Pages

Tuesday, March 15, 2011

കലാജീവിതം

കണ്ടക്കൈ (കണ്ണൂര്‍ ജില്ല) യിലെ വേണുമാഷ് (കെ.സി.വേണുഗോപാലന്‍ മാസ്റര്‍)ആണ് ഈയിടെ 'കലാജീവിതം' എന്ന പുസ്തകം വായിക്കാന്‍ തന്നത്.ചരിത്രം,സംസ്കാരപഠനം എന്നീ മേഖലകളുമായി ബന്ധപ്പെടുന്ന കൌതുകകരമായ വിവരങ്ങളുടെ വലിയൊരു ശേഖരമുണ്ട് വേണുമാഷുടെ മനസ്സില്‍.അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ അവയ്ക്ക് പിന്‍ബലമേകുന്ന പഴയതും പുതിയതുമായ കുറേ പുസ്തകങ്ങളും.എഴുത്തിന്റെ ഭാഗമായും അല്ലാതെയും പഴയ കാലത്തെ കുറിച്ചുള്ള പല സംശയങ്ങളും പരിഹരിച്ചു കിട്ടാന്‍ ഞാന്‍ സഹായം തേടുന്നവരില്‍ പ്രധാനിയാണ് വേണുമാഷ്.വാസ്തവത്തില്‍ വേണുമാഷുടെ പാണ്ഡിത്യമല്ല ചരിത്രം,ഭാഷ,നാടോടി വിജ്ഞാനീയം എന്നീ വിഷയങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വൈകാരിക ബന്ധമാണ് എനിക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നിയത്.
വേണുമാഷ് തന്ന 'കലാജീവിതം' ഒരു പഴയകാല ഗ്രന്ഥമൊന്നുമല്ല.വടക്കേ മലബാറുകാരനായ സി.യു.കെ നമ്പ്യാര്‍ എന്ന ഉക്കാരന്‍ നമ്പ്യാരുടെ ഈ ആത്മകഥ 1981 ല്‍ പുറത്തു വന്നതാണ്.നാല് നാടകങ്ങളും ഒരു കവിതാസമാഹാരവുമായി അഞ്ച് പുസ്തകങ്ങള്‍ വേറെയും പ്രസിദ്ധീകരിച്ചിരുന്നു സി.യു.കെ.നമ്പ്യാര്‍.പക്ഷേ, 'കലാജീവിതം' ഉള്‍പ്പെടെ ഒന്നും ഇപ്പോള്‍ പുസ്തകമാര്‍ക്കറ്റിലില്ല.
1890ല്‍ ജനിച്ച ഉക്കാരന്‍ നമ്പ്യാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതലിങ്ങോട്ടുള്ള പത്തറുപത് വര്‍ഷത്തിലേറെ കാലത്തെ തന്റെ കലാജീവിതത്തിന്റെ വിവരണമാണ് ഈ ആത്മകഥയില്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്.അത്യുത്തരകേരളത്തിലെ കലാജീവിതത്തില്‍ ഉക്കാരന്‍ നമ്പ്യാരുടെ സ്ഥാനം എന്തായിരുന്നുവെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ സി.പി.ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്: "നാടകവേദിയിലും നാടകരചനയിലും സംഗീതലോകത്തും സാമാന്യജനങ്ങളുടെ നാക്കിന്‍തുമ്പത്ത് ലാലസിച്ച ഒരു പേരായിരുന്നു ഉക്കാരന്‍ നമ്പ്യാരുടേത്.അദ്ദേഹത്തിന്റെ പാട്ടില്‍ മതിമറക്കാത്ത കലാപ്രണയികള്‍ ഉണ്ടായിരുന്നില്ല; അഭിനയത്തില്‍ ഹരം പിടിക്കാത്ത കാണികളുണ്ടായിരുന്നില്ല.നാടകരചനയില്‍,സംഗീത രചനയില്‍ അരങ്ങിണക്കം കാട്ടിയ പ്രതിഭകളും അതുപോലെ അധികമില്ല.അന്നദ്ദേഹം നാട്ടിലൊരു ലെജന്റായിരുന്നു.കലാസാംസ്കാരികരംഗത്ത് സര്‍വത്ര നിറഞ്ഞുനിന്ന ഒരു വ്യക്തിത്വം!''
ഉക്കാരന്‍ നമ്പ്യാരുടെ മക്കളിലൊരാള്‍ ഒരു കാലത്ത് കാന്‍സര്‍ ഗവേഷണ രംഗത്ത് ലോകപ്രശസ്തയായിരുന്ന ഡോ.പാര്‍വതി കെ.ബസൂറാണ്.തൊണ്ണൂറ് വയസ്സ് വരെ ജീവിച്ച ഉക്കാരന്‍ നമ്പ്യാര്‍ എണ്‍പതു വയസ്സു കഴിഞ്ഞ് സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മകള്‍ക്ക് അയച്ചുകൊടുത്തതാണ് ഈ ആത്മകഥ.'കലാജീവിത'ത്തിന്റെ പ്രസാധക അവരാണ്.

കൂട്ടുകുടുംബം എന്ന പീഡന സംവിധാനം
ഉക്കാരന്‍ നമ്പ്യാരുടെ ജനനം നല്ല സാമ്പത്തികശേഷിയുള്ള ഒരു തറവാട്ടിലായിരുന്നെങ്കിലും ഏറെക്കുറെ ഒരു ദരിദ്രകുടംബത്തിലെ അംഗത്തെ പോലെയാണ് അദ്ദേഹം വളര്‍ന്നത്.കുട്ടികളുടെ ഭാവിയെ പറ്റി വലുതായി ആലോചിച്ച് തീരുമാനമെടുക്കുന്ന ശീലം അക്കാലത്തെ സാമ്പത്തികശേഷിയുള്ള സവര്‍ണകുടുംബങ്ങള്‍ക്കുപോലും ഉണ്ടായിരുന്നില്ല.അച്ഛന്റെ ധനസ്ഥിതി ദുര്‍ബലമായിരിക്കുകയും കുട്ടികളുടെ ജീവിതം മറ്റ് ബന്ധുക്കളുടെ നിയന്ത്രണത്തിലാവുകയും ചെയ്യുന്ന കുടുംബങ്ങളില്‍ സ്ഥിതി തീര്‍ച്ചയായും വളരെ മോശമായിരുന്നു.
വലിയച്ഛ•ാരിലൊരാള്‍ക്ക് നാടകം കളിപ്പിക്കണമെന്ന മോഹം കലശലായപ്പോള്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കയായിരുന്ന തന്നെ നിര്‍ബന്ധപൂര്‍വം സ്കൂളില്‍ നിന്ന് വിടുവിച്ചുകൊണ്ടുപോയ കാര്യം ഉക്കാരന്‍ നമ്പ്യാര്‍ പറയുന്നുണ്ട്.പഠിക്കാന്‍ താല്പര്യമുള്ള ഉക്കാരനെ അങ്ങനെ കൊണ്ടുപോവരുതെന്ന് അവന്റെ അധ്യാപകന്‍ പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടും വലിയച്ഛന്‍ വഴങ്ങിയില്ല.ഈ വലിയച്ഛന്‍ തന്നെയാണ് ഉക്കാരന്‍ നമ്പ്യാരുടെ ജീവിതത്തിലെ കുറേയേറെ വര്‍ഷങ്ങളെ ദാരിദ്യത്തില്‍ തളച്ചിട്ടത്.നാടകാഭിനയം വഴി അദ്ദേഹം ഉണ്ടാക്കിയ പണവും ഇയാള്‍ തട്ടിയെടുക്കുന്നുണ്ട്.കാരണവ•ാരുടെയും കുടുംബത്തില്‍ അധികാരം നടത്തുന്ന മറ്റുള്ളവരുടെയും ധൂര്‍ത്തും ധിക്കാരവും അക്കാലത്തെ കൂട്ടുകുടുംബങ്ങളിലെ ദുര്‍ബലമായ താവഴിയില്‍ പെട്ടവരുടെ ജീവിതം ശരിക്കും തുലച്ചുകളയുക തന്നെയായിരുന്നു.
മഹാകവി കുട്ടമത്തിന്റെ 'ദേവയാനീ ചരിത'ത്തിലെ ദേവയാനിയായിട്ടാണ് മൂന്നാം ക്ളാസ്സുകാരനായ ഉക്കാരന്‍ ആദ്യമായി വേഷമിട്ടത്. ആ അഭിനയത്തിന്റെ അസാധാരണമായ മികവ് കാരണം അദ്ദേഹത്തിന് ദേവയാനി എന്ന പേര് വീഴുകയും സ്ത്രീവേഷക്കാരനായിത്തന്നെ അഭിനയരംഗത്ത് ദീര്‍ഘകാലം തുടരേണ്ടി വരികയും ചെയ്തു.കുറേ വര്‍ഷങ്ങള്‍ക്കു ശേഷവും സ്ഥിരമായ തൊഴിലൊന്നുമില്ലാതെ നാടകം കളിച്ചു നടക്കുന്ന ഉക്കാരന്‍ നമ്പ്യാരോട് "നാണമില്ലല്ലോ ഈ പ്രായത്തില്‍ രണ്ട് ചിരട്ടയും നെഞ്ഞിനു വെച്ചുകെട്ടി ഒരു പെണ്ണിന്റെ വേഷം ധരിച്ച് ശൃംഗാരം നടിക്കുവാന്‍?'' എന്ന് വേങ്ങയില്‍ ചാത്തുകുട്ടി നായനാര്‍ എന്ന നാട്ടുപ്രമാണി ചോദിക്കുന്നുണ്ട്.
നാടകം കളിച്ചും ഒന്നാം തരം പാട്ടുകാരനെന്ന നിലയ്ക്ക് പേരെടുത്തും ഊരുചുറ്റി നടന്ന ഉക്കാരന്‍ നീണ്ട ഇടവേളക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥിയുടെ വേഷം സ്വീകരിക്കുന്നത് പല വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.ഇത്തവണ പയ്യന്നൂര്‍ ഹൈസ്കൂളില്‍ ഫോര്‍ത്ത് ഫോറത്തിലാണ് അദ്ദേഹം പഠിക്കാന്‍ ചേര്‍ന്നത്.ഇവിടെ വെച്ച് സ്കൂളിന്റെ ധനശേഖരണാര്‍ത്ഥം ഹെഡ്മാസ്ററുടെ നിര്‍ബന്ധപൂര്‍ണമായ പ്രേരണ കാരണം ഉക്കാരന് പിന്നെയും നാടകത്തില്‍ അഭിനയിക്കേണ്ടി വന്നു.പഠിക്കാന്‍ വന്ന താന്‍ നാടകം കളിച്ച് മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നു പറഞ്ഞ മട്ടിലാവുമോ എന്ന അദ്ദേഹത്തിന്റ ആശങ്ക തെറ്റിയില്ല.ഇടയ്ക്ക് അച്ഛന്‍ അസുഖം വന്ന് കിടപ്പിലായതുകൊണ്ടും നാടകംകളികൊണ്ടും പഠിപ്പ് അവതാളത്തിലായി.അങ്ങനെ ഫോര്‍ത്ത് ഫോറത്തില്‍ നിന്ന് ക്ളാസ്കയറ്റം കിട്ടാതെ ഉക്കാരന് പയ്യന്നൂര്‍ ഹൈസ്കൂള്‍ വിടേണ്ടി വന്നു.പിന്നെ 35 ാം വയസ്സിലാണ് അദ്ദേഹം അധ്യാപകനാവാനുള്ള ട്രെയിനിംഗിന് ചേരുന്നത്.ഇക്കാലത്തൊന്നും തന്റെ ബന്ധുജനങ്ങളില്‍ നിന്ന് പറയത്തക്ക യാതൊരു സഹായവും അദ്ദേഹത്തിന് ലഭിക്കുന്നില്ല.
മറവിയില്‍ മറയാത്ത ജീവിത ചിത്രങ്ങള്‍
നാടകാഭിനയവും സംഗീതവും തന്നെയായിരുന്നു ഉക്കാരന്‍ നമ്പ്യാര്‍ക്ക് ജീവിതം.ദക്ഷിണ കര്‍ണാടകം മുതല്‍ ഇപ്പോഴത്തെ കണ്ണൂര്‍,കോഴിക്കോട്,വയനാട് ജില്ലകള്‍ വരെയുള്ള അനേകം സ്ഥലങ്ങളില്‍ എത്രയോ വേദികളില്‍ അദ്ദേഹം അഭിനയിച്ചു.മഹാകവി കുട്ടമത്ത്,വിദ്വാന്‍ പി.കേളുനായര്‍ എന്നിവരുടെ നാടകങ്ങള്‍ക്കു പുറമേ താന്‍ തന്നെ എഴുതിയ നാടകങ്ങളിലും അദ്ദേഹം ഏറ്റവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.ഈ നാടകയാത്രകളില്‍ താന്‍ കടന്നുപോയ സ്ഥലങ്ങളെ കുറിച്ചും കണ്ടുമുട്ടിയ മനുഷ്യരില്‍ ചിലരെ കുറിച്ചും ഉക്കാരന്‍ നമ്പ്യാര്‍ നല്‍കിയിരിക്കുന്ന ലഘുവിവരണങ്ങള്‍ പലതും ഇന്നത്തെ വായനയില്‍ വലിയ കൌതുകം ജനിപ്പിക്കുന്നവയാണ്.ദശകങ്ങള്‍ക്കു മുമ്പുള്ള വടക്കന്‍ കേരളത്തിലെ ജനജീവിതത്തെയും സാമൂഹ്യാവസ്ഥയെയും കുറിച്ചുള്ള ആധികാരികമായ വിവരങ്ങളാണ് ഉക്കാരന്‍ നമ്പ്യാര്‍ വളരെ സാധാരണ മട്ടില്‍ കുറിച്ചു വെച്ചിരിക്കുന്നത്.
വിശേഷിച്ച് ഒന്നും ഭാവിക്കാതെയുള്ള അലങ്കാരരഹിതവും കാര്യമാത്രപ്രസക്തവുമായ എഴുത്താണ് ഉക്കാരന്‍ നമ്പ്യാരുടേത്. എങ്കിലും തന്റ അഭിനയജീവിതത്തിനിടയിലെ അനുഭവങ്ങളില്‍ ചിലത് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഒറ്റ വായനയില്‍ തന്നെ നമ്മുടെ ഉള്ളില്‍ എക്കാലത്തേക്കുമായി ഇടം നേടും.അവയുടെ വ്യതിരിക്തത തന്നെയാണ് അതിനുള്ള കാരണം.പുലിക്കോട്ട് എന്ന സ്ഥലത്ത് താനും സുഹൃത്തും കൂടി ശ്രമിച്ച് ഒരു സ്കൂള്‍ ഉണ്ടാക്കി അതിന് സര്‍ക്കാറിന്റെ അംഗീകാരം വാങ്ങാനായി രണ്ടു കൊല്ലത്തോളം പരിശ്രമിച്ചുകൊണ്ടിരിക്കെ ഉണ്ടായ അനുഭവം അദ്ദേഹം വിവരിച്ചിരിക്കുന്നത് മാത്രം ഉദ്ധരിക്കാം: "ശമ്പളമില്ലാതെ രണ്ടുകൊല്ലം തുടര്‍ന്ന് ഈ സ്കൂളില്‍ പഠിപ്പിക്കുവാന്‍ സാമ്പത്തികാവസ്ഥ എന്നെ വളരെ വിഷമിപ്പിച്ചിരുന്നു.എങ്കിലും ഇടക്കിടക്ക് വിദ്വാന്‍ ശ്രീ.പി.കേളുനായരുടെ നാടകത്തിനുള്ള എന്റെ സഹകരണവും അത്യാവശ്യം പാട്ടുകച്ചേരിയും എന്നെ സഹായിച്ചു.ഒരിക്കല്‍ ഒരു വിഷു ദിവസം കേളുനായരുടെ നാടകം ഉണ്ടായിരുന്നു.അത് ഒരു ഞായറാഴ്ച ദിവസമായിരുന്നു.അന്നു ഞാന്‍ നാടകത്തില്‍ പങ്കുകൊണ്ടിരുന്നു.പിറ്റേ ദിവസം ഞാന്‍ വെള്ളിക്കോത്തു നിന്ന് ചെറുവത്തൂരേക്ക് വരുമ്പോള്‍ ഷര്‍ട്ടിട്ടിരുന്നില്ല.അന്നൊക്കെ അത് അത്ര നിര്‍ബന്ധവുമായിരുന്നില്ല.ഞാന്‍ കാഞ്ഞങ്ങാട്ട് റെയില്‍വേസ്റേഷനില്‍ നിന്ന് വണ്ടി കയറി ഇരിപ്പുറപ്പിച്ചപ്പോള്‍ വഴിയില്‍ നിന്ന് എന്റെ പുറത്ത് ഒരാള്‍ തട്ടി.ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അബൂബക്കര്‍!ഇയാള്‍ ലേബറാപ്പീസറുടെ ശിപ്പായിയാണ്.അയാള്‍ എന്നോട് ചോദിച്ചു" എന്തേ ഇന്ന് സ്കൂളില്ലേ?ലേബറാപ്പീസര്‍ നിങ്ങളുടെ സ്കൂള്‍ വിസിറ്റ് ചെയ്യാന്‍ വന്നിട്ടുണ്ട്.അദ്ദേഹം വണ്ടിയില്‍ ഫസ്റ് ക്ളാസ് കംപാര്‍ട്മെന്റില്‍ ഇരിക്കുന്നുണ്ട്.ഈ രീതിയില്‍ നിങ്ങളെ കണ്ടാല്‍ സ്കൂളിന്റെ കാര്യം ഊര്‍ദ്ധ്വം തന്നെ''എന്നു പറഞ്ഞു.ഇതുകേട്ടപ്പോള്‍ ഞാന്‍ വല്ലാതെ അമ്പരന്നു.ഷര്‍ട്ട് ധരിച്ചിട്ടില്ലാത്ത എന്നെ അദ്ദേഹം കാണുകയാണെങ്കില്‍ കെട്ടിടത്തിനുള്ള ധനവ്യയവും രണ്ടുകൊല്ലത്തെ യത്നവും വൃഥാവിലാകുന്ന വിഷാദം എന്നെ അത്യധികം അലട്ടി.എന്തു ചെയ്യണമെന്ന് എനിക്ക് എത്തും പിടിയും ഇല്ലാതെയായി.സ്റേഷനില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹം നഗ്നനായ എന്നെ കാണും; അതും പത്തുമണിയോടു കൂടി.ഇതുവിചാരിച്ച് ദു:ഖിച്ചിരിക്കുമ്പോള്‍ അബൂബക്കറുടെ കയ്യിലുണ്ടായിരുന്ന അലക്കിത്തേച്ച ഷര്‍ട്ട് എന്നെ എടുത്തുകാട്ടി ഇത് ധരിച്ചുകൊള്ളൂ എന്നു പറഞ്ഞ് എന്റെ കയ്യില്‍ തന്നു.അങ്ങനെ നഗ്നതയില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് സാധിച്ചു.
ഞാന്‍ ചെറുവത്തൂര് വണ്ടിയിറങ്ങി ടിക്കറ്റ് എങ്ങനെയോ സ്റേഷന്‍ മാസ്ററുടെ കയ്യില്‍ കൊടുത്ത് ഓടാന്‍ തുടങ്ങി.ഓടുമ്പോള്‍ ആ ഓടുന്ന ആളാണ് കൈതക്കാട്ട് ലേബര്‍സ്കൂളിലെ ഹെഡ്മാസ്ററെന്ന് ലേബറാപ്പീസറോട് ആരെങ്കിലും പറഞ്ഞുകളയുമോ എന്ന ഭയം എന്നെ അത്യധികം വ്യാകുലപ്പെടുത്തി.സ്റേഷനില്‍ നിന്ന് സ്കൂളിലേക്ക് ഒന്നര മൈലില്‍ അധികം കാണും.കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഓടേണ്ടത്.കുറെ ഓടിയപ്പോള്‍ എനിക്ക് മൂത്രമൊഴിക്കണമെന്ന് തോന്നി.ആ അവസരം മൂത്രമൊഴിക്കാന്‍ ഇരിക്കയാണെങ്കില്‍ ലേബറാപ്പീസര്‍ കുറച്ചുകൂടി എന്നെ സമീപിച്ചേക്കുമോ എന്ന ശങ്ക കൊണ്ട് " എനിക്ക് തനിയെ ഈ അവസരത്തില്‍ ചെയ്യല്ലാ മൂത്രമേ'' എന്നു പറഞ്ഞുപോയത് എനിക്ക് ഇത് എഴുതുമ്പോഴും ഓര്‍ത്ത് ചിരി വരുന്നു.''
ലേബര്‍ ആപ്പീസര്‍ക്കും അദ്ദേഹത്തിന് അകമ്പടി സേവിച്ച ലേബര്‍ ഇന്‍സ്പെക്ടര്‍ക്കും ഉച്ചഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കാല്‍കാശ് കയ്യിലില്ലാത്തതുകൊണ്ട് അടുത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് ശാന്തിക്കാരനെ കണ്ട് അപേക്ഷിച്ച് രണ്ടുപേര്‍ക്കുള്ള ഊണ് തരപ്പെടുത്തിക്കൊടുത്തതും ഭക്ഷണസൌകര്യം തീരെ തൃപ്തികരമല്ലായിരുന്നു എന്ന് ഇന്‍സ്പെക്ടര്‍ പിന്നീട് രൂക്ഷമായി പരാതിപ്പെട്ടതും ഉക്കാരന്‍ നമ്പ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുപോലുള്ള ഏറെ വ്യത്യസ്തമായ പല അനുഭവങ്ങളുടെയും വസ്തുതകളുടെയും വിവരണങ്ങള്‍ 'കലാജീവിത'ത്തിലുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കണ്ണൂര്‍ പോലീസ്മൈതാനിയില്‍ മൂര്‍ക്കോത്ത് കുമാരന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന ഗംഭീരമായ പ്രദര്‍ശനം കാണാന്‍ പോയതും അവിടെ വിക്ടോറിയാ റാണിയെ മരണശയ്യയില്‍ വെച്ച് ഡോക്ടര്‍ പരിശോധിക്കുന്നതിന്റെയും മറ്റും മെഴുകുപ്രതിമകള്‍ കണ്ട് അത്ഭുതപ്പെട്ടതും വയനാട്ടില്‍ നിന്ന് നാടകാഭിനയത്തിന് സമ്മാനമായി 150 പറ നെല്ല് കിട്ടിയതും ജീരകശാല,ഗന്ധകശാല,സോമന്‍ എന്നീ ഇനങ്ങളടങ്ങിയ ആ നെല്ല് മാനന്തവാടിയില്‍ നിന്ന് തലശ്ശേരിയിലേക്ക് കാളവണ്ടിയിലും അവിടെനിന്ന് തീവണ്ടിയില്‍ ചെറുവത്തൂരേക്കും എത്തിച്ചതും മറ്റും ഉദാഹരണം.
'കലാജീവിതം' അതിന്റെ അവതാരികയില്‍ സി.പി.ശ്രീധരന്‍ പ്രസ്താവിച്ചതുപോലെ ഉത്തരകേരളത്തിലെ സംഗീതനാടകങ്ങളുടെയും സാംസ്കാരികനവോത്ഥാനങ്ങളുടെയും ചരിത്രമെഴുതുന്നവര്‍ക്ക് വലിയൊരു വഴികാട്ടിയാണ്.ഒരു വായനാവിഭവം എന്ന നിലയ്ക്കു കൂടി വളരെ വിലപ്പെട്ട ഈ കൃതി തീര്‍ച്ചയായും പുന:പ്രകാശനം അര്‍ഹിക്കുന്നുണ്ട്.അച്ചടിത്തെറ്റുകളും വാക്യഘടനയിലും മറ്റും വന്നുപോയിട്ടുള്ള ചെറിയ പിഴവുകളും തിരുത്തി,ആവശ്യമായ അടിക്കുറിപ്പുകള്‍ നല്‍കി എഡിറ്റിംഗ് നടത്തി പുതിയ കെട്ടും മട്ടും നല്‍കി ഈ പുസ്തകം വായനക്കാരിലെത്തിക്കാന്‍ കേരളസംഗീത നാടക അക്കാദമിയോ സാഹിത്യ അക്കാദമിയോ എത്രയും വേഗം താല്പര്യമെടുക്കേണ്ടതാണ്.

No comments:

Post a Comment