Pages

Monday, January 13, 2014

ഈ താല്‍ക്കാലിക പ്രതിഭാസം ജയിക്കട്ടെ

'ആം ആദ്‌മി പാര്‍ട്ടിയെ പറ്റി എന്തു പറയുന്നു?' എന്ന പത്രപ്രവര്‍ത്തകനായ രാധാകൃഷ്‌ണന്‍ പട്ടാന്നൂരിന്റെ ചോദ്യത്തിന്‌ 'ആ പാര്‍ട്ടിയില്‍ ഒരു ആം മെമ്പറായി ചേരാന്‍ ഉദ്ദേശിക്കുന്നു'എന്നു ഞാന്‍ മറുപടി പറഞ്ഞു.അതിന്‌ ചെറിയ ഒരു വിശദീകരണവും നല്‍കി.
അതിന്റെ തുടര്‍ച്ചയാണ്‌ ഈ കുറിപ്പ്‌.
'ആം മെമ്പര്‍' എന്നതുകൊണ്ട്‌ സജീവ പ്രവര്‍ത്തകനാവാന്‍ ഉദ്ദേശമില്ലാത്ത സാദാ മെമ്പര്‍ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.സജീവ പ്രവര്‍ത്തനത്തിന്‌ സമയവും സമര്‍പ്പണസന്നദ്ധതയും ആരോഗ്യവും വേണം.മൂന്നിന്റെയും കാര്യത്തില്‍ ദരിദ്രനാണ്‌ ഞാന്‍.
ഇനി 'എന്തുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടി?' എന്ന്‌ വിശദീകരിക്കാം.
ഇന്ത്യന്‍ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലാണിന്ന്‌ .അഴിമതി അധികാരത്തിന്റെ സ്വാഭാവിക ഭാഗമാണ്‌ എന്ന്‌ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെടും വിധത്തിലുള്ള പ്രവര്‍ത്തന ശൈലിക്ക്‌ അനുവാദം മാത്രമല്ല അളവറ്റ പിന്തുണയും നല്‍കിപ്പോരുന്ന പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍. കോണ്‍ഗ്രസ്‌.ആരംഭം മുതല്‍ക്കേ അഴിമതിക്കാര്‍ നേതൃത്വത്തിലുണ്ടായിരുന്നെങ്കെിലും ആഗോളവല്‍ക്കരണ കാലം മുതല്‍ക്കാണ്‌ കോഗ്രസ്സിന്റെ നിലപാട്‌ ഇത്രമേല്‍. വഷളായത്‌.രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്മാര്‍ തൊട്ട്‌ നാട്ടിന്‍ പുറത്തെ ബ്ലെയിഡ്‌കാര്‍ വരെ ഉള്ളവരെ പ്രീണിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ അഴിമുതി മുക്തമായ അവസ്ഥ ഇനി സാധ്യമാവില്ല.
അഴിമതി മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം.സ്വാതന്ത്ര്യാനന്തര കാലത്ത്‌ പല മേഖലകളിലും വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭരണകൂട സംവിധാനങ്ങളെ രാജ്യത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്ക്‌ അനുകൂലമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ ഗവണ്മെന്റുകളുടെ ഭാഗത്തു നിന്ന്‌ നന്നേ ചെറിയ തോതിലേ ഉണ്ടായിട്ടുള്ളൂ.അതു കാരണം ഏറ്റവും അടിത്തട്ടിലെ തൊഴിലാളികള്‍,ദളിതര്‍,ആദിവാസികള്‍,പല സംസ്ഥാനങ്ങളിലെയും മത ന്യൂനപക്ഷങ്ങളിലെ ദരിദ്രര്‍ എന്നിവരുടെ ജീവിതത്തില്‍ വളരെ നിസ്സാരമായ അളവിലേ മുന്നേറ്റങ്ങളുണ്ടായിട്ടുള്ളൂ.
അടിത്തട്ടിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന മനുഷ്യരുടെ എല്ലാ തലങ്ങളിലുമുള്ള മോചനം ലക്ഷ്യമാക്കി രൂപം കൊണ്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ആദ്യഘട്ടത്തില്‍ വളരെ മാതൃകാപരവും ഗംഭീരവുമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌.അവരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ കേരളത്തിലെയും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലെയും ലക്ഷക്കണക്കിന്‌ മനുഷ്യരെ ഫ്യൂഡല്‍ അടിമത്വത്തില്‍ നിന്നും മുതലാളിത്ത ചൂഷണങ്ങളില്‍ നിന്നും ഗണ്യമായ അളവില്‍ രക്ഷിച്ചിട്ടുണ്ട്‌.അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്‌.പക്ഷേ,പാര്‍ട്ടിക്കുള്ളിലെ അധികാരഘടനയില്‍ നിന്ന്‌ രൂപം കൊണ്ടതും വലുതും ചെറുതുമായ നേതാക്കളിലെ വലിയൊരു വിഭാഗത്തെ ബാധിച്ചതുമായ അധികാരപ്രമത്തതയും ധാര്‍ഷ്ട്യവും സ്വയം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളായ സി.പി.എംലും സി.പി.ഐയിലും ഭീഷണമായ അളവില്‍ വളര്‍ന്നു വന്നിട്ടുണ്ട്‌.ഈ പാര്‍ട്ടികളില്‍ നിന്ന്‌ വിശേഷിച്ചും സി.പി.എം ല്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞു വന്നവര്‍ പലപ്പോഴായി രൂപം നല്‍കിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അവയുടെ ആന്തര ഘടനയിലും പ്രവര്‍ത്തന ശൈലിയിലും കാര്യമായ മാറ്റമൊന്നും വരുത്തിയില്ല.ഇതിനു പുറമെ പുതിയ കാലത്തെ അഭിമുഖീകരിക്കാനാവും വിധത്തില്‍ സ്വന്തം ദര്‍ശനത്തെ നവീകരിക്കുന്ന കാര്യത്തില്‍ ആര്‍.എം.പി ഉള്‍പ്പെടെ എല്ലാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമുള്ള കടുത്ത ഉദാസീനത അവരെ മൊത്തത്തില്‍ കാലഹരണപ്പെട്ടവരാക്കിത്തീര്‍ക്കുന്നുമുണ്ട്‌.അധികാരത്തിലിരുന്ന രാജ്യങ്ങളിലെല്ലാം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി കടുത്ത ജനവിരുദ്ധശക്തിയായി മാറുകയാണുണ്ടായത്‌.ഈ ചരിത്രാനുഭവത്തില്‍ നിന്ന്‌ ഒരു പാഠവും പഠിക്കാത്തവരില്‍ നിന്ന്‌ വിശേഷിച്ചൊന്നും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല.അതിവിപുലമായ ചരിത്രബോധമുള്ളവര്‍ എന്ന്‌ അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ക്ക്‌ സ്വന്തം ചരിത്രത്തെ പറ്റി പോലും വിമര്‍ശനാത്മകബോധം രൂപപ്പെടുത്താനാവുന്നില്ലെന്നത്‌ ദയനീയമായൊരു വസ്‌തുതയാണ്‌.
കോണ്‍ഗ്രസ്സും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളും കഴിഞ്ഞാല്‍ പിന്നെയുള്ളത്‌ ബി.ജെ.പിയാണ്‌.ഹിന്ദു വര്‍ഗീയഭീകരന്മാരുടെ കൂടാരമെന്നതില്‍ കവിഞ്ഞ്‌ അത്‌ ഒന്നുമല്ല.കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ അത്‌ അതിഭയങ്കരമായ ഒരു ഫാസിസ്റ്റ്‌ശക്തിയായി രാജ്യത്തെ നശിപ്പിക്കുമെന്നതില്‍ സംശയമില്ല.ബി.ജെ.പി കൂടി കഴിഞ്ഞാല്‍ ന്യൂനപക്ഷ വര്‍ഗീയ കക്ഷികളും പ്രാദേശിക കക്ഷികളും അധികാരമൊഴിച്ച്‌ മറ്റ്‌ ലക്ഷ്യങ്ങളൊന്നുമില്ലാത്ത പാര്‍ട്ടികളുമൊക്കെയാണ്‌ ഉള്ളത്‌.ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും അവരോടൊന്നും സന്ധിയാനാവില്ല.
രാഷ്ട്രീയ പ്രവര്‍ത്തനം കടുത്ത ബലംപിടുത്തവും അധികാര ഗര്‍വിന്റെ പ്രയോഗവും പ്രത്യയശാസ്‌ത്രനാട്യത്തിന്റെ മടുപ്പിക്കുന്ന പ്രകടനവും ഒന്നും ആകേണ്ട കാര്യമില്ല.ആം ആദ്‌മി പാര്‍ട്ടി അത്‌ തെളിയിച്ചു കഴിഞ്ഞു.സ്വതന്ത്രവും സുതാര്യവും ലളിതവും തികച്ചും ജനകീയവുമായ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയെ സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി മാത്രമേ ഉള്ളൂ.ആം ആദ്‌മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസമാകാം.സ്ഥിരം പ്രതിഭാസങ്ങള്‍ അവയുടെ അധികാരഗര്‍വും മുഷ്‌കും അഴിമതിയോടുള്ള അനുകൂലമനോഭാവവും ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഈ താല്‍ക്കാലിക പ്രതിഭാസം തന്നെ രക്ഷ.
അനുബന്ധം
13/1/2014
ഞാന്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നു എന്ന പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ പലതും വിചിത്രമാണ്‌.അധികാരം നേടാനുള്ള സൂത്രപ്പണി നടത്തിയിരിക്കുന്നു എന്ന അധിക്ഷേപമാണ്‌ എന്നെ വിളിച്ച മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അനുഭാവികളില്‍ നിന്ന്‌ ഉണ്ടായത്‌.പാര്‍ട്ടിയില്‍ ചേരുന്നത്‌ കാര്യലാഭത്തിനു വേണ്ടിയാണ്‌ എന്നതിലപ്പുറമുള്ള ഒരു ചിന്തയും അവര്‍ക്ക്‌ സാധ്യമാവുന്നില്ലെന്ന്‌ അര്‍ത്ഥം.അല്‌പം കൂടി ആലോചിച്ചിട്ട്‌ മതിയായിരുന്നു എന്ന്‌ പറഞ്ഞവരും ഈ തീരുമാനം എന്നെ പ്രതികൂലമായി ബാധിക്കും എന്ന്‌ പറഞ്ഞവരും ഇത്‌ പരിഹാസ്യമാണ്‌,കേരളത്തിന്റെ സാഹചര്യത്തില്‍ ആം ആദ്‌മി പാര്‍ട്ടി അഴിമതിക്കാരുടെ മറ്റൊരു കൂടാരം മാത്രമേ ആവാനിടയുള്ളൂ എന്ന്‌ പറഞ്ഞവരും ഉണ്ട്‌.അവരുടെയൊന്നും അഭിപ്രായങ്ങളെ ഞാന്‍ നിസ്സാരമാക്കി തള്ളുന്നില്ല.എല്ലാവരോടുമായി പറയാനുള്ളത്‌ ഇത്രയുമാണ്‌: ഒരാള്‍ ഒരു പാര്‍ട്ടിയില്‍ ചേരുന്നതിനെ അത്ര വലിയ സംഭവമായി കാണാനൊന്നുമില്ല.മതം പോലും ഇഷ്ടം പോലെ സ്വീകരിക്കാവുന്നതും മാറാവുന്നതും ആണെന്ന്‌ തെളിയിച്ച ആളുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌.പാര്‍ട്ടി ഒരു ആജന്മ ബാധ്യതയായിരിക്കണം എന്ന വാശി അനാവശ്യമാണ്‌.പാര്‍ട്ടികള്‍ വഴി ചെറുതോ വലുതോ ആയ എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളവര്‍ക്ക്‌ അത്‌ ഏത്‌ പാര്‍ട്ടിയായാലും ഏത്‌ സാഹചര്യത്തിലും അതിനെ അനുകൂലിച്ച്‌ നിലകൊള്ളേണ്ടിവരും.അല്ലാത്ത ഒരാള്‍ക്ക്‌ അങ്ങനെയൊരു പ്രശ്‌നമില്ല.പിന്നെ ദീര്‍ഘ വിക്ഷണത്തോടെ ദീര്‍ഘകാലാടിസ്ഥാനങ്ങളുള്ള ലക്ഷ്യങ്ങളുമായി വലിയ അച്ചടക്കത്തോടും പ്രത്യയശാസ്‌ത്ര ദാര്‍ഢ്യത്തോടും കൂടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന പാര്‍ട്ടികളുടെ പോലും അവസ്ഥ എല്ലാവര്‍ക്കും അറിയാം.കുറ്റം ആ പാര്‍ട്ടികളുടേതു മാത്രമല്ല.കാലം മാറിയിരിക്കുന്നു.രാഷ്ട്രീയത്തിന്‌ പുതിയ ദിശാബോധവും ശൈലിയും ആവശ്യമായിരിക്കുന്നു.

3 comments:

  1. പ്രിയ പ്രഭാകരന്‍ മാഷ്‌,
    മാഷുടെ തീരുമാനത്തിന്റെ ശരി തെറ്റുകള്‍ ആലോചിച്ച് ഞാന്‍ വേവലാതി കൊള്ളൂന്നില്ല. ആം ആദ്മി യുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായും സൂക്ഷ്മമായും നോക്കിക്കാണാനും അതിനെക്കുറിച്ച് ആഹ്ലാദിക്കുകയും വിഷമിക്കുകയും ചെയ്യാനും ഏതു കഥാകൃത്ത്‌ കേരളത്തില്‍ മുതിരും! ഏറ്റവും സേഫ് ആയ മൈതാനങ്ങളില്‍ കളിക്കാന്‍ മാത്രം വിരുതുള്ളവരാണ് അവരില്‍ മഹാഭൂരിപക്ഷവും.. മാഷിന്റെ തീരുമാനത്തില്‍ ഏറ്റവും ഗുണപരമായുള്ള കാര്യമായി തോന്നിയത്, ഏതു പാര്‍ട്ടി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയാലും ഉടന്‍ അതിന്റെ വക്താക്കളാകാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരു വിഭാഗത്തിന്റെ കൈയ്യില്‍ ഈ മുന്നേറ്റത്തെ ചുരുക്കാന്‍ കഴിയില്ല എന്നാ പൊതു ബോധം ഇത് സൃഷ്ടിക്കും എന്നതാണ്. വ്യക്തിപരമായി ചിലപ്പോള്‍ പലതും കേള്‍ക്കേണ്ടി വന്നേക്കാം. എങ്കിലും ഈ ഉറപ്പ് അങ്ങേയറ്റം മാനിക്കപ്പെടെണ്ടാതാണ്.

    ReplyDelete
  2. ഈ ഉരുളി ബിച്ചന്‍റവിടെ മാധവ പണിക്കരുടേതാണോ അതോ ആസ്റ്റെക് കമ്പനിയുടെ ബെല്‍ മെറ്റല്‍ പാന്‍ ആണോ മാഷേ?
    സി.പത്മനാഭന്‍

    ReplyDelete
  3. ആം ആദ്മികള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാം
    ആശംസകള്‍

    ReplyDelete