Pages

Saturday, March 8, 2014

കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി

ആം ആദ്‌മി പാര്‍ട്ടി വി.എസ്സിനെ പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചതും ആര്‍.എം.പി
  വി.എസ്‌ തങ്ങളുടെ നേതൃത്വം ഏറ്റെടുക്കുമെന്ന്‌ പ്രതീക്ഷിച്ചതും അനാവശ്യം എന്നതിലുപരി വിഡ്ഡിത്തം തന്നെയാണ്‌.ഏത്‌ പാര്‍ട്ടിയായാലും അത്‌ മറ്റൊരു പാര്‍ട്ടിയിലെ ഒരു നേതാവിനെ തങ്ങളുടെ നേതൃത്വത്തിലേക്ക്‌ ക്ഷണിക്കുന്നതിനെ തികച്ചും പരിഹാസ്യമായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.ആം ആദ്‌മി പാര്‍ട്ടി രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ വിശ്വാസം ഏറ്റുവാങ്ങി അധികാരത്തിലെത്തുകയും ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പാര്‍ട്ടി എത്രമേല്‍ സത്യസന്ധമായി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന്‌ തെളിയിക്കുകയും ചെയ്‌തതാണ്‌.അങ്ങനെയുള്ള ഒരു പാര്‍ട്ടി ഒരു നേതാവിനെയും അങ്ങോട്ടു സമീപിച്ച്‌ തങ്ങളുടെ നേതൃത്വത്തിലേക്ക്‌ ക്ഷണിക്കേണ്ട ആവശ്യമില്ല.ആം ആദ്‌മി പാര്‍ട്ടിക്ക്‌ നേതൃക്ഷാമം അനുഭവപ്പെടുന്നുവെങ്കില്‍ അത്‌ ആ പാര്‍ട്ടി സ്വന്തം നിലക്ക്‌ പരിഹരിക്കേണ്ടതാണ്‌.മറ്റൊരു പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവൃത്തിച്ച്‌ വിപുലമായ ജനപിന്തുണ നേടിയ ഒരാള്‍ സ്വമനസ്സാലേ ആം ആദമിയിലേക്ക്‌ വരുന്നെങ്കില്‍ തീര്‍ച്ചയായും അതിനെ സഹര്‍ഷം സ്വാഗതം ചെയ്യാം.അതില്‍ കവിഞ്ഞ്‌ ഏതെങ്കിലും നേതാവിനോട്‌ വിധേയത്വം പ്രകടിപ്പിക്കുന്നത്‌ പാര്‍ട്ടിയുടെ അന്തസ്സിന്‌ നിരക്കുന്ന നടപടിയല്ല.
ആര്‍.എം.പി ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വി.എസ്‌ സ്വീകരിച്ചു പോന്ന നിലപാടിനെ സ്വാഗതം ചെയ്‌തുപോന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.പക്ഷേ,സി.പി.എം വിട്ടുവരുന്ന വി.എസ്സിനെ കാത്തുള്ള ആര്‍.എം.പിയുടെ നില്‌പ്‌ യഥാര്‍ത്ഥത്തില്‍ വളരെ ദയനീയമായിരുന്നു.ഒരു പാര്‍ട്ടി എന്ന നിലയില്‍ നയപരിപാടികളില്‍ മാര്‍കിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ തങ്ങള്‍ അടിസ്ഥാനപരമായി എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന്‌ തെളിയിച്ചു കാണിക്കുന്ന പ്രവൃത്തികളിലേക്ക്‌ നീങ്ങാന്‍ ആര്‍.എം.പിക്ക്‌ നാളിതുവരെയായും സാധിച്ചിട്ടില്ല. .അതുകൊണ്ടു തന്നെയാണ്‌ ആ പാര്‍ട്ടി നിന്നിടത്തു തന്നെ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നത്‌.കേരളത്തിലെ കക്ഷിരാഷ്ട്രീയ സാഹചര്യം ഉരുക്കുപോലെ ഉറച്ചതാണ്‌.സി.പി.ഐ(എം),സി.പി.ഐ,കോണ്‍ഗ്രസ്‌,കേരളാ കോണ്‍ഗ്രസ്‌,മുസ്ലീം ലീഗ്‌ എന്നീ പാര്‍ട്ടികള്‍ക്കെല്ലാം ഏത്‌ സാഹചര്യത്തിലും പാര്‍ട്ടിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന വിശ്വാസി സമൂഹം നിലനില്‍ക്കുന്ന നാടാണിത്‌.തമിഴ്‌നാട്ടിലൊഴിച്ച്‌ മറ്റെവിടെയും ജനങ്ങളുടെ കക്ഷിരാഷ്ട്രീയബന്ധം ഇത്രമേല്‍ ദൃഢവും യാഥാസ്ഥിതികവുമാണെന്നു തോന്നുന്നില്ല.ഈ സ്ഥിതി മാറ്റിയെടുക്കാന്‍ ഉതകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുക എന്ന അത്യന്തം ശ്രമകരമായ ജോലി ഏറ്റെടുക്കുന്നതില്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി.രാഷ്ട്രീയം എന്നതിന്‌ അധികാരം ലഭിച്ചാലും ഇല്ലെങ്കിലും ഭരണത്തില്‍ പല വിധ ഇടപെടലുകള്‍ക്ക്‌ സാധ്യതയുള്ള കക്ഷിയുമായി ചേര്‍ന്നു നിന്ന്‌ എന്തെങ്കിലും സ്വകാര്യലാഭമുണ്ടാക്കുക എന്നു മാത്രം അര്‍ത്ഥം കല്‌പിക്കുന്നവരാണ്‌ കേരളജനതയിലെ മഹാഭൂരിപക്ഷവും.അവരുടെ രാഷ്ട്രീയസങ്കല്‌പത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുക എളുപ്പമല്ല.എങ്കിലും ആ വഴിക്ക്‌ ശ്രമിക്കുകയല്ലാതെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നില്‍ മറ്റ്‌ വഴികള്‍ ഒന്നും തന്നെയില്ല.ആശയ രംഗത്തെ വിദ്യാഭ്യാസത്തിന്‌ കേരളരാഷ്ട്രീയത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിമിതമായ പ്രസക്തി മാത്രമേ ഉള്ളൂ.പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യം.അവയും എളുപ്പമല്ല.നല്ല ബഹുജനാടിത്തറയുള്ള നാലഞ്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍,അനേകം സന്നദ്ധ സംഘടനകള്‍ ഇവരൊക്കെ ഏതാണ്ട്‌ ഒരു വിധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം പെട്ടെന്ന്‌ ഇടപെട്ട്‌ ജനശ്രദ്ധയിലേക്ക്‌ വരും.ആ പ്രശനത്തിന്റെ പരിസരങ്ങളില്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ബോധ്യപ്പെടുത്തുക എന്നതിനപ്പുറം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പലപ്പോഴും കൃത്യമായ പ്രശ്‌നപരിഹാരത്തെ കുറിച്ച്‌ ആലോചിക്കുന്നുപോലുമുണ്ടാവില്ല.പക്ഷേ,രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഈ ശൈലിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞവരാണ്‌ കേരള ജനത.കബളിപ്പിക്കലിന്റെയോ കേവലനാട്യത്തിന്റെയോ രാഷ്ട്രീയത്തെ അംഗീകരിച്ചു കൊടുക്കുന്നതില്‍ അവര്‍ക്ക്‌ മന:പ്രയാസമൊന്നുമില്ല.ഇതിനു പുറമെ കേരളത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ രാഷ്ട്രീയത്തെ നേരംപോക്കിന്‌ വര്‍ത്തമാനം പറയാനുള്ള ഒരു വിഷയം മാത്രമായി കണ്ട്‌ സ്വന്തം പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം വഴിയില്‍ പരിഹാരം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ്‌.അവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന്‌ വലുതായൊന്നും പ്രതീക്ഷിക്കുന്നില്ല.ഇങ്ങനെയെല്ലാമുള്ള ഒരു ജനതയ്‌ക്കിടയില്‍ യഥാര്‍ത്ഥമായ ജനാധിപത്യബോധത്തില്‍ അധിഷ്‌ഠിതമായ പുതിയൊരു രാഷ്ടീയബോധം വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ക്ലേശം വളരെ വലുതായിരിക്കുമെന്നതില്‍ സംശയമേ ഇല്ല.രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഡല്‍ഹിയില്‍ അരവിന്ദ്‌ കെജ്‌രിവാളും സംഘവും പരീക്ഷിച്ചതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ശൈലിയിലിലൂടെയേ എഎപിക്ക്‌ കേരളത്തിലെ ജനങ്ങളെ വിജയകരമായി സമീപിക്കാനാവൂ.
7/3/2014 

1 comment:

  1. ശരിയാണ് എന്ന് യോജിക്കുന്നു

    ReplyDelete