Pages

Monday, February 20, 2012

ഗ്രൂപ്പുകളും ക്ളിക്കുകളും

 “ആരും ആരെയും സ്നേഹിക്കുന്നില്ല.മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ അയാളില്‍ കാണാനാവുന്ന തന്നെത്തനെയാണ് ഏതൊരാളും സ്നേഹിക്കുന്നത്.” ഫെര്‍നാണ്‍ഡോ പെസ്സോവായുടെ ഈ വാക്കുകളിലെ ആശയം തികച്ചും ലളിതമാണ്.വലിയൊരളവോളം അത് സത്യവുമാണ്.നിങ്ങളുടേതായ ചില അംശങ്ങള്‍ മറ്റൊരാളില്‍ കണ്ടെത്താനാവുമെങ്കിലേ നിങ്ങള്‍ക്ക് അയാളെ യഥാര്‍ത്ഥമായി സ്നേഹിക്കാനാവൂ.നിങ്ങളുടെ കാമനകള്‍,ആശയങ്ങള്‍ ,ആര്‍ത്തികള്‍,ദൌര്‍ബല്യങ്ങള്‍ ഇവയുടെ അളവ് മറ്റൊരാളില്‍ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുന്നതിനനുസരിച്ചിരിക്കും അയാളോടുള്ള നിങ്ങളുടെ അടുപ്പത്തിന്റെ അളവും ദാര്‍ഢ്യവും.ഭാര്യാഭര്‍തൃബന്ധത്തിനപ്പുറത്ത് സ്ത്രീപുരുഷന്മാര്‍ തമ്മില്‍ പരസ്പരം അടുത്തറിയാനുള്ള സാഹചര്യങ്ങള്‍ നന്നേ കുറഞ്ഞ കേരളത്തില്‍ ഇത്തരത്തിലുള്ള തിരിച്ചറിവ് എതിര്‍ലിംഗത്തിലേക്ക് ചെല്ലാനുള്ള സാധ്യത എത്രയോ പരിമിതമാണ്.ഏറ്റവും പുതിയ തലമുറയില്‍ പഴയ തലമുറയെ അപേക്ഷിച്ച് സ്ഥിതി കുറച്ചൊന്നു മെച്ചപ്പെട്ടിട്ടുണ്ടെന്നു മാത്രം.
സാഹിത്യത്തിലെ ഗ്രൂപ്പുകളെയും ക്ളിക്കുകളെയും പറ്റി പലരും പലപ്പോഴായി പറഞ്ഞുകേള്‍ക്കാറുണ്ട്.അന്യോന്യം സഹായിക്കാം എന്ന ഒരേയൊരു ധാരണയെ അടിസ്ഥാനമാക്കി രണ്ട് സാഹിത്യകാര•ാര്‍ക്കിടയില്‍ സൌഹൃദം രൂപം കൊള്ളുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. തനിക്ക് ചവിട്ടുപടിയാക്കാന്‍ പറ്റുന്ന മറ്റൊരാളെ കണ്ടെത്തല്‍ എന്ന് സൌഹൃദത്തിന് അര്‍ത്ഥം കല്പിക്കുന്ന രണ്ട് വ്യക്തികള്‍ മറ്റേതു മേഖലയിലുമെന്ന പോലെ ഈ രംഗത്തും സഹകരിച്ച് പ്രവര്‍ത്തിച്ചേക്കാം.അതിനപ്പുറത്ത് സാഹിത്യത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കും ക്ളിക്കുകള്‍ക്കുമൊക്കെ വളരെ വ്യത്യസ്തമായ അര്‍ത്ഥങ്ങളാണുള്ളത്.എഴുത്തിനെ കുറിച്ചും ലോകത്തെ കുറിച്ചുമെല്ലാം ഒരുപാട് ധാരണകള്‍ പരസ്പരം പങ്കുവെക്കാനാവുന്നവര്‍ക്കുമാത്രമേ എഴുത്തുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ഉള്ളൂതുറന്ന് ആശയവിനിമയം നടത്താനാവൂ.അവരുടെ സൌഹൃദം സമാനമനസ്കരായ മറ്റാളുകളിലേക്ക് സ്വാഭാവികമായി വളരുകയും ചെയ്യും.അവര്‍ ചിലപ്പോള്‍ കൂട്ടായ അധ്വാനം ആവശ്യമായി വരുന്ന പ്രവൃത്തികളിലേക്ക് ഒന്നിച്ചു നീങ്ങിയെന്നുവരും.അത് തങ്ങളുടേതായ ഒരു ഇടം ഈ ലോകത്ത് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി മാത്രമാണ്.ഇതല്ലാതെ സാഹിത്യത്തിലെ ഒരു കൂട്ടായ്മയും കേവലം ലാഭചിന്തയെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കില്ല.
കാലം മാറുമ്പോള്‍ ഒരു കൂട്ടായ്മക്കകത്തെ വ്യക്തികള്‍ തന്നെ വ്യത്യസ്തമായ ജീവിതധാരണകള്‍ സ്വരൂപിക്കാം.അവരുടെ മനോഘടനയിലും അഭിരുചികളിലും കലാസങ്കല്പങ്ങളിലും മാറ്റം വരാം. ഇതൊക്കെ സ്വാഭാവികമാണ്.അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ചെറിയ ഒരു പരിധിക്കപ്പുറം അപരനില്‍ തങ്ങളെ കണ്ടെത്താനാവാതെ വരികയും അവര്‍ കൂട്ടം പിരിഞ്ഞുപോവുകയും ചെയ്യാം.ഒരു ഗ്രൂപ്പ് രൂപം കൊള്ളുന്ന അത്രയും സ്വാഭാവികമാണ് അതിന്റെ കൊഴിഞ്ഞുപോക്കും എന്നര്‍ത്ഥം.
സാഹിത്യത്തിന്റെ രാഷ്ട്രീയാടിത്തറയെ കുറിച്ചും അത് നിലനിര്‍ത്തേണ്ടുന്ന രാഷ്ട്രീയബന്ധങ്ങളെ കുറിച്ചും കൃത്യമായൊരു നിലപാട് കൈക്കൊണ്ട്  പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കാര്യത്തില്‍ വ്യക്തിഗതസൌഹൃദങ്ങള്‍ അപ്രസക്തമാണ്.അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ പിന്നീട് രൂപം കൊള്ളുന്ന ഗ്രൂപ്പുകള്‍ക്ക് പ്രേരണയായിത്തീരുന്നതും വ്യക്തികള്‍ തമ്മിലുള്ള സൌഹൃദമല്ല.അവിടെ രാഷ്ട്രീയനിലപാടുകള്‍ തന്നെയാണ് പ്രധാനം.കേരളത്തിന്റെ ഒരു പ്രത്യേകത ഇവിടെ സാഹിത്യത്തിന്റെയും കലയുടെയും മേഖലയില്‍ രൂപം കൊള്ളുന്ന എല്ലാ ഗ്രൂപ്പുകളുടെയും പിന്നില്‍ രാഷ്ട്രീയം ഒരു നിര്‍ണായകശക്തിയായിത്തീരുന്നു എന്നതാണ്.ഏത് ഗ്രൂപ്പും ഒരു രാഷ്ട്രീയ ഗ്രൂപ്പാണെന്ന് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാവും.ഈ രാഷ്ട്രീയത്തിന് കക്ഷിരാഷ്ട്രീയത്തില്‍ കാണുന്നതിലധികം ഉള്‍പ്പിരിവുകളുണ്ടെന്ന് മാത്രം.ഏത് സാഹചര്യത്തിലും കമൂണിസ്റ് പാര്‍ട്ടിയിലെ നേതൃപക്ഷത്തെ പിന്തുണച്ചു മാത്രം പ്രവര്‍ത്തിക്കുന്നവര്‍,കാലാകാലമായി ഏതാണ്ടൊരു ജാതിവിഭാഗത്തെ പോലെ കമ്യൂണിസ്റ് വിരോധികളായി നിലകൊള്ളുന്നവര്‍,കമ്യൂണിസ്റ് വിരോധം ഉപേക്ഷിക്കാതെ തന്നെ സ്ഥാനമാനങ്ങളും മറ്റു സൌകര്യങ്ങളും ലാക്കാക്കി കമ്യൂണിസ്റ് പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തോട് കൂറ് പ്രഖ്യാപിച്ച് കാര്യസാധ്യം നേടുന്നവര്‍,വ്യവസ്ഥാപിത രാഷ്ട്രീയത്തിനെതിരെ ഉയരുന്ന എല്ലാ വിമതശബ്ദങ്ങളെയും എന്തിനെന്നറിയാതെയെങ്കിലും ഏത് വിധത്തിലും എതിര്‍ത്തു തോല്‍പിക്കുമെന്ന് തീരുമാനിച്ചവര്‍,ഏത് കക്ഷി അധികാരത്തിലെത്തിയാലും അവരെയെല്ലാം ഒന്നുപോലെ പ്രീതിപ്പെടുത്താന്‍ പാകത്തില്‍ സ്വന്തം രാഷ്ട്രീയത്തെ എന്നും അയവുള്ളതാക്കി നിലനിര്‍ത്താന്‍ ശേഷിയുള്ള അതിസമര്‍ത്ഥര്‍ ഇങ്ങനെ ഇവിടെ നിലവിലുള്ള ഓരോരോ ഗ്രൂപ്പിലും ഓരോരോ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവര്‍ തന്നെയാണ് ഐക്യപ്പെട്ടിരിക്കുന്നത്.ഈ ഗ്രൂപ്പുകള്‍ക്കെല്ലാം പൊതുവായുള്ള ഒരു പ്രത്യേകത അവരുടെ മുഖ്യപരിഗണന അധികാരരാഷ്ട്രീയത്തിന്റെ ചെറുതും വലുതുമായ കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് എന്നതാണ്.ഇതിനു പുറത്ത് മനുഷ്യന്റെ ബഹുമുഖമായ സര്‍ഗാത്മകതയെ കുറിച്ചുള്ള വിശാലവും സദാ ചലനാത്മകവുമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇന്ന് കേരളത്തിലുണ്ട്.അവരുടേതായ വിപുലമായ ഒരു കൂട്ടായ്മ രൂപപ്പെടുന്നതിന് മുന്നില്‍ പക്ഷേ കടമ്പകള്‍ പലതുമുണ്ട്.സ്വതന്ത്രവും സജീവവുമായ  ആശയവിനിമയങ്ങളെ അസാധ്യമാക്കുന്ന പൊതുബൌദ്ധികാന്തരീക്ഷം മുതല്‍ തങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ട കാര്യങ്ങളെ പറ്റിയുള്ള അവ്യക്തത വരെയുള്ള ആ കടമ്പകളത്രയും പെട്ടെന്ന് ഇല്ലാതായിത്തീരും എന്നു കരുതാനാവില്ല.എന്നു കരുതി അത്രയും കാലം വരെ എല്ലാ സര്‍ഗാത്മക വ്യവഹാരങ്ങളില്‍ നിന്നും പി•ാറി മൌനികളായിരിക്കാനും അവര്‍ക്കു കഴിയില്ല.അത്തരത്തിലുള്ള വ്യക്തികളുടെ അനേകം ചെറിയ കൂട്ടായ്മകള്‍ കേരളത്തിനകത്ത് ഇതിനകം രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്തുള്ള മലയാളിസമൂഹങ്ങളില്‍ ചിലതിലും ഇമ്മട്ടിലുള്ള സ്പന്ദനങ്ങള്‍ സംഭവിക്കുന്നുണ്ട്.ശ്രദ്ധേയമായ സമാന്തരമാസികകള്‍ എന്ന് ഇതിനകം വായനാസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ഈ കുട്ടായ്മകള്‍ക്ക് ശബ്ദം നല്‍കുകയാണ് ചെയ്യുന്നത്.അവ മുഖ്യധാരാമാധ്യമങ്ങളോട് മത്സരിക്കുന്നത് ഉള്ളടക്കത്തിന്റെ സ്ഫോടനാത്മകതയുടെ പേരിലല്ല.ഏത് സ്ഫോടനാത്മകമായ ആശയത്തിനും ഇടം നല്‍കാനാവും വിധത്തില്‍ മുഖ്യധാരാമാധ്യമങ്ങളുടെ ഉള്ളടക്കസങ്കല്പത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയ എഴുത്തുരീതികളെയും എഴുത്തുകാരെയും അവതരിപ്പിക്കുന്നതില്‍ മടിച്ചുനില്‍ക്കുന്ന ശീലവും അവ ഉപേക്ഷിച്ചു കഴിഞ്ഞു.ആശയരംഗത്തും വാര്‍ത്തകളുടെ ലോകത്തിലും സംഭവിക്കുന്ന സ്വാതന്ത്യ്രപ്രഖ്യാപനങ്ങളെ തടഞ്ഞുനിര്‍ത്താനാവാത്ത വിധത്തിലുള്ള കുതിപ്പുകളാണ് വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍  കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തിനിടയില്‍ സംഭവിച്ചത്.നവലിബറലിസത്തിന്റെ രാഷ്ട്രീയത്തിന് ഈ സ്വാതന്ത്യത്തെ അനുവദിച്ചുകൊടുത്തുകൊണ്ടല്ലാതെ മുന്നേറാനാവുകയുമില്ല.മറ്റൊരു കാര്യം ആശയങ്ങളുടെ വൈപുല്യവും വൈചിത്യ്രവും പരമാവധി അനുവദിച്ചുകൊടുക്കുന്നതിലൂടെ തന്നെ അവകാശസമത്വത്തെയും സമ്പത്തിന്റെ സമമമായ വിതരണത്തെയും സംബന്ധിക്കുന്ന ആശയങ്ങളെ നിര്‍വീര്യമാക്കാമെന്ന അധീശശക്തികളുടെ ഉറച്ച ആത്മവിശ്വാസമാണ്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ചെറിയ സമാന്തര പ്രസിദ്ധീകരണങ്ങള്‍ക്ക് സ്വന്തമായി എന്തു ചെയ്യാനാവും?കെട്ടിലും മട്ടിലും ഉള്ളടക്കത്തിന്റെ അവതരണത്തിലും സെന്‍ഷേസനലിസത്തിനു വഴങ്ങാതിരിക്കുക,പല കേന്ദ്രങ്ങളില്‍ നിന്നായി ഉല്പാദിപ്പിക്കപ്പെടുന്ന,ഉദ്ദേശങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം സംശയാസ്പദമായ,വാചാലമായി പ്രചരിപ്പിക്കപ്പെടുകയും വളരെ വേഗം അസ്തമിച്ചുപോവുകയും ചെയ്യുന്ന ആശയങ്ങളെ ആഘോഷിക്കുന്നതില്‍ നിന്നകന്നുനിന്ന് ആഴമുള്ള വിചാരങ്ങള്‍ക്കും അനുഭൂതികള്‍ക്കും ഇടം നല്‍കുക, ആശയങ്ങളെയും കലാസൃഷ്ടികളെയും യാന്ത്രികമായ ഉപയോഗിതാവാദത്തിന്റെ പിടിയിലകപ്പെടുത്താതിരിക്കുക,വ്യാപാരയുക്തികളെ നിരാകരിക്കുന്ന ഭാവുകത്വത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ പാകത്തില്‍ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പിലും അവതരണത്തിലും വൃത്തിയും വെടിപ്പും ശുദ്ധിയും ലാളിത്യവും സൂക്ഷിക്കുക. - ഇത്രയുമാണ് അവയ്ക്ക് ചെയ്യാനാവുക.മലയാളത്തിലെ സമാന്തരമാസികകള്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ തന്നെയാണ് സ്വയം നിര്‍വചിച്ചുകൊണ്ടിരിക്കുന്നത്.അവ ഏറ്റെടുത്തിരിക്കുന്ന ദൌത്യം നിസ്സാരമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നതേയില്ല.
(മാതൃകാന്വേഷി മാസിക,ഫെബ്രവരി 2012 )

No comments:

Post a Comment