Pages

Saturday, April 20, 2013

ആഖ്യാനത്തിന്റെ രാഷ്ട്രീയം

ഒരു നോവലിലെയോ ചെറുകഥയിലെയോ കഥപറച്ചിലിന്റെ രീതിയില്‍ രാഷ്ട്രീയമുണ്ട് എന്ന വാസ്തവം സാധാരണ വായനക്കാരും എഴുത്തുകാര്‍ തന്നെയും അറിയണമെന്നില്ല. പക്ഷേ,നിരുപകര്‍ക്കും  സാഹിത്യാധ്യാപകര്‍ക്കും അത് സാമാന്യജ്ഞാനത്തിന്റെ ഭാഗമാണ്.രൂപം രൂപം മാത്രമല്ലെന്നും ഉള്ളടക്കത്തിന്റെ തന്നെ നിര്‍ണായകഭാഗമാണെന്നുമുള്ള അറിവാണത്.
ഒരു സംഭവത്തിന്റെ വിവരണം വ്യത്യസ്ത ശൈലിയില്‍ വ്യത്യസ്തമായ ഊന്നലുകളോടെ സംഭവിക്കുമ്പോള്‍ ആ സംഭവത്തിന്റെ അര്‍ത്ഥത്തിലും ഫലത്തിലും മാറ്റമുണ്ടാവും.പത്ര വാര്‍ത്തകളിലും ടെലിവിഷന്‍ ദൃശ്യങ്ങളിലും വിവരണങ്ങളിലും എല്ലാം തന്നെ ഈ വ്യത്യാസം നാം ദൈനംദിനം കണ്ടുപോരുന്നുണ്ട്.യാഥാര്‍ത്ഥ്യം എന്നത് ഇങ്ങനെ ഓരോരുത്തര്‍ക്കും സ്വന്തം താല്പര്യാനുസരണം നിര്‍മിച്ചെടുത്ത് ലോകത്തിനു വിതരണം ചെയ്യാവുന്ന ഒന്നാണെന്ന ധാരണ വ്യാപകമാക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വസ്തുക്കളുടെ ലോകത്തെ നിരന്തരം വൈവിധ്യപൂര്‍ണമാക്കുന്നതില്‍ ബഹുരാഷ്ട്ര മുതലാളിത്തം കാണിക്കുന്ന ഉത്സാഹവും മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുന്ന ഇടപെടലുകളുമെല്ലാം  പ്രവര്‍ത്തിച്ചു പോരുന്നുണ്ട്.
സാഹിത്യം യാഥാര്‍ത്ഥ്യത്തെ സമീപിക്കേണ്ടത് സത്യാസത്യങ്ങളെയും ന•തി•കളെയും കുറിച്ചുള്ള സമൂഹസമ്മതമായ ധാരണകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം എന്ന് കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് പ്രവര്‍ത്തിക്കുന്ന ആരും ഇന്ന് അഭിപ്രായപ്പെടുകയില്ല. യാഥാര്‍ത്ഥ്യത്തിന്റെ ഏകമാനമായ ഒരു ദര്‍ശനം അവതരിപ്പിക്കുകയല്ല,അത് എന്തെല്ലാം വൈരുദ്ധ്യങ്ങളോടു കൂടിയാണ് നിലനില്‍ക്കുന്നത് എന്ന് ബോധ്യപ്പെടുത്തുകയാണ് നോവലിന്റെ ധര്‍മം എന്ന് മിലാന്‍ കുന്ദേരയും ഓര്‍ഹന്‍ പാമുക്കും ആവര്‍ത്തിച്ചു പറയുന്നുണ്ട്.ആധുനികോത്തരതയുടെ സൈദ്ധാന്തിക ഗ്രന്ഥങ്ങളിലെല്ലാം ഈ ആശയത്തിന്റെ  പല രൂപത്തിലുള്ള അവതരണവും അപഗ്രഥനവും കാണാം.നമ്മുടെ കാലത്തെ എഴുത്തുകാരും കലാചിന്തകരും ദാര്‍ശനിക•ാരും ഈയൊരു നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ ഇത്രമേല്‍ വ്യഗ്രത കാട്ടുന്നത് എന്തുകൊണ്ടാണ്?പുതിയ ലോകസാമൂഹ്യസാമ്പത്തിക സാംസ്കാരിക പരിതോവസ്ഥകളുടെ അവധാരണത്തിലും അവയോടുള്ള സമീപനങ്ങള്‍ രൂപപ്പെടുത്തുന്നതിലും പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച ഏറെക്കുറെ സമ്പൂര്‍ണം എന്നു തന്നെ പറയാവുന്ന പരാജയം സൃഷ്ടിച്ച ശൂന്യത തന്നെയാണ് അവരെ ഇവിടെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
കലയിലും സാഹിത്യത്തിലും ഒരിക്കല്‍ അവതരിച്ച സങ്കേതം പിന്നീടൊരു ചരിത്ര ഘട്ടത്തില്‍ ഏറെക്കുറെ സമാനം എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടു മ്പോഴേക്കും അതിന്റെ ധര്‍മത്തിലും ഫലനത്തിലും സാരമായ മാറ്റം വന്നു ചേര്‍ന്നിരിക്കും. ഭ്രമകല്പന എന്നത് സാഹിത്യത്തിലോ ചിത്രകലയിലോ ശില്പകലയിലോ ഒന്നും പുതിയ സംഗതിയല്ല.പക്ഷേ, ലോര്‍ക്കയുടെ കവിതകളിലെയും നാടകങ്ങളിലെയും സാല്‍വദോര്‍ദാലിയുടെ ചിത്രങ്ങളിലെയും ഴാങ് കോക്തോവിന്റെ ചലച്ചിത്രങ്ങളിലെയും സര്‍സര്‍റിയലിസത്തിന് പ്രാചീനഭാരതീയ ശില്പങ്ങളിലെയോ ചുമര്‍ചിത്രങ്ങളിലോ ഭ്രമാത്കാവിഷ്ക്കാരങ്ങളുമായി ദര്‍ശന തലത്തില്‍ ബന്ധമൊന്നുമില്ല.1924 ല്‍ സര്‍റിയലിസ്റുകള്‍ തങ്ങളുടെ ഇസത്തിന്റെ  മാനിഫെസ്റോ പുറത്തിറക്കിക്കൊണ്ട് ഒരു പ്രസ്ഥാനമെന്ന നിലയില്‍ പാരീസില്‍ രംഗത്തു വന്നതിനു പിന്നില്‍ അബോധമനസ്സിനെ കുറിച്ച് ഫ്രോയഡിയന്‍ മന:ശാസ്ത്രം നല്‍കിയ പുതിയ ഉള്‍ക്കാഴ്ചകളും ലോകത്തെ മാറ്റി മറിക്കുന്നതിനെ കുറിച്ച് മാര്‍ക്സിസം സൃഷ്ടിച്ച പുതിയ പ്രതീക്ഷകളും ഉണ്ടായിരുന്നു.എന്നാല്‍ സര്‍റിയലിസത്തോട് സാഹോദര്യമുള്ളതായി തോന്നിയേക്കാവുന്ന മാജിക്കല്‍ റിയലിസം അത്തരത്തിലുള്ള അറിവിന്റെയോ പ്രതീക്ഷയുടെയോ പിന്‍ബലത്തോടെയല്ല രൂപം കൊണ്ടത്.ലാറ്റിനമേരിക്കന്‍ ജീവിതത്തില്‍ ദശകങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ അസ്ഥിരതയും വ്യാപകമായ മയക്കുമരുന്നുപയോഗവും മാഫിയാ പ്രവര്‍ത്തനങ്ങളും സാമൂഹ്യജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പല തരത്തിലുള്ള തകര്‍ച്ചകളും വ്യാമിശ്രതകളും എല്ലാം കൂടിച്ചേര്‍ന്നാണ് അവിടത്തെ സാഹിത്യത്തില്‍  മാജിക്കല്‍ റിയലിസത്തിന്റെ വരവിന് കളമൊരുക്കിയത്.അനുഭവങ്ങളെ അവയുടെ സൂക്ഷ്മവിശദാംശങ്ങളോടെ യഥാതഥശൈലിയില്‍ തന്നെ അവതരിപ്പിച്ചും മാജിക്കല്‍ എന്നോ സര്‍റിയലിസ്റിക്ക് എന്നോ പറയാവുന്നതിനോട് ആന്തരികമായി അടുപ്പം പുലര്‍ത്തുന്ന അനുഭവം ഉണ്ടാക്കാം എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ഹൈപ്പര്‍റിയലിസം.വിശദാംശങ്ങളെ ഹൈറസലൂഷന്‍ ഫോട്ടോഗ്രാഫുകളിലെന്ന പോലെ സൂക്ഷ്മതകളുടെ വിപുലീകരണത്തോടെ അവതരിപ്പിക്കുന്ന പ്രസ്ഥാനമാണിത്.സാങ്കേതികമായി അങ്ങനെയാണെന്ന് പറയാനാവില്ലെങ്കിലും ആഖ്യാനത്തിലെ അതിസൂക്ഷ്മത കൊണ്ട് അനുഭവവിവരണങ്ങളെ ഫലത്തില്‍ ഐന്ദ്രിയാനുഭവങ്ങള്‍ക്ക് സമാനമാക്കുന്ന ഒരു രീതി ഈ വര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മോയാന്റെ നോവലുകളില്‍ കാണാം.
  യാഥാര്‍ത്ഥ്യവും ഭ്രമകല്പനകളും വിവേചനരഹിതമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ പഴയ കാലത്തെ വായനക്കാരും ചലച്ചിത്ര പ്രേക്ഷകരുമെല്ലാം അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.ഇന്നിപ്പോള്‍ ആരും അങ്ങനെ ചെയ്യില്ല. ജീവിതത്തിന്റെ നിലനില്പ് തന്നെ ആ ഒരു ഘടന സ്വീകരിച്ചുകൊണ്ടാണ് എന്ന് തോന്നിപ്പോവും വിധമാണ് നമ്മുടെ ദൈനംദിന ജീവിതത്തിലെ അനുഭവലോകം നിലനില്‍ക്കുന്നത്.അതുകൊണ്ടുതന്നെ അയുക്തികതകളും കേവലഭ്രമകല്പനകളും വിചിത്രസംഭവങ്ങളുമെല്ലാം സര്‍വസാധാരണമായ ജീവിതാനുഭവങ്ങളോട് കൂടിച്ചേര്‍ന്ന് അവതരിക്കുന്ന ഒരു ലോകം പല സമകാലിക കൃതികളിലും കാണാം.ജാപ്പാനീസ് നോവലിസ്റായ ഹാറുകി മുറാകാമിയുടെ 'കാഫ്ക ഓണ്‍ ദി ഷോര്‍' ഈ ഗണത്തില്‍ പെടുന്ന ഉന്നത നിലവാരമുള്ള ഒരു കൃതിയാണ്.നൈജീരിയന്‍ നോവലിസ്റായ അമോസ് ടുട്വോളയുടെ 'പാം വൈന്‍ ഡ്രിങ്കാഡി'ലാണെങ്കില്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സാമാന്യധാരണകളെയും യുക്തിബോധത്തെയുമെല്ലാം പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് കഥ പറഞ്ഞിരിക്കുന്നത്. കള്ളുകുടിയന്‍ എന്ന ശീര്‍ഷകത്തില്‍ എ.വി.ഗോപാലകൃഷ്ണന്‍ ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.സമകാലിക ജീവിതത്തിന്റെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളില്‍ പലതും അതീവ സൂക്ഷ്മതയോടെ കള്ളുകുടിയനില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയാണ് ഒട്ടുമിക്ക വായനക്കാര്‍ക്കും ഉണ്ടാവുക.
ആഖ്യാനത്തിന് ഏത് രീതി കൈക്കൊള്ളുന്നവരായാലും നമ്മുടെ കാലത്തെ എഴുത്തുകാര്‍ ഒന്നടങ്കം ഊന്നിപ്പറയുന്ന ഒരു കാര്യം സത്യം അതിന്റെ വിപരീതത്തെ ആത്മാവിനോട് ചേര്‍ത്തുകൊണ്ടാണ് നില കൊള്ളുന്നത് എന്നതാണ്.പ്രത്യയശാസ്ത്രങ്ങളെല്ലാം പ്രയോഗത്തിന്റെ തലത്തിലെത്തുമ്പോള്‍ അവയുടെ ഉള്ളടക്കം ഉപേക്ഷിച്ച് വിപണിയുടെ താല്പര്യങ്ങളെ അനുസരിക്കുന്നതില്‍ നിന്നാണ് ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.എല്ലാ ബൃഹദാഖ്യാനങ്ങളും അപ്രസക്തമാവുകയും വിപണി എന്ന ബൃഹദാഖ്യാനം സര്‍വംഗ്രാഹിയായി മാറുകയും ചെയ്യുന്ന അവസ്ഥയാണിത്.ഇവിടെ ലാഭചിന്തയുമായി കണ്ണിചേര്‍ക്കപ്പെടാത്ത സത്യത്തിന് യാതൊരു മൂല്യവുമില്ല.
എഴുത്തുകാര്‍ ഈയൊരു പ്രതിസന്ധിയെ കുറിച്ച് ബോധവാ•ാരാണെങ്കിലും അവര്‍ പൊതുവെ ഇതേ കുറിച്ച് അല്പമായി പോലും വ്യാകുലപ്പെടുന്നതായി കാണുന്നില്ല.തങ്ങളുടെ എഴുത്തിനെയും രചനകളുടെ പ്രസിദ്ധീകരണത്തെയും നേരിട്ട് ബാധിക്കാത്തിടത്തോളം ഇത്തരം മാറ്റങ്ങളെയൊന്നും അവര്‍ ഗൌരവമായി കണക്കാക്കുകയില്ല.മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യവും ഭിന്നമല്ല.കടുത്ത മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ഘട്ടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ സാമ്പത്തിക മേഖലയില്‍ വന്നു ചേര്‍ന്ന മാറ്റങ്ങളെയും തങ്ങളുടെ ജീവിതത്തില്‍ അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെയും  കുറിച്ച് അല്പമെങ്കിലും ഗൌരവമായി ആലോചിക്കുക.
വിപണിയുടെ ആധിപത്യവും പ്രത്യയശാസ്ത്രങ്ങളുടെ പരാജയവുമെല്ലാം സമകാലിക മലയാള സാഹിത്യത്തെയും ആഴത്തില്‍ ബാധിച്ചിട്ടുണ്ട്.പക്ഷേ,മറ്റേതു ഭാഷയിലുമെന്ന പോലെ മലയാളത്തിലും വായനാസമൂഹത്തില്‍ ബഹുഭൂരിപക്ഷവും സ്വമേധയാ തങ്ങളുടെ ഭാവുകത്വത്തില്‍ മാറ്റം വരുത്തുന്നതില്‍ വിമുഖരാണ്.എഴുത്തുകാര്‍ ഇതേ കുറിച്ച് കൃത്യമായ ധാരണയുള്ളവരുമാണ്.പുതിയ ലോകസാഹര്യത്തിന്റെ ഭാഗമായി കേരളീയ സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ അന്ത:സത്തയെ കൃതികളിലേക്ക് ആവാഹിക്കാന്‍ സഹായകമാവുന്ന ആവിഷ്ക്കാരസങ്കേതങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നതാണ് വായനാസമൂഹത്തിന്റെ സമ്മതിയെ ഉറപ്പാക്കുക എന്ന് മനസ്സിലാക്കി അറിഞ്ഞും അറിയാതെയും അതിനനുസരിച്ച്   എഴുത്ത് നടത്തുന്നവരാണ് അവര്‍.വിപണിയുടെ സ്വാധീനം ഈ മട്ടില്‍ വിപരീതഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈചിത്യ്രം മലയാളസാഹിത്യത്തെ മിക്കവാറും നിന്നിടത്തു തന്നെ നിര്‍ത്തുകയാണ്.ദര്‍ശന തലത്തില്‍ മൌലികമായ പുതിയ അന്വേഷണങ്ങളൊന്നും സാധിക്കാതെയും മലയാളികളുടെ ദൈനംദിന ജീവിതത്തിലും മനോഘടനയിലും വന്നു ചേര്‍ന്ന മാറ്റങ്ങളുടെ സത്ത ഉള്‍ക്കൊള്ളാതെയും സമകാലിക മലയാളസാഹിത്യം വലിയൊരളവില്‍ ജീര്‍ണിച്ചുപോവുന്നുണ്ട്.
ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു തരം മുരടിപ്പും ജീര്‍ണതയുമാണ്  ഇംഗ്ളീഷ് സാഹിത്യത്തില്‍  സംഭവിക്കുന്നത്.രാജ്യത്തിനകത്തും പുറത്തുമുള്ള പല യൂനിവേഴ്സിറ്റികളിലും  സര്‍ഗാത്മക സാഹിത്യ രചന ഒരു പാഠ്യവിഷയമാണിന്ന്.വിജയ സാധ്യതയുള്ള സാഹിത്യത്തിന് ഇന്നിന്ന ചേരുവകള്‍,അതായത് ഇത്രശതമാനം പ്രാദേശികസംസ്കാര ഘടകങ്ങള്‍,ഇത്ര ശതമാനം ലൈംഗികത,ഇത്ര ശതമാനം അതിഭാവുകത്വം,ഇത്ര ശതമാനം ഹിംസ എന്നിവയൊക്കെ വേണം,പ്രകൃതി വിവരണം ഇന്ന മട്ടില്‍ വേണം,ഉപാഖ്യാനങ്ങളുടെ സ്വഭാവം ഇന്നതായിരിക്കണം,ശൈലി ഇങ്ങനെയായിരിക്കണം എന്നൊക്കെ അവിടങ്ങളില്‍ പഠിപ്പിക്കപ്പെടുന്നു.ഈ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞവര്‍ തികഞ്ഞ വൈദഗ്ധ്യത്തോടെ എഴുത്ത് നിര്‍വഹിക്കുകയും ഏതെങ്കിലും സാഹിത്യ ദല്ലാള•ാരുടെ സഹായത്തോടെ പുസ്തകവിപണിയില്‍ വന്‍ വിജയം കൊയ്യുകയും ചെയ്യുന്നത് സാധാരണമായിത്തീര്‍ന്നിട്ടുണ്ട്.ലൈംഗികത പോലെ ആത്മീയതയും പാരിസ്ഥിതികാവബോധവും ദാര്‍ശനികതയുമെല്ലാം വില്പന ഉറപ്പു വരുത്തുന്ന പരിപാകത്തില്‍ അവതരിപ്പിക്കുന്ന ഒരുപാട് കൃതികള്‍ വിപണിയില്‍ എത്തുന്നുണ്ട്.ഇത്തരത്തിലുള്ള വ്യാജരചനകള്‍ വഴി സൃഷ്ടിക്കപ്പെടുന്ന ഭാവുകത്വം ഒരനുഭവത്തെയും ദര്‍ശനത്തെയും രാഷ്ട്രീയ നിലപാടിനെയും സമര്‍പ്പണബുദ്ധിയോടെ സമീപിക്കാതെ എന്തില്‍ നിന്നും വളരെ സമര്‍ത്ഥമായി വഴുതി മാറാനുള്ള ശീലമാണ് അനുവാചകരില്‍ സൃഷ്ടിക്കുക.നല്ല കൃതി,ചീത്ത കൃതി,വലിയ തോതില്‍ സര്‍ഗോര്‍ജ്ജം വിനിയോഗിക്കപ്പെട്ടിരിക്കുന്ന കൃതി,സൂത്രപ്പണികള്‍ കൊണ്ട് സാധ്യമാക്കിയിരിക്കുന്ന കൃതി ഇവയെയൊന്നും കൃത്യമായി വേര്‍തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള വായനക്കാര്‍ക്ക് കഴിയില്ല.വിപണി കൊണ്ടാടുന്നതിനെ പിന്‍പറ്റുക എന്നതിനപ്പുറത്തേക്ക് അവരുടെ ഭാവുകത്വത്തിന് വളരാനാവില്ല.അവര്‍ ഒന്നിനെയും പ്രതിരോധിക്കില്ല.ഏതെങ്കിലും ആദര്‍ശത്തിന്റെയോ നിലപാടിന്റെയോ പിന്നില്‍ ഉറച്ചു നില്‍ക്കുകയില്ല.ഭാവുകത്വത്തിന്റെ ഇത്തരത്തിലുള്ള ശോഷണം,അല്ലെങ്കില്‍ നേര്‍ത്തു പോകല്‍ വിപണിക്ക് വളരെ അനുകൂലമാണ്.ആവശ്യങ്ങളെ കുറിച്ചുള്ള ധാരണകളിലോ സൌന്ദര്യസങ്കല്പങ്ങളിലോ സ്ഥിരത ഇല്ലാതാവുകയാണ് വിപണിയുടെ ആവശ്യം.ഉപഭോഗത്തെ ത്വരിപ്പിക്കുന്നതിനും അതു വഴി ഉല്പാദനരംഗത്തെ വളര്‍ച്ച ഉറപ്പാക്കുന്നതിനും ഈ അസ്ഥിരതയാണ് ആവശ്യം.
കലയിലും സാഹിത്യത്തിലും വ്യക്തിഗത പ്രതിഭക്കും ഭാവനാശേഷിക്കും മത്സരാധിഷ്ഠിത വാണിജ്യസംസ്കാരവുമായി സന്ധി ചെയ്യാതെ ഇനിയങ്ങോട്ട് ഒന്നും ചെയ്യാനാവില്ലെന്നുള്ള ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.കൊച്ചിന്‍ മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത് ഈയൊരു വാദമാണ്. ബഹുരാഷ്ട്ര മുതലാളിത്തം സൃഷ്ടിക്കുന്ന പുതിയ സാധ്യതകള്‍ സ്വാതന്ത്യ്രത്തിന്റെ പുതിയൊരു ലോകം തുറന്നു തന്നിരിക്കയാണെന്നും വൈവിധ്യപൂര്‍ണമായ പുതുപുതു നിര്‍മിതികള്‍ കൊണ്ട് അനുനിമിഷം കൂടുതല്‍ കൂടുതല്‍ സമ്പന്നമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് തികഞ്ഞ സ്വാതന്ത്യ്രബോധത്തോടെ വ്യാപരിക്കാനുള്ള ആത്മബലവും സന്നദ്ധതയും ആര്‍ജിക്കുകയാണ് വേണ്ടത് എന്നും ഉപദേശിക്കുന്ന കലാചിന്തക•ാര്‍ പെരുകിക്കൊണ്ടിരിക്കുകയാണ്.പക്ഷേ ജൂലിയന്‍ സ്ററല്ലാബ്രാസ് എന്ന കലാവിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചതുപോലെ 'തനിക്കുമേല്‍ കെട്ടിയേല്‍പിക്കപ്പെടുന്ന എന്തിനെയും സ്വാതന്ത്യ്രത്തിന്റെ അഭ്യാസമെന്ന പോലെ കൊണ്ടാടുകയല്ല' കലാകാരന്റെ ജോലി.തങ്ങളുടെ  സ്വാതന്ത്യ്രത്തിന്റെ ഉള്ളടക്കം ഇന്നതായിരിക്കണമെന്ന് സ്വന്തം നിലക്കു തന്നെ തീരുമാനിക്കാന്‍ എഴുത്തുകാര്‍ക്കും കലാകാര•ാര്‍ക്കും കഴിയണം.മനസ്സിലേക്ക് കടന്നു വരുന്ന ഏത് ആഖ്യാനശൈലിയിലും അടങ്ങിയിരിക്കാനിടയുള്ള യാഥാസ്ഥിതികത്വത്തിന്റെ അംശങ്ങളെ അവര്‍ വേര്‍തിരിച്ചറിയണം.ഉപരിപ്ളവമായ വൈവിധ്യങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ചുവെക്കപ്പെടുന്ന ഏകതാനതയെ അവര്‍ കണ്ടെത്തണം.ഒന്നിനെക്കുറിച്ചും സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കെല്പില്ലാത്തവരും അതേ സമയം സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളോടുള്ള ഭയവും വിധേയത്വും നിരന്തരം പ്രകടിപ്പിക്കുന്നവരുമായ വായനക്കാരിലെ മഹാഭൂരിപക്ഷത്തെ അവഗണിക്കാന്‍ അവര്‍ക്ക് കഴിയണം. ഇങ്ങനെയൊക്കെ ചെയ്യാന്‍ തയ്യാറാവുന്ന എഴുത്തുകാര്‍ പുതിയ സാഹചര്യത്തില്‍ വലിയൊരളവോളം അവഗണിക്കപ്പെടുകയും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ചെയ്തേക്കാം.പക്ഷേ തങ്ങളുടെ  കാലഘട്ടത്തിലെ സമൂഹമനസ്സിന്റെയും വ്യക്തിമനസ്സിന്റെയും ആഴങ്ങളിലേക്കുള്ള സാഹസിക സഞ്ചാരങ്ങള്‍ക്ക് പുറപ്പെടുന്ന ഏത് എഴുത്തുകാരനെയും എഴുത്തുകാരിയെയും ആര്‍ക്കും അതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ല.അവര്‍ ഒന്നിനെയും ഭയപ്പെടുകയില്ല. ഒരു പ്രകാശകിരണത്തിനെങ്കിലും ജ•ം നല്‍കി ഇരുട്ടില്‍ സ്വന്തം രൂപത്തില്‍ ജീവനോടെ കഴിയുന്നതാണ് താന്‍ സ്വേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്ന തെറ്റിദ്ധാരണയോടെ വിപണിയിലെ വൈവിധ്യങ്ങളെ മുഴുവന്‍ പ്രതിഫലിപ്പിച്ചുകൊണ്ട് വെളിച്ചത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ചിതറിയ കണ്ണാടിയായി കിടക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് എന്ന് അവര്‍ സഹജാവബോധം കൊണ്ടു തന്നെ അറിയും.
        (5-3-2013 ന് ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ ചെയ്ത പ്രഭാഷണം.
          കലാപൂര്‍ണ മാസിക(ഏപ്രില്‍-2013) ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

3 comments:

  1. ഏതാഖ്യാനത്തിലാണ് രാഷ്ട്രീയമില്ലാത്തത്

    ReplyDelete
  2. ഇത് സീരിയസ്സായി ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെ.നമ്മുടെ സാഹിത്യത്തില്‍ , പ്രത്യേകിച്ച് നോവലില്‍ ആഖ്യാനത്തില്‍ പുതുമ പ്രദര്‍ശിപ്പിക്കുന്ന രചനകള്‍ ഇന്ന് അവഗണിക്കപ്പെടുന്നു.യാഥാസ്ഥിതികമായ ചില ധാരണകളാണ് ആസ്വാദകരെ മയക്കി നിര്‍ത്തുന്നത്.അതിനാല്‍ത്തന്നെ നമ്മുടെ ജനജീവിതം ഇരുണ്ട ഉഷ്ണകാലത്തുരങ്കത്തിലൂടെ കടന്നു പോകുമ്പോഴും ആ ഇരുട്ടൊന്നും രചനകളില്‍ കാണാതാവുന്നു....

    ReplyDelete
  3. വായനക്കാരില്‍ അന്നുമിന്നും ഭൂരിപക്ഷം അലസവായനക്കാരും അവര്‍ക്ക് എളുപ്പം അനുധാവനം ചെയ്യാനാകുന്ന എഴുത്തുകാര്‍ അവര്‍ക്ക് പ്രിയപ്പെട്ടവരും തല്‍ഫലമായി സാംസ്ക്കാരികലോകത്ത് ആഘോഷിക്കപ്പെടുന്നവരുമാകുന്നു. എഴുത്തിന്റെ വഴികളില്‍ തീത്തുല്യമായ ആഖ്യാനശൈലികളുമായി മാറുന്ന ലോകത്തെ കൃത്യമായി സ്വാംശീകരിച്ച് പ്രതിഫലിപ്പിക്കുന്ന എഴുത്തുകാര്‍ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടേയുള്ളു. അതിന് പ്രധാനം ധൈഷണികമായി മിനക്കെടുവാന്‍ വായനക്കാരനുള്ള മടി തന്നെ. അവന് തന്റെ ഭാവുകത്വം പുതുക്കക എന്നത് അദ്ധ്വാനം വേണ്ട പണിയാണെന്ന് തോന്നുകയാല്‍ അതിന് മിനക്കെടാതെ അനുശീലിച്ചുവന്ന രീതികളുമായി ഒത്തുപോകുന്നവയില്‍ത്തന്നെ വീണ്ടും വീണ്ടും അഭിരമിക്കുന്നു. തല്‍ഫലമായി മേല്‍പ്പറഞ്ഞ പുരോഗമനചിന്തകരായ എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നു.

    മലയാളസാഹിത്യം തന്നെ നോക്കുക, ആധുനികതയുടെ വരവോടെ ആസ്വാദനതലങ്ങളില്‍ പതുക്കെയാണെങ്കിലും മാറ്റമുണ്ടായി. അതും ആദ്യം ഇപ്പറഞ്ഞമാതിരി വളരെയധികം എതിര്‍പ്പ് നേരിട്ടിരുന്നു എന്ന് വേണം അനുമാനിക്കാന്‍. പക്ഷേ അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ യത്നിച്ച് സൃഷ്ടിച്ചെടുത്ത ഭാവുകത്വത്തില്‍നിന്ന് പിന്നീട് കാര്യമായൊരു വളര്‍ച്ചയുണ്ടായില്ല എന്നതാണ് സത്യം. പിന്നീടുള്ള സാഹിത്യചരിത്രംതന്നെ നോക്കിയാല്‍ മതി അത് വ്യക്തമാകുവാന്‍.

    മേതില്‍ രാധാകൃഷ്ണനെപ്പോലെയുള്ള ഒരു എഴുത്തുകരനെ എത്ര മലയാളികള്‍ക്കറിയാം, അല്ലെങ്കില്‍ എത്ര പേര്‍ അദ്ദേഹത്തെ വായിച്ചിട്ടുണ്ട്? തീരെ പരിമിതമാണ് സംഖ്യ. എനിക്കുണ്ടായ ഒരു അനുഭവം പറയാം. മലയാളസാഹിത്യത്തിന് തീര്‍ത്തും അപരിചിതമായൊരു അനുഭവം സമ്മാനിച്ച, മേതിലിന്റെ സൂര്യവംശം എന്ന നോവലിന്റെ ഒരു കോപ്പി സ്വന്തമായി വേണമെന്നുള്ള ആഗ്രഹത്താല്‍ അത് അന്വേഷിച്ച് അലയാത്ത ഇടങ്ങളില്ല. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ചടിച്ച അവസാന കോപ്പിയും തീര്‍ന്നിരിക്കുന്നു. അച്ചടിച്ച പ്രസാധകര്‍ക്ക് പോലും ആ നോവല്‍ ഓര്‍മ്മയില്ല. ഇത് മലയാളത്തിലെ അത്വുജ്വലമായ ഒരു നോവലിന്റെ അവസ്ഥയാണ്. വായനക്കാര്‍ക്കും പ്രസാധകര്‍ക്കുപോലും അറിയാതിരിക്കുക. ഭാവുകത്വപരിണാമത്തിനു വായനക്കാര്‍ക്കും തദ്വാരാ അവരെ ഉപജീവിച്ചുകഴിയുന്ന എഴുത്തുകാര്‍ക്കും ഉള്ള മടിയാണ് ഇത്തരമൊരു അപചയത്തിന് കാരണം. ഇതിനുപക്ഷേ മറുമരുന്നില്ല. പ്രശസ്തിയും പണവും എഴുത്തില്‍ക്കൂടി ലഭിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവര്‍ ധാരാളമായുള്ളൊരു സാഹിത്യലോകം ഇങ്ങനെ തന്നെ തുടരുക തന്നെ ചെയ്യും. അതിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ നില്‍ക്കാതെ, മനുഷ്യരാശിയോടും പ്രകൃതിയോടും നിസ്വാര്‍ഥവും ലോഭമില്ലാത്തതുമായ സ്നേഹമുള്ള എഴുത്തുകാര്‍ മനുഷ്യനെന്ന നിലയില്‍ അവന്റെ അസ്തിത്വത്തിനോട് നീതി പുലര്‍ത്തുക എന്നത് മാത്രമാണ് ചെയ്യേണ്ടത്. അത് എണ്ണയില്‍ക്കിടന്ന് തിരി സ്വയം എരിയുന്നതുപോലെയുള്ള ഒരു കര്‍മ്മമാണ്. ഓരോ പ്രകാശനിമിഷവും ഒരു പുതിയ നിമിഷമാക്കുക!

    ReplyDelete