Pages

Sunday, December 25, 2016

സ്ഥിതിവിവരം

വടിവ്യാഘ്രൻ എന്ന എക്കിട്ടപ്പേരിൽ പൊതുവെ അറിയപ്പെടുന്ന ഒരു നാണുനായരുണ്ട് കുനിയൻകുന്നിൽ.                                                                        രാഷ്ട്രീയക്കാർ ,കവികൾ,കഥാകാരന്മാർ,ശില്പികൾ,പത്രപ്രവർത്തകർ  എന്നു വേണ്ട ഏത് വിഭാഗത്തിലുള്ള ആര് തന്നെ കാണാൻ ചെന്നാലും 'എന്താ നായിന്റെ മോനേ?' എന്നു ചോദിച്ചാണ് വ്യാഘ്രൻ ലോഹ്യം പറഞ്ഞുതുടങ്ങുക.സംസാരം പത്ത് മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ നീളാം.പത്ത് മിനുട്ടിൽ തീരുന്നുവെങ്കിൽ രണ്ടോ മൂന്നോ നായിന്റെ മോൻ വിളിയേ കേൾക്കേണ്ടി വരൂ.ഒരു മണിക്കൂറാണെങ്കിൽ  ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും അത് കാതിൽ വന്നുവീഴും.
സംഗതി ഇങ്ങനെയായിട്ടും വ്യാഘ്രനെ കാണാൻ പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതേ ഉള്ളൂ.ഈ പ്രതിഭാസത്തിൽ കൗതുകം തോന്നിയ ഒരു യുവാവ്  അദ്ദേഹത്തെ കണ്ട് മടങ്ങുന്നവരുമായി അഭിമുഖം നടത്തിയപ്പോൾ കിട്ടിയ ഉത്തരങ്ങൾ ശതമാനക്കണക്കണക്കിന്റെ ക്രമമനുസരിച്ച്  രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു:

1. ആദ്യത്തെ രണ്ട് വിളിക്ക് ശേഷം മറ്റ് പലരെയും കുറിച്ചാണ് നായിന്റെ മോൻ എന്ന് പറയുക.അത് കേട്ടിരിക്കുന്നതിൽപ്പരം ആവേശകരമായി എന്താണുള്ളത്?  (42 ശതമാനം)
2. കേൾക്കുമ്പോൾ എന്താന്നറിയില്ല ഒരു സന്തോഷം തോന്നും. വടിവ്യാഘ്രന്റെ വീര്യം മുഴുവൻ ഇതിൽ തീരുന്നല്ലോ എന്നോർത്ത് ഉള്ളിൽ രുപപ്പെടുന്ന സഹതാപം കൊണ്ടാണോ എന്തോ?  ( 28 ശതമാനം)
3.എന്നെ മറ്റൊരാൾ നിത്യവും അങ്ങനെ വിളിച്ചുകിട്ടിയാലേ  എനിക്ക്‌
സമാധാനമാവൂ. ഒരു പക്ഷേ, ഞാനൊരു നായിന്റെമോൻ ആയതുകൊണ്ടു തന്നെയാകാം. ( 21 ശതമാനം).
4. ഞാനൊരു ജോളിക്ക് പോവുന്നതാ.നായിന്റെ മോനേന്ന് വിളിക്കുമ്പം  വ്യാഘ്രന്റെ ധാരണ കേട്ടു നിക്കുന്നോൻ നിന്നനിപ്പില് ആവിയായി പോവുംന്നാ. പക്ഷേ ,ദൈവം സഹായിച്ച് മൂപ്പര്‌ടെ മുഖത്ത് അന്നേരവും
പരമ പൊട്ടനായ ഏതോ പഴയകാല രാജാവിന്റെ എക്‌സ്പ്രഷനായിരിക്കും. ഹോ ,എന്റമ്മോ അത് കാണുമ്പോ ഉണ്ടാവ്ന്ന ഒരു ഇത്.എത്ര ലക്ഷം
 കൊട്ത്താലാ കിട്ട്വാ  അയിന്റെയൊരു രസം. ( 9 ശതമാനം)

No comments:

Post a Comment