Pages

Sunday, September 5, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

12
ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം ആലോചിച്ചപ്പോള്‍ അതിന് എന്ത് പേരിടണമെന്നതില്‍ സംശയമൊന്നും ഉണ്ടായില്ല.ഇറ്റിറ്റിപ്പുള്ള് എന്ന പേര് നേരെ കംപ്യൂട്ടര്‍സ്‌ക്രീനില്‍ വന്നിറങ്ങി.ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന് എന്ന പേരില്‍ എഴുതിവരുന്ന കുറിപ്പുകളില്‍ കുറച്ചെണ്ണം ഫയലില്‍ നിന്നെടുത്ത് ആദ്യത്തെ പോസ്റ്റ് പ്രസിദ്ധീകരിച്ചു.അങ്ങനെ 2010 ജൂലൈ 17ാം തിയ്യതി രാത്രി 9.16ന് ഞാനും ബൂലോകത്തില്‍ പ്രവേശനം നേടി.
ബാല്യകാലത്ത് പ്രകൃതിയില്‍ നിന്ന് എനിക്ക് കിട്ടിയ ഉറ്റസുഹൃത്തുക്കളിലൊരാളാണ് ഇറ്റിറ്റിപ്പുള്ള്.ഇന്ദുചൂഡന്‍ മണല്‍ക്കോഴികളുടെ കൂട്ടത്തില്‍ പെടുത്തിയ തിത്തിരിപ്പക്ഷി തന്നെയാണ് ഇറ്റിറ്റിപ്പുള്ള് എന്ന ഏകദേശബോധ്യം നേരത്തേ ഉണ്ടായിരുന്നു.അത് ഒന്നുകൂടി ഉറപ്പിച്ചത് പ്രഗത്ഭനായ ഒരു പക്ഷിനിരീക്ഷകന്‍ എന്ന നിലക്ക് നാട്ടില്‍ പൊതുവേ അറിയപ്പെടുന്ന വി.സി.ബാലകൃഷ്ണ(ചെറുകുന്ന്)നോട് ചോദിച്ചാണ്.കണ്ണൂര്‍ജില്ലയിലെ പ്രശസ്തമായ മാടായിപ്പാറ എന്ന അറുന്നൂറേക്കറിലധികം വരുന്ന പാറപ്പരപ്പിനോട് ചേര്‍ന്നുകിടക്കുന്ന എരിപുരത്തായിരുന്നു എന്റെ വീട്.എല്‍.പിസ്‌കൂള്‍ കാലം മുതല്‍ എനിക്ക് നിത്യസഹവാസമുള്ള പക്ഷിയാണ് ഇറ്റിറ്റിപ്പുള്ള്്.'ഇറ്റിറ്റീ,ഇറ്റിറ്റീ എന്നു കരഞ്ഞുവിളിച്ച് പറന്നുനടക്കുന്ന പാവത്താന്‍.പ്രകൃതിപഠിതാക്കളുടെ ഇഷ്ടതാവളങ്ങളിലൊന്നായ മാടായിപ്പാറപ്പുറത്തെ ഏറ്റവും ആകര്‍ഷകമായ ജൈവസാന്നിധ്യം.ആകാശം മൂടിക്കെട്ടിക്കിടക്കുന്ന നേരങ്ങളില്‍ പാറപ്പുറത്തൂടെ ഒറ്റയ്ക്കുനടക്കുമ്പോള്‍ ഈ പക്ഷിയുടെ കരച്ചില്‍ കേട്ട് എന്റെ ഉള്ള് വെന്തിട്ടുണ്ട്.
ബ്ലോഗിന് പേര് നല്‍കിയതില്‍പ്പിന്നെ ഇറ്റിറ്റിപ്പുള്ളിനെപ്പറ്റിയുള്ള വിവരങ്ങള്‍ ആകാവുന്നിടത്തുനിന്നെല്ലാം ശേഖരിച്ചുവെക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്നൊരു തോന്നലുണ്ടായി.ഇന്ദുഡൂഡന്റെ കേരളത്തിലെ പക്ഷികള്‍,സി.റഹീമിന്റെ വീട്ടുവളപ്പിലെ പക്ഷികള്‍ എന്നീ പുസ്തകങ്ങളിലെ വിവരണങ്ങളും വിക്കിപീഡിയയിലെ വിവരണവും വല്ലാത്ത ആവേശത്തോടെ പലകുറി വായിച്ചു.പിന്നെയും പലേടത്തു നിന്നുമായി വിവരങ്ങള്‍ ശേഖരിച്ചു.wattled lapwing എന്നാണ് ഇറ്റിറ്റിപ്പുള്ളിന്റെ ഇംഗ്ലീഷിലുള്ള പേര്.ഇതിന്റെ കരച്ചിലിനെ (1)did you do it,did you do it,(2)did you do it dick,you did it dick (3)did he do it,pity to do it എന്നിങ്ങനെയൊക്കെയാണ് ഇംഗ്ലീഷുകാര്‍ വ്യാഖ്യാനിച്ചിട്ടുള്ളത്.'മുട്ടയില്‍ തട്ടാതെ പോ,മുട്ടയില്‍ തട്ടാതെ പോ’ എന്ന് നിലവിളിച്ചുകൊണ്ട് കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഈ പക്ഷി പാഞ്ഞുനടന്നതിന്റെ കഥ മഹാഭാരതത്തിലുണ്ട്.നിലത്ത് ചെറിയൊരു കുഴിയുണ്ടാക്കി അതില്‍ ചെറുകല്ലുകള്‍ കൂട്ടിവെച്ച് അതിനുമേലാണ് ഇറ്റിറ്റിപ്പുള്ള് മുട്ടയിടുക.യുദ്ധക്കളത്തില്‍ ആ മുട്ടകള്‍ക്ക് ആര് സംരക്ഷണം നല്‍കും?യുദ്ധഭൂമിയിലെ ആനകളിലൊന്നിന്റെ കുടമണി ഇറ്റിറ്റിപ്പുള്ളിന്റെ കൂടിനുമുകളിലേക്ക് പൊട്ടിവീണ് അതിന് രക്ഷാകവചം തീര്‍ത്തു.
ഒരു മഹായുദ്ധത്തിന്റെ കഥ പറയുന്നതിനിടയില്‍ ഒരു പാവം പക്ഷിയുടെ വേദന ഇത്രമേല്‍ ഹൃദയാലുവായി നിരീക്ഷിച്ച വ്യാസന്റെ മുന്നില്‍ എത്രവട്ടം നമസ്കരിച്ചാലാണ് മതിവരിക?
മഹാഭാരത്തില്‍ തന്നെ ഇറ്റിറ്റിപ്പുള്ളുകളുടെ പിറവിയെ പറ്റിയും ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്:.ഇന്ദ്രനോട് കഠിനമായ ശത്രുത പുലര്‍ത്തിയിരുന്ന ഒരു രാജാവായിരുന്നു ത്വഷ്ടാവ്. അദ്ദേഹം ഇന്ദ്രനെ നശിപ്പിക്കുന്നതിനുവേണ്ടി ത്തന്നെ അതിശക്തനായ ഒരു പുത്രനെ ജനിപ്പിച്ചു.വിശ്വരൂപന്‍ എന്നു പേരു നല്‍കപ്പെട്ട അവന് മൂന്ന് തലകള്‍ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ത്രിശിരസ്സ് എന്നും അറിയപ്പെട്ടു.ത്രിശിരസ്സ് ചെറുപ്പത്തിലേ അതിഘോരമായ തപസ്സ് തുടങ്ങി.അതുകണ്ട് ഭയവിഹ്വലനായ ഇന്ദ്രന്‍ ദേവാംഗനമാരെ അയച്ച് ത്രിശിരസ്സിന്റെ തപസ്സ് മുടക്കാന്‍ ശ്രമിച്ചു.അത് പരാജയപ്പെട്ടപ്പോള്‍ ഐരാവതത്തിന്റെ പുറത്തുകയറിച്ചെന്ന് വജ്രായുധം കൊണ്ട് അദ്ദേഹത്തെ കൊന്നുവീഴ്ത്തി.ത്രിശിരസ്സ് വീണ്ടും ജീവന്‍ വെച്ച് വന്നേക്കുമോ എന്നായി ഇന്ദ്രന്റെ പിന്നത്തെ ഭയം.അതില്‍ നിന്ന് രക്ഷപ്പെടാനായി ഒരു തച്ചനെ അയച്ച് ത്രിശിരസ്സിന്റെ മൂന്നു തലകളും അറുത്തു.തലകള്‍ നിലത്തുവീണ ഉടന്‍ അവയില്‍ നിന്ന് മൂന്നുതരം പക്ഷികള്‍ ഉണ്ടായി.വേദം ചൊല്ലി സോമപാനം ചെയ്ത തലയില്‍ നിന്ന് കപിഞ്ജലപ്പക്ഷികളും കേവല മദ്യപാനം നിര്‍വഹിച്ച തലയില്‍ നിന്ന് കലപിംഗപ്പക്ഷികളും ഈ ലോകമെല്ലാം വീക്ഷിച്ച തലയില്‍ നിന്ന് ഇറ്റിറ്റിപ്പുള്ളുകളും(തിത്തിരിപ്പക്ഷികളും) ഉണ്ടായി.
ഇറ്റിറ്റിപ്പുള്ളുകള്‍ ബ്രഹ്മജ്ഞാനം നേടിയ ദാര്‍ശനികരുടെ പരമ്പരിയില്‍ പെടുന്നവരാണ് എന്നതാണ് മറ്റൊരു കഥ.വൈശമ്പായനന്‍,യാജ്ഞവല്‍ക്യന്‍ എന്നീ മഹര്‍ഷിമാരുമായി ബന്ധപ്പെട്ടതാണത്. വൈശമ്പായനന്‍ തനിക്ക് യാദൃച്ഛികമായി സംഭവിച്ച ബ്രഹ്മഹത്യാപാപം തീര്‍ക്കാനായി ചില കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ ശിഷ്യന്മാരോട് പറഞ്ഞു.താന്‍ ഒറ്റയ്ക്ക് കര്‍മങ്ങള്‍ അനുഷ്ഠിച്ച് പാപം തീര്‍ത്തുകൊള്ളാമെന്നും മറ്റാരും അതിന് മെനക്കെടേണ്ടെന്നും യാജ്ഞവല്‍ക്യന്‍ പറഞ്ഞു.ഈ അഹങ്കാരം വൈശമ്പായനന് സഹിച്ചില്ല.താന്‍ പഠിപ്പിച്ച വേദമെല്ലാം അവിടെ ഉപേക്ഷിച്ച് ഉടന്‍ അവിടം വിട്ടുകൊള്ളണമെന്ന് അദ്ദേഹം യാജ്ഞവല്‍ക്യനോട് ആജ്ഞാപിച്ചു.യാജ്ഞവല്‍ക്യന് ഗുരുവിനെ അനുസരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ.അങ്ങനെ താന്‍ പഠിച്ച വേദഭാഗങ്ങള്‍ മുഴുവന്‍ അവിടെ ഛര്‍ദ്ദിച്ചുകളയേണ്ടി വന്നു അദ്ദേഹത്തിന്.മറ്റു ശിഷ്യന്മാര്‍ ഈ സമയത്ത് ഇറ്റിറ്റിപ്പുള്ളു(തിത്തിരിപ്പക്ഷി)കളായി വന്ന് അത് മുഴുവന്‍ കൊത്തിത്തിന്നു.അന്നു മുതല്‍ക്കാണ് വൈശമ്പായനമുനിയുടെ പാരമ്പര്യത്തിലുള്ള യജുര്‍വേദത്തെ തൈത്തരീയശാഖ എന്നു വിളിക്കാന്‍ തുടങ്ങിയത്.
രാമായണത്തിലുമുണ്ട് തിത്തിരിപ്പക്ഷിയുടെ സാന്നിധ്യം.രാമന് കീഴടങ്ങണമെന്നും ലങ്കയെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ലക്ഷ്മണന്റെ സന്ദേശവുമായി ലങ്കയില്‍ തിരിച്ചെത്തി രാമന്റെ ചൈതന്യത്തെയും വാനരസേനയുടെ ബലവീര്യങ്ങളെയും വാഴ്ത്തി വിവരിച്ച ശുകന്‍ എന്ന ദൂതനോട് രാവണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:"തന്റെ കുഞ്ഞുങ്ങള്‍ക്കുമേല്‍ ആകാശം പൊട്ടിവീഴുമെന്ന് ഭയപ്പെടുന്ന തിത്തിരിപ്പക്ഷിയെ പോലെയാണ് നീ.പാവം; ആ പക്ഷി സ്വന്തം തല കവചമാക്കി പിടിച്ച് അതിന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നോക്കുന്നു.ആകാശം എന്നെങ്കിലും പൊട്ടിവീണ് അവരെ കൊല്ലുമോ!പാഴ്വാക്കുകള്‍ വര്‍ഷിച്ച് എന്നെ പേടിപ്പിക്കാന്‍ നോക്കുന്ന ഈ സന്യാസിമാര്‍ക്ക്,പൂജാദികര്‍മങ്ങളുമായി കഴിയുന്ന ഈ കേവല സന്യാസിമാര്‍ക്ക് ഈയുള്ളവനെ പേടിപ്പിക്കാന്‍ കഴിയുമോ?''
തിത്തിരിപ്പക്ഷി ആകാശത്തെ ഭയക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പില്ല.പക്ഷേ,അത് മനുഷ്യരെ ഭയക്കുന്നുവെന്ന കാര്യം തീര്‍ച്ചയാണ്.ഒരു മനുഷ്യജീവി ഇത്തിരി അകലെ വെച്ചെങ്ങാനും കണ്ണില്‍ പെട്ടാല്‍ മതി തിത്തിരിപ്പക്ഷി കരഞ്ഞു ബഹളം വെക്കാന്‍ തുടങ്ങും.നായാട്ടുകാര്‍ക്ക് ഈ പക്ഷിയെ കൊണ്ടുള്ള ശല്യം ചില്ലറയല്ല.കാട്ടില്‍ മനുഷ്യന്‍ എന്ന ഭയങ്കരന്‍ എത്തിയിരിക്കുന്നുവെന്ന് മറ്റു പക്ഷികളെയും മൃഗങ്ങളെയുമെല്ലാം കരഞ്ഞുവിളിച്ചുണര്‍ത്തിച്ചുകളയും ഈ പരിഭ്രമക്കാര്‍.തമിഴില്‍ തിത്തിപ്പക്ഷിക്കുള്ള ആള്‍കാട്ടി എന്ന പേര് അങ്ങനെ വന്നതാവാനാണ് സാധ്യത.ഇറ്റിറ്റിപ്പുള്ളുകള്‍ ' ഇറ്റിറ്റീ,ഇറ്റിറ്റീ' എന്ന കരച്ചിലോടെ ഇത്തിരി ഇത്തിരി ദൂരത്തേക്ക് ചുറ്റിപ്പറന്നു കളിക്കുന്നത് ആളുകളെ അതിന്റെ മുട്ടയില്‍ നിന്ന് അകറ്റിയകറ്റി കൊണ്ടുപോവാനുള്ള വിദ്യയാണെന്നാണ് കുട്ടിക്കാലത്ത് ഞാന്‍ കേട്ടിരുന്നത്.ഒരുവേള അത് ശരിയായിരിക്കാം.
തിത്തിരിപ്പക്ഷി മലര്‍ന്നുകിടന്ന് കാല് മേലോട്ട് നിവര്‍ത്തിപ്പിടിച്ചാണ് കിടക്കുക എന്നൊരു വിശ്വാസം ചില സ്ഥലങ്ങളില്‍ ഉണ്ട്.ഈ വിശ്വാസത്തില്‍ നിന്നാണ് 'തിത്തിരി സേ ആസ്മാന്‍ തമാ ജായേഗാ?’(തിത്തിരിപ്പക്ഷിക്ക് ആകാകത്തെ താങ്ങിനിര്‍ത്താനാവുമോ? എന്നര്‍ത്ഥം.) എന്നൊരു ചൊല്ല് ഹിന്ദിയില്‍ ഉണ്ടായത്.താന്താങ്ങളുടെ കഴിവിനപ്പുറത്തുള്ള പണികള്‍ ഏറ്റെടുക്കുന്ന മനുഷ്യരെ ഉദ്ദേശിച്ചുള്ളതാണ് ആ ചൊല്ല്.തിത്തിരിപ്പക്ഷികള്‍ പാവങ്ങളാണെങ്കിലും വിഡ്്ഡിത്തം നിറഞ്ഞ സാഹസികത പ്രദര്‍ശിപ്പിക്കുന്നവര്‍ കൂടിയാണ്.റെയില്‍പ്പാളങ്ങള്‍ക്കിടയിലെ ജല്ലിയില്‍ മുട്ടയിട്ട് തീവണ്ടി വരുന്നേരം തള്ളപ്പക്ഷി പറന്നകലുകയും വണ്ടി പോയ്ക്കഴിഞ്ഞ ഉടന്‍ അടയിരിക്കാനായി തിരിയെ വരികയും ചെയ്ത സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ.ലോകത്തെ സദാ ഉല്‍ക്കണ്ഠയോടെ മാത്രം നോക്കുകയും ഏത് നേരവും വേവലാതിപ്പെടുകയും ചെയ്യുന്ന പക്ഷിയാണ്ഇറ്റിറ്റിപ്പുള്ള്.തലമുറകളായി എന്തിനെന്നറിയാത്ത അന്യത്വവും അമ്പരപ്പും പേറി കഴിയുന്ന ഹതഭാഗ്യര്‍.
എന്റെ പ്രകൃതം പലതുകൊണ്ടും ഇറ്റിറ്റിപ്പുള്ളിന്റേതുമായി യോജിച്ചു പോകുന്ന താണ്.അതിന്റെ അനന്തമായ അശരണതാബോധം,വേവലാതി,റെയിലിനിടയില്‍ കൂടുകൂട്ടുന്നതുപോലുള്ള വിഡ്ഡിത്തം കലര്‍ന്ന സാഹസികത,ആകാശം താങ്ങിനിര്‍ത്തുന്നതു പോലെ എടുത്താല്‍ പൊങ്ങാത്ത പണി ചെയ്യാനുള്ള വ്യഗ്രത എല്ലാം എനിക്ക് നല്ല പോലെ ചേരും.അതുകൊണ്ടൊക്കെയാവാം ഈ പക്ഷിയുടെ പേര് തന്നെ ബ്ലോഗിന് നല്‍കാന്‍ തോന്നിയത്.ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഒരു വാക്കോ പേരോ ഉയര്‍ന്നുവന്ന് എഴുതുന്നയാളുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ ശീര്‍ഷകത്തിന്റെ സ്ഥാനത്ത് കയറി ഇരിക്കുമ്പോള്‍ സ്വയം ബോധ്യപ്പെടണമല്ലോ അത് നേരിന്റെ ഒരു കളിയാണെന്ന്.

പിന്‍കുറിപ്പ്: ഇറ്റിറ്റിപ്പുള്ളിനെ പറ്റി മഹാഭാരതത്തിലും രാമായണത്തിലും ഉള്ളതായി പറഞ്ഞിരിക്കുന്ന കഥകള്‍ എല്ലാ ആധികാരിക പാഠങ്ങളിലും ഉള്ളവയല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.പില്‍ക്കാലത്ത് ആരോ ഒക്കെ കൂട്ടിച്ചേര്‍ത്ത കഥകളായാല്‍ തന്നെയും അതുകൊണ്ടു മാത്രം അവയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല.

13

11-3-2010 തലശ്ശേരി കുഴിപ്പങ്ങാട്ട് ഭഗവതി ക്ഷേത്രത്തില്‍ മൂന്നുദിസത്തെ തിറയുടെ സമാപനം.രാവിലെ 11.30 ഓടെ ശ്രീപോര്‍ക്കലി ഭഗവവതിയുടെ തിരുമുടി ഉയര്‍ന്നു.ആട്ടം തുടങ്ങുന്നതിനു മുമ്പ് ഭക്തജനങ്ങള്‍ ഭഗവതിക്ക് മുല്ലമാല ചാര്‍ത്തുന്ന ചടങ്ങുണ്ട്.നൂറുകണക്കിന് ഭക്ത•ാര്‍, അധികവും സ്ത്രീകള്‍ ആ ചടങ്ങ് നിര്‍വഹിച്ചു.മുല്ലമാലകളില്‍ കുറച്ചെണ്ണം മാത്രമേ ഭഗവതി അണിഞ്ഞുള്ളൂ.ബാക്കിയുള്ളവ അപ്പപ്പോള്‍ തന്നെ സഹായികള്‍ ഊരിയെടുത്ത് ചെണ്ടക്കാര്‍ക്ക് കൊടുത്തു.കഴുത്തില്‍ മുല്ലമാലയിട്ട ചെറുപ്പക്കാരായ ചെണ്ടക്കാര്‍ ഉറച്ചില്‍ വന്നതുപോലെ ചാടിത്തുള്ളി ചെണ്ടകൊട്ടുന്നത് അതിമനോഹരമായൊരു കാഴ്ചയായിരുന്നു.
ഭഗവതി ക്ഷേത്രമുറ്റത്തെത്തും മുമ്പ് തലേദിവസം രാത്രിയില്‍ തന്നെ കെട്ടിയാടിത്തുടങ്ങിയ തെക്കന്‍ കരിയാത്തനും കയ്യാളനും അവിടെ ഉണ്ടായിരുന്നു.ചെമന്ന കുപ്പായമിട്ട് ചെമന്ന പട്ടുടുത്ത് ഭംഗിയുള്ള മുഖത്തെഴുത്തും ചെറിയ മുടിയുമായി ഇരിക്കുന്ന ഓമനത്തമുള്ള കുട്ടിത്തെയ്യമാണ് കയ്യാളന്‍.കരിയാത്തന്റെ പിന്നാലെ നടക്കുക,കരിയാത്തന്റെ അടുത്തായി പീഠത്തില്‍ ഇരിക്കുക ഇത്രയുമേ കയ്യാളന് ചെയ്യാനുള്ളൂ.രാവിലെ പതിനൊന്നു മണിക്ക് ഞാന്‍ കാണുമ്പോള്‍ കുട്ടിത്തെയ്യം തളര്‍ന്നവശനായി ഇരിക്കയായിരുന്നു.ആ തെയ്യത്തിന്റെ കണ്ണിലൂടെ അവിടെ വരികയും പോവുകയും ചെയ്യുന്ന ഭക്തജനങ്ങളുടെ ഓരോരോ ചലനവും നോക്കിക്കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി.തീര്‍ച്ചയായും അത് ഞാന്‍ കാണുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമായൊരു കാഴ്ചയായിരിക്കും.
ഭഗവതിക്കോലം ഇറങ്ങി മുടിവെക്കുന്നതിനു തൊട്ടുമുമ്പ് പൂതം ഇറങ്ങി.ഹാസ്യാത്മകമായി കണ്ണും മൂക്കുമൊക്കെ വരച്ചുവെച്ച മുഖപ്പാള കെട്ടി,ചെമ്പട്ടുടുത്ത്,ചെറിയ മുടി വെച്ച ചിരിപ്പിക്കുന്ന രൂപമായിരുന്നു പൂതത്തിന്റേത്. കയ്യിലൊരു പച്ചിലക്കമ്പുമായി ഇടക്കിടെ പതിഞ്ഞ ശബ്ദത്തില്‍ കൂവിക്കൊണ്ട് ഭക്തജനങ്ങള്‍ക്കരികിലേക്ക് ഓടിവന്നുകൊണ്ടിരുന്നു പൂതം.സ്ഥാനികരിലൊരാള്‍ ബലിത്തറയില്‍ വിളക്കു കത്തിക്കാന്‍ ശ്രമിക്കെ പൂതം തന്റെ കയ്യിലെ കമ്പുവീശി രണ്ടു മൂന്നു വട്ടം തിരി കെടുത്തി.ദ്വേഷ്യം പ്രകടിപ്പിച്ച സ്ഥാനികന്റെ കുമ്പയില്‍ തലോടി പൂതം അയാളെ അനുനയിപ്പിക്കാനും ചിരിപ്പിക്കാനും ശ്രമിച്ചു.പിന്നെ തെയ്യപ്പറമ്പിലെ കുട്ടികളെ അങ്ങുമിങ്ങും ഓടിച്ചു.ഇടക്കിടെ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ചെന്ന് അവരുടെ വകയായുള്ള പൂക്കള്‍ കൊണ്ടുള്ള ഏറ് ഏറ്റുവാങ്ങാന്‍ സന്തോഷപൂര്‍വം തലകുനിച്ച്നിന്നു.
ഒരു വശത്ത് രൌദ്രരൂപിണിയായ ഭഗവതി.നേരെ എതിര്‍വശത്ത് ആരെയും ചിരിപ്പിക്കുന്ന പൂതം.വിരുദ്ധകോടികളിലുള്ള ഈ ദൈവങ്ങള്‍ ഒരേ ക്ഷേത്രമുറ്റത്ത് വലിയ സമയവ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെടുന്നത് ലോകജീവിതത്തെ കുറിച്ച്,അല്ലെങ്കില്‍ ഈ മഹാപ്രപഞ്ചത്തെ കുറിച്ചു തന്നെ എന്താണ് നമ്മെ ബോധ്യപ്പെടുത്തുന്നത്?വിരുദ്ധഭാവങ്ങള്‍,വികാരങ്ങള്‍,സമീപനങ്ങള്‍ നിലനിന്നുപോരേണ്ടത് വ്യക്തിമനസ്സിന്റെയും സമൂഹമനസ്സിന്റെയും സന്തുലിതത്വത്തിന് അത്യാവശ്യമാണെന്നോ? എല്ലാ മുതിര്‍ന്ന മനുഷ്യരും തങ്ങളുടെ ഉള്ളിലെ കുട്ടിക്ക് സന്തോഷം പകരാനുള്ള എന്തെങ്കിലുമൊന്ന് ഏത് ജീവിതരംഗത്തുനിന്നും ആഗ്രഹിക്കുന്നുണ്ടെന്നോ?ജീവിതമെന്ന പ്രതിഭാസം തന്നെ ഒരു വശത്തുനിന്നുള്ള കാഴ്ചയില്‍ അങ്ങേയറ്റം ഗൌരവാവഹവും ഗംഭീരവും മറുവശത്തുനിന്നുള്ള നോട്ടത്തില്‍ മുഴുത്ത ഫലിതവും അസംബന്ധവുമാണെന്നോ?

4 comments:

  1. 'അനന്തമായ അശരണതാബോധം,വേവലാതി,റെയിലിനിടയില്‍ കൂടുകൂട്ടുന്നതുപോലുള്ള വിഡ്ഡിത്തം കലര്‍ന്ന സാഹസികത,ആകാശം താങ്ങിനിര്‍ത്തുന്നതു പോലെ എടുത്താല്‍ പൊങ്ങാത്ത പണി ചെയ്യാനുള്ള വ്യഗ്രത എല്ലാം എനിക്ക് നല്ല പോലെ ചേരും.അതുകൊണ്ടൊക്കെയാവാം ഈ പക്ഷിയുടെ പേര് തന്നെ ബ്ലോഗിന് നല്‍കാന്‍ തോന്നിയത്.'
    ബ്ലോഗില്‍ വന്നിട്ടുള്ള ഏറ്റവും മനോഹരമായ പേരാണ് ഇറ്റിറ്റിപ്പുള്ള്.

    ReplyDelete
  2. സ്വന്തം നാട്ടിലെ കൊച്ചു വലിയ കാര്യങ്ങൾ വായിക്കാൻ കഴിയുന്നു. നന്നായിട്ടുണ്ട്.

    ReplyDelete
  3. Mashe, blog ippolanu adyamayi nokkiyathu... athu AAP yumayi bandhappettanu. Athu enthayalum mattoru karyam.. Ittittippullu thanneyalle Titihoya...(perile sabda samyam nokkuka) nettil dharalam vivaram undu... Alan Patonte 'cry the beloved countryil' titihoya dharalam kadannuvarunnundu... athinte vivaravum nettilundu... ee bookkinte copyadi aanu kadaltheerathu ennu m krishnannair orikkal ezhuthiyathu vayichurnnu...

    ReplyDelete