Pages

Monday, April 30, 2012

ഓര്‍മ

പുഴയോരത്തെ പഴയ വീട്ടില്‍
മലവെള്ളം കയറിയ നാളില്‍
ഒരു കുഞ്ഞുതോണി
വാഴത്തലപ്പുകള്‍ക്ക് മുകളിലൂടെ പാഞ്ഞുപോയി
കുന്നിന്‍ ചെരിവിലെ സ്കൂള്‍ വരാന്തയില്‍
അത് ചെന്നടുത്തപ്പോള്‍
ചുഴികുത്തുന്ന കലക്കുവെള്ളത്തില്‍
മരണത്തെ ചവുട്ടിത്താഴ്ത്തി കാല്‍കഴുകിയ വീരരെപ്പോലെ
ചാടിയിറങ്ങിയ പത്തുപേരില്‍
ഞാനൊഴിച്ച് മറ്റാരും ഇന്നീ ഭൂമിയിലില്ല
ആരുടെ തോണിക്കും ചെന്നടുക്കാനാവാത്ത കരയില്‍
ഓരോരുത്തരായി ഒമ്പതുപേരും ചെന്നുചേര്‍ന്നു
പ്രപഞ്ചം തന്നെ മരിച്ചുപോയതുപോലെ
ഏകാന്തത നെഞ്ചില്‍ വിങ്ങുന്ന രാത്രികളില്‍
പെരുമ്പാമ്പൊത്ത തിരകള്‍ക്കുമേല്‍
ഒരു തോണി എന്നെയും കൊണ്ട് പാഞ്ഞുപോവുന്നു
കുന്നുകാണുന്നില്ല,കര കാണുന്നില്ല
കണ്ണെത്തുന്നിടം വരെ ഒരു കാക്കച്ചിറക് കാണുന്നില്ല
ഇരമ്പിമറയുന്ന പുഴയ്ക്കുമുകളില്‍
കരിമേഘങ്ങളകലുന്ന ആകാശത്തില്‍
ഇടയ്ക്കൊരു പൂര്‍ണചന്ദ്രന്‍ നിവരുന്നു
തിരക്കുത്തില്‍ തോണി ഇളകിയാടുമ്പോള്‍
ആ ചന്ദ്രനില്‍ തെളിയുന്നു
ഒരു കുന്ന്
ഓല മേഞ്ഞ സ്കൂള്‍
വരാന്തയില്‍ ദേഹത്തെ മഴത്തുള്ളികള്‍
പിന്നെയും പിന്നെയും കുടഞ്ഞെറിയുന്ന
ചൊറിപിടിച്ച ഒരു നായ.

1 comment:

  1. ഒരു കഥ പറയുന്നപോലെ ഈ കവിത

    ReplyDelete