Pages

Saturday, January 31, 2015

മലയാളത്തിൽ ഒന്നും ഇല്ലേ?

'മലയാളത്തിൽ എന്തു വായിക്കാൻ ?വെറുതെ സമയം മെനക്കെടുത്താനുള്ള സാഹിത്യല്ലേ ഇവിടെ ഓരോരുത്തരും എഴുതിക്കൂട്ടുന്നത്?'ഇങ്ങനെ പറയുന്ന പലരെയും എനിക്ക് പരിചയമുണ്ട്.ദശകങ്ങളായി റഷ്യൻ,ഫ്രഞ്ച്.ലാറ്റിനമേരിക്കൻ സാഹിത്യങ്ങളുമായി അടുത്ത ബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നവർക്ക് ചിലപ്പോഴൊക്കെ അങ്ങനെ തോന്നിപ്പോകാവുന്നതാണ്.പക്ഷേ,ഈ നിലപാട് യഥാർത്ഥത്തിൽ അത്ര ലാഘവബുദ്ധിയോടെ നിരീക്ഷിക്കാവുന്ന ഒന്നല്ല.നമ്മുടെ സാഹിത്യം തീരെ നിലവാരം കുറഞ്ഞതാണെന്ന് പറയുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്.അങ്ങനെ പറയുന്നവർ അവരുടെ ഭാവുകത്വത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത് വൈദേശിക സാഹിത്യത്തിലാണെന്നതാണ് ഒന്നാമത്തെ സംഗതി.അതിന് ആരംഭത്തിൽ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക ഇംഗ്ലീഷ് വിദ്യാഭ്യാസം വഴി ഇന്ത്യയിലെ പ്രാദേശിക ഭാഷാസാഹിത്യങ്ങൾക്കു നേരെ നേരത്തെ ഇവിടെ രൂപപ്പെട്ടുപോയ പുച്ഛവും വെറുപ്പുമൊക്കെയാവാം.
മറ്റൊരു പ്രധാന കാര്യം ആധുനികതയുടെ വരവോടെ മലയാളസാഹിത്യത്തിൽ സംഭവിച്ച വലിയ കീഴ്‌മേൽ മറിച്ചിലാണ്.മലയാളികളെ അവരുടെ സാഹിത്യം, സാംസ്‌കാരം,രാഷ്ട്രീയം,ദർശനം എന്നിവയിൽ നിന്നൊക്കെ അപ്പാടെ അടർത്തി മാറ്റിയ ഒരേർപ്പാടായിരുന്നു ആധുനികത.അസ്തിത്വവാദമാണ് ഏറ്റവും വലിയ ദർശനം എന്നും ആ ദർശനത്തിന്റെ മുദ്രകൾ വഹിക്കുന്ന വൈദേശിക സാഹിത്യമാണ് യഥാർത്ഥ സാഹിത്യമെന്നും മറ്റും യുവജനങ്ങൾ മുഴുവൻ തെറ്റിദ്ധരിച്ചു പോവുന്ന ഒരു ഭാവുകത്വപരിസരം അക്കാലത്ത് ഇവിടെ രൂപപ്പെട്ടു.ആ പരിസരത്തിൽ തന്നെ ഇപ്പോഴും ജീവിച്ചുപോരുന്നവരാണ് മലയാളത്തിൽ ഗൗരവമായ വായന അർഹിക്കുന്ന കൃതികൾ ഒന്നും തന്നെയില്ല എന്നു പറയുന്നവരിൽ ബഹുഭൂരിപക്ഷവും. കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറും പോലും അവരുടെ കണ്ണിൽ ശരാശരി എഴുത്തുകാരാണ്.
ആധുനികത ആധിപത്യം സ്ഥാപിച്ചതോടെ സംഭവിച്ച മറ്റൊരു പ്രധാന കാര്യം കേരളീയ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയുമെല്ലാം ചൈതന്യമുൾക്കൊണ്ട് ഇവിടെ പുഷ്ടിപ്പെട്ടു വന്ന ജീവിതഗന്ധിയായ സാഹിത്യത്തിന് തുടർച്ചയും കാലോചിതമായ വികാസപരിണാമങ്ങളും സാധ്യമായില്ല എന്നതാണ്.അങ്ങനെ യഥാർത്ഥ കേരളീയ ജീവിതം സാഹിത്യത്തിന് പുറത്തായി.അത് മലയാളസാഹിത്യത്തിന് വരുത്തിത്തീർത്ത മുരടിപ്പ് ഭയാനകം തന്നെയാണ്.വളരെ കുറച്ച് രചനകൾ മാത്രമേ പിന്നീടിങ്ങോട്ട് അഭിമാനകരമായ ഉയരങ്ങളിൽ എത്തിച്ചേർന്നുള്ളൂ.
സമകാലീന കേരളീയജീവിതമാണെങ്കിൽ ആഴത്തിലുള്ള സാഹിത്യവായനകൾക്കും ദാർശനിക ചർച്ചകൾക്കുമൊന്നും ഇടം നൽകാത്ത ഒന്നായിരിക്കുന്നു.ഇവിടെ പ്രശ്‌നങ്ങളില്ലാത്തതല്ല ഒരു പ്രശ്‌നവും അതിന്റ യഥാർത്ഥപരിസരങ്ങളിൽ വെച്ച് സത്യസന്ധമായി അഭിസംബോധന ചെയ്യപ്പെടുകയില്ല എന്ന അവസ്ഥ രൂപപ്പെട്ടതാണ് യഥാർത്ഥ പ്രശ്‌നം.ഒന്നുകിൽ രാഷ്ട്രീയലാഭം മാത്രം നോക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ ഫണ്ടിംഗ് ഏജൻസികളുടെ സഹായത്തോടെ സാമൂഹ്യപ്രവർത്തന്തിന് ഇറങ്ങുന്നവർ ഇവരാണ് ഏത് പ്രശ്‌നത്തിലും ഇടപെടുക.പ്രശ്‌നം നേരിട്ട് അനുഭവിക്കുന്നവർക്കു പോലും കുറച്ചു കഴിഞ്ഞാൽ തങ്ങൾ ഉപകരണങ്ങളാക്കപ്പെട്ടുവോ എന്നു സംശയം തോന്നിപ്പോവുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചേരലാണ് മിക്കപ്പോഴും ഈ ഇടപെടലുകളുടെ ഫലം.
ജീവിതത്തിന്റെ പുറംമോടികളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും മലയാളിസമൂഹത്തിന്റെ ആന്തരികജീവിതം ഇപ്പോഴും പല നൂറ്റാണ്ടുകൾ പുറകിൽ നിൽക്കുകയാണ്.മനുഷ്യബന്ധങ്ങൾ ഇവിടെ അങ്ങേയറ്റം ഔപചാരികമായും യാഥാസ്ഥിതകമായും തുടരുകയാണ്.ചെറിയ ചോദ്യം ചെയ്യലുകൾ പോലും പതിന്മടങ്ങ് ശക്തിയിൽ അടിച്ചമർത്തപ്പെടും.അതേ കുറിച്ച് കൃത്യമായ ബോധ്യമുള്ളതുകൊണ്ടു തന്നെ ആളുകൾ തികഞ്ഞ ആത്മവഞ്ചകരായി,സുരക്ഷിതരായി,മൗലികമായി ഒന്നും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതെ ജീവിച്ചുപോവും.
സംഗതികൾ ഇങ്ങനെയൊക്കെ ആയിരിക്കുന്ന ഒരു പ്രദേശത്ത് ജീവിക്കുന്ന എഴുത്തുകാർക്കും വായനക്കാർക്കുമെല്ലാം യഥാർത്ഥ ജീവിതവും രാഷ്ട്രീയവും സാഹിത്യവുമെല്ലാം പുറത്തെവിടെയൊക്കെയോ ആണെന്ന് തോന്നിപ്പോവുന്നതിൽ വലുതായി അത്ഭുതപ്പെടാനോ കുറ്റപ്പെടുത്താനോ ഒന്നുമില്ല.
                     31/1/2015

No comments:

Post a Comment