Pages

Thursday, December 31, 2015

പുതുവർഷാശംസകൾ

ജനവരി 1 പിറക്കുമ്പോൾ ഇതാ,പുതിയൊരു വർഷം എന്ന ആവേശം,എന്തിന് അങ്ങനെയൊരു തോന്നൽ പോലും പല വർഷങ്ങളായി അനുഭ വപ്പെടാ റില്ല.ക്രിസ്മസ് ആഘോഷങ്ങൾ പ്രസരിപ്പിക്കുന്ന അനിർവചനീയമായ വികാരവും ഉന്മേഷവും  പങ്കുവെക്കാതായിട്ടും കുറച്ചു കാലമായി. എങ്കിലും ഒരു നക്ഷത്രവിളക്ക് കാണുമ്പോഴുള്ള അത്യാനന്ദം മുമ്പെന്ന പോലെ ഇന്നും അനുഭവിക്കുന്നു.ഒരു പക്ഷേ,എന്റെ പുതുവർഷം ആദ്യത്തെ നക്ഷത്രവിളക്ക് കാണുമ്പോൾ തന്നെ ആരംഭിക്കുന്നുണ്ടാവാം.ജനവരി 1 വരെയുള്ള കാത്തി രിപ്പ് എനിക്ക് ആവശ്യമായി വരുന്നുണ്ടാവില്ല.
എന്തായാലും അത് എന്റെ വ്യക്തി പരമായ കാര്യം.പുതുവർഷം തീർച്ചയായും പുതുവർഷം തന്നെ.എല്ലാവർക്കും,സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പരിചയമില്ലാത്തവർക്കും പുതുവർഷാശംസകൾ നേരുന്നു.കടന്നു പോയ വർഷം ജീവിതത്തിലേക്ക് ദു:ഖങ്ങളാണ് ഏറെയും കൊണ്ടുവന്നതെങ്കിൽ ഇനിയങ്ങോട്ട് കാര്യങ്ങൾ മറ്റൊരു ദിശയിൽ മുന്നേറട്ടെ.അതല്ലെങ്കിൽ കണ്ണുനീർക്കുത്തിൽ ഇടക്കിടെ ആഹ്ലാദത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾ ഉണ്ടാവുകയും അവ നിങ്ങൾക്ക് ഏത് ദുരനുഭവ ത്തെയും മറികടന്നു പോവാനുള്ള ഊർജം നൽകുകയും ചെയ്യട്ടെ.പോയ വർഷം ആഹ്ലാദാനുഭവങ്ങളുടെതായിരുന്നെങ്കിൽ അവയോട് ചാർച്ചയുള്ളവ വ്യത്യസ്തമായ അകക്കാമ്പോടെ ആവർത്തിക്കട്ടെ.എല്ലാ നന്മകളും നിങ്ങളോടൊപ്പമുണ്ടാവട്ടെ.

Tuesday, December 29, 2015

വ്യാഖ്യാനവ്യഥ

ഏത് ആശയത്തെയും സംഭവത്തെയും അതിന്റെ ചരിത്രപരതയും സാമൂഹ്യമാനങ്ങളും ചോർത്തിക്കളഞ്ഞ് എന്തിനെന്നില്ലാതെ വ്യഖ്യാനിക്കുകയോ വ്യാഖ്യാനിക്കുന്നതായി ഭാവിക്കുകയോ ആണ് ധൈഷണികതയുടെയും ദാർശനികതയുടെയും ലക്ഷണമെന്ന് കരുതുന്ന ചിലരുണ്ട്.ഇത്തരം വ്യാഖ്യാനങ്ങൾ 'ഓ,ഇങ്ങനെയൊക്കെ ചിന്തിച്ച് നേരം കളയുകയും ചെയ്യാമല്ലോ' എന്ന തോന്നലിനപ്പുറം ഒന്നും ഉൽപാദിപ്പിക്കുന്നില്ലെങ്കിൽ അതൊരു പാഴ്‌വേലയേ ആവുകയുള്ളൂ.ഗുരു പറയുന്ന ഏത് അസംബന്ധത്തിനും അർത്ഥവും അർത്ഥത്തിനപ്പുറമുള്ള അർത്ഥവുമൊക്കെ ഉണ്ടാക്കിയെടുക്കാൻ വിധിക്കപ്പെട്ട ശിഷ്യന്റെ/ശിഷ്യയുടെ സ്ഥാനത്ത് നി്ന്നുകൊടുക്കാൻ ആരാണ് താൽപര്യപ്പെടുക? അങ്ങനെ ആരെങ്കിലും താൽപര്യപ്പെടുന്നുവെങ്കിൽ അതിൽ അഭിമാനകരമായി എന്താണുള്ളത്?

Monday, December 28, 2015

ബ്രണ്ണൻ 125

3
ബ്രണ്ണൻ കോളേജ് നൂറ്റിരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന ലിറ്ററി ഫെസ്റ്റിവലിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് കവയിത്രി അരുന്ധതി സുബ്രഹ്മണ്യമായിരുന്നു.പൂർണാർത്ഥത്തിൽ മൗലികമെന്നോ അസാധാരണമെന്നോ പറയാനാവാത്ത ആശയങ്ങളെ തന്നെയും വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ  മനോഹരമായ സൗന്ദര്യാനുഭവങ്ങളുടെ തലത്തിലേക്കുയർത്തുന്ന സംസാരരീതിയാണ് കവിതാസംബന്ധിയായ സംവാദത്തിൽ അവർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ആ സംവാദം വളരെ സജീവവും ഫലപ്രദവുമായി.പതിഞ്ഞ ശബ്ദം വലിയ മുഴക്കങ്ങളായി മാറുന്ന ഇടം കൂടിയാണ് കവിത. നന്നേ നേർത്ത ശബ്ദത്തിലുള്ള ഒരു കവിതയും ചിലപ്പോൾ എവിടെയൊക്കെയോ വലിയ പ്രതിധ്വനികളുണ്ടാക്കിയെന്നു വരും.തന്നിലെ വൈരുധ്യങ്ങളെ മുഴുവൻ  കവിത അതിനകത്തുവെച്ചു തന്നെ പരിഹരിച്ച് സ്വച്ഛത കൈവരിക്കേണ്ടതില്ല.വായിക്കുന്നയാൾ ഈ വൈരുധ്യങ്ങളെ കരുതലോടെ പിന്തുടരുകയാണ് വേണ്ടത്.കവിത വിപ്‌ളവപരമാവുന്നത്,അതിനു മാത്രം സാധ്യമാവുന്ന രൂപം സ്വീകരിക്കുന്നതിലൂടെയാണ്.ഒരാശയത്തിന്,അനുഭവത്തിന് അത് നൽകുന്ന സവിശേഷമായ രൂപത്തിലൂടെയാണ് കവിത സ്വയം ന്യായീകരിക്കുന്നതും അതിന് അതിന്റെതുമാത്രമായ മൂല്യമുണ്ടെന്ന് വ്യക്തമാക്കുന്നതും.എഴുതപ്പെടുന്ന വാക്കുകൾ മാത്രമല്ല വാക്കുകൾക്കിടയിലെ മൗനവും കവിത നൽകുന്ന അനുഭവത്തിന്റെ ഭാഗമാണ്,അരുന്ധതി പറഞ്ഞു.

Sunday, December 27, 2015

ബ്രണ്ണൻ 125

2
സണ്ണി എം.കപിക്കാട്

1.ശ്രേണീകൃതമായ ഒരു വ്യവസ്ഥയാണ് ജാതി.അതു കാരണം ജാതി സൃഷ്ടിക്കുന്ന അസമത്വങ്ങളെ സാധാരണഗതിയിൽ മറികടന്നു പോവുക വിഷമകരമാണ്.
2.കീഴാളർ ശുദ്ധരാണ്.അവരെ അധികാരത്തിലേറ്റി തിന്മ പരിശീലിപ്പിക്കരുത് എന്ന വിചിത്രമായ ആശയം ഒരു കാലത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു.ദളിതരെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനുള്ള വിദ്യയായിരുന്നു അത്.
3.സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യം നടപ്പിലാക്കുമ്പോൾ  സവർണർ ന്യൂനപക്ഷമായിത്തീരും എന്ന് വ്യക്തമായി ബോധ്യപ്പെട്ട സന്ദർഭത്തിലാണ് കീഴാളരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാല ഹിന്ദുസമുദായം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.അതൊരു രാഷ്ട്രീയതന്ത്രം മാത്രമായിരുന്നു.
4.സംവരണത്തിന് എതിരെ സംസാരിക്കുന്ന സവർണർ സാധാരണ പറയാറുള്ള ഒരു കാര്യമുണ്ട് -ഞങ്ങളുടെ പൂർവികർ നിങ്ങളുടെ പൂർവികരോട് മോശമായി പെരുമാറി എന്നത് ശരി തന്നെ.പക്ഷേ,കാലം മാറി.ഇപ്പോൾ നമ്മളെല്ലാം സമന്മാരാണ്.ആ നിലക്ക്,സംവരണത്തിനു വേണ്ടി വാദിക്കുന്നതിൽ എന്താണ് യുക്തി? ഇന്ത്യൻ ജീവിത്തിൽ രാഷ്ട്രീയവും മാധ്യമ പ്രവർത്തനവും വൈദ്യപഠനുവമെല്ലാം ഉൾപ്പെടെയുള്ള അനേകം മേഖലകളിൽ അവസര സമത്വം യാഥാർത്ഥ്യമായി കഴിഞ്ഞിട്ടില്ലെന്ന് കണക്കുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.അതുകൊണ്ട് സംവരണമെന്നത് ഇപ്പോഴും തുടരുന്ന ജാതീയമായ അവഗണനക്കും അടിച്ചമർത്തലിനും എതിരെയുള്ള നീതിയുടെ പ്രയോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്.ജാതി വ്യത്യാസവും ജാതിയെ അടിസ്ഥാനമാക്കിയുള്ള അവസര നിഷേധവും ഇന്ത്യൻ സമൂഹം ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നു തന്നെയാണ്.അതൊരു പഴങ്കഥയല്ല.

ബ്രണ്ണൻ 125

ബ്രണ്ണൻ കോളേജ് നൂറ്റിരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി  തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിൽ ഡിസംബർ 20 മുതൽ നടന്നു വരുന്ന ബുക്‌ഫെയർ ആന്റ് ലിറ്റററി ഫെസ്റ്റിവൽ ഇന്ന് (ഡിസംബർ 27) സമാപിച്ചു.അരുന്ധതി സുബ്രഹ്മണ്യത്തിൽ ആരംഭിച്ച് അക്ബർ കക്കട്ടിലിൽ സമാപിച്ച ലിറ്റററി ഫെസ്റ്റിവലിൽ ഓരോ ദിവസവും വളരെ ശ്രദ്ധേയമായ അനേകം ആശയങ്ങളും ആലോചനകളും അവതരിപ്പിക്കപ്പെട്ടു.ബ്രണ്ണൻ കോളേജിൽ ഇപ്പോൾ സർവീ സിലുള്ളവരും റിട്ടയർ ചെയ്തവരുമായ അധ്യാപകർക്കു പുറമെ ചലച്ചിത്ര സംവിധായകൻ പി.എം.സതീഷ്,ചിത്രകാരൻ ഭാഗ്യനാഥൻ,സംവിധായിക ശ്രീബാല കെ.മേനോൻ,വീരാൻകുട്ടി, താഹ മാടായി,എ.സി.ശ്രീഹരി,ദിലീ പ്‌മേനോൻ,ടി.പി.രാജീവൻ,എൻ.ശശിധരൻ,എൻ.പി.രാജേന്ദ്രൻ,കെ.ബാലകൃഷ്ണൻ .സണ്ണി എം.കപിക്കാട്.നിസാർ അഹമ്മദ്,സൗമ്യസാജൻ, എം.രാഘവൻ ,എ.വി.ശ്രീ കുമാർ,എം.ടി.അൻസാരി,കെ.എൻ.അജോയ് കുമാർ,കെ.വി.കുഞ്ഞി കൃഷ്ണൻ,സിവിക് ചന്ദ്രൻ,സോമശേഖരൻ.ടി.വി.മധു,കെ.കെ മാരാർ,എം. എൻ. കാരശ്ശേരി,എം.മോഹനൻ,എ.വത്സലൻ,കെപി.റജീന.റീമ കല്ലിങ്കൽ,ഷ ബാസ് അമൻ,എം.പി.രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം ഏഴ് ദിവസങ്ങളി ലായി നടന്ന പരിപാടികളിൽ സംസാരിച്ചു.ഇവിടെ നടന്ന മുഴുവൻ പ്രസംഗങ്ങളും എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല.കേട്ടവയിൽ ചിലത് ഓർമയിൽ നിന്ന് മിക്കവാറും മാഞ്ഞുപോവുകയും ചെയ്തു.ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്ന ഏതാനും പ്രസംഗങ്ങളിലെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം രണ്ടുമൂന്ന് ഭാഗങ്ങളിലായി സംഗ്രഹിച്ചെഴുതുകയാണ്.
1
കെ.വി.കുഞ്ഞികൃഷ്ണൻ
കേവലമായ പ്രയോജനവാദം യഥാർത്ഥവിദ്യാഭ്യാസത്തെ തകർത്തു കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോയ്‌ക്കൊ ണ്ടിരിക്കുന്നത്.സാങ്കേതിക വിദ്യകളുടെയും ബിസിനസ് സയൻസിന്റെയും മാത്രം പഠനം മതി മാനവിക വിഷയങ്ങളും സാഹിത്യവുമൊന്നും പഠിപ്പി ക്കേണ്ടതില്ല എന്ന വാദം വിദ്യാഭ്യാസത്തിന്റെ സ്പിരിറ്റിനു തന്നെ വിരുദ്ധ മാണ്.നേരിട്ടുള്ളതും സുതാര്യവുമായ പ്രയോജനം എന്ന ഒരേയൊരു പരിഗണനയുടെ കണ്ണിലൂടെ നോക്കിയാൽ മനസ്സിലാക്കാൻ പറ്റാത്ത പലതും വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ നേടുന്നുണ്ട്.അവയിൽ പലതും മറ്റ് ജീവികൾക്ക് ആവശ്യമില്ലാത്തതും മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവുമാണ്.
ഇനി മാർക്കറ്റബിലിറ്റി എന്ന മാനദണ്ഡം വെച്ചുവേണം ഒരു വിഷയത്തിന്റെ മൂല്യം നിർണയിക്കാൻ എന്ന നിലപാട് ശരിയാണെന്നു തന്നെ വെക്കുക.അപ്പോഴും മാനവിക വിഷയങ്ങളും സാഹിത്യവും പിന്നിലാണെന്ന് സ്ഥാപിക്കാനാവില്ല.ലോകത്ത് ഉൽപാദിപ്പിക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന അറിവിന്റെ ഗണ്യമായ ഒരു ഭാഗം മാനവിക വിഷയങ്ങളും സാഹിത്യവുമായി ബന്ധപ്പെട്ടതാണ്.ഇക്കാര്യം പലരും മനസ്സിലാക്കിയിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.
സാങ്കേതിക വിദ്യക്ക് പ്രാമാണ്യം കൽപിക്കുന്നതു കാരണം ഇന്റർ നെറ്റ് വഴി ലഭ്യമാവുന്ന അറിവ് കുറ്റമറ്റതാണെന്ന് യുവജനങ്ങളിൽ പലരും കരുതി പ്പോരുന്നുണ്ട്.ഉയർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിനിമയം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മാത്രം വിഡ്ഡിത്തങ്ങൾ അറിവിന്റെ പദവിയിലേക്ക് ഉയർത്തപ്പെടുകയില്ല.ഇക്കാര്യം ഓർത്തുകൊ ണ്ടേയി രിക്കാനുള്ള ബൗദ്ധിക ജാഗ്രത സൂക്ഷിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ചിന്തയുടെ ശരിയായ വഴിയിലൂടെ മുന്നോട്ട് പോവാനാവൂ.