Pages

Monday, January 27, 2014

കേരളരാഷ്ട്രീയത്തിലെ നാട്ടുനടപ്പുകള്‍

ഒരു മനുഷ്യനെ എങ്ങനെ തങ്ങളുടെ പാളയത്തിലെത്തിക്കാം,അവിടെ എത്തിക്കിട്ടിയാല്‍ പുറത്തുപോകാതിരിക്കാന്‍ ആളുടെ മട്ടും മാതിരിയും നോക്കി ഏത്‌ അടവെടുത്ത്‌ പയറ്റാം- മാര്‍ക്‌സിസ്‌്‌റ്റ്‌ രാഷ്ട്രീയപ്രയോഗം ശീലിച്ചിട്ടുള്ള വലുതും ചെറുതും പഴയതും പുതിയതുമായ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടെ ചിന്ത ഇമ്മട്ടിലാണ്‌ മുന്നോട്ടുപോവുക.തങ്ങളുടെ വരുതിയില്‍ കിട്ടിയ ആളെ പല വിധ ഉത്തരവാദിത്വങ്ങളില്‍ കുടുക്കി മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത പരുവത്തിലാക്കുന്നതിനും അയാള്‍ ചെറുതായെങ്കിലും സ്വതന്ത്രബുദ്ധി പ്രയോഗിക്കുമ്പോള്‍ നിശ്ശബ്ദമോ അല്ലാത്തതോ ആയ ഭീഷണികള്‍ കൊണ്ട്‌ നിലക്കു നിര്‍ത്തുന്നതിനും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവരുടെതായ രീതികളുണ്ട്‌.ഏത്‌ ഘട്ടത്തിലും പൂര്‍ണമായും വഴിപ്പെട്ട്‌ നില്‍ക്കാനുള്ള സന്നദ്ധതയാണ്‌ പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.ഘടന തന്നെയാണ്‌,പ്രത്യയശാസ്‌ത്രസ്ഥൈര്യമോ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിലപാടുകളോ ഒന്നുമല്ല പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം.അടവുകളുടെയും തന്ത്രങ്ങളുടെയും പേര്‌ പറഞ്ഞ്‌ നയപരമായ ഏത്‌ വ്യതിയാനത്തെയും ന്യായീകരിക്കാന്‍ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വിഷമമുണ്ടാവില്ല.നേതാവ്‌ എന്തു പറയുന്നോ അത്‌ ഏറ്റു പറയലാണ്‌ അനുയായികളുടെ പാര്‍ട്ടിക്കൂറിന്റെ അടയാളം.
മുഖ്യധാരാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പ്രത്യയശാസ്‌ത്ര വിചാരങ്ങളെല്ലാം മാറ്റിവെച്ചിട്ട്‌ കാലം കുറച്ചായി.ഭരണാധികാരം കൈക്കലാക്കുന്നതിനും സ്ഥാപനങ്ങള്‍ കയ്യടക്കുന്നതിനും സ്വന്തമായി പുതിയ വ്യാപാരസംരഭങ്ങള്‍ ആരംഭിക്കുന്നതിനും നേരത്തെ കയ്യില്‍ വന്നവയുടെ ലാഭകരമായ നടത്തിപ്പിനും ആവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലാണ്‌ അവരുടെ മുഴുവന്‍ ശ്രദ്ധയും.മിക്കവാറും നെടുകെ പിളര്‍ന്നു കഴിഞ്ഞ സി.എം.പി എന്ന ചെറു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലെ പോലും ഇരു ഗ്രൂപ്പുകളുടെയും പ്രധാനപ്പെട്ട  ആലോചനാവിഷയം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും സഹകരണബാങ്കുകളും എങ്ങനെ അധീനതയിലാക്കാം എന്നതാണ്‌. ഇതൊരു രഹസ്യമായിരിക്കണമെന്ന്‌ ആവര്‍ തന്നെയും ആഗ്രഹിക്കുന്നതായി തോന്നുന്നില്ല.
അധികാരവും പണവുമായി ബന്ധപ്പെടാത്ത വായന,എഴുത്ത്‌,ബൗദ്ധിക ചര്‍ച്ച തുടങ്ങിയ പ്രവൃത്തികളോടെല്ലാം നേതാക്കള്‍ക്കു മാത്രമല്ല സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇന്ന്‌ പൊതുവേ പുച്ഛമാണ്‌.അലങ്കാരത്തിനു വേണ്ടി മാത്രം ഇടക്ക്‌ കല,സൗന്ദര്യശാസ്‌ത്രം,ദര്‍ശനം എന്നൊക്കെ പറയുമെന്ന്‌ മാത്രം.ഇതില്‍ നിന്ന്‌ ഭിന്നമായി പ്രത്യയശാസ്‌ത്ര ചര്‍ച്ച തന്നെ മുഖ്യതൊഴിലാക്കിയിട്ടുള്ള ചില കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളുണ്ട്‌.ചുറ്റിലുമുള്ള മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടാം,സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ എങ്ങനെ സമീപിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അവരുടെ പരിഗണനയില്‍ വരില്ല.പ്രത്യയശാസ്‌ത്ര ആയുധങ്ങള്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച്‌ മറ്റുള്ളവരെ ബൗദ്ധികമായി കീഴ്‌പ്പെടുത്തുന്നതിലുള്ള ഹരം മാത്രമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട്‌ അവര്‍ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ ആരും ചിന്തിച്ചുപോകും.ആളുകളെ പാര്‍ട്ടിയിലേക്ക്‌ എത്തിക്കുന്നതിലും എത്തിപ്പെട്ടവരെ വരുതിയില്‍ നിര്‍ത്തുന്നതിലും മുഖ്യധാരാ കമ്യൂണിസ്റ്റ്‌ കക്ഷികള്‍ പ്രയോഗിച്ചു വരുന്ന അതേ അടവുകളും തന്ത്രങ്ങളും തന്നെയാണ്‌ ഇക്കൂട്ടരും പ്രയോഗിക്കുക.പാര്‍ട്ടി അംഗത്തിന്റെ ചിന്താസ്വാതന്ത്ര്യത്തെ വക വരുത്തിയേ പറ്റൂ എന്ന കാര്യത്തില്‍ അവര്‍ക്കും തികഞ്ഞ നിര്‍ബന്ധമുണ്ട്‌.
ഏറ്റവും പുതിയ കാലത്ത്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ വിമതര്‍ ജന്മം നല്‍കിയ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ ആളുകള്‍ക്ക്‌ മുകളില്‍ പറഞ്ഞതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഭേദപ്പെട്ട അളവില്‍ ജനാധിപത്യബോധമുണ്ടെന്നത്‌ വസ്‌തുതയാണ്‌.പക്ഷേ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ കാലോചിതമായ നവീകരണത്തിന്റെ വഴിയില്‍ ഒരു ചുവടെങ്കിലും മുന്നോട്ടു വെക്കുന്നതോ,മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പഠിച്ചെടുത്തില്‍ നിന്ന്‌ ഭിന്നമായ പുതിയൊരു 
ഘടന
രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലേക്ക്‌ സന്നിവേശിപ്പിക്കുന്നതോ  , പാര്‍ട്ടി                                              അച്ചടക്കത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ കൃത്യതയെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെയും പേരില്‍ ലോകത്തിന്റെ പല കോണുകളിലായി നടന്നിട്ടുള്ള ലക്ഷക്കണക്കിന്‌ നരഹത്യകളെ കുറിച്ച്‌ തുറന്ന്‌ സംസാരിക്കുന്നതോ ആവരുടെയും ആലോചനയില്‍ വരുന്നില്ല.
കമ്യൂണിസ്‌റ്റുകാരുടെ അവസ്ഥ ഇങ്ങനെയൊക്കയാണ്‌.കോണ്‍ഗ്രസ്സുകാര്‍ക്കാണെങ്കില്‍ പാര്‍ട്ടി നന്നാവണമെന്നോ വലുതാവണമെന്നോ ഉള്ള ചിന്ത തൊട്ടുതെറിപ്പിച്ചിട്ടു പോലുമില്ല.അതേ സമയം എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്നത്‌ അവര്‍ക്കൊരു ജീവന്മരണ പ്രശ്‌നമാണ്‌ താനും.പാര്‍ട്ടി ഭക്തന്മാര്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌.നേതാക്കള്‍ ഏതളവില്‍ അഴിമതി ചെയ്‌താലും എന്തൊക്കെ ക്രൂരതകള്‍ കാണിച്ചാലും ആരെയൊക്കെ വഞ്ചിച്ചാലും ഈ ഭക്തജനങ്ങള്‍ക്ക്‌ യാതൊരു കൂസലുമുണ്ടാവില്ല.കാലാകാലമായുള്ള ഈ അന്ധമായ പാര്‍ട്ടിക്കൂറിന്‌ പുറത്ത്‌ യാതൊരു ദര്‍ശനവുമില്ലാത്ത അവസ്ഥ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം ആളുകളെ ഒരു തരം രാഷ്ട്രീയമന്ദബുദ്ധികളാക്കി മാറ്റിയിട്ടുണ്ട്‌.നേതാക്കന്മാരുടെ ആധിക്യവും മാധ്യമ പരിചരണം ആഗ്രഹിച്ചുള്ള മത്സരവും കോണ്‍ഗ്രസ്സിന്‌ എക്കാലത്തും വലിയ തലവേദന തന്നെയായിരുന്നു.നോട്ടീസില്‍ ഇല്ലാത്ത നേതാക്കള്‍ തള്ളിക്കയറി സ്ഥലം പിടിക്കുന്നതു കാരണം സ്റ്റേജ്‌ പൊട്ടി വീഴുന്നത്‌ തങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും പുതുമയുള്ള കാര്യമല്ല എന്ന്‌ ഒരു കോണ്‍ഗ്രസ്സ്‌ സുഹൃത്ത്‌ ഒട്ടും തമാശയല്ലാതെ പറയുകയുണ്ടായി.
കേരള രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും പിന്നാലെ വരുന്ന മുസ്ലീം ലീഗ്‌,കേരളാ കോണ്‍ഗ്രസ്‌ തുടങ്ങിയ കക്ഷികള്‍ വളരെ ഇടുങ്ങിയ രാഷ്ട്രീയ താല്‌പര്യങ്ങളുള്ള പാര്‍ട്ടികളാണ്‌.ഇവരെ പ്രീണിപ്പിക്കുന്നതിനും അതിനുപറ്റാതെ വരുമ്പോള്‍ പിളര്‍ത്തുന്നതിനും അതുകൊണ്ടും ഗുണമില്ലെന്നു കാണുമ്പോള്‍ ഇവരുടേതിനേക്കാള്‍ മോശപ്പെട്ട രാഷ്ട്രീയ താല്‌പര്യങ്ങളുള്ള ഗ്രൂപ്പുകള്‍ ഏതെങ്കിലും ഉണ്ടോ എന്നു കണ്ടെത്തി അവരെ വശത്താക്കുന്നതിനും ഒക്കെ വേണ്ടി ഒരു പാട്‌ സമയം ചെലവഴിക്കുന്നവരാണ്‌ മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും.എല്ലാവരുടെയും പ്രഥമ പരിഗണന അധികാരം തന്നെ.
ഇനിയുള്ളത്‌ ബി.ജെപി. അന്യസംസ്ഥാനങ്ങളില്‍ എന്തൊക്കെ സംഭവിച്ചാലും കേരളത്തില്‍ ഭരണാധികാരം സംബന്ധിച്ച്‌ യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത പാര്‍ട്ടിയാണ്‌ ബി.ജെപി.ഒരു കേവല വര്‍ഗീയ പാര്‍ട്ടി എന്ന നിലയില്‍ പോലും ഈ സംസ്ഥാനത്ത്‌ അതിന്‌ വളര്‍ച്ച സാധ്യമല്ല.അത്‌ പൂര്‍ണമായും ബോധ്യം വന്നതുകൊണ്ടാണ്‌ കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പിക്കാരില്‍ വലിയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ചേക്കേറിയിരിക്കുന്നത്‌.
രാഷ്ട്രീയം എന്നാല്‍ ഭരണാധികാരവുമായി ബന്ധപ്പെട്ടതും അധികാരത്തിലേറുന്ന കക്ഷികള്‍ക്കും ആ കക്ഷികളിലെ വ്യക്തികള്‍ക്കും സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ നേട്ടങ്ങളും ഉണ്ടാക്കുന്നതുമായ വ്യവഹാരങ്ങള്‍ എന്നതാണ്‌ ജനങ്ങള്‍ക്ക്‌ പൊതുവേ ഉള്ള ധാരണ.പ്രതിപക്ഷത്ത്‌ ഇരിക്കുന്നവര്‍ക്കും ഇത്തരം നേട്ടങ്ങള്‍ ഭരണകക്ഷികള്‍ക്ക്‌ ലഭിക്കുന്ന അളവില്‍ അല്ലെങ്കില്‍ പോലും സാധ്യമാവുന്ന അവസ്ഥ കേരളത്തില്‍ ഉണ്ട്‌.സാമ്പത്തികമായ സത്യസന്ധതയും അച്ചടക്കവും ഇന്ന്‌ രാഷ്ട്രീയ കക്ഷികളുടെ ശീലമല്ല.ഏത്‌ സാമ്പത്തികമേധാവിക്കും ക്ഷുദ്രശക്തിക്കും സഹായവും സംരക്ഷണവും നല്‍കി അതിനുള്ള പ്രതിഫലമായി വന്‍തുക പറ്റുന്നതില്‍ അവര്‍ക്ക്‌ മന:സാക്ഷി
ക്കുത്തില്ല.പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ ഒരു പാട്‌ വേണം,പണമില്ലെങ്കില്‍ ഒരു സംഗതിയും നടക്കില്ല എന്ന്‌ എല്ലാ പാര്‍ട്ടികളും അവരുടെ അണികളെ  ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.
 അതുകൊണ്ട്‌ ഒരു പാര്‍ട്ടി ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യം മറ്റുള്ളവര്‍ എങ്ങനെയൊക്കെ ബഹളം വെച്ചാലും ആ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക്‌ പ്രശ്‌നമാവില്ല.അനേകം കേന്ദ്രങ്ങളില്‍ നിന്ന്‌ വന്നു ചേരുന്ന ശുദ്ധധനവും ഒരു പക്ഷേ അത്രയും തന്നെ കളങ്കിത ധനവും കേരളത്തിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിക്കുന്നുണ്ട്‌.അതിന്റെ 'നേട്ടങ്ങള്‍' ചെറിയ അളവിലെങ്കിലും സാധാരണക്കാരില്‍ എത്തിച്ചേരാതിരിക്കില്ല.അതുകൊണ്ടാണ്‌ സാമ്പത്തിക മേഖലയിലെ അനീതികള്‍ക്കെതിരെ മുന്നിട്ടിറങ്ങാനുള്ള ധാര്‍മികബലം അവര്‍ക്ക്‌ കൈമോശം വരുന്നത്‌.നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും മറ്റും കൊണ്ട്‌
 വല്ലാതെ പൊറുതി മുട്ടുമ്പോള്‍ താല്‍ക്കാലികമായി അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതില്‍ ഒതുങ്ങും അവരുടെ രോഷം. 
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കയാണ്‌.ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികളില്‍ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട്‌ പ്രായോഗിക രാഷ്ട്രീയം ശീലിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ശീലങ്ങളുടെ ഭാരം വലിച്ചെറിഞ്ഞ്‌ നടുനിവര്‍ത്തി,കണ്ണുതുറന്ന്‌ കാര്യങ്ങള്‍ കാണാന്‍ വിഷമമായിരിക്കും.പഠിച്ച പാഠങ്ങള്‍ മുഴുവന്‍ ഓര്‍മയില്‍ നിന്നും സ്വഭാവത്തില്‍ നിന്നും അപ്പാടെ മായ്‌ചുകളഞ്ഞ്‌ പുതിയൊരു രാഷ്ട്രീയസംസ്‌ക്കാരത്തിലേക്ക്‌,ക്ഷുദ്രലക്ഷ്യങ്ങളില്ലാത്തതും പ്രത്യയശാസ്‌ത്ര പ്രസംഗം കൊണ്ട്‌ വസ്‌തുതകളെ മറച്ചുവെക്കാത്തതും സാധാരണജനജീവിതത്തില്‍ തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേര്‍ക്കുനേരെ നിര്‍ഭയം അഭിമുഖീകരിക്കുന്നതുമായ ഒരു രാഷ്ട്രീയസംസ്‌കാരത്തിലേക്ക്‌ മലയാളികള്‍ എത്തിച്ചേരേണ്ടതുണ്ട്‌.അത്‌ വളരെ പെട്ടെന്ന്‌ സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല.ഇന്നത്തെ നിലയില്‍ ആം ആദ്‌മി പാര്‍ട്ടിക്കു മാത്രമേ അത്തരമൊരു രാഷ്ട്രീയസംസ്‌കാരം രൂപപ്പെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാനാവൂ.
27/1/2014  

1 comment:

  1. ഒരേയൊരു ദര്‍ശനം മാത്രം: പണം

    ReplyDelete