Pages

Wednesday, April 11, 2012

കവിതാഡയറി

17
കളിയാട്ടം കഴിഞ്ഞ് തെയ്യപ്പറമ്പില്‍ നിന്ന് മടങ്ങുമ്പോള്‍
അമ്പുക്കന്‍ മണിയാണി ദാമോദരനോട് പറഞ്ഞു:
എന്തറോ ദാമോരാ,തെയ്യം കണ്ടിറ്റ് കണ്ട ബാറില്ലല്ലോ.
നേരം വെളുപ്പിന് സഹായികളായ കുടുംബക്കാരോടൊപ്പം
കാവിന്റെ പടിയിറങ്ങുമ്പോള്‍ പരദേവതയുടെ കോലം കെട്ടിയ
ചന്തുപ്പെരുണ്ണാന്‍ ആരോടെന്നില്ലാതെ പറഞ്ഞു:
എന്ത്ന്നാ പറ്റിയതെന്റെ ദൈവേ
തെയ്യം കെട്ടീറ്റ് കെട്ടിയ ബാറില്ലല്ലോ.
രണ്ടും കേട്ട ദൈവം രണ്ടാളും കേള്‍ക്കാതെ
മറുപടി പറഞ്ഞു:
നിങ്ങയെന്തിന് ബേജാറാവ്ന്ന്
നിങ്ങേം ഞാനും മാറീല്ലേ
കാലം മാറീല്ലേ
നോക്ക്യാട്ടെ,എനക്കിപ്പോ ഞാന്‍ ഞാനാന്നുള്ള ബാറേ ഇല്ലല്ലോ.
11-4-2012
(ബാറ് :ഭാവം,പ്രതീതി,ബലം,ഫലം,അഹങ്കാരം എന്നീ അര്‍ത്ഥങ്ങളില്‍ ഇപ്പോഴും വടക്കേ മലബാറുകാര്‍ ഉപയോഗിച്ചു വരുന്ന വാക്ക്)

1 comment:

  1. മല'ബാറു'കാര്‍ക്ക് ഒരു ബാറേ ഉള്ളൂ... വലിയ ബാറ് .. മാഹി..

    ReplyDelete