Pages

Friday, September 30, 2016

തളരുന്ന പൊതുബോധം,വളരുന്ന അരാഷ്ട്രീയത


കേരളത്തിനകത്തു തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന മലയാളിയുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോവുന്നുണ്ടെന്നും ഏറ്റവും പുതിയ തലമുറയുടെ കാര്യത്തിലാണ് ഇത് ഏറ്റവും കൂടിയ അളവിൽ സംഭവിച്ചുകൊണ്ടി രിക്കുന്നതെന്നും ഉള്ള പറച്ചിലിന് രണ്ട് മൂന്ന് ദശകക്കാലത്തിന്റെയെങ്കിലും പഴക്കമുണ്ട്.ഈ പറച്ചിൽ ഏറെക്കുറെ എല്ലാ കോണുകളിൽ നിന്നുമായി ആവർത്തിച്ചു കേൾക്കാൻ തുടങ്ങിയത് സമീപവർഷങ്ങളിലാണെന്ന് മാത്രം.
നാം നമ്മെക്കുറിച്ച് പൊതുവായി പങ്കുവെക്കുന്ന ഈ നിരീക്ഷണത്തിന് അനുഭവത്തിന്റെ പിൻബലമുണ്ടെന്നതിൽ സംശയമില്ല.പക്ഷേ,സാമൂഹ്യമായ പ്രതീക്ഷകളും ഉൽക്കണ്ഠകളും രോഷവുമെല്ലാം നമുക്ക് അന്യമായി ത്തുടങ്ങിയതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ഗൗരവപൂർണമായ അന്വേഷണങ്ങളൊന്നും ഇതേവരെയായി ഉണ്ടാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു ഉത്തരത്തിൽ എത്തിച്ചേരുക എളുപ്പമല്ല.
സാങ്കേതിക സാക്ഷരതയുടെ വ്യാപനവും നവസാമൂഹ്യമാധ്യമങ്ങളിലെ വ്യവഹാരങ്ങൾക്ക് നൽകുന്ന അതിശ്രദ്ധയുമാണ് കേരളത്തിലെ യുവജനങ്ങളെയും മധ്യവയസ്‌കരെയും വൃദ്ധജനങ്ങളെപ്പോലും അവനവനിലേക്കും അവളവളിലേക്കും ചുരുങ്ങാൻ പ്രേരിപ്പിച്ചത് എന്നു പറഞ്ഞാൽ നന്നേ ചെറിയ അളവിലേ അത് ശരിയാവുകയുള്ളൂ.സാ മൂഹ്യ മാധ്യമങ്ങളിലെ ആവിഷ്‌ക്കാരങ്ങൾ ഏറെയും വ്യക്തികൾ സ്വയം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ ആ ആവിഷ്‌ക്കാരങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ (കമന്റ്‌സ്) അതിലും പതിന്മടങ്ങ് മോശമായ രീതിയിൽ അഹന്തയുടെയും ധിക്കാരത്തിന്റെയും പ്രകടനമാവുന്നതായിട്ടാണ് കാണുന്നത്.ഫെയ്‌സ്ബുക്ക്,ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ നടക്കുന്ന സാമൂഹ്യവിമർശനത്തിന്റെയും നിരീക്ഷണങ്ങളുടെയും പൊതുവെയുള്ള സ്വഭാവം ഒരുതരം ആധിപത്യവ്യഗ്രതയാണ്.തർക്കിക്കാനും ജയിക്കാനുമല്ല അറിയാനും അറിയാക്കാനുമുള്ളതായിരിക്കണം സംവാദം എന്ന ബോധ്യത്തിന്റെ നാലയലത്തുപോലും എത്താത്ത കമന്റുകളിലൂടെ വലിയ അളവിൽ ആശയ വിനിമയം നടക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.ചില വാർത്തകളും വിവരങ്ങളും അധികാരകേന്ദ്രങ്ങളുടെ സമ്മതിക്ക് കാത്തു നിൽക്കാതെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും അപ്പപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നതും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ തികച്ചും ജനവിരുദ്ധമായ നിലപാടുകളും അഭിപ്രായപ്രകടനങ്ങളും സൈബർമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നതും വസ്തുതയാണ്.ഭയരഹിതമായ ഇത്തരം പ്രതികരണങ്ങൾ ജനനേതാക്കളുടെ പരിവേഷം കുറച്ചെങ്കിലും നഷ്ടപ്പെടുത്തുകയും ബഹുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യക്ഷത്തിലെങ്കിലും കൂടുതൽ മാന്യതയും മര്യാദയും കാണിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അത്രത്തോളമെങ്കിലും അവയുടെ സംഭാവന ഉണ്ടെന്ന് ആർക്കും സമ്മതിക്കേണ്ടിവരും.സമൂഹമനസ്സിനെ പുറകോട്ട് വലിച്ചേ അടങ്ങൂ എന്ന വാശി കൈവിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിക്കാത്ത മതമൗലികവാദികളെയും മറ്റ് പ്രതിലോമ ശക്തികളയും പ്രകോപിപ്പിക്കുന്ന ചില നൂതനാശയങ്ങളും നിലപാടുകളും നവമാധ്യമങ്ങളിൽ ഇടയ്‌ക്കൊക്കെ ഇടം നേടാറുണ്ട് എന്ന കാര്യവും എല്ലാവർക്കും അറിയാം. ഇതിനൊക്കെ അപ്പുറം എന്തുണ്ട്?നമ്മുടെ പൊതുബോധത്തെ അവ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിനകത്തെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക പരിതോവസ്ഥയിൽ വിമർശനാത്മകമായും നിർമാണാത്മകമായും ഇടപെടുന്നതിനുള്ള ഊർജ്ജം പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും അവയുടെ ഭാഗത്തുനിന്ന് ഗണ്യമായ എന്തെങ്കിലും സംഭാവനകൾ ഉണ്ടാവുന്നുണ്ടോ? എന്നീ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായ മറുപടികളേ സാധ്യമാവൂ.
പക്ഷേ, ഇന്റർനെറ്റിലും നവസാമൂഹ്യമാധ്യമങ്ങളിലും  വ്യാപരിക്കുന്നതിന് നമ്മുടെ യുവജനങ്ങൾ കാണിക്കുന്ന  അത്യുത്സാഹമൊന്നു മാത്രമാണ് അവർക്കിടയിൽ സാമൂഹിക സാക്ഷരതയുടെ ശോഷണം സംഭവിപ്പിച്ചതെന്ന് പറയാനാവില്ല. പുതുതലമുറ വാസ്തവത്തിൽ അങ്ങനെ നിരക്ഷരാവുകയാണോ ചെയ്തത് എന്ന് സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ നിരക്ഷരതയല്ല ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കടുത്ത കഴിവുകേടും വൈമുഖ്യവുമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന് മനസ്സിലാവും.ഇവ രണ്ടും പല വഴിക്കാണ് അവരിൽ എത്തിച്ചേർന്ന് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്.ആദ്യവഴി വിദ്യാഭ്യാസത്തിന്റെതു തന്നെ.പ്രൈമറി തലം മുതൽ ഗവേഷണതലം വരെ സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസം ഉപരിപ്ലവവും അപൂർണവുമായ വിവരശേഖരണത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.വസ്തുതകളുടെ അപഗ്രഥനത്തിനുള്ള പരിശീലനം വളരെ ചെറിയ തോതിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും ആ അപഗ്രഥനത്തിന്റെ പോലും ലക്ഷ്യം ജ്ഞാനാർജ്ജനമല്ല ജ്ഞാനിയായി ഭാവിക്കലും പ്രദർശിപ്പിക്കലുമൊക്കെയാണ്.ഗവേഷണവിദ്യാർത്ഥികളുടെ കാര്യത്തിൽ പോലും ഏറിയ കൂറും അതാണ് സംഭവിക്കുന്നത്.ഉന്നത തലത്തിലുള്ള ഒരു പരിശോധനയ്ക്കുവേണ്ടി കോളേജിലെത്തിയ വിദഗ്ധസംഘത്തിലെ ഒരംഗം ' നിങ്ങൾ നെറ്റിൽ നോക്കണം.പന്ത്രണ്ടിടത്ത് എന്റെ പേര് കാണാം,നിങ്ങളും അത് പോലെ പേര് വരുത്തണം' എന്ന് പറഞ്ഞതായി ഒരു ദശകം മുമ്പ് ഒരു കോളേജ് അധ്യാപകൻ എന്നോട് പറഞ്ഞിരുന്നു.വിദഗ്ധരുടെ നിലവാരം ഇതാണെങ്കിൽ അവരെ അനുസരിക്കാനും അനുകരിക്കാനും ശ്രമിക്കുന്നവരുടെ നിലവാരം എത്രമേൽ പരിതാപകരമാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
തങ്ങൾക്ക് പ്രാഥമികധാരണപോലുമില്ലാത്ത വിഷയത്തെ കുറിച്ചുപോലും വാചാലരാവാനും തർക്കിക്കാനും യാതൊരു മടിയിലുമില്ലാത്തവരാണ് നമ്മുടെ വിദ്യാർത്ഥികളിൽ വളരെയേറെ പേർ.പരീക്ഷകൾ ഉയർന്ന നിലയിൽത്തന്നെ പാസ്സാവാനുള്ള സൂത്രപ്പണികൾ വശത്താക്കുന്നതിനല്ലാതെ പഠനം ആവശ്യപ്പെടുന്ന അധ്വാനത്തിനോ ക്ലേശപൂർണമായ അന്വേഷണങ്ങൾക്കോ അവർ തയ്യാറാവുകയില്ല.അതൊന്നും ആവശ്യമില്ലെന്നും മികച്ച പെർഫോമൻസിനുള്ള കഴിവ് മാത്രമാണ് ലോകം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നതെന്നുമുള്ള പ്രതീതിയിലാണ് ചെറിയ ക്ലാസ്സുകൾ തൊട്ടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്.പുതിയ ബോധനരീതി അതൊന്നുമല്ല ലക്ഷ്യം വെക്കുന്നതെന്നും അത് വിദ്യാർത്ഥികളിൽ സ്വതന്ത്രമായ ജ്ഞാനനിർമാണത്തിനും നിലവിലുള്ള ഏത് അറിവിനെയും വിമർശനാത്മകമായി സമീപിക്കുന്നതിനും ഉള്ള ശേഷി  ഉയർന്ന അളവിൽ ഉൽപാദിപ്പിക്കുകയാണ് ചെയ്യുക എന്നും  ആരൊക്കെ എത്രയൊക്കെ ആവേശം കൊണ്ടാലും അതിന്റെ പ്രയോഗത്തിന് ഇങ്ങനെയൊരു വിപരീത ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്.  .
'തൊഴിൽ വിപണിയിൽ നിങ്ങളെ വാങ്ങുന്നതിൽ ആരും വലുതായ താൽപര്യം കാണിക്കില്ല,ഏറ്റവും എളുപ്പത്തിലും വിജയകരമായും സ്വയം വിൽക്കാനുള്ള വൈദഗ്ധ്യമാണ് നിങ്ങൾ ആർജിക്കേണ്ടത്.അതിനുള്ള തയ്യാറെടുപ്പും തന്ത്രപ്രയോഗങ്ങളുമാണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്' എന്ന് വിദ്യാർത്ഥികളോട് താൻ ആവർത്തിച്ചു പറയാറുണ്ടെന്ന് ഒരധ്യാപകൻ അഭിമാനപൂർവം പറയുന്നത് കേൾക്കാനിടയായപ്പോൾ അദ്ദേഹത്തോട് എനിക്ക് പുച്ഛമോ സഹതാപമോ  തോന്നിയില്ല.നമ്മുടെ കാലത്ത് ലോകം യുവജനങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് കൃത്യമായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. പക്ഷേ,ഈ മനോഭാവം നമ്മുടെ പൊതു ജീവിതത്തിന്റെ നിയന്ത്രണം കയ്യാളുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രകടമാ വുമ്പോൾ അതിനു നേർക്ക്  ഔദാര്യമോ ഉദാസീനതയോ കൈക്കൊ ള്ളാനാവില്ല.സാമൂഹ്യജീവിതത്തിൽ ചില മൂല്യങ്ങൾ നിലനിൽക്കണമെന്നും അവിടെ നടക്കുന്ന വ്യവഹാരങ്ങൾ സത്യസന്ധമായിരിക്കണമെന്നും അവ ജനവിരുദ്ധമാകരുതെന്നുമൊക്കെയുള്ള നിർബന്ധം ഏത് വിപരീത സാഹചര്യത്തിലും മുറുകെ പിടിക്കേണ്ടവരാണ് അവർ.അവരുടെ അലംഭാവത്തിലൂടെ ഒരു സമൂഹത്തിന് നഷ്ടമാവുന്നത് ആത്മാഭിമാനം തൊട്ടുള്ള അനേകം ഗുണങ്ങളാണ്.അവയിൽ പരമ പ്രധാനമായ ഒന്നാണ് ഉണർവും ഉശിരും സത്യസന്ധതയുമുള്ള പൊതുബോധം.അതിന് സംഭവിച്ച തകർച്ചയാണ് വർത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.സാമൂഹിക സാക്ഷരതയുടെ നാശത്തിനു പിന്നിലെ പ്രധാന കാരണം ഇതാണ്.
മലയാളിയുടെ പൊതുബോധത്തിൽ സമകാലിക സാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങളെ കുറിച്ചുള്ള ധാരണകളും  ഉത്കണ്ഠകളും അപഗ്രഥനങ്ങളും സജീവമായി നിലനിൽക്കാതായിട്ട് ചുരുങ്ങിയത് മൂന്ന് ദശകക്കാലമെങ്കിലും ആയി.അതിനും കുറച്ചു മുമ്പേ തന്നെ പൊതുബോധത്തിന്റെ സഞ്ചാരം ഉദാസീനതയിലേക്ക് വഴിതിരിഞ്ഞു തുടങ്ങിയിരുന്നു.ഈയൊരു മാറ്റത്തിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിന്റെ വഴിമാറ്റം തന്നെയാണ്.വർഗീയ കക്ഷികൾക്കും പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന കക്ഷികൾക്കും അവരവരുടെതായ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയമുണ്ട്.മറ്റ് രാഷ്ട്രീയപ്പാർട്ടികളെല്ലാം താന്താങ്ങൾ കാലാകാലമായി ഉയർത്തിപ്പിടിച്ചു വന്നിരുന്ന രാഷ്ട്രീയം വലിയൊരളവോളം  ഉപേക്ഷി ക്കുകയും അധികാരത്തിലേറാനുള്ള നാനാതരം വ്യവഹാരങ്ങൾ മാത്രമാ യിരിക്കണം രാഷ്ട്രീയം എന്ന് തീരുമാനിക്കുകയും ചെയ്തത് അവരുടെ പല ചെയ്തികളിൽ  നിന്നും പൊതുപ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിൽ നിന്നും ജനങ്ങൾ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.വിമർശനങ്ങളൊന്നും ഫലവത്താകുകയില്ലെന്നും രാഷ്ട്രീയകക്ഷികൾ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നിനെയും ചോദ്യം ചെയ്യാതെ അനുസരണയോടെ പെരുമാറാനുള്ള സന്നദ്ധത മാത്രമാണെന്നും അനേകം അനുഭവങ്ങളിലൂടെ അവർക്ക് ബോധ്യമാവുകയും ചെയ്തിരിക്കുന്നു.
കാര്യങ്ങൾ മറ്റൊരു വിധത്തിലായിത്തീരാനുള്ള സാധ്യതകളൊന്നും കൺവെട്ടത്തിലില്ല.താരതമ്യേന കൂടുതൽ ആത്മാനുരാഗവും പാരമ്പര്യപ്രണയവും യാഥാസ്ഥിതികത്വവുമൊക്കെയുള്ള ഒരു ജനതയായി നരവംശശാസ്ത്രകാരന്മാർ നേരത്തേ തന്നെ നിർണയിച്ചിട്ടുള്ള മലയാളികൾ സാമൂഹ്യപ്രശ്‌നങ്ങളുടെ നേർക്ക് അവർ/ അവരുടെ പൂർവികർ പണ്ട് കാണിച്ചിരുന്ന ജാഗ്രത വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമേ കേരളത്തിലെ രാഷ്ട്രീയം,വിദ്യാഭ്യാസം,സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ ദൈനംദിന യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണും കാതും മനസ്സും തുറക്കുന്ന ആർക്കും തോന്നുകയുള്ളൂ.ഇത് അൽപവും ആശാസ്യമായ അവസ്ഥയല്ലെന്ന് അറിയുമ്പോഴും തങ്ങൾക്ക് ഫലപ്രദമായ ഇടപെട ലുകളൊന്നും സാധ്യമാവില്ലെന്ന നിസ്സഹായതാബോധം അവരെ ഒന്നു കൂടി പരിക്ഷീണരാക്കുകയും ഒരു പ്രതികരണത്തിനും പ്രതിരോധത്തിനും മുതിരാതെ പിന്മാറാൻ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി രൂപപ്പെട്ടിരിക്കുന്ന ആന്തരിക നിശ്ചലതയാണ് ഇന്നത്തെ കേരളീയ പൊതുജീവിതത്തിലെ ഏറ്റവും വലിയ ദു:ഖാനുഭവം.




Saturday, September 17, 2016

ഭാഷാസമഗ്രതാ ദർശനം : അവകാശവാദവും അനുഭവവും തമ്മിലുള്ള അകലം

                        
ഡി.പി.ഇ.പി കാലം മുതൽ ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനം  കേരളത്തിലെ പ്രൈമറി സ്‌കൂൾ അധ്യാപകർ ക്ലാസ്മുറിയിൽ പ്രയോഗിച്ചു തുടങ്ങിയതാണ്. ഈ ബോധനരീതിയിൽ  ഉൾച്ചേർന്നിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഇന്നിപ്പോൾ ഏറെക്കുറെ എല്ലാവർക്കും അറിയാം.എട്ടാം ക്ലാസിലെത്തുമ്പോഴും കുട്ടികളിൽ പലർക്കും മലയാളത്തിലെ അക്ഷരങ്ങൾ പലതും അറിയില്ലെന്ന് പറയുന്ന നൂറുകണക്കിന് അധ്യാപകർ സംസ്ഥാനത്തെ ഓരോ ജില്ലയിലുമുണ്ട്. അക്ഷരമാല അറിയില്ലെന്നതു മാത്രമല്ല പ്രശ്‌നം.സ്‌കൂളിൽ പഠനേതര പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്ന സമയം പഴയ കാലത്തെതിന്റെ പതിന്മടങ്ങായിട്ടും , കവിത എഴുതാനും പത്രറിപ്പോർട്ടും പരസ്യങ്ങളും സ്വന്തം പ്രദേശത്തിന്റെ ചരിത്രവുമൊക്കെ  തയ്യാറാക്കാനും സ്‌കൂൾ ക്ലാസുകളിൽ വെച്ചു തന്നെ പ്രോത്സാഹനം ലഭിച്ചിട്ടും,മഴയറിവും പുഴയറിവും കൃഷിയറിവുമൊക്കെ സ്വന്തമാക്കിയിട്ടും  കോളേജിലെത്തുന്ന വിദ്യാർത്ഥികളിൽ പലരും മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളുടെയും പ്രശസ്തമായ സാഹിത്യകൃതികളുടെയും പേര് പറയാൻ ബുദ്ധിമുട്ടുന്നതായി കണ്ട് അമ്പരക്കുക എന്നതും അധ്യാപകരിൽ എത്രയോ പേരുടെ അനുഭവമാണ്.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ  പല കോണുകളിൽ നിന്നായി ഉയർന്നു വരാറുള്ള എതിർവാദങ്ങൾ താഴെ അക്കമിട്ടെഴുതാം:
1.    ഭാഷാസമഗ്രതാദർശനം വിദേശ രാജ്യങ്ങളിലെ പല ഗവേഷകർ നടത്തിയ പഠനങ്ങളിൽ  നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.അത് ഭാഷാധ്യാപനത്തിന് പുതിയൊരു ദാർശനികാടിത്തറ ഉണ്ടാക്കിയ ആശയങ്ങളുടെ സമാഹാരമാണ്.
2.     കുട്ടികളെ ഭാഷയിലെ അക്ഷരങ്ങൾ ഓരോന്നോരോന്നായി പഠിപ്പിക്കേണ്ട ആവശ്യമില്ല.നടക്കാനും സംസാരിക്കാനും പഠിക്കുന്നതുപോലെ വളരെ സ്വാഭാവികമായിത്തന്നെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കും.
3.    എല്ലാ ഭാഷകൾക്കും ഒരേ നിലവാരമാണുള്ളത്.ഒരു ഭാഷ എത്ര പേർ സംസാരിക്കുന്നു എന്നത് പ്രശ്‌നമേയല്ല.ഓരോ ഭാഷയും ആ ഭാഷ ഉപയോഗിക്കുന്നവരുടെ ആശയാവിഷ്‌ക്കാരങ്ങൾക്ക് ഉതകുന്നുണ്ട്.ഭാഷ പഠിപ്പിക്കുന്നതിന് അമിതമായ അളവിൽ ഊർജം ചെലവഴിക്കേണ്ട കാര്യമില്ല.സ്വന്തം ആവശ്യത്തിന് അനുസരിച്ച് പുതിയ പദങ്ങളും പ്രയോഗങ്ങളും നിർമിക്കാൻ ഓരോ ഭാഷാസമൂഹത്തിനും കഴിയും.
4.    അനുഭവങ്ങൾ വാക്കുകളുടെ സഹായത്തോടെ വിസ്തരിച്ച് അവതരിപ്പിക്കുന്ന കാലം കഴിഞ്ഞു.ഭാഷ പ്രാഥമികമായും ആശയവിനിമയത്തിനു വേണ്ടിയുള്ളതാണ്.അതിന് വാക്കുകളുടെ സംഗ്രഹീതരൂപമോ ചിലപ്പോൾ ഏതാനും അക്ഷരങ്ങൾ തന്നെയോ മതി.ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന രീതി നെറ്റ് വഴി ആശയവിനിമയം നടത്തുന്നവർ വളരെ സാധാരണമായി ഉപയോഗിച്ചു വരുന്നുണ്ട്.ഭാഷ വിവിധ ഗണങ്ങളിൽ പെടുന്ന വാക്കുകളും പ്രത്യയങ്ങളും വ്യാകരണസമ്മതമായ ഘടനയുമൊക്കെയായി നീണ്ടു പരന്നു കിടക്കുന്ന അവസ്ഥ ഇനി ഏറെ കാലത്തേക്ക് നിലനിൽക്കില്ല.സാഹിത്യം എഴുതുന്നവരും വായിക്കുന്നവരുമൊക്കെ അത്തരത്തിലുള്ള ഭാഷ നിലനിർത്തിക്കൊള്ളട്ടെ.ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വളരെ കുറച്ച് വാക്കുകൾ മാത്രം ആവശ്യമായി വരുന്ന സംഭാഷണഭാഷയും എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിന് ഏതാനും ചുരുക്കെഴുത്തുകളും ചിഹ്നങ്ങളും മാത്രമുള്ള കോഡ്ഭാഷയും മതി.
5.    കുട്ടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വന്തം തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ പഠിക്കേണ്ടത്.സത്യം പലതാണെന്നും സർവർക്കും ബാധകമായ ശരിതെറ്റുകൾ ഇല്ലെന്നും വസ്തുത എന്ന ഒന്നില്ല വ്യാഖ്യാനങ്ങളേ ഉള്ളൂ എന്നുമൊക്കെ മനസ്സിലാക്കി മുന്നേറുന്നവരുടെ കാലം വന്നു കഴിഞ്ഞു.ലോകത്തിന്റെ ഏതുകോണിലുള്ള മനുഷ്യരുടെയും ജ്ഞാനസങ്കൽപത്തിന്റെ  മൂശ തന്നെ മാറിക്കഴിഞ്ഞു.ഇനിയുള്ള കാലം ബഹുസ്വരതയെ കൊണ്ടാടുന്ന കാലമായിരിക്കും.അങ്ങനെയുള്ള കാലത്ത് ജീവിക്കേണ്ടുന്ന കുട്ടികളെ അധ്യാപകർ അധികാരികളുടെ സ്ഥാനത്തു നിന്നുകൊണ്ട് ശരികൾ മാത്രം പഠിപ്പിക്കേണ്ട കാര്യമില്ല.കുട്ടികൾ കണ്ടും കേട്ടും അനായാസമായിത്തന്നെ അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേരട്ടെ.എഴുത്തിൽ അവർ തെറ്റുകൾ വരുത്തിയാൽ അധ്യാപകർ അത് തിരുത്താൻ പുറപ്പെടരുത്.അത്യാവശ്യമാണെന്നു കണ്ടാൽ അവർ സ്വയം തെറ്റ് തിരുത്തിക്കൊള്ളും.അക്ഷരം തെറ്റിച്ചാലും കുട്ടിക്ക് ശരിയായി വായിക്കാൻ കഴിയുന്നുന്നുണ്ടെങ്കിൽ അതിൽ ആഹ്ലാദിക്കാൻ അധ്യാപകന് കഴിയണം. പല ഇംഗ്ലീഷ് വാക്കുകളുടെയും ഉച്ചാരണം  മാത്രമല്ല സ്‌പെല്ലിംഗ് പോലും പല രാജ്യങ്ങളിൽ പലതാണ്.പക്ഷേ,ആശയ വിനിമയത്തിന് ആ വ്യത്യാസം യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.മലയാളത്തിൽ ഉള്ള അത്രയും അക്ഷരങ്ങളില്ലാത്ത ഭാഷകളിലും എഴുത്തിലും സംസാരത്തിലും പ്രശ്‌നങ്ങളൊന്നും ഉണ്ടാവുന്നില്ല.അതിഖരം എഴുതേണ്ടിടത്ത് ഒരു വിദ്യാർത്ഥി ഖരാക്ഷരം എഴുതിയാലും ഘോഷത്തിന്റെ സ്ഥാനത്ത് മൃദു എഴുതിവെച്ചാലും ആകാശം ഇടിഞ്ഞുവീണെന്ന മട്ടിൽ അധ്യാപകൻ/അധ്യാപിക ബഹളം വെക്കേണ്ട കാര്യമില്ല.
6.    അക്ഷരമാല മുതൽ വ്യാകരണ നിയമങ്ങൾ വരെയുള്ള കാര്യങ്ങൾ കുട്ടികളെ അടിച്ചു പഠിപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് അധ്യാപകർ തെറ്റിദ്ധരിക്കകരുത്.പഠിപ്പിക്കല്ല പഠിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കലാണ് അവരുടെ കടമ.കുട്ടികൾ പരസ്പരം സഹായിച്ചും ചർച്ച ചെയ്തും ശരിയും തെറ്റും തിരിച്ചറിയട്ടെ.
7.    ആവർത്തിച്ചെഴുതിച്ചും അഭ്യാസങ്ങൾ നൽകിയുമല്ല കുട്ടികളുടെ ഭാഷാബോധം വികസിപ്പിക്കേണ്ടത്.എല്ലാ കുട്ടികളും പഠിക്കാൻ കഴിവുള്ളവരാണ്.ആ കാര്യം അവരെ ബോധ്യപ്പെടുത്തുക.അത് സാധിച്ചു കഴിഞ്ഞാൽ ബാക്കിയൊക്കെ താനേ ശരിയായിക്കൊള്ളും.എല്ലാം താനേ പഠിയും.
8.    അക്ഷരങ്ങൾ ഓരോന്നോരോന്നായി എഴുതി വാക്കുകളിലും പിന്നെ വാക്യങ്ങളിലും എത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ചിത്രങ്ങൾ കണ്ടും വാക്കുകൾ പരിചയിച്ചും അക്ഷരങ്ങളിലേക്ക് എത്തിച്ചേരുന്നത്.കൂടുതൽ ആഹ്ലാദകരമായ പഠന രീതി അതാണ്.
9.    കുട്ടികളുടെ ഭാഷാപ്രയോഗശേഷി വികസിക്കുന്നതിന് അക്ഷരങ്ങളിൽ നിന്ന് ആരംഭിക്കണം എന്നു പറയുന്നത് തെറ്റാണ്.വാക്കുകളുടെയും പ്രത്യയങ്ങളുടെയും ശരിയായ പ്രയോഗവും വ്യാകരണകാര്യങ്ങളും കുട്ടി പഠിക്കുക ഭാഷ പ്രയോഗിക്കുന്ന സന്ദർഭങ്ങളിൽ നിന്നാണ്.അവ നേരത്തേ പഠിച്ചുവെക്കേണ്ട സംഗതികളല്ല.
10.    ഭാഷാ സമഗ്രതാ ദർശനം വികസിച്ചു വന്നത് വൈഗോട്‌സ്‌കി,പിയാഷേ തുടങ്ങിയവരുടെ വിദ്യാഭ്യാസ ദർശനങ്ങളെയും നോം ചോസ്‌കിയുടെ ഭാഷാശാസ്ത്ര സിദ്ധാന്തത്തിന്റെയുമൊക്കെ പിൻബലത്തിലാണ്.കോൺസ്റ്റൈൻസ് വീവർ,വാട്‌സൺ തുടങ്ങിയ അനേകം പേരുടെ പഠനഗവേഷണ പ്രവർത്തനങ്ങളും ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനരീതിക്കു പിന്നിലുണ്ട്.ഇവരെയൊന്നും ചോദ്യം ചെയ്യാനുള്ള ബൗദ്ധിക ശേഷിയും അറിവും കേരളത്തിലെ വിദ്യാഭ്യാസചിന്തകർക്കില്ല.കാര്യമറിയാതെ ബഹളം വെക്കുന്നവർ മാത്രമാണ് അവർ.

ഈ വാദങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്നത് അൽപവും പ്രയാസമുള്ള കാര്യമല്ല.പക്ഷേ,ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഏറ്റവും കാതലായ ആശയം ഏതാണെന്ന് കണ്ടെത്തി അതിനെ വിശകലനം ചെയ്താൽത്തന്നെ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയിൽ എത്തിച്ചേരാം.മുകളിൽ അഞ്ചാമതായി എഴുതിയിരിക്കുന്നതാണ് ആ ആശയം. സമൂഹത്തിന് മൊത്തം ബാധകമായ ശരികളില്ലെന്നും ചരിത്ര വസ്തുത എന്ന് പറയുന്നതുപോലും വ്യാഖ്യാനങ്ങളുടെ സൃഷ്ടി മാത്രമാണെന്നും  അതുകൊണ്ടൊക്കെ തന്നെ ഭാഷാപഠനത്തിന്റെ ആരംഭഘട്ടം മുതൽക്കേ തെറ്റ് എന്ന പരികൽപന ഉപേക്ഷിക്കണമെന്നും പല ശരികൾ എന്ന സാധ്യതയെ കുറിച്ചുള്ള ബോധത്തിലേക്ക് കുട്ടികൾ എത്തിച്ചേരണമെന്നും പറയുന്നവർ തന്നെയാണ്  ഫോണിക്‌സ് തെറ്റാണെന്നും ഗുണനപ്പട്ടിക പഠിക്കുന്നത് ശരിയല്ലെന്നും അധ്യാപകർ ഫെസിലേറ്റർ മാത്രമാണ് എന്ന നിലപാട് മാത്രമേ ശരിയാവൂ എന്നും മറ്റും പറയുന്നത്.തങ്ങൾ പറയുന്നതിലെ വൈരുദ്ധ്യം ഈ ആശയം അവതരിപ്പിക്കുന്നവർ തിരിച്ചറിയുന്നില്ലായിരിക്കാം.പക്ഷേ,മറ്റുള്ളവർക്ക് അങ്ങനെ അജ്ഞത കൈക്കൊണ്ട് അനങ്ങാതിരിക്കാനുള്ള ബാധ്യതയില്ല.
  വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനമേ ഉള്ളു; ഒരു ശരി എന്ന അവസ്ഥയില്ല,പല ശരികളേ ഉള്ളൂ എന്ന് വാദിച്ചുറപ്പിക്കുന്നത് അധികാര കേന്ദ്രങ്ങളുടെയും മൂലധന ശക്തികളുടെയും തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെ പല കോണുകളിൽ നിന്നായി ഉയർന്നു വരാൻ ഇടയുള്ള പ്രതിഷേധങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഏകോപനം സാധ്യമാക്കാതിരിക്കാൻ വേണ്ടിയാണ്. 'അതും ശരി,ഇതും ശരി' എന്നു പറയുന്നതാണ് ശരി എന്നു വാദിക്കുന്നവർ തങ്ങൾക്ക് അയ്യായിരം കോടി ലാഭം കിട്ടിയാലും അഞ്ച് കോടി ലാഭം കിട്ടിയാലും ഒരു പോലെയാണെന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനി കരുതും എന്ന് ധരിക്കുമെന്ന് തോന്നുന്നില്ല. രോഗം വന്നാൽ ഡോക്ടറെ കാണുന്ന കാര്യത്തിൽ, ന്യായം സ്ഥാപിച്ചു കിട്ടാൻ കോടതിയിൽ പോകുന്ന കാര്യത്തിൽ,ട്രാഫിക് നിയമം പാലിക്കുന്ന കാര്യത്തിൽ,വർഗീയതയെ മനസ്സിലാക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ശരി ആവാമെന്നും ഇവിടെയൊന്നും ആരും ആരെയും തിരുത്താൻ ശ്രമിക്കേണ്ടതില്ലെന്നും വാദിക്കാൻ ഭാഷാസമഗ്രതാ ദർശനക്കാരും തയ്യാറാവുമെന്ന് തോന്നില്ല.രാജ്യത്തിന്റെ സമ്പദ്ഘടന,അധികാരത്തിലിരിക്കുന്നവരുടെ വികസന സങ്കൽപം,വിദ്യാഭ്യാസ നയം എല്ലാം കൃത്യമായ ചില ലക്ഷ്യങ്ങളോടെ രൂപപ്പെടുത്തിയെടുക്കുന്നവയാണ്.എന്തും ഏതും ശരിയാണ് എന്ന നിലപാടുമായി ഈ കാര്യങ്ങളെയൊന്നും സമീപിക്കാനാവില്ല.അക്ഷരത്തെറ്റ് പ്രശ്‌നമല്ല, വാക്കിനെ മുഴുവനായി എടുത്ത് കണ്ടും കേട്ടും പരിചയിച്ച് പതുക്കെ അക്ഷരങ്ങളിലേക്ക് എത്തിച്ചേർന്നാൽ മതി,ഗുരു എന്നെഴുതുന്നതിന് പകരം കുരു എന്നെഴുതിയാലും ഗുരു എന്ന് കുട്ടി ശരിയായി വായിക്കുന്നുണ്ടെങ്കിൽ തൃപ്തിപ്പെടാം,ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എന്ന് എഴുതുന്നതിന് പകരം ഡാർവിന്റെ പരിണാമം എന്നെഴുതിയാലും അതിനെ തെറ്റായി കാണേണ്ടതില്ല,പാത എന്നെഴുതുന്നതിന് പകരം പാദ എന്നെഴുതിയാലും മുഴുവൻ മാർക്ക് കൊടുക്കണം,ഒരു ക്ലാസിൽ വെച്ച് കുട്ടി ആർജിക്കേണ്ടതായി നിശ്ചയിച്ചിട്ടുള്ള ജ്ഞാനത്തിന്റെ അഞ്ചിലൊന്നു പോലും ആർജിച്ചില്ലെങ്കിലും ആ കാരണം പറഞ്ഞ് കുട്ടിയുടെ പ്രമോഷൻ തടയുന്നത് ശരിയല്ല എന്നിങ്ങനെയുള്ള നിലപാടുകൾക്ക് പൊതുവായ അംഗീകാരം വരുത്തുന്ന പ്രക്രിയയിലൂടെ ഏറ്റവും പുതിയ തലമുറയെ ചെറുപ്രായത്തിൽ തന്നെ കടത്തിവിട്ടാൽ അതിന്റെ നേട്ടം കൊയ്യുന്നത് വിപണിയുടെ ആധിപത്യം കയ്യാളുന്ന ശക്തികളും അവരുടെ ഒത്താശക്കാരായിത്തീരുന്ന ഭരണാധികാരികളും മാത്രമായിരിക്കും.ഒരു കാര്യത്തിലും ഉറച്ച നിലപാടില്ലാത്തവരെയും ഉയർന്ന ചിന്തയെയും ആശയങ്ങളെയും സ്‌നേഹിക്കാത്തവരെയും മാർക്കറ്റിന് എളുപ്പത്തിൽ കീഴടക്കാനാവും.അങ്ങനെയുള്ള കേവല ഉപഭോക്താക്കളെ സൃഷ്ടിക്കലായിരിക്കും ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനത്തിന്റെ ആത്യന്തിക ഫലം.
കഴിഞ്ഞ രണ്ട് ദശകത്തിലധികം കാലമായി നടപ്പിലാക്കി വരുന്നതും കൺസ്ട്രക്ടിവിസം എന്ന വിദ്യാഭ്യാസ ദർശനത്തിന്റെ പിന്തുണയുള്ളതും പ്രശ്‌നാധിഷ്ഠിത സമീപനം,ഭാഷാ സമഗ്രതാ ദർശനം എന്നിവയിൽ ഊന്നുന്നതും പ്രവൃത്തിയിലൂടെയും അധ്യാപകനെ സഹായിയുടെ സ്ഥാനത്തേക്ക് മാറ്റി നിർത്തിക്കൊണ്ട്  നേരിട്ടുള്ള അനുഭവസ്വീകരണത്തിലൂടെയും സഹപാഠികളുടെ സഹായത്തോടെയുള്ള ജ്ഞാനനിർമിതിയിലൂടെയും നടത്തുന്ന പഠനത്തിന്റെ അപര്യാപ്തകളിലേക്ക് കേരളസമൂഹം ഇതിനകം ഉണർന്നിട്ടുണ്ടെങ്കിലും പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ എതിരാളികൾ പറയുന്നതുപോലുള്ള ഭയാനകമായ തകർച്ചയൊന്നും വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചിട്ടില്ലെന്നും അധ്യാപകർ കുറച്ചുകൂടി ഉത്തരവാദിത്വബോധവും ഉത്സാഹവും കാണിക്കുകയാണെങ്കിൽ ഈ പദ്ധതിയിൽ കാര്യമായ യാതൊരു മാറ്റവും വരുത്താതെ തന്നെ വളരെ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാക്കാനാവുമെന്നും ചിലർ പറയാറുണ്ട്.ഭാഷാ സമഗ്രതാദർശനത്തെ അെസ്ഥാനമാക്കിയുള്ള സമീപനമോ പ്രശ്‌നാധിഷ്ഠിത ബോധനമോ ഒന്നും നമ്മുടെ അധ്യാപകരിൽ ബഹുഭൂരിപക്ഷവും പ്രയോഗത്തിൽ വരുത്തിയില്ല എന്നും പഴയ മട്ടിൽ അക്ഷരം പഠിപ്പിക്കാനും പഠനാഭ്യാസങ്ങൾ നൽകാനും ആവർത്തിച്ച് എഴുതിച്ചും ഒരുവിട്ടും പഠിപ്പിക്കാനും പല അധ്യാപകരും അറച്ചു നിന്നില്ല എന്നും അതുകൊണ്ടു മാത്രമാണ് കുറെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടുവരുന്നതെന്നും ഉള്ള എതിർവാദവും കേൾക്കാറുണ്ട്.വിളപ്പിൽ ശാലയിൽ ഇംഗ്ലീഷ് ബോധനത്തിന്റെ കാര്യത്തിൽ നടത്തിയ പരീക്ഷണത്തിൽ ഡ്രില്ലിംഗ് തന്നെയാണ് പ്രധാനമായും പ്രയോഗിച്ചതെന്നും സ്‌പെല്ലിംഗിന്റെ കാര്യത്തിൽ നിഷ്‌കർഷിച്ചിരുന്നുവെന്നും വ്യാകരണവും വാക്യഘടനയും കൃത്യമായി പഠിപ്പിച്ചിരുന്നുവെന്നും അത്ഭുതകരമായ വേഗത്തിലാണ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം പുരോഗമിച്ചതെന്നും ആ പരീക്ഷണത്തിന് നേതൃത്വം നൽകിയ സുഹൃത്ത് കഴിഞ്ഞ ദിവസം നേരിട്ട് പറയുകയുണ്ടായി.പല സ്‌കൂളുകളിലും വലിയ നിലവാരത്തകർച്ച സംഭവിക്കാത്തത് സ്വകാര്യപ്രസാധകരും ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വക്താക്കളും അച്ചടിച്ചിറക്കിയ പുസ്തകങ്ങളും മാർക്കറ്റിൽ ലഭ്യമാവുന്ന ഗൈഡുകളുമൊക്കെ വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാണെന്ന വാദവും കേൾക്കുകയുണ്ടായി.എന്തായാലും ഒരു കാര്യം തീർച്ചയാണ്: ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിച്ചുകൊണ്ട് ഭാഷ പഠിപ്പിക്കുന്നതിൽ ഗൗരവതരമായ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ഭൂരിപക്ഷം അധ്യാപകരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 1980 കളിലും 90 കളിലും Whole Language Approach ന് വലിയ സമ്മതി ലഭിച്ചിരുന്ന ആസ്‌ട്രേലിയയിലും അമേരിക്കയിലും തന്നെ കടുത്ത വിമർശനത്തെ തുടർന്ന് ഗൗരവപൂർണമായ പുനർവിചാരങ്ങൾ ഉണ്ടാവുകയും Whole Language Approach  നും Phonics നും യുക്തിസഹമായ അളവിൽ പരിഗണന ലഭിക്കുന്ന സന്തുലിത സമീപനമാണ് ആവശ്യം എന്ന നിലപാടിന് വലിയ പിന്തുണ കിട്ടിത്തുടങ്ങിയിട്ടുമുണ്ട്.
  ഒരു കാര്യം കൂടി: എല്ലാ ഭാഷകളിലും ഒരേ അളവിൽ ആശയാവിഷ്‌കാരം നടക്കുമെന്ന് അരൊക്കെ വാദിച്ചാലും അത് ശരിയാവുകയില്ല.ലിപി ഇല്ലാത്തതും വളരെ കുറച്ച് ആളുകൾ സംസാരിക്കുന്നതും പദസമ്പത്ത് നന്നേ കുറഞ്ഞതുമായ ഭാഷകളും വികസിത ഭാഷകളും തമ്മിലുള്ള വ്യത്യാസം ഒട്ടും തന്നെ ചെറുതല്ല. അന്യഭാഷകളിൽ നിന്ന് നിരന്തരം പദങ്ങൾ കടം കൊണ്ടും സ്വന്തം പദസമ്പത്തിനെ മറ്റു പല രീതിയിലും വിപുലീകരിച്ചും മുന്നോട്ടു പോകാൻ കഴിയാത്ത ഭാഷകൾക്ക് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും.
'എന്റെ ഭാഷക്ക് ലിപി ആവശ്യമില്ല , ഈ ഭാഷക്ക് പുതിയ പദങ്ങളൊന്നും വേണ്ടതില്ല, നവീന സാങ്കേതിക വിദ്യകളും ജ്ഞാനവിസ്‌ഫോടനവും ആവശ്യമാക്കിത്തീർക്കുന്ന വാക്കുകളുമായി പരിചയപ്പെടാൻ ഞാൻ ഒരുക്കമല്ല' എന്നൊക്കെ ശാഠ്യം പിടിക്കുന്ന ഒരാളുടെ വൈകാരികവും ഭൗതികവുമായ അനുഭവങ്ങൾ വല്ലാതെ പരിമിതപ്പെട്ടുപോവുകയും അയാളുടെ ആശയാവിഷ്‌ക്കാരങ്ങൾ അപര്യാപ്തവും അപൂർണവുമാവുകയും ചെയ്യും.ഭാഷാസമഗ്രതാദർശനക്കാർ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതയിൽ മാറ്റം വരില്ല.

ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം കൈക്കൊണ്ട് ഭാഷ പഠിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ നാം വിദേശങ്ങളിൽ രൂപപ്പെട്ട വിദ്യാഭ്യാസചിന്തകളിലേക്കും ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളിലേക്കുമൊന്നും പോവേണ്ട കാര്യമേ ഇല്ല.നാം കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യം ശരിയല്ല എന്ന് ഏത് വിദേശ ചിന്തകനെ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതും തെറ്റാണ്.നമുക്ക് ബോധ്യപ്പെട്ട കാര്യങ്ങൾക്ക് പിൻബലം നൽകാൻ, അതും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ, മറ്റൊരാളെ ഉദ്ധരിക്കേണ്ടതുള്ളൂ.വൈഗോട്‌സ്‌കിയുടെയോ ചോംസ്‌കിയുടെയോ വാക്കുകൾ നമ്മുടെ അനുഭവത്തെ മറ്റൊന്നാക്കിത്തീർക്കുകയില്ല.