Pages

Sunday, October 30, 2016

പുരാവൃത്തത്തിന്റെ പൊരുൾ

പുരാവൃത്തങ്ങളുടെ അർത്ഥം കണ്ടെത്താൻ പഠിപ്പിക്കുന്ന പുസ്തകം സാധാ രണ ഗതിയിൽ ഒരു വായനക്കാരനെ വികാരം കൊള്ളിക്കാൻ സാധ്യത യില്ല.പ ക്ഷേ, ഫ്രഞ്ച് നരവംശശാസ്ത്രകാരൻ  ക്ലോഡ് ലെവിസ്‌ട്രോസിന്റെ Myth and Meaning  എന്നെ ബൗദ്ധികമായി ഉണർത്തിയതിനേക്കാളേറെ വൈകാരിക മായി സ്പർശിക്കുകയാണ് ചെയ്തത്.ഇക്കാര്യം നാടകീയതകളേതുമില്ലാതെ പറയു ന്നതിൽ അപാരമായ ആഹ്ലാദം അനുഭവപ്പെടുന്നുണ്ട്.
മിത്ത് പൗരാണിക മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ശാസ്ത്രീ യത,മിത്തും ചരിത്രവും തമ്മിലും മിത്തും സംഗീതവും തമ്മിലും ഉള്ള ബന്ധം, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ആധാരമായി വർത്തിക്കുന്ന യഥാർത്ഥ ജീവിതയാഥാർത്ഥ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും കണ്ടെത്തൽ എന്നീ വിഷയങ്ങളെ കുറിച്ച് വളരെ ലളിതമായും സംഗ്രഹീതമായും  വിവരിക്കുന്ന അഞ്ച് ലഘു പ്രഭാഷണങ്ങൾ സമാഹരിക്കപ്പെട്ടിരിക്കുന്ന ഈ ചെറിയ  പുസ്ത കം ലെവിസ്‌ടോസിന്റെ മികച്ച സംഭവാനകളിൽ ഒന്നാണ്.കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ideas എന്ന പരമ്പരയിലാണ് ഈ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യപ്പെട്ടത്.സി.ബി.സിയുടെ പാരീസ് ബ്യൂറോവിൽ പ്രൊഡ്യൂ സറായിരുന്ന Carole Orr Jerome  ന്റെ ചോദ്യങ്ങളാണ് ലെവിസ്‌ട്രോസിന്റെ പ്രഭാഷണങ്ങളുടെ ഗതി രൂപപ്പെടുത്തിയത്.
ഈ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിലാക്കിയപ്പോൾ അതിന് ലെവിസ്‌ട്രോസ് എഴുതിയ ഹ്രസ്വമായ അവതാരികയിലെ ചില പ്രസ്താവനകൾ മാത്രം മതി ഈ ചിന്തകന്റെ മഹത്വവും മൗലികതയും സംശയാതീതമായി ബോധ്യപ്പെടു ത്താൻ. 'എന്റെ പുസ്തകങ്ങൾ  ഞാൻ എഴുതുന്നവയാണെന്ന ധാരണ എനിക്കില്ല.എന്നിലൂടെ എഴുതപ്പെടുന്നവയാണ് അവ എന്ന തോന്നലാ ണെനിക്ക്.ഒരിക്കൽ അവ എന്നെ കടന്നുപോയ്ക്കഴിയുന്നതോടെ ഞാൻ ശൂന്യനായിത്തീർന്നെന്നും എന്നിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും തോന്നും.'എന്ന് ലെവിസ്‌ട്രോസ് പറയുന്നു. തുടർന്ന് മിത്തുകൾ മനുഷ്യൻ അറിയാതെ മനുഷ്യമനസ്സിൽ വിഭാവനം ചെയ്യപ്പെടുകയാണെന്ന് പ്രസ്താവിച്ച ശേഷം സ്വന്തം കൃതികളുമായി തനിക്കുള്ള ബന്ധത്തെ താൻ എങ്ങനെ നിരീക്ഷിക്കുന്നു എന്നതിനെ ആധാരമാക്കിയാണ് ആ വിധം പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.. 'എന്റെ കൃതികൾ എന്റെ ഉള്ളിൽ ഞാനറിയാതെ മനനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്' എന്ന് പറയുന്ന ലെവിസ്‌ട്രോസ് ആ പ്രസ്താവനയ്ക്ക്  വ്യക്തത വരുത്താനായി   ' വ്യക്തിഗത സ്വത്വം വൈകാരിക തലത്തിൽ അനുഭവിക്കുന്നത് ഒരിക്കലും തന്റെ  പ്രത്യക്ഷബോധത്തിന്റെ ഭാഗമായിരുന്നിട്ടില്ലെന്നും എന്തോ ഒരു സംഗതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഇടമായിട്ടാണ് താൻ സ്വയം മനസ്സിലാക്കുന്ന'തെന്നും കൂട്ടിച്ചേർക്കുന്നു.ചില തൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന  നാൽക്കവല മാത്രമാണ് നാം ഓരോരുത്തരുമെന്നും നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്രയും തന്നെ പ്രാമാണികവും എന്നാൽ വ്യത്യസ്തവുമായ മറ്റു ചിലത് മറ്റൊരിടത്ത് സംഭവിക്കുന്നുണ്ടെന്നും ലെവിസ്‌ട്രോസ് തുടരുന്നു.ഈ പറച്ചിലുകളൊന്നും സാധാരണ ചിന്തകരിൽ നിന്നും എഴുത്തുകാരിൽ നിന്നും,അവർ എത്രയേറെ അംഗീകൃതരും ആദരിക്കപ്പെടുന്നവരും ആയാൽ തന്നെ, നമുക്ക് പ്രതീക്ഷിക്കാനാവില്ല.പ്രപഞ്ചചലനങ്ങളുടെ അടിസ്ഥാനവുമായുള്ള ബൗദ്ധികവും വൈകാരികവുമായ ഐക്യപ്പെടലിൽ നിന്നാണ് അവനവൻ ചെയ്യുന്ന പ്രവൃത്തികളെ പറ്റി ,അവ എത്ര വലുതെന്ന് ലോകം പറഞ്ഞാൽ തന്നെയും, പ്രത്യേകമായി അഭിമാനിക്കാൻ ഒന്നുമില്ല എന്ന ബോധത്തിൽ ഒരാൾ എത്തിച്ചേരുന്നത്.
മിത്തുകൾ പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു എന്ന് വിശദീകരിക്കുന്നതിനിടയിൽ ഇങ്ങനെ ഉയർന്ന ധൈഷണികതയുടെയും ആത്മീയൗന്നത്യത്തിന്റെയും അടയാളങ്ങളായിട്ടുള്ള പല കണ്ടെത്തലുകളും നിരീക്ഷണങ്ങളും ലെവിസ്‌ട്രോസിൽ നിന്ന് ഉണ്ടാവുന്നുണ്ട്.
ക്രമം എന്നത് മനുഷ്യമനസ്സിന്റെ ഒരാവശ്യമാണെന്നും പ്രപഞ്ചം കുഴഞ്ഞു മറിഞ്ഞ ഒരവസ്ഥയല്ലെന്നും അതിൽ ഒരു ക്രമം പ്രവർത്തിക്കുന്നുണ്ടെന്നും മനുഷ്യമനസ്സ് പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമായതുകൊണ്ട് അതിനും സ്വാഭാവികമായും ഒരു ക്രമം ഉണ്ടാകുമെന്നും ലെവിസ്‌ട്രോസ് നിരീക്ഷിക്കു ന്നു.ആ ക്രമത്തിൽ നിന്നാണ് മിത്തുകൾ ഉണ്ടായിട്ടുള്ളത്.മിത്തുകൾ പല കഥാംശങ്ങൾ വെറുതെ കൂട്ടിക്കലർത്തിയ കഥകളല്ല.അവ അനുഭവങ്ങളെ അവയുടെതായ ക്രമത്തിൽ അടുക്കിവെച്ച് മനസ്സിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രാകൃത മനുഷ്യർ നടത്തിയ ശ്രമത്തിന്റെ ഉൽപന്നങ്ങളാണ്.
പ്രാകൃത മനുഷ്യരുടെ മനസ്സ് പ്രപഞ്ചത്തെ സമ്പൂർണമായി മനസ്സിലാക്കാനാണ് വെമ്പൽ കൊണ്ടത്.ഒറ്റയടിക്ക് അങ്ങനെ സമഗ്രമായി മനസ്സിലാക്കുക എന്നത് ശാസ്ത്രീയമായ ചിന്തയുടെ രീതിയല്ല. അത് ഒരു പ്രശ്‌നത്തെ പലതായി ഭാഗിച്ച് ഓരോ ഭാഗത്തെയും മനസ്സിലാക്കിക്കൊണ്ട,് ഓരോയിടത്തെയും സംശയ ങ്ങളും സങ്കീർണതകളും പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്യുക.ശാസ്ത്രീയ ചിന്തയിലൂടെ കൈവരുന്ന അറിവ് ഉപയോഗിച്ച് നമുക്ക് പ്രകൃതിക്കുമേൽ ആധിപത്യം നേടാം.മിത്തിലൂടെ അത് സാധ്യമാ വില്ല.പ്രകൃ തിയിലെ പിടികിട്ടായ്കകൾക്ക് പരിഹാരം കണ്ടെത്തിയതായുള്ള മിഥ്യാബോധവും സംതൃപ്തിയുമാണ് മിത്തുകൾക്ക് നൽകാനാവുക.
മിത്തുകളുടെ ഘടന ദ്വന്ദ്വാത്മക വൈരുധ്യത്തെ ആശ്രയിക്കുന്നതായി ലെവിസ്‌ട്രോസ് കണ്ടെത്തി. മനുഷ്യൻ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതു തന്നെ ദ്വന്ദാത്മക വൈരുധ്യത്തെ ആധാരമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.ദ്വന്ദാത്മക വൈരുധ്യം എന്ന ആശയം പരിചിതമായിത്തീരുന്നതിനു മുമ്പ് മിത്തുകളുടെ അടിത്തട്ട് കാണാനുള്ള കാഴ്ചശക്തി നമുക്കുണ്ടാ യിരുന്നില്ല.ശാസ്ത്രീയമായ ചിന്ത ഇന്ന് എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് മിത്തുകളെ മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് പ്രദാനം ചെയ്തിരി ക്കുന്നത്.നേരത്തെ വസ്തുക്കളുടെയും അനുഭവങ്ങളുടെയും ഭൗതികമായ അളവുകളും പ്രത്യേകതകളും ശാസ്ത്രീയ വീക്ഷണത്തിന്റെ ആധാരം.പിൽക്കാ ലത്ത് യാഥാർത്ഥ്യത്തിന്റെ പരിമാണത്തോടൊപ്പം ഗുണപരമായ വശങ്ങളെ കൂടി ശാസ്ത്രം അതിന്റെ അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഭാഗമാക്കി.അതോടെ മിത്തുകളുടെ ധർമത്തെയും പ്രവർത്തനത്തെയും ശാസ്ത്രീയമായിത്തന്നെ ഗ്രഹിക്കുന്നതിനുള്ള മാനസിക പരിപാകം നമുക്ക് കൈവന്നു.മിത്തുകളെ  അർത്ഥശൂന്യമെന്നും അസംബന്ധമെന്നും വിധിച്ച് തള്ളുന്നതിനു പകരം മനുഷ്യൻ അവയിലൂടെ ഏതൊക്കെ സമസ്യകൾക്കാണ് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നതെന്ന് മനസ്സിലാക്കുകയാണ് യുക്തിസഹമെന്ന് ഇന്ന് നമുക്കറിയാം.

അർത്ഥത്തിൽ വൈഭിന്ന്യം പുലർത്തുന്നതും അതേ സമയം ചില തലങ്ങളിൽ അല്ലെങ്കിൽ ഗുണവിശേഷങ്ങളിൽ പരസ്പരം പൊരുത്തപ്പെടുന്നതുമായ വസ്തുക്കളുടെയോ പദങ്ങളുടെയോ പരികൽപനകളുടെയോ ദ്വന്ദങ്ങളെയാണ് ദ്വന്ദാത്മക വൈരുധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ഇടത്/വലത്, താഴെ/ മുകളിൽ എന്നിങ്ങനെയുള്ള ഈ വൈരുധ്യങ്ങളിലൂടെ യാണ്.ഭാഷ, സംസ്‌കാ രം,രാഷ്ട്രീയം എന്നിവയെല്ലാം പ്രവർത്തിക്കുന്നത് .വലതിനെ ഒരു വശത്ത് നിർത്തിക്കൊണ്ട് മാത്രമേ നമുക്ക് ഇടതിനെ കുറിച്ച് പറയാനാവൂ.കുള്ളൻ ഉണ്ടെങ്കിലേ ഉയരം കൂടിയ ആൾ ഉള്ളൂ.തിന്മയുമായുള്ള താരതമ്യത്തി ലൂടെയാണ് നന്മയെ വേറിട്ട് തിരിച്ചറിയാനാകുന്നത്.ഒരു പ്രശ്‌നത്തിൻറ നിർധാരണത്തിനും ഒരു സംശയത്തിന്റെ നിവാരണത്തിനുമെല്ലാം അതിൽ അടങ്ങിയിരിക്കുന്ന വൈരുധ്യത്തെ തിരിച്ചറിയണം.തങ്ങൾക്ക് പിടി തരാതി രിക്കുന്ന  ഓരോ വൈരുധ്യത്തെയും  മറ്റൊരു വൈരുധ്യത്തെ എതിർ നിർത്തി പരിഹരിക്കുന്ന രീതിയാണ് മിത്തുകളിൽ പ്രാചീന മനുഷ്യർ അവലം ബിച്ചതെ ന്ന് ലെവിസ്‌ട്രോസ് വിശദമാക്കുന്നു.
                                  തെക്കൻകാറ്റും തിരണ്ടിയും
എന്ത്,എങ്ങനെ എന്നൊന്നും മനസ്സിലാക്കാനാവാത്ത പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യാനുഭവങ്ങളെത്തന്നെയും  മറ്റുചില പ്രതിഭാസങ്ങളുടെ പ്രവൃത്തി കൊണ്ടും ഒറ്റപ്പെട്ട ചില യാദൃച്ഛിക സംഭവങ്ങൾകൊണ്ടും ഉണ്ടായതായി മനസ്സിലാക്കുകയാണ് പ്രാചീന മനുഷ്യർ പലപ്പോഴും ചെയ്തത്.തങ്ങളെ കുഴക്കിയ ഒരു യാഥാർത്ഥ്യത്തിന് ന്യായീകരണം കണ്ടെത്താനും അതിനെ അപഗ്രഥിക്കാനും  അവർ പ്രയോജനപ്പെടുത്തിയത് ആ യഥാർത്ഥ്യത്തിന് സമാനമായി തങ്ങൾ കണ്ടെത്തിയ മറ്റൊരു യാഥാർത്ഥ്യത്തിന്റെ ഭാഗമായുള്ള വൈരുധ്യങ്ങളെ തന്നെയാണ് .ഇക്കാര്യം വിശദീകരിക്കാൻ പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള ഒരു മിത്തിനെ ലെവിസ്‌ട്രോസ് ഉദാഹരിക്കുന്നു.മനുഷ്യനും മൃഗങ്ങളും പൂർണമായും തമ്മിൽ വേർതിരിയുന്നതിനു മുമ്പുള്ള കാലത്താണ് സംഭവം നടക്കുന്നത്.അക്കാലത്ത് സദാ സമയവും കടലിൽ നിന്ന് തെക്കൻകാറ്റ് വീശികൊണ്ടിരിക്കുന്നുണ്ടായിരുന്നു.മനുഷ്യർക്ക് മീൻപിടിക്കാൻ പോവാനും കടലോരത്ത് ഞണ്ടിനെയും മറ്റും പിടിക്കാനും വലിയ പ്രയാസമാ യിരുന്നു.ഒടു വിൽ കാറ്റിനെ എതിരിട്ട് മര്യാദ പഠിപ്പിക്കാൻ തന്നെ അവർ തീരുമാ നിച്ചു.തുടർന്ന് വലിയ ഒരു പര്യവേക്ഷണം തന്നെ നടന്നു.ഒരുപാട് അർധമനുഷ്യ രും അർധമനുഷ്യേതരജീവികളും അതിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തിരണ്ടി മത്സ്യമാണ് തെക്കൻ കാറ്റിനെ  കീഴടക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്.എല്ലായ്‌പ്പോഴും വീശിക്കൊണ്ടിരിക്കില്ലെന്നും ഇടവിട്ട്,അല്ലെങ്കിൽ ചില കാലങ്ങളിൽ മാത്രമേ മേലിൽ വീശുകയുള്ളൂ എന്നും സമ്മതിച്ചതിനു ശേഷമേ തിരണ്ടി തെക്കൻ കാറ്റിനെ തന്റെ പിടിയിൽ നിന്ന് വിട്ടുള്ളൂ.അന്നു മുതൽ വർഷത്തിൽ ഒരു പ്രത്യേക കാലത്ത് അല്ലെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കലേ കാറ്റ് വീശുന്നുള്ളൂ.മറ്റുള്ള സമയത്ത് മനുഷ്യർക്ക് സൗകര്യം പോലെ മീൻപിടിക്കാൻ പോവാം.
ഈ മിത്തിൽ പറഞ്ഞിരിക്കുന്ന സംഗതി സംഭവിച്ചതല്ലെന്നും മനുഷ്യൻ സൃഷ്ടിച്ചെടുത്ത കഥ മാത്രമാണെന്നും ആർക്കും മനസ്സിലാവും.നമുക്ക് അന്വേഷിക്കാനുള്ളത് ഈ കഥയിൽ എന്തുകൊണ്ട് തെക്കൻ കാറ്റും തിരണ്ടിയും കഥാപാത്രങ്ങളായി വന്നു എന്നുള്ളതാണ്.തിരണ്ടി പരസ്പരവിരുദ്ധമായ ഗുണവിശേഷങ്ങളോടു കൂടിയ ഒരു മീനാണ്. മുതുകത്ത് പരുപരുപ്പും താഴെ വഴുവഴുപ്പുമാണതിന്.മുകളിൽ നിന്നും താഴെ നിന്നും നോക്കിയാൽ അതൊരു വലിയ മീനാണ്.പക്ഷേ,വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ അത് വളരെ നേർത്തതാണ്.തിരണ്ടിയുടെ ഈ പ്രത്യേകതയാണ് മറ്റ് ജീവികളുമായി പോരാടേണ്ടി വരുമ്പോൾ അതിനു സഹായകമായിത്തീരുന്നത്.തിരണ്ടിയെ അതിന്റെ വലിയ ആകാരം കണക്കിലെടുത്ത് എളുപ്പത്തിൽ വെടിവെക്കാ മെന്ന് വെച്ച് ഉന്നം പിടിക്കുമ്പോഴേക്കും അത് അതിന്റെ ബാഹ്യാകൃതി മാത്രം വെളിപ്പെടത്തക്കവിധത്തിൽ തിരിയുകയും വഴുതി മാറുകയും ചെയ്യും.
തിരണ്ടിയുടെ ഈ വക ശേഷികളും പ്രത്യേകതകളുമാണ് തെക്കൻ കാറ്റിനെ വരുതിയിലാക്കുന്ന കൃത്യം അതാണ് നിർവഹിച്ചതെന്ന് പറയാൻ മിത്ത് മിർമിച്ച മനസ്സുകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.അനുഭവാധിഷ്ഠിതമായ വീക്ഷണം സ്വീകരിക്കുകയാണെങ്കിൽ നിസ്സംശയമായും തെറ്റും അസാധ്യവുമാണ് ഒരു മീൻ കാറ്റിനെ കീഴടക്കി  എന്നു പറയുന്നത്. പക്ഷേ, മനുഷ്യർ അനുഭവങ്ങളിൽ നിന്ന് കടം കൊണ്ട ബിംബങ്ങൾ ഉപയോഗിക്കു ന്നതിന്റെ യുക്തി മനസ്സിലാക്കാവുന്നതേ ഉള്ളൂ എന്ന് ലെവിസ്‌ട്രോസ് പറയുന്നു.പുരാവൃത്തപരമായ ചിന്തയുടെ മൗലികത എന്നു പറയുന്നതു തന്നെ ഇതാണെന്ന് അദ്ദേഹം തുടരുന്നു.പരികൽപനകളെ ആധാരമാക്കിയുള്ള ചിന്തയിലൂടെയാണ് കേവലമായ പ്രയോഗിക ബുദ്ധിയെയോ അനുഭവ ജ്ഞാനത്തെയോ ആധാരമാക്കിയല്ല അത് പ്രപഞ്ചത്തിലെ പ്രശ്‌നങ്ങളെയും സങ്കീർണതകളെയും എതിരിടുക. ദ്വന്ദാത്മക വൈരുദ്ധ്യത്തിന്റെ പ്രയോ ക്താവായ(Binary Operator) ഒരു ജീവിയെ ദ്വന്ദാത്മക വൈരുദ്ധ്യമുള്ള ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തിന്നായി തിരഞ്ഞെടുക്കലാണത്.തെക്കൻ കാറ്റ് നിത്യവും വീശിക്കൊണ്ടിരുന്നാൽ മീൻപിടുത്തക്കാർക്ക് പിന്നെ ജീവിതം തന്നെ അസാധ്യമാവും.അതേ സമയം കാറ്റ് ദിവസങ്ങളുടെ ഇടവേളയിൽ മാത്രം അല്ലെങ്കിൽ ഒരു സീസണിൽ മാത്രം വീശുകയും അല്ലാത്തപ്പോൾ അടക്കം കാണിക്കുകയും ചെയ്താൽ പ്രശ്‌നം തീർന്നു.ഈ മട്ടിലുള്ള ഒരു യാഥാർത്ഥ്യ ത്തെ നേരിടാൻ തീർത്തും വ്യത്യസ്തമായ രീതിയിലും തരത്തിലും വൈരുദ്ധ്യത്തെ തന്റെ ശരീരത്തിന്റെയും പ്രവൃത്തികളുടെയും ഭാഗമാക്കിയ ഒരു ജീവിയെ തിരഞ്ഞെടുത്ത പ്രാചീനമനുഷ്യനിൽ യുക്തിയും ഭാവനയും വളരെ സജീവമായ ഒരു പാകത്തിൽ കൂടിച്ചേർന്നു പ്രവർത്തിച്ചുവെന്നത് അത്ഭുതവും ആദരവും ഉണ്ടാക്കുന്ന സംഗതിയാണ്.
                                       ചില നിരീക്ഷണങ്ങൾ
മനുഷ്യാവസ്ഥയെ കുറിച്ചും നമ്മുടെ ജ്ഞാനവും അനുഭവങ്ങളും എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയെ കുറിച്ചും അസാധാരണമായ ഉൾക്കാമ്പുള്ള പല നിരീക്ഷണങ്ങളും 'Myth and Meaning'ൽ ഉണ്ട്. അവയിൽ ഏറ്റവും ഗംഭീരവും മൗലികവുമായി തോന്നിയ ചിലത് മാത്രം ചൂണ്ടിക്കാണിക്കാം:
1.    ഭൂമിയിലെ ജീവിതം എന്ന അടിസ്ഥാന പ്രതിഭാസത്തിൽ നിന്ന് ഭിന്നമല്ലാത്ത ഒന്നാണ് നമ്മുടെ മനസ്സിലും സംഭവിക്കുന്നത് എന്ന തിരിച്ചറിവിൽ  നാം എത്തിച്ചേരുകയാണെങ്കിൽ,അതായത് ഒരു വശത്ത് മനുഷ്യനും മറുവശത്ത് മൃഗങ്ങളും ചെടികളുമായുള്ള നിൽപിൽ ഒരു വിടവ് യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല എന്ന ബോധ്യത്തിലേക്ക് നാം നയിക്കപ്പെടുകയാണെങ്കിൽ നമ്മുടെ കഴിവിന്റെ പരമാവധിയിൽ വരുന്നതായി സാധാരണ കരുതി പ്പോരുന്നതിന്  അപ്പുറമുള്ള ജ്ഞാനം നമുക്ക് കൈവരുമെന്ന് ലെവിസ്‌ടോസ് പറയുന്നുണ്ട്.ജീവികൾക്കും മനുഷ്യർക്കും പ്രകൃതിപ്രതിഭാസങ്ങൾക്കും ഇടയിൽ ഒരു ക്രമവും ബന്ധവും പരസ്പരാശ്രിതത്വവും നിലനിൽക്കു ന്നുണ്ടെന്ന് തിരിച്ചറിയണമെന്നും ജ്ഞാനത്തിന്റെ പരമോന്നതാവസ്ഥ അതു തന്നെയാണെന്നുമാണ് ലെവിസ്‌ട്രോസ് ഇവിടെ മറ്റു ചില വാക്കുകളിൽ  പറഞ്ഞു വെക്കുന്നത്.പൗരാണിക മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളെ കുറിച്ചുള്ള നിരന്തര പഠനവും പുരാവൃത്തങ്ങളുടെ അപഗ്രഥനവും ഒരാളെ അങ്ങനെയൊരുൾക്കാഴ്ചയിൽ  എത്തിക്കുന്നതിൽ അത്ഭുതമൊന്നുമില്ല.
2.    എഴുത്തുവിദ്യയും പുരാവസ്തുശേഖരണവും ഇല്ലാതിരുന്ന സമൂഹ ങ്ങളിലെ മനുഷ്യർ ഭാവിയെ ആകാവുന്നിടത്തോളം വർത്തമാനവും ഭൂതവുമായി സത്യസന്ധതയോടെ പൊരുത്തപ്പെട്ടു പോവുന്ന താക്കി ത്തീർക്കുന്നതിനു വേണ്ടിയാണ് മിത്തുകളിലൂടെ ശ്രമിച്ചത്.ഇന്നിപ്പോൾ മിത്തോളജിയുടെ സ്ഥാനം ചരിത്രം ഏറ്റെടുത്തിരിക്കുന്നു.നമുക്കാണെങ്കിൽ ഭാവി വർത്തമാനവും ഭൂതവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ല വ്യത്യസ്തമാവുക,കൂടുതൽ കൂടുതൽ വ്യത്യസ്തമാവുക എന്നതാണ് ആവശ്യം.എങ്കിലും മിത്തോളജിക്കും ചരിത്രത്തിനും ഇടയിൽ ഉള്ളതായിക്കരുതുന്ന വിടവ് നമുക്ക് മിക്കവാറും ഇല്ലാതാക്കാ നാവും.ചരിത്രത്തെ മിത്തോളജിയുടെ ഒരു തുടർച്ചയായിട്ടു തന്നെ ഗ്രഹിക്കാൻ നമുക്ക് കഴിയണമെന്നു മാത്രം.
3.    പ്രാചീന മനുഷ്യരെ സംബന്ധിച്ചിടത്തോളം മിത്തുകൾ ചരിത്രവും ശാസ്ത്രവും പ്രപഞ്ചവ്യാഖ്യാനവും എല്ലാമായിരുന്നു.കാലം മാറുകയും വിവിധ വിജ്ഞാന ശാഖകൾ വേറിട്ട് വികസിച്ചു വരികയും ചെയ്തു.ചരിത്രവും മിത്തും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചൊക്കെ ഇന്നിപ്പോൾ നമുക്ക് കൃത്യമായി അറിയാം.മിത്തുകളുടെ ധർമങ്ങളും പ്രവർത്തനരീതികളും ഏറെക്കുറെ പൂർണമായി മനസ്സിലാക്കാൻ നുക്ക് കഴിഞ്ഞിരിക്കുന്നു.ആ നിലക്ക് ഇനി ചരിത്രവും മിത്തും തമ്മിൽ തൊട്ടു കൂടാത്ത സംഗതികളാണെന്ന് കരുതുന്നതിൽ അർത്ഥമില്ല.പ്രാക് ചരിത്രം സംബന്ധിച്ച ചില സംശയങ്ങൾക്കെങ്കിലും  മിത്തുകളിൽ നിന്ന് ഉത്തരം കിട്ടുമെന്നതിൽ സംശയിക്കാനേയില്ല.
4.    ഇക്കാലത്ത് നമ്മുടെ മുന്നിൽ ഭീഷണമായി ഉയർന്നു നിൽക്കുന്ന പ്രശ്‌നം അതിവിനിമയം( Over communication) ആണെന്ന് ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.ലോകത്തിന്റെ ഒരു ബിന്ദുവിലിരുന്ന് മറ്റുള്ള എല്ലാ ഇടങ്ങളിലും എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നറിയാനുള്ള ത്വരയുടെ അടിമകളാണ് നാം.
ഒരു സംസ്‌കാരത്തിന് യഥാർത്ഥത്തിൽ അതായി നിലനിൽക്കാനും സ്വന്തമായി എന്തെങ്കിലും ഉൽപാദിപ്പിക്കാനും കഴിയണമെങ്കിൽ ആ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് തങ്ങളുടെ മൗലികതയെപ്പറ്റി ഉറപ്പുണ്ടാവണം.ഒരു പരിധിവരെയെങ്കിലും തങ്ങൾ മറ്റുള്ളവരെക്കാൾ മുകളിലാണെന്ന ബോധവും അവർക്ക് കൈമുതലായി ഉണ്ടാവണം. വിനിമയം കുറവായിരിക്കുന്ന അവസ്ഥ( Under communication)യിൽ മാത്രമേ ഓരോ സംസ്‌കാരത്തിനും പുതുതായി എന്തെങ്കിലും ഉണ്ടാക്കാനാവൂ.എല്ലാ മൗലികതയും നഷ്ടപ്പെടുത്തി ക്കൊണ്ട് ലോകത്തിന്റെ ഏതുകോണിൽ നിന്നും ഏത് സംസ്‌കാരത്തിൽ നിന്നും എന്തും സ്വീകരിച്ച് ഉപഭോഗം നടത്തുന്ന കേവല ഉപഭോക്താക്കളായിരിക്കുക എന്ന സാധ്യതയാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത് എന്ന് ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിക്കുന്നു.അതാണ് നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്യുന്നു.
വിനിമയം പരിമിതപ്പെടുത്തുക,ലോകത്തെ മുഴുവൻ അറിയാനും ലോകത്തോട് മുഴുവൻ സംവദിക്കാനുമുള്ള ആഗ്രഹത്തെ നിയന്ത്രിക്കുക എന്നീ കാര്യങ്ങളൊന്നും ഇന്നത്തെ ജീവിതാവസ്ഥയിൽ അഭിലഷണീയമായ സംഗതികളായി ആർക്കും അനുഭവപ്പെടുകയില്ല.അതേ സമയം ലെവിസ്‌ട്രോസ് പറഞ്ഞതു പോലുള്ള നഷ്ടവും നാശവും നാം അനുഭവിച്ചുകൊണ്ടി രിക്കുന്നുമുണ്ട്.നമ്മുടെ കാലത്ത ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്ന് അതാണെന്ന് പറയാം.
Myth and Meaning  എന്ന പുസ്തകത്തെ രൂപപ്പെടുത്തിയ പ്രഭാഷണങ്ങൾ ലെവിസ്‌ട്രോസ് നടത്തിയത് 1977 ഡിസംബറിലാണ്.1978 ൽ പുസ്‌കത്തിന്റെ ആദ്യപതിപ്പ് പുറത്തുവരികയും ചെയ്തു. ഈ പുസ്തകം അതിന്റെ ജീവിതം ആരംഭിച്ചിട്ട് നാല് ദശകത്തിൽ താഴെ മാത്രമേ ആയുള്ളൂവെങ്കിലും  ലെവിസ്‌ട്രോസ് അപ്പോഴേക്കും അരനൂറ്റാണ്ട് പിന്നിട്ടിരുന്ന തന്റെ നരവംശശാസ്ത്രപരമായ അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകളിൽ പ്രധാനപ്പെട്ടവ തന്നെയാണ് ഈ പ്രഭാഷണങ്ങളിൽ സംഗ്രഹിച്ചിരി ക്കുന്നത്.അതിന്റെ അർത്ഥം ഇത് അച്ചടിക്കപ്പെടുന്നതിനു മുമ്പേ ജീവിതം ആരംഭിച്ച പുസ്തകമാണ് എന്നു തന്നെയാണ്.ഉന്നതരായ ദാർശനികരുടെയും ചിന്തകന്മാരുടെയും രചനകളുടെ പ്രായം കണക്കാക്കേണ്ടത് അവരുടെ ധൈഷണികജീവിതത്തിന്റെ ആരംഭം മുതൽക്കാണ്.


No comments:

Post a Comment