Pages

Wednesday, November 7, 2012

ദലിത് പരിപ്രേക്ഷ്യം മലയാള സാഹിത്യത്തില്‍

അതിപ്രാചീനമായ നാടന്‍പാട്ടുകളുടെ കാലം തൊട്ടേ മലയാളകവിതയില്‍ ദലിത്  അനുഭവങ്ങള്‍ ഇടം നേടിത്തുടങ്ങിയിരുന്നു.പക്ഷേ,ജാതിസമൂഹം തങ്ങള്‍ക്കനുവദിച്ചു നല്‍കിയിരിക്കുന്ന സ്ഥാനം,അല്ലെങ്കില്‍ സ്ഥാനരാഹിത്യം ഇന്നതാണെന്നു തിരിച്ചറിയുകയും അതില്‍ അടങ്ങിയിരിക്കുന്ന അനീതിയെ ചോദ്യം ചെയ്തുതുടങ്ങുകയും ചെയ്യുന്ന ദലിതരുടെ സാന്നിധ്യം മലയാളകവിതയില്‍ വ്യക്തമായിത്തുടങ്ങുന്നത് 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ തൊട്ടാണ്.ബ്രിട്ടീഷ് നിയമവ്യവസ്ഥ നല്‍കിയ പുതിയ അവകാശബോധവും നീതിബോധവും ക്രിസ്തുമതം നല്‍കിയ പുതിയ സാഹോദര്യസങ്കല്പങ്ങളുമാണ് നവോത്ഥാനഘട്ടത്തില്‍ തന്നെ കേരളത്തിലെ ദലിതരെ പുതിയൊരു ലോകബോധത്തിലേക്ക് ഉണര്‍ത്തിയത്.പക്ഷേ,കൌതുക കരമായ കാര്യം മതം മാറി ക്രിസ്തുമതത്തിലെത്തിയ ദലിതര്‍ പുതിയ മതവും തങ്ങളുടെ അധസ്ഥിതിത്വത്തെ ഇല്ലായ്മ ചെയ്യുന്നില്ലെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നുണ്ടായ രോഷമാണ് ആധുനിക മലയാളത്തിലെ ആദ്യദലിത് കവിയായ പൊയ്കയില്‍ അപ്പച്ചന്റെ(1879-1939) രചനകളുടെ വിഷയം എന്നതാണ്.
"കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍
ചരിത്രങ്ങള്‍ ''
എന്ന് സ്വന്തം വംശത്തിന്റെ ചരിത്രം തമസ്കരിക്കപ്പെട്ടതിനെ പറ്റിയാണ് അപ്പച്ചന്‍ പറഞ്ഞുതുടങ്ങിയത്.
പിന്നീട്,
"പറയനൊരു പള്ളി,പുലയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി''
എന്നിങ്ങനെ ജാതീയമായ അസമത്വം പുതിയ മതത്തിലും തുടരുന്നതിനെ പരിഹസിക്കുകയും
"ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാപ്പിഴയങ്ങു തീര്‍ന്നുപോയ് കേട്ടോ
പിന്നെപ്പുലയനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കേട്ടോ
ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാപ്പിഴയങ്ങു തീര്‍ന്നുപോയ് കേട്ടോ
പിന്നെപ്പറയനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കേട്ടോ
ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാപ്പിഴയങ്ങു തീര്‍ന്നുപോയ് കേട്ടോ
പിന്നെക്കുറവനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കേട്ടോ''
എന്നിങ്ങനെ ഭീഷണി പുറപ്പെടുവിക്കുന്നുമുണ്ട് കവി
സമകാലിക സാഹിത്യത്തിലെത്തുമ്പോള്‍ ഈ തരത്തില്‍ നേരിട്ടുള്ള സത്യപ്രസ്താവങ്ങളുടെ ശൈലി പുറകോട്ട് തള്ളിമാറ്റപ്പെടുകയും മുഖ്യധാര കവിതയിലെ സൌന്ദര്യസങ്കല്പങ്ങളെയും ആഖ്യാനശൈലികളെയും സ്വാംശീകരിച്ചുകൊണ്ടു  തന്നെ ഉള്ളടക്കത്തിന്റെയും പ്രയോഗങ്ങളുടെയും വ്യത്യസ്ത കൊണ്ട് മാറിനില്‍ക്കുന്ന മറ്റൊരു ധാര മുന്‍നിരയിലേക്ക് വരികയും ചെയ്തിട്ടുണ്ട്.അത്തരം കവിതകളെക്കൂടി മുന്‍നിര്‍ത്തിയാണ് മലയാളത്തിലെ ദലിത് കവിത പ്രശ്നവല്‍ക്കരിക്കുന്ന സൌന്ദര്യശാസ്ത്ര സങ്കല്പങ്ങളെയും ദാര്‍ശനികനിലപാടുകളെയുമെല്ലാം പരിശോധിക്കേണ്ടത്.
                      ദലിത്  സ്വത്വം എന്ന സാംസ്കാരിക യാഥാര്‍ത്ഥ്യം
ജാതി അതി പ്രാചീനകാലം മുതല്‍ക്കേ ഇന്ത്യന്‍ സാമൂഹ്യജീവിതത്തിലെ ഏറ്റവും ശക്തമായ യാഥാര്‍ത്ഥ്യമാണ്.വര്‍ഗം എന്ന പരികല്പന കൊണ്ടു മാത്രം വ്യാഖ്യാനിച്ച് വിശദീകരിക്കാനാവാ ത്തതാണ് അതിന്റെ വിവക്ഷകളും ആനുഭവികയാഥാര്‍ത്ഥ്യങ്ങളും.ഹിന്ദുമതത്തിനകത്ത് ജനിച്ചു വീഴുന്ന ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള പല നിര്‍ണായകവ്യവഹാരങ്ങളിലും ഇപ്പോഴും അധികാരം നടത്തുന്നത് ജാതി തന്നെയാണ്.എല്ലാ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ശക്തമായ ഇടപെടലുകള്‍ക്കു ശേഷവും ജാതിബോധത്തിന്റെ തായ്വേരിന് കാര്യമായ ഇളക്കം തട്ടിയിട്ടൊന്നുമില്ല.കേരളത്തിന്റെ പൊതുജീവിതത്തില്‍ അതിന്റെ സാന്നിധ്യം വളരെ ദുര്‍ബലമായിക്കഴിഞ്ഞെങ്കിലും വ്യക്തിജീവിതത്തിലെ നിര്‍ണായകസന്ദര്‍ഭങ്ങളിലെല്ലാം ജാതിപരിഗണനയും ജാതീയമായ ആചാരങ്ങളും മേല്‍ക്കൈ നേടുന്നത് കാണാം.ഇതിനു പുറമേയാണ് രാഷ്ട്രീയത്തില്‍ ജാതിമതസംഘടനകള്‍ നടത്തുന്ന വില പേശലുകളും അധികാര പ്രയോഗങ്ങളും.ഇടതുപക്ഷ രാഷ്ട്രീയത്തിനകത്ത് ഒരു വിഭാഗം ബുദ്ധിജീവികള്‍ ഇടക്കാലത്ത് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച സ്വത്വവാദം ഈ രാഷ്ട്രീയക്കളികള്‍ക്ക് പിന്‍ബലം നല്‍കുന്ന ഒന്നാണെന്നതു കൊണ്ടു മാത്രമാണ് അപലപനീയമായിത്തീര്‍ന്നത്.അതല്ലാതെ സാമൂഹ്യജീവിതത്തിലും സാംസ്കാരികമേഖലയിലു മെല്ലാം ജാതിയും മതവും മുഖ്യപരിഗണനയായി വരുന്ന സന്ദര്‍ഭങ്ങള്‍ പൂര്‍ണമായും ഇല്ലാതായിത്തീര്‍ന്നു എന്നതു കൊണ്ടല്ല.ജാതിയും മതവും പൊതുജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വ്യത്യസ്ത ജാതിമതവിഭാഗങ്ങളില്‍ പെട്ടവര്‍ പ്രത്യേകം പ്രത്യേകമായി സംഘടിച്ച് പരിഹാരം കാണുക എന്നത് ജനാധിപത്യ പ്രക്രിയയെ തന്നെ ദുര്‍ബലമാക്കുമെന്നതുകൊണ്ടും ഇങ്ങനെയുള്ള ശക്തികള്‍ സ്വയം വലിയ അധികാരകേന്ദ്രങ്ങളായി മാറുന്നത് ഒട്ടും തന്നെ ആശാസ്യമല്ലെന്ന് അനുഭവങ്ങളിലൂടെ സംശയരഹിതമായി തെളിയിക്കപ്പെട്ടതുകൊണ്ടും ഇടതുപക്ഷ പ്രസ്ഥാനം അത്തരത്തിലുള്ള രാഷ്ട്രീയ ഏകീകരണങ്ങള്‍ക്കെതിരെ ശക്തമായ പരസ്യനിലപാടുകള്‍ സ്വീകരിക്കണമെന്നതില്‍ സംശയമില്ല.അതേ സമയം മുഖ്യധാരജീവിതത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ദലിത്ജീവിതം എന്നത് ഒരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായി ഇന്നും തുടരുന്നുവെന്നതും കേരളത്തില്‍ തന്നെയും ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ ഒട്ടുവളരെ വേറിട്ട അനുഭവങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നതും കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.അത്തരത്തിലുള്ള തമസ്കരണങ്ങള്‍ കീഴാളജനതയോടും മറ്റ് ദുര്‍ബല ജനവിഭാഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി തന്നെയായിരിക്കും.
ഹിന്ദുമതത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുകയും അതേ സമയം ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് പുറത്തുള്ളവരെന്ന(ശൂദ്രാതിശൂദ്രര്‍ എന്ന് ജ്യോതിബാ ഫൂലെ) നിലയില്‍ നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്തപ്പെടുകയും അതിക്രൂരമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് ദലിതര്‍.അവര്‍ സ്വത്വബോധം കൈവരിക്കുകയും കര്‍തൃത്വമാര്‍ജ്ജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സാഹിത്യരംഗത്ത് നടത്തിയ ഇടപെടലുകളില്‍ നിന്നാണ് ദലിത് സാഹിത്യം രൂപം കൊള്ളുന്നത്.പോയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ ദളിതര്‍ മലയാളസാഹിത്യത്തില്‍ അവരുടെ സാന്നിധ്യം ബോധ്യപ്പെടുത്തിത്തുടങ്ങിയെങ്കിലും മുപ്പതുകളുടെ ഒടുവില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം ശക്തമായിത്തുടങ്ങിയതോടെ ദലിത് സാഹിത്യത്തെ പ്രത്യേകപരിഗണന നല്‍കി അംഗീകരിക്കാനും പരിഗണിക്കാനും ആരുമില്ലെന്നായി. കമ്യൂണിസ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിനു കീഴില്‍ പ്രവര്‍ത്തിച്ച പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ദര്‍ശനം വര്‍ഗസമരത്തില്‍ ഊന്നിക്കൊണ്ടുള്ളതായിരുന്നു.ജാതിയെയല്ല സാമൂഹ്യാസമത്വത്തിന്റെയും ചൂഷണത്തിന്റെയും  മുഖ്യനിദാനമായി ആ പ്രസ്ഥാനം കണ്ടത് ദേശീയയമായ വികാരങ്ങളും ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ച് സാഹിത്യരംഗത്ത് വ്യാപരിച്ചവരുടെയും ശുദ്ധസാഹിത്യ കാര•ാരുടെയും പ്രസ്ഥാനങ്ങള്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും  ദലിതരുടെ സാഹിത്യരചനകള്‍ക്ക് പ്രത്യേകമായ  പരിഗണനയും അംഗീകാരവും നല്‍കേണ്ടതുണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായില്ല.പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചവരെയും  സാമ്പ്രദായികമായ ശുദ്ധസൌന്ദര്യവാദക്കാരെയുമെല്ലാം ഒന്നു പോലെ ഞെട്ടിച്ചുകൊണ്ട് പില്‍ക്കാലത്ത്,അതായത് 1960കളുടെ രണ്ടാം പകുതി മുതലിങ്ങോട്ട് ഒന്നര ദശാബ്ദത്തിലധികം കാലം സാഹിത്യത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ആധുനികതയും ദലിത്സാന്നിധ്യത്തിന്റെ വളര്‍ച്ചക്ക് ഒട്ടും അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.യാഥാര്‍ത്ഥമായ അനുഭവങ്ങളില്‍ നിന്നകന്ന് അസ്തിത്വത്തിന്റെ സനാതനസമസ്യകളെ തേടിപ്പോയ ആധുനികന്മാര്‍ ദലിതന്മാ

ര്‍ക്ക് പ്രത്യേകമായ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ആലോചിക്കാന്‍ പോലും പറ്റാത്ത മനോനിലയിലായിരുന്നു.ആധുനികോത്ത രതയിലൂടെ അംഗീകാരം ലഭിച്ച ബഹുസ്വരതയുടെ അന്തരീക്ഷമാണ് വാസ്തവത്തില്‍ മലയാളത്തിലെ ദലിത് സാഹിത്യത്തെ മുഖ്യധാരക്ക് ഒപ്പമെത്തിച്ചത്.ഇന്നിപ്പോള്‍ മലയാളസാഹിത്യത്തിലെ,വിശേഷിച്ചും കവിതയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് ദലിത്കവിത തന്നെയാണ്.
ദലിത്സാഹിത്യത്തിന്റെ  ദര്‍ശനത്തെ കുറിച്ചും കൃതികളിലെ ആവിഷ്ക്കാരപരമായ പ്രത്യേകതകളെ കുറിച്ചും മലയാളത്തില്‍ ശ്രദ്ധേയമായ പല പഠനങ്ങളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ശുദ്ധസൌന്ദര്യാന്വേഷണത്തിന്റെയും വ്യാജദാര്‍ശനികതയുടെയും തീര്‍ത്തും പ്രദര്‍ശനപരവും യാന്ത്രികവുമായ അക്കാദമിക് നിരൂപണത്തിന്റെയും പിടിയിലകപ്പെട്ട് ശ്വാസം മുട്ടിക്കഴിയുകയാണ് സമകാലിക മലയാളത്തിലെ സാഹിത്യദര്‍ശനം.അതുകൊണ്ടു തന്നെ ദലിതരുടെ സാഹിത്യസംഭാവനകളെപ്പോലെ അവരുടെ സൌന്ദര്യശാസ്ത്രാന്വേഷണങ്ങളും നിരൂപണാദര്‍ശങ്ങളുമെല്ലാം വലിയൊരളവോളം അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.സാഹിത്യത്തെ കേവലം വ്യാപാരവസ്തുവോ അവനവന്റെ ഉദ്യോഗക്കയറ്റത്തിനുള്ള പഠന വസ്തുവോ മേനിനടപ്പിനുള്ള സാധനമോ ആയി മാത്രം മനസ്സിലാക്കി സാഹിത്യ സ്ഥാപനങ്ങളുടെ ഇടനാഴികളിലും കോണിപ്പടികളിലുമായി കാലം കഴിക്കുന്ന ചില കാര്യസ്ഥ•ാര്‍ തന്നെയാണ് മൂല്യനിര്‍ണയനത്തിന്റെ അധികാരികളായി രംഗത്തുള്ളത്.സാഹിത്യം നിര്‍മിക്കുന്നവരുടെയും അതിനെ സ്വജീവതത്തിന്റെ ഏറ്റവും കാതലായ അംശമായി കൊണ്ടു നടക്കുന്നവരുടെയും പ്രശ്നങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല.ദലിത് പക്ഷത്തുനിന്നുണ്ടാവുന്ന സാഹിത്യസൌന്ദര്യശാസ്ത്രപരമായ അന്വേഷണങ്ങളുടെ പ്രാധാന്യവും അവര്‍ക്ക് പിടികിട്ടില്ല.
                                   ദലിത് നിലപാടുകളുടെ കാതല്‍
മലയാളസാഹിത്യത്തില്‍ ദലിത്ചിന്തകരുടെയും നിരൂപകരുടെയും പക്ഷത്തു നിന്നുണ്ടായ അന്വേഷണങ്ങളിലെ മുഖ്യമായ ആശയങ്ങളുടെയും നിലപാടുകളുടെയും കാതലിലേക്ക് കടന്നാല്‍
ഉറപ്പേറിയതും മൌലികവുമായ ചില പുതിയ നിരീക്ഷണങ്ങള്‍ കാണാം.നമ്മുടെ സാഹിത്യപഠനങ്ങള്‍ ഇതേ വരെ ഒട്ടും ഗൌരവബുദ്ധിയോടെ പരിഗണിക്കാതിരുന്നവ തന്നെയാണ് അവ.ഭൌതികതയെ തിരസ്കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും പ്രത്യയശാസ്ത്രമാണ് ഇന്ത്യയിലെ മുഖ്യധാരാ ലാവണ്യശാസ്ത്ര പദ്ധതിയുടെ ആധാരമെന്നും പ്രായോഗികജീവിതജ്ഞാനത്തെയും സാമൂഹിക ജീവിതത്തെയും അപരമാക്കി നിര്‍ത്തിയാണ് ഈ മുഖ്യധാര വികസിപ്പിക്കപ്പെട്ടത്' എന്നുമുള്ള പ്രദീപന്‍ പാമ്പിരിക്കുന്നിന്റെയും (ദലിത് സൌന്ദര്യശാസ്ത്രം) സ്വന്തം ജീവിതത്തില്‍ ഊറിക്കൂടുന്ന മനോനിക്ഷേപങ്ങളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സാംസ്കാരികമണ്ഡലവുമായി കലഹിക്കുകയെന്നതാണ് ദളിത് രചനകളുടെ പ്രാഥമികതലം.ഈ കലഹത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതും അതിന് അവരെ പ്രാപ്തരാക്കുന്നതും നവീനമായ കര്‍തൃത്വമാണ് എന്ന സണ്ണി എം.കപിക്കാടിന്റെയും(ദളിത് രചനകളുടെ ദാര്‍ശനിക പരിസരം-സാഹിത്യ ലോകം-1998 ജൂലായ്-ആഗസ്റ്) നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും വളരെ ഉത്തരവാദിത്വബോധത്തോടെ പഠിക്കപ്പെടേണ്ടതാണ്.സാമ്പത്തികവും സാംസ്കാരികവുമായ അധികാരകേന്ദ്രങ്ങള്‍ കയ്യടിക്കിവെച്ചവര്‍ അവരുടെ മാനസികോല്ലാസത്തെ ലക്ഷ്യം വെച്ച് ചമച്ച കൃതികളെയാണ് ഏറിയ കൂറും നാം സാഹിത്യമായി കൊണ്ടാടിയത്.മറ്റുള്ളവര്‍ക്കും ജീവിതമുണ്ട് ആ ജീവിതവും സാഹിത്യത്തിന് വിഷയമാകാം എന്ന ബോധ്യം പുരോഗമന സാഹിത്യപ്രസ്ഥാനം പഠിപ്പിച്ചതിനു ശേഷവും സാഹിത്യസൌന്ദര്യം സംബന്ധിച്ച നമ്മുടെ ധാരണകള്‍ ദലിതരുടെ നിലപാടുകളെ കൂടി ഉള്‍ക്കൊള്ളത്തക്ക വിധം വിപുലമായില്ല.
സൌന്ദര്യത്തിന്റെ സാര്‍വദേശീയതക്കും ദേശീയതക്കുമെതിരെ പ്രാദേശിക സൌന്ദര്യസങ്കല്പങ്ങളെ ഉയര്‍ത്തിപ്പിടിച്ചും ധ്യാനത്തിനു പകരം അധ്വാനത്തില്‍ ഊന്നുന്ന സൌന്ദര്യസങ്കല്പം വികസിപ്പിച്ചെടുത്തും വേണം ദളിത് സാഹിത്യത്തിന് മുന്നോട്ടുപോവാന്‍. ദലിത് സാഹിത്യം അതിന്റെ വ്യതിരിക്തത ബോധ്യപ്പെടുത്തുന്നത് പ്രാദേശികവും ദലിത് ജീവിത പരിസരങ്ങളില്‍ മാത്രം നിലനില്‍ക്കുന്നതുമായ പദങ്ങളുടെ പ്രയോഗം,ദലിത് ജീവിതങ്ങള്‍ക്കു മാത്രം പരിചിതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരം,ദലിതര്‍ക്കു മാത്രം സാധ്യമാവുന്ന തരത്തിലുള്ള പ്രകൃതി നിരീക്ഷണങ്ങള്‍,വിചാരങ്ങള്‍ എന്നിവയുടെ ജീവത്തായ സാന്നിധ്യം തുടങ്ങിയ പല ഘടകങ്ങളിലൂടെയാണ്.ഈ ഘടകങ്ങളുടെ ആവിഷ്ക്കാരത്തിനുമുണ്ട് ചില പ്രത്യേകതകള്‍.മറാത്തി ദലിത് സാഹിത്യത്തിലെ ആവിഷ്ക്കാരപരമായ പ്രത്യേകതകള്‍ സംഗ്രഹിച്ചുകൊണ്ട് ഇ.വി.രാമകൃഷ്ണന്‍ പറഞ്ഞത്(അനുഭവങ്ങളെ ആര്‍ക്കാണ് പേടി?) പ്രധാനമായും നാല്  കാര്യങ്ങളാണ്
1.ആത്മാനുകമ്പയുടെ അഭാവം
2.അനാര്‍ഭാടമായ ഭാഷ
3.അല്പമായിപ്പോലും അമൂര്‍ത്തതയില്ലായ്ക
4.ഇടര്‍ച്ചയില്ലായക
ഈ പ്രത്യേകതകളെല്ലാം മലയാളത്തിലെ ദലിത് സാഹിത്യത്തിലും കാണാവുന്നതാണ്.
ഏറ്റവും നിരാര്‍ഭാടമായി,നിരലംകൃതമായി വസ്തുസ്ഥിതികഥനം നിര്‍വഹിക്കുമ്പോഴാണ്  ഒരു ദലിത് രചന അതിനുമാത്രം സാധ്യമാവുന്ന സൌന്ദര്യാവിഷ്ക്കാരത്തെ യാഥാര്‍ത്ഥ്യമാക്കുന്നത്.എസ്.ജോസഫിന്റെ 'പെങ്ങളുടെ ബൈബിള്‍' നോക്കുക:
"പെങ്ങളുടെ ബൈബിളിലുള്ളവ
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാ ഫാറം
ബ്ളേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്ന വിധം കുറിച്ച കടലാസ്
ഒരു നൂറുരൂപാ നോട്ട്
എസ്.എസ്.എല്‍.സി.ബുക്ക്
പെങ്ങളുടെ ബൈബിളിലില്ലാത്തവ:
ആമുഖം
പഴയ നിയമം,പുതിയ നിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.''
ഈ ലാളിത്യമാണ് ഒരു ദലിത്കവിതയെ അതാക്കിത്തീര്‍ക്കുന്ന ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു.ഒരു മനുഷ്യന് ജീവിക്കാന്‍ വളരെ കുറച്ചേ വേണ്ടൂ എന്നു പറയുന്നതുപോലെ ഒരു കവിതയ്ക്ക് കവിതയായിത്തീരാനും വളരെ കുറച്ചേ വേണ്ടൂ.പക്ഷേ,കേരളത്തിലെ ദലിതര്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ദലിതരെ അപേക്ഷിച്ച് പല തലങ്ങളിലും കൂടുതല്‍ സ്വാച്ഛന്ദ്യം അനുഭവിക്കുന്നതു കൊണ്ടു കൂടിയാകാം കൃതികളെ ആശയാവിഷ്ക്കാരത്തിന്റെയും അനുഭവാവിഷ്ക്കാരത്തിന്റെയും തലങ്ങളില്‍ നിന്ന് സൌന്ദര്യാനുഭവത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം ഇവിടെ കൂടുതല്‍ ശക്തമാണ്.ദലിത് സാഹിത്യ പഠനങ്ങള്‍ തന്നെ വ്യത്യസ്തമായ രീതിയും ലക്ഷ്യവും ആര്‍ജിക്കണമെന്ന് ആഗ്രഹിക്കുന്ന ദലിത് ചിന്തകരും നിരൂപകരും മലയാളത്തിലുണ്ട്."കൃതികളിലെ ഉള്ളടക്കവും സന്ദേശവും മാനദണ്ഡമാക്കുന്ന രീതിയാണ് ദളിത് സാഹിത്യപഠനങ്ങളില്‍ കണ്ടുവരുന്നത്.സാഹിത്യത്തെ സാമൂഹികശാസ്ത്രത്തിന്റെയും രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും എക്സ്റന്‍ഷന്‍ ആയി കാണുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്.എന്തായാലും തികച്ചും അസ്വീകാര്യമായ ഒരു രീതിയാണിതെന്നു പറയാതെ വയ്യ'' (ദളിത് രചനകളുടെ ദാര്‍ശനിക പരിസരം) എന്ന സണ്ണി എം.കപിക്കാടിന്റെ നിലപാട് കേരളത്തിലെ ദലിത് ജീവിതത്തിന് മുഖ്യധാരാജീവിതവുമായുള്ള അകലം വളരെയേറെ കുറഞ്ഞു വന്നതിന്റെയും ഏത് സവര്‍ണസാഹിത്യസങ്കല്പങ്ങളെയും മാനദണ്ഡങ്ങളെയുമാണോ തങ്ങള്‍ എതിര്‍ത്തുപോന്നത് അവയുടെ സ്വാധീനത്തിന് ദലിതര്‍ തന്നെ വഴങ്ങുന്നതിന്റെയും ലക്ഷണമായേ മനസ്സിലാക്കാനാവൂ.കൃതികളിലെ ഉള്ളടക്കവും സന്ദേശവും പഠനവിഷയമാക്കുന്നത് സാഹിത്യവിരുദ്ധമാണ് എന്ന നിലപാടിനെ ദളിത് പക്ഷത്തു നിന്നോ മാര്‍ക്സിസ്റ് സൌന്ദര്യശാസ്ത്രത്തിന്റെ പക്ഷത്തു നിന്നോ എന്തൊക്കെ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ ആരൊക്കെ എതിര്‍ത്താലും ഒരു കാര്യം തീര്‍ച്ചയാണ്-ജീവിതത്തെ സമരമാക്കേണ്ടി വരുന്ന ജനതയ്ക്ക് കൃതികളിലെ ഉള്ളടക്കവും സന്ദേശവുമെല്ലാം പരമപ്രധാനം തന്നെയാണ്.അനുഭവങ്ങള്‍ക്ക് മേല്‍ നടത്തുന്ന അലങ്കാരപ്പണികളും രൂപാന്തരണവിദ്യകളുമെല്ലാം കേവലനിലനില്പുമായി ബന്ധപ്പെട്ട ആശങ്കള്‍ അകന്നുപോവുമ്പൊഴേ സംഭവിക്കൂ.ഊണ് കിട്ടുന്നതുവരെ ഊണ് തന്നെയാണ് പ്രശ്നം.ഉണ്ടെണീറ്റാല്‍ വിളി തോന്നാം;സവര്‍ണനും ദളിതനും ആദിവാസിക്കുമെല്ലാം.
(ജനശക്തി കേരളപ്പിറവിപ്പതിപ്പ് , 2012 നവംബര്‍ 1)

No comments:

Post a Comment