Pages

Sunday, February 8, 2015

പണയപ്പണ്ടങ്ങൾ

'അതിഭയങ്കരമായ ഒരു കാലത്തിലൂടെയാണ് നാം ജീവിച്ചുപോവുന്നത്.സ്വയം നിഷേധിച്ചുകൊണ്ടല്ലാതെ ഒരക്ഷരവും ഉരിയാടാനാവില്ല.പെന്റഗണിന് പണയപ്പണ്ടമാവാതെ സ്വന്തം നാവുയർത്താനാവില്ല.'1970 കളുടെ ആദ്യപകുതിയിൽ ചിലിയൻ കവി നിക്കോനാർ പാറ എഴുതി.(കവിത-Modern Times)

യു.എസ്.പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റഗൺ.അമേരിക്കക്ക് കീഴ്‌പ്പെടാതെ ഒന്നും പറയാനാവില്ല എന്ന് പറയുന്നത് ഇന്നത്തെ അവസ്ഥയിൽ ബഹുരാഷ്ട്ര കുത്തകകൾക്ക് എന്ന് തിരുത്തേണ്ടി വരും. ഭരണകൂടങ്ങളെ നിർവീര്യമാക്കി ലോകത്തിന്റെ  ഭരണം മുഴുവൻ  ഏറ്റെടുത്തിരിക്കുന്നത് അവരാണല്ലോ.ആദ്യം പറഞ്ഞതിന് നേർവിപരീതമായി പിന്നീട് പറയേണ്ടി വരിക എന്നത്  ലോകത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുും ബുദ്ധിജീവികളും നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തമാണ്.ഐ.എം.എഫ്,ലോകബാങ്ക് വായ്പകളെ ഒരു കാലത്ത് അതിരൂക്ഷമായി എതിർത്ത രാഷ്ട്രീയ കക്ഷികൾ പിന്നീട് ആ വായ്പകൾ സ്വീകരിക്കുന്നതിന് ന്യായീകരണങ്ങൾ നിരത്തുന്നതിൽ ആവേശം കൊള്ളാൻ തുടങ്ങി.പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പുകാരായി ഊറ്റം കൊണ്ടു നടന്നവർ അത് നമ്മുടെ വിദ്യാഭ്യാസമേഖലയെ എങ്ങനെ നശിപ്പിച്ചു എന്ന് വിശദീകരിക്കുന്ന വെപ്രാളത്തിലായി.ദേശീയത മുഖ്യമുദ്രാവാക്യമായിട്ടുള്ള ബി.ജെപി ഭരണത്തിലെത്തിയ ഉടൻ ദേശത്തിന്റെ സമ്പത്ത് മുഴുവൻ സ്വദേശത്തും വിദേശത്തും വേരുകളും ശാഖകളും പടർത്തിയ വൻകിട കുത്തകകൾക്ക് കൈമാറുന്ന തിരക്കിലായി.കലാകാരന്മാരുടെ കാര്യത്തിലും കേവലവ്യക്തികളുടെ കാര്യത്തിലുമെല്ലാം ഈ വക വൈരുദ്ധ്യങ്ങൾ കാണാം.മൂല്യങ്ങളെയും ആശയങ്ങളെയും പിൻതള്ളി കുത്തക കമ്പനികൾ അകലെയിരുന്ന് ചരട് വലിക്കുന്നന നാനാതരം ധനമിടപാടുകൾ സാമൂഹ്യജീവിതത്തിൽ ആധിപത്യം നേടിക്കഴിഞ്ഞ അവസ്ഥയിൽ മറ്റൊന്ന് പ്രതീക്ഷിക്കാനാവില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളും മറ്റ് കൂട്ടായ്മകളും പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്.അവയിൽ വിദേശ ഫണ്ടുകൾ കൈപ്പറ്റുന്നവ ഏതൊക്കെ,അല്ലാതുള്ളവ ഏതൊക്കെ എന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയാണ്.അവ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ദീർഘവീക്ഷണത്തിൽ നിന്നുണ്ടാവുന്നവയല്ലെന്നും പൊതുജനജീവിതത്തെ ആകമാനം അപകടപ്പെടുത്തുന്നതിലേക്കാണ് പലതും നയിക്കുക എന്ന കാര്യവും എളുപ്പത്തിൽ വ്യക്തമാവുന്നുമുണ്ട്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേതിനേക്കാൾ പലമടങ്ങ് പിന്തിരിപ്പനും വഞ്ചനാപരവുമാണ് ബദൽശക്തികളുടെ രാഷ്ട്രീയം എന്നു വരുന്നത് സങ്കടകരമാണ്.അത് അങ്ങനെയാവുന്നത്  നവമുതലാളിത്തം സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വിഭാഗീയപ്രവണതകൾക്കും അരാഷ്ട്രീയതക്കും നമ്മുടെ യുവജനങ്ങൾക്കിടയിൽ വ്യാപകമായ അംഗീകാരം കൈവരുന്നതു കൊണ്ടു തന്നെയാണ്.
                                                                8/2/2015

No comments:

Post a Comment