Pages

Saturday, March 23, 2013

തെങ്ങുകളുടെ മണം(വിയര്‍പ്പിന്റെയും)

സാഹിത്യം പ്രത്യേകമായ പഠനവും പരിഗണനയും അംഗീകാരവും അര്‍ഹിക്കുന്ന ഒരു മേഖലയായി അംഗീകരിക്കപ്പെട്ടു തുടങ്ങിയ കാലത്ത് പദവികൊണ്ടോ അധികാരം കൊണ്ടോ സാമ്പത്തിക നില കൊണ്ടോ മുകള്‍ തട്ടില്‍ കഴിയുന്ന മനുഷ്യരുടെ ജീവിതത്തിലെ ഭാഗ്യവിപര്യയങ്ങളില്‍ നിന്ന് കഥാവസ്തു കണ്ടെത്തുക എന്നതായിരുന്നു കവികളുടെയും നാടകകാരന്മാരുടെയുമെല്ലാം പൊതുരീതി. അതാണ് ഏറ്റവും  അഭികാമ്യമെന്ന് അവരും കാവ്യശാസ്ത്രകാരന് മാരും അഭിജാതരായ ആസ്വാദകരും ബലമായി വിശ്വസിച്ചിരുന്നു.അനേക നൂറ്റാണ്ടു കാലം ഈ നില വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു.ഉന്നതന്മാരുടെ ജീവിതമേഖലകള്‍ക്കു പുറത്തുള്ള അനുഭവമേഖലകളെ പുരസ്കരിച്ചുള്ളതും ഇന്ന് ഫോക് ലോറിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതുമായ സാഹിത്യത്തിന് നിത്യജീവിതത്തിലെ സാധാരണ വ്യവഹാരങ്ങളിലൊന്ന് എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം ആരും കല്പിച്ചിരുന്നില്ല.
നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ വരവോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.പാവങ്ങള്‍,പട്ടിണിക്കാര്‍,തെണ്ടികള്‍,ജീവിതത്തെ വല്ലാപാടും മുന്നോട്ടു കൊണ്ടുപോവാന്‍ മാത്രമായി കളവ് നടത്തുന്നവര്‍,ഒറ്റപ്പെട്ടവര്‍  അങ്ങനെ അടിത്തട്ടിലുള്ള സകലമാന മനുഷ്യര്‍ക്കും കടന്നുവരാവുന്ന ഒരു സാഹിത്യരൂപമായി നോവല്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ സ്വയം നിര്‍വചിച്ചു.നോവലിന്റെ ഈ വര്‍ഗപക്ഷപാതം പഴയ വീര്യത്തോടു കൂടിയല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.പക്ഷേ കഥാപാത്രങ്ങളായി തീരുന്ന മനുഷ്യര്‍ക്കും അവരുടെ ജീവിത വ്യവഹാരങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വം ഉണ്ടാവണമെന്ന നിര്‍ബന്ധം വായനക്കാര്‍ കൈവെടിഞ്ഞിട്ടില്ല.ഒരു കള്ളന്റെയോ,യാചകന്റെയോ,ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയുടെയോ ജീവിതത്തെ നോവലിലേക്ക് കൊണ്ടു വരണമെങ്കില്‍ അത് വായനക്കാര്‍ക്ക് സാധാരണഗതിയില്‍ ഊഹിച്ചെടുക്കാനാവുന്നതിന് അപ്പുറത്തുള്ള സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞു വിങ്ങുന്നതായിരിക്കണം.കാമിക്കാനും കരയാനും സഹതപിക്കാനും ഭയം കൊള്ളാനുമൊക്കെയുള്ള ഹൃദയത്തിന്റെ ശേഷികളെ എത്ര തീക്ഷ്ണമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഒരു നോവലിന് വായനക്കാരില്‍ നിന്ന് ലഭിക്കുന്ന അംഗീകാരത്തിന്റെ ഇപ്പോഴത്തെയും അടിസ്ഥാനം.കഥാവസ്തുവിന്റെ തിരഞ്ഞെടുപ്പില്‍ നോവല്‍ സാധ്യമാക്കിയ മാറ്റത്തിന്റെ സത്ത വായനയുടെ അടിസ്ഥാന ഘടകങ്ങളില്‍ എത്തുമ്പോഴേക്കും തീരെ നിര്‍വീര്യമായി പോവുന്നുണ്ട് എന്നര്‍ത്ഥം.
മനോഹരന്‍ വി.പേരകം എഴുതിയ \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍\' എന്ന നോവല്‍ ഇപ്പോള്‍ എന്റെ മുന്നിലുണ്ട്.തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടി,അനുജന്‍ കുട്ടാപ്പു,രണ്ടു പേരുടെയും ഭാര്യയായ കാളി,അവരുടെ ഏകമകനായ കുട്ടായി എന്നിവരാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍.പണം,പദവി,ലോകപരിചയം എന്നീ കാര്യങ്ങളിലെല്ലാം അങ്ങേയറ്റം ചെറിയവരായ ഈ മനുഷ്യരുടെ അനുഭവങ്ങളില്‍ വിസ്മയം ജനിപ്പിക്കുന്ന ഒന്നും തന്നെയില്ല.എന്നാല്‍ അവരുടെ വേദനകളും ആശങ്കകളും മാനസികത്തകര്‍ച്ചകളുമെല്ലാം നമ്മെ വല്ലാതെ സ്പര്‍ശിക്കുക തന്നെ ചെയ്യും.അതിഭാവുകത്വത്തെ അല്പമായി പോലും ആശ്രയിക്കാതയും ഒട്ടും വളച്ചുകെട്ടില്ലാതെയും ലളിതമായി കഥ പറഞ്ഞു പോകുന്ന രീതിയാണ് നോവലിസ്റ് സ്വീകരിച്ചിട്ടുള്ളത്.കഥാപാത്ര ങ്ങളുടെ മൊത്തത്തിലുള്ള പാവത്തത്തിന് ഇണങ്ങുന്ന പാവം ആഖ്യാനരീതി.എങ്കിലും തെങ്ങുകളുടെയും തെങ്ങുകയറ്റത്തൊഴിലാളികളുടെ വിയര്‍പ്പിന്റെയും മണം വരുന്നതുപോലെ തോന്നും ഈ നോവലിലെ പല പേജുകളിലൂടെയും കടന്നു പോവുമ്പോള്‍.നോവലിലെ കാലം സമീപഭൂതകാലമാണെങ്കിലും അതിലും പഴക്കം തോന്നിക്കുന്ന ഒരു മനോലോകമാണ് ഇതിലെ കഥാപാത്രങ്ങള്‍ക്കുള്ളത്.അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അത്തരമൊരു ഭാവാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് മനോഹരന്‍ ചിത്രീകരിച്ചിരിക്കുന്നത്.സമ്പത്തും പദവിയും ഉയര്‍ന്ന വിദ്യാഭ്യാസവുമൊക്കെയാണ് ആളുകളുടെ അനുഭവലോകത്തിന് വൈപുല്യവും വൈചിത്യ്രവും നൂതനത്വവുമെല്ലാം നല്‍കുന്നത്.അടിത്തട്ടിലെ മനുഷ്യരുടെ ലോകം ഇവയൊന്നും അവകാശപ്പെടാനാവാത്തതും അതീവ മന്ദഗതിയില്‍ മാത്രം മുന്നോട്ടു പോവുന്നതുമാണ്.ആ ലോകത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരം മനോഹരന്റെ നോവലില്‍ ഉണ്ട്.
മധ്യവര്‍ഗത്തിലും ഉപരിവര്‍ഗത്തിലും പെട്ടവരുടെ ലോകനീരീക്ഷണത്തിന്റെയും അനുഭവ സ്വീകരണത്തിന്റെയും ഘടന സീകരിച്ചു കൊണ്ട് നിലകൊള്ളുന്ന അനുഭൂതിലോകവും ഭാവുകത്വവുമാണ് നമമുടെ വായനാസമൂഹത്തിന് പൊതുവേ ഉള്ളത്.അതിന്റെ പരിമിതികളെ മറികടന്ന് കൃതികളില്‍ താല്പര്യം പ്രകടിപ്പിക്കാന്‍ അവര്‍ സ്വമേധയാ തയ്യാറാവുകയില്ല.നിരൂപകരും അക്കാദമിക് പണ്ഡിതന്മാരും അംഗീകരിക്കുകയും  മാധ്യമലോകം തുടരെത്തുടരെ കൊണ്ടാടുകയും ചെയ്യുമ്പോഴേ തങ്ങളുടെ സാഹിത്യസങ്കല്പങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാത്ത ഒരു കൃതിയുടെ നേരെ അവര്‍ കണ്ണു തുറക്കുകയുള്ളൂ.സാഹിത്യ പഠനത്തിന്റെയും നിരൂപണത്തിന്റെയും മേഖലയില്‍ അനേകം ഉദാസീനതകളും പൊതുജനത്തിന്റെ പരിഗണനകളില്‍ ബഹുവിധ വൈവിധ്യങ്ങളും സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍\'ക്ക് അങ്ങനെ ഒരാനുകൂല്യം കിട്ടാനുള്ള സാധ്യത കുറവാണ്.
കേരളത്തില്‍ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിച്ചുപോന്ന പഴയകാലമനുഷ്യര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും തനതായ അനുഭവലോകങ്ങളുണ്ട്.അവയെ  ആധികാരികമായി രേഖപ്പെടുത്തുന്ന കൃതികളുടെ വായനയിലൂടെയും പഠനത്തിലൂടെയുമാണ് ഈ ദേശത്തെ ജനസംസ്കൃതിയുടെ അന്ത:സത്ത നമ്മുടെ സാഹിത്യഭാവുകത്വത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന അവസ്ഥ രൂപം കൊള്ളുക.ആഗോളവല്‍ക്കരണത്തിന്റെതായ ഈ കാലത്തും അത് സംഭവിക്കണം എന്ന് അല്പമായെങ്കിലും ആഗ്രഹിക്കുന്നവര്‍ക്ക്  \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങളോ\'ട് പ്രത്യേകമായ മമത തോന്നും എന്നു തന്നെ ഞാന്‍ കരുതുന്നു.
(മാതൃകാന്വേഷി മാസിക,ചെന്നൈ,മാര്‍ച് 2013).

1 comment:

  1. മനോഹരന്റെ നോവല്‍ ലളിതവും നല്ല റീഡബിലിറ്റിയുള്ളതുമാണ്‌.പഴയ ഒരു കാലത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ഒരു സവിശേഷാനുഭവം....

    ReplyDelete