Pages

Monday, March 24, 2014

സമയം

താന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നിലനില്‌പ്‌,തിരഞ്ഞെടുപ്പില്‍ അതിന്റെ സാധ്യതകള്‍,തല്‍ക്കാല പരിതസ്ഥിതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പോരാട്ടം മുന്നോട്ടു കൊണ്ടുപോകാവുന്നതിന്റെ അവസാനപരിധി  എന്നിവയൊക്കെ പരിഗണിച്ചാണ്‌ ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നടത്തിയതായി അവകാശപ്പെടുന്ന അന്വേഷണത്തെ പറ്റി വി.എസ്‌ അഭിപ്രായം പറഞ്ഞത്‌.ആ പറച്ചില്‍ അതിര്‌ വിട്ടു എന്നതും അതില്‍ അദ്ദേഹത്തെ പോലുള്ള ഒരാളില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മിതത്വവും മാന്യതയും കാണാനായില്ല എന്നതും വേദനാജനകമായ ഒരു വസ്‌തുതയാണ്‌.എങ്കിലും അത്‌ വളരെ വലിയ ഒരു കുറ്റമായിപ്പോയി എന്നു ഞാന്‍ കരുതുന്നില്ല.ചില കടത്തിപ്പറച്ചിലുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും സംഭവിച്ചുപോകാവുന്നതാണ്‌.പിന്നെ പ്രായോഗികതയുമായി ബന്ധപ്പെട്ട പരിഗണനകളാണ്‌ വി.എസ്‌ ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും അഭിപ്രായ രൂപീകരണത്തെ അന്തിമമായി സ്വാധീനിക്കുന്നത്‌.അവരില്‍ നിന്ന്‌ അതില്‍ കൂടുതലായി വലിയ അളവില്‍ ഒന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.വി.എസ്സിന്റെ നിലപാടുകളെ ആശ്രയിച്ചല്ല ആര്‍.എം.പി അതിന്റെ രാഷ്ട്രീയഭാവിയെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണേണ്ടത്‌. സ്വന്തമായി ഒരു രാഷ്ട്രീയ ദര്‍ശനം കരുപ്പിടിപ്പിക്കാനാവുമോ എന്ന വലിയ വെല്ലുവിളിയാണ്‌ ആര്‍.എം.പിയുടെ മുന്നിലുള്ളത്‌.അത്‌ സാധ്യമാവുന്നതിന്റെ ലക്ഷണങ്ങളൊന്നും ആ പാര്‍ട്ടി പ്രകടിപ്പിക്കുന്നതായി കാണുന്നില്ല.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ്‌ ദര്‍ശനത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും പഴയ ചാലുകളില്‍ നിന്ന്‌ വഴി മാറി നടക്കാന്‍ തയ്യാറാവാത്ത ഒരു പാര്‍ട്ടിക്കും ഇപ്പോള്‍്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഉള്ള അത്രയും പിന്തുണ നേടാനാവില്ല.ടി.പി യുടെ കൊലപാതകം കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.അതിന്റെ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നും അദ്ദേഹത്തിന്റെ പഴയ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോചനം സാധ്യമാവുകയുമില്ല.പക്ഷേ,അതില്‍ നിന്നു മാത്രം ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ജനപിന്തുണ നേടി വളരാനാവില്ല.1964 ലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പരിപാടിയില്‍ മുറുകെ പിടിച്ച്‌ ഇക്കാലത്ത്‌ ഒരു പ്രസ്ഥാനത്തിന്‌ അതിന്റെ പ്രസക്തി ബോധ്യപ്പെടുത്താനാവില്ല.
രൂപീകരണ ഘട്ടത്തിലെ എല്ലാ അവശതകളും അവ്യവസ്ഥിതത്വും പ്രകടിപ്പിക്കുന്ന ആം ആദ്‌മി പാര്‍ട്ടി അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന്‌ മോചനം നേടാന്‍ എടുക്കുന്ന സമയമായിരിക്കും പുതിയ സാഹചര്യത്തില്‍ രാജ്യത്തെ യഥാര്‍ത്ഥ ജനകീയ രാഷ്ട്രീയത്തിന്റെ രൂപീകരണത്തിനു വേണ്ടി വരുന്ന സമയം.സ്വയം നിര്‍ണയനത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമായി ആം ആദ്‌മിയുടെ ദര്‍ശനത്തിലും ഘടനയിലുമെല്ലാം ഒരു പാട്‌ മാറ്റങ്ങള്‍ വരേണ്ടതുണ്ട്‌.തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലെ അനുഭവപാഠങ്ങള്‍ അത്തരം മാറ്റങ്ങളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
23/3/2014 

Wednesday, March 12, 2014

ബുദ്ധിജീവികള്‍/വിഡ്ഡികള്‍

ചിലര്‍ ജന്മനാ വിഡ്ഡികളായിരിക്കും
ചിലര്‍ അതിബുദ്ധി കാരണം
വിഡ്ഡികളെ വെല്ലുന്ന വിഡ്ഡികളായിത്തീരും.
കേരളത്തിലെ ചില എം.എല്‍.എ മാരെയും ഭാസുരേന്ദ്രബാബു,മാധവന്‍കുട്ടി,രാഹുല്‍ ഈശ്വര്‍ തുടങ്ങിയ ചര്‍ച്ചാവിദഗ്‌ധരെയും ടെലിവിഷന്‍ ചാനലുകളില്‍ പലവുരു കണ്ടപ്പോള്‍ തോന്നിപ്പോയതാണ്‌ മുകളില്‍ കുറിച്ച വരികള്‍.കോടതിയില്‍ വാദിച്ച്‌ ജയിക്കേണ്ടതോ,അപ്രതീക്ഷിത യുക്തികള്‍ ഉപയോഗിച്ച്‌ എതിരാളികളെ പരാജയപ്പെടുത്തേണ്ടതോ,ചിരിച്ചു തോല്‌പിച്ചതായി ഭാവിച്ച്‌ സ്ഥാപിച്ചെടുക്കേണ്ടതോ അല്ല ഈ ലോകത്തിലെ പല സംഗതികളും.ഇന്ദ്രിയങ്ങള്‍ വഴി ലഭ്യമാവുന്നവയും സാമാന്യബുദ്ധിയാല്‍ ഗ്രഹിക്കുന്നവയും വിശ്വസനീയമെന്ന്‌ നമുക്ക്‌ ബോധ്യമുള്ള സ്രോതസ്സുകളില്‍ നിന്ന്‌ കൈവരുന്നവയും ഒക്കെയായ വിവരങ്ങളെ അടിസ്ഥാനമാക്കി നാളതുവരെയുള്ള ലോകപരിചയത്തിന്റെയും വിവേചനശേഷിയുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചും വിശകലനം ചെയ്‌തുമൊക്കെയാണ്‌ എല്ലാ മനുഷ്യരും ചുറ്റിലുമുള്ള ലോകത്ത്‌ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ പ്രാഥമിക തലത്തില്‍ ചില ധാരണകള്‍ സ്വരൂപിക്കുന്നത്‌.പിന്നീട്‌ പ്രത്യയശാസ്‌ത്രത്തിന്റെ അല്ലെങ്കില്‍ സ്വന്തം ജീവിത ദര്‍ശനത്തിന്റെ സഹായത്തോടെ ഈ ധാരണകളെ കുറിച്ച്‌ കൂടുതല്‍ ഉയര്‍ന്ന ധാരണകളില്‍ ഒരാള്‍ എത്തിച്ചേര്‍ന്നേക്കാം.അത്രക്കൊന്നും ആവശ്യമില്ല എന്നു തോന്നുന്ന സംഗതികളെ കുറിച്ച്‌ പ്രാഥമിക ധാരണകള്‍ കൊണ്ടു തന്നെ ഒരാള്‍ക്ക്‌ തൃപ്‌തിപ്പെടുകയും ചെയ്യാം.ഏറ്റവും സാധാരണന്മാരായ മനുഷ്യര്‍ക്കുപോലും സാധ്യമാവുന്ന ഈ സത്യസന്ധതയുടെ നാലയലത്തുപോലും ബുദ്ധിജീവികളായ പലരും എത്തിച്ചേരുന്നില്ലെന്നത്‌ ദു:ഖകരമായ ഒരു വാസ്‌തവമാണ്‌.
സ്വന്തം പദവി,തൊഴില്‍,വരുമാനം,ഭൗതിക സുഖസൗകര്യങ്ങള്‍ ഇവയൊക്കെ സംരക്ഷിക്കുന്നതിനു വേണ്ടി ഒരാള്‍ ഏത്‌ വാസ്‌തവത്തിനു നേരെയും വിചിത്രമായ യുക്തികളെയും ആ യുക്തികളുടെ അവതരണം ആവശ്യപ്പെടുന്ന ശരീര ചലനങ്ങളെയും ആശ്രയിക്കുമ്പോള്‍ കേട്ടും കണ്ടും നില്‍ക്കുന്നവര്‍ക്ക്‌ സ്വയം അപമാനിതരാവുന്നതുപോലെ തോന്നും.സ്വര്‍ത്ഥ ലക്ഷ്യങ്ങളൊന്നുമില്ലാതെ ഒരു ചാനല്‍ ചര്‍ച്ച കേള്‍ക്കാനിരിക്കുന്നവരെ ഇത്തരത്തില്‍ അപമാനിക്കുന്ന ബുദ്ധിജീവികള്‍ മനുഷ്യന്റെ ചിന്താശേഷിയുടെ ഏറ്റവും സ്വാഭാവികമായ ചലനങ്ങളെ പ്രതിരോധിക്കാനും പരിഹസിക്കാനുമാണ്‌ ശ്രമിക്കുന്നത്‌.
പ്രത്യയശാസ്‌ത്രം തല കീഴ്‌മറിഞ്ഞ ലോകബോധ്യമായിത്തീരാനുള്ള സാധ്യത ബുദ്ധിശക്തിയെ വ്യവസ്ഥാവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ച്‌ ശീലിച്ചിട്ടില്ലാത്ത സാധാരണക്കാരുടെ കാര്യത്തില്‍ കൂടുതലായിരിക്കാം.പക്ഷേ,വളരെ വിപ്ലവകരമായി ചിന്തിക്കുന്നതായി ഭാവിക്കുന്നവര്‍ തങ്ങളുടെ ലോകബോധ്യത്തെ തലകീഴാക്കി നിര്‍ത്തിയാണ്‌ സ്വന്തം പദവികളും സ്ഥാനമാനങ്ങളും വരുമാന സാധ്യതകളുമൊക്കെ പരിരക്ഷിച്ചുപോരുന്നത്‌ എന്നത്‌ അതിലും വലിയ വാസ്‌തവമാണ്‌.
സാധാരണ മനുഷ്യര്‍ അവരുടെ സഹജാവബോധം കൊണ്ടും സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലും ആനുകാലിക സംഭവങ്ങളെ കുറിച്ച്‌ സ്വരൂപിക്കുന്ന ധാരണകളെ സ്വന്തം രാഷ്ട്രീയ ശാഠ്യങ്ങളും അതിലേറെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളോടുള്ള നിര്‍ലജ്ജമായ വിധേയത്വവും കാരണമായി നിരോധിച്ചു മുന്നേറുന്ന ബുദ്ധിജീവികളെയും ജനപ്രതിനിധികളെയും കാണുമ്പോള്‍ ഈ കോമാളിത്തം കണ്ടുനില്‍ക്കാന്‍ പിന്നെയും പിന്നെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന തന്നിലെ ക്ഷുദ്രകൗതകത്തെ ഏതൊരു സാധാരണ മനുഷ്യനും ശപിച്ചുപോവുക തന്നെ ചെയ്യും. 

Tuesday, March 11, 2014

ഒരു കുട്ടിക്കഥ

ഇന്നലെ സന്ധ്യക്ക്‌ തന്ത്രമാണിക്യന്‍ എന്നു പേരായ കുറുക്കനെ കണ്ടു.നീണ്ട ഇടവേളക്കു ശേഷമുള്ള കൂടിക്കാഴ്‌ചയാണ്‌.
"ഹലോ ...എന്തൊക്കെയുണ്ട്‌?കണ്ടിട്ടൊരുപാട്‌ കാലമായല്ലോ?" ഞാന്‍ ചോദിച്ചു.
"ഇലക്‌ഷന്‍ കാലമല്ലേ?ഭയങ്കര തിരക്കാണ്‌" തന്ത്രമാണിക്യന്‍ പറഞ്ഞു.
"എന്താ ഇത്ര തിരക്ക്‌?"
" ഉപായങ്ങള്‍ പഠിക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും തിക്കിത്തിരക്കിയെത്തുന്നു.മേലേടത്ത്‌ കാവിനപ്പുറത്തെ കുറ്റിക്കാട്ടില്‍ ഞാനൊരു പുതിയ ഓഫീസ്‌ തുറന്നിട്ടുണ്ട്‌" തന്ത്രമാണിക്യന്‍ പറഞ്ഞു തീര്‍ന്നില്ല, 
ഇടവഴിക്കപ്പുറത്ത്‌ അതിഭയങ്കരമായ സ്‌ഫോടനശബ്ദം കേട്ട്‌ ഞാന്‍ കിടുങ്ങിപ്പോയി.
"ബോംബ്‌ പൊട്ടിയതാണ്‌" യാതൊരു കൂസലുമില്ലാതെ തന്ത്രമാണിക്യന്‍ തുടര്‍ന്നു:"ഒരു മുഴുത്ത നാടന്‍ കോഴിയെ പ്രതിഫലമായി സ്വീകരിച്ച്‌ ഞാന്‍ പറഞ്ഞു കൊടുത്ത വിദ്യ പ്രയോഗിച്ചതാണ്‌.സംഗതി വര്‍ഗീയമാവും.ആളിപ്പടരും."ആഹ്ലാദ സൂചകമായി ചെറുതായൊന്നു കൂവി കക്ഷി വാലും കുലുക്കി സ്ഥലം വിട്ടു.
11/3/2014 

Saturday, March 8, 2014

വിദൂര നമസ്‌ക്കാരം!

രാഷ്ട്രീയ ചര്‍ച്ചകളിലെ ഭാസുരേന്ദ്രബാബുവിനെ മാതാ അമൃതാനന്ദമയീമഠ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വര്‍ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.ഇരുവര്‍ക്കും വിദൂര നമസ്‌ക്കാരം!ബുദ്ധിജീവികളായി ഭാവിക്കുന്ന ചതുരന്മാരെ(വിഡ്ഡികളെ?)നേരിടാന്‍ മാധ്യമ ചര്‍ച്ചകളിലെത്തുന്ന യഥാര്‍ത്ഥ ബുദ്ധിജീവികള്‍ക്കും ശുദ്ധഹൃദയര്‍ക്കും വല്ലാതെ സാഹസപ്പെടേണ്ടി വരും.
8/3/2014 

കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി

ആം ആദ്‌മി പാര്‍ട്ടി വി.എസ്സിനെ പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചതും ആര്‍.എം.പി
  വി.എസ്‌ തങ്ങളുടെ നേതൃത്വം ഏറ്റെടുക്കുമെന്ന്‌ പ്രതീക്ഷിച്ചതും അനാവശ്യം എന്നതിലുപരി വിഡ്ഡിത്തം തന്നെയാണ്‌.ഏത്‌ പാര്‍ട്ടിയായാലും അത്‌ മറ്റൊരു പാര്‍ട്ടിയിലെ ഒരു നേതാവിനെ തങ്ങളുടെ നേതൃത്വത്തിലേക്ക്‌ ക്ഷണിക്കുന്നതിനെ തികച്ചും പരിഹാസ്യമായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.ആം ആദ്‌മി പാര്‍ട്ടി രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ വിശ്വാസം ഏറ്റുവാങ്ങി അധികാരത്തിലെത്തുകയും ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പാര്‍ട്ടി എത്രമേല്‍ സത്യസന്ധമായി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന്‌ തെളിയിക്കുകയും ചെയ്‌തതാണ്‌.അങ്ങനെയുള്ള ഒരു പാര്‍ട്ടി ഒരു നേതാവിനെയും അങ്ങോട്ടു സമീപിച്ച്‌ തങ്ങളുടെ നേതൃത്വത്തിലേക്ക്‌ ക്ഷണിക്കേണ്ട ആവശ്യമില്ല.ആം ആദ്‌മി പാര്‍ട്ടിക്ക്‌ നേതൃക്ഷാമം അനുഭവപ്പെടുന്നുവെങ്കില്‍ അത്‌ ആ പാര്‍ട്ടി സ്വന്തം നിലക്ക്‌ പരിഹരിക്കേണ്ടതാണ്‌.മറ്റൊരു പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവൃത്തിച്ച്‌ വിപുലമായ ജനപിന്തുണ നേടിയ ഒരാള്‍ സ്വമനസ്സാലേ ആം ആദമിയിലേക്ക്‌ വരുന്നെങ്കില്‍ തീര്‍ച്ചയായും അതിനെ സഹര്‍ഷം സ്വാഗതം ചെയ്യാം.അതില്‍ കവിഞ്ഞ്‌ ഏതെങ്കിലും നേതാവിനോട്‌ വിധേയത്വം പ്രകടിപ്പിക്കുന്നത്‌ പാര്‍ട്ടിയുടെ അന്തസ്സിന്‌ നിരക്കുന്ന നടപടിയല്ല.
ആര്‍.എം.പി ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വി.എസ്‌ സ്വീകരിച്ചു പോന്ന നിലപാടിനെ സ്വാഗതം ചെയ്‌തുപോന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.പക്ഷേ,സി.പി.എം വിട്ടുവരുന്ന വി.എസ്സിനെ കാത്തുള്ള ആര്‍.എം.പിയുടെ നില്‌പ്‌ യഥാര്‍ത്ഥത്തില്‍ വളരെ ദയനീയമായിരുന്നു.ഒരു പാര്‍ട്ടി എന്ന നിലയില്‍ നയപരിപാടികളില്‍ മാര്‍കിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ തങ്ങള്‍ അടിസ്ഥാനപരമായി എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന്‌ തെളിയിച്ചു കാണിക്കുന്ന പ്രവൃത്തികളിലേക്ക്‌ നീങ്ങാന്‍ ആര്‍.എം.പിക്ക്‌ നാളിതുവരെയായും സാധിച്ചിട്ടില്ല. .അതുകൊണ്ടു തന്നെയാണ്‌ ആ പാര്‍ട്ടി നിന്നിടത്തു തന്നെ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നത്‌.കേരളത്തിലെ കക്ഷിരാഷ്ട്രീയ സാഹചര്യം ഉരുക്കുപോലെ ഉറച്ചതാണ്‌.സി.പി.ഐ(എം),സി.പി.ഐ,കോണ്‍ഗ്രസ്‌,കേരളാ കോണ്‍ഗ്രസ്‌,മുസ്ലീം ലീഗ്‌ എന്നീ പാര്‍ട്ടികള്‍ക്കെല്ലാം ഏത്‌ സാഹചര്യത്തിലും പാര്‍ട്ടിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന വിശ്വാസി സമൂഹം നിലനില്‍ക്കുന്ന നാടാണിത്‌.തമിഴ്‌നാട്ടിലൊഴിച്ച്‌ മറ്റെവിടെയും ജനങ്ങളുടെ കക്ഷിരാഷ്ട്രീയബന്ധം ഇത്രമേല്‍ ദൃഢവും യാഥാസ്ഥിതികവുമാണെന്നു തോന്നുന്നില്ല.ഈ സ്ഥിതി മാറ്റിയെടുക്കാന്‍ ഉതകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുക എന്ന അത്യന്തം ശ്രമകരമായ ജോലി ഏറ്റെടുക്കുന്നതില്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി.രാഷ്ട്രീയം എന്നതിന്‌ അധികാരം ലഭിച്ചാലും ഇല്ലെങ്കിലും ഭരണത്തില്‍ പല വിധ ഇടപെടലുകള്‍ക്ക്‌ സാധ്യതയുള്ള കക്ഷിയുമായി ചേര്‍ന്നു നിന്ന്‌ എന്തെങ്കിലും സ്വകാര്യലാഭമുണ്ടാക്കുക എന്നു മാത്രം അര്‍ത്ഥം കല്‌പിക്കുന്നവരാണ്‌ കേരളജനതയിലെ മഹാഭൂരിപക്ഷവും.അവരുടെ രാഷ്ട്രീയസങ്കല്‌പത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുക എളുപ്പമല്ല.എങ്കിലും ആ വഴിക്ക്‌ ശ്രമിക്കുകയല്ലാതെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നില്‍ മറ്റ്‌ വഴികള്‍ ഒന്നും തന്നെയില്ല.ആശയ രംഗത്തെ വിദ്യാഭ്യാസത്തിന്‌ കേരളരാഷ്ട്രീയത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിമിതമായ പ്രസക്തി മാത്രമേ ഉള്ളൂ.പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യം.അവയും എളുപ്പമല്ല.നല്ല ബഹുജനാടിത്തറയുള്ള നാലഞ്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍,അനേകം സന്നദ്ധ സംഘടനകള്‍ ഇവരൊക്കെ ഏതാണ്ട്‌ ഒരു വിധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം പെട്ടെന്ന്‌ ഇടപെട്ട്‌ ജനശ്രദ്ധയിലേക്ക്‌ വരും.ആ പ്രശനത്തിന്റെ പരിസരങ്ങളില്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ബോധ്യപ്പെടുത്തുക എന്നതിനപ്പുറം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പലപ്പോഴും കൃത്യമായ പ്രശ്‌നപരിഹാരത്തെ കുറിച്ച്‌ ആലോചിക്കുന്നുപോലുമുണ്ടാവില്ല.പക്ഷേ,രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഈ ശൈലിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞവരാണ്‌ കേരള ജനത.കബളിപ്പിക്കലിന്റെയോ കേവലനാട്യത്തിന്റെയോ രാഷ്ട്രീയത്തെ അംഗീകരിച്ചു കൊടുക്കുന്നതില്‍ അവര്‍ക്ക്‌ മന:പ്രയാസമൊന്നുമില്ല.ഇതിനു പുറമെ കേരളത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ രാഷ്ട്രീയത്തെ നേരംപോക്കിന്‌ വര്‍ത്തമാനം പറയാനുള്ള ഒരു വിഷയം മാത്രമായി കണ്ട്‌ സ്വന്തം പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം വഴിയില്‍ പരിഹാരം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ്‌.അവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന്‌ വലുതായൊന്നും പ്രതീക്ഷിക്കുന്നില്ല.ഇങ്ങനെയെല്ലാമുള്ള ഒരു ജനതയ്‌ക്കിടയില്‍ യഥാര്‍ത്ഥമായ ജനാധിപത്യബോധത്തില്‍ അധിഷ്‌ഠിതമായ പുതിയൊരു രാഷ്ടീയബോധം വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ക്ലേശം വളരെ വലുതായിരിക്കുമെന്നതില്‍ സംശയമേ ഇല്ല.രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഡല്‍ഹിയില്‍ അരവിന്ദ്‌ കെജ്‌രിവാളും സംഘവും പരീക്ഷിച്ചതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ശൈലിയിലിലൂടെയേ എഎപിക്ക്‌ കേരളത്തിലെ ജനങ്ങളെ വിജയകരമായി സമീപിക്കാനാവൂ.
7/3/2014 

Wednesday, March 5, 2014

വികസനത്തിനും പുരോഗമത്തിനും വേറെയും അര്‍ത്ഥങ്ങളുണ്ട്‌

കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി ദീര്‍ഘമായ തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നു.ഞാന്‍ വികസനവിരുദ്ധനും പിന്തിരിപ്പനുമാണ്‌ എന്നതായിരുന്നു സുഹൃത്തിന്റെ വാദം.അതിന്‌.മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിച്ചെഴുതാം.
വികസനത്തെയും സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ നേട്ടങ്ങളുടെ വ്യാപനത്തെയും പൊതുവേ അനുകൂലിക്കുന്ന ആളാണ്‌ ഞാന്‍.
പല കോണുകളിലും രൂക്ഷമായ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുവെങ്കിലും  ലോകജനത 
 ജീവിതപുരോഗതിയുടെ വഴിയില്‍ മുന്നോട്ടു തന്നെയാണ്‌ പോയ്‌ക്കൊണ്ടിരിക്കുന്നത്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.ഒരു പരിസ്ഥിതി മൗലികവാദിയോ പാരമ്പര്യപ്രണയിയോ ആകുന്നതില്‍ എനിക്ക്‌ താല്‌പര്യമില്ല.ജീവിതത്തിലേക്ക്‌ കടന്നു വരുന്ന പുതിയ സൗകര്യങ്ങളെയെല്ലാം വളരെ താലപര്യപൂര്‍വം നിരീക്ഷിക്കുകയും ആകാവുന്നവയെയൊക്കെ സ്വന്തമാക്കുകകയും ചെയ്യുന്നതില്‍ എനിക്ക്‌ യാതൊരു വൈമുഖ്യവുമില്ല.എന്റെ തലമുറയിലെ എന്നോളം സാമ്പത്തിക ശേഷിയുള്ള ആളുകളില്‍ മഹാഭൂരിപക്ഷവും ടി.വി,മൊബൈല്‍,വാഷിംഗ്‌ മെഷീന്‍,ലാപ്‌ടോപ്‌ തുടങ്ങിയ സംഗതികളുമായി പരിചയപ്പെടുന്നതിനു മുമ്പു തന്നെ അവയുടെ ലോകത്തേക്ക്‌ ഞാന്‍ പ്രവേശിച്ചിരുന്നു.ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ എതിര്‍നില്‍ക്കുന്ന പ്രകൃതിചികിത്സാവാദികള്‍,പ്രകൃതിഭക്ഷണക്കാര്‍ തുടങ്ങിയവരുടെ നിലപാടുകളെ തുറന്ന മനസ്സോടെയാണ്‌ ഞാന്‍ സമീപിച്ചു പോന്നിട്ടുള്ളതെങ്കിലും അവയില്‍ ശരി വളരെ കുറച്ചും യാഥാസ്ഥിതികത്വവും അപ്രായോഗികതയും അനാവശ്യ വാശികളും വളരെ കൂടുതലുമാണെന്നേ എനിക്ക്‌ തോന്നിയിട്ടുള്ളൂ.
വികസനവും പുരോഗതിയും സംബന്ധിച്ചുള്ള എന്റെ നിലപാടുകള്‍ അടിസ്ഥാനപരമായി ഇങ്ങനെയൊക്കെയാണ്‌.പക്ഷേ, കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കേണ്ടതുണ്ട്‌ എന്നു തന്നെ തോന്നുന്നു.
ഒരു രാജ്യത്തെ വികസിതം എന്നു വിശേഷിപ്പിക്കുന്നതിന്‌ ആ രാജ്യത്ത്‌ എത്ര ആളുകള്‍ ടി.വി കാണുന്നു,എത്ര പേര്‍ കാറുപയോഗിക്കുന്നു,എത്ര പേര്‍ വിമാനസഞ്ചാരം നടത്തുന്നു,എത്ര പേര്‍ വില കൂടിയ ഹോട്ടലുകളില്‍ മുറിയെടുക്കുന്നു എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളെ മാത്രം ആശ്രയിച്ചാല്‍ പോരാ.വാസ്‌തവത്തില്‍ ആ കണക്കുകളൊക്കെ മൂന്നാമതായേ പരിഗണിക്കേണ്ടതുള്ളു.ആദ്യം നോക്കേണ്ടത്‌ മാനവിക മൂല്യങ്ങളുടെ കാര്യത്തില്‍ അവര്‍ എത്ര മുന്നോട്ടു പോയിട്ടുണ്ട്‌ എന്നതു തന്നെയാണ്‌.അവനവന്റെ നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ഏത്‌ കാര്യവും മറ്റൊരാള്‍ക്ക്‌ ദോഷമായി തീരരുത്‌,ആരോടും അപമര്യാദയായി പെരുമാറരുത്‌,ആരെയും വഞ്ചിക്കരുത്‌,ആരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്‌,അനര്‍ഹമായി ഒന്നും നേടാന്‍ ശ്രമിക്കരുത്‌ എന്നിങ്ങനെയുള്ള ബോധ്യങ്ങളിലേക്ക്‌ ജനങ്ങള്‍ ഏതളവ്‌ വരെ വളര്‍ന്നിട്ടുണ്ട്‌?അവര്‍ക്ക്‌ എത്രത്തോളം പരസ്‌പരം സ്‌നേഹിക്കാന്‍ കഴിയുന്നുണ്ട്‌?മറ്റുള്ളവരുടെ സ്‌നേഹിക്കാനുള്ള കഴിവിനെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാനുള്ള ശേഷി അവര്‍ എത്രത്തോളം ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്‌?ഇത്രയും നിരീക്ഷിക്കുക.അതു കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതില്‍ ഭരണകൂടം ഏതളവ്‌ വരെ മുന്നോട്ടു പോയിട്ടുണ്ട്‌?വരുമാനത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള അന്തരം എത്ര മാത്രം കുറഞ്ഞിട്ടുണ്ട്‌?ലോകകാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന്‌ സഹായിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കിയിട്ടുണ്ടോ? എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ?സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത്‌ സമയത്തും നിര്‍ഭയരായി നടന്നു പോകാവുന്ന അവസ്ഥയുണ്ടോ?വാര്‍ധക്യത്തില്‍ എല്ലാ തരത്തിലുമുള്ള സംരക്ഷണം എല്ലാവര്‍ക്കും ലഭ്യമാവുന്നുണ്ടോ?എന്നിങ്ങനെ യഥാര്‍ത്ഥ മാനവിക വികസനത്തിന്റെ കാര്യത്തില്‍ രാജ്യം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്നു പരിശോധിക്കണം.ഈ രണ്ട്‌ പരിശോധനകള്‍ക്കും ശേഷമേ ഭൗതികസുഖസൗകര്യങ്ങള്‍ സ്വന്തമാക്കുന്നതില്‍ ജനങ്ങള്‍ ഏത്‌ അളവ്‌ വരെ മുന്നോട്ടു പോയിരിക്കുന്നു എന്ന കണക്കെടുപ്പ്‌ പ്രസക്തമാവുന്നുള്ളൂ.
മൂല്യങ്ങളുടെയും മാനവികതയുടെയും വികസനകാര്യങ്ങളില്‍ ലോകത്തിലെ മറ്റ്‌ പല രാജ്യങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഇന്ത്യ എത്രയോ പുറകിലാണ്‌.നമ്മുടെ വികസനം പ്രധാനമായും കേവലഭൗതികനേട്ടങ്ങളുടെ മണ്ഡലത്തെ കേന്ദ്രീകരിച്ചാണ്‌ സംഭവിച്ചിട്ടുള്ളത്‌.അതും രാജ്യത്തെ ഏറ്റവും സമ്പന്നവിഭാഗത്തിന്റെ താല്‌പര്യങ്ങള്‍ക്ക്‌ പൂര്‍ണസംരക്ഷണം ലഭിക്കും വിധത്തില്‍.എങ്കില്‍ തന്നെയും സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തെ അവസ്ഥയില്‍ നിന്ന്‌ രാജ്യത്തെ ജനജീവിതം മൊത്തത്തില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്‌.ആഹാരം,വസ്‌ത്രം,പാര്‍പ്പിടം,പ്രാഥമികമായ ആരോഗ്യസംരക്ഷണം എന്നീ കാര്യങ്ങളിലെല്ലാം ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്‌.പക്ഷേ,മനുഷ്യത്വം എന്ന വാക്കില്‍ നാം സംഗ്രഹിച്ചിരിക്കുന്ന ഗുണങ്ങളും ധാര്‍മികധീരതയുമൊന്നും അല്‌പമായിപ്പോലും വളര്‍ച്ച നേടിയതായി കാണുന്നില്ല.സ്‌ത്രീകള്‍,കുട്ടികള്‍,അസംഘടിത തൊഴിലാളികള്‍ എന്നിവരെല്ലാം വന്‍തോതിലുള്ള ചൂഷണത്തിനും നീതിനിഷേധത്തിനും ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നു.ഭരണത്തെ നിയന്ത്രിക്കുന്നവര്‍ വന്‍കിടക്കാരുമായി ചേര്‍ന്ന്‌ ഭീമമായ അളവില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു.രാഷ്ട്രീയനേതാക്കള്‍ എല്ലാ തരത്തിലുള്ള മാഫിയകളുമായി ചേര്‍ന്ന്‌ സമ്പത്ത്‌ കൈക്കലാക്കുന്നു.അവരുടെ ചെയ്‌തികളെ ചോദ്യം ചെയ്യുന്നവരെയും അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവരെയും വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ കൊല ചെയ്യുന്നു.മതസ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്ന പീഡനങ്ങളും കൊള്ളകളും പെരുകുന്നു.ആള്‍ ദൈവങ്ങളുടെ സാമ്പത്തിക ശേഷിയും ഹിംസാശേഷിയും ആരെയും ഭയപ്പെടുത്തും വിധം വളരുന്നു.ആചാരങ്ങളും അന്ധവിശ്വാസങ്ങളും അല്‌പന്മാരുടെ അസൂയയിലും അഹങ്കാരത്തിലും കൊഴുക്കുന്ന സദാചാരനിയമങ്ങളും സമൂഹത്തെ ഭരിക്കുന്ന അവസ്ഥ നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നു.ഇങ്ങനെയെല്ലാം സംഭവിക്കുമ്പോഴും സമ്പൂര്‍ണമായ നിശ്ശബ്ദത കൊണ്ടോ ചിലപ്പോള്‍ പരസ്യമായ പിന്തുണയിലൂടെയോ ഈ തിന്മകളെയെല്ലാം താങ്ങി നിര്‍ത്തുന്ന ഒരാള്‍ എല്ലാ ആധുനിക ജീവിതസൗകര്യങ്ങളും സ്വന്തമാക്കിയാലും ശാസ്‌ത്രപുരോഗതിക്ക്‌ അനുകൂലമായി എത്രയൊക്കെ പ്രസംഗിച്ചാലും ഏത്‌ രാഷ്ട്രീയ കക്ഷിയില്‍ അംഗത്വം സ്വീകരിച്ചാലും അയാള്‍ പുരോഗമനവാദിയോ വികസനത്തിന്റെ വക്താവോ ആവുകയില്ല.അങ്ങനെയുള്ള സകലരും കടുത്ത യാഥാസ്ഥിതികരും വികസന വിരോധികളും ആണ്‌.ഒരു മനുഷ്യനെ കേവലം രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വെട്ടിക്കൊന്നതിനെയും സമനില തെറ്റിയ യുവാവിനെ ആള്‍ദൈവഭക്തിയുടെ പേരില്‍ അടിച്ചുകൊന്നതിനെയുമൊക്കെ ന്യായീകരിക്കാന്‍ മടിക്കാത്തവരായി ഒട്ടു വളരെ പേരുള്ള ഒരു സമൂഹത്തെ പുരോഗമന പരമെന്നോ വികസനനോന്മുഖമെന്നോ വിശേഷിപ്പിക്കുന്നത്‌ തികഞ്ഞ അസംബന്ധമാണ്‌.
പ്രകൃതി സംരക്ഷണം,ആരോഗ്യരക്ഷ എന്നിവ എങ്ങനെ നടപ്പിലാക്കണം വിദ്യാഭ്യാസം,വിപണി തുടങ്ങിയവ ഏത്‌ ദിശയില്‍ എങ്ങനെ വളരണം,വികസിക്കണം എന്നൊക്കെ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ജനാധിപത്യരീതിയില്‍ കൂട്ടായി തീരുമാനിക്കുന്ന അവസ്ഥ വരുമ്പോഴേ നാം യഥാര്‍ത്ഥമായ പുരോഗതിയുടെ വഴിയില്‍ എത്തിച്ചേരുകയുള്ളൂ.ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഇപ്പോഴും ഗോത്രപ്പകയുടെ ശൈലിയില്‍ ശക്തിപരീക്ഷണം നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ നിയന്ത്രണം ഏറ്റെടുക്കുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള രാഷ്ട്രീയവളര്‍ച്ച കൂടി ജനങ്ങള്‍ നേടിയെടുക്കണം.ഒരു പ്രദേശത്ത്‌ പരമാവധി എത്ര വലുപ്പമുള്ള വീടുകളുടെ നിര്‍മാണം അനുവദിക്കണം,അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തൊക്കെ പഠിപ്പിക്കണം,അവിടത്തെ ആശുപത്രികളില്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണം,അവിടത്തെ കാര്‍ഷിക മേഖലയില്‍ എന്തൊക്കെ പുതുമകള്‍ കൊണ്ടുവരണം,അവിടത്തെ ഏതൊക്കെ പുരാവസ്‌തുക്കളും സ്‌മാരകങ്ങളും എങ്ങനെയൊക്കെ സംരക്ഷിക്കണം, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കു തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ.ലോകം എവിടെ എത്തി നില്‍ക്കുന്നു,രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ എന്തൊക്കെയാണ്‌,ഏത്‌ ദിശ സ്വീകരിച്ചാലാണ്‌ വികസനത്തിന്‌ മാനുഷിക മുഖം നല്‍കാനാവുക എന്നീ സംഗതികളെ കുറിച്ച്‌ അവര്‍ക്ക്‌ കൃത്യമായ ധാരണയുണ്ടാകണമെന്നു മാത്രം.
തങ്ങളുടെ താല്‌പര്യങ്ങളും നിശ്ചയങ്ങളും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള സൗകര്യപ്രദമായ സംവിധാനം എന്ന നിലക്കാണ്‌ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയാസൂത്രണത്തെ കണ്ടത്‌.അതിനപ്പുറത്ത്‌ ജനകീയാസൂത്രണത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തിലേക്ക്‌ ജനങ്ങള്‍ വളരരുത്‌ എന്ന കാര്യത്തില്‍ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടു തന്നെയാണ്‌ ജനകീയാസൂത്രണം പരാജയപ്പെട്ടതും ഗ്രാമതലത്തില്‍ പോലും അഴിമതി വ്യാപിക്കുന്ന അവസ്ഥ ഉണ്ടായതും.ആം ആദ്‌മി പാര്‍ട്ടി ലക്ഷ്യം വെക്കുന്ന സ്വരാജ്‌ സാക്ഷാത്‌കരിക്കപ്പെടണമെങ്കിലും ജനങ്ങള്‍ അവര്‍ ശീലിച്ചുപോന്ന കക്ഷിരാഷ്ട്രീയ യാഥാസ്ഥിതികത്വത്തിനപ്പുറത്തേക്ക്‌ വളരാന്‍ തയ്യാറാവണം.അവരെ യഥാര്‍ത്ഥ പുരോഗമനവാദികളാക്കാനും അവരുടെ വികസന സങ്കല്‌പങ്ങളെ നൂതനവും ശാസ്‌ത്രീയവും മാനുഷികവുമാക്കാനും ആം ആദ്‌മി പാര്‍ട്ടി അവര്‍ക്ക്‌ പുതിയ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണം.അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷിയുടെ നീക്കുപോക്കില്ലാത്ത നിശ്ചയങ്ങളുടെ ഭാരിച്ച പുറന്തോടാണ്‌ നമ്മുടെ ഗ്രാമസഭകളുടെ ചലനശേഷി നഷ്ടമാക്കി അവയെ അകാലമരണത്തിലേക്ക്‌ എത്തിച്ചത്‌.അവയ്‌ക്ക്‌ പഴയ രൂപത്തിലുള്ള ഒരു പുനര്‍ജന്മം ആവശ്യമില്ല,രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്ന ജനാധിപത്യബോധം ആര്‍ജിക്കും വരെ ജനകീയാസൂത്രണത്തിന്‌ റോഡ്‌ നിര്‍മാണം, അന്യഥാ തന്നെ സാധ്യമാവുന്ന ചില വികസന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ കക്ഷി മേധാവിത്വത്താല്‍ നിയന്ത്രിക്കപ്പെടുന്നതും മിക്കവാറും അഴിമതിക്ക്‌ വഴങ്ങുന്നതമായ നടത്തിപ്പ്‌ എന്നിങ്ങനെയുള്ള ചില അര്‍ത്ഥങ്ങള്‍ മാത്രമേ ഉണ്ടാവൂ.