Pages

Thursday, January 12, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

42
വിഷയദാരിദ്ര്യം  ഇന്നേ വരെ എന്നെ ബാധിക്കാത്ത പ്രശ്നമാണ്.പത്ത് നോവലെങ്കിലും എഴുതാനുള്ള കഥാപാത്രങ്ങളും കഥാവസ്തുവും എന്റെ കയ്യിലുണ്ട്.അവയില്‍ ഒന്നെങ്കിലും എഴുതാനാവണം എന്ന കഠിനമായ ആഗ്രഹവുമുണ്ട്.
  ഏറ്റവും പറ്റിയത് എന്ന് ഉറപ്പാവുന്ന ഒരു രൂപത്തില്‍ എത്തിച്ചേരലാണ് ഏതെഴുത്തിലെയും ഏറ്റവും വലിയ വിഷമപ്രശ്നം.കവിതയില്‍ പക്ഷേ ഈയൊരു വിഷമം എനിക്കനുഭവപ്പെടാറില്ല.കവിത അതിന്റെ ഉള്ളടക്കത്തിനിണങ്ങുന്ന രൂപം സ്വയം സ്വീകരിച്ച് പെട്ടെന്ന് ഉരുവായിത്തീരുകയാണ് പതിവ്.ചെറുകഥയുടെ കാര്യം അല്പം വ്യത്യസ്തമാണെങ്കിലും അതിനുമുണ്ട് ഒരുതരം സ്വയംഭൂസ്വഭാവം.നോവലിലെത്തുമ്പോഴാണ് ആകപ്പാടെയുള്ള കുഴമറിച്ചില്‍.എല്ലാം തീരുമാനിച്ചുറച്ചല്ല ഞാനൊരു നോവലിന്റെ പണി തുടങ്ങുന്നത്.കഥയുടെ ഏണും കോണും ഏതാണ്ടൊക്കെ ഉറപ്പായാല്‍ പേപ്പറും പേനയുമെടുത്ത് എഴുത്ത് തുടങ്ങും.പക്ഷേ,പറയാനുദ്ദേശിക്കുന്ന കഥയ്ക്കും കാര്യത്തിനും അങ്ങേയറ്റം ഇണങ്ങുന്നതെന്ന് സ്വയം ബോധ്യം വരുന്ന ഒരു രൂപത്തിലെത്തും വരെ എങ്ങനെയൊക്കെ പണിപ്പെട്ടാലും എഴുത്ത് ഇത്തിരി ദൂരം മുന്നോട്ടുപോയി കുഴഞ്ഞ് വീഴും.പല വീഴ്ചകള്‍ക്കു ശേഷം രൂപത്തിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പ് കൈവന്നാല്‍ പിന്നെ വേണ്ടത് ക്ഷമയും ഏകാഗ്രതയുമാണ്.ഒരു പാട് കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവധാനതയോടെ പിന്തുടരണം.അവിചാരിതമായി വന്നുചേരുന്ന കഥാപാത്രങ്ങള്‍ക്ക് പറ്റിയ ഇടവും പണിയും കണ്ടെത്തണം.മാസങ്ങളോളം ഒരേ അളവിലുള്ള ശ്രദ്ധയും സൂക്ഷ്മതയും നിലനിര്‍ത്തിക്കൊണ്‍ണ്ട് പണി ചെയ്യണം.എന്റെ പ്രകൃതം വാസ്തവത്തില്‍ ഇതിനൊന്നും തീരെ പറ്റിയതല്ല.
  രണ്ട് സംഗതികളാണ് എഴുത്തുവിഷയത്തില്‍ എന്നെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.ഒന്നാമത്തെ കാര്യം എഴുതാനുള്ള മടി തന്നെ.എന്തിനെഴുതുന്നു? എന്നചോദ്യം കടുത്ത നൈഷ്ഫല്യബോധം ജനിപ്പിക്കുന്ന ഊന്നലോടെ സ്വയം ചോദിക്കുന്നതു കൊണ്ടുണ്ടാവുന്ന മടിയല്ല അത്.അസ്തിത്വക്ഷീണം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള സവിശേഷമായ ഒരവസ്ഥയുടെ പിടിയിലാണ് മിക്കപ്പോഴും ഞാന്‍.അപ്പോള്‍പ്പിന്നെ മടുപ്പൊഴിച്ചുള്ള എല്ലാം മടുക്കും.എഴുത്തിന്റെ അനിവാര്യഘടകമായ മാനസസഞ്ചാരങ്ങളും മടുക്കും.രണ്ടാമത്തെ സംഗതി മനസ്സ് പല ആശയങ്ങള്‍ക്കും രൂപങ്ങള്‍ക്കും പിന്നാലെ പാഞ്ഞുകൊണ്ടേയിരിക്കും എന്നതാണ്.ഒരു നോവലിന്റെ ഒന്നോ രണ്ടോ അധ്യായങ്ങള്‍ പിന്നിടുമ്പോഴായിരിക്കും ഉടന്‍ ഒരു കഥയെഴുതിയേ പറ്റൂ എന്നോ മലയാളിയുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന ഏതെങ്കിലുമൊരു സാംസ്കാരിക പ്രശ്നത്തോടുള്ള എന്റെ പ്രതികരണം ലോകത്തെ ഉടനടി അറിയിക്കണമെന്നോ,ഏറ്റവുമൊടുവില്‍ വായിച്ച പുസ്തകത്തെ കുറിച്ച് എന്തെങ്കിലും എഴുതിയേ തീരൂ എന്നൊ ഒക്കെ തോന്നിപ്പോവുക.ആ പണി പൂര്‍ത്തിയാക്കി തിരിയെ എത്തുമ്പോഴേക്കും നോവല്‍പ്പണി തുടങ്ങിവെച്ച ഊര്‍ജത്തിന്റെ കനലുകളെ ചാരം മൂടിത്തുടങ്ങിയിരിക്കും.എങ്കിലും ഞാന്‍ എന്നോടു തന്നെ പൊരുതി ഒരു വിധത്തിലൊക്കെ സ്വയം രക്ഷിച്ചെടുക്കുന്നുണ്ട്.അതുകൊണ്ടാണ് തീരെ ചെറുതല്ലാത്ത നാല് നോവലെങ്കിലും എഴുതാന്‍ കഴിഞ്ഞത്.നോവലെഴുതാനുള്ള എന്റെ ആഗ്രഹവുമായി തട്ടിച്ചുനോക്കിയാല്‍ എഴുതിയതിന്റെ അളവ് പക്ഷേ എത്രയോ ചെറുതാണ്.
ഒരു നോവലിന്റെ നാലോ അഞ്ചോ അധ്യായങ്ങള്‍ എഴുതിക്കഴിഞ്ഞതിനു ശേഷം അതിനെ ഉപേക്ഷിച്ചാലുണ്ടാവുന്ന ഇച്ഛാഭംഗവും കുറ്റബോധവും ഭയങ്കരമാണ്.ലോകത്തോട് എന്തോ വലിയ ഒരനീതി ചെയ്തതുപോലൊരു തോന്നലിന്റെ പൊരിവെയിലിലായിരിക്കും പിന്നെ കുറേ നാളത്തേക്ക് മനസ്സിന്റെ നില്പും നടപ്പും.ഇച്ഛാശക്തിയില്ലാത്തതു കൊണ്ടാണ്,ഉത്തരവാദിത്വബോധമില്ലാത്തതു കൊണ്ടാണ്,ചുറ്റുപാടുകളെ കുറിച്ച് കൃത്യമായൊരു ധാരണ സ്വരൂപിക്കാനായി അധ്വാനിക്കാത്തതുകൊണ്ടാണ് എന്നൊക്കെ ചാഞ്ഞും ചെരിഞ്ഞും അവനവനു നേര്‍ക്കുള്ള അമ്പെയ്ത്തുകൊണ്ട് വശംകെട്ടുപോവും.
“ഈശ്വരാനുഗ്രഹം ലഭിക്കാത്തതാണ് നിങ്ങളുടെ പ്രശ്നം.അല്ലെങ്കില്‍ നിങ്ങള്‍ വലിയ തോതിലുള്ള പൊതുസമ്മതിയും ആദരവും നേടേണ്ടതായിരുന്നു.’’സുഹൃത്തായ ജ്യോത്സ്യന്‍ ഒരു ദിവസം സങ്കടപ്പെട്ടു.ദൈവാനുഗ്രഹത്തിനുള്ള വഴി വളരെ കൃത്യമായി അദ്ദേഹം ഉപദേശിച്ചുതരികയും അതിലേക്ക് വേണ്ടിവരുന്ന ചെലവ് താന്‍ വഹിച്ചുകൊള്ളാമെന്ന് പറയുകയും ചെയ്തു.ദൈവത്തില്‍ വിശ്വസിക്കുന്നവരോട് അല്പം പോലും ബഹുമാനക്കുറവില്ല എനിക്ക്.ഒരു വിശ്വാസിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഇടക്കെങ്കിലും ആലോചിച്ചുപോവാറുമുണ്ട്.പക്ഷേ,അത് സാധ്യമാവില്ല. ഈയടുത്ത ദിവസം തന്റെ ഇടവകയിലെ കഠിനമായ കുറ്റവാസനയുള്ള ഒരു മനുഷ്യന്റെ കഥ എന്നോട് വിസ്തരിച്ച ക്രിസ്തീയപുരോഹിതന്‍ തന്റെ സംസാരം ഇങ്ങനെയാണ് അവസാനിപ്പിച്ചത്: അയാളെ കുറ്റം പറഞ്ഞിട്ടും ഫലമില്ല.ദൈവം ആ മനുഷ്യനെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.ആ അച്ചന്റെ പ്രയോഗം കടമെടുത്താല്‍ ദൈവം എന്നെ ഒരവിശ്വാസിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നു പറയാം.എങ്കിലും ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ കാര്യത്തിലുള്ള മനസ്സുറപ്പ് എനിക്ക് എന്റെ എഴുത്തിന്റെ കാര്യത്തില്‍ ലഭിച്ചിരുന്നെങ്കില്‍ എന്നോ രക്ഷപ്പെട്ടുപോയേനെ എന്ന് പല കുറി ഞാന്‍ ആലോചിച്ചു പോയിട്ടുണ്ടെന്നതാണ് സത്യം.രക്ഷ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് പണമോ പ്രശസ്തിയോ ജനകോടികളുടെ അംഗീകാരമോ അല്ല.തുടര്‍ച്ചയായും നന്നായും എഴുതാനാവുക.അതിലപ്പുറം ഒരു രക്ഷയും ഞാന്‍ ആഗ്രഹിക്കുന്നില്ല.
43
13-12-2011
തൊടുപുഴയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ മലങ്കര ഡാമിലെ വെള്ളക്കെട്ടിലേക്ക് കയറി നില്‍ക്കുന്ന നീണ്ട മണല്‍ത്തിട്ട്.എന്റെ പിഗ് മാന്‍ എന്ന ചെറുകഥയെ ആധാരമാക്കി നിര്‍മിക്കുന്ന ചലച്ചിത്രത്തിലെ ഒരു സീനിന്റെ  ഷൂട്ടിംഗ് അവിടെ വെച്ചായിരുന്നു.തങ്ങളുടെ കയ്യിലുള്ള സ്ഥലം വാങ്ങാന്‍ എത്തിയിരിക്കുന്ന ബഹുരാഷ്ട്ക്കമ്പനിയുടെ പ്രതിനിധികളുമായി ഒരു ഇന്ത്യന്‍ കമ്പനിയുടെ മേധാവികള്‍ നടത്തുന്ന ഹ്രസ്വമായ കൂടിക്കാഴ്ച്ചയുടെ സീനായിരുന്നു അത്.ബഹുരാഷ്ട്ര ക്കമ്പനിയുടെ പ്രതിനിധികളായി അഭിനയിക്കുന്നതിനു വേണ്ടി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന്റെ സഹായികള്‍ എറണാകുളത്തു നിന്ന് ഒരു സായിപ്പിനെയും മദാമ്മയേയും സംഘടിപ്പിച്ച് കൊണ്ടുവന്നു.സായിപ്പ് നെതര്‍ലാന്റ്സുകാരനാണ്.മദാമ്മ ഫിന്‍ലന്റുകാരിയും.സൊയിലി താലിയ എന്ന പ്രശസ്തയായ ചിത്രകാരിയാണ് മദാമ്മ എന്നും ഇറ്റലിയിലെ സിറാക്കുസ എന്ന പ്രാചീന നഗരത്തിന്റെ കഥകളാണ് അവരുടെ ചിത്രങ്ങളുടെ വിഷയമെന്നും കറുപ്പാണ് അവരുടെ ഇഷ്ടനിറമെന്നുമൊക്കെ കൂടെ വന്ന മലയാളിയായ ചിത്രകാരന്‍ പറഞ്ഞുതന്നു.ഷൂട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ ഇദ്ദേഹമാണ് സിനിമയുടെ തിരക്കഥാകൃത്ത് എന്നു പറഞ്ഞ് എന്നെ മദാമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.ഫിന്‍ലാന്റില്‍ എവിടെയാണ് സ്ഥലം എന്ന് വര്‍ത്തമാനത്തിനിടയില്‍ തനി മലയാളിരീതിയില്‍ പ്രത്യേകിച്ച് ഒരു ഉദ്ദേശവുമില്ലാതെ ഞാന്‍ ചോദിച്ചു. ഹെല്‍സിങ്കിയിലാണ് അവര്‍ പറഞ്ഞു.സിനിമയിലെ നായകന്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയാണെന്നും അയാളുടെ പ്രൊഫസര്‍ ഡോക്ടറേറ്റെടുത്തിരിക്കുന്നത് ഹെല്‍സിങ്കിയില്‍ നിന്നാണെന്നും ഞാന്‍ പറഞ്ഞു.കൌതുകകരമായ ആ വിവരം മദാമ്മയെയും രസിപ്പിച്ചു.ഓ,അങ്ങനെയോ എന്ന് ആശ്ചര്യപ്പെട്ട ശേഷം ആനന്ദവും ദാര്‍ശനികമായ ഒരു തരം നിര്‍വികാരതയും കൂടിക്കലര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു: “ശരിയാണ്.ചിലപ്പോഴൊക്കെ ഈ ലോകം എത്രയോചെറുതാണ്.’’

No comments:

Post a Comment