ കൊളീഗ്‌സ്‌ എന്ന പേര്‌ സ്വീകരിച്ചിരിക്കുന്ന പത്തോളം കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുപ്പത്തിയേഴ്‌ പേരുടെ സംഘം നടത്തിയ യാത്രയുടെ അനുഭവവിവരണങ്ങള്‍,ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നിവയുടെ സമാഹാരമാണിത്‌.വി.അബ്ദുള്‍ ലത്തീഫ്‌ എഡിറ്റ്‌ ചെയ്‌തിരിക്കുന്ന പുസ്‌കത്തിന്റെ പ്രസാധകര്‍ കോഴിക്കോട്ടെ പ്രോഗ്രസ്‌ പബ്ലിക്കേഷനാണ്‌.ചിത്ര എന്ന കുട്ടി വരച്ച 'സീറോയിലെ ലോഡ്‌ജ്‌' എന്ന രേഖാചിത്രമാണ്‌ 'കണ്ടെടുക്കാത്ത പറുദീസകളി'ലെ ആദ്യരചന.
ഡോ.കെ.എസ്‌.വാസുദേവനാണ്‌ ഇങ്ങനെയൊരു കൂട്ടായ്‌മയും യാത്രയും പുസ്‌തകവും സാധ്യമാക്കിയതെന്ന്‌ അബ്ദുള്‍ ലത്തീഫ്‌ 'ഒരു യാത്ര,പല അനുഭവങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആമുഖത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.യാത്രാസംഘത്തിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും പെയിന്റിങ്ങും കവിതയും ഉള്‍പ്പെടെ പുസ്‌്‌തകത്തിന്റെ ഉള്ളടക്കം മൊത്തത്തില്‍ ആകര്‍ഷകമാണ്‌.ഉമ്മര്‍ ടി.കെയുടെ 'നാഗാലാന്റിലെ മാര്‍ക്കറ്റ്‌' വിവരങ്ങളുടെ പുതുമ കൊണ്ടും മുഹമ്മദ്‌ റാഫിയുടെ 'ഓര്‍മയിലെ നദിദ്വീപ്‌' ഭാഷയുടെ മികവ്‌ കൊണ്ടും പ്രത്യേകം ശ്രദ്ധേയമായി തോന്നി.ആസാമില്‍ യാത്രാസംഘത്തിന്റെ മുഖ്യ ആതിഥേയനായിരുന്ന ബിപുല്‍ റേഗന്‍ എന്ന കവിയെ കുറിച്ച്‌ കവി പി.എന്‍.ഗോപീകൃഷ്‌ണന്‍ എഴുതിയ ലേഖനവും ബിപുല്‍ റേഗനുമായി അബ്ദുള്‍ ലത്തീഫ്‌ നടത്തിയ അഭിമുഖവും പുസ്‌തകത്തിലുണ്ട്‌.
'യഥാര്‍ത്ഥത്തില്‍ യാത്രകള്‍ സ്വയം തിരിച്ചറിയാനുള്ള ഉപാധി കൂടിയാണ്‌.നമ്മുടെ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ഒരു പോലെ തിരിച്ചറിയപ്പെടുന്ന അവസരം.ഓരോ യാത്രകളും നമ്മത്തന്നെ മാറ്റിത്തീര്‍ക്കുന്നവയും കൂടിയാണ്‌.അതുവരെ ജീവിച്ച ജീവിതമല്ല പിന്നീടുള്ളത്‌' എന്ന്‌ 'യാത്രയുടെ പെണ്ണനുഭവം' എന്ന ലേഖനത്തില്‍ കലിത എഴുതിയത്‌ തീര്‍ച്ചയായും ശരിയാണ്‌.യാത്ര കേവലം അനുഭവം എന്ന അവസ്ഥ വിട്ട്‌ ഒരു വിശ്വാസപ്രമാണം തന്നെ ആയിത്തീരുന്ന കാലമാണിത്‌.മതവും രാഷ്ട്രീയവും മാത്രമല്ല കലയും മനുഷ്യന്റെ ഏറ്റവും പുതിയ മാനസികാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വലിയൊരളവോളം പരാജയപ്പെടുകയും അവയ്‌ക്കെല്ലാം പകരമായി യാത്ര ഏറ്റവും വിശ്വസനീയവും സൗന്ദര്യപൂര്‍ണവും ജീവിതപ്രചോദകവുമായ ആത്മീയ/പ്രത്യയശാസ്‌ത്ര അനുഭവമായിത്തീരുകയും ചെയ്യുന്നു എന്ന തോന്നലില്‍ വളരെയേറെ പേര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ ജീവിതാവസ്ഥയുടെ മലയാളത്തിലെ ആദ്യത്തെ അടയാളപ്പെടുത്തലാണിത്‌.ഇതിനു മുമ്പ്‌ ഭാഷയിലുണ്ടായ യാത്രാവിവരണങ്ങളുടേതില്‍ ന്‌ിന്നെല്ലാം വ്യത്യസ്‌തമാണ്‌ ഈ പുസ്‌്‌തകം നിര്‍വഹിക്കുന്ന ധര്‍മം.

ചില ദൈവവിചാരങ്ങള്‍

1
ദൈവം ശലഭത്തെ പോലെയാണെന്നും
പടര്‍ന്നു പന്തലിച്ച മാമരത്തെ പോലെയാണെന്നും
ശാന്തമായ തടാകം പോലെയാണെന്നും
കളകളം പാടുന്ന കാട്ടാറ്‌ പോലെയാണെന്നും
താങ്കള്‍ പറയുന്നു
ദൈവം തീര്‍ത്ത പ്രകൃതിയില്‍
ഉപമകള്‍ പിന്നെയുമെത്രയോ ബാക്കിയുണ്ട്‌ സുഹൃത്തേ
ചീങ്കണ്ണിയുടെ പല്ല്‌ പോലെ
കഴുകന്റെ കണ്ണ്‌ പോലെ
കൊടുങ്കാറ്റിന്റെ കാലുകള്‍ പോലെ
പ്രളയം പോലെ...
2
ഇരുട്ടില്‍ കരഞ്ഞുകരഞ്ഞിരിക്കുന്ന മനുഷ്യനോട്‌
പുരോഹിതന്‍ ചോദിച്ചു:
"എന്താണ്‌ കുഞ്ഞേ നിന്നെ വേദനിപ്പിക്കുന്നത്‌?
ദൈവം സൃഷ്ടിച്ച ഈ ഭൂമിയില്‍
പരിഹാരമില്ലാത്തതായി ഒന്നുമില്ലല്ലോ?"
കരയുന്ന മനുഷ്യന്‍ കണ്ണീരിനിടയിലൂടെ പറഞ്ഞു:
"അച്ചോ,അച്ചന്‍ ദൈവം സൃഷ്ടിച്ച ഭൂമിയുടെ കാര്യമാണ്‌ പറയുന്നത്‌
എന്റെ ഭൂമിയോ,കഷ്ടം,ചെകുത്താന്‍ ഉണ്ടാക്കിയതാണ്‌.
3
ദൈവം എന്റെ വെള്ളംകോരിയോ വിറകുവെട്ടിയോ
സുഹൃത്തോ യജമാനനോ അല്ല
എന്റെ ഭക്ഷണം,വസ്‌ത്ര,പാര്‍പ്പിടം,ഇണ
എല്ലാം ഞാന്‍ തന്നെ കണ്ടെത്തുന്നു
എന്റെ വേദനകള്‍ ഞാന്‍ തന്നെ തിന്നുന്നു
എന്റെ മരണം ഞാന്‍ തന്നെ മരിക്കുന്നു.