Pages

Saturday, July 17, 2010

ആത്മാവിന്‍റെ സ്വന്തം നാട്ടില്‍നിന്ന്

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന

എന്‍.പ്രഭാകരന്‍

nprabhakaranwrite@gmail.com

1

മുമ്പൊരിക്കല്‍ വിശാലമായൊരു കടല്‍ത്തീരത്ത് അരികെയെങ്ങും ആരുമില്ലാതെ തനിച്ചു ഞാന്‍ നില്‍ക്കെ വിചിത്രമായൊരനുഭവമു ായി.നല്ല മഴക്കാറുള്ള സന്ധ്യാസമയമായിരുന്നു അത്.അന്തിമിനുക്കം മാഞ്ഞ് തിരകള്‍ ഇരു ുതുടങ്ങിയിരുന്നു.കാറ്റിന്റെ ബലവേഗങ്ങള്‍ പൌരാണികമായൊരു നിലവിളിയെ അമര്‍ത്തിപ്പിടിച്ചതുപോലെ.അതിപുരാതന കാലത്ത് കടല്‍ക്ഷോഭത്തില്‍ മുങ്ങിപ്പോവുന്ന ഒരു ചെറുദ്വീപിന്റെ ചിത്രം പൊടുന്നനെ ഉള്ളില്‍ ഉയര്‍ന്നുവന്നു.ഇത്തിരിപ്പോന്ന തോണികളിലും ചങ്ങാടങ്ങളിലും മരത്തടികളിലുമൊക്കെയായി മരണവെപ്രാളത്തോടെ രക്ഷപ്പെടുന്ന നൂറുകണക്കിന് മനുഷ്യരെ വളരെ അരികെയായി ഞാന്‍ ക ു.അവരെല്ലാം ഗ്രീക്കുകാരാണെന്ന് എങ്ങനെയോ ഞാന്‍ തിരിച്ചറിഞ്ഞു.കൂട്ടത്തില്‍ കറുത്തുണങ്ങിയ മെലിഞ്ഞ ശരീരവും കുഞ്ഞുമുഖവുമായി കൂനിക്കൂനി നടക്കുന്ന ഒരു പടുവൃദ്ധനുമു ായിരുന്നു.എന്റെ എത്രയോ തലമുറ മുമ്പുള്ള അച്ചാച്ചന്റെ അച്ചാച്ചനാണതെന്ന കാര്യത്തില്‍ എനിക്കപ്പോള്‍ സംശയമേ തോന്നിയില്ല.അതിവിദൂരമായ ഭൂതകാലത്തിന്റെ തണുത്തവിറക്കുന്ന സ്പര്‍ശത്തില്‍ എനിക്ക് കരച്ചില്‍ വന്നു.

2

നിങ്ങള്‍ എഴുതുന്നത് ഉറൂബിനെപ്പോലെയാണെന്നോ പൊറ്റെക്കാടിനെപ്പോലെയാണെന്നോ ബഷീറിനെപ്പോലെയാണെന്നു പോലുമോ പറഞ്ഞാല്‍ എനിക്ക് ഞാന്‍ അപമാനിതനായതുപോലെയേ തോന്നൂ.നിങ്ങളുടെ എഴുത്ത് ദസ്തയേവ്സ്കിയെ ഓര്‍മിപ്പിക്കുന്നു എന്നോ ബോര്‍ഹസ്സിനെ ഓര്‍മിപ്പിക്കുന്നു എന്നോ പറഞ്ഞാലും എന്റെ പ്രതികരണം വ്യത്യസ്തമാവില്ല.എനിക്ക് മറ്റാരും ആകേ .യഥാര്‍ത്ഥത്തില്‍ ഞാന്‍ പോലും ആകേ .എനിക്ക് ധാരാളമായി എഴുതണം.എഴുതുന്നവ അച്ചടിച്ചുകിട്ടണം.ആളുകള്‍ അവ വായിക്കണം.അഞ്ചോ പത്തോ ആളുകളെങ്കിലും യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം.അത്രയേ ഉള്ളൂ.

3

'ഭൂതപ്രേതാദികള്‍ ധാരാളമായുള്ള ഒരു നാട്ടിന്‍പുറം.'കവി ദിവാകരന്‍ വിഷ്ണുമംഗലവുമായുള്ള നര്‍മമധുരമായൊരു ഫോണ്‍സംഭാഷണത്തിനുശേഷം എന്തോ ഒക്കെ ആലോചിച്ചുനടക്കുമ്പോഴാണ് ഈ വാക്യം ഉള്ളില്‍ വന്നുവീണത്.ഞങ്ങളുടെ സംസാരം ഏതെങ്കിലും ക്ഷുദ്രമായികജീവികളെ കുറിച്ചായിരുന്നില്ല.ദിവാകരന് അത്തരം ജീവികളുമായി എന്തെങ്കിലും ബന്ധമുള്ളതായും അറിവില്ല.എന്നിട്ടും എന്തുകൊ ് ഇങ്ങനെയൊരു.....?എന്തായാലും, താനേ വന്നുകയറിയ ആ വാക്യം കഥയെഴുതാനുള്ള തീക്ഷ്ണപ്രേരണയായി മാറാന്‍ താമസമു ായില്ല.'ഭൂതപ്രേതാദികള്‍ ധാരാളമായുള്ള...'എന്നു തന്നെ ആരംഭിക്കുന്ന ഒരു കഥ താരതമ്യേന വളരെ ചുരുങ്ങിയ സമയം കൊ ു ഞാന്‍ എഴുതിത്തീര്‍ത്തു.എന്തതിശയമേ! ചിലപ്പോള്‍ ഇങ്ങനെയും കഥയു ാവുന്നു.അവിചാരിതമായി ഉള്ളില്‍ ഉണ്മ നേടുന്ന ഒരു വാക്യം അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍ കഥയോ കവിതയോ ആയി വളരുന്നു.നിനച്ചിരിക്കാത്ത ചില സന്ദര്‍ഭങ്ങളില്‍ എന്റെ ഭാഷ എനിക്കു നല്‍കുന്ന നിര്‍ദ്ദേശത്തെ ഞാന്‍ അപ്പാടെ അനുസരിക്കുന്നു.

4

പല്ല്

കേട് വന്ന ആ പല്ല് എന്റെ താഴത്തെ മോണയില്‍ നിന്ന് പിഴുതെടുക്കാന്‍

ദന്തഡോക്ടറുടെ കൊടിലുകള്‍

കുറച്ചൊന്നുമല്ല പണിപ്പെട്ടത്

ചോര കിനിയുന്ന ചെറുകുഴിയില്‍ നിന്നെടുത്തുയര്‍ത്തി

അതിന്റെ കീഴറ്റം കാണിച്ചു തന്നപ്പോള്‍

വല്ലാത്ത സങ്കടം തോന്നി

വേ ായിരുന്നു,ഇത്ര തിടുക്കപ്പെട്ടിതുവേ ായിരുന്നു

പറിച്ചെടുത്ത ആ പല്ലിന്റെ പത്തമ്പതു വര്‍ഷക്കാലത്തെ

സേവനനിരതമായ അസ്തിത്വത്തിന് സംഭവിച്ച

അപമാനകരമായ അന്ത്യം

അപാരമായൊരു ശൂന്യതയുടെ ഗര്‍ത്തമായി

മറ്റെന്തെക്കൊയോ നഷ്ടങ്ങളുടെയും

നീതികേടുകളുടെയും അപമാനങ്ങളുടെയും

ചോരയാല്‍ നിറഞ്ഞുകവിഞ്ഞു

കുരിശേറ്റപ്പെട്ട നിരപരാധിയുടേതു പോലെ

അതിന്റെ രൂപം അവസാനനാള്‍ വരെയും

എന്നെ വേട്ടയാടുമെന്ന് അന്നേരത്ത്

എങ്ങനെയോ എനിക്കുറപ്പായി.

(20-11-2009)

5

ആദ്യം എം.എസ്.പിയിലും പിന്നീട് സി.ആര്‍.പിയിലും ഒടുവില്‍ കേരളാ പോലീസിലും ജോലി ചെയ്ത് വിരമിച്ച സുഹത്താണ് അങ്കമാലിക്കാരനായ ചന്ദ്രന്‍. 1971-72 കാലത്ത് കണ്ണൂര്‍ജില്ലയിലെ പഴയങ്ങാടി പോലീസ്സ്റേഷനോടുചേര്‍ന്ന് കുറച്ചുകാലം ഒരു സി.ആര്‍.പി ക്യാമ്പ് ഉ ായിരുന്നു.ദിവസവും വൈകുന്നേരം ആ ക്യാമ്പില്‍ നിന്ന് എരിപുരം പബ്ളിക്ക് ലൈബ്രറിയില്‍ വന്ന് പുസ്തകം എടുത്തിരുന്നു ചന്ദ്രന്‍.ഞാനും ആ ലൈബ്രറിയിലെ പതിവുകാരനായിരുന്നു അന്ന്.വായനയുടെ വഴിയില്‍ ക ുമുട്ടിയ ഞങ്ങള്‍ വളരെ വേഗം അടുത്ത സുഹൃത്തുക്കളായി.ചന്ദന്‍ പിന്നീട് കല്‍ക്കത്തയിലേക്ക് സ്ഥലം മാറിപ്പോയി.യുവാവായ ആ സി.ആര്‍.പി ക്കാരന്‍ 'വിലക്കു വാങ്ങാ'മിലൂടെ മാത്രം താന്‍ പരിചയിച്ച ബിമല്‍മിത്രയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്ന് ക ു.അടുത്ത തവണ ലീവില്‍ വന്നപ്പോള്‍ എരിപുരത്തുവന്ന് ആ മഹാസംഭവം വളരെ ആവേശത്തോടെ എന്നോട് പറഞ്ഞു.

ഏതാ ് കാല്‍നൂറ്റാ ു കാലത്തെ ഇടവേളക്കുശേഷം ഈയിടെ ചന്ദ്രനെ ഞാന്‍ വീ ും ക ു.അയാളുടെ മകളും മകനും വിവാഹിതരായി അവര്‍ക്കു കുട്ടികളായിരിക്കുന്നു.ചന്ദ്രന്‍ ഇപ്പോള്‍ മാങ്ങാട്ടു പറമ്പിനു സമീപത്തെ പാളിയത്ത് വളപ്പ് എന്ന സ്ഥലത്ത് ഒരു വീടും പറമ്പും വാങ്ങി ഭാര്യയോടൊപ്പം സ്വസ്ഥമായി ജീവിക്കുന്നു.പ ് ആധുനികസാഹിത്യം വായിച്ച് അസ്തിത്വവ്യഥയില്‍ പുകഞ്ഞു നടന്നിരുന്ന ആ പഴയ ചെറുപ്പക്കാരന്റേതെന്നു പറയാവുന്ന വളരെ കുറച്ച് സംഗതികളേ ഇന്ന് ചന്ദ്രനില്‍ അവശേഷിക്കുന്നുള്ളൂ.അയാള്‍ ഇപ്പോള്‍ അധികമൊന്നും വായിക്കാറില്ല.പുസ്തകങ്ങളെ അങ്ങോട്ടു തേടിച്ചെല്ലുന്ന സ്വഭാവം മിക്കവാറും ഇല്ലാതായിരിക്കുന്നു.

പലതും പറയുന്ന കൂട്ടത്തില്‍ ചന്ദ്രനോട് 'പഴയ ആ ഭ്രാന്തമായ പുസ്തക വായന കൊ ് ജീവിതത്തില്‍ എന്തെങ്കിലും നേട്ടമു ായതായി തോന്നുന്നു ാ?' എന്നു ഞാന്‍ ചോദിച്ചു.'തീര്‍ച്ചയായും' ചന്ദ്രന്‍ പറഞ്ഞു "സാഹിത്യത്തിന്റെ സ്വാധീനം പല തലത്തിലല്ലേ.മോശം സ്വാധീനവും നല്ല സ്വാധീനവുമൊക്കെ ഉ ാവും.എന്നാലും മൊത്തത്തില്‍ തോന്നുന്നത് സാഹിത്യം എന്നെ ഒരു പാട് സഹായിച്ചിട്ടു ന്നു തന്നെയാണ്.ജീവിതത്തില്‍ വളരെ വിഷമം പിടിച്ച എത്രയോ അനുഭവങ്ങളു ായിട്ടു ്.അപ്പോഴെല്ലാം 'ഓ,ജീവിതമല്ലേ ഇതൊക്കെ ഞാന്‍ പ്രതീക്ഷിക്കണം' എന്നൊരു ബലം മനസ്സിന് ഉ ാക്കി തന്നത് സാഹിത്യം തന്നെയാണ്.എന്റെ കാര്യത്തില്‍ എന്തായാലും സാഹിത്യം കൊ ് അങ്ങനെയൊരു പ്രയോജനമു ായിട്ടു ്.

6

ഞാന്‍ ആദ്യമായി ബന്ധപ്പെട്ട സാഹിത്യക്കൂട്ടായ്മയുടെ നേതൃത്വം കൌമാരപ്രായക്കാരും യുവാക്കളുമൊക്കെയായ കോണ്‍ഗ്രസ്സുകാര്‍ക്കായിരുന്നു.മുമ്പ് കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം വാരികയുടെ പോഷകസംഘടനയായ ദേശമിത്രം സാഹിത്യസമിതിയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍.അക്കാലത്ത് ദേശമിത്രത്തില്‍ തുടര്‍ച്ചയായി എഴുതിക്കൊ ിരുന്ന ഒട്ടുമിക്ക ആളുകളില്‍ നിന്നും പില്‍ക്കാലത്ത് മലയാളസാഹിത്യത്തിന് കാര്യമായ സംഭാവനകളൊന്നും ലഭിച്ചില്ലെന്നത് സത്യമാണ്.എങ്കിലും ഒരു കാര്യം ഞാന്‍ സംശയരഹിതമായി സാക്ഷ്യപ്പെടുത്തും.സാഹിത്യത്തെ വളരെ ആഴത്തില്‍ സ്നേഹിച്ചവരായിരുന്നു പഴയ ദേശമിത്രക്കാര്‍.ടാഗൂര്‍കഥകളും പ്രേംചന്ദിന്റെ നോവലുകളും ജിയുടെയും പിയുടെയും കവിതകളും ചര്‍ച്ച ചെയ്യുമ്പോള്‍ അവനവന്റെ ആത്മാവ് ഉള്ളം കയ്യിലെടുക്കുന്ന വെമ്പലുണ്ടായിരുന്നു അവര്‍ക്ക്.സാഹിത്യവുമായി കഴിഞ്ഞ പത്തുനാല്പത്തഞ്ചു വര്‍ഷമായി നിലനിര്‍ത്തിപ്പോരുന്ന തീവ്രാനുരാഗത്തിന് ഞാന്‍ ആദ്യമായും കടപ്പെട്ടിരിക്കുന്നത് ആ കൂട്ടായ്മയോടാണ്. രാഷ്ട്രീയവുമായി സാഹിത്യത്തെ ബന്ധിപ്പിക്കുന്നതില്‍ ദേശമിത്രക്കാര്‍ കടുത്ത വിപരീത നിലപാടാണ് സ്വീകരിച്ചിരുന്നത്.അവര്‍ക്ക് പക്ഷേ രാഷ്ട്രീയത്തോട് മൊത്തമായ വിരോധമൊന്നുമു ായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് പുരോഗമനസാഹിത്യത്തോടും കമ്യൂണിസ്റുകാരോടുമൊക്കെയുള്ള വളരെ നിലവാരം കുറഞ്ഞ ശത്രുതതന്നെയായിരുന്നു.മിക്കവാറും നാട്ടിന്‍പുറത്തെ നുണപറച്ചിലിന്റെ രീതിയിലായിരുന്നു അവരുടെ എല്ലാ രാഷ്ട്രീയവിമര്‍ശനങ്ങളും.ആ ഒരു കാരണം കൊ ുകൂടിയാകാം ഞാന്‍ വളരെ വേഗം ആ കൂട്ടായ്മക്കുപുറത്തുകടന്നു.അത് എത്രയോ നന്നായി എന്നു മാത്രമേ പിന്നീടെനിക്ക് തോന്നിയിട്ടുള്ളൂ.അന്ധമായ കമ്യൂണിസ്റ് വിരോധം അന്ധമായ കമ്യൂണിസ്റ് വിധേയത്വത്തേക്കാള്‍ ഒരു മടങ്ങ് കൂടുതലെങ്കിലും ജീര്‍ണമാണ്.