Pages

Wednesday, July 15, 2015

ഗൃഹാതുരത

കെയു.ജോണിയുടെ ആദ്യനോവൽ 'ഭൂമധ്യരേഖയിലെ വീട്' തിങ്കളാഴ്ച (13/7/2015)കോഴിക്കോട് അളകാപുരിയിൽ വെച്ച് പ്രകാശനം ചെയ്തു.ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചത് എൻ.മാധവൻകുട്ടിയാണ്.അദ്ദേഹത്തിന്റെയും ജോണിയുടെയും എന്റെയുമെല്ലാം അധ്യാപകനായിരുന്ന ടി.ആറിനെ ഉദ്ധരിച്ച് സാഹിത്യത്തിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഗൃഹാതുരത എന്ന് മാധവൻകുട്ടി പറഞ്ഞു.ഗൃഹാതുരത നിർബന്ധമായും ഒഴിവാക്കേണ്ടുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല.അതേ സമയം മറ്റൊരു വസ്തുതയുണ്ട്.എഴുത്തുകാരൻ/എഴുത്തുകാരി സ്വന്തം ഭൂതകാലത്തിന്റെ തടവിലായാൽ,ആവർത്തിച്ചാവർത്തിച്ച് വ്യക്തിഗതസ്മരണകളെ താലോലിച്ചു തുടങ്ങിയാൽ അത് അയാളുടെ/അവളുടെ രചനകളെ പ്രതികൂലമായി ബാധിക്കും.എഴുത്ത് സഞ്ചരിച്ചെത്തുന്ന ആശയങ്ങളഉടെയും അനുഭൂതികളുടെയും ലോകം അറിയാതെ ചുരുങ്ങിപ്പോവും.സാമൂഹ്യമായ ഉത്കണ്ഠകളും ആധികളും അതിന് അന്യമായിത്തുടങ്ങും.എല്ലാ വായനക്കാരും ഈയൊരു സംഗതി തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല.എങ്കിലും എഴുതുന്നയാൾ ഈ അപകട സാധ്യത അറിയുന്നതു തന്നെയാണ് നല്ലത്.
ഇനി അൽപം ഗൃഹാതുരത.1971 ലെ മാതൃഭൂമി വിഷുപ്പതിപ്പിലാണ് ഞാൻ എൻ.പ്രഭാകരൻ എന്ന പേരിൽ ആദ്യമായി എഴുതിയ 'ഒറ്റയാന്റെ പാപ്പാൻ' എന്ന കഥ പ്രസിദ്ധീകരിച്ചുവന്നത്.അതിനു മുമ്പ് എൻ.പി.എരിപു രം,എരി പുരം പ്രഭാകരൻ എന്നീ പേരുകളലിക്കെയാണ് എഴുതിയിരുന്നത്.
കെ.യു.ജോണിയുടെ 'ജെറുസലേമിന്റെ കവാടങ്ങൾ അകലെയാണ്' എന്ന കഥയും71ലെ തന്നെ വിഷുപ്പതിപ്പിൽ തന്നെയാണ് വന്നത്.എനിക്ക് വളരെ ഇഷ്ടം തോന്നിയ ഒരു കഥയായിരുന്നു അത്.
കഴിഞ്ഞ ഒക്‌ടോബറിൽ ഞാൻ ഒരു റോഡപകടത്തിൽ പരിക്കേറ്റ് ഗുരതരാവസ്ഥയിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എന്നെ ചികിത്സിച്ച രണ്ട് ഡോക്ടർമാരിൽ ഒരാൾ ജോണിയുടെ മകൻ ജോണിയുടെ മകൻ മിഷൽ ജോണിയായിരുന്നു.

1 comment:

  1. പ്രീയ സര്‍.ഞാന്‍ താങ്കള്‍ എഴുതിയതല്ലാം വായിച്ചു ....വളരെ നന്നായി ..അഭിനന്ദനങ്ങള്‍ ...!!

    ReplyDelete