Pages

Saturday, June 23, 2012

സച്ചിദാനന്ദന്റെ കവിതാബലി

നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ അതിയായ ഔത്സുക്യത്തോടെ പിന്തുടരുന്ന കവിയാണ് സച്ചിദാനന്ദന്‍.അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കവിതകളും പരിഭാഷകളും ലേഖനങ്ങളും അഭിമുഖങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.മലയാളകവിതയ്ക്ക് ധൈഷണികവും വൈകാരികവുമായ സമകാലികത നല്‍കുന്നതില്‍ ഇക്കാലമത്രയും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നു തന്നെ ഇപ്പോഴും ഞാന്‍ കരുതുന്നു.പക്ഷേ 2012 ജൂണ്‍ 10 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദന്‍ എഴുതിയ ബലി എന്ന കവിത എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.ഇത്രയും അനാത്മാര്‍ത്ഥമായും ഉപരിപ്ളവമായും വഞ്ചകമായും കവിതയോട് പെരുമാറിയ ഒരാള്‍ ഇനിയെഴുതുന്ന  കവിതകള്‍ മറ്റൊരു മനസ്സോടെയേ എനിക്ക് വായിക്കാനാവൂ.ആ ഒരു തിരിച്ചറിവ് സത്യത്തില്‍ എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു.
ടി.പി.ചന്ദ്രശേഖരന്‍ വധം ഒരു കവിയുടെ മനസ്സിനെ എങ്ങനെ സ്പര്‍ശിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല.കക്ഷി രാഷ്ട്രീയഭേദമന്യേ കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ അഗാധമായി വേദനിപ്പിച്ച ഒരു സംഭവം തന്റേതായ കാരണങ്ങളാല്‍,അ ല്ലെങ്കില്‍ മനോഘടനയുടെ പ്രത്യേകതകളാല്‍ ഒരു കവിയെ തീരെ സ്പര്‍ശിച്ചില്ലെന്ന് വരാം.അത് സംഭാവ്യമാണ്.അങ്ങനെയൊരാളുടെ മൌനത്തിനോ ,പരപ്രേരണയില്‍ നിന്ന് പിറവിയെടുക്കുന്ന എങ്ങും തൊടാത്ത വികാരപ്രകടനത്തിനോ ആരും ഒരു പ്രാധാന്യവും കല്പിക്കില്ല.പക്ഷേ, സാമൂഹ്യരാഷ്ടീയ ചലനങ്ങളോടെല്ലാം അപ്പപ്പോള്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രതികരിച്ചു പോരുന്ന ഒരു കവി ഈ സംഭവം വെളിപ്പെടുത്തുന്ന ക്ഷുദ്രവും ഭീകരവുമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം  സമര്‍ത്ഥമായി മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് കണ്‍ണ്ടില്ലെന്ന് നടിക്കാനാവില്ല.ഈ നരഹത്യയെ അതിന്റെ തല്‍ക്കാലപരിസരങ്ങളില്‍ അസംഗതമായ വിചാരങ്ങളോടും  വിമര്‍ശനങ്ങളോടും നിരീക്ഷണങ്ങളോടുമൊക്കെയായാണ് സച്ചിദാനന്ദന്‍ ചേര്‍ത്തു വെക്കുന്നത്.അങ്ങനെ അതിന്റെ ആഘാതത്തെ  പരിഹാസത്തിന്റെയും പരപുച്ഛത്തിന്റെയും ചതുപ്പുകളിലേക്കൊഴുക്കിക്കളഞ്ഞ ശേഷം നാടകീയതയും വൈകാരികതയും അവകാശപ്പെടാവുന്ന അന്ത്യത്തിലേക്ക് 'ബലി'യെ അദ്ദേഹം തന്ത്രപൂര്‍വം കൊണ്‍ണ്ടുചെന്നെത്തിക്കുന്നു.ആ കൈമിടുക്കില്‍ ഭംഗിയുണ്‍െണ്ടങ്കിലും അത് സത്യവും സംശുദ്ധിയുമുള്ള ഏര്‍പ്പാടല്ല.സകലരെയും വിഡ്ഡികളാക്കുന്ന സമര്‍ത്ഥമായൊരു സൂത്രപ്പണിയാണത്.
                                 
                                             ശവം എന്ന വാക്ക്
ഒരിക്കല്‍ മാത്രം ഒരാള്‍ക്കൂട്ടത്തിനിടയില്‍ വെച്ചുകണ്ട് രണ്ടോ മൂന്നോ വാക്ക് സംസാരിച്ച പരിചയം മാത്രമേ എനിക്കു ചന്ദ്രശേഖരനുമായിട്ടുള്ളൂ.അദ്ദേഹത്തിന്റെ പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല.അവരുടെ പ്രസിദ്ധീകരണത്തില്‍ ഞാന്‍ എഴുതിയിട്ടില്ല.ആ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലെ സത്യസന്ധമായ ജനകീയതയും ലാളിത്യവും ബോധ്യമുണ്ടായിരുന്നെങ്കിലും പുതിയ കേരളീയ സാഹചര്യത്തില്‍ വളരെ പ്രസക്തവും ഫലപ്രദവുമായിത്തീരുന്ന വ്യത്യസ്തവും നൂതനവുമായ സൈദ്ധാന്തിക നിലപാടുകള്‍ അതിനുണ്ട് എന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, ചന്ദ്രശേഖരന്‍ വെട്ടിക്കൊലപ്പെടുത്തപ്പെട്ടപ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കൊപ്പം ഞാനും അഗാധമായി ദു:ഖിച്ചു.അത് പല കാരണങ്ങള്‍ കൊണ്ടാണെന്ന് ഇപ്പോഴെനിക്ക് ബോധ്യമുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാരണം ഒരാക്രമണവും സംഘടിപ്പിക്കാതെ, ഒരു പ്രകോപനവും സൃഷ്ടിക്കാതെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ച ഒരു മനുഷ്യന കൊല്ലുന്നത് ഒരു തരത്തിലും സഹിച്ചുകൊടുക്കാനാവാത്ത കുറ്റകൃത്യമാണ് എന്ന ബോധ്യമാണ്.മറ്റൊന്ന്  തികച്ചും ജനാധിപത്യപരമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തുകയും ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരാളെ തങ്ങള്‍ക്ക് വഴുങ്ങുന്നില്ല എന്ന ഒറ്റ കാരണത്താല്‍ അധ:സ്ഥിതര്‍ക്കു വേണ്ടി നിലകൊള്ളുന്നതായി ഭാവിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല ചെയ്യുന്നതിലെ ഭീകരമായ തി•യോര്‍ത്തുള്ള ഞെട്ടലാണ്.കൊല നടത്തിയ രീതിയുടെ പൈശാചികതയാവാം മറ്റൊരു കാരണം.എന്തായാലും തങ്ങള്‍ക്കിടയില്‍ ജീവനോടെ ഉണ്ടാവണം എന്ന് അദ്ദേഹത്തെ കുറിച്ച് കേട്ടറിവ് മാത്രമുള്ളവര്‍  പോലും ആഗ്രഹിച്ച ഒരു മനുഷ്യന്റെ , നേതാവിന്റെ പരിവേഷങ്ങളൊന്നുമില്ലാത്ത ഒരു നേതാവിന്റെ വധം സൃഷ്ടിച്ച വേദനയാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ അനുഭവിച്ചത്.ആ മനുഷ്യന്റെ മൃതശരീരത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവര്‍ ഒരിക്കലും ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത വാക്കാണ് ശവം എന്നത്.ശവം വലത്തോട്ട് തിരിഞ്ഞു കിടക്കുന്നു,ശവം ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നു,ശവം മുഖം പൊത്തുന്നു,ശവം കാത് പൊത്തുന്നു,ശവം നിലവിളിക്കുന്നു എന്നിങ്ങനെ എത്ര വട്ടമാണ് സച്ചിദാനന്ദന്‍ തന്റെ 'ബലി' എന്ന കവിതയില്‍ ശവം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്? താന്‍ ചന്ദ്രശേഖരന്‍ എന്ന പ്രത്യേക വ്യക്തിയുടെ കൊലപാതകത്തെ കുറിച്ചല്ല കവിത എഴുതിയത് എന്ന് സച്ചിദാനന്ദന് അനായാസമായി വാദിക്കാം.ഞാന്‍ ഇവിടെ നിര്‍വഹിക്കുന്നതു പോലുള്ള കവിതാവായനയെ അദ്ദേഹത്തിന് അനായാസമായി പുച്ഛിച്ചു തള്ളുകയും ചെയ്യാം.പക്ഷേ,2012 ജൂണ്‍ 5ന് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ തങ്ങളുടെ മുന്നിലെത്തുന്ന ഒരു കവിത മലായാളികള്‍ വായിക്കുക ചന്ദശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലായിരിക്കും എന്ന വാസ്തവത്തെ ഒരു സാഹിത്യസിദ്ധാന്തം കൊണ്ടും അദ്ദേഹത്തിന് നിരാകരിക്കാനാവില്ല.തന്റെ ബലി എന്ന കവിതയിലെ ശവം എന്ന വാക്ക് അമ്പത്തൊന്ന് വെട്ടേറ്റ് മരിച്ച ഒരു മനുഷ്യന്റെ മൃതശരീരത്തിന്റെ ഓര്‍മ അവരിലുണര്‍ത്തരുത് എന്ന് പറയാന്‍ ആ കവിത എഴുതിയ ആള്‍ എന്ന നിലക്ക് മാത്രം സച്ചിദാനന്ദന് ഒരവകാശവുമില്ല.മരണശേഷവും ചന്ദ്രശേഖരനെ കുലംകുത്തി എന്നുവിളിച്ചവരുടെ കൂടെത്തന്നെയാണ് താന്‍ എന്നാണ് ബലിയില്‍ ആവര്‍ത്തിച്ച ശവം എന്ന വാക്കിലൂടെ സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
                                                     കവിതയിലെ മൌനം
കുറ്റവാളിക്ക് വലിയ വാക്കുകളും മുഴക്കം തോന്നിക്കുന്ന പ്രസ്താവങ്ങളും കൊണ്ട് ഒളിത്താവളം ഒരുക്കിക്കൊടുത്തിരിക്കുന്ന കവിതയാണ് 'ബലി'.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായി സമസ്ത മലയാളികളെയുമാണ് കവി കാണുന്നത്.അവരുടെ ചിന്ത,അവരുടെ സൈദ്ധാന്തിക ലോകം,അവരുടെ സാഹിത്യനിരൂപണം,അവരുടെ ചര്‍ച്ചകള്‍,അവരുടെ വിമര്‍ശനം എല്ലാം ചേര്‍ന്നാണ് ഈ മനുഷ്യനെ കൊല ചെയ്തിരിക്കുന്നത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.
കേരളത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വന്ന ഹിംസാത്മകതയ്ക്കു പിന്നില്‍ ഈ സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബഹുവിതാനങ്ങളുള്ള ധാര്‍മികാപചയം കാരണമാണെന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.നമ്മുടെ രാഷ്ട്രീയ ദര്‍ശനം മുതല്‍ സാഹിതീയ ഭാവുകത്വം വരെയുള്ള സകലതിനെയും ബാധിച്ച നിശ്ചലതയും അധീരതയും ജീര്‍ണതയുമെല്ലാം ഈ സമൂഹം ഇത്തരത്തില്‍ ആയിത്തീരുന്നതിന് കാരണമായിട്ടുണ്ടാവും.അതുകൊണ്ട് ഒരു കൊലപാതകത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് കേരളീയ സമൂഹത്തിലെ ഒരു വ്യക്തിക്കും ഒഴിഞ്ഞു മാറാനാവില്ലെന്ന് ആര്‍ക്കും വാദിക്കാം.വിശദാംശങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി സമകാലിക തമിഴ് സമൂഹത്തെ കുറിച്ചും ബീഹാറി സമൂഹത്തെ കുറിച്ചും ബങ്കാളി സമൂഹത്തെ കുറിച്ചുമെല്ലാം ഇതേ കാര്യം തന്നെ പറയാം.
ഈ കവിതയുടെ പ്രകരണത്തില്‍ ഉള്ളത് ഇങ്ങനെ വലിച്ചു നീട്ടി ഒരു ജനതയെ മുഴുവന്‍ കുറ്റപ്പെടുത്താവുന്ന ഒരു സംഭവമല്ല:ഒരു നീതീകരണവും സാധ്യമല്ലാത്ത നരഹത്യയാണ്.അത് ആര് ചെയ്തു എന്നതിനെ പറ്റി ചെയ്യിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല.ഇനിയും തെളിവുകള്‍ വരട്ടെ,എല്ലാം വ്യക്തമാവട്ടെ,കോടതിയില്‍ തെളിയിക്കപ്പെടട്ടേ എന്നെല്ലാം മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ രാഷ്ടീയ ഉദ്യോഗസ്ഥ•ാര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഔദാര്യം കാത്ത് കഴിയുന്നവര്‍ക്കും ഇനിയും എത്ര കാലം വേണമെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കാം.അതില്‍ അവര്‍ക്ക് ലജ്ജയോ കുറ്റബോധമോ തോന്നണമെന്നില്ല.പക്ഷേ,ഈ നിലപാടിന് സഹായകമാവുന്നതും അതിവ്യാപ്തികൊണ്ട് ഒരനുഭവത്തിന്റെ അര്‍ത്ഥത്തെ ശകലീകരിച്ച് നിര്‍വീര്യമാക്കുന്നതുമായ വ്യാഖ്യാനത്തിന്റെ മാര്‍ഗം ഒരു കവി സ്വീകരിക്കുന്നത് കവിത എന്ന മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ തന്നെ മൊത്തത്തില്‍ സംശയാസ്പദമാക്കിത്തീര്‍ക്കുകയേ ഉള്ളൂ.
പാര്‍ട്ടി നിയോഗിച്ച താര്‍ക്കിക•ാര്‍ ടെലിവിഷന്‍ ചാനലുകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്ന നിരര്‍ത്ഥമായ വാദങ്ങളോട് കിടപിടിക്കുന്ന ഒന്നാണ് തന്റെ കവിതയില്‍ സച്ചിദാനന്ദന്‍ സ്വീകരിച്ച നിലപാട്.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുഴുവന്‍ കേരളജനതയും അവരുടെ രാഷ്ട്രീയവും  ബൌദ്ധികവും സര്‍ഗാത്മകവുമായ സകലമാന വ്യവഹാരങ്ങളും കാരണമാണെന്നല്ലോ അദ്ദേഹം പറഞ്ഞു വെക്കുന്നത്.യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന വലിയൊരു തുരങ്കം തീര്‍ത്തുകൊടുക്കലാണിത്.ഇത് നിസ്സാരമല്ലാത്ത ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്നു തന്നെ ഞാന്‍ കരുതുന്നു.
സാമര്‍ത്ഥ്യവും അതിലേറെ കാപട്യവും നിറഞ്ഞതായി അനുഭവപ്പെട്ട ഈ കവിതയിലെ
"വിട,പ്രകൃതിസുന്ദരവും സ്നേഹസുരഭിലവുമായ
ഈ സ്വര്‍ഗം വിട്ടു ഞാന്‍ നരകത്തിലേക്ക് യാത്രയാകുന്നു
ഉള്ളില്‍ അവശേഷിച്ച വെളിച്ചവുമായി
വീണ്ടും വരാം,മഹാബലിക്കൊപ്പം''
എന്ന അവസാനത്തെ നാലുവരിയിലെ തിളക്കം പോലും അത്രയും വരെയുള്ള അഭ്യാസത്തിന്റെ പൊടിപടലങ്ങളില്‍ മങ്ങിപ്പോവുന്നു.
'ബലി' വായിച്ച ഉടന്‍ കവിതാരൂപത്തില്‍ മനസ്സില്‍ വന്ന വരികള്‍ കൂടി കുറിച്ചിട്ട് ഈ ലേഖനം അവസാനിപ്പിക്കാം:
കൊല്ലപ്പെട്ട മനുഷ്യനെ നോക്കി ഞാന്‍
പല്ലിളിക്കുന്നു
കൊലപാതകിയെ നോക്കി ഞാന്‍
കണ്ണിറുക്കുന്നു
അക്ഷരം,ഭാഷ,ശവം,ഒരു ജനതയുടെ തോല്‍വി
എന്നൊക്കെ ഞാന്‍ പുലമ്പുന്നു
അസത്യത്തിന്റെ ആഘോഷത്തിന്
ആളെ കൂട്ടുന്ന കങ്കാണിയായി ഞാന്‍
ജോലിയേല്‍ക്കുന്നു
ഹിംസയുടെ മഹാപ്രഭുക്കള്‍ക്ക്
കവിതയെ ഞാന്‍ ബലി നല്‍കുന്നു.



9 comments:

  1. യൂ റ്റൂ സച്ചിദാനന്ദന്‍...???

    ReplyDelete
  2. ബലിയെക്കുറിച്ചെഴുതിയത് വളരെ നന്നായി മാഷേ.
    കവിതയുണ്ടാക്കുന്ന യന്ത്രം പോലുണ്ട് സച്ചിദാനന്ദന്‍.

    ReplyDelete
  3. കൊല്ലപ്പെട്ട മനുഷ്യനെ നോക്കി ഞാന്‍
    പല്ലിളിക്കുന്നു
    കൊലപാതകിയെ നോക്കി ഞാന്‍
    കണ്ണിറുക്കുന്നു

    ReplyDelete
  4. സച്ചിദാനന്ദന്‍ എല്ലാ കാലത്തും ഈ കൗശലം പ്രകടിപ്പിച്ച ആളായിരുന്നില്ലേ?
    ഉമേഷ്ബാബു ഒരു കവിതയില്‍ കുറിച്ചപോലെ,
    മഴയത്ത് മൈതാനിയില്‍ നില്‍ക്കുന്ന ജനങ്ങളോട്, മഴനനയാത്ത വരാന്തയില്‍ നിന്ന് കവിത ചൊല്ലിയ ജനകീയകവി..

    ReplyDelete
  5. സ്വന്തം ജനത്തെ അടച്ചു പഴിപറഞ്ഞിട്ട്‌ സ്വയം മഹാബലിപ്പട്ടംകെട്ടുന്നതാണ്‌ ഏറെ പരിഹാസ്യം.

    ReplyDelete
  6. എന്തെഴുതിയാൽ ശ്രദ്ധ പിടിച്ചുപറ്റാനാകുമോ ആവിധം തരം പോലെ എഴുതുന്ന കരകൗശലമാണ് സച്ചിദാനന്റെ കവിതാജീവിതമെന്നു മുമ്പേതന്നെ തോന്നിയിട്ടുണ്ട്. സ്വല്പം മുതലുള്ളതു ലാഭകരമായി നിക്ഷേപിച്ചിരിക്കുന്നതിനു കുറവു വരരുതല്ലൊ.
    -- മലയാള സാംസ്കാരികം: http://jeeyu.blogspot.in/

    ReplyDelete
  7. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.

    ReplyDelete
  8. കാവ്യസപര്യയിൽ ഒരു ദുർപ്രഭാതത്തിൽ ദുസ്സാമർത്ഥ്യം കടന്നുവരുകില്ലയെന്ന് തോന്നുന്നു.

    ReplyDelete
  9. sorry,i cannot type in malayalam.This is sincere ,great, and bold.we have to expose the literary criminals like this.I lost my regards to Sachidanandan after reading Bali, like i lost my regard to Mukundan when he started sectarian CPM games few years back.This is the case with many Malayalies also.Anyway a word of a writer is enough to spoil his lifetime contribution -Ajayakumar

    ReplyDelete