Pages

Thursday, December 31, 2015

പുതുവർഷാശംസകൾ

ജനവരി 1 പിറക്കുമ്പോൾ ഇതാ,പുതിയൊരു വർഷം എന്ന ആവേശം,എന്തിന് അങ്ങനെയൊരു തോന്നൽ പോലും പല വർഷങ്ങളായി അനുഭ വപ്പെടാ റില്ല.ക്രിസ്മസ് ആഘോഷങ്ങൾ പ്രസരിപ്പിക്കുന്ന അനിർവചനീയമായ വികാരവും ഉന്മേഷവും  പങ്കുവെക്കാതായിട്ടും കുറച്ചു കാലമായി. എങ്കിലും ഒരു നക്ഷത്രവിളക്ക് കാണുമ്പോഴുള്ള അത്യാനന്ദം മുമ്പെന്ന പോലെ ഇന്നും അനുഭവിക്കുന്നു.ഒരു പക്ഷേ,എന്റെ പുതുവർഷം ആദ്യത്തെ നക്ഷത്രവിളക്ക് കാണുമ്പോൾ തന്നെ ആരംഭിക്കുന്നുണ്ടാവാം.ജനവരി 1 വരെയുള്ള കാത്തി രിപ്പ് എനിക്ക് ആവശ്യമായി വരുന്നുണ്ടാവില്ല.
എന്തായാലും അത് എന്റെ വ്യക്തി പരമായ കാര്യം.പുതുവർഷം തീർച്ചയായും പുതുവർഷം തന്നെ.എല്ലാവർക്കും,സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പരിചയമില്ലാത്തവർക്കും പുതുവർഷാശംസകൾ നേരുന്നു.കടന്നു പോയ വർഷം ജീവിതത്തിലേക്ക് ദു:ഖങ്ങളാണ് ഏറെയും കൊണ്ടുവന്നതെങ്കിൽ ഇനിയങ്ങോട്ട് കാര്യങ്ങൾ മറ്റൊരു ദിശയിൽ മുന്നേറട്ടെ.അതല്ലെങ്കിൽ കണ്ണുനീർക്കുത്തിൽ ഇടക്കിടെ ആഹ്ലാദത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾ ഉണ്ടാവുകയും അവ നിങ്ങൾക്ക് ഏത് ദുരനുഭവ ത്തെയും മറികടന്നു പോവാനുള്ള ഊർജം നൽകുകയും ചെയ്യട്ടെ.പോയ വർഷം ആഹ്ലാദാനുഭവങ്ങളുടെതായിരുന്നെങ്കിൽ അവയോട് ചാർച്ചയുള്ളവ വ്യത്യസ്തമായ അകക്കാമ്പോടെ ആവർത്തിക്കട്ടെ.എല്ലാ നന്മകളും നിങ്ങളോടൊപ്പമുണ്ടാവട്ടെ.

Tuesday, December 29, 2015

വ്യാഖ്യാനവ്യഥ

ഏത് ആശയത്തെയും സംഭവത്തെയും അതിന്റെ ചരിത്രപരതയും സാമൂഹ്യമാനങ്ങളും ചോർത്തിക്കളഞ്ഞ് എന്തിനെന്നില്ലാതെ വ്യഖ്യാനിക്കുകയോ വ്യാഖ്യാനിക്കുന്നതായി ഭാവിക്കുകയോ ആണ് ധൈഷണികതയുടെയും ദാർശനികതയുടെയും ലക്ഷണമെന്ന് കരുതുന്ന ചിലരുണ്ട്.ഇത്തരം വ്യാഖ്യാനങ്ങൾ 'ഓ,ഇങ്ങനെയൊക്കെ ചിന്തിച്ച് നേരം കളയുകയും ചെയ്യാമല്ലോ' എന്ന തോന്നലിനപ്പുറം ഒന്നും ഉൽപാദിപ്പിക്കുന്നില്ലെങ്കിൽ അതൊരു പാഴ്‌വേലയേ ആവുകയുള്ളൂ.ഗുരു പറയുന്ന ഏത് അസംബന്ധത്തിനും അർത്ഥവും അർത്ഥത്തിനപ്പുറമുള്ള അർത്ഥവുമൊക്കെ ഉണ്ടാക്കിയെടുക്കാൻ വിധിക്കപ്പെട്ട ശിഷ്യന്റെ/ശിഷ്യയുടെ സ്ഥാനത്ത് നി്ന്നുകൊടുക്കാൻ ആരാണ് താൽപര്യപ്പെടുക? അങ്ങനെ ആരെങ്കിലും താൽപര്യപ്പെടുന്നുവെങ്കിൽ അതിൽ അഭിമാനകരമായി എന്താണുള്ളത്?

Monday, December 28, 2015

ബ്രണ്ണൻ 125

3
ബ്രണ്ണൻ കോളേജ് നൂറ്റിരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന ലിറ്ററി ഫെസ്റ്റിവലിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് കവയിത്രി അരുന്ധതി സുബ്രഹ്മണ്യമായിരുന്നു.പൂർണാർത്ഥത്തിൽ മൗലികമെന്നോ അസാധാരണമെന്നോ പറയാനാവാത്ത ആശയങ്ങളെ തന്നെയും വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ  മനോഹരമായ സൗന്ദര്യാനുഭവങ്ങളുടെ തലത്തിലേക്കുയർത്തുന്ന സംസാരരീതിയാണ് കവിതാസംബന്ധിയായ സംവാദത്തിൽ അവർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ആ സംവാദം വളരെ സജീവവും ഫലപ്രദവുമായി.പതിഞ്ഞ ശബ്ദം വലിയ മുഴക്കങ്ങളായി മാറുന്ന ഇടം കൂടിയാണ് കവിത. നന്നേ നേർത്ത ശബ്ദത്തിലുള്ള ഒരു കവിതയും ചിലപ്പോൾ എവിടെയൊക്കെയോ വലിയ പ്രതിധ്വനികളുണ്ടാക്കിയെന്നു വരും.തന്നിലെ വൈരുധ്യങ്ങളെ മുഴുവൻ  കവിത അതിനകത്തുവെച്ചു തന്നെ പരിഹരിച്ച് സ്വച്ഛത കൈവരിക്കേണ്ടതില്ല.വായിക്കുന്നയാൾ ഈ വൈരുധ്യങ്ങളെ കരുതലോടെ പിന്തുടരുകയാണ് വേണ്ടത്.കവിത വിപ്‌ളവപരമാവുന്നത്,അതിനു മാത്രം സാധ്യമാവുന്ന രൂപം സ്വീകരിക്കുന്നതിലൂടെയാണ്.ഒരാശയത്തിന്,അനുഭവത്തിന് അത് നൽകുന്ന സവിശേഷമായ രൂപത്തിലൂടെയാണ് കവിത സ്വയം ന്യായീകരിക്കുന്നതും അതിന് അതിന്റെതുമാത്രമായ മൂല്യമുണ്ടെന്ന് വ്യക്തമാക്കുന്നതും.എഴുതപ്പെടുന്ന വാക്കുകൾ മാത്രമല്ല വാക്കുകൾക്കിടയിലെ മൗനവും കവിത നൽകുന്ന അനുഭവത്തിന്റെ ഭാഗമാണ്,അരുന്ധതി പറഞ്ഞു.

Sunday, December 27, 2015

ബ്രണ്ണൻ 125

2
സണ്ണി എം.കപിക്കാട്

1.ശ്രേണീകൃതമായ ഒരു വ്യവസ്ഥയാണ് ജാതി.അതു കാരണം ജാതി സൃഷ്ടിക്കുന്ന അസമത്വങ്ങളെ സാധാരണഗതിയിൽ മറികടന്നു പോവുക വിഷമകരമാണ്.
2.കീഴാളർ ശുദ്ധരാണ്.അവരെ അധികാരത്തിലേറ്റി തിന്മ പരിശീലിപ്പിക്കരുത് എന്ന വിചിത്രമായ ആശയം ഒരു കാലത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു.ദളിതരെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനുള്ള വിദ്യയായിരുന്നു അത്.
3.സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യം നടപ്പിലാക്കുമ്പോൾ  സവർണർ ന്യൂനപക്ഷമായിത്തീരും എന്ന് വ്യക്തമായി ബോധ്യപ്പെട്ട സന്ദർഭത്തിലാണ് കീഴാളരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാല ഹിന്ദുസമുദായം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.അതൊരു രാഷ്ട്രീയതന്ത്രം മാത്രമായിരുന്നു.
4.സംവരണത്തിന് എതിരെ സംസാരിക്കുന്ന സവർണർ സാധാരണ പറയാറുള്ള ഒരു കാര്യമുണ്ട് -ഞങ്ങളുടെ പൂർവികർ നിങ്ങളുടെ പൂർവികരോട് മോശമായി പെരുമാറി എന്നത് ശരി തന്നെ.പക്ഷേ,കാലം മാറി.ഇപ്പോൾ നമ്മളെല്ലാം സമന്മാരാണ്.ആ നിലക്ക്,സംവരണത്തിനു വേണ്ടി വാദിക്കുന്നതിൽ എന്താണ് യുക്തി? ഇന്ത്യൻ ജീവിത്തിൽ രാഷ്ട്രീയവും മാധ്യമ പ്രവർത്തനവും വൈദ്യപഠനുവമെല്ലാം ഉൾപ്പെടെയുള്ള അനേകം മേഖലകളിൽ അവസര സമത്വം യാഥാർത്ഥ്യമായി കഴിഞ്ഞിട്ടില്ലെന്ന് കണക്കുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.അതുകൊണ്ട് സംവരണമെന്നത് ഇപ്പോഴും തുടരുന്ന ജാതീയമായ അവഗണനക്കും അടിച്ചമർത്തലിനും എതിരെയുള്ള നീതിയുടെ പ്രയോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്.ജാതി വ്യത്യാസവും ജാതിയെ അടിസ്ഥാനമാക്കിയുള്ള അവസര നിഷേധവും ഇന്ത്യൻ സമൂഹം ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നു തന്നെയാണ്.അതൊരു പഴങ്കഥയല്ല.

ബ്രണ്ണൻ 125

ബ്രണ്ണൻ കോളേജ് നൂറ്റിരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി  തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിൽ ഡിസംബർ 20 മുതൽ നടന്നു വരുന്ന ബുക്‌ഫെയർ ആന്റ് ലിറ്റററി ഫെസ്റ്റിവൽ ഇന്ന് (ഡിസംബർ 27) സമാപിച്ചു.അരുന്ധതി സുബ്രഹ്മണ്യത്തിൽ ആരംഭിച്ച് അക്ബർ കക്കട്ടിലിൽ സമാപിച്ച ലിറ്റററി ഫെസ്റ്റിവലിൽ ഓരോ ദിവസവും വളരെ ശ്രദ്ധേയമായ അനേകം ആശയങ്ങളും ആലോചനകളും അവതരിപ്പിക്കപ്പെട്ടു.ബ്രണ്ണൻ കോളേജിൽ ഇപ്പോൾ സർവീ സിലുള്ളവരും റിട്ടയർ ചെയ്തവരുമായ അധ്യാപകർക്കു പുറമെ ചലച്ചിത്ര സംവിധായകൻ പി.എം.സതീഷ്,ചിത്രകാരൻ ഭാഗ്യനാഥൻ,സംവിധായിക ശ്രീബാല കെ.മേനോൻ,വീരാൻകുട്ടി, താഹ മാടായി,എ.സി.ശ്രീഹരി,ദിലീ പ്‌മേനോൻ,ടി.പി.രാജീവൻ,എൻ.ശശിധരൻ,എൻ.പി.രാജേന്ദ്രൻ,കെ.ബാലകൃഷ്ണൻ .സണ്ണി എം.കപിക്കാട്.നിസാർ അഹമ്മദ്,സൗമ്യസാജൻ, എം.രാഘവൻ ,എ.വി.ശ്രീ കുമാർ,എം.ടി.അൻസാരി,കെ.എൻ.അജോയ് കുമാർ,കെ.വി.കുഞ്ഞി കൃഷ്ണൻ,സിവിക് ചന്ദ്രൻ,സോമശേഖരൻ.ടി.വി.മധു,കെ.കെ മാരാർ,എം. എൻ. കാരശ്ശേരി,എം.മോഹനൻ,എ.വത്സലൻ,കെപി.റജീന.റീമ കല്ലിങ്കൽ,ഷ ബാസ് അമൻ,എം.പി.രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം ഏഴ് ദിവസങ്ങളി ലായി നടന്ന പരിപാടികളിൽ സംസാരിച്ചു.ഇവിടെ നടന്ന മുഴുവൻ പ്രസംഗങ്ങളും എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല.കേട്ടവയിൽ ചിലത് ഓർമയിൽ നിന്ന് മിക്കവാറും മാഞ്ഞുപോവുകയും ചെയ്തു.ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്ന ഏതാനും പ്രസംഗങ്ങളിലെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം രണ്ടുമൂന്ന് ഭാഗങ്ങളിലായി സംഗ്രഹിച്ചെഴുതുകയാണ്.
1
കെ.വി.കുഞ്ഞികൃഷ്ണൻ
കേവലമായ പ്രയോജനവാദം യഥാർത്ഥവിദ്യാഭ്യാസത്തെ തകർത്തു കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോയ്‌ക്കൊ ണ്ടിരിക്കുന്നത്.സാങ്കേതിക വിദ്യകളുടെയും ബിസിനസ് സയൻസിന്റെയും മാത്രം പഠനം മതി മാനവിക വിഷയങ്ങളും സാഹിത്യവുമൊന്നും പഠിപ്പി ക്കേണ്ടതില്ല എന്ന വാദം വിദ്യാഭ്യാസത്തിന്റെ സ്പിരിറ്റിനു തന്നെ വിരുദ്ധ മാണ്.നേരിട്ടുള്ളതും സുതാര്യവുമായ പ്രയോജനം എന്ന ഒരേയൊരു പരിഗണനയുടെ കണ്ണിലൂടെ നോക്കിയാൽ മനസ്സിലാക്കാൻ പറ്റാത്ത പലതും വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ നേടുന്നുണ്ട്.അവയിൽ പലതും മറ്റ് ജീവികൾക്ക് ആവശ്യമില്ലാത്തതും മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവുമാണ്.
ഇനി മാർക്കറ്റബിലിറ്റി എന്ന മാനദണ്ഡം വെച്ചുവേണം ഒരു വിഷയത്തിന്റെ മൂല്യം നിർണയിക്കാൻ എന്ന നിലപാട് ശരിയാണെന്നു തന്നെ വെക്കുക.അപ്പോഴും മാനവിക വിഷയങ്ങളും സാഹിത്യവും പിന്നിലാണെന്ന് സ്ഥാപിക്കാനാവില്ല.ലോകത്ത് ഉൽപാദിപ്പിക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന അറിവിന്റെ ഗണ്യമായ ഒരു ഭാഗം മാനവിക വിഷയങ്ങളും സാഹിത്യവുമായി ബന്ധപ്പെട്ടതാണ്.ഇക്കാര്യം പലരും മനസ്സിലാക്കിയിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.
സാങ്കേതിക വിദ്യക്ക് പ്രാമാണ്യം കൽപിക്കുന്നതു കാരണം ഇന്റർ നെറ്റ് വഴി ലഭ്യമാവുന്ന അറിവ് കുറ്റമറ്റതാണെന്ന് യുവജനങ്ങളിൽ പലരും കരുതി പ്പോരുന്നുണ്ട്.ഉയർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിനിമയം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മാത്രം വിഡ്ഡിത്തങ്ങൾ അറിവിന്റെ പദവിയിലേക്ക് ഉയർത്തപ്പെടുകയില്ല.ഇക്കാര്യം ഓർത്തുകൊ ണ്ടേയി രിക്കാനുള്ള ബൗദ്ധിക ജാഗ്രത സൂക്ഷിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ചിന്തയുടെ ശരിയായ വഴിയിലൂടെ മുന്നോട്ട് പോവാനാവൂ.

Sunday, November 29, 2015

വാർധക്യം- ഒരു വിപരീത വിചാരം

ഓർമകളുടെ സൂക്ഷിപ്പുകേന്ദ്രത്തിലേക്കുള്ള വഴിയിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ മനുഷ്യൻ അത് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ഭാവനാനിർമിതമായ ഓർമകളിലൂടെയാണ്,സ്വയം സൃഷ്ടിച്ചെടുക്കുന്ന കഥകളിലൂടെയാണ്. സങ്കൽപത്തിൽ അനുഭവങ്ങളെ നിർമിച്ചെടുക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെടുന്നതും സ്മൃതിനാശവും ഒന്നു തന്നെ. സുഖകരമല്ലാത്ത അനുഭവങ്ങളുടെ ആവർത്തനവും പെരുപ്പവും സൃഷ്ടിക്കുന്ന മരവിപ്പാണ് ഏറ്റവും ഭയാനകമായ അവസ്ഥ.ഒരു കുട്ടിയുടെ അറിവില്ലായ്കയും നിഷ്‌കളങ്കതയും ജിജ്ഞാസയും പൂർണമായും കൈമോശം  വന്നു കഴിഞ്ഞാൽ വാർധക്യം അതിന്റെ മൂർധന്യത്തിലെത്തി,മരണം വളരെ അടുത്തെത്തി.പ്രായമായി എന്നതുകൊണ്ടു മാത്രം ഒരാൾ ആഘട്ടത്തിൽ എത്തിച്ചേരുകയില്ല.ഞാൻ പാബ്ലോ നെരൂദയുടെ വാക്കുകൾ ഓർമിക്കുന്നു:
I don't believe in age
All old people carry in their eyes
a child (Ode to Age)                                                                                                     28/11/2015

Thursday, November 26, 2015

വിപണിയുടെ വിദ്യാഭ്യാസദർശനം

പോസ്റ്റ്‌മോഡേണിസം ഒരു ഇസമല്ല,ഒരവസ്ഥയുടെ പേരാണ് എന്ന് നേരത്തേ പറയപ്പെട്ടിട്ടുണ്ട്.ആ അവസ്ഥയുടെ ഉൽപന്നമായ മനോഭാവത്തിന്റെ പല പ്രത്യേകതകളിൽ ഒന്ന് ഏതനുഭവത്തെയും ഉപരിപ്ലവമായും അതിന്റെ താത്കാലികതയിൽ ഊന്നിക്കൊണ്ടും മാത്രം സ്വീകരിക്കുക എന്നതാണ്.അങ്ങനെയൊരു സമീപനരീതി ഉള്ളവരെയാണ് മാർക്കറ്റിന് ആവശ്യം.ഒരു താൽപര്യമോ സൗന്ദര്യസങ്കൽപമോ ജീവിതസസമീപനമോ ദീർഘകാലത്തേക്ക് യാതൊരു മാറ്റവുമില്ലാതെ നിലനിന്നാൽ വിപണി മന്ദഗതിയിലാവും.അതുകൊണ്ട് ഒന്നിനെയും ഗൗരവത്തിലെടുക്കാത്ത,അതേ സമയം പലതിലും മാറിമാറി താൽപര്യം ഭാവിക്കുന്ന കേവല ഉപഭോക്താക്കളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക വിപണിയുടെ ആവശ്യമാണ്.ഈ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതിൽ വിദ്യാഭ്യാസത്തിനും അതിന്റേതായ പങ്ക് നിർവഹിക്കാനുണ്ട് എന്ന് കരുതുന്നവരുടെ വിദ്യാഭ്യാസദർശനമാണോ നമുക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന സംശയം തീർച്ചയായും പ്രസക്തമാണ്.പുതിയ കാലത്തെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി കഴിയുമ്പോഴേക്കു തന്നെ പല വിഷയങ്ങളെ കുറിച്ചും ധൈര്യസമേതം സംസാരിക്കാൻ പ്രാപ്തി നേടുന്നു എന്നത് വലിയൊരു നേട്ടമായി അവതരിപ്പിക്കുന്നത് യുക്തിഭദ്രമല്ല. ചില വിദേശരാജ്യങ്ങളിൽ പ്രശ്‌നാധിഷ്ഠിത പഠനത്തിന്റെ വഴിയിലൂടെ പോയ വിദ്യാർത്ഥികൾ എന്തുനേടി എന്നതിനെ കുറിച്ച്  പഠനം നടത്തിയ ഗവേഷകരിൽ ചിലർ കണ്ടെത്തിയ കാര്യം ഇതാണ്: performance very high,learning of concepts zero.

Thursday, November 19, 2015

നിലവാരത്തകർച്ചയുടെ പ്രശ്‌നം

കഴിഞ്ഞ രണ്ട് ദശകക്കാലത്തിനിടയിൽ കേരളത്തിലെ വിദ്യാർത്ഥികളുടെ നിലവാരത്തിന് (അക്ഷരജ്ഞാനം മുതൽ ആശയഗ്രഹണം വരെയുള്ള കാര്യങ്ങളിൽ )ഒരു തകർച്ചയും സംഭവിച്ചിട്ടില്ലെന്നും അവരുടെ അവസ്ഥ പഴയകാല വിദ്യാർത്ഥികളുടെതിനെ അപേക്ഷിച്ച് വളരെ മെച്ചമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നവർ പലരുണ്ട്. ഉയർന്ന കൾച്ചറൽ കാപ്പിറ്റൽ ഉള്ളവരായി പറഞ്ഞുവരുന്ന ജാതിവിഭാഗങ്ങളിൽ പെടാത്തവർക്ക്  അധ്യാപക സമൂഹത്തിൽ അംഗബലം  വർധിച്ചതുകൊണ്ട് ഉണ്ടായ തെറ്റിദ്ധാരണ മാത്രമാണ്  വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയെ കുറിച്ചുള്ള വിലാപമായി ഉയരുന്നത് എന്ന് വാദിക്കുന്നവർ വരെ കൂട്ടത്തിലുണ്ട്.സാങ്കേതിക വിദ്യയുടെ വളർച്ചയും കേരളീയരിൽ വലിയൊരു വിഭാഗത്തിന്റെ സാമ്പത്തികസ്ഥിതിയിൽ  ഉണ്ടായ അനുകൂല മാറ്റങ്ങളും കാരണം മൊബൈൽ ഫോൺ,ക്യാമറ,സ്‌കൂട്ടർ മുതൽ കാറ് വരെയുള്ള വാഹനങ്ങൾ ഇവയൊക്കെ ഉപയോഗിക്കാൻ ചെറുപ്രായം മുതൽക്കേ പരിശീലനം നേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.ടി.വി കാണലും  ഇന്റർനെറ്റിന്റെ വിനിയോഗവും വളരെയേറെപ്പേരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നതുകൊണ്ട് ലോകവിവരങ്ങൾ അറിയുന്നതിന് ഗതിവേഗമേറിയിട്ടുണ്ട്.. ജീവിതായോധനത്തിൽ ഏത് ആയുധമേന്തണം,അത് എപ്പോൾ ,എങ്ങനെ ഉപയോഗിക്കണം എന്ന് കുട്ടികളിൽ കുറെയേറെപ്പേർ  നേരത്തെ ആലോചിച്ചുതുടങ്ങുന്നുമുണ്ട്.ഇതിനെയെല്ലാം നിലവാരനിർണയനത്തിന് പരിഗണിക്കണമെന്ന് കരുതുന്നവർക്ക് അങ്ങനെ ചെയ്യാം.പക്ഷേ,ഈ വക സംഗതികൾ സ്‌കൂൾ/കോളേജ് വിദ്യാഭ്യാസത്തിന്റെ കണക്കിൽ പെടുത്താമോ?,വിദ്യാർത്ഥികളും യുവജനങ്ങളും ഈ വക ജ്ഞാനം ആർജിക്കുന്നതിൽ അധ്യാപകർക്കും പാഠപുസ്തകങ്ങൾക്കും എന്ത് പങ്കുണ്ട്? ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുതിയ നേട്ടങ്ങൾക്കു പിന്നിൽ ആ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പഠനഗവേഷണങ്ങളും കഠിനാധ്വാനവും ഉണ്ട്. ആ നേട്ടങ്ങളുടെ ഫലമായി വിപണിയിലേക്കും അതുവഴി ജനജീവിതത്തിലേക്കും കടന്നുവരുന്ന ഉൽപന്നങ്ങളും ഭൗതിക സൗകര്യങ്ങളുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കലാണോ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം?പാഠപുസ്തകങ്ങളും അധ്യാപനവും ഇല്ലെങ്കിലും അതൊക്കെ നടന്നുപോവില്ലേ? വിദ്യാഭ്യാസത്തെ കുറിച്ച് ഗൗരവമായി ആലോചിക്കാൻ തയ്യാറുള്ളവർ ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും ഉത്തരം തിരയേണ്ടതുണ്ട്.

Sunday, November 15, 2015

വർണാന്ധത

ചുകപ്പിനെ പച്ചയെന്നും നീലയെ മഞ്ഞയെന്നുമൊക്കെ മാറ്റിപ്പറയുന്ന രോഗം ബാധിച്ചിരിക്കുന്നു സോമേട്ടന്.അതിനെയാണത്രെ വർണാന്ധത എന്നു പറയുന്നത്.ജനിതകകാരണങ്ങൾ,കണ്ണിന് പറ്റിയ സാരമായ പരിക്ക്,മസ്തിഷ്‌ക്കത്തിന്റെ ചില ഭാഗങ്ങൾക്ക്  സംഭവിച്ച ക്ഷയം ഇങ്ങനെ പലതും വർണാന്ധത വരുത്താം.ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ, സോമേട്ടനെ കാണുമ്പോൾ  രാഷ്ട്രീയക്കാർ പലരും ഭയന്നകലുന്നതെന്തുകൊണ്ടെന്നു മാത്രം എന്തോ ആർക്കും  പിടി കിട്ടുന്നില്ല.

Monday, November 2, 2015

ഉണരേണ്ടത് മതേതര രാഷ്ട്രീയ പാർട്ടികൾ

ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യക്കാർ പരാജയപ്പെടില്ല.ഹിംസയുടെ ഏറ്റവും കടുത്ത പ്രയോഗങ്ങൾ കൊണ്ട് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ഒരു ജനതയെ മുഴുവൻ കാൽക്കീഴിലാക്കാനുള്ള തങ്ങളുടെ ശ്രമം ഹിന്ദു വർഗീയവാദികൾക്ക് വളരെ വേഗം അവസാനിപ്പിക്കേണ്ടി വരും.കൂടെ നിന്നവർ കൂട്ടത്തോടെ തങ്ങളെ ഉപേക്ഷിച്ച് പോവുകയാണെന്ന് അവർക്ക് ബോധ്യപ്പെടാൻ ഇനി അധികം താമസമുണ്ടാവില്ല.മതേതരപ്പാർട്ടികൾ ഈ ഘട്ടത്തിൽ എത്രത്തോളം ഗൗരവബോധത്തോടെ പെരുമാറുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.തിരഞ്ഞെടുപ്പ് വിജയം ലാക്കാക്കി ഓരോ കേന്ദ്രത്തിലും സ്വാധീനമുള്ള ജാതിമത ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിന് ഇനിയെങ്കിലും അവർ പൂർണ വിരാമമിടണം.ഏത് സാഹചര്യത്തിലും തങ്ങൾ മതേതതരത്വം കൈവിടില്ലെന്ന് അവർ ഒരു സംശയത്തിനും ഇട നൽകാത്ത വിധത്തിൽ ബോധ്യപ്പെടുത്തണം.കാര്യങ്ങളെ വേണ്ടുംവിധം തിരിച്ചറിയാനുള്ള ബൗദ്ധിക വളർച്ചയും വിവേചന ശേഷിയും നേടിക്കഴിഞ്ഞവർ ഇപ്പോൾ നമ്മുടെ പൗരസമൂഹത്തിൽ ന്യൂനപക്ഷമല്ല.അവരെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു.ഇക്കാര്യം പൂർണ മനസ്സോടെ അംഗീകരിക്കാൻ ഇടതുപക്ഷക്കാരും കോൺഗ്രസ്സുകാരുമെല്ലാം തയ്യാറാവണം.അത് സംഭവിക്കുന്നില്ലെങ്കിൽ അതിന്റെ നേട്ടം വർഗീയശക്തികൾക്കായിരിക്കും.

Sunday, November 1, 2015

അൽപം രാഷ്ട്രീയ വിചാരം

ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഓരോ പൊതുപ്രശ്‌നത്തെ കുറിച്ചും അതാതിന്റെതായ നിലപാടുണ്ട്;രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച് വ്യത്യസ്തമായ സങ്കൽപമുണ്ട്.പക്ഷേ,ജനങ്ങൾ അതൊന്നും കാര്യമായി കണക്കിലെടുക്കുന്നതായി കാണുന്നില്ല.പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് തോന്നിയതും മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒരു ചെറുലേഖനമായി എഴുതിയതുമായ കാര്യം ആവർത്തിക്കാം.രാഷ്ട്രീയത്തിന് കേരളത്തിൽ ഹിന്ദുമതത്തിലെ ജാതിയുടെ സ്വഭാവമാണുള്ളത്.ഒരു ജാതിയിൽ ജനിച്ച ആൾ മരിക്കും വരെ ആ ജാതിയിൽ തന്നെ.രാഷ്ട്രീയവും അതുപോലെയാണ്.അച്ഛൻ കമ്യൂണിസ്റ്റാണെങ്കിൽ മകനും മകളും കമ്യൂണിസ്റ്റ്.അച്ഛൻ കോൺഗ്രസ്സുകാരനെങ്കിൽ മകനും മകളും കോൺഗ്രസ്.പൊതുവെ അതാണ് സ്ഥിതി.( ഇപ്പോഴും പല തലങ്ങളിലും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹമായതുകൊണ്ട് അമ്മയുടെ രാഷ്ട്രീയത്തിന് വലിയ പരിഗണന കിട്ടാറില്ല.)നന്നേ കുറച്ചു പേരുടെ കാര്യത്തിലേ മാറ്റം വരാറുള്ളൂ.
ദൈനംദിന ജീവിതത്തിൽ ആളുകൾ സ്വന്തം ജാതിയെ പറ്റിയോ മറ്റുള്ളവരുടെ ജാതിയെ പറ്റിയോ കാര്യമായി ആലോചിക്കാറില്ല.ആചാരാനുഷ്ഠാനങ്ങൾ,കുടുംബത്തിനകത്തെ ചില ചടങ്ങുകൾ,സർക്കാറിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ  തുടങ്ങിയവയുടെ സന്ദർഭങ്ങളിലേ ജാതിചിന്ത കടന്നു വരികയുള്ളൂ.അതും ഗൗരവത്തിലുള്ള ആലോചന എന്നു പറയാനില്ല.ആ പ്രത്യേക സന്ദർഭം കടന്നുപോകുന്നതോടെ ജാതിവിചാരവും കടന്നുപോകും.രാഷ്ട്രീയത്തിന്റെ കാര്യം അങ്ങനെയാണെന്ന് പറയാനാവില്ല.ഒരു വ്യക്തിയുടെ ആലോചനയിൽ രാഷ്ട്രീയം ഇടം നേടുന്ന സന്ദർഭങ്ങൾ പലതാണ്.പക്ഷേ,രാഷ്ട്രീയം പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യത്തിന്റെ തലത്തിലൊന്നുമല്ല,  മിക്കവാറും ജാതിബന്ധം പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.അതുകൊണ്ടാണ് താൻ കൂറ് പ്രഖ്യാപിച്ചിട്ടുള്ള പാർട്ടി എന്ത് തെറ്റ് ചെയ്താലും യാതൊരു ചാഞ്ചല്യവുമില്ലാതെ ആളുകൾ അതിനോടു തന്നെ ഒട്ടിച്ചേർന്നു നിൽക്കുന്നത്.ഒരു പാർട്ടിയോട് നേരത്തെ രൂപപ്പെട്ട വിരോധം  മരണം വരെ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും അതുകൊണ്ടു തന്നെ.ഈ സ്ഥിതി മാറുകയും പാർട്ടിബന്ധമെന്നതിന് പാർട്ടിയോടുള്ള  വിധേയത്വം എന്ന അർത്ഥം ഇല്ലാതാവുകയും യഥാർത്ഥമായ രാഷ്ട്രീയ ബോധത്തിലേക്കും നിലപാടുകളിലേക്കും ജനങ്ങൾ  ഉണരുകയും ചെയ്യുമ്പോൾ മാത്രമേ രാഷ്ട്രീയം  എന്ന വ്യവഹാരം അഭിമാനകരമായ ഉയരത്തിൽ എത്തിച്ചേരുകയുള്ളൂ.അപ്പോഴേ അത് സർഗാത്മകമാവുകയുള്ളൂ.   1/11/2015
 

Friday, October 30, 2015

വിടില്ല ഞാൻ

അഹങ്കാരം എഴുത്തുകാരന് അവശ്യം വേണ്ട ഒരു ഗുണമാണെന്നു കരുതുതുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണെന്നു തോന്നുന്നു.വലിയ അഹങ്കാരികളും തീരെ അഹങ്കാരമില്ലാത്തവരും  എഴുത്തുകാർ ക്കിടയിലുണ്ട്.എഴുത്തിന്റെ ഗുണനിലവാരത്തിൽ എഴുതുന്നയാളുടെ അഹങ്കാരം അനുകൂലഫലമുണ്ടാക്കുമെന്ന ധാരണ എന്തായാലും ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നില്ല. സ്വയം അവഗണിക്കാനുള്ള, അല്ലെങ്കിൽ എഴുത്തിനുമേൽ തന്നെത്തന്നെ അവരോധിക്കാനുള്ള ആഗ്രഹത്തെ നിരാ കരിക്കാനുള്ള, ശേഷി കൂടി എഴുത്തിനു പിന്നിൽ പ്രവർത്തിക്കണം എന്ന് എന്നോടുതന്നെ ഞാൻ നിർദ്ദേശിക്കാറുണ്ട്.പൂർണമായ അനുസരണശീലം ഇല്ലാ ത്തതിനാൽ ആ നിർദ്ദേശം ഉദ്ദേശിച്ച അളവിൽ ഫലം ചെയ്യാറില്ലെന്നറി യാം.എങ്കിലും എന്നിലെ എന്നെ അങ്ങനെ ഞാൻ വിടാൻ പോവുന്നില്ല.
                                                                                                              30/10/2015

Thursday, October 29, 2015

ശരി

പേരെടുത്ത കള്ളന്മാരുണ്ടായിരുന്നു പണ്ടിവിടെ
കള്ളന്മാർ ഇപ്പോഴുമുണ്ടെങ്കിലും 
ഒരുത്തനും പേരെടുക്കാൻ പറ്റുന്നില്ല
പെറ്റു പെരുകി വംശം വലുതായതു കാരണം
ആർക്കും ആരോടും മതിപ്പ് തോന്നുന്നില്ല
ആരും ആരെയും അംഗീകരിക്കുന്നില്ല
അല്ലെങ്കിൽ,
അന്യോന്യം ആദരിച്ച്
എല്ലാവരും സമാധാനമായി കഴിയുന്നുവെന്നു പറയാം
അതാവാം കൂടുതൽ ശരി
കള്ളന്മാരെ കുറിച്ചായാലും
കൂടിയ ശരി പറയുന്നതല്ലേ ശരി.
                                                                                             29/10/2015


Tuesday, October 27, 2015

ഒരു വിചിത്രയുക്തിയുടെ രാഷ്ട്രീയം

എഴുത്തുകാർ അവാർഡുകൾ തിരിച്ചു നൽകിയതിനെയും അക്കാദമി അംഗത്വം രാജിവെച്ചതിനെയുമൊക്കെ പരിഹസിച്ചുകൊണ്ട് താൻ ഒരു കവിത എഴുതാൻ പോവുകയാണെന്ന് പറഞ്ഞ സുഹൃത്തിനോട് ഞാൻ ചോദിച്ചു : 'എന്താണതിന്റെ യുക്തി?'
' മറ്റൊന്നുമല്ല,ഇതൊക്കെ പേരെടുക്കാനുള്ള വിദ്യ മാത്രമാണ്.അവാർഡ് തിരിച്ചുകൊടുത്താൽ കിട്ടുന്ന പ്രശസ്തിയിൽത്തന്നെയാണ് അവരുടെ നോട്ടം.'
രാജ്യത്ത് എന്ത് നടക്കുന്നു എന്നതിനെ കുറിച്ച്  ആ സുഹൃത്ത് ഒരു നിമിഷം പോലും ഗൗരവമായി ആലോചിച്ചിട്ടില്ലെന്നും ചുറ്റിലും മുഴങ്ങിക്കേൾക്കുന്ന ഫാസിസത്തിന്റെ കനത്ത കാലൊച്ചകൾ അദ്ദേഹത്തിന്റെ കാതിൽ വന്നു വീണിട്ടില്ലെന്നും അക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണമായ ബാധിര്യമുണ്ടെന്നും  വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടു തന്നെ  അക്കാദമിക്കെതിരെയുള്ള എഴുത്തുകാരുടെ പ്രതികരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കാതിരുന്നില്ല.ഇന്നത്തെ ഇന്ത്യൻ അവസ്ഥയിലും കേന്ദ്രസാഹിത്യ അക്കാദമിയുടെയും ഭരണകൂടത്തിന്റെയും പക്ഷത്തുനിലയുറപ്പിച്ച് എഴുത്തുകാർക്കെതിരെ തിരിയുന്നവരുടെ രാഷ്ട്രീയധാരണയുടെയും സാഹിത്യസങ്കൽപത്തിന്റെയും സ്വഭാവത്തെ കുറിച്ച് ഒന്നും സംശയിക്കാനില്ല.ഏറ്റവും പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഗ്യാലറിയിലെ സിനിക്കുകളോട് 'എന്ന ലേഖനം (സച്ചിദാനന്ദൻ) വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടതുണ്ടെന്ന് തോന്നിയത് .
27/10/2015

Sunday, October 25, 2015

കാലഹരണം

വർഷങ്ങളായുള്ള വേർപിരയാ ചങ്ങാത്തം
വ്യാകുലതയെ ചിത്തത്തിന്റെ ഭാഗമാക്കി
അതിനാൽ വ്യാകുലചിത്തം എന്ന്
പ്രത്യേകം പറയേണ്ടതില്ലാതായി
വിശേഷണങ്ങൾ കാലഹരണപ്പെടുന്നത്
ഇങ്ങനെയും കൂടിയാണല്ലോ.


Monday, October 19, 2015

വരാന്ത

കണ്ണൂർ,കാസർകോട്,കോഴിക്കോട് ജില്ലകളിൽ പലേടത്തായി ഏഴ് വേദികളിൽ പ്രസംഗിച്ചു കടന്നുപോയ രണ്ട് മാസക്കലത്തിനിടയിൽ.ഒരു വേദിയും അസുഖകരമായി തോന്നിയില്ലെങ്കിലും ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് പെടയങ്ങോട്ടെ (കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനടുത്ത്)പീടിക വരാന്തയിൽ സപ്തംബർ 27ന് ഉച്ച തിരിഞ്ഞ് നടന്ന സാഹിത്യചർച്ചയാണ്.ഷുക്കൂർ പെടയങ്ങോടാണ് തന്റെ ചായപ്പീടികയുടെയും അടുത്തുള്ള രണ്ട് പീടികമുറികളുടെയും വരാന്തയിലായി ആ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ പേര് 'വരാന്ത' എന്നു തന്നെ.വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലാണ് ചർച്ചക്കു വേണ്ടി തിരഞ്ഞെടുത്തുത്തത്.'കരിക്കോട്ടക്കരി'യെ അടിസ്ഥാനമാക്കി ഷൈജു മാലൂർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.വടകരഭാഗത്തുനിന്ന് നന്ദൻമുള്ളമ്പത്തും  കോട്ടയത്തുനിന്ന് എൻ.ദിലീപും    ഉൾപ്പെടെ നാൽപതോളം പേർ വരാന്തയിൽ
എത്തിയിരുന്നു.ഞാൻ ചർച്ച ഉദ്ഘാടനം ചെയ്തു.രമേശൻ ബ്ലാത്തൂർ,മനോജ് കാട്ടാമ്പള്ളി ,ലതീഷ് കീഴല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.വളരെ താൽപര്യത്തോടെയാണ് എല്ലാവരും പ്രസംഗങ്ങൾക്ക് കാതോർത്തത്.ശ്രോതാക്കൾക്കിടയിൽ മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്ന രാമകൃഷ്ണനും ഉണ്ടായിരുന്നു.
'വരാന്ത'യിൽ നടക്കാൻ പോവുന്ന അടുത്ത ചർച്ച പ്രകാശൻ മടിക്കൈയുടെ 'കൊരുവാനത്തിലെ പൂതങ്ങൾ 'എന്ന നോവലിനെ കുറിച്ചാണ്.ഇനിയങ്ങോട്ട് രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ഏറ്റവും പുതിയ സാഹിത്യരചനകളെ മുൻനിർത്തി ഇങ്ങനെ ചർച്ച സംഘടിപ്പിക്കണമെന്നാണ് ഷുക്കൂർ ആഗ്രഹിക്കുന്നത്.ആ ആഗ്രഹം സഫലമാവട്ടെ എന്ന് ആശിക്കുന്നു.വ്യത്യസ്തമായ ഈ ചർച്ചാവേദിയുടെ ആദ്യപരിപാടിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷമുണ്ട്.

Saturday, October 17, 2015

എം.എൻ.വിജയനെ ആദരിക്കേണ്ടതെങ്ങനെ?

എം.എൻ.വിജയന്റെ ചരമവാർഷികം വികാരപൂർണമായ അനേകം ഓർമകളുടെ ആവർത്തനത്തിലും സ്തുതികളിലും മാത്രമായി ഒതുങ്ങിപ്പോവുകയാണെങ്കിൽ അത്  അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റെ അന്തർധാരായി വർത്തിച്ച ദർശനത്തിന്റെയും നിലപാടുകളുടെയും നിരാകരണമേ ആവുകയുള്ളൂ.സാഹിത്യനിരൂപണം,സംസ്‌കാരപഠനം,വിദ്യാഭ്യാസവിശകലനം,ഫാസിസത്തിന്നെതിരായ ആശയസമരം,മാർക്‌സിസത്തിന്റെ സമകാലിക പ്രയോഗങ്ങളുടെ വിമർശം എന്നീ മേഖലകൾക്കെല്ലാം  എം.എൻ.വിജയൻ നൽകിയ സംഭാവനകൾക്ക് ഒരേ സമയം അത്ഭുതകരമായ ആഴവും ഔന്നത്യവുമുണ്ട്.പക്ഷേ, മലയാളിയുടെ ബൗദ്ധികജീവിതത്തിന്റെ ഭാവി തന്റെ ആശയങ്ങളുടെയും അപഗ്രഥനങ്ങളുടെയും പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുകയോ അങ്ങനെ സംഭവിക്കുമെന്ന് വ്യാമോഹിക്കുകയോ ചെയ്ത ചിന്തകനല്ല എം.എൻ.വിജയൻ.കേസരിബാലകൃഷ്ണപിള്ളയെപ്പോലെ അദ്ദേഹവും കേരളസമൂഹം ചിന്തയുടെ പുതിയ വേഗങ്ങളെ അപ്പപ്പോൾ സ്വന്തമാക്കണമെന്നും വൃദ്ധപൂജയെയും ഭൂതകാലാരാധനയെയും പാടെ ഉപേക്ഷിക്കണമെന്നുമുള്ള പക്ഷക്കാരനായിരുന്നു.
എം.എൻ.വിജയന്റെ ധൈഷണികജീവിതത്തിന്റെ ആദ്യഘട്ടം ബഹുമുഖമായ അന്വേഷണങ്ങളുടെതായിരുന്നു. 1944 മുതൽ ആരംഭിക്കുന്ന ഈ ഘട്ടത്തിന്റെ ആദ്യവർഷങ്ങളിൽ അദ്ദേഹം വിദ്യാർത്ഥി കോൺഗ്രസ്സിന്റെ പ്രവർത്തകനായിരുന്നു. വീറുള്ള പ്രസംഗകനായും സംഘാടകനായും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീർന്ന വിജയൻമാഷ് ബ്രിട്ടീഷ് ലിബറലിസത്തോടും നെഹ്‌റുവിയൻ സോഷ്യലിസത്തോടുമെല്ലാം  വലുതായ ആഭിമുഖ്യം പുലർത്തിയിരുന്നു.മാർക്‌സിയൻ സിദ്ധാന്തത്തെയും അതിന്റെ പ്രയോഗത്തെയും കൃത്യമായി മനസ്സിലാക്കാനും ഈ ഘട്ടത്തിൽ തന്നെ അദ്ദേഹം ശ്രമിച്ചിരുന്നു.ഫ്രോയിഡിലുള്ള താൽപര്യവും പതിനെട്ട്-പത്തൊമ്പത് വയസ്സിൽത്തന്നെ ആരംഭിക്കുന്നുണ്ട്.ഈ താൽപര്യം രാഷ്ട്രീയത്തോടും സാമൂഹ്യപ്രശ്‌നങ്ങളോടുമുള്ള ആഭിമുഖ്യത്തെ പുറന്തള്ളി അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ അച്ചുതണ്ടായിത്തീരുന്നതാണ് പിന്നീട് കണ്ടത്.1983 ൽ തലശ്ശേരിയിൽ വെച്ച് ചെയ്ത 'മാർക്‌സും ഫ്രോയ്ഡും' എന്ന പ്രസംഗം വരെ നീളുന്നതാണ് ഈ രണ്ടാം ഘട്ടം.
പിന്നീട് രണ്ടുമൂന്ന് വർഷം കഴിയുമ്പോഴേക്കും  അദ്ദേഹം പുരോഗമനകലാസാഹിത്യസംഘത്തിന്റെ വേദികളിലെ പ്രധാനസാന്നിധ്യമായിക്കഴിഞ്ഞിരുന്നു.വളരെ വൈകാതെ അദ്ദേഹം അതിന്റെ അമരക്കാരനായി.1987 ജനുവരി 4ന് കോട്ടയത്തുവെച്ചു നടന്ന സമ്മേളനത്തിൽ വൈസ്പ്രസിഡന്റായതുമുതൽ 2000 ജൂൺ 1 ന് സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുവരെയും പിന്നീടുമായി ഒരു ദശകത്തിലേറെക്കാലത്തോളം സാഹിത്യത്തിലെ പുരോഗമനപക്ഷത്തിന്റെ സൈദ്ധാന്തികനിലപാടുകൾ വിശദീകരിച്ചും മലയാളത്തിലെ ലബ്ധപ്രതിഷ്ഠരും അല്ലാത്തവരുമായ അനേകം എഴുത്തുകാർ  സാധിച്ച സാമൂഹ്യവിമർശനത്തിന്റെ സൂക്ഷ്മാപഗ്രഥനം  നിർവഹിച്ചും ഫാസിസത്തെ അറിയാനും പ്രതിരോധിക്കാനുമുള്ള വഴികൾ ചൂണ്ടിക്കാണിച്ചും ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയം  രാജ്യത്തെ പൊതുസമൂഹത്തെയും ഇടതുപക്ഷത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയും എഴുത്തും പ്രഭാഷണങ്ങളും വഴി കേരളത്തിന്റെ സാംസ്‌കാരികജീവിതത്തിൽ വിജയൻമാഷ് നിറഞ്ഞു നിന്നു.ഇന്ത്യൻ മനസ്സ്, ഭാരതീയദർശനം,ഫോക്‌ലോറിന്റെ മന:ശാസ്ത്രം,ഫാസിസത്തിന്റെ സിദ്ധാന്തം,പ്രയോഗം,ഫണ്ടിംഗിന്റെ രാഷ്ട്രീയം,ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരിക പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും കുമാരനാശാൻ,വൈലോപ്പിള്ളി,ബഷീർ എന്നിവരുടെ കൃതികളുടെ മന:ശാസ്ത്രപരവും സാമൂഹ്യവുമായ അർത്ഥങ്ങളെ കുറിച്ചും ഭാഷയിൽ ഉണ്ടായ ഏറ്റവും മികച്ച വിശദീകരണങ്ങൾ എം.എൻ.വിജയന്റെതാണ്.അവയെയെല്ലാം നിസ്സാരീകരിച്ച് കാണിക്കാനുള്ള ഏത് ശ്രമവും തികച്ചും യാഥാസ്ഥിതകമായ രാഷ്ട്രീയസാമൂഹ്യസാഹിതീയ നിലപാടുകളിൽ നിന്ന് ഉണ്ടാവുന്നതാണ്. ശ്രദ്ധേയമായ ഒരു സംഭാവനയും ഒരു മണ്ഡലത്തിലും അവകാശപ്പെടാൻ ഇല്ലാത്തപ്പോഴും ഉയർന്ന സാഹിത്യസൈദ്ധാന്തികരെന്ന് ഭാവിക്കുന്നതിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാത്തവരെയും എം.എൻ.വിജയന്റെ ഏതെങ്കിലുമൊരു ലേഖനത്തിന്റെയോ പ്രഭാഷണത്തിന്റെയോ അകത്തേക്ക് പ്രവേശിക്കാനുള്ള ധൈഷണിക ശേഷിയില്ലാത്തവരെയും അദ്ദേഹത്തിന്റെ വിമർശകർക്കിടയിൽ കാണാം.അവരുടെ വാക്കുകൾക്ക് നാം അൽപമായിപ്പോലും ഗൗരവം കൽപിക്കുന്നത്  സ്വയം നിന്ദിക്കുന്നതിൽ കവിഞ്ഞുള്ള എന്തെങ്കിലും ആവുകയില്ല.
വിജയൻമാഷുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും വിമർശനാതീതമാണെന്ന് സ്ഥാപിക്കാനല്ല എന്റെ പുറപ്പാട്.അവയിൽ പലതിലും പൂരിപ്പിക്കപ്പെടേണ്ട ഇടങ്ങളും വിമർശിക്കപ്പെടേണ്ട വൈരുധ്യങ്ങളും ഉണ്ടെന്നതിൽ സംശയമില്ല.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും  ചില ചലനങ്ങളെ കുറിച്ച് അദ്ദേഹം വളരെ വൈകിമാത്രമേ പ്രതികരിച്ചുള്ളുവെന്നും ചിലതിനെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചുവെന്നും ശരിയായിത്തന്നെ ചൂണ്ടിക്കാണിക്കാനാവും.ചിന്തയുടെ ലോകത്തിൽ ഭാവിതലമുറകൾക്ക് ചോദ്യം ചെയ്യാൻ പാടില്ലാത്തതായി യാതൊന്നും തന്നെയില്ല.
വിജയൻമാഷ്‌ക്കുമേൽ  ഭക്തിതുല്യമായ ആദരവ് ചാർത്തുന്നവർ തൊട്ട് അദ്ദേഹത്തെ മനസ്സിലാക്കാനുള്ള നേരിയ ശ്രമം പോലും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന് തീരുമാനിച്ചുറച്ചവർവരെയുള്ളവർ ഓർക്കാതെ പോവുന്ന ഒരു കാര്യമുണ്ട്.വിഷയം സാഹിത്യമായാലും  രാഷ്ട്രീയമായലും സംസ്‌കാരപഠനമായാലും അദ്ദേഹത്തിന്റെ സമീപനം തീർത്തും ഗൗരവപൂർണമാണ്.ആഴമേറിയ പഠനമനനങ്ങളുടെ   സംസ്‌കാരമാണ് എം.എൻ.വിജയന്റെ ധൈഷണികജീവിതത്തിൽ നിന്ന് മലയാളികൾക്ക് സ്വാംശീകരിക്കാനുള്ളത്.അതിനു തയ്യാറുന്നവർ  വിജയൻമാഷുടെ രാഷ്ട്രീയ സാംസ്‌കാരിക നിലപാടുകൾക്കിടയിലെ വിടവുകളുടെ പൂരണവും അദ്ദേഹത്തിന്റെ ചിന്തകളുടെ വിമർശനാത്മകമായ തുടർച്ചയും സാധിക്കും.അതായിരിക്കും വിജയൻമാഷോട് കാണിക്കുന്ന ആദരവിന്റെ ശരിയായ സൂചകം.



Friday, October 16, 2015

ഇപ്പോഴും എന്തുകൊണ്ട് എം.എൻ.വിജയൻ?

തന്റെ ധൈഷണികജീവിതത്തെ  അസാധാരണമായ അപഗ്രഥന വൈഭവവും സർഗാത്മകതയും സാമൂഹ്യോന്മുഖതയും കൊണ്ട് പല ദശകക്കാലം  പ്രകാശപൂർണമാക്കി നിലനിർത്താൻ ഒരു ബുദ്ധിജീവിക്ക് കഴിയുന്നുവെങ്കിൽ കേവല സ്തുതിപാഠകർക്കും ബദ്ധശത്രുക്കൾക്കും സങ്കൽപത്തിൽപ്പോലും സ്പർശിക്കാനാവാത്ത  ഉയരത്തിലായിരിക്കും മരണശേഷവും അയാൾ നിലകൊള്ളുക.എം.എൻ.വിജയൻ അങ്ങനെയുള്ള ഒരു ബുദ്ധിജീവിയായിരുന്നു.അദ്ദേഹത്തിന്റെ   രാഷ്ട്രീയ നിരീക്ഷണങ്ങളിലും സാമൂഹ്യവിശകലനങ്ങളിലും സാഹിത്യദർശനത്തിലും പലർക്കും പല പരിമിതികളും പിഴവുകൾ തന്നെയും കണ്ടെത്താൻ കഴിഞ്ഞേക്കും.അതൊന്നും തന്റെ ബൗദ്ധിക ഇടപെലുകളുടെ സവിശേഷഗാംഭീര്യത്തെ കുറിച്ച് ജീവിതകാലത്ത് അദ്ദേഹം നമുക്ക് തന്ന ബോധ്യത്തെ തകിടം മറിച്ചു കളയില്ല. തന്റെ സംസ്‌കാരവിശകലനങ്ങളെയും രാഷ്ട്രീയാഭിപ്രായങ്ങളെയും  സാഹിത്യനിരൂപണങ്ങളെയും കവിഞ്ഞു നിൽക്കുന്ന ഗരിമയുണ്ട് സാധാരണ മനുഷ്യരുടെ അനുഭവങ്ങളോടും മനുഷ്യവംശം ആർജിച്ചു കഴിഞ്ഞ അറിവിനോടും മനുഷ്യന്റെ ബഹുവിധ സർഗവ്യാപാരങ്ങളോടും തനിക്കുള്ള മനോഭാവത്തിനെന്ന് സ്വന്തം എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റ് വ്യവഹാരങ്ങളിലൂടെയും എം.എൻ.വിജയൻ സംശയാതീതമായി തെളിയിച്ചു കാണിച്ചിരുന്നു.അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സന്ദേശം.പിൽക്കാലത്ത് പല കോണുകളിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾക്കോ ഒരേ ആരാധകവൃന്ദത്തിൽ നിന്ന് ആവർത്തിച്ചുയരുന്ന ഒരേ ഈണത്തിലുള്ള സ്തുതിവചനങ്ങൾക്കോ  ആ സന്ദേശത്തെ ചെറുതാക്കാൻ ആവുകയില്ല.
എം.എൻ.വിജയൻ സ്വീകരിച്ച  രാഷ്ട്രീയ നിലപാടുകളെ കുറിച്ചോ  ഫ്രോയിഡിയൻ  മന:ശാസ്ത്രത്തെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ കവിതാവായനകളെ കുറിച്ചോ നേരിയ വിപരീതാഭിപ്രായം പ്രകടിപ്പിക്കപ്പെടുമ്പോൾ പോലും പ്രകോപിതരാവുന്ന ആരാധകരെ എനിക്കറിയാം. എം.എൻ.വിജയൻ കീഴടക്കിയതിന് അപ്പുറമുള്ള ഒരുയരം മലയാളിക്ക് അചിന്ത്യമാണെന്നോ അചിന്ത്യമായിരിക്കണമെന്നോ ഉള്ള മട്ടിലൊക്കെയാണ് അവർ സംസാരിക്കുക.മറുവശത്ത് എം.എൻ.വിജയൻ എന്ത് പറഞ്ഞു,ചെയ്തു എന്നൊന്നും ഞങ്ങൾക്കറിയേണ്ട, അദ്ദേഹം പരിമിതവിഭവനായ ഒരു സാഹിത്യനിരൂപകൻ മാത്രമായിരുന്നെന്നും അന്വേഷണത്തിനും അപഗ്രഥനത്തിനുമൊന്നും മുതിരാതെ ചില സൂക്തങ്ങൾ തട്ടിവിടുകയാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹത്തിന് മാർക്‌സിസം അറിയില്ലായിരുന്നുവെന്നും തരക്കേടില്ലാത്ത ഒരു കലാലയാധ്യാപകൻ എന്നതിലപ്പുറം എം.എൻ.വിജയൻ എന്തെങ്കിലുമാണെന്ന് പറയുന്നത് തെറ്റാണെന്നുമൊക്കെ സ്വയം ലജ്ജ തോന്നാതെ പറഞ്ഞുകളയുന്നവരുണ്ട്.ഇക്കൂട്ടരുടെ പറച്ചിലുകൾ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നതിനു പകരം അവയുടെ ശരിതെറ്റുകൾ ഒന്നു വിലയിരുത്തിക്കളയാമെന്ന സൗമനസ്യത്തിന് പുറപ്പെടുന്നത് പാഴ്‌വേലയായിരിക്കും.കാരണം ഈ 'കണ്ടെത്തലുകൾ'ക്കു പിന്നിൽ ഒന്നുകിൽ തികഞ്ഞ അലംഭാവം അല്ലെങ്കിൽ നീക്കുപോക്കില്ലാത്ത ക്ഷുദ്രവലതുപക്ഷരാഷ്ട്രീയം അല്ലെങ്കിൽ ധൈഷണികശേഷിയുടെ പരിതാപകരമായ പരിമിതി ഇവയിലൊന്നാണുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും പെട്ടെന്ന് മനസ്സിലാവും.
വിജയൻമാഷുടെ സംഭാവനകളെ  തികഞ്ഞ ഗൗരവബുദ്ധിയോടെ തന്നെ വിമർശിക്കുന്ന ചിലരെയും എനിക്കറിയാം.അവരുടെ വിമർശനം ചിലപ്പോഴൊക്കെ വളരെ രൂക്ഷമാകാറുണ്ടെങ്കിലും അതിനു പിന്നിൽ യാതൊരു കാലുഷ്യവുമില്ല.മാത്രവുമല്ല ആ വിമർശനങ്ങളിൽ ചില ശരികളുണ്ടെന്ന്  അംഗീകരിക്കേണ്ടി വരികയും ചെയ്യും.പക്ഷേ,ആരംഭത്തിൽ വ്യക്തമാക്കിയതു പോലെ അത്തരം വിമർശനശരികൾക്കപ്പുറത്താണ് അദ്ദേഹം നിലകൊള്ളുന്നത്.
മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ വ്യവഹാരങ്ങളിൽ നിന്നെല്ലാം അകന്നു നിന്ന് പല പ്രാദേശികപ്രശ്‌നങ്ങളിലും ജനങ്ങളുടെ കൂടെ നിന്ന് പൊരുതുന്ന സാഹസികരായ ഏതാനും സാമൂഹ്യപ്രവർത്തകർ കേരളത്തിലുണ്ട്. അവരുടെ സൂക്ഷ്മതല രാഷ്ട്രീയത്തെ സൈദ്ധാന്തികമായി എതിർക്കുക എളുപ്പമായിരിക്കാം.പക്ഷേ,അവർ ജനങ്ങൾക്കിടയിൽ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിക്കുന്നതെന്ന വാസ്തവത്തെ ദുർബലപ്പെടുത്താൻ ഒരു സിദ്ധാന്തത്തിനും കഴിയില്ല.പൊതുസമൂഹത്തിലേക്ക് ആകമാനം വ്യാപിക്കാനുള്ള അവരുടെ ശേഷിയെ പരിമിതപ്പെടുത്തുന്നത് അവർ തന്നെയാണ്.സൂക്ഷ്മതലത്തിലുള്ള പ്രശ്‌നങ്ങളുടെ നേർക്കുള്ള അവരുടെ ജാഗ്രത രാജ്യത്തെ ആകമാനം ബാധിക്കുന്ന വലിയ പ്രശ്‌നങ്ങളുടെ കാര്യം വരുമ്പോൾ എവിടെയോ പോയ്മറയുന്നുണ്ട്.എന്തായാലും ചില പ്രശ്‌നങ്ങളിലെങ്കിലും അവരുടെ ഇടപെടലുകൾ മൂർത്തവും താൽക്കാലികമായെങ്കിലും ഫലപ്രദവുമാണെന്ന യാഥാർത്ഥ്യത്തെ അവഗണിക്കാനാവില്ല.അവരെ മാറ്റി നിർത്തിയാൽ, നമ്മുടെ ബുദ്ധിജീവികളിൽ  ഏറെപ്പേരും സത്യസന്ധതയുടെ ഊർജം കൊണ്ട് തങ്ങളുടെ ധിഷണയെ ബലപ്പെടുത്താത്തവരാണ്.രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചും പാർട്ടികൾ,സംഘടനകൾ തുടങ്ങിയ സ്ഥാപനസ്വഭാവം പ്രകടിപ്പിക്കുന്ന സംവിധാനങ്ങളെ കുറിച്ചും  അവർ പറയുന്ന അഭിപ്രായങ്ങൾ വളരെ ധീരമാണെന്ന് തോന്നാം.ഭാഗികമായി അവ അങ്ങനെ ആയിരിക്കുകയും ചെയ്യും.പക്ഷേ,തങ്ങൾ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ രാജ്യത്തെ ജനജീവിതത്തെ നിയന്ത്രിച്ചു പോരുന്ന അധികാരകേന്ദ്രങ്ങളെയും പൊതുജീവിതത്തെ കലുഷമാക്കാൻ ബോധപൂർവം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വിഭാഗീയശക്തികളെയും കാര്യമായി അലോസരപ്പെടുത്താത്ത വിധത്തിൽ സ്ഥൂലമാണെന്നോ,പല കോണുകളിലേക്ക് മുനകളുള്ളതിനാലും ഒരു മുനയും യഥാർത്ഥമുനയല്ലാത്തതിനാലും അവ കൗതുകം കൊള്ളിക്കുന്ന കളിപ്പാട്ടങ്ങൾ പോലെയായിപ്പോവുന്നുണ്ടെന്നോ അവർ ഓർക്കാറില്ല.സാധാരണ മനുഷ്യർ അവരുടെ സ്വാസ്ഥ്യം കെടുത്തുന്ന ശക്തികളെയും അവരുടെ അധ്വാനത്തിന്റെ ഫലത്തെ തികച്ചും നിസ്സാരമാക്കിക്കളയും വിധം പെരുകുന്ന ഭരണകൂടകേന്ദ്രിതമായ അഴിമതിയെയും  അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ വെറും കളിതമാശയാക്കി മാറ്റുന്ന വിദ്യാഭ്യാസ വിദഗ്ധരെയും എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ഈ ബുദ്ധിജീവികൾക്ക് കാര്യമായി ഒന്നും നിർദ്ദേശിക്കാനില്ല.വലിയ ധാർമികരോഷം ഭാവിക്കെത്തന്നെ സ്വയം രക്ഷിക്കാൻ ഉതകും വിധത്തിലുള്ള ചെരിഞ്ഞ ഒരു നിൽപാണ് ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള ബുദ്ധിജീവികളിൽ മഹാഭൂരിപക്ഷത്തിന്റെതും. രാഷ്ട്രീയക്കാരിലെ തികഞ്ഞ അഭ്യാസികളിൽ നിന്ന് അധികമൊന്നും അകലെയല്ല അവർ.അതുകൊണ്ടു തന്നെ  രാഷ്ട്രീയസംഘർഷങ്ങൾ കൊണ്ടും അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം കൊണ്ടും വർഗീയശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മനുഷ്യവിരുദ്ധ നടപടികൾ കൊണ്ടും കോർപ്പറേറ്റ് ഭീമന്മാരുടെ പല മേഖലകളിലേക്കുള്ള കടന്നുകയറ്റങ്ങൾ കൊണ്ടും  ആകെക്കൂടി അരക്ഷിതമായിത്തീരുന്നതിന്റെ ഭീതിയും അമ്പരപ്പും സമ്പത്തിന്റെയും അധികാരത്തിന്റെയും പിൻബലമില്ലാത്ത എല്ലാവരെയും  ബാധിക്കുമ്പോൾ  ധീരമായ ഒരഭിപ്രായം വഴിയെങ്കിലും ഒരു നുള്ള് വെളിച്ചം പകരാൻ കഴിയുന്ന ഒരു യഥാർത്ഥബുദ്ധിജീവിയ്ക്കുവേണ്ടി പൊതുസമൂഹം ആഗ്രഹിച്ചുപോവുന്നു.അപ്പോൾ നിലവിലുള്ള ബുദ്ധിജീവികളിൽ ആരുടെയും രൂപം പൂർണവിശ്വാസത്തോടെ അവരുടെ മനസ്സിലേക്ക് കടന്നുവരുന്നില്ല.അത്തരം സന്ദർഭങ്ങളിലാണ് വിജയൻമാഷുടെ അഭാവം കേരളത്തിലെ സാധാരണ മനുഷ്യരെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. 'മാഷുണ്ടായിരുന്നെങ്കിൽ' എന്ന് .അപ്പോഴെല്ലാം അവർ വേദനയോടെ ഓർത്തുപോവുന്നു.

(ശാന്തം മാസിക ഒക്‌ടോബർ 2015

കഥ

മരിച്ചയാൾ കഥയാണ്
ജീവിച്ചിരിക്കുന്നയാൾ
ഇനിയും പൂർത്തിയായിട്ടില്ലാത്ത മറ്റൊരു കഥയും
എങ്കിലും ദുഖിക്കാനില്ല
ജീവിതത്തിന് അങ്ങനെയൊരർത്ഥമെങ്കിലും ഉണ്ടല്ലോ

Wednesday, July 15, 2015

ഗൃഹാതുരത

കെയു.ജോണിയുടെ ആദ്യനോവൽ 'ഭൂമധ്യരേഖയിലെ വീട്' തിങ്കളാഴ്ച (13/7/2015)കോഴിക്കോട് അളകാപുരിയിൽ വെച്ച് പ്രകാശനം ചെയ്തു.ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചത് എൻ.മാധവൻകുട്ടിയാണ്.അദ്ദേഹത്തിന്റെയും ജോണിയുടെയും എന്റെയുമെല്ലാം അധ്യാപകനായിരുന്ന ടി.ആറിനെ ഉദ്ധരിച്ച് സാഹിത്യത്തിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഗൃഹാതുരത എന്ന് മാധവൻകുട്ടി പറഞ്ഞു.ഗൃഹാതുരത നിർബന്ധമായും ഒഴിവാക്കേണ്ടുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല.അതേ സമയം മറ്റൊരു വസ്തുതയുണ്ട്.എഴുത്തുകാരൻ/എഴുത്തുകാരി സ്വന്തം ഭൂതകാലത്തിന്റെ തടവിലായാൽ,ആവർത്തിച്ചാവർത്തിച്ച് വ്യക്തിഗതസ്മരണകളെ താലോലിച്ചു തുടങ്ങിയാൽ അത് അയാളുടെ/അവളുടെ രചനകളെ പ്രതികൂലമായി ബാധിക്കും.എഴുത്ത് സഞ്ചരിച്ചെത്തുന്ന ആശയങ്ങളഉടെയും അനുഭൂതികളുടെയും ലോകം അറിയാതെ ചുരുങ്ങിപ്പോവും.സാമൂഹ്യമായ ഉത്കണ്ഠകളും ആധികളും അതിന് അന്യമായിത്തുടങ്ങും.എല്ലാ വായനക്കാരും ഈയൊരു സംഗതി തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല.എങ്കിലും എഴുതുന്നയാൾ ഈ അപകട സാധ്യത അറിയുന്നതു തന്നെയാണ് നല്ലത്.
ഇനി അൽപം ഗൃഹാതുരത.1971 ലെ മാതൃഭൂമി വിഷുപ്പതിപ്പിലാണ് ഞാൻ എൻ.പ്രഭാകരൻ എന്ന പേരിൽ ആദ്യമായി എഴുതിയ 'ഒറ്റയാന്റെ പാപ്പാൻ' എന്ന കഥ പ്രസിദ്ധീകരിച്ചുവന്നത്.അതിനു മുമ്പ് എൻ.പി.എരിപു രം,എരി പുരം പ്രഭാകരൻ എന്നീ പേരുകളലിക്കെയാണ് എഴുതിയിരുന്നത്.
കെ.യു.ജോണിയുടെ 'ജെറുസലേമിന്റെ കവാടങ്ങൾ അകലെയാണ്' എന്ന കഥയും71ലെ തന്നെ വിഷുപ്പതിപ്പിൽ തന്നെയാണ് വന്നത്.എനിക്ക് വളരെ ഇഷ്ടം തോന്നിയ ഒരു കഥയായിരുന്നു അത്.
കഴിഞ്ഞ ഒക്‌ടോബറിൽ ഞാൻ ഒരു റോഡപകടത്തിൽ പരിക്കേറ്റ് ഗുരതരാവസ്ഥയിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എന്നെ ചികിത്സിച്ച രണ്ട് ഡോക്ടർമാരിൽ ഒരാൾ ജോണിയുടെ മകൻ ജോണിയുടെ മകൻ മിഷൽ ജോണിയായിരുന്നു.

Wednesday, July 1, 2015

പരാതിക്കാർ അറിയുക

കവിത കഥയായിത്തീരുന്നത് രണ്ട് സാഹിത്യസംവർഗങ്ങൾ തമ്മിലുള്ള അകലം ഇല്ലാതായിത്തീരുന്നതിന്റെ അടയാളം മാത്രമല്ല.കവിതയിൽ ആവിഷ്‌കാരയോഗ്യമായ അനുഭവങ്ങളെ കുറിച്ചുള്ള സങ്കൽപത്തിന്റെ തന്നെ മാറ്റത്തെയാണ് അത് കുറിക്കുന്നത്.നഗരജീവികളായ ഇടത്തരക്കാരും സമ്പന്നരും അനുഭവിച്ച അസ്തിത്വവ്യഥകളായിരുന്നു ആധുനികരുടെ പ്രധാനപ്രമേയം.കൂട്ടായ്മകളുടെയും ചരിത്രത്തിന്റെയും ഓർമകൾ കൈമോശം വന്ന ആ മനുഷ്യർ ഏകാകികളും അന്തർമുഖരും അന്യജീവിതങ്ങളെ ആഴത്തിലും പരപ്പിലും നിരീക്ഷിക്കാൻ ശേഷിയില്ലാത്തവരുമായിരുന്നു.വനങ്ങളിൽ,മലയോരങ്ങളിൽ,ദരിദ്രമായ നാട്ടിൻപുറങ്ങളിൽ,തെരുവോരങ്ങളിൽ ജീവിതത്തിന്റെ സത്യം തങ്ങളുടെ പരിഗണനയിലേ വരാത്ത മറ്റുപലതുമാണെന്ന കാര്യം അവർ ഓർമിച്ചതേയില്ല.ഇങ്ങനെ മറവിയിലേക്കും അവഗണനയിലേക്കും തള്ളിമാറ്റപ്പെട്ട അനുഭവലോകങ്ങൾ പുതിയ പല തിരിച്ചറിവുകളുടെയും ഉൽപന്നമായ ഭാവുകത്വപരിണാമത്തിന്റെ ഫലമായി കവിതയിലെ ഏറ്റവും പ്രകാശപൂർണമായ ഇടങ്ങളായി മാറിയതാണ് ആധുനികാനന്തര മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയമായ പരിണാമം.പ്രാന്തവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ മാത്രമല്ല ദാർശനികഗൗരവത്തിന് സാധ്യതയില്ലാത്ത വിചാരങ്ങളും ആധുനികാനന്തരകാലത്ത് മലയാളകവിതയിൽ ശ്രദ്ധേയമായ രീതിയിൽ ഇടംപിടിച്ചിട്ടുണ്ട്.പുതിയ 'കഥാകവിതകൾ' ഇക്കാര്യം കൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കവിതയുടെ രൂപം സംബന്ധിച്ച എല്ലാ പഴയ നിബന്ധനകളെയും അവഗണിച്ച് വളരെ സ്വതന്ത്രമായാണ് പുതിയ കവികൾ എഴുതുന്നത്.പിന്നെയും പിന്നെയും നുണച്ചിറക്കാവുന്ന അലങ്കാരങ്ങൾ,പല ജീവിതസന്ദർഭങ്ങളെയും കുറിച്ചുള്ള അസാധാരണത്വം അനുഭവപ്പെടുത്തുന്ന കാച്ചിക്കുറുക്കിയ പ്രസ്താവങ്ങൾ തുടങ്ങിയ പലതും പ്രതീക്ഷിച്ച് പുതുകവിതയിലേക്ക് വരുന്നവർ തീർച്ചയായും നിരാശപ്പെടും.അവരാണ് മലയാളത്തിൽ കവിത മരിച്ചു, ഒ.എൻ.വിയുടെയോ സുഗതകുമാരിയുടെയോ അത്രയും ഭാവനാശേഷിയുള്ള ആരും ഇക്കാലത്തില്ല എന്നൊക്കെ പറയുന്നത്.പുതിയ കവികൾ എഴുത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും അവരുടെ രചനകളിലൂടെ വെളിപ്പെട്ട പ്രകൃതിയെയും അനുഭവലോകങ്ങളെയുമൊന്നും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഈ പരാതിക്കാർ.ഭാവനയുടെ തുറന്ന പ്രതലങ്ങളിലുള്ള നിർഭയമായ തുറന്നെഴുത്താണ് സമകാലീന കവിത സാധ്യമാക്കുന്നത്.'ഇത് കവിത ആണോ എന്ന തോന്നൽ യാഥാസ്ഥിതിക വായനക്കാരിൽ ഉണ്ടാക്കുക എന്നത് തന്നെയാകാം അതിന്റെ ആദ്യലക്ഷണം.'എന്ന ബിജോയ് ചന്ദ്രന്റെ നിരീക്ഷണം തീർച്ചയായും പ്രസക്തമാണ്.
(ഗ്രന്ഥാലോകം മാസികയുടെ ജൂൺ 2015 ലക്കത്തിൽ പ്രസിദ്ധീകരിച്ച പലതായി മാറുന്ന മലയാള കവിത എന്ന ലേഖനത്തിന്റെ അവസാനഭാഗം

Tuesday, June 23, 2015

കവിതാഡയറിയിൽ നിന്ന്‌

പണ്ടെന്നോ എവിടെയോ
ഒരു വേലിയിൽ വിടർന്ന
കുഞ്ഞുപൂവ്
വിരുന്നു വന്ന മഞ്ഞക്കിളി
ഇടവഴിയിലൂടെ പതുക്കെ
നടന്നുപോയ ഒരു പാവാടക്കാരി
ഓർമയിൽ ഇത്രയും ചെറിയ സമ്പാദ്യവുമായി
വാർധക്യം പിന്നിടുന്ന ഒരാളെ
ഇന്നലെ വൈകുന്നേരം പരിചയപ്പെട്ടു.
(23/6/2015)

Monday, June 22, 2015

വായന

പാഠപുസ്തകങ്ങളുടെ വായന എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം കൃത്യമായ ധാരണയുണ്ട്.പക്ഷേ,'സാഹിത്യകൃതികളും പഠനാവശ്യത്തിന്റെ പരിധിയിൽ വരാത്ത മറ്റു പുസ്തകങ്ങകങ്ങളും എന്തിന് വായിക്കണം?' എന്ന് നെറ്റി ചുളിക്കുന്നവരായി ഇപ്പോഴും ഒരുപാട് പേരുണ്ട്.
വായനയുടെ ഫലങ്ങൾ അക്കമിട്ട് പറയാൻ ശ്രമിക്കുന്നതിൽ കാര്യമില്ല.ലോകത്തിലെ കോടിക്കണക്കിന് മനുഷ്യർ പുസ്തക വായന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഗതിയാണെന്ന് കരുതുന്നുണ്ട്.പുസ്തകങ്ങൾ അവരെ വൈകാരികമായും ബൗദ്ധികമായും ഉത്തേജിപ്പിക്കുന്നുണ്ടെന്നതിന് മറ്റ് തെളിവുകളൊന്നും ആവശ്യമില്ല.
വെങ്ങര 'കസ്തൂർബാസ്മാരക ഗ്രന്ഥാലയം' വഴിയാണ് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഞാൻ വായനയുടെ അനന്തവിശാലമായ ലോകത്തേക്ക് പ്രവേശിച്ചത്.എന്റെ ഉന്നത വിദ്യാഭ്യാസം ഇന്ന വഴിയിലൂടെയായിരിക്കണമെന്നു നിർണയിച്ചതിലും എഴുത്തുജീവിതത്തെ പരുവപ്പെടുത്തുന്നതിലും നിർണായകമായ പങ്ക് വഹിച്ചത് വായന തന്നെയാണ്.
വായന ആളുകളെ സഹായിക്കുന്നത് പല തരത്തിലായിരിക്കും.കഥകളിലും നോവലുകളിലും നാടകങ്ങളിലും മറ്റും ആവിഷ്‌ക്കരിക്കപ്പെടുന്ന ജീവിതങ്ങളിലൂടെ ചെറുപ്രായത്തിൽ കടന്നുപോവുന്നവർ അവരറിയാതെ വിശാലമായൊരു ലോകധാരണ സ്വരൂപിക്കും.മനുഷ്യർ പല പ്രകൃതക്കാരാണെന്നും അവർ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവിക്കുന്ന മാനസികസംഘർഷങ്ങളും വളരെ വ്യത്യസ്തമാണെന്നും അവർ മനസ്സിലാക്കും. മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളും ആഴങ്ങളും അവർ അടുത്തറിയും.ഈ അറിവുകളുടെ ഫലം അളന്നുതിട്ടപ്പെടുത്താവുന്നതല്ല. വിവിധഭാഷകളിൽ വിവിധകാലങ്ങളിൽ ഉണ്ടായ മഹത്തായ സാഹിത്യകൃതികൾ ലോകജീവിതത്തെ നവീകരിച്ച് മുന്നോട്ടു  കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.നിർണായകമായ എത്രയോ സന്ദർഭങ്ങളിൽ പല ജനതകളുടെയും വിമോചനപ്പോരാട്ടങ്ങൾക്ക് സാഹിത്യം തുണനിന്നിട്ടുമുണ്ട്.
ചില സാഹിത്യകൃതികൾ ജീവിതത്തെ കുറിച്ച് സൃഷ്ടിക്കുന്ന  ധാരണകൾ  തീർത്തും ഭാഗികമോ വലിയ അളവിൽ തെറ്റിദ്ധാരണാജനകമോ ആവാം.ആധുനികതയുടെ കാലത്ത് മലയാളത്തിൽ ഉണ്ടായ ചില നോവലുകൾ അങ്ങനെയുള്ളവയായിരുന്നു.അത്തരം കൃതികളെ വളരെ അനുകരണാത്മകമായി,അല്ലെങ്കിൽ കൂടിയ അളവിലുള്ള വിധേയത്വമനോഭാവത്തോടു കൂടി വായിക്കുന്നത് തീർച്ചയായും വിനാശകരമായിരിക്കും.വിവേചന ബുദ്ധിയോടെ വായിക്കാനും വായനയിലൂടെ കൈവരുന്ന അനുഭവങ്ങളെ പുന:പരിശോധിക്കാനും വായനക്കാരെ പ്രാപ്തരാക്കുന്നത് സാഹിത്യപഠനങ്ങളും നിരൂപണങ്ങളുമാണ്.എല്ലാ വായനക്കാരും ഈ വിഭാഗത്തിൽ പെടുന്ന കൃതികളെ താൽപര്യപൂർവം സമീപിച്ചുകൊള്ളണമെന്നില്ല.എങ്കിലും അവ ഉൽപാദിപ്പിക്കുന്ന ആശയങ്ങൾ വായനയുടെ പരിസരങ്ങളിൽ സജീവമായി നിലനിൽക്കേണ്ടതുണ്ട്.
ഓരോ കാലത്തും ഭാവുകത്വം മാറുകയും സാഹിത്യത്തിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്ന അനുഭവങ്ങളും അനുഭൂതികളും തൊട്ടുമുൻപുള്ള കാലത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമാവുകയും ചെയ്യുന്നത് സാധാരണമാണ്.എന്നാൽ ഇങ്ങനെയുള്ള മാറ്റങ്ങൾ സ്വാഭാവികമായി രൂപപ്പെടുന്നതിന് പകരം കേവലമായ വ്യാപാര താൽപര്യത്തോടെ നിർമിച്ചെടുക്കപ്പെടാറുമുണ്ട്.ജാഗരൂകമായ ഒരു വായനാസമൂഹത്തിന് മാത്രമേ ഇതിലെ അന്തരം തിരിച്ചറിയാനാവൂ.കേരളത്തിലെ ഏറ്റവും പുതിയ വായനാസമൂഹത്തിന് ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വായന തളരുന്നു എന്നൊരു തോന്നൽ ഇടക്കാലത്ത് ഉണ്ടായിരുന്നു.പക്ഷേ,കാര്യങ്ങൾ മാറിക്കൊണ്ടിരിക്കയാണ്.വായനയിലേക്ക് പുതിയ തലമുറയും പഴയ തലമുറയും വർധിച്ച ഉത്സാഹത്തോടെ തിരിച്ചുവരുന്നതായി കാണുന്നുണ്ട്.സങ്കീർണമായ ഒട്ടുവളരെ പ്രശ്‌നങ്ങൾക്കിടയിലും സാഹിത്യത്തിൽ നിന്ന് മലയാളിസമൂഹം ഇപ്പോഴും കാതലായ പല മാനസികാനുഭവങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നു തന്നെയാണ് അതിൽ നിന്ന് വ്യക്തമാവുന്നത്.

Wednesday, June 17, 2015

ഒന്നു ചൊവ്വാഗ്രഹം വരെ പോവണം

പാതിര നേരത്ത്
പാതയോരത്ത്
അടുപ്പുകൂട്ടി
അരിവേവിക്കുന്ന വൃദ്ധൻ
ദൈവത്തോട് പറഞ്ഞു:
'തമ്പുരാനേ,എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല
ഒന്നു ചൊവ്വാഗ്രഹം വരെ പോവണം
അവിടത്തെ അടുപ്പുകല്ല്
അവിടത്തെ ചുള്ളിക്കമ്പുകൾ
അവിടത്തെ അരി
ഹോ,ഈ കഞ്ഞികുടി ഇനി ആയുസ്സുള്ളിടം വരെ
അങ്ങോട്ടേക്കൊന്നു മാറ്റിക്കിട്ടണം
ഇവിടത്തെ പുക,പൊടി,അടിപിടി
ഒന്നുമെനിക്ക് സഹിക്കാൻ പറ്റുന്നില്ല.'
( ജോർജ് ഓർവലിന്റെ  Down And Out in Paris and London എന്ന കൃതിയിലെ ഒരു തെണ്ടിയുടെ ചിന്തയുടെ ഛായയിൽ നിന്ന്)

Saturday, June 13, 2015

കവിതാഡയറിയിൽ നിന്ന്

കുന്നിൻ ചരിവിലെ വീട്ടുമുറ്റത്ത്
അന്തിമിനുക്കം അജ്ഞേയമായ
അശാന്തി പോലെ വിങ്ങുമ്പോൾ
അനിശ്ചിതത്വത്തെക്കുറിച്ചാ-
കുലപ്പെടാനറിയാതെ
(ഓ,അത്രക്കൊന്നുമില്ല)
ഇതാ രണ്ടു കോഴികൾ
രാത്രിയിൽ കുറുക്കൻ പിടിച്ചോ ,
അടുത്ത പകലിൽ ആരെങ്കിലും 
വിരുന്നിന് വിഭവമാക്കിയോ
ഒരു വീടിന്റെ ഇത്തിരിവട്ടത്തിനപ്പുറം
ലോകം കാണാതെ
എന്നേക്കുമായി പോകും മുമ്പ്
വാക്കുകളാൽ പണിത ഈ
കനം കുറഞ്ഞ കൂട്ടിൽ
അവരെ ഞാൻ അടക്കുന്നു
അനശ്വരതക്ക് ചിലപ്പോഴൊക്കെ
ഇത്രയും ചെറിയ അർത്ഥമേ ഉള്ളൂ.
(13-6-2015)

Thursday, June 11, 2015

ഒരു പ്രതികരണം

'സാഹിത്യത്തിൽ വിഷം കലരുന്നതായി എം.മുകുന്ദൻ പറഞ്ഞതിനെ കുറിച്ച് എന്തു തോന്നുന്നു?' എന്ന് പലരും ചോദിച്ചിരുന്നു.ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ രണ്ട് തടസ്സങ്ങളുണ്ട്.ഒന്ന്,വിഷം എന്നതു കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുകുന്ദൻ വ്യക്തമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് താന്താങ്ങൾ വിഷം എന്ന് കരുതുന്നതിനെ മുൻനിർത്തിയാവും ഓരോരുത്തരും സംസാരിക്കുക.അത് എത്രത്തോളം ഫലപ്രദമാവും എന്ന് സംശമാണ്.പുസ്തകങ്ങൾ ധാരാളമായി വിറ്റു പോവുന്നതും എഴുത്തുകാർക്ക് വമ്പിച്ച വരുമാനമുണ്ടാകുന്നതുമാണ് വിഷം പടരുന്നതിന് പശ്ചാത്തലമായി മുകുന്ദൻ പറഞ്ഞ കാര്യം.ഇത് വസ്തുതാവിരുദ്ധമാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമീപകാലത്ത് മൂന്നുനാല് നോവലുകൾക്ക് വളരെ വേഗം പുതിയ പതിപ്പുകൾ വന്നു എന്നത് സത്യമാണ്.'ആടുജീവിത'വും 'ആരാച്ചാറു'ം റിക്കാർഡ് വിൽപനയിലേക്ക് കടക്കുകയും ചെയ്തു.പക്ഷേ,മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാർക്കും എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം അങ്ങേയറ്റം തുച്ഛമാണ്. സമയത്തിന്റെയും അധ്വാനത്തിന്റെയും കണക്ക് നോക്കിയാൽ ഒരു അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്നതിന്റെ പത്തിലൊന്നു പോലും എഴുത്തുകാർക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം.

Wednesday, June 10, 2015

ആരുമേ കാണുന്നില്ല

കുന്നുകൾ കത്തുമ്പോൾ
എല്ലാവരും കാണുന്നു
ഹൃദയം കത്തിയമരുമ്പോൾ
ആരുമേ കാണുന്നില്ല
അപ്പനുമമ്മയും പോലും.
(ഒരു ഒറാഓൺ ഗാനത്തിന്റെ ആശയാനുവാദം)

Monday, June 8, 2015

മഴ പെയ്യുമ്പോൾ

മഴ കാതടച്ചു പെയ്യുന്നു
നാലുചുറ്റിലും തണുപ്പ്
തലകുത്തി മറിയുന്നു
മനസ്സോ,ചൂടുള്ള പുതപ്പ് തേടുന്നു
ഞാൻ കടല വറുത്തതും തേങ്ങാപ്പൂളും തിന്നുന്നു
ഉള്ളിൽ ഇളം ചൂടും ഉന്മേഷവും 
ചെറുതുമ്പികളെപ്പോലെ ചുറ്റിപ്പറക്കുന്നു
ഇപ്പോൾ,മരിച്ചുപോയവരെ
ഓർമിക്കുന്നു
പെരുമഴ കോരിച്ചൊരിയുമ്പോൾ
കടല തിന്നുന്ന സുഖം
അവർക്കാർക്കും അനുഭവിക്കാനാവില്ല
ഓ,എന്തുതന്നെയായാലും,
ജീവൻ അപാരമായൊരാനന്ദമാണ്
അസഹ്യമായൊരു  വേദനയുമാണ്.

ആശയം

'ഞാൻ എല്ലാ തരം ആശയങ്ങളെയും വെറുക്കുന്നു'
'ശരി,അങ്ങനെയാവട്ടെ'
'എല്ലാ സുഖങ്ങളുമനുഭവിച്ച് സുഖമായി മരിക്കണം
അതിൽ കൂടുതിലൊന്നും ഒരു മനുഷ്യനും ആശിക്കരുത്
ലോകം അതിന്റെ വഴിക്ക് പോട്ടെ
ഒന്നിലും ചെന്ന തലയിടാൻ എനിക്ക് താൽപര്യമില്ല'
'കഷ്ടം,അതും ഒരാശയമാണ്
ഒട്ടും പുതുമയില്ലാത്ത വൃത്തികെട്ട ആശയം.'

Sunday, June 7, 2015

പ്രേമത്തിലായ ആട്ടിടയൻ

പ്രേമത്തിൽ വീണുപോയ ആട്ടിടയന്
അയാളുടെ വടി നഷ്ടമായി
ആടുകൾ കുന്നിൻചരിവിലാകെ ചിതറി
ചിന്തകളിൽ അത്രമേൽ സ്വയം നഷ്ടപ്പെട്ടതിനാൽ
അയാൾ ഓടക്കുഴൽ വായിക്കാനും മറന്നു
ആരും പുതുതായി വെളിപ്പെടുകയോ
ആരും കാഴ്ചയിൽ നിന്ന് മായുകയോ ചെയ്തില്ല
അയാൾ തന്റെ വടി കണ്ടെത്തിയതുമില്ല
മറ്റുള്ളവർ അയാൾക്കു മേൽ ശാപവചനങ്ങൾ ചൊരിഞ്ഞ്
ആടുകളെയെല്ലാം തെളിച്ചുകൂട്ടി
അവസാനമായപ്പോഴേക്കും  ആട്ടിടയന് പ്രേമം ഇല്ലെന്നുമായി
ചരിവുകളിൽ നിന്നും കപടസത്യത്തിൽ നിന്നും ഉണർന്നപ്പോൾ
എല്ലാമയാളുടെ കാഴ്ചയിൽ വന്നു
നിത്യഹരിതമായ ആ ഗംഭീര താഴ്‌വരകൾ
ഏതു വികാരമൃദുലതകളെക്കാളും സത്യമായ
അകലങ്ങളിലെ മഹാപർവതങ്ങൾ
ആകാശം,വായു,വയലുകൾ
അങ്ങനെ സമസ്ത യാഥാർത്ഥ്യങ്ങളും
അയാളുടെ അറിവിൽ വീണ്ടും സന്നിഹിതമായി
പിന്നെ കുറെനാളായി അയാൾക്ക് നഷ്ടമായിരുന്ന വായു
പുതിയൊരു പ്രസരിപ്പോടെ അയാളുടെ ശ്വാസകോശത്തിൽ പ്രവേശിച്ചു
വായുവിന്റെ ഒരിക്കൽക്കൂടിയുള്ള പ്രവേശം
കഠിനവേദനയോടെ അയാൾ അറിഞ്ഞു
സ്വാതന്ത്ര്യം
നെഞ്ചിൽ.

( ഫെർനാൺഡോ പെസ്സോവിന്റെ മറ്റൊരു കവിതയുടെ സ്വതന്ത്ര പരിഭാഷ)

Thursday, June 4, 2015

മിസ്റ്റിക്

എനിക്ക് മിസ്റ്റിസിസം വേണമെന്ന്
നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ
ശരി, നല്ലത്,എനിക്കുമുണ്ടൊരു മിസ്റ്റിസിസം
ഞാനൊരു മിസ്റ്റിക്കാണ്
പക്ഷേ,ശരീരം കൊണ്ടു മാത്രം
എന്റെ ആത്മാവ് സരളമാണ്
അത് ചിന്തിക്കാറില്ല
എന്റെ മിസ്റ്റിസിസം അറിവിനെ ആവശ്യപ്പെടുന്നില്ല
ജീവിക്കുക,അതേ കുറിച്ച് ചിന്തിക്കാതിരിക്കുക
അതാണെന്റെ മിസ്റ്റിസിസം
പ്രകൃതി എന്താണെന്നെനിക്കറിയില്ല
ഞാൻ അതിന്റെ പാട്ടുകാരനാണെന്നു മാത്രം
ഞാനൊരു കുന്നിൻ മുകളിലാണ് ജീവിക്കുന്നത്
വെള്ളയടിച്ച ഏകാന്തഭവനത്തിൽ
അത്രയും മതി എന്നെ നിർവചിക്കാൻ
(ഫെർനാൺഡോ പെസ്സോവിന്റെ ശീർഷകമില്ലാത്ത മറ്റൊരു കവിതയുടെ പരിഭാഷ)

Wednesday, June 3, 2015

അതേ എനിക്ക് വേണ്ടതുള്ളൂ

ദൈവങ്ങളോട് ഞാൻ ആകെക്കൂടി 
ഒരനുഗ്രഹമേ അപേക്ഷിക്കുന്നുള്ളൂ
അവരോട് എന്തെങ്കിലുമൊന്നപേക്ഷിക്കാൻ
എനിക്ക് തോന്നിപ്പോകരുത്
സൗഭാഗ്യമൊരു നുകമാണ്
സന്തോഷവാനായിരിക്കുമ്പോൾ
ഞാൻ ഞെരിഞ്ഞമർന്നു പോകുന്നു
കാരണം അതൊരു വൈകാരികാവസ്ഥയാണ്
എന്റെ എളുതല്ലാത്തതോ
അവ്വിധമല്ലാത്തതോ ആയ
ശുദ്ധശാന്തമായ ഉണ്മയെ
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
സമതലത്തിനു മുകളിലേക്കുയർത്താനാവണം
അതേ എനിക്ക് വേണ്ടതുള്ളൂ.
(ഫെർനാൺഡോ പെസ്സോവിന്റെ ശീർഷകമില്ലാത്ത ഒരു കവിതയുടെ സ്വതന്ത്ര പരിഭാഷയാണിത്. താൻ ഒരാളല്ല പലരാണെന്ന് കരുതുകയും എഴുപതിലധികം അപരനാമങ്ങളിൽ(തൂലികാനാമങ്ങളിലല്ല) കവിതയെഴുതുകയും ചെയ്ത ഫെർനാൺഡോ പെസ്സോവിന് ഒരു കവിതയിൽ തന്റെ ഒരപരൻ അവതരിപ്പിച്ച ആശയത്തെ നിഷേധിച്ചുകൊണ്ട് മറ്റൊരു കവിതയിൽ മറ്റൊരപരൻ എഴുതുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നിയില്ല.തന്നോട് പരമാവധി സത്യസന്ധനാവാൻ ശ്രമിച്ച ഈ കവിയുടെ ഒരു രചനയെയും മുന്നേ മനസ്സിൽ ഉറപ്പിച്ചു വെച്ച ധാരണകളുമായി സമീപിക്കരുതെന്ന് പറയാം.എങ്കിലും,ഏത് പേരിൽ എഴുതിയതായാലും പെസ്സോവിന്റെ കവിത അദ്ദേഹത്തിന്റെതായിത്തന്നെ തിരിച്ചറിയപ്പെടും എന്ന വാസ്തവവും ഉണ്ട്.)


Tuesday, June 2, 2015

ഒരപേക്ഷ,ദൈവത്തോട്

ബാർബറുടെ മോൻ മരിച്ചു
വെറുമൊരഞ്ചുവയസ്സുകാരൻ
ഒരു വർഷമായി ഈ ബാർബറെ എനിക്കറിയാം
അയാളെന്റെ  താടി വടിക്കുന്ന നേരത്ത്
പലതും ഞങ്ങൾ  സംസാരിക്കാറുണ്ട്
മകൻ  മരിച്ച വിവരം അയാളെന്നെ അറിയിച്ചപ്പോൾ
എന്റെ ഹൃദയം അപ്പാടെയങ്ങ്
പ്രകമ്പനം കൊണ്ടു
വല്ലാത്തൊരു വിഭ്രാന്തിയിൽ
ഞാനയാളെ കെട്ടിപ്പിടിച്ചു.
ശാന്തവും പോഴത്തം നിറഞ്ഞതുമായ ഈ ജീവിതത്തിൽ
എങ്ങനെയൊക്കെ കോലംകെട്ടണമെന്ന്
ഇന്നോളമെനിക്ക് പിടികിട്ടിയിട്ടില്ല
പക്ഷേ,ദൈവമേ,
ഞാൻ മനുഷ്യന്റെ വേദന എന്തെന്നറിയുന്നു
ആ കഴിവ്
ഒരുനാളുമെനിക്ക് നഷ്ടപ്പെടുത്തിക്കളയരുതേ!
(പോർത്തുഗീസ് കവിയായ ഫെർനാൺഡോ പെസ്സോ(1888-1935)വിന്റ SENHOR SILVA
 എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ)

Sunday, May 31, 2015

Man's search for ultimate meaning

ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ  Victor E.Frankl  ന്റെ Man's search for ultimate meaning (Published in India by Maanu Graphics ,New Delhi- 110002)മന:ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വായിക്കാവുന്ന വ്യത്യസ്തമായ ഒരു പുസ്തകമാണ്.ഫ്രോയിഡിനും യൂങ്ങിനും അഡ്‌ലർക്കും എതിരായ നിലപാടുകളാണ് ഈ അസ്തിത്വവാദ മന:ശാസ്ത്രകാരന്റെത്.മനുഷ്യന്റെ അബോധത്തിൽ മതപരത എന്ന ഒന്നുണ്ടെന്നും സ്വപ്നത്തിലെ അതിന്റെ വെളിപ്പെടലുകളെ ലൈംഗികതയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും Victor E.Frankl  പറയുന്നു.അബോധത്തിലെ മതാത്മത ഘടകങ്ങളെ കണ്ടെത്തിയതിന്റെ ബഹുമതി യൂങ്ങിന് അവകാശപ്പെട്ടതാണെങ്കിലും ജന്മവാസനകളുടെയും അബോധപ്രേരണകളുടെയും മണ്ഡലത്തിനാണ് യൂങ്    അവയെ വിട്ടുകൊടുത്തത് . മതം മനുഷ്യന്റെ തികച്ചും വ്യക്തിപരമായ തീരമാനങ്ങളെ ഉൾക്കൊള്ളുന്നതാണ്.വിശ്വാസം അബോധത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും അതാണ് വസ്തുത.അത്തരം തീരുമാനങ്ങളെ വ്യക്തിയിൽ വ്യക്തിയുടെ പ്രത്യേകമായ തീരുമാനമോ പിന്തുണയോ ഇല്ലാതെ നടക്കുന്ന ഒരു പ്രക്രിയ മാത്രമായി മനസ്സിലാക്കുന്നതിന് Victor E.Frankl  എതിരാണ്.യൂങ്ങിനെ സംബന്ധിച്ചിടത്തോളം അബോധത്തിലെ മതാത്മകതയിൽ വ്യക്തിയുടെ തീരുമാനത്തിന്റെയോ തിരഞ്ഞെടുപ്പിന്റെയോ ഉത്തരവാദിത്വത്തിന്റെയോ ഒന്നും പ്രശ്‌നമില്ല.
Logotherapy  എന്ന ചികിത്സാപദ്ധതി യുടെ സ്ഥാപകനാണ്  Victor E.Frankl.സ്വജീവിത്തിന് ഒരർത്ഥം കണ്ടെത്താനുള്ള തീവ്രാഭിലാഷമമാണ് മനുഷ്യമനസ്സിലെ ഏറ്റവും വലിയ പ്രേരണാശക്തി എന്ന ആശയമാണ് ലോഗോതെറാപ്പിയുടെ ആധാരമായി പ്രവർത്തിക്കുന്നത്. നാസി കോൺസൻട്രേഷൻ കാംപുകളിൽ മൂന്നുകൊല്ലം ജീവിക്കേണ്ടി വന്നതിന്റെ അനുഭവങ്ങൾ  മനുഷ്യമനസ്സിനെ കുറിച്ചുള്ള Victor E.Frankl ന്റെ നിഗമനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഫ്രോയിഡിയന്മാരും യുക്തിവാദികളും സാധാരണ സൈക്യാട്രിസ്റ്റുകളും അദ്ദേഹത്തിന്റ ആശയങ്ങളെ അംഗീകരിക്കണമെന്നില്ല.പക്ഷേ,അവർക്കും ഈ പുസ്തകത്തിലെ ചില നിരീക്ഷണങ്ങളിൽ കൗതുകവും താൽപര്യവും തോന്നുക തന്നെ ചെയ്യും.

Saturday, May 30, 2015

നാടകവിചാരം

നാടകം ആളുകൾക്ക് കാണാനുള്ളതാണ്.അതുകൊണ്ട് അവരെ രസിപ്പിക്കാ നുള്ള ഘടകങ്ങളെല്ലാം അതിന്റെ രചനയിലും അവതരണത്തിലും ഉൾച്ചേർത്തേ പറ്റൂ - ഈയൊരു ധാരണ പൊതുവെ ഉണ്ട്.രസിപ്പിക്കാനുള്ള എളുപ്പ വഴി നർമം നല്ല പോലെ കലർത്തുക,അവതരണത്തിൽ കാണികളെ ഭ്രമിപ്പിക്കാനുതകുന്ന തന്ത്രങ്ങളെല്ലാം പ്രയോഗിക്കുക,അശ്ലീലത്തിലേക്ക് ചായുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭാഷണത്തിൽ ധാരാളമായി ഉപയോഗിക്കുക തുടങ്ങിയവയൊക്കെയാണ്.മിക്ക പ്രൊഫഷണൽ നാടക ങ്ങളിലും ഈ തന്ത്രങ്ങളെല്ലാം പ്രയോഗിച്ചുകാണാം.ഇവയൊന്നും ഇല്ലാത്ത നാടകങ്ങളെ കാണികൾ തണുപ്പൻ എന്ന് തള്ളിക്കളയും.മുമ്പൊക്കെ അതിവൈ കാരികതയിലേക്ക് നീങ്ങുന്ന ഏതാനും നാടകീയ മുഹൂർത്തങ്ങളും ഹാസ്യ കഥാപാത്രങ്ങളുടെ ഇടക്കുള്ള പ്രത്യക്ഷപ്പെടലും മതിയായിരുന്നു കാണികളെ തൃപ്തിപ്പെടുത്താൻ.അത്രയും ഉണ്ടെങ്കിൽ അവയ്ക്കിടയിലൂടെ തന്നെ തീക്ഷ്ണമായ സാമൂഹ്യപ്രശ്‌നങ്ങളും വ്യക്തിജീവിത ദുരന്തങ്ങ ളുമൊക്കെ ആവിഷ്‌ക്കരിക്കാമായിരുന്നു.പിന്നെപ്പിന്നെയാണ് നിരർത്ഥവും എന്നാൽ കത്തിക്കയറുന്നു എന്ന പ്രതീതിയുണ്ടാക്കുന്നതുമായ സംഭാഷണ ങ്ങളും വളിപ്പുകളും നിലവിളികളുമെല്ലാം ചേർന്ന ബഹളമയമായ ഒരു സംഗതി യായിരിക്കണം നാടകം എന്ന അവസ്ഥ വന്നത്.മറുവശത്ത് അമേച്വർ നാടകക്കാർ ഒരു കാലത്തെ ഡ്രാമാസ്‌കൂൾ നാടകാവതരണങ്ങളുടെ ദു:സ്വാ ധീനം നിമിത്തം അരങ്ങിൽ സവിശേഷ സ്വഭാവമുള്ള ദൃശ്യവിസ്മയങ്ങൾ തീർക്കുന്നതിന് പ്രഥമ പരിഗണന നൽകുകകയും രംഗപാഠത്തിനുവേണ്ടി  രചനയിൽ എന്തു മാറ്റവും വരുത്താം എന്ന ധിക്കാരം മുറുകെ പിടിക്കുകയും ചെയ്തു.ഈ രണ്ടു കൂട്ടരെയും എതിർക്കുന്ന ഇടതുപക്ഷ കലാസമിതികൾ നാടകം രാഷ്ട്രീയാനുഭവങ്ങൾക്ക് പുറത്തുപോവുന്നതിന് തീർത്തും എതിരാ ണ്.രാഷ്ട്രീയാനുഭവം എന്നതിന് വർത്തമാനത്തിലെ രാഷ്ട്രീയാനുഭവം എന്നല്ല മിക്കപ്പോഴും അവർ അർത്ഥമാക്കുന്നത്.കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിന്നു തന്നെ വിഷയം കണ്ടെത്തി എഴുതണം എന്ന വാശിയിലാണ് അവർ.സമ കാലിക സമൂഹത്തിലേക്ക് വരണമെങ്കിൽ ആവാം,പക്ഷേ,വിഷയം പാർട്ടിവി രുദ്ധമാവരുത്.നാടകം സാമൂഹ്യവിമർശനം ലക്ഷ്യമാ ക്കണം,ചരി ത്രത്തോ ടൊപ്പം സഞ്ചരിക്കണം തുടങ്ങിയ ആശയങ്ങളൊക്കെ പാർട്ടിവിരുദ്ധം എന്ന തടസ്സത്തിനു മുന്നിൽ തട്ടിത്തടഞ്ഞു വീഴും. ഒരു രാഷ്ട്രീയപ്പാർട്ടിക്കും കീഴടങ്ങാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏതാനും കാലസമിതികൾ ഉണ്ടെന്നതും അവർ വല്ലപ്പോഴുമൊരിക്കൽ നല്ല നാടകങ്ങൾ അവത രിപ്പിക്കുന്നുണ്ടെന്നതും മറക്കുന്നില്ല.പക്ഷേ, അവർ മാത്രം വിചാരി ച്ചാൽ നാടകത്തെ വലിയൊരു സാമൂഹ്യാനുഭവമാക്കി മാറ്റാനാവില്ല.
മലയാളനാടകത്തെ ആധുനികീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും ഇടതുപക്ഷം വഹിച്ച പങ്ക് വളരെ വലുതാണ്.ഒരു ഘട്ടം കഴിഞ്ഞപ്പോൾ, പക്ഷേ, അവർ നിന്നിടത്തു തന്നെ നിന്നുപോയി.അവരുടെ നിശ്ചലതയുടെ ചതുപ്പിലാണ് നാടകത്തെ അഭ്യാസങ്ങളും കെട്ടുകാഴ്ചകളും അതിവൈകാരികതയുടെ ആഘോഷങ്ങളുമൊക്കയാക്കി മാറ്റുന്ന വ്യത്യസ്ത പ്രവണതകൾ വളർന്നുപടർന്നത്.ഈ സ്ഥിതിവിശേഷത്തിന് വളരെ അടുത്ത കാലത്തായി മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്.പ്രൊഫഷണൽ നാടകങ്ങൾ തന്നെയും ഗൗരവപൂർണമായ പ്രമേയങ്ങളും അവതരണശൈലിയും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Thursday, May 28, 2015

ഡിൽഡോ

സാഹിത്യതൽപരരായ ചെറുപ്പക്കാരിൽ ഒരു വിഭാഗം,മിക്കവാറും നന്നേ ചെറിയ ഒരു വിഭാഗമാവാം അവർ,പലപ്പോഴും   പരാമർശിക്കാറുള്ള ഒരു കൃതിയാണ് ദേവദാസ്.വി.എം,ന്റെ
 'ഡിൽഡോ'.ലൈംഗികതയുടെ ഏറ്റവും പുതിയ ലോകത്തിൽ നിന്നാണ് 'ഡിൽഡോ'വിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്.രതിയുപകരണങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത പരിണാമങ്ങളും ദുരന്തവുമാണ് അതിന്റെ കേന്ദ്രസ്ഥാനത്ത് പ്രവർത്തിക്കുന്നത്.പ്രണയം,അസംതൃപ്ത രതി,സ്വയംഭോഗം,ലെസ്ബിയനിസം,പക,കൊലപാതകം തുടങ്ങിയ സംഗതികളൊക്കെ ഇതിവൃത്തത്തെ വികസിപ്പിക്കുന്ന സംഭവങ്ങൾക്ക് രൂപം നൽകുന്നു. ലൈംഗികതാവ്യവസായത്തിന്റെ കടന്നുകയറ്റങ്ങൾ വ്യക്തിജീവിതങ്ങളിൽ സൃഷ്ടിക്കുന്ന അപരിഹാര്യമായ സംഘർഷങ്ങളും അനിവാര്യദുരന്തവുമൊക്കെയാണ് നോവലിൽ ഉള്ളത്.
'ആറ് മരണങ്ങളുടെ ഒരു പൾപ്ഫിക്ഷൻ പാഠപുസ്തകം' എന്ന ഉപശീർഷകം നൽകപ്പെട്ടിരിക്കുന്ന 'ഡിൽഡോ' ഒരു പാഠപുസ്തകത്തിന്റെ ഘടനയെ പാരഡി ചെയ്യുന്ന രൂപമാണ് സ്വീകരിച്ചിട്ടുള്ളത്.നിർവചനം,അഭ്യാസങ്ങൾ,മാപ്പ്,ചോദ്യോത്തരങ്ങൾ,ചെറുകുറിപ്പുകൾ,അനുബന്ധങ്ങൾ തുടങ്ങിയ സംഗതികളൊക്കെ നോവലിലുണ്ട്.കഥ മിക്കവാറും പല കഥാപാത്രങ്ങളെക്കൊണ്ടാണ് പറയിച്ചിട്ടുള്ളത്.അതും വളരെ ശ്ലഥമായ രൂപത്തിൽ. രൂപപരമായ ഈ പുതുമകൾ കൊണ്ട് നോവലിന് എന്തെങ്കിലും മെച്ചമുണ്ടായതായി തോന്നിയില്ല.കൃതിയുടെ വിഷയത്തെ ചിതറിച്ചു കളയാനും ലൈംഗികതയുടെ മേഖലിയിലെ പുത്തൻ കടന്നുകയറ്റങ്ങളുടെ പ്രത്യാഘാതങ്ങളെ , ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീളുന്ന സംഘർഷങ്ങളായാൽത്തന്നെയും, ലാഘവത്തോടെയേ കാണേണ്ടതുള്ളൂ എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ അവ സഹായകമാവുന്നുള്ളൂ.പക്ഷേ,മലയാളനോവൽ ആധുനികോത്തരതയിലേക്ക് കൗണ്ട് ഡൗൺ ആരംഭിച്ചതുപോലെയാണ് അവതാരികാകാരനായ മേതിൽ രാധാകൃഷ്ണന് തോന്നിയത്.ആധുനികോത്തരതയെ  രചനയിലെ അഭ്യാസങ്ങളായും നിരർത്ഥമായ നിർമമതയായും ധൈഷണികതയോടുള്ള വിടപറച്ചിലുമായാണോ  അദ്ദേഹം മനസ്സിലാക്കിയത്? ഈ നോവലിനെ മുൻനിർത്തിയാണ് മേതിലിന്റെ പ്രസ്താവം എന്നതുകൊണ്ട് അങ്ങനെയേ കരുതാനാവുന്നുള്ളൂ.

ഉയർന്ന ഭാവുകത്വം?

ഒരു കവിതയിൽ നിന്നോ കഥയിൽ നിന്നോ എല്ലാ വായനക്കാരും ഒരേ കാര്യങ്ങൾ തന്നെ വായിച്ചെടുക്കണമെന്നോ ഒരേ അനുഭൂതികൾ തന്നെ ഉൽപാദിപ്പിച്ചു കൊള്ളണമെന്നോ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല.അവനവന്റെ സാഹിത്യബോധത്തെയും ലോകപരിചയത്തെയും ജീവിതദർശനത്തെയും സാമൂഹ്യബോധത്തെയുമൊക്കെ ആധാരമാക്കിയാണ് ഓരോരുത്തരും സാഹിത്യകൃതികളിൽ നിന്ന് സൗന്ദര്യാനുഭവങ്ങളും ആശയങ്ങളും ഉൽപാദിപ്പിച്ചെടുക്കുന്നത്.ഏത് വായനയാണ് കൂടുതൽ ശരി,ഏത് വായനയാണ് ഉയർന്ന ഭാവുകത്വത്തെ സാക്ഷ്യപ്പെടുത്തുന്നത് എന്നൊക്കെ നിർണയിക്കുന്നതിലും മുകളിൽ പറഞ്ഞ ഘടകങ്ങളൊക്കെ പ്രവർത്തിക്കും.അപ്പോൾ, സാഹിത്യാസ്വാദനത്തിന്റെയും നിരൂപണത്തിന്റെയും ഗുണനിലവാരം ഏറ്റവും ശരിയായി എങ്ങനെ നിർണയിക്കും?കൃതി വായിക്കപ്പെടുന്ന കാലത്ത് സാഹിത്യത്തെ കുറിച്ച് നിലവിലുള്ള ഏറ്റവും പുതിയ ധാരണകളുടെയും   ധൈഷണികജീവിതത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളുടെയും സത്ത ഏതളവിൽ വായനയിലും നിരൂപണത്തിലും ഉൾച്ചേർന്നിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയേ അത് സാധ്യമാവൂ.ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പിൽ വന്നു ചേരുന്ന വായനയും നിരൂപണവും തന്നെയേ ഏത് ഭാഷയിലെയും സർഗാത്മകസാ ഹിത്യത്തെ മുന്നോട്ടു പോവാൻ നിർബന്ധിക്കൂ.പരമ്പരാഗതരീതി ഉപേക്ഷി ക്കാനുള്ള മടി കാരണം വായന നിന്നിടത്തു തന്നെ നിൽക്കുന്ന ഭാഷകളിലും ഒറ്റപ്പെട്ട ചിലർ പുതിയ എഴുത്തുരീതികൾ പരീക്ഷിച്ചേ ക്കാം.സ്‌ഫോടനാ ത്മകമായ ചില ആശയങ്ങൾ അവതരിപ്പിച്ചേക്കാം.പക്ഷേ,അവയുടെ അനുരണനങ്ങൾ ചെറിയ വൃത്തങ്ങളിൽ ഒതുങ്ങിപ്പോവുകയും വായനാ സമൂഹത്തിന്റെ ഭൂരിപക്ഷവും പഴയ ചാലിൽ തന്നെ തുടരുകയും ചെയ്യും.
ഇത്രയും സാമാന്യമായി പറയാവുന്ന കാര്യം.ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പ് എന്നത് സ്വാഭാവികമായി രൂപം കൊള്ളുന്നതു തന്നെ ആവണമെന്നില്ലെന്ന പരമ പ്രധാനമായ കാര്യം കൂടിയുണ്ട്.അത് വ്യാജമായി സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതീതി മാത്രവും ആകാം.അതിനു കീഴെ സാഹിത്യം ശുദ്ധമായിരിക്കണം,സർവതന്ത്രസ്വതന്ത്രമായിരിക്കണം,മന്ത്രതുല്യമായിരിക്കണം എന്നൊക്കെയുള്ള പഴകിപ്പൂതലിച്ച ധാരണകൾ ഒളിപ്പിച്ചു വെച്ചിട്ടുമുണ്ടാവാം. കണിശമായ ജാഗ്രത വഴിയേ എഴുതുന്നവർക്കും വായിക്കുന്നവർക്കും ഈ ചതിയിൽ വീണുപോവാതെ സ്വയം രക്ഷിക്കാനാവൂ.

Wednesday, May 27, 2015

നരിത്തലയുള്ള നാലണ

സി.അമ്പുരാജിന്റെ 'നരിത്തലയുള്ള നാലണ' സ്വാനുഭവങ്ങൾ, വ്യക്തികളെ കുറിച്ചുള്ള ഓർമകൾ, റഷ്യയിലും ചൈനയിലും ഗ്രന്ഥകാരൻ നടത്തിയ യാത്രകൾ ഇവയുടെയെല്ലാം ലഘുവിവരണങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്.(പ്രസാ:ലോഗോസ് ബുക്‌സ്). അവതാരികയുടെ സ്ഥാനത്ത ് സന്തോഷ് ഏച്ചിക്കാനം അമ്പുരാജുമായി നടത്തിയ'ജീവിതത്തിന്റെ വിവർത്തനം' എന്നു പേരിട്ടിരിക്കുന്ന സംഭാഷമാണുള്ളത്.
'നരിത്തലയുള്ള നാലണ'യിലെയാതൊരു നാട്യങ്ങളുമില്ലാതെ എഴുതിയിരിക്കുന്ന സത്യസന്ധമായ  ചെറുകുറിപ്പുകൾ ഹൃദയസ്പർശിയാണ്. അമ്പുരാജിനെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രസവാനന്തരം സ്തീകളിൽ അപൂർവമായി കണ്ടുവരുന്ന വിഷാദരോഗം കാരണമായി അമ്മ രാത്രി എഴുന്നേറ്റ് നടന്ന് പുഴയിലേക്ക് ഇറങ്ങിപ്പോവുകയാണുണ്ടായത്.ഈ മരണത്തോടെ ഏകാകിയായ അച്ഛൻ കൊതുമ്പുതോണിയിൽ കയറി പുഴ കടന്ന് കുന്നുകയറി എങ്ങോട്ടോ പോയി.അങ്ങനെ അമ്പുരാജ് കുഞ്ഞുന്നാളിലേ ഒറ്റക്കായി.
സമീപ ഭൂതകാലത്തിലെ തികച്ചും ഗ്രാമീണരായ മനുഷ്യരുടെയും നാട്ടുജീവിത സന്ദർഭങ്ങളുടെയും ഓജസ്സുറ്റ പല ചിത്രങ്ങളും ഗ്രാമ്യഭാഷാ പദങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടു തന്നെ അമ്പുരാജ് ഈ പുസ്തകത്തിൽ മനോഹരമായി വരച്ചു വെച്ചിട്ടുണ്ട്.ഒരു ഉദാഹരണം മാത്രം നോക്കുക:
 'ഞാൻ രണ്ടാം വട്ടവും വായിച്ചു.ബീപാത്തുമ്മ അരയിൽ തിരുകിയ ചപ്പുചുരുട്ടിന് തീ കൊളുത്തി.കൂട്ടം തെറ്റുന്ന ആടിനെ നോക്കി അവർ പേരുവിളിച്ചു.കുറുമാണകോല് കൊണ്ട് തെയ്ച് അയ്റ്റുങ്ങളെ അന്യം പോകാതെ നോക്കി.ഉമ്മ കാതോർത്തു.'പാത്തുമ്മയുടെ ആട്' ഞാൻ രണ്ടാം വട്ടവും വായിച്ചു തീർത്തപ്പോൾ മാങ്കീലെ പാറുഏട്ടി പറഞ്ഞു.
'ഉമ്മയെന്താ ചെക്കനെ ചങ്ങാത്തം കൂട്ടീനി'
'ഏയ്യ് പാറൂ,ഓൻ ഞമ്മളാളെ കഥ വായിച്ചു തര്ന്നു'
'നോക്കട്ട്‌റാ…'
ഓറ് കൈനീട്ടി.'(ഹൃദയത്തിന്റെ ഭാഷ)



ശത്രുക്കൾ

നാളിതുവരെയുള്ള എഴുത്തും പ്രസംഗവും കൊണ്ട് എനിക്ക് സുഹൃത്തുക്കളെക്കാളധികം ശത്രുക്കളെയാണ് കിട്ടിയത്.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള അകൽച്ചയും ശത്രുത തന്നെയും മനസ്സിലാക്കാനാവും.പക്ഷേ,എന്റെ ശത്രക്കളിൽ പലരും എന്നെ അകാരണമായാണ് വെറുക്കുന്നത്.അവർക്ക് അവരുടെതായ കാരണങ്ങളുണ്ടാവും.എനിക്ക് പക്ഷേ അത് പിടി കിട്ടുന്നില്ല.ഇക്കാര്യത്തെ കുറിച്ച് ഇടക്കൊക്കെ ആലോചിക്കാറുണ്ടെങ്കിലും അൽപവും വേവലാതിപ്പെടാറില്ല.എന്റെ എഴുത്തുരീതിയിലോ പ്രസംഗരീതിയിലോ എന്തെങ്കിലും വ്യത്യാസം വരുത്താൻ ഉദ്ദേശിക്കുന്നുമില്ല.ഉള്ളിൽ വന്നു വീഴുന്ന, അല്ലെങ്കിൽ അവിചാരിതമായി ഉരുവം കൊള്ളുന്ന ഒരു കഥാവസ്തുവോ വിചാരമോ ആവശ്യപ്പെടുന്ന രൂപം സ്വീകരിച്ചാണ് ഞാൻ എഴുതിപ്പോന്നിട്ടുള്ളത്.ഇനിയും ആ വഴിയേ തന്നെ ഞാൻ മുന്നോട്ടുപോവും.

Saturday, May 23, 2015

സാംസ്‌കാരികാധിനിവേശം സമകാലിക മലയാള നോവലുകളിൽ


സംസ്‌കാരപഠനത്തിന്റെ  സാമഗ്രികൾ ഉപയോഗിച്ച് ഡോ.ശ്യാം മുരളി ടി നടത്തിയ നോവൽ പഠനങ്ങളുടെ സമാഹാരമാണ് 'സാംസ്‌കാരികാധി നിവേശം സമകാലിക മലയാള നോവലുകളിൽ.'(പ്രസാ:ലിഖിതം ബുക്‌സ്, കണ്ണൂർ) സാംസ്‌കാരികാധിനിവേശം നമ്മുടെ ജീവിതത്തിൽശക്തമായി അനുഭവപ്പെട്ടു തുടങ്ങുന്ന രണ്ടായിരം മുതൽക്കുള്ള കാലത്ത് മലയാളത്തിൽ എഴുതപ്പെട്ട നാല് നോവലുകൾ,എം.മുകുന്ദന്റെ 'നൃത്തം'(2000),അംബികാ സുത ൻ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങൾ'(2003),അശോകന്റെ 'ഒരപ്പക്കൂടുകാ രന്റെ അതിഭാഷണങ്ങൾ'(2006), വി.എം.ദേവദാസിന്റെ 'ഡിൽഡോ'(2009) എന്നിവയാണ് ഈ പുസ്തകത്തിൽ പഠനവിധേയമായിട്ടു ള്ളത്.സംസ്‌കാര പഠനത്തെ ആധുനികോത്തര കാലം വരെ എത്തിച്ച പല ആശയങ്ങളുടെയും വെളിച്ചത്തിലാണ്  ശ്യാംമുരളി ഈ നോവലുകളെ സമീപിച്ചിട്ടുള്ളത്.
ഉൽപദനശക്തിയെയും ഉൽപാദനബന്ധത്തെയും ഉൽപദനരീതികളെയും അടിത്തറയായും സംസ്‌കാരത്തെ ഉപരിഘടനയായയും  കണ്ടുകൊണ്ടുള്ള സംസ്‌കാരവിശകലനമാണ് മാർക്‌സിസത്തിന്റെത്.സംസ്‌കാരത്തെ കുറിച്ചുള്ള മാർക്‌സിസ്റ്റ് പരികൽപന പലരാൽ വിമർശിക്കപ്പെടുകയും പൂരിപ്പിക്കപ്പെടുകയും അങ്ങനെ പരിപോഷിപ്പിക്കപ്പെടുകയും ചെയ്തിട്ടു ണ്ട് അന്തോണിയോ ഗ്രാംഷി,.ലൂയി അൽത്തൂസർഫ്രാങ്ഫർട് സ്‌കൂൾ ചിന്തകർ,സെന്റർ ഫോർ കൺടംപററി കൾച്ചറൽ സ്റ്റഡീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബ്രിട്ടീഷ് ചിന്തകർ,റയ്മണ്ട് വില്യംസ്,ഫ്രഡറിക് ജെയിംസൺ തുടങ്ങിയവരെല്ലാം മാർക്‌സിയൻ സംസ്‌കാര വിശകലനത്തെ വികസിപ്പിച്ചവരാണ്.ആഗോളവൽക്കരണകാലത്ത് സാംസ്‌കാരിധിനവേശം സംസ്‌കാരപഠിതാക്കളുടെ ഒരുമുഖ്യപഠനമേഖലയായി ത്തീർന്നു.വിപ ണി,ഉപഭോഗം,മാധ്യമങ്ങൾ,വിനോവ്യവസായം,ഭക്ഷണശീലങ്ങളിലും ലൈംഗികതയെ കുറിച്ചുള്ള സങ്കൽപങ്ങളിലും വരുന്ന മാറ്റങ്ങൾ ഇവയെ കുറിച്ചെല്ലാം പ്രത്യേകം  പ്രത്യേകം പഠനങ്ങളുണ്ടായി.ആധുനികോത്തരത എന്ന അവസ്ഥയെയും ബഹുരാഷ്ട്രമുതലാളിത്തം സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെയും കുറിച്ചുള്ള ബഹുവിതാനങ്ങളിലുള്ള പഠനങ്ങൾ ഇന്ന് സംസ്‌കാരപഠനത്തിന്റെയും സാഹിത്യപഠനത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.ശ്യാംമുരളി പഠനത്തിന് വിധേയമാക്കിയ നോവലുകൾ ആഗോളവൽക്കരണകാലത്ത് കേരളീയ ജീവിതം കടന്നുപോകുന്ന അവസ്ഥയുടെ വ്യത്യസ്തതലങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പ്രമേയവും ഇതിവൃത്തവും കരുപ്പിടിച്ചിട്ടുള്ളവയാണ്. 'നൃത്തം' സൈബർ സ്‌പെയ്‌സിലൂടെ രൂപപ്പെടുന്ന ഒരു ബന്ധം യാഥാർത്ഥ്യത്തെ കുറിച്ചുള്ള വ്യക്തിയുടെ ധാരണകളിൽ വിള്ളലുകൾ വീഴ്ത്തുകയും പിന്നീട് സ്ഥലപരവും മാനസികവുമായ അതിർത്തികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിനെ കേന്ദ്രപ്രമേയമാക്കിക്കൊണ്ടുള്ളതാണ്.ഡോ.ശ്യം മുരളി എഴുതുന്നു:യാഥാർത്ഥ്യം,ശരീരം,ഇടം എന്നിവയെ സന്നിഗ്ധമാക്കുന്ന പ്രതീതിലോകത്തിന്റെ സാന്നിധ്യം നോവലിൽവായിച്ചെടുക്കാനാവുമെങ്കിലും ഇതിനെ സാധ്യമാക്കുന്ന മൂലധനത്തിന്റെ താൽപര്യങ്ങൾ നോവലിസ്റ്റിന്റെ പരിഗണനാവിഷയമായിത്തീരുന്നില്ല.പലപ്പോഴും ഇതിനെ സ്വാഭാവികമെന്ന നിലയിൽ സ്വീകരിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.അങ്ങനെ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മൂല്യങ്ങളെയും അഭിപ്രായഗതികളെയും പുനരുൽപാദിപ്പിക്കുയോ ഉറപ്പിക്കുകയോ ആണ് നോവൽ ചെയ്യുന്നത്.'
'മരക്കാപ്പിലെ തെയ്യങ്ങൾ' പ്രാദേശിക സംസ്‌കാരത്തിനുമേൽ ആഗോളതലത്തിലുള്ള വിനോദവ്യവസായത്തിന്റെ ശക്തികൾ നടത്തുന്ന കയ്യേറ്റത്തിന്റെ ഫലമായി സാധാരണമനുഷ്യജീവിതങ്ങൾ തകർക്കപ്പെടു ന്നതിന്റെ കഥയാണ് പറയുന്നത്.പരമ്പരാഗതമായി അവർ ജീവിച്ചുവന്ന പരിസരത്തുനിന്നും തൊഴിലുകളിൽ നിന്നും പുറത്താക്കപ്പെടുക,പ്രകൃതി ദയാരഹിതമായി ചൂഷണം ചെയ്യപ്പെടുക,വേശ്യാവൃത്തി പ്രോത്സാഹി പ്പിക്കപ്പെടുക,നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്ന കലകളും അനുഷ്ഠാനങ്ങൾ പോലും കച്ചവട തന്ത്രത്തിന്റെ ഭാഗമായി കേവലം കാഴ്ചവസ്തു ക്കളാക്ക പ്പെടുക,പരമ്പരാഗത വസ്തുക്കളും,കലയും വാസ്തുവിദ്യയും പാരമ്പര്യചി കിത്സയുമെല്ലാം അവ നിലനിന്നുപോന്ന സാംസ്‌കാരിക സാഹര്യങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ട് സന്ദർശകരായ വിദേശികളുടെ സന്തോഷം ലക്ഷ്യമാക്കി പുതിയ ഇടങ്ങളിൽ സ്ഥാപിക്കുക ഇവയെല്ലാം ടൂറിസം വികസനത്തിന്റെ മറവിൽ നടക്കുന്നു.
മരക്കാപ്പ് എന്ന സ്ഥലത്തിന്റെ പരമ്പരാഗതമായ എല്ലാം നന്മകളുടെയും കരുത്തിന്റെയും പ്രതീകമാണ് ഉമ്പച്ചി എന്ന കഥാപാത്രം.തന്റെ നലര സെന്റ് സ്ഥലം സംരക്ഷിക്കാനായി ഉമ്പച്ചിക്ക് രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും കീഴടങ്ങേണ്ടിവരുന്നു.മരിച്ചു കഴിഞ്ഞിട്ടും അവൾ ടൂറിസ്റ്റ് റിസോർട്ടുകളുടെ വ്യാപാരചിഹ്നമായി ഉപയോഗപ്പെടു ത്തപ്പെടു ന്നു.മരക്കാപ്പിലെ സാംസ്‌കാരിക സംഘർഷങ്ങൾ ടൂറിസം വ്യവസായ ത്തിന്റെ എല്ലാ നിഷേധാത്മക സാധ്യതകളെയും തുറന്നുകാണിക്കു ന്നുണ്ട്.വ്യക്തികളുടെ സ്വത്വകർതൃത്വങ്ങളെ ശിഥിലമാക്കിയും തകർത്തും പ്രാദേശിക സംസ്‌കാരത്തിന്റെ സവിശേഷതകളെ തങ്ങൾക്കിണങ്ങും വിധം ഉടച്ചുവാർത്തും മുന്നേറുന്ന വിനോദവ്യവസായം ആഗോളവൽക്കര ണകാലത്തെ ഏറ്റവും വലിയ സാംസ്‌കാരിക യാഥാർത്ഥ്യങ്ങളിലൊന്നാണ്.
രുചിശീലങ്ങളിൽ വരുന്ന പരിണാമങ്ങളും ഭക്ഷണത്തിന്റെ ആവശ്യക തയെയും മൂല്യത്തെയും കുറിച്ചുളള സങ്കല്പങ്ങളിൽ വരുന്ന മാറ്റങ്ങളും സൃഷ്ടിക്കുന്ന പുതിയ അവസ്ഥയും അതിൽ അടങ്ങിയിട്ടുള്ള പ്രശ്‌നങ്ങളു മൊക്കെയാണ് അശോകന്റെ 'ഒരപ്പക്കൂടുകാരന്റെ അതിഭാഷണങ്ങളി'ലെ വിഷയം..വിപണിയുടെ ചൂഷണതന്ത്രങ്ങൾ ഭക്ഷണശീലങ്ങളിൽ നടത്തുന്ന ഇടപെടലുകളും അത് സംസ്‌കാരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റവും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നോവലാണ് ഇതെന്നതാണ് ശ്യാം മുരളി യുടെ നിരീക്ഷണം.
ആഗോളവൽക്കരണ കാലത്ത് രൂപപ്പെട്ട് ശക്തിയാർജിച്ച ലൈംഗികതാ വ്യവസായത്തിന്റെ ഇടപെടലുകൾ വ്യക്തിജീവിതങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളെയുംതകർച്ചകളെയും വിഷയമാക്കിയ 'ഡിൽഡോ' എന്ന നോവലിനെ കുറിച്ചുള്ളതാണ് ശ്യംമുരളിയുടെ പുസ്തകത്തിലെ അവസാനലേഖനം.
സാംസ്‌കാരികാധിനിവേശവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും താൻ പഠനത്തിന് തിരഞ്ഞെടുത്ത നോവലുകളുടെ അപഗ്രഥനത്തിലൂടെ ശ്യാംമുരളി വിശദീകരിക്കുന്നുണ്ട്,നോവൽ പഠനം സമകാലികലോകത്തെ ഏറ്റവും പ്രസക്തമായ ഒരു വിഷയവുമായി ബന്ധപ്പെടുത്തി നിർവഹിച്ചു എന്നതാണ് ശ്യാമിന്റെ ഈ പഠനത്തിന്റെ പ്രാധാന്യം.നോവലിസ്റ്റുകൾ തങ്ങൾ കൈകാര്യം ചെയ്ത വിഷയത്തിന്റെ രാഷ്ട്രീയത്തോട് പുലർത്തുന്ന മനോഭാവം എന്താണ് എന്ന കാര്യം പ്രത്യേകമായിത്തന്നെ പരിശോധിക്കേണ്ടതായിരുന്നു എന്നതാണ് ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ഒരു കാര്യം.'നൃത്ത'ത്തിന്റെ കാര്യത്തിൽ അത് സൂചിപ്പിടു വിടുകയും മറ്റ് നോവലുകളുടെ ഇതിവൃത്തം വിശകലനം ചെയ്യുന്നതിനിടയിൽ അത് പറഞ്ഞുപോവുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കാതിരുന്നിട്ടില്ല.പക്ഷേ,വിഷയസ്വീകരണം മുതൽ ആഖ്യാനത്തിന്റെ എല്ലാ തലങ്ങളിലും നോവലിസ്റ്റിന്റെ മനോഭാവം പ്രകടമായിരിക്കും.സാംസ്‌കാരികാധിനിവേശം സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് ഓരോ നോവലും അത് കൈക്കൊള്ളുന്ന  ആഖ്യാനതന്ത്രങ്ങളിലൂടെ തന്നെ വായനക്കാർക്ക് ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.അവയുടെ വിശകലനം ഇതുപോലൊരു ഗവേഷണപഠനത്തിന്റെ ഭാഗമായിരിക്കേണ്ടതാണ്.

Monday, May 18, 2015

ആഢ്യത്വം ആഢ്യന്മാരുടെ മാത്രം സ്വഭാ വമല്ല

ആഢ്യത്വം എന്നത് പഴയ ആഢ്യന്മാരുടെയോ സവർണരുടെയോ  മാത്രം
സ്വഭാ വമല്ല.അവർ ഉൽപാദിപ്പിച്ച മൂല്യധാരണകളും സൗന്ദര്യസങ്കൽപങ്ങളും എല്ലാ ജാതിമത വിഭാഗങ്ങളിലും പെട്ട വ്യക്തികളിലും പ്രവർത്തിക്കു ന്നുണ്ട്.ഇക്കാര്യത്തിൽ വർഗവ്യത്യാസവും ഇല്ല.ഉയർന്ന രാഷ്ട്രീയബോധം കൊണ്ട് ഭാവുകത്വത്തെ പരിപൂർണമായി നവീകരിക്കാൻ കഴിഞ്ഞ ചുരുക്കം ചിലർ മാത്രമേ ഇതിന്റെ ബാധയിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ.ആഢ്യത്വം വ്യക്തിക്കു തന്നെ തീരെ തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് പലപ്പോഴും വെളിപ്പെടുക.കവിതക്ക് അതിന്റെ പഴയ കൊടിയടയാളങ്ങൾ നഷ്ടമാവുന്നു എന്ന് പറയുമ്പോൾ പലരും വല്ലാതെ വേവലാതിപ്പെടുന്നതും യഥാർത്ഥമായ സാമൂഹികതയിൽ നിന്നും രാഷ്ട്രീയബോധത്തിൽ നിന്നും സാഹിത്യരചനകൾ അകന്നകന്നു പോവുന്നതിൽ പലർക്കും അതിയായ ആഹ്ലാദം
അനു ഭവപ്പെടുന്നതും ആഢ്യത്വം കൊണ്ടു തന്നെയാണ്.ഈ വക കാര്യങ്ങളെ കുറിച്ചെല്ലാം ആഴത്തിൽ ആലോചിക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിൽ കെ.ആർ.ടോണിയുടെ 'ഒരു പ്രതിസാഹിത്യവിചാരം' എന്ന കവിതയിലെ അവസാനവരികൾ ഉദ്ധരിക്കുകയാണ്:
ഇത്തിരി പോലും 'കുഴപ്പ'ങ്ങളില്ലാത്ത
വൃത്തിയെഴും പ്രമേയത്തിൽ പ്രചോദനം
കൊണ്ടാ,ർക്കുമോക്കാനമുണ്ടായിടും വിധം
പണ്ടാരമുണ്ടാക്കിവെക്കുമെഴുത്തുകാർ-
മുൽപാടുമിങ്ങനെ തന്നെയോ സാഹിത്യം?

Saturday, May 16, 2015

കവിത മാറുന്നു

കവിത സംഭാഷണമായും കേവലമായ വസ്തുസ്ഥിതികഥനമായും കഥയായും നോവലായിത്തന്നെയും മാറിക്കൊണ്ടിരിക്കയാണ് മലയാളത്തിൽ.ഈ മാധ്യമത്തിൽ വലിയ അളവിൽ ജനാധിപത്യവൽക്കരണം നടന്നുവരുന്നതിന്റെ തെളിവുകളിൽ ഒന്നായിത്തന്നെ ഈ മാറ്റത്തെ കാണണം.ആധുനികത ചുവന്നു തുടങ്ങിയ കാലത്തു തന്നെ ആരംഭിച്ചതാണിത്.ഇപ്പോൾ അതിന് ഗതിവേഗമേറുകയും കുറേക്കൂടി വൈവിധ്യം കൈവരികയും ചെയ്തു എന്നേ ഉള്ളൂ.
കാവ്യപരിചയത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബങ്ങളിൽ നിന്നും ആഢ്യകവിതയുടെ ആഘോഷങ്ങളെല്ലാം അപരിചിതമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന ആളുകൾ കവിതയെഴുതാൻ ധൈര്യം കാണിക്കുന്നുവെന്നതും പലരും ധാരാളമായി എഴുതുന്നുവെന്നതും അൽപവും ആശങ്കയുണർത്തേണ്ട കാര്യമല്ല.മറിച്ച് നാളിതു വരെ അവഗണിച്ച അനേകം അനുഭവങ്ങളിലേക്ക് മലയാളകവിത കടന്നു ചെല്ലുന്നതിൽ പുതിയ ഉണർവും ആവേശവും തന്നെയാണ് അനുഭവപ്പെടേണ്ടത്. വൃത്തമോ അലങ്കാരങ്ങളോ അതിവൈകാരികതയോ ഒന്നുമല്ല കവിതയെ കവിതയാക്കിത്തീർക്കുന്നത്.ഓരോ കാലത്തെയും ജീവിതസത്യങ്ങളുടെ, അല്ലെങ്കിൽ ചിന്തയുടെയും വികാരങ്ങളുടെയും അനുഭൂതികളുടെയും ഘടനയുമായി ഇണങ്ങിപ്പോകുന്നുണ്ടോ എന്നതാണ് കവിതയുടെ മൂല്യനിർണയനത്തിൽ ഏറ്റവും സ്വാഭാവികമായി ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം.ചരിത്രത്തിന്റെ ഗതിയെയും സാമൂഹ്യാനുഭവങ്ങളെയും  മൂല്യനിർമിതികളെയും കുറിച്ചെല്ലാം പുതിയ ബോധ്യങ്ങളുണ്ടായിക്കഴിഞ്ഞാൽ കവിത അതിന്റെ പഴയ ഉടയാടകൾ മാത്രമല്ല പഴയ സ്വത്വം തന്നെയും ഉപേക്ഷിച്ചേ മതിയാവൂ.

Friday, May 15, 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 'നന്നായി വായിക്കപ്പെട്ടു വരുന്ന നോവലാണ്.ഭാവനാനിർമിതമായ ചരിത്രവും മായികസംഭവങ്ങളും വർത്തമാനകാലത്തെ ഫാസിസ്റ്റ്‌സ്വഭാവമുള്ള ഒരു ഭരണകൂടത്തിന്റെ ഭീകരമായ ചെയ്തികളുമെല്ലാം കൂടിച്ചേർന്നു രൂപപ്പെടുത്തുന്ന ഇതിവൃത്തമാണ് നോവലിനുള്ളത്.'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 'യെ നിർല്ലോപം പുകഴ്ത്തിക്കൊണ്ട് മധുപാൽ എഴുതിയ ആസ്വാദനത്തിൽ 'ആധുനിക  കാലത്തെ ഒരു ഹോളിവുഡ്ഡ് ചലച്ചിത്രത്തിന്റെ ബ്രഹ്മാണ്ഡാവസ്ഥ ഈ നോവൽ വായനക്കാരനിലേക്ക് പകരുന്നു 'എന്നെഴുതിയിട്ടുണ്ട്.വളരെ കൃത്യമായ ഒരു നിരീക്ഷണമാണത്.
ഹോളിവുഡ്ഡ് സിനിമകൾ അവയുടെ സാങ്കേതിക വൈദഗ്ധ്യം കൊണ്ടും അവ നൽകുന്ന കാഴ്ചകളുടെ വൈവിധ്യവും സമൃദ്ധിയും കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തും.'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്കും ആ മട്ടിലുള്ള  പ്രത്യേകതകളുണ്ട്.പുതിയ നോവൽവായനക്കാരിൽ ഗണ്യമായ ഒരു വിഭാഗം നോവലിൽ നിന്ന് ഈ വക സംഗതികൾ പ്രതീക്ഷിച്ചു തുടങ്ങിയതുകൊണ്ട് അടുത്ത ഒരു ദശകക്കാലത്തേക്കെങ്കിലും മലയാളത്തിൽ ഇത്തരം നോവലുകളുടെ പെരുപ്പം പ്രതീക്ഷിക്കാം.

Thursday, May 14, 2015

കവിത /കുഞ്ഞപ്പ പട്ടാന്നൂർ വാള്യം1

'കവിത /കുഞ്ഞപ്പ  പട്ടാന്നൂർ  വാള്യം1 'പ്രസിദ്ധീകൃതമായിരിക്കുന്നു.1962 മുതൽ 1986 വരെയുള്ള കാലത്ത് കുഞ്ഞപ്പ എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.ആദ്യകവിത 'കാട്ടുപൂവ്'.സമാഹാരത്തിൽ ഒടുവിൽ ചേർത്തിരിക്കുന്ന കവിത 'ബെഞ്ചമിൻ മൊളോയിസ്'
'ഈ വിശ്വപ്പൂവാടി തന്നിൽ വിടർന്നുള്ളൊ-
രീശന്റെ സൃഷ്ടി ഞാൻ-കാട്ടുപൂവ് '
എന്നാണ് ആദ്യകവിത തുടങ്ങുന്നത്.
1972 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തിൽ വന്ന 'അതാണ് വഴി!' എന്ന കവിത മുതലാണ് കുഞ്ഞപ്പയുടെ ഭാഷയും വിഷയവും മാറിത്തുടങ്ങുന്നത്.പിന്നീടിങ്ങോട്ട്    കവിയുടെ ഓരോ മിടിപ്പും കേരളത്തിലെയും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും  രാഷ്ട്രീയസംഭവങ്ങളുമായി ഇടകലരുന്നു.ഒരു ഘട്ടം കഴിയുമ്പോൾ കുഞ്ഞപ്പയുടെ കവിത താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനു വേണ്ടിയുള്ള വാശിയും വീറും കലഹവുമൊക്കെയായി മാറുന്നു.അപ്പോഴും തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തിന്റെയും പ്രാദേശികസംസ്‌കൃതിയുടെയും അടയാളങ്ങൾ അദ്ദേഹം കൈവിടുന്നുമില്ല.
കുഞ്ഞപ്പയുടെ രാഷ്ട്രീയ കവിതകൾ ആവശ്യത്തിലധികം വാചാലമാണെന്നും പലതും വല്ലാതെ പ്രസംഗപരമാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ കാലത്തെയും ജീവിതത്തെയും പ്രത്യയശാസ്ത്രപരമായ ശാഠ്യത്തോടെയല്ലാതെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാൻ ഈ കവി ശ്രമിക്കുന്നേയില്ലല്ലോ എന്ന് പരിതപിച്ചു പോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് കൂടെ ഈ വേറിട്ടുള്ള നിൽപിന് അതിന്റേതുമാത്രമായ ആർജവമുണ്ടല്ലോ എന്നും ആലോചിച്ചിട്ടുണ്ട്.

പരിമിതമായ അനുഭവങ്ങളിൽ നിന്ന്

മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ ഇടപെടാതെ മാറിനിൽക്കുന്ന പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അനേകം എതിർപ്പുകളെനേരിട്ട് മുന്നോട്ടുപോകുന്നവരാണ് സന്നദ്ധസംഘടനാപ്രവർത്തകർ. പല പൊതു പ്രശ്‌നങ്ങൾക്കും ഭാഗികമായെങ്കിലും പരിഹാരമുണ്ടാക്കാൻ പലപ്പോഴും അവർക്ക് കഴിയുന്നുണ്ട്.രാഷ്ടീയ പാരട്ടിക്ക് കീഴിലല്ലാതെ സാമൂഹ്യപ്രശ്‌നങ്ങളിൽ ഇടപെടുന്നവർക്ക്  ഏതെങ്കിലുമൊരു ഘട്ടത്തിൽ തീർച്ചയായും അവരുമായി സഹകരിക്കേണ്ടി വരും.ഇത്തരത്തിലുള്ള സഹകരണത്തിന്റെ വളരെ പരിമിതമായ അനുഭവങ്ങളിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ അക്കമിട്ടെഴുതാം:
1. സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്ന പാതിയിലേറെ പേർക്കും തങ്ങൾ ഉൾപ്പെടുന്ന സംഘടനയെ കുറിച്ച് നാമമാത്രമായ ധാരണയേ ഉണ്ടാവൂ.സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെ പറ്റി അവർ ഒന്നും അറിയുന്നുണ്ടാവില്ല.തങ്ങൾ ഉയർത്തിപ്പിടിക്കുന്ന പല ആശയങ്ങളും മറ്റെവിടെയോ ഉൽപാദിപ്പിക്കപ്പെട്ടതാണെന്ന സംശയം അവർക്കും ഉണ്ടാവാം.പക്ഷേ,ആ സംശയത്തിനു പിന്നാലെ അവർ അധികമൊന്നും സഞ്ചരിക്കില്ല.
2. സന്നദ്ധസംഘടനകളുടെ മേൽത്തട്ടു നേതാക്കളിൽ പലരും പല മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളെപ്പോലെത്തന്നെ അഹന്തയും അതിലേറെ പരപുച്ഛവും ഉള്ളവരാണ്.
3. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാളേറെ ബൗദ്ധിക വ്യവഹാരങ്ങൾ നടത്തി കേമന്മാരാണെന്നു ഭാവിക്കാൻ താൽപര്യപ്പെടുന്നവരായ ഒരു വിഭാഗം പല സന്നദ്ധസംഘടനകളിലും ഉണ്ട്. ഏറ്റവും പുതിയ വിദേശ ചിന്തകരെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ച് സംസാരിക്കുന്ന ഇക്കൂട്ടർ നമ്മുടെ നാട്ടിൽ കാര്യമായ ചിന്തയോ ദർശനമോ ഒന്നും രൂപപ്പെടില്ല എന്ന് ഉറച്ച ബോധ്യമുള്ളതുപോലെയാണ് സംസാരിക്കുക.മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തോടും ഇവർക്ക് കടുത്ത പുച്ഛം മാത്രമാണുള്ളത്.
4. ഇടതുപക്ഷത്തോട് ഉള്ള അത്രയും ശത്രുത ഇവർക്ക് വലതുപക്ഷത്തോടില്ല.

Monday, May 11, 2015

കുറിപ്പ്

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സർക്കാറിനും എതിരായി വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയതായി പത്രവാർത്ത കണ്ടു.ഈ വാർത്ത ശരിയാണെങ്കിൽ ജനാധിപത്യത്തെ സ്‌നേഹിക്കുകയും മാധ്യമസ്വാതന്ത്ര്യത്തെ ആദരിക്കുകയും ചെയ്യുന്നവർക്ക് എഎപിയുടെ രാഷ്ട്രീയത്തെ തള്ളിപ്പറയേണ്ടി വരും.പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ കെജ്‌രിവാളിന്റെ നേതൃത്വപരമായ കഴിവുകളെപ്പറ്റി മാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചു തന്നെ സംശയങ്ങളുളവാക്കിയിട്ടുണ്ട്.എഎപി പ്രവർത്തകർ ഇക്കാര്യങ്ങളെ കുറിച്ചൊന്നും മൗനം ദീക്ഷിക്കേണ്ട കാര്യമില്ല.അടിമത്തം ആഗ്രഹിച്ചല്ലല്ലോ ആരും ഈ പാർട്ടിയിലേക്ക് വന്നത്.
11/5/2015

Sunday, May 10, 2015

നോവൽ വായനയും ഭാവുകത്വപരിണാമവും

മലയാളത്തിലെ വായനാസമൂഹം നോവൽ വായനയുടെ കാര്യത്തിൽ  വലിയൊരു ഭാവുകത്വപ്രതിസന്ധിയുടെ മുന്നിലാണ്.അവരിൽ ഒരു വിഭാഗം യഥാതഥ ശൈലിയിൽ എഴുതപ്പെടുന്ന നോവലുകൾക്ക്  പൂർണമായും എതിരായിക്കഴിഞ്ഞു.അത്രയുമല്ല,നോവൽ യഥാർത്ഥ ജീവിതാനുഭവങ്ങളെ ഏതെങ്കിലും തരത്തിൽ അടിമുടി വക്രീകരിച്ചോ,ആ അനുഭവങ്ങളുടെ പിന്നിലെ യഥാർത്ഥ രാഷ്ട്രീയത്തെയും സാമൂഹ്യശക്തികളെയും പൂർണമായും തമസ്‌കരിച്ചോ, തിരിച്ചറിയാനാവാത്ത വിധം രൂപാന്തരണം വരുത്തിയോ  ആവിഷ്‌കരിച്ചാലേ അത് കലാത്മമകമാവൂ എന്ന നിലപാട് അവർ ഉയർത്തിപ്പിടിക്കുന്നുമുണ്ട്.പൊതുവെ വരേണ്യ വിഭാഗത്തിൽ പെട്ടവരോ സാഹിത്യത്തിന്റെ നിർമാണവും ആസ്വാദനവും സവിശേഷ സിദ്ധികളുള്ള ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന നിലപാടിൽ നേരത്തേ തന്നെ എത്തിക്കഴിഞ്ഞവരോ ആണ് ഈ വായനക്കാർ.ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ പെടുന്ന സമകാലിക ഇംഗ്ലീഷ് നോവലുകൾ ചിലതിന്റെ വായനയിലൂടെ  നോവലിന്റെ ഇതിവൃത്തം കെട്ടുകഥയുടെതിന് സമാനമായിരിക്കണമെന്ന ധാരണയിൽ അകപ്പെട്ടുപോയവരും കൂട്ടത്തിലുണ്ട്.കേരളത്തിൽ നിലവിലുള്ള സാഹിത്യാസ്വാദന പരിസരം അരാഷ്ട്രീയതക്കും അതിലേറെ നവമുതലാളിത്തം സൃഷ്ടിച്ച വിപണി സൗഹൃദം മുഖമുദ്രയായ അഭിരുചികൾക്കും അനുകൂലമായതുകൊണ്ട് ഭാവുകത്വത്തെ കുറിച്ച് ഈ വിഭാഗം സൃഷ്ടിക്കുന്ന ധാരണകൾക്ക് താൽക്കാലികമായെങ്കിലും മേൽക്കൈ കിട്ടാൻ തന്നെയാണ് സാധ്യത.

പിന്നെയും പിന്നെയും

ഉന്മാദവും കവിതയും തമ്മിലുള്ള ബന്ധം ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടു ള്ളതാണ്.പക്ഷേ,സത്യം എല്ലാവർക്കും അറിയാം.ഉന്മാദം കൊണ്ടു മാത്രം ഒരാളും കവിയാവില്ല.കവിതയിലേക്കുള്ള വഴി ഉന്മാദത്തിലൂടെ യല്ല.മനസ്സിന്റെ ,അല്ലെങ്കിൽ മസ്തിഷ്‌കത്തിന്റെ ഇനിയും പൂർണമായും വിശദീകരണം സാധ്യമായിട്ടില്ലാത്ത ചില പ്രത്യേക പ്രവർത്തനശേഷികളാണ് ഒരാളെ കവിയാക്കുന്നത്.കൂട്ടത്തിൽ കാലവും കവി ആർജ്ജിക്കുന്ന ലോകജ്ഞാനവുമെല്ലാം അവയുടെതായ ഇടപെടൽ നടത്തുന്നുണ്ട്.കവിതയുടെ മൂല്യനിർണയനത്തിന് വായനക്കാർ ആശ്രയിക്കുന്നത് സ്വന്തം ഭാവുകത്വത്തെയാണ്.ഭാവുകത്വത്തിന്റെ രൂപപ്പെടലിൽ ഓരോ വായനക്കാരന്റെയും/വായനക്കാരിയുടെയും സാഹിത്യ പരിചയം,ജീവിത പരിസരങ്ങൾ,രാഷ്ട്രീയബോധം എന്നിങ്ങനെ അനേകം സംഗതികൾ പ്രവർത്തിക്കുന്നുണ്ട്.എല്ലാവർക്കും എല്ലാ സാഹിത്യരചനകളും ഇഷ്ടപ്പെടാനാവില്ല.ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതിനാക്കാൾ തികവുറ്റത്,വിശ്വസനീയം,ഉയർന്ന നിലവാരത്തിലുള്ളത് എന്നൊന്നും ഉറപ്പിച്ചു പറയാൻ ഒരു മാനദണ്ഡവുമില്ല.കാലത്തിലൂടെ സഞ്ചരിച്ച് ചില കൃതികൾ ഒരു ജനതയുടെ,അപൂർവം ചില കൃതികൾ ലോകജനതയുടെ തന്നെ മാനസികജീവിതത്തിന്റെ ഭാഗമായിത്തീരുന്നു.അല്ലാതുള്ളവ അൽപകാലം കഴിയുമ്പോൾ വിസ്മൃതമാവുന്നു.ഓരോ കാലത്തിന്റെയും ജനതയുടെയും മാനസികാവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ പിന്നെയും പിന്നെയും പുതിയ കഥകളും കവിതകളും നാടകങ്ങളുമെല്ലാം ഉണ്ടായിക്കൊ
 ണ്ടേയി രിക്കുന്നു.

Saturday, May 9, 2015

ഇന്ന്,ഇപ്പോൾ

മഞ്ഞ് പൊഴിയുന്ന മലനിരകൾ
വെട്ടിത്തിളങ്ങുന്ന ചന്ദ്രൻ
വിജനമായ മലമ്പാത
ഒറ്റയായി വളരുന്ന വിളർത്ത മുള
സൈപ്രസ് മരങ്ങൾ
തണുത്തുറഞ്ഞ വിഷാദം പോലെ തടാകം
പച്ച പച്ചയായി പുല്ല് പരന്ന പുഴയോരം
പഴയ ചൈനീസ് കവിതകളിലെന്ന പോലെ
ഇച്ചൊന്നതെല്ലാം ഇന്ന്,ഇപ്പോൾ
എന്റെ ഉള്ളിലും നിറയുന്നു.


Tuesday, April 28, 2015

എന്തുകൊണ്ടിങ്ങനെ?

ഉറുമ്പിന് നോവുമ്പോൾ
ഉള്ളം പിടയുന്ന കവികൾ
'എന്നെ കൊല്ലുന്നേ,എന്നെ കൊല്ലുന്നേ' എന്ന്
മനുഷ്യൻ നിലവിളിക്കുമ്പോൾ
കേൾക്കാത്ത മട്ടിൽ കടന്നുപോകുന്നതെന്ത്?
കവികളുടെ കാതുകളിൽ ഒച്ചകളെ വേർതിരിച്ച്
സുരക്ഷിതമായതു മാത്രം തിരഞ്ഞെടുക്കുന്ന
സവിശേഷ സംവിധാനമുണ്ടോ?
അവരുടെ സ്‌നേഹവും ഉൽക്കണ്ഠകളും
ഇത്രമേൽ മനുഷ്യവിരുദ്ധമോ?

28/4/2015

Monday, April 27, 2015

കരിക്കോട്ടക്കരി

വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' വായിച്ചു.ഇതൊരു നല്ല നോവലാണ്.വടക്കൻ കേരളത്തിലെ കുടിയേറ്റ ഗ്രാമമായ കരി ക്കോട്ട ക്കരിയിലെ ജനജീവിതത്തിന്റെ പല അടിയൊഴുക്കു കളിലൂടെയുമുള്ള ദീർഘസഞ്ചാരമാണ് ഈ നോവൽ.തന്റെ പിതൃത്വത്തെ പറ്റി ചെറുപ്പം തൊട്ടേ സംശയമുണ്ടായിരുന്ന ഇറാനിമോസ് എന്ന മനുഷ്യൻ കടന്നുപോകുന്ന നാനാതരം അനുഭവങ്ങളിലൂടെ പുലയരുടെയും ദളിത് ക്രിസ്ത്യാനികളുടെയും ജീവിതത്തിലെ പല സംഘർഷങ്ങളെയും അടുത്തറിയാൻ അവസരം നൽകുകയാണ് നോവലിസ്റ്റ്.ഒരു ദേശത്തിന്റെ പ്രകൃതിയും ഒരു ജനതയുടെ സംസ്‌കാരവും കഥാവസ്തുവിന്റെ ജീവത്തായ ഭാഗമായിത്തീർന്നതിന്റെ സവിശേഷമായ സൗന്ദര്യവും കരുത്തും 'കരിക്കോട്ടക്കരി'ക്കുണ്ട്.വ്യക്തിയുടെ സ്വത്വാന്വേഷണത്തെ അല്പവും അസ്വാഭാവികത അനുഭവപ്പെടുത്താതെ ഒരു ജനതയുടേതു കൂടിയാക്കി വളർത്തിയതിലെ നോവലിസ്റ്റിന്റെ കരവിരുത് തീർച്ചയായും പ്രശംസാർഹമാണ്.നോവലിന് കഥാവസ്തു തേടി നെറ്റിലേക്കും വിദേശനോവലുകളിലേക്കുമൊക്കെ പോവുക എന്നത് സാധാരണ മായിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ പുതിയ സാഹിതീയ പരിസരം 'കരിക്കോട്ടക്കരി'യുടെ പ്രാധാന്യം ഇരട്ടിയാക്കുന്നുണ്ട്.
27/4/2015

Saturday, April 25, 2015

സാംസ്‌കാരിക ഇടതുപക്ഷവും സമകാലിക കേരളവും

സാംസ്‌കാരിക ഇടതുപക്ഷം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നവോത്ഥാനത്തിന്റെ ചൈതന്യം ഉൾക്കൊണ്ടും യുക്തിവാദപ്രസ്ഥാനം,ജീവത്സാഹിത്യസംഘം,പുരോഗമനസാഹിത്യ സംഘടന,ദേശാഭിമാനി സ്റ്റഡിസർക്കിൾ,പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ പ്രവർത്തനങ്ങളിലൂടെയും എഴുത്തുകാർ,ചിത്രകാരന്മാർ,വായനക്കാർ,നാടകപ്രവർത്തകർ എന്നിവരുടെ സംഭാവനകളിലൂടെയും വളർന്നുവന്ന ശക്തമായൊരു സാംസ്‌കാരിക സാന്നിധ്യമായിരുന്നു.ആയിരുന്നു എന്നു പറഞ്ഞത് ഇപ്പോൾ അങ്ങനെയല്ല എന്നതുകൊണ്ടു തന്നെയാണ്.
രൂപഭദ്രതാവാദത്തെ തുടർന്നുണ്ടായ തർക്കങ്ങളുടെ ഫലമായി പരോഗമന സാഹിത്യസംഘടന നിർജീവമായതോടെ തന്നെ സാംസ്‌കാരിക ഇടതുപക്ഷം പരിക്ഷീണമായതാണ്.1940കളുടെ അന്ത്യത്തിലായിരുന്നു അത്.പിന്നീട് എഴുപതുകളിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ ഒരു പുനരുജ്ജീവനം സാധ്യമാവുകയും പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തോടെ കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുകയും ചെയ്തു.പക്ഷേ,എന്നിട്ടും മലയാള സാഹിത്യത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനം സാധ്യമായില്ല.
1.950കളിൽ തന്നെ ഇടതുപക്ഷത്തു നിന്ന് പിന്മാറിത്തുടങ്ങിയ വായനക്കാർ 60കളുടെ അന്ത്യത്തോടെ ആധുനികതയുടെ ആരാധകരായിക്കഴിഞ്ഞിരുന്നു.അവരെ തിരിച്ച് ഇടതുപക്ഷത്തേക്ക് തന്നെ കൊണ്ടുവരാൻ ദേശാഭിമാനി സ്റ്റഡിസർക്കിളും പുരോഗമന കലാസാഹിത്യസംഘവും നടത്തിയ ശ്രമങ്ങൾ ചെറിയ അളവിലേ ഫലം കണ്ടുള്ളൂ. ഇടതുപക്ഷത്തിന് സ്വന്തമായ പ്രസിദ്ധീകരങ്ങളും പ്രസിദ്ധീകരണശാല തന്നെയും ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് വായനാസമൂഹത്തിന്റെ ഭാഗത്തു നിന്ന് വിപുലമായ പിന്തുണ ലഭിച്ചിരുന്നില്ല. മലയാളത്തിൽ വമ്പിച്ച പൊതുസമ്മതിയുണ്ടായിരുന്ന എഴുത്തുകാരിൽ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിന്റെ കൂടെ നിന്നതുമില്ല.
ഈ പ്രതികൂല യാഥാർത്ഥ്യങ്ങളെ അവഗണിച്ച്  സ്വന്തം വഴിയിൽ മുന്നേറാനുള്ള ആത്മബലം ഇടതുപക്ഷത്തിന് ഉണ്ടായിരുന്നില്ല.അതു കാരണം,എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ആ നിലപാടിനോട് നേരിയ അളവിൽ പോലും മമത കാണിക്കാതിരുന്ന എഴുത്തുകാരെ അവർക്ക് പൊതുസമ്മതിയുണ്ട് എന്ന ഒറ്റ കാരണം കൊണ്ടു മാത്രം സ്വന്തം വേദികളിലേക്ക് ആനയിച്ചുകൊണ്ടുവരാൻ ഇടതുപക്ഷം ഉത്സാഹം കാണിച്ചു.വലിയ അവാർഡുകൾ,സാഹിത്യസ്ഥാപനങ്ങളിലെയും യൂനിവേഴ്‌സിറ്റികളിലെയും മറ്റും ഉയർന്ന പദവികൾ,മാധ്യമങ്ങളിൽ ലഭിക്കുന്ന പരിഗണന ഇവയെയൊക്കെ ആദരപൂർവം തന്നെയാണ് ഇടതുപക്ഷവും നോക്കിക്കണ്ടത്.എഴുത്തുകാരന്റെ രാഷ്ട്രീയാവബോധം,സാമൂഹ്യാവബോധം എന്നിവയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഈ നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് കേരളത്തിലെ സാംസ്‌കാരിക ഇടതുപക്ഷത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു.അതുകൊണ്ടു തന്നെ ഭാവുകത്വനിർമിതിയുടെ കാര്യത്തിൽ ഇടതുപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.മാറി വരുന്ന കാലത്തെ അഭിസംബോധന ചെയ്യാൻ പാകത്തിൽ ഇടതുപക്ഷം ആശയപരമായ വളർച്ച നേടുന്നില്ല എന്ന തോന്നൽ പൊതുവെ ഉണ്ടായിവരികയും ചെയ്തു.ആ തോന്നൽ ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഇനി മറ്റു ചില വസ്തുതകളിലേക്ക് വരാം. സാഹിത്യത്തിലെ മേൽക്കോയ്മ ഇപ്പോഴും ഇടതുപക്ഷവിരുദ്ധർക്ക് തന്നെയാണെങ്കിലും കഴിഞ്ഞ പല ദശകങ്ങളായി മലയാള സാഹിത്യത്തെ നിലനിർത്തിപ്പോരുന്നത് ഇടതുപക്ഷക്കാരായ വായനക്കാരും ഇടതുപക്ഷക്കാരുടെ നിയന്ത്രണത്തിലുള്ള  വായനശാലകളുമാണ്.വലതുപക്ഷം മിക്കവാറും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെ കൊണ്ടുനടക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.സാഹിത്യദർശനത്തിലെ പുതിയ പ്രശ്‌നങ്ങളൊന്നും അവരുടെ ആലോചനാവിഷയമായതേയില്ല.അതെല്ലാം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമാണ് തങ്ങളുടെ ജോലി പ്രമാണിമാരെ കൊണ്ടുനടക്കൽ മാത്രമാണ് എന്ന മട്ടിലാണ് വലതുപക്ഷം പെരുമാറിപ്പോന്നത്.
1980കളുടെ അന്ത്യം വരെ ഏറെക്കുറെ ഇതായിരുന്നു സ്ഥിതി.പക്ഷേ,ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം തകർന്നുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.മലയാളിയുടെ സാഹിത്യഭാവുകത്വം തങ്ങൾ മുന്നോട്ടു വെക്കുന്ന സാഹിത്യസങ്കൽപങ്ങളെ പിന്തുടരുന്നതേയില്ല എന്ന ബോധ്യത്തിന്റെയും സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളെയും പ്രമാണിമാരെയും തങ്ങൾക്ക് അവഗണിക്കാനാവുന്നില്ല  എന്ന അനുഭവ നിഷ്ഠമായ തിരിച്ചറിവിന്റെയും ഫലമായിരുന്നു അത്.ഈ ഘട്ടത്തിലാണ് ഇ.എം.എസ്സിന്റെ നിർണായകപ്രാധാന്യമുള്ള പ്രസ്താവം വന്നത്.അത് ഇങ്ങനെയായിരുന്നു:
'സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല.ആ അർത്ഥത്തിൽ കല കലക്കുവേണ്ടിത്തന്നെയാണ്.ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങൾ വേണ്ടത്ര കണ്ടിരുന്നില്ല.'(ഭാഷാപോഷിണി -1991 ഒക്‌ടോബർ)
ഇ.എം.എസ്സിന്റെ ഈ നിലപാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന കാര്യം ആർക്കും ബോധ്യപ്പെടും.ഇ.എം.എസ് സ്വന്തമായി  താൻ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് പിന്നീട് പറയുകയും ബി.രാജീവിനെ പോലുള്ള വ്യാഖ്യാതാക്കൾ  ഇ.എം.എസ്സിന്റെ ഭാഷാപോഷിണി ലേഖനം മലയാളത്തിലെ മാർക്‌സിസ്റ്റ് വിമർശനത്തെ സാമൂഹ്യശാസ്ത്രവാദത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്ന ഒന്നാണെന്ന് വാദിക്കുകയും അതിനെ വഴിത്തിരിവിന്റെ രേഖ എന്നു വാഴ്ത്തുകയും ചെയ്തു.എന്നാൽ ഇനിയങ്ങോട്ട് സാഹിത്യമേഖലയിൽ ഇടതുപക്ഷ നിലപാടുകൾക്കോ ഒരു ഇടതുപക്ഷസംഘടനയ്‌ക്കോ പ്രസക്തിയില്ല എന്നതു തന്നെയായിരുന്നു ഇ,എം.എസ് പറയാതെ പറഞ്ഞു വെച്ചത്.അദ്ദേഹം പറഞ്ഞതിനെ കേരളത്തിലെ സാസ്‌കാരിക ഇടതുപക്ഷം അംഗീകരിച്ച മട്ടിലായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ.അതിന്റെ വിശദാംശങ്ങൾ ചിക്കിച്ചികയുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടാവില്ല എന്നതുകൊണ്ട് ആ വഴിക്ക് ഞാൻ നീങ്ങുന്നില്ല.
ഇപ്പോൾ സാംസ്‌കാരിക ഇടതുപക്ഷം എന്ന പരികൽപന പ്രസക്തമാണോ എന്ന കാര്യമാണ് നമുക്ക് ആലോചിക്കാനുള്ളത്.കഴിഞ്ഞ രണ്ടുമൂന്നു ദശകക്കാലത്തിനിടയിൽ കേരളത്തിലെ ജനജീവിതത്തിൽ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്.പല വഴികളിലായി വൻതോതിൽ പണം ജനങ്ങളിലെ ഗണ്യമായ ഒരു വിഭാഗത്തിന്റെ കയ്യിൽ എത്തിച്ചേർന്നു,ഭൂമിവില വർധിച്ചതിനെ തുടർന്ന് ഭൂമി കൈമാറ്റത്തിലൂടെ അനകം പേരുടെ കയ്യിൽ ഭീമമായ തുക വന്നു ചേർന്നു,കൂലി വർധിച്ചു,വിദേശത്ത് തൊഴിൽ തേടി പോകുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വമ്പിച്ച വർധനവുണ്ടായി,വിനോദസഞ്ചാരത്തിനു വേണ്ടി വർഷം തോറും വലിയ തുക ചെലവഴിക്കാൻ തയ്യാറുള്ള ലക്ഷക്കണക്കിനാളുകൾ ഉണ്ടായി ,നഗരങ്ങളിലും ഗ്രാമങ്ങളിലും കാർണിവലുകളും വ്യാപാരമേളകളും സാധാരണമായി ഇങ്ങനെ ഈ മാറ്റങ്ങളെ ഒന്നൊന്നായി എണ്ണിപ്പറയാം.എല്ലാറ്റിനുമുപരിയായി സംഭവിച്ച സംഗതി അനുനിമിഷം വളരുന്ന വിപണിയിൽ വിജയകരമായി വ്യാപരിക്കാൻ ധാരാളം പണം വേണമെന്ന ചിന്ത ഓരോ വ്യക്തിയെയും കീഴടക്കുകയും പണമുണ്ടാക്കാനുള്ള വിവിധ വ്യവഹാരങ്ങളിൽ ആളുകൾ കൂടുതൽ കൂടുതൽ ഉത്സുകരാവുകയും ചെയ്തു എന്നതാണ്.ആ വക കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വലുതായ ശേഷിയില്ലാത്തവർക്കും പുസ്തകവായനയിലേക്കോ കലാസമിതികളുടെ പ്രവർത്തനങ്ങളിലേക്കോ മറ്റെന്തെങ്കിലും സാംസ്‌കാരിക വ്യവഹാരങ്ങളിലേക്കോ  തിരിയാൻ പ്രേരണയുണ്ടാവുന്ന ഒരന്തരീക്ഷം ഇന്ന് നിലവിലില്ല.
ഇടതുപക്ഷം തികച്ചും അപ്രസക്തമായി എന്ന് ഇതുകൊണ്ട് അർത്ഥമാവുന്നില്ല.ഇപ്പോൾ സന്നദ്ധസംഘടനകൾ കയ്യടക്കിയിരിക്കുന്ന പല മേഖലകളിലും വിശ്വസനീയവും തുടർച്ച സാധ്യമാവുന്നതുമായ പരിണാമങ്ങളും മുന്നേറ്റങ്ങളുമുണ്ടാവണമെങ്കിൽ ഇടതുപക്ഷം തന്നെ വേണം എന്ന തോന്നൽ പൊതുവെ ഉണ്ടാവുന്നുണ്ട്.ഈ തോന്നലിനെ ശക്തിപ്പെടുത്താനും രാഷ്ട്രീയ ഇടതുപക്ഷത്തെ ശുദ്ധീകരിക്കാനും  ശേഷിയുള്ള ഒരു സാംസ്‌കാരിക ഇടതുപക്ഷമാണ് ഇന്ന് കേരളത്തിന് ആവശ്യമായിട്ടുള്ളത്.അങ്ങനെയൊരു തലത്തിലേക്ക് വളരണമെന്നുണ്ടെങ്കിൽ ഇപ്പോൾ മുറുകെ പിടിച്ചിരിക്കുന്ന പല ശാഠ്യങ്ങളും ഉപേക്ഷിക്കണം.
ആദ്യത്തെ കാര്യം മുൻകാലങ്ങളിൽ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽത്തന്നെ ഒഴിവാക്കിയിരുന്ന സ്വത്വവാദം,സ്ത്രീവാദം,പരിസ്ഥിതി രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളിൽ സാംസ്‌കാരിക ഇടതുപക്ഷം ശ്രദ്ധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടോ എന്ന് ഈ രാജ്യത്തെ മൂർത്തമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കണം.സാഹിത്യാസ്വാദനത്തിലെ സാർവദേശീയ ഘടകങ്ങൾക്കൊപ്പം പ്രാദേശിക ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആഴത്തിൽ അന്വേഷിക്കണം.അങ്ങനെ നിരൂപണത്തെ മാർക്‌സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ പഴയ അതിരുകൾക്ക് പുറത്തേക്ക് കൊണ്ടുപോവണം.കലാസാംസ്‌കാരികരംഗങ്ങളിൽ തികഞ്ഞ ജനാധിപത്യബോധത്തോടെ ഇടപെടാൻ തയ്യാറാവുകയാണെങ്കിൽ മാത്രമേ ചെറുപ്പക്കാർ ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയുള്ളൂ.പുതിയ തലമുറയുടെ പൂർണവിശ്വാസം ആർജ്ജിക്കുക വഴിയേ സാംസ്‌കാരിക ഇടതുപക്ഷത്തിന് സജീവമാകാൻ കഴിയൂ.അല്ലാത്ത പക്ഷം കാലഹരണപ്പെട്ട ഭാഷയിൽ സിദ്ധാന്തങ്ങൾ ഉരുവിടുന്നവരുടെ ജീവസ്സറ്റ കൂട്ടായ്മയായി ഒരു രംഗത്തും കാര്യമായ ഇടപെടൽ സാധ്യമാവാതെ അത് വെറുതെ നിലനിന്ന് പോവുകയേ ഉള്ളൂ.

25/4/2015

Friday, April 24, 2015

വാക്കുകളുടെ മന്ത്രശുദ്ധി

'സാഹിത്യമെഴുതേണ്ടത് മന്ത്രശുദ്ധിയുള്ള വാക്കുകൾ കൊണ്ടാണ്.പവിത്രമോതിരം അണിഞ്ഞ കൈകൾ കൊണ്ട് എന്ന വിധം വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടെയും ആണ് എഴുതേണ്ടത്' എന്ന്  പ്രൊഫസർ എം.തോമസ്മാത്യു പ്രസംഗിച്ചതായി പത്രവാർത്ത കണ്ടപ്പോൾ. 'അശുദ്ധകവിത'ക്കുവേണ്ടി പാബ്‌ളോ നെരൂദ തന്നെ വാദിച്ച കാര്യം ഓർമിച്ചുപോയി.
കല സംശുദ്ധമായിരിക്കണം,അതിൽ രാഷ്ട്രീയം കലരരുത്,കലാകാരൻ സൃഷ്ടി നടത്തുന്നത് ആത്മാവിഷ്‌കാരത്തിനു വേണ്ടി മാത്രമായിരിക്കണം സാമൂഹ്യലക്ഷ്യങ്ങളുടെ ഭാരമൊന്നും അവർ ഏറ്റെടുക്കരുത് എന്നൊക്കെ പതിവായി പ്രസംഗിക്കുന്ന പലരുമുണ്ട്.അവർക്ക് അങ്ങനെ പ്രസംഗിക്കാൻ കഴിയുന്നത് സാഹിത്യരചനയുടെ യഥാർത്ഥപ്രശ്‌നങ്ങളെ സ്വന്തമായി അനുഭവിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്.ആലങ്കാരിക ഭാഷയിൽ ശുദ്ധമായ കലാനിർമാണത്തെപ്പറ്റി പ്രസംഗിക്കുക എളുപ്പമാണ്.പക്ഷേ,ഇക്കൂട്ടർ പറയുന്നതുപോലെയാണ്  എഴുത്തുകാർ അവരുടെ പണി ചെയ്തി രുന്നതെങ്കിൽ തകഴിയുടെ രണ്ടിടങ്ങഴി,തോട്ടിയുടെ മകൻ,ബഷീറിന്റെ ശബ്ദങ്ങൾ,ജീവിത നിഴൽപാടുകൾ,മരണത്തിന്റെ നിഴലിൽ,അനുരാഗത്തിന്റെ ദിനങ്ങൾ,കേശവദേവിന്റെ ഓടയിൽ നിന്ന്,ചങ്ങമ്പുഴയുടെ വാഴക്കുല,പാടുന്ന പിശാച്,ഇടശ്ശേരിയുടെ പുത്തൻ കലവും അരിവാളും കെ.ദാമോദരന്റ പാട്ടബാക്കി തുടങ്ങി നൂറ് കണക്കിന് കൃതികൾ ഉണ്ടാവുമായിരുന്നില്ല.'വാക്കുകളുടെ മന്ത്രശുദ്ധി 'പോലുള്ള സങ്കൽപങ്ങൾ മാറ്റിവെച്ചിട്ടാണ് എഴുത്തുകാർ കഥയോ കവിതയോ നോവലോ ഒക്കെ എഴുതാൻ പുറപ്പെടുന്നത്.അല്ലാതെ എഴുതിയാൽ മന്ത്രം പോലുള്ള സംഗതിയേ ഉണ്ടാവൂ.അത് ജീവനുള്ള സാഹിത്യമാവില്ല.
24/4/2015

Tuesday, April 21, 2015

കറിച്ചട്ടി പൂച്ചട്ടിയാവുമ്പോൾ

പാചകകലയിൽ അസാധാരണമായ  താൽപര്യവും കഴിവുമുള്ള പുരുഷന്മാർ പലരുമുണ്ടെങ്കിലും വീട്ടിലെ ആഹാരനിർമാണം മിക്കവാറും സ്ത്രീകളുടെ മാത്രം തൊഴിലായി തുടരുകയാണ്.ഓരോരുത്തരുടെയും അടിസ്ഥാനാവശ്യങ്ങളിൽ ആദ്യത്തേതായ ആഹാരത്തിന് വേണ്ട  ഇനങ്ങൾ മൂന്നു നേരവും(ചിലപ്പോൾ നാല് നേരവും) ഉണ്ടാക്കിയെടുക്കുന്ന ജോലി നിത്യവും നിർവഹിച്ചുപോരുന്നതുകൊണ്ടു കൂടിയാവും ഏതനുഭവത്തെയും മറ്റൊന്നും ഭാവിക്കാതെ വളരെ വസ്തുനിഷ്ഠമായി നിരീക്ഷിക്കാനും സർവസാധാരണമായ അനുഭവങ്ങളിൽ പോലും കവിതയുടെ വിചിത്രമനോഹരമായ സാധ്യതകൾ കണ്ടെത്താനും അവർക്ക് പുരുഷന്മാരേക്കാൾ കൂടുതൽ കഴിവുള്ളതായി കാണുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആലോചനകളുടെയും അനുഭൂതികളുടെയും  ഏറെനാളേക്ക്  വറ്റാത്ത ഉറവകൾ നിർമിച്ചു വെക്കാനും അവർക്ക് കഴിയും.സന്ധ്യ എൻ.പി,രേഖ മാതമംഗലം തുടങ്ങിയവരുടെ കവിതകളിലൂടെ കടന്നുപോവുന്ന ആർക്കും ഇത് ബോധ്യപ്പെടും.രേഖയുടെ 'ആയൽ' എന്ന കവിത മാത്രം തൽക്കാലം ഇവിടെ ഉദ്ധരിച്ചു ചേർക്കാം:
'കറിച്ചട്ടി
പൂച്ചട്ടിയായി
ഇടക്കിടെ നിറയെ പൂവിടുമ്പോൾ
തിളച്ചുതൂവുന്ന രുചിയെന്നോർത്ത്
മുറ്റത്തേക്ക് ആഞ്ഞുപോകുന്നു.'
കറിച്ചട്ടിയുടെ ഓർമയിൽ നിന്ന് ചെടിച്ചട്ടിയിലേക്കും പൂവിലേക്കും മനസ്സിനെ പറിച്ചു നടാൻ കഴിയാത്ത സ്ത്രീയാണ് ഈ വരികളിലുള്ളത്.എല്ലാ അനുഭവങ്ങളെയും അടുക്കളയെ ആധാരമാക്കി മാത്രം സ്വീകരിക്കാൻ അബോധമായിപ്പോലും നിർബന്ധിതയാവുന്ന സ്ത്രീയുടെ അവസ്ഥ അൽപവും വൈകാരികത കലർത്താതെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചെറുകവിതയിൽ. കേരളത്തിലെ പല ഗ്രാമീണവീട്ടുമുറ്റങ്ങളിലെയും ചെടിച്ചട്ടികളുടെ ദൃശ്യം കൂടി മനസ്സിലേക്ക് വരുന്നവർക്കേ ഈ വരികളുടെ അനന്യമായ ഭംഗി ബോധ്യപ്പെടൂ.
21/4/2015

Monday, April 20, 2015

ഞാൻ മാത്രമായ എന്നെ

അവരെപ്പറ്റിയും ഇവരെപ്പറ്റിയുമൊക്കെ ഞാൻ പറഞ്ഞു
എന്നെപ്പറ്റി മാത്രം ഒന്നും പറഞ്ഞില്ല
ഓ,അതത്ര വലിയ കാര്യമൊന്നുമല്ല
അവരും ഇവരുമൊക്കെത്തന്നെയല്ലേ ഞാൻ
ഞാൻ മാത്രമായ എന്നെ
എനിക്ക് തന്നെ സഹിക്കാനാവില്ല
പിന്നെയല്ലേ ലോകത്തിന്?
20/4/2015

Sunday, April 19, 2015

തോന്നൽ

കഥയിലേക്കും കവിതയിലേക്കുമെല്ലാം എളുപ്പവഴികളുണ്ട്
വളരെയേറെപ്പേർ അവയിലൂടെ പോവുന്നുമുണ്ട്
കൊടുമുടി കയറുന്ന ക്ലേശത്തോടെ നാലഞ്ചുവരികളെഴുതി
ഇനി മുന്നോട്ടുപോവണോ എന്ന് അറച്ചറച്ചു നിൽക്കുന്നവരും ഉണ്ട്
കവിതയെ കുറിച്ചും ജീവിതത്തെ കുറിച്ചും
അവർക്കു പറയാനുള്ളത് കേൾക്കാൻ 
എന്നും തിടുക്കപ്പെടാറുണ്ട്‌
അത്തരക്കാർ വലിയ കവികളായിരിക്കുമെന്ന പ്രതീക്ഷ കൊണ്ടല്ല
അവരുടെ കഴിവുകേടും ആത്മസംശയങ്ങളും
കൂടുതൽ സത്യമായേക്കും എന്ന തോന്നൽ കൊണ്ട്.
19/4/2015

Thursday, April 16, 2015

കാലം

സമര ചരിതങ്ങൾ,രക്തസാക്ഷി സ്മരണകൾ
ദുരിതങ്ങളിൽ നിന്നുയിർകൊണ്ട കവിതകൾ
രാത്രികളെ പകലാക്കിപ്പണിതീർത്ത നാടകങ്ങൾ
പാർട്ടിക്ലാസ്സുകൾ,ലഘുലേഖകൾ
കൊണ്ടുപിടിച്ച തർക്കങ്ങൾ, ചർച്ചകൾ
സകലതും മറവിയുടെ മഹാഗർത്തത്തിലേക്കുള്ള
വഴിയിൽ തിക്കിത്തിരക്കുന്നു.
ഞാനോ
സുഖവിവരങ്ങളോരോന്നോരോന്നെന്നോടു തന്നെ തിരക്കി
പിന്നെയും പിന്നെയുമെന്നോട്‌ ലോഹ്യം പറഞ്ഞ്
പകലിലും രാവിലും പലകുറി മുഖം ഫെയ്‌സ്ബുക്കിലിട്ട്
'ഇതാ ലൈക്കിതാലൈക്കെ'ന്ന് മതിമറക്കുന്നു
മറക്കുന്നു.
16/4/2015

Tuesday, April 14, 2015

വിഷുവോർമ

വിഷുവുമായി ബന്ധപ്പെട്ട ബാല്യകാല്യസ്മരണകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 'അപ്പം വാങ്ങാൻ പോവൽ' എന്ന പരിപാടിയാണ്.എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികൾ എല്ലാവരും തന്നെ അവനവന്റെ വീട്ടിൽ നിന്ന് വിഷുക്കണി കണ്ട ഉടൻ ഒരു കുരിയ(കൈതോല
 മെടഞ്ഞുണ്ടാക്കുന്ന ചെറിയ സഞ്ചി)യുമായി ഇറ ങ്ങി ഓരോ വീട്ടിലും കയറിച്ചെല്ലും.ഇങ്ങനെ വരുന്ന കുട്ടികൾക്കു കൊടുക്കാനായി
 എല്ലാ വീട്ടുകാരും അപ്പം ചുട്ടുവെക്കും.മിക്കവാറും ചെറിയ കാരയപ്പം.പത്ത് വീട് കയറിക്കഴിയുമ്പോഴേക്കു തന്നെ കുരിയ നിറഞ്ഞെന്നു വരും.എന്നാലും പിന്നെയും പിന്നെയും ഓരോരോ വീടുകളിൽ ഓടിക്കയറും.
അപ്പം വാങ്ങാൻ പോവുന്നതൊക്കെ നാണംകെട്ട പരിപാടിയാണെന്ന് പിന്നീടുപിന്നീട് പലർക്കും തോന്നിത്തുടങ്ങി.കുട്ടികൾ പതുക്കെപ്പതുക്കെ പിന്മാറാനും തുടങ്ങി.എന്നാലും സംഗതി പൂർണമായും നിലച്ചു പോയി ട്ടില്ല.ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായി ഞാൻ ഇപ്പോഴും ഓർമിക്കുന്നത് അരനൂറ്റാണ്ടിനു മുമ്പുള്ള വിഷുദിനങ്ങളിൽ  കൂട്ടുകാരോടൊപ്പം ഓടിച്ചാടി പല വീടുകളിൽ കയറി അപ്പം വാങ്ങി യതാണ്.കൂട്ടായ്മയുടെ ആഹ്‌ളാദം പൂർണാർത്ഥത്തിൽ ആദ്യമായി അനു ഭവിച്ച സന്ദർഭങ്ങളായിരുന്നു അവ.ഇപ്പോഴിതാ,ഒരു വിഷുദിനം കൂടി വരു മ്പോൾ ആ പഴയ ഓർമകളിൽ  ഉള്ളിലൊരു കൊന്നമരം പൂത്തുലയുന്നതു പോലെ.
14/4/2015

Monday, April 13, 2015

പ്രതീക്ഷകളില്ലാതെ

സമകാലിക കേരളത്തിന്റെ പൊതുബോധം പൊരുത്തപ്പെടലിന്റിന്റെയും കീഴടങ്ങലിന്റെയും ദർശനത്തിന് പൂർണമായും വഴിപ്പെട്ടു കഴിഞ്ഞോ?അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.അഴിമതിക്കെതിരെയായാലും അനധികൃതക്വാറികൾക്കെതിരെയായാലും സ്വകാര്യാശുപത്രികളിലെ തൊഴിലാളി ചൂഷണത്തിന് എതിരെയായാലും കുറച്ചുനാൾ ഒച്ചവെച്ച ശേഷം നിശ്ശബ്ദതയിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയപ്പാർട്ടികളെയും സന്നദ്ധ സംഘടനകളെയുമൊന്നും ആരും കുറ്റപ്പെടുത്താറില്ല.സംഗതി അത്രയൊക്കെയേ നടക്കൂ എന്ന തോന്നലിൽ ജനം എത്തിക്കഴിഞ്ഞു.കൊലപാതകക്കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതു പോലും ഭരിക്കുന്നവരും ഭരണത്തിൽ സ്വാധീനമുള്ളവരും വിചാരിച്ചാൽ എത്രകാലത്തേക്കും നീട്ടിക്കൊണ്ടുപോകാനാവുമെന്ന് ബോധ്യം വരുന്ന വിധത്തിലുള്ള അനുഭവങ്ങളാണ് അവരുടെ മുന്നിലുള്ളത്.രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ സംഭവിക്കുന്ന അട്ടിമറികളെ കുറിച്ച് ഇടതുപക്ഷപ്പാർട്ടികൾ ഇപ്പോഴും പറയുന്നുണ്ടെങ്കിലും ചെറുത്തുനിൽപ് സാധ്യമല്ലെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.ഏത് മേഖലയിലായാലും ബദൽ സാധ്യതകളെ കുറിച്ച് അവർക്ക് കാര്യമായ പ്രതീക്ഷകളൊന്നും ഇല്ല.
സർക്കാർ ഉദ്യോഗസ്ഥന്മാർ,ഇടത്തരം മുതൽ മുകളിലോട്ടുള്ള വ്യാപാരികൾ അവരൊന്നും സമൂഹത്തിലെ ഇതര വിഭാഗങ്ങളിൽ പെടുന്നവരുടെ പ്രശ്‌നങ്ങളെ കാര്യമായി പരിഗണിക്കാറില്ല.ഉദ്യാഗസ്ഥന്മാർക്ക് അവരുടെ സംഘടനകളുണ്ട്.ആ സംഘടനകൾ ഇപ്പോൾ ഏറെക്കുറെ നിർജ്ജീവമാണെങ്കിലും അവർക്ക് അതേപ്പറ്റി പരാതിയൊന്നുമില്ല.വ്യാപാരികൾക്കു പിന്നെ വ്യാപാരത്തിനപ്പുറത്ത് സ്വന്തം വീടും കുടുംബവും കഴിഞ്ഞ് മറ്റ് സംഗതികളെ പറ്റി ആലോചിക്കാനേ നേരം കിട്ടില്ല.ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർക്ക് ഈ സംഗതികളൊക്കെ അറിയാം.ഭരണകൂടം നൽകുന്ന ചെറിയ സഹായങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ലഭിക്കുന്ന ചെറിയ പരിഗണനകൾക്കും അപ്പുറത്ത് തങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന തിരിച്ചറിവിൽ അവർ എത്തിച്ചേർന്നിരിക്കുന്നു.
13/4/2015

Sunday, April 12, 2015

നേരം പോക്കിനുള്ള ഒരു വഴി

ദിവസവും രാവിലെ  പത്രം വായിച്ച ഉടൻ അയാൾ അഞ്ചെട്ട് സുഹൃത്തുക്കളെ മൊബൈലിൽ വിളിച്ച് രാഷ്ട്രീയത്തിന് സംഭവിക്കുന്ന അധ:പതനത്തെ കുറിച്ച് രോഷം കൊള്ളും.ആദ്യമൊക്കെ സുഹൃത്തക്കൾ അയാളുടെ രോഷത്തിൽ പങ്കചേർന്നിരുന്നു.'ശരി തന്നെ.എവിടെ എത്തിപ്പോയി നമ്മൾ?'എന്നൊക്കെ അവരും പറയും.ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ അഴിമതിയെപ്പറ്റി ഏറ്റവും ഒടുവിൽ കിട്ടിയ വിവരങ്ങൾ അവർ ചൂടോടെ കൈമാറുകയും ചെയ്യും.പോകെപ്പോകെ ഓരോരുത്തരായി ഫോണെടുക്കാതായി.ഒടുവിൽ ബാക്കിയായ ഒരേയൊരു സുഹൃത്ത് അയാളോട് ചോദിച്ചു:
' വാസ്തവത്തിൽ നിങ്ങൾക്ക് ഇതുകൊണ്ടെന്താണ് കിട്ടുന്നത്?ഈ നേതാക്കളും മന്ത്രിമാരും മറ്റും എന്നെങ്കിലും നന്നാവുമെന്ന് തോന്നുന്നുണ്ടോ?'
അയാൾ പറഞ്ഞു:
' എന്റെ പറച്ചിൽ കൊണ്ട് രാഷ്ട്രീയ രംഗത്ത് നേരിയ ഇലയനക്കം പോലും ഉണ്ടാവില്ല.ഞാൻ എന്റെയൊരു സന്തോഷത്തിന് അല്ലെങ്കിൽ മന:സമാധാനത്തിന് നിത്യവും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു;അത്രയേ  ഉള്ളൂ.'
സുഹൃത്ത് പറഞ്ഞു:
'എന്റെ കാര്യവും അങ്ങനെ തന്നെ.നിത്യവും നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്നതിനും പ്രത്യേക ലക്ഷ്യമൊന്നും ഇല്ല.നേരം പോക്കിനുള്ള ഒരു വഴി.അല്ലാതെന്ത്?നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ പ്രസംഗങ്ങളെയും പ്രസ്താവനകളെയും വെല്ലുവിളികളെയും അങ്ങനെയേ കാണുന്നു ണ്ടാവൂ.വെറും നേരമ്പോക്ക്'
12/4/2015

ഫോക്‌ലോറും എഴുത്തും

കാറും ബൈക്കും മൊബൈലും ഇന്റർനെറ്റും നിത്യജീവിതത്തിന്റെ അവിഭാജ്യഭാഗമായിക്കഴിഞ്ഞ ഒരു ജനതക്ക് സങ്കല്പത്തിലെ ഗ്രാമീണനിഷ്‌ക്കളങ്കത കൊണ്ടുനടക്കാൻ കഴിയില്ല.അതുകൊണ്ട് ദേശസ്വത്വത്തെയും നാടോടിത്തനിമയെയും കുറിച്ചുള്ള ആലോചനകൾക്കു തന്നെ അതിപരിമിതമായ പ്രസക്തിയേ ഉള്ളൂ.എങ്കിലും , ഓരോ ഗ്രാമവും ചെറുനഗരവും ആധുനികജീവിതസൗകര്യങ്ങളുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും കാര്യത്തിൽ അതിവേഗത്തിൽ ലോകവുമായി കണ്ണിചേർക്കപ്പെടുന്നതിനിടയിൽത്തന്നെ തനതായ ചില സാംസ്‌കാരികഘടകങ്ങളും ആത്മീയാനുഭവങ്ങളെ കുറിച്ചുള്ള ചില സങ്കല്പങ്ങളുമെല്ലാം വൈകാരിക തലത്തിലും അല്പമായ തോതിലെങ്കിലും മൂർത്തമായ അനുഭവത്തിന്റെ തലത്തിലും നിലനിർത്തിപ്പോരുന്നുണ്ട്. അവയുടെ ലോകത്ത് എത്തിപ്പെടുമ്പോഴാണ് എഴുത്തിൽ സ്വയം മറക്കാനാവുന്ന അവസ്ഥ എന്നെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യ മായിത്തീരുന്നത്.വടക്കൻ കേരളത്തിന്റെ ഫോക് മനസ്സുമായി ഏകാന്തയിലിരുന്ന് ദീർഘനേരം സംസാരിക്കുന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആനന്ദം.ആനന്ദത്തിന്റെ ഈയൊരു മഹാസാധ്യത ഞാൻ വളരെ മുമ്പേ കണ്ടെത്തി അതിനെ മാത്രം പിൻപറ്റി പോകാതിരുന്നതിൽ ഇപ്പോൾ ദു:ഖം തോന്നുന്നുണ്ട്.
ഫോക്‌ലോറുമായി പലരും പല തരത്തിലാണ് ബന്ധപ്പെടുന്നത്.ഫോക് കലാകാരന്മാരെ സംബന്ധിച്ചിടത്തോളം അത് മുഖ്യമായും ഒരു തൊഴി ലാണ്.വിശ്വാസത്തിന്റെ പിൻബലം കൂടിയുള്ള തൊഴിൽ.ഫോക് ലോർ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അത് പഠനവിഷ യമാണ്.ചിത്ര കാര ന്മാർക്ക് വ്യത്യസ്തമായ ചിത്രണശൈലികൾക്കുള്ള ഉത്തമ മാതൃകകൾ ലഭിക്കുന്ന ഇടമാണ്.ഒരെഴുത്തുകാരന് ഫോക് ലോർ ഇതിൽ നിന്നെല്ലാം വ്യത്യ സ്തമായി ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും പ്രാക്തനജീവിത ചിത്രങ്ങളുമെല്ലാം കൂടിച്ചേരുന്ന അസാധാരണമായ അനുഭവമേഖലയാണ്.ഈ വാസ്തവം ഞാൻ ശരിയാം വണ്ണം തിരിച്ചറിയുന്നത് വളരെ വൈകി മാത്രമാ ണ്. .പല കാരണങ്ങളാൽ പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യരിലൂടെ വെളിപ്പെ ടുന്ന ജീവിതസത്യങ്ങൾക്ക് അസാധാരണമായ സൗന്ദര്യമുണ്ട്.ആ സൗന്ദര്യത്തെ കണ്ടറിഞ്ഞവർക്ക് ആഖ്യാനവുമായി ബന്ധപ്പെട്ട സകലമാന തന്ത്രങ്ങളും ദാർശനിക നാട്യങ്ങളും പരിഹാസ്യമായേ അനുഭവപ്പെടൂ.
('ചിരപുരതാന വഴിയിൽ ഒരു സഞ്ചാരി ' എന്ന ശീർഷകത്തിൽ അകം മാസികയുടെ ഏപ്രിൽ 2015 ലക്കത്തിൽ വന്ന
ലേഖനത്തിൽ നിന്ന്.)



Saturday, April 11, 2015

പരാതി

നിരൂപകരാരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നത് യുവകവികളുടെ പതിവുപരാതികളിലൊന്നാണ്.തങ്ങൾ എഴുതുന്നത് വളരെയേറെ ആളുകൾ വായിക്കണമെന്നും ചർച്ച ചെയ്യണമെന്നുമൊക്കെയുള്ള അവരുടെ ആഗ്രഹം സ്വാഭാവികം.പക്ഷേ,ആ ആഗ്രഹം സഫലീകരിച്ചു കിട്ടാൻ വേണ്ടി അവർ നിരൂപകരുടെ ഔദാര്യം കാത്തിരിക്കേണ്ട ആവശ്യമില്ല.ഒരു കൃതി വായിച്ച് സ്വന്തമായി അഭിപ്രായം രൂപീകരിച്ച് അത് മറ്റുള്ളവരുമായി പങ്കു വെക്കുന്നവരുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നത് വാസ്തവമാണ്.പക്ഷേ,ബഹുജനം സാഹിത്യകൃതികളെ പറ്റി അഭിപ്രായം പറയാൻ നിരൂപകരുടെ വിധി കാത്തിരിക്കുന്നവരാണ് എന്നു കരുതുന്നത് വിഡ്ഡിത്തമാണ്. 
അവാർഡുകൾ,പ്രമുഖ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും നൽകുന്ന പരിഗണന,മാധ്യമങ്ങളിൽ ലഭിക്കുന്ന പരിചരണം ഇവയൊക്കെ ജനത്തിന്റെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിച്ചേക്കാം.എന്തായാലും എഴുത്തുകാർ ആ വക കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ടതേയില്ല.പുതുകവിതയ്ക്ക് അനുകൂലമായ ഒരു ഭാവുകത്വം രൂപപ്പെടേണ്ടതുണ്ട് എന്ന ആഗ്രഹം വളരെ ശക്തമാണെങ്കിൽ അതിനു വേണ്ടി കൃത്യമായ ധാരണയോടെ പ്രവർത്തിക്കണം.സ്വന്തം തലമുറയിൽ പെടുന്നവരിൽ തനിക്ക് ശ്രദ്ധേയരായി തോന്നുന്നവരെ കുറിച്ച് ഓരോ യുവകവിക്കും സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യാം.അതിനു പറ്റുന്ന വാരികകൾക്കും മാസികകൾക്കും സാംസ്‌കാരിക സമ്മേളനങ്ങൾക്കും നാട്ടിൽ പഞ്ഞമൊന്നുമില്ല.ലക്ഷക്കണക്കിനാളുകൾ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽത്തന്നെ ഇടം കിട്ടിയേ മതിയാവൂ എന്ന വാശിയിൽ കാര്യമില്ല.
പുതുകവികളെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന് തീരുമാനിച്ചുറച്ചും നിരൂപണത്തിന് പുറപ്പെട്ടാൽ തങ്ങളുടെ വില ഇടിഞ്ഞുപോകുമെന്ന് തെറ്റിദ്ധരിച്ചും 'ഞാൻ എന്റെ കവിത എഴുതുന്നു,മറ്റുള്ളവർ എന്തെഴുതിയാലെന്ത് ?'എന്ന നിലപാട് കൈക്കൊണ്ടും കവിതാവിശകലനത്തിന് ആവശ്യമായ കരുക്കൾ നേടുന്നതിൽ തികഞ്ഞ അലംഭാവം പൂണ്ടും വായും പൂട്ടി ഇരിക്കുന്നത് പുതിയ കവിത ബഹുജനശ്രദ്ധയിൽ വരുന്നതിന് തടസ്സമാവുകയേ ഉള്ളൂ.ജനം അങ്ങനെ കവിത വായിക്കുകയൊന്നും വേണ്ട എന്ന ധാർഷ്ട്യവുമായി നിൽക്കുന്നവരെ പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല.തങ്ങളെഴുതുന്നതിനെ ആരും ശ്രദ്ധിക്കുന്നില്ല,നിരൂപകർ ഗൗനിക്കുന്നില്ല,ആനുകാലികങ്ങളിൽ അവയെ കുറിച്ച് പഠനങ്ങൾ വരുന്നില്ല എന്നൊക്കെയുള്ള പരാതിപ്പെടൽ അവരുടെ ഭാഗത്തു നിന്നെങ്കിലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു;അത്രമാത്രം.



Friday, April 10, 2015

ഒരു നിശ്ചയം

  ഞാൻ എഴുതിയ രാഷ്ട്രീയകഥകളും കവിതകളും അനാവശ്യമായിപ്പോയി എന്ന തോന്നൽ ഇപ്പോഴും എനിക്കില്ല.ഓരോ സന്ദർഭത്തിൽ എന്നിൽ നിന്ന് സ്വാഭാവികമായി ഉണ്ടായ  പ്രതികരണങ്ങളാണവ.എന്നാൽ രാഷ്ട്രീയ കക്ഷികളുടെ ചെയ്തികളിൽ രോഷം പൂണ്ടോ,ദു:ഖിച്ചോ ഇനി ഞാൻ എഴുതാനുള്ള സാധ്യത നന്നേ കുറവാണ്.മലയാളത്തിലെ വായനക്കാരിൽ ബഹുഭൂരിപക്ഷവും എന്ത് ചിന്തിക്കുന്നു,എന്താഗ്രഹിക്കുന്നു എന്നതിനെ കുറിച്ചൊക്കെ ഇപ്പോൾ എനിക്ക് കൃത്യമായ ധാരണയുണ്ട്.എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് നിലനിർത്തുന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തോട്,അത് എത്രമേൽ അധാർമികമായി തീർന്നാലും,അവർക്കുള്ള വിധേയത്വം അചഞ്ചലമായിത്തന്നെ തുടരും.അവരെ ഭയക്കുന്നതു കൊണ്ടല്ല,അവരെ അപ്പാടെ അവഗണിച്ചാൽ മാത്രമേ എന്നിലെ എഴുത്തുകാരനോട് നീതി കാണിക്കാനാവൂ എന്നതുകൊണ്ടാണ് മേലിൽ എന്റെ എഴുത്തിൽ കക്ഷിരാഷ്ട്രീയവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു സംഗതിക്കും ഇടം നൽകരുതെന്ന നിശ്ചയത്തിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നത്.
ഏപ്രിൽ 10,2015

Thursday, April 9, 2015

സ്വതന്ത്ര കൂട്ടായ്മകൾ അത്യാവശ്യം

കൂത്തുപറമ്പിൽ ചില സുഹൃത്തുക്കൾ ചേർന്ന് 'കൂട്ട് '
 എന്ന പേരിൽ ഒരു കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട് ഈയിടെ.അതിനു മുമ്പേ തന്നെ കാസർകോട് ജി.ബി.വൽസൻ മാഷും എം.എ.റഹ് മാനും മറ്റു ചിലരും ചേർ ന്ന് ഒരു             കാസർകോടൻ കൂട്ടായ്മ രൂപീകരിച്ചിരുന്നു.
സാഹിത്യത്തെയും രാഷ്ട്രീയത്തെയും  മറ്റ് സാമൂഹ്യാനുഭവങ്ങളെയും കേന്ദ്രീകരിച്ചുള്ള സ്വതന്ത്രമായ ആശയവിനമിയങ്ങൾ ലക്ഷ്യമാക്കി  തീർത്തും അനൗപചാരികമായി അൽപനേരം കൂടിയിരിക്കണം എന്ന ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏതാനും പേർ എല്ലാ നാട്ടിലും ഉണ്ടാവും.തങ്ങളുടെ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടി അവർ മുന്നോട്ടിറങ്ങാത്തത് പ്രധാനമായും അതാത് പ്രദേശത്ത് മേൽക്കയ്യുള്ള രാഷ്ട്രീയ കക്ഷിയെ ഭയന്നിട്ടായിരിക്കും.എന്നാൽ  രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങളൊന്നും മനസ്സിലില്ലെങ്കിൽ ചെറിയ ഒരു സാംസ്‌കാരിക സംഘമായി മാറുന്നതിനെ കുറിച്ചുള്ള ആശങ്കകൾ അനാവശ്യമാണ്.ഇന്നത്തെ നിലയിൽ സ്വതന്ത്രമായ സാംസ്‌കാരിക കൂട്ടായ്മകൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നിലവിൽ വരുന്നത് വളരെ അത്യാവശ്യമായിരിക്കയാണ്.വ്യക്തികൾ പണവും പദവിയുമായി ബന്ധപ്പെട്ട കാര്യവിചാരങ്ങൾക്ക് പുറത്തു കടക്കാതിരിക്കുകയും അവനവന്റെ ജീവിതവിജയത്തിനു വേണ്ടിയുള്ള കരുനീക്കങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും രാഷ്ട്രീയം അധികാരവുമായി ബന്ധപ്പെട്ട അടവുകൾക്കും നീക്കുപോക്കുകൾക്കും അപ്പുറം കടക്കുന്നത് വിരളമാവുകയും ചെയ്യുന്ന അവസ്ഥ ഉൽപാദിപ്പിക്കുന്ന ബൗദ്ധികവും വൈകാരികവുമായ ഇടുക്കിൽ ഒരു ജനത മുഴുവൻ അകപ്പെട്ടുപോയാൽപ്പിന്നെ പൊതുജീവിതത്തിൽ എവിടെ നിന്നാണ് കാറ്റും വെളിച്ചവും കടന്നുവരിക?
9/4/2015

Wednesday, April 8, 2015

കരുണാകരൻ മാഷ്

തലശ്ശേരിക്കാരുടെ 'കരുണാകരൻ മാഷ് ',ആർട്ടിസ്റ്റ് പി.എസ് കരുണാകരൻ  അന്തരിച്ചു.വാട്ടർ കളറിൽ കരുണാകരൻ മാഷ് ചെയ്ത ലാന്റ് സ്‌കേപ്പ് ചിത്ര ങ്ങൾ കണ്ടിട്ടില്ലാത്തവർ ക ണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാല് പതി റ്റാണ്ടിലേറെ കാലത്തിനിടയിൽ ചിത്രകലാപ്രവർത്തനങ്ങളുമായി  ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരിൽ ആരും തന്നെ ഉണ്ടാവില്ല.
ചിത്രകലാ ക്യാമ്പുകളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ അനായാസമെന്നു തോന്നും പടി കരുണാകരൻ മാഷ് ലാന്റ് സെക്‌യ്പ്പ് ചെയ്യുന്നത് പല തവണ കാണാനുള്ള അവസരമുണ്ടാ യിട്ടുണ്ട്.ശാന്ത സ്വഭാവിയായ കരുണാകരൻ മാഷുടെ പെരുമാറ്റം എല്ലായ്‌പ്പോഴും അങ്ങേയറ്റം മാന്യമായിരുന്നു. വളരെ പ്രഗത്ഭനായ അധ്യാപകനായിരുന്നു കരുണാകരൻമാഷെന്നും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായി  ഇരി
ക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും പല ചിത്രകാരന്മാരും നേരത്തേ തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ പലപ്പോഴും പറയാറുണ്ടായിരുന്നു.

8/4/2015

Tuesday, April 7, 2015

സ്വാന്തന സംഗീതം

1980 മുതൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായി തലശ്ശേരിയിൽ പ്രാക്ടീസ് ചെയ്തു വരുന്ന ഡോ.സി.കെ ഗംഗാധരന് 70 വയസ്സ് തികയുകയാണ്.സപ്തതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 'സ്വാന്തനസംഗീതം' എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യുന്നു.കവിതകൾ,ലളിത ഗാനങ്ങൾ,നാടക ഗാനങ്ങൾ,ഗസലുകൾ,ഹൈക്കുകൾ .ഒരു നാടൻ പാട്ട് എന്നിവയുടെ സമാഹാരമാണ് 'സ്വാന്തനസംഗീതം.'
ചികിത്സാരംഗത്തെ തന്റെ അനുഭവങ്ങളും അറിവുകളും രണ്ടുമൂന്ന് കവിതകളിൽ കടന്നുവരുന്നുണ്ടെന്നതൊഴിച്ചാൽ കവിത,ഗാനം,ഗസൽ തുടങ്ങിയ രൂപങ്ങളെ കുറിച്ചുള്ള ധാരണകളെ പ്രയോജനപ്പെടുത്തി സാധാരണ രീതിയിൽ എഴുതപ്പെട്ടവയാണ് സ്വന്തനസംഗീതത്തിലെ മറ്റ് രചനകളെല്ലം.
ഡോ.ഗംഗാധരൻ ഒരു മനോരോഗചികിത്സകനാണെന്നതു കൊണ്ട് ഈ പുസ്തകത്തിലൂടെ കടന്നു പോവുമ്പോ ൾ സ്വാഭാവികമായും ഉയരുന്ന ആദ്യ ചോദ്യം അദ്ദേഹത്തെപ്പോലൊരാളെ കവിതയിലേക്ക് എത്തിച്ച പ്രേരണകൾ എന്തൊക്കെയാവാം എന്നതു തന്നെ.സംഗീതം,നാടകം തുടങ്ങിയ കലകളുമായി ചെറുപ്പം മുതൽക്കേ ഉണ്ടായ അടുപ്പമാവാം ഡോ.ഗംഗാധരനെ കവിതയെഴുതാൻ പ്രേരിപ്പിച്ചത്.ഒരു മനോരോഗചികിത്സനെന്ന നിലക്ക് അനേകം മനസ്സുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കാൻ അവസരം ലഭിച്ചിട്ടും ആ അനുഭവങ്ങളുടെ പിൻബലത്തോടെ വളരെ സങ്കീർണവും ദുരൂഹവുമായ മനോനിലകളുടെയോ ചിന്തകളുടെയൊ ഒന്നും ആവിഷ്‌ക്കാരത്തിന് അദ്ദേഹം ശ്രമിച്ചിട്ടില്ല.പകരം കവിത,നാടകഗാനം എന്നിവയെക്കുറിച്ചൊക്കെയുള്ള ബഹുജനങ്ങളുടെ സങ്കല്പവുമായി ഇണങ്ങിപ്പോവുന്ന വിധത്തിൽ തന്നെയാണ് അദ്ദേഹം തന്റെ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.ഈ സമാഹാരത്തിലെ ഏറ്റവും നല്ല രചന ഏറ്റവും ലളിതമായ രചന കൂടിയായ ഒരു നാടൻ പാട്ട് ആണ്.കല്ലിന്റിടുക്കിലെ കുങ്കൻ ഞണ്ടിന്റെ കല്യാണത്തിന് മീനുകളെല്ലാം ഒരുക്കങ്ങളുമായി എത്തിയപ്പോൾ നീർനായക്കൂട്ടം ഇടിച്ചിറങ്ങി മീനുകളെ മുഴുവൻ വിഴുങ്ങിക്കളഞ്ഞ ദുരന്ത സംഭവമാണ് ഇതിലെ പ്രതിപാദ്യം.നന്നായി ആലപിക്കുകയാണെങ്കിൽ ചെറിയ കുട്ടികൾ തൊട്ട് എല്ലാവരും തീർച്ചയായും ഈ പാട്ടിൽ മുഴുകി ഇരിക്കും.
7/4/2015

ഈ നന്ദികേട് തുടരരുത്

തെയ്യംകലാകാരന്മാരുടെ ദുരിതജീവിതത്തെ വളരെ അരികെനിന്ന് നിരീക്ഷിച്ചറിഞ്ഞ ഒരു ഡെക്യുമെന്ററി സംവിധായകനാണ് വി.കെ.അനിൽകുമാർ.കച്ചവടക്കണ്ണോടെയോ പൊങ്ങച്ചപൂർണമായ ഉത്സാഹത്തോടെയോ അല്ല,തികഞ്ഞ അനുഭാവത്തോടും ആദരവോടും  അധ്വാനസന്നദ്ധതയോടും കൂടിയാണ് അനിൽ തിരക്കഥയും ക്യാമറയുമായി തെയ്യത്തെ സമീപിച്ചത്.അതിന്റെ ഗുണങ്ങൾ 'മേലേരി'യിലും 'ദൈവക്കരു'വിലും കാണാം.
'ജീവിതത്തോട് തോൽക്കുകയാണ് തെയ്യങ്ങൾ' എന്ന അനിൽകുമാറിന്റെ മാതൃഭൂമി(2015,ഏപ്രിൽ 5-11) ലേഖനത്തിൽ ഇക്കാലത്തെ തെയ്യം കലാകാരന്മാർക്ക് ഒരു ഘട്ടം കഴിയുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ശാരീരികാവശതകളെയും നേരിടേണ്ടി വരുന്ന രോഗങ്ങളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ വിവരണമുണ്ട്.തെയ്യം കല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പ്രധാന വശങ്ങൾ അനിൽ തൊട്ടുകാണിക്കുന്നുമുണ്ട്.
വടക്കൻ കേരളത്തിലെ ജനങ്ങളുടെ പല താൽപര്യങ്ങൾ തെയ്യത്തിന്റെ നിലനിൽപിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.തെയ്യപ്പറമ്പിലേക്ക് പോകുന്ന ഒരാൾ  എല്ലാ പ്രായക്കാരായ സ്ത്രീപുരുഷന്മാരുടെതുമായ ജാതിമതാതീതമായ ഒരു കൂട്ടായ്മയുടെ ഭാഗമാവുകയാണ്; പ്രത്യക്ഷത്തിൽ ഏതാനും മണിക്കൂറുകളിലേക്കെങ്കിലും.അതിന്റെ ആഹ്ലാദമാണ് തെയ്യപ്പറമ്പ് നൽകുന്ന പ്രാഥമികമായ അനുഭവം. മതാതീതം എന്ന അവസ്ഥ ഇപ്പോൾ മാറിക്കൊണ്ടിരിക്കയാണ് എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്.അത് തീർച്ചയായും തെയ്യം എന്ന സാമൂഹ്യാനുഭവത്തിന് മങ്ങലേൽപ്പിക്കും.
ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ദർശനം കൊതിച്ചു ചെല്ലുന്ന മനോഭാവത്തോടെയല്ല തികഞ്ഞ ഭക്തന്മാർ പോലും തെയ്യംകാണാൻ  പോവുന്നത്.തെയ്യം നിലനിൽക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ തലം വേറൊന്നാണ്.
 തെയ്യത്തെ ഭക്തിപുരസ്സരം സമീപിച്ച് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിന്റെ തിരക്ക് എല്ലാ തെയ്യപ്പറമ്പുകളിലും കാണാമെങ്കിലും ഇക്കാലത്ത് വളരെയേറെ ആളുകൾ തെയ്യത്തെ ഒരു കലാരൂപമായിക്കൂടിയാണ് കാണുന്നത്.അങ്ങനെ മാത്രം കാണുന്നവരും ധാരാളമുണ്ട്അനുഷ്ഠാനകല,തെയ്യംകലാകാരൻ തുടങ്ങിയ പ്രയോഗങ്ങൾക്ക് സർവസമ്മതി വന്നുകഴിഞ്ഞു.ഫോക്‌ലോർ പഠനങ്ങളും സെമിനാറുകളും അച്ചടി/ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളും തെയ്യത്തോടുള്ള മനോഭാവത്തിൽ ഈവിധമൊരു മാറ്റമുണ്ടാവുന്നതിന് കാരണമായിട്ടുണ്ട്.തെയ്യത്തിന് അതുകൊണ്ടുണ്ടായ നഷ്ടത്തെ പറ്റി വിലപിക്കുന്ന പല പണ്ഡിതന്മാരെയും കാണാം. തെയ്യം ഒരു പഠനവസ്തു ആകുന്നതിലും മൊബൈലിൽ നൂറുകണക്കിനാളുകൾ തെയ്യത്തിന്റെ ഫോട്ടോ എടുക്കുന്നതിലും തെയ്യം സംബന്ധിച്ച വാർത്തകൾ പത്രങ്ങളിലും ടി വി ചാനലുകളിലും വരുന്നതിലും തെയ്യത്തെ കുറിച്ച് ഡോക്യുമെന്ററികൾ ഉണ്ടാവുന്നതിലും തെറ്റില്ലെന്നു കരുതുന്ന ഒരു സമൂഹം തെയ്യത്തോട് മുമ്പൊരു കാലത്തുണ്ടായിരുന്ന ഭയഭക്തിബഹുമാനങ്ങൾ അതേ അളവിലും തരത്തിലും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല.
അനിൽകുമാറിന്റെ ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം മറ്റൊന്നാണ്.എന്ത് താല്പര്യത്തിന്റെ പേരിലായാലും സമൂഹം ആഹ്‌ളാദപൂർവം കൊണ്ടാടുന്ന തെയ്യത്തെ ബഹുജനത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കലാകാരന്മാരെ,കോലധാരികളെ അവർക്ക് അവശതകളും ദുരിതങ്ങളും വരുന്ന കാലത്ത് പാടേ അവഗണിക്കുന്നത് കടുത്ത നന്ദികേടാണ്,ക്രൂരതയാണ്.ഈ പ്രശ്‌നത്തിന് തീർച്ചയായും ഉടനടി പരിഹാരമുണ്ടാക്കണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും താലപര്യമെടുത്താൽ അത് അനായാസമായി സാധിക്കാവുന്നതേയുള്ളൂ.മറ്റ് പലതിനും പണം ചെലവഴിക്കുന്ന സർക്കാറിന് പതിനായിരങ്ങൾക്ക് ആനന്ദവും അവരിൽ കുറേ പേർക്കെങ്കിലും ആത്മീയാനുഭൂതികളും പകർന്നേകുന്ന കലാകാരന്മാരുടെ കാര്യം ശ്രദ്ധിക്കാൻ തീർച്ചയായും ബാധ്യതയുണ്ട്.
7/4/2015