Pages

Thursday, September 20, 2012

മൂന്ന് കവിതകള്‍

1   
കൊറ്റികള്‍ കിഴക്കോട്ട് പറക്കുന്നു
അവ പടിഞ്ഞാറേക്ക് മടങ്ങി വരുംവരെ
ഇവിടെ
ഈ വയല്‍വരമ്പില്‍ത്തന്നെ നില്‍ക്കുന്ന ആള്‍
പ്രകൃതിയെ പൂജിക്കുന്ന കവിയാകാം
ഭ്രാന്തനാകാം
പരിസ്ഥിതി പ്രണയിയാകാം
ചിലപ്പോള്‍ അമ്മട്ടിലൊക്കെ വേഷം കെട്ടുന്ന
വെറുമൊരു ഭീരുവുമാകാം.
   
2
ചെന്നായക്ക് ആട്ടിന്‍തോല്‍
വെച്ചുകെട്ടുന്ന പണിശാലയില്‍
ഞാനും പണിക്കു ചേര്‍ന്നു
വിശപ്പുമൂത്ത് ഒരുനാള്‍
അവരിലൊരാള്‍
എന്നെയും തിന്നേക്കാം
നിവൃത്തിയില്ല പക്ഷേ
തല്‍ക്കാലം എനിക്കൊരു പണിവേണ്ടേ?

3
അടവ് മറന്ന ആശാന്റെ കളരിയില്‍
അഭ്യാസികള്‍ക്ക് പഞ്ഞമില്ല
ആര് ആരെ കുത്തിമലര്‍ത്തും?
വെട്ടിവീഴ്ത്തും?
കുറുവടിയാല്‍ കയ്യോ,കാലോ,കഴുത്തോ
ഒടിച്ചുവീഴ്ത്തും?
കളരിക്ക് പുറത്ത്
കാണികള്‍ക്കും പഞ്ഞമില്ല.
(മാതൃകാന്വേഷി മാസിക,2012,സെപ്റ്റംബര്‍)

2 comments: