Pages

Friday, July 30, 2010

വായന/കാഴ്ച/വിചാരം

നല്ല ചില കവിതകള്‍ വായിക്കാന്‍ കഴിഞ്ഞ ദിവസമാണിന്ന്.അവയില്‍ വി.ആര്‍.സന്തോഷിന്റെ വഴിക്കടല്‍,വീരാന്‍കുട്ടിയുടെ പാവം(രണ്ടും തോര്‍ച്ച മാസികയുടെ 2010 ജൂണ്‍-ജൂലൈ ലക്കത്തില്‍) എന്നിവയെ കുറിച്ച് ചില കാര്യങ്ങള്‍ എഴുതണമെന്നു തോന്നി.അതുകൊണ്ട് ഈ കുറിപ്പ്.
സന്തോഷിന്റെ കവിത ജീവിതത്തെ ജീവിതവ്യമാക്കുന്ന പ്രാഥമിക പരിസരങ്ങള്‍ പോലും ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കപ്പെടുന്ന പുതിയകാല ലോകപരിതോവസ്ഥയെ കുറിച്ചുള്ള പതിഞ്ഞതും അതേ സമയം അതിതീക്ഷ്ണവുമായ ഒരു കാവ്യാത്മക പ്രസ്താവമാണ്. മാളങ്ങളില്ലാതെ ചതഞ്ഞരയാന്‍ മാത്രമായി പോകുന്ന പാമ്പ്,ആകാശമില്ലാതെ പറന്നു മരിക്കാന്‍ മാത്രമായി പോകുന്ന കിളി,നീര്‍ത്തടം കാണാതെ ചന്തുപൊന്താന്‍ മാത്രമായി പോകുന്ന മീന്‍.ഇങ്ങനെ മരണത്തിലേക്കുള്ള യാത്രമാത്രമാക്കിസ്വജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരുടെ കൂട്ടത്തില്‍ ഒടുവില്‍ പാവം മനുഷ്യനും(ഞാനും)ചേരുന്നുവെന്ന്,അതായത് മറ്റുജീവികളെല്ലാം അവരുടെ ജീവിതം പോക്കുമ്പോള്‍ മനുഷ്യന്റെ ജീവിതയാത്രയും മരണത്തിലേക്കുള്ള നിസ്സഹായമായ പോക്ക് മാത്രമായി തീരുന്നു എന്ന് കവിത പറയുന്നു.
'ഒന്നുമില്ലാത്തൊരീ ഭൂമിയും വഴിയെടുത്ത് കടലായി മാറട്ടെ' എന്നു മാത്രമേ കവിക്ക് പിന്നെ ആശിക്കാനുള്ളൂ.
ഭൂമിയിലെ ജീവിതം വലിയൊരാഹ്ളാദമായി തീരുന്നത് മനുഷ്യര്‍ക്കും ഇതരജീവജാലങ്ങള്‍ക്കും അവരവരുടെ നിലനില്പ് ആവശ്യപ്പെടുന്ന ജൈവികതയും നൈസര്‍ഗികതയും ജീവിത പരിസരങ്ങളില്‍ നിലനിര്‍ത്താനാവുമ്പോഴാണ്.ലോകം വലിയൊരു ചന്തമാത്രമായിത്തീരുമ്പോള്‍,ഭൂമിയിലെ ജീവിതങ്ങളെയെല്ലാം വലിയൊരളവോളം നിയന്ത്രിക്കുന്ന മനുഷ്യന്റെ ആന്തരികലോകം ഊഷരമായിത്തീരുമ്പോള്‍ എല്ലാ ജീവിതങ്ങളും മരണം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ദയനീതയില്‍ എത്തിച്ചേരുന്നു.അതിന്റെ വേദന അതിശക്തമായി അനുഭവിപ്പിക്കുന്ന ഒന്നായി തോന്നി വി.ആര്‍.സന്തോഷിന്റെ കവിത. ഈ കവിതയ്ക്ക് മറ്റേതോ ഒരു ശീര്‍ഷകമായിരുന്നു വേണ്ടിയിരുന്നത് എന്ന അലോസരം പിടിച്ച തോന്നലും മനസ്സില്‍ തങ്ങിത്തങ്ങി നില്‍പ്പുണ്ട്.
വീരാന്‍കുട്ടിയുടെ കവിത ജീവിതത്തെ കുറിച്ചുള്ള മറ്റൊരു സത്യപ്രസ്താവമാണ്.മനുഷ്യബന്ധങ്ങളില്‍ ,വിശേഷിച്ചും സ്ത്രീപുരുഷ ബന്ധങ്ങളില്‍ ആരംഭത്തില്‍ നിറഞ്ഞു തുളുമ്പുന്ന വെളിച്ചത്തിന്റെ സ്ഥാനം പിന്നെപ്പിന്നെ ഇരുട്ട് കയ്യടക്കുന്നതിനെ കുറിച്ചുള്ളതാണ് കവിത.അടുത്തടുത്തുവെച്ച രണ്ടുവിളക്കുകളില്‍ നിന്ന് വെളിച്ചം തമ്മില്‍ ചേരുന്നതുപോലെ ഒന്നായിത്തീര്‍ന്ന അവസ്ഥയില്‍ നിന്ന് വിളക്കുകള്‍ അണഞ്ഞപ്പോള്‍ ചുറ്റുമുണ്ടായിരുന്ന രണ്ട് ഇരുട്ടുകള്‍ തമ്മില്‍ ചേരുന്നതുപോലുള്ള അവസ്ഥയിലേക്കുള്ള പരിണാമം.ആ പരിണാമത്തിന് ഇരയാവേണ്ടി വരുന്നതിലെ പാവത്തരം നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചിരുക്കുന്ന കവിതയാണത്.
ലോകത്തെ കുറിച്ചുള്ള സത്യങ്ങള്‍ ഏറ്റവും നന്നായി പറയുമ്പോഴാണ് ഏറ്റവും നല്ല കവിത ഉണ്ടാവുന്നത്.
ഏറ്റവും നന്നാവുക എങ്ങനെയാണെന്ന് ഓരോ കവിതയും അതിന്റേതുമാത്രമായൊരു രൂപത്തില്‍ കാണിച്ചുതരുന്നു.
30/7/10