Pages

Sunday, January 29, 2012

താന്തോന്നിക്കവിതകള്‍

ഇന്നലെ   
ഇന്നലെ ഞാനൊരു വിഡ്ഡിയായിരുന്നു
ഇന്നാണത് ബോധ്യമായത്
നാളെയും ഞാന്‍ ഉണരുന്നത്
ഇതേ ബോധ്യത്തിലേക്കാവുമോ?

എന്താണിങ്ങനെ?
ഈയിടെയായി
എന്നോട് മാത്രം സംസാരിക്കുന്ന
മനസ്സിനോട് ഞാന്‍ ചോദിച്ചു:
എന്താണിങ്ങനെ?
"മറ്റുള്ളവരിലേക്കുള്ള വഴിയില്‍
അവര്‍ തന്നെ മുള്ള് പാകിയിരിക്കുന്നു
ഒന്നോ രണ്ടോ ചുവട് വെച്ച്
എത്ര വട്ടമാണ് തിരിയെ നടക്കുക?''
മുഖം ചുളിഞ്ഞ മറുപടിയോടെ
അത് പതിവുപണിയിലേക്കു മടങ്ങി.

അവസരവാദി
മാര്‍ക്സിസ്റുകാര്‍ മള്‍ട്ടിനാഷനല്‍ കാപ്പിറ്റലിസ്റുകളുടെ
തിണ്ണനിരങ്ങികളായിരിക്കുന്നുവെന്ന്
ഞാന്‍ പ്രസംഗിച്ചപ്പോള്‍
താങ്കളെന്നെ ഹസ്തദാനം ചെയ്തും
ആലിംഗനം ചെയ്തും അഭിനന്ദിച്ചു
പിറ്റേന്ന്
കോണ്‍ഗ്രസ്സുകാര്‍ രാജ്യത്തെ അമേരിക്കക്ക്
പണയപ്പെടുത്തുകയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍
താങ്കള്‍ കാര്‍ക്കിച്ചുതുപ്പി ആക്രോശിച്ചു:
“അവസരവാദി,വെറും അവസരവാദി.’’

ശീര്‍ഷകമില്ലാതെ
1
സ്വാതന്ത്യ്രത്തിലേക്കുള്ള വാതില്‍
ഞാന്‍ സ്വയം തള്ളിത്തുറന്നതല്ല
അതിനുള്ള പേശീബലം
എന്റെ ആത്മാവിനില്ല
കാലം തുറന്നിട്ട വാതില്‍ ഞാന്‍ കണ്ടു
അകത്തേക്കു കടക്കാന്‍
അറച്ചു നിന്നില്ല
അത്രയുമേ അവകാശപ്പെടുന്നുള്ളൂ.
2
എല്ലാവരുടെ ഉള്ളിലും ദൈവവും ചെകുത്താനും
തമ്മിലത്രെ മല്പിടുത്തം
എന്റെ ഉള്ളില്‍ പക്ഷേ ചെകുത്താനും ചെകുത്താനും
തമ്മിലാണ് കൊമ്പുകോര്‍ക്കല്‍.
3
ഈ പ്രപഞ്ചം എത്ര വലുതാണ്?
ഇതിനപ്പുറം വേറൊരു പ്രപഞ്ചമുണ്ടോ?
വേറൊരു സൌരയൂഥം?
വേറൊരു മനുഷ്യരാശി?
അറിയില്ല
മരണത്തിനപ്പുറം ജീവിതമുണ്ടോ?
പുനര്‍ജന്മമുണ്ടോ?
മുജ്ജന്മകര്‍മഫലം എന്നൊന്നുണ്ടോ?
അറിയില്ല
അറിയാം
നാട് നിറയെ കള്ളപ്പണക്കാരുണ്ട്
ക്വട്ടേഷന്‍ടീമുകളുണ്ട്
പുതിയ നാട്ടെശമാനന്മാരുണ്ട്
ആര്‍ത്തിയുണ്ട്,അമ്പരപ്പുണ്ട്
നേര്‍ക്കുനേരെ ജീവിച്ചുപോകുന്നതിന് വലിയ ബുദ്ധിമുട്ടുണ്ട്
അറിയാം, ഇത്രയുമൊക്കെ എനിക്ക് നേരായിട്ടറിയാം.
(തോര്‍ച്ച സമാന്തര മാസിക,ഡിസംബര്‍ 2011-ജനവരി 2012)


1 comment: