Pages

Monday, June 12, 2017

രണ്ട് കഥകൾ

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2017 ജൂൺ 11-17ലക്കത്തിൽ പ്രസിദ്ധീകരിച്ച രാമച്ചി (വിനോയ് തോമസ്),തൊട്ടപ്പൻ (ഫ്രാൻസിസ് നെറോണ) എന്നീ കഥകൾ മലയാള ചെറുകഥ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന മികച്ച രചനകളാ ണ്.ആധുനി കോത്തരതയുടെതായി  മനസ്സിലാക്കിയിരുന്ന അതികഥാതന്ത്രങ്ങൾ കാലഹരണപ്പെട്ടു തുടങ്ങുന്നതായി കുറച്ചു മുമ്പേ തന്നെ നാം തിരിച്ചറിഞ്ഞിരുന്നു.'രാമച്ചി'യിലെയും 'തൊട്ടപ്പനി'ലെയും കഥാവസ്തു,ആഖ്യാനരീതി, ഈ കഥകളിൽ ആവിഷ്‌കാരം നേടിയിരിക്കുന്ന ജീവിത പരിസരങ്ങൾ എല്ലാം വലിയൊരു വിച്ഛേദത്തെ വിളിച്ചറിയിരിക്കുന്നു.ചെറുകഥ എന്ന മാധ്യമം തന്നെ അപ്രസക്തമായിത്തുടങ്ങുന്നു എന്ന തോന്നലിലേക്ക് വായനക്കാരെ നയിക്കുന്ന ചില കഥകൾ അടുത്ത കാലത്ത് ലബ്ധപ്രതിഷ്ഠരിൽ നിന്നു തന്നെ ഉണ്ടായി.പുതിയ കഥാകാരന്മാരിൽ പലരും ഭേദപ്പെട്ട ചില കഥകളെഴുതിയെങ്കിലും കാലം ആവശ്യപ്പെടുന്ന കുതിപ്പ് അവയിൽ കാണാനായതുമില്ല.അങ്ങനെയൊക്കെ കഥവായന ഉന്മേഷരഹിതമായിക്കൊണ്ടിരിക്കയാണ് രാമച്ചിയും തൊട്ടപ്പനും വന്നത്.ചെറുകഥ തന്നെയാണ് മലയാളത്തിലെ ഏറ്റവും ഓജസ്സുറ്റ മാധ്യമമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.


Thursday, June 8, 2017

ഒരു ദു:സ്വപ്നം

സ്വപ്നം നിറയെ കന്നുകാലികളായിരുന്നു.അവ എല്ലാ പച്ചപ്പുകളും തിന്നുതീർത്തതിനാൽ നേരം വെളുത്തപ്പോഴേക്കും  അയാളൊരു വരണ്ട മൊട്ടക്കുന്നായി.ആ മൊട്ടക്കുന്നിന്റെ താഴ്‌വരകളിൽ നിന്ന് ചെന്നായ്ക്കൾ കൂട്ടംകൂട്ടമായി മുകളിലേക്ക് കയറാൻ പിന്നെ താമസമുണ്ടായില്ല.

Monday, June 5, 2017

വീണ്ടെടുക്കാനാവാത്ത എത്രയെത്ര ...

സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പുതിയ ഉത്സാഹത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും ലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.മറ്റെങ്ങും കിട്ടാത്ത,മറ്റൊരു ജനവിഭാഗത്തിനും ആശിച്ച് സ്വന്തമാക്കാനാവാത്ത ആഹ്ലാദമാണ് അവരുടേത്.പഴയ സ്‌കൂള്‍ ദിനങ്ങളെ ഓര്‍ക്കുമ്പോള്‍,എട്ടാം ക്ലാസ് ഡിയിലെ കൂട്ടുകാരോടൊപ്പം സ്‌കൂളിനു പിന്നില്‍ മാടായിപ്പാറയുടെ ചെരിവില്‍ രണ്ട് പാറകള്‍ക്കിടയിലെ ഇത്തിരിപ്പോന്ന പുല്‍ത്തകിടിയില്‍ ഒരു ദിവസം രാവിലെ ഒരു മരം നട്ടത് മനക്കണ്ണാൽ വീണ്ടും കാണുമ്പോൾ, ഇന്നെനിക്ക് കരച്ചില്‍ വരുന്നു.വീണ്ടെടുക്കാനാവാത്ത എത്രയെത്ര ആഹ്ലാദങ്ങളാണ് ഓരോ മുതിര്‍ന്ന മനുഷ്യന്റെയും കുട്ടിക്കാലത്തിന്റെ ശേഖരത്തിലുള്ളത്!

Friday, June 2, 2017

അടിയന്തിര പ്രാധാന്യമുള്ള ഒരു സാംസ്‌കാരികാവശ്യം

'സാഹിത്യം സമൂഹത്തെ സ്വാധീനിച്ച ഒരു ഘട്ടമുണ്ടായിരുന്നു.വർത്തമാനകാലത്ത് അത്തരമൊരു സ്വാധീനമില്ല.വായന വേരറ്റു പോയിരിക്കുന്നു.ഇപ്പോൾ എല്ലാവർക്കും സെൻസേഷനലായ വായനകൾ മാത്രം മതി എന്നു വന്നു…………സാഹിത്യം അപ്രസക്തമായി മാറുന്ന കാലമാണിത്. ക്ലാസിക് കൃതികളൊക്കെ ഇനി ചലച്ചിത്രങ്ങളായി കണ്ടാൽ മതിയല്ലോ?''
സുഗതകുമാരിയുടെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്(പ്രസാധകൻ മാസിക 2017ജൂൺ).സാഹിത്യ ത്തിലെ പുതിയ ചലനങ്ങളെയും മാറ്റങ്ങളെയുമെല്ലാം താൽപര്യപൂർവം നിരീക്ഷിച്ചു വരുന്നവരിൽ വളരെയേറെപ്പേരുടെ ഉള്ളിലുള്ള വിചാരങ്ങൾ തന്നെയാണ് സുഗതകുമാരി വായനക്കാരുമായി പങ്കുവെച്ചിരിക്കുന്നത്.സാഹിത്യത്തിന് നമ്മുടെ സമൂഹത്തിലുള്ള സ്വാധീനം നാൾക്കുനാൾ കുറഞ്ഞു വരികയാണെന്ന തോന്നൽ എല്ലാവർക്കുമുണ്ട്.വായന മരിക്കുന്നു എന്ന് ആളുകൾ പറയാൻ തുടങ്ങിയിട്ടാണെങ്കിൽ ഒന്നു രണ്ട് ദശകക്കാലമായി.ക്ലാസിക് കൃതികൾക്ക് ഇനി വായനക്കാരു ണ്ടാവുമോ എന്ന സംശവും പുതിയതല്ല.
പുസ്തകങ്ങളുടെ ആവശ്യക്കാർക്കിടയിൽ അമ്പത് വയസ്സിന് താഴെയുള്ളവർ വളരെ കുറവാണെന്നും ധാരാളം ഗ്രന്ഥാലയങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് കേരളത്തിലെ പ്രസാധകർ ജീവിച്ചു പോവുന്ന തെന്നും പലരും പറയാറുണ്ട്.ആ പറച്ചിൽ അപ്പാടെ തെറ്റല്ലെങ്കിലും വായന ഷഷ്ടിപൂർത്തിയോട ടുത്തവരും ഷഷ്ടിപൂർത്തി കഴിഞ്ഞവരും മാത്രം വ്യവഹരിക്കുന്ന ഒരു മേഖലയാണെന്ന് കരുതാൻ ഞാൻ ഒരുക്കമല്ല.എഴുത്തിലും വായനയിലും പുസ്തകപ്രസാധനത്തിലുമെല്ലാം മുമ്പില്ലാതിരുന്ന പല പ്രശ്‌നങ്ങളും ഉണ്ടായി വന്നിട്ടുണ്ട്.അവയുടെ സൂക്ഷ്മവിശകലനം   അടിയന്തിര പ്രാധാന്യമുള്ള ഒരു സാംസ്‌കാരികാവശ്യമായിത്തീർന്നിരിക്കയാണ്.ഔപചാരികതയ്ക്ക് മുൻതൂക്കം ലഭിക്കുന്ന സാഹിത്യസമ്മേളനങ്ങളോ സർഗസംവാദങ്ങളോ കേവല വാദപ്രതിവാങ്ങളോ ഈ ആവശ്യ ത്തിന്റെ നിർവഹണത്തിന് ഉതകുകയില്ല. പ്രശ്‌നത്തെ തികഞ്ഞ ഉത്തരവാദിത്വത്തോടെ സമീപിക്കുന്ന സ്വതന്ത്ര സാഹിത്യക്കൂട്ടായ്മകളിലൂടെയേ അത് സാധിക്കൂ.
പുസ്തകങ്ങൾ ഇല്ലാതാവില്ല,വായന മരിക്കില്ല എന്നൊക്കെ സംശയരഹിതമായി നമുക്ക് പറയാം.പക്ഷേ,സാഹിത്യത്തിന്റെ സാമൂഹ്യസ്വാധീനം എന്തുകൊണ്ട് കുറയുന്നു?മലയാളികളുടെ എണ്ണം മൂന്നരക്കോടിയിലധികമായിട്ടും ഒരു മികച്ച കവിതാസമാഹാരത്തിന്റെയോ നോവലിന്റെ യോ പോലും ആയിരം കോപ്പി വിറ്റെടുക്കാൻ ഗ്രന്ഥശാലാസംഘത്തിന്റെ എക്‌സിബിഷൻ വരെ പ്രസാധകർക്ക് എന്തുകൊണ്ട് കാത്തിരിക്കേണ്ടി വരുന്നു? എന്നിങ്ങനെയുള്ള അസുഖകരമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നതിൽ കാര്യമില്ല.