Pages

Wednesday, February 4, 2015

ഈ എഴുത്ത് എനിക്കുള്ളതല്ല

'പുതിയ പല പുസ്തകങ്ങലും വായിക്കാനെടുത്താൽ ഒന്നോ രണ്ടോ പേജ് കഴിയുമ്പോൾ ഈ എഴുത്ത് എനിക്കുള്ളതല്ല എന്നു തോന്നും.അവിടെ വെച്ച് ഞാൻ വായന നിർത്തും.' എന്റെ സമപ്രായക്കാരായ സുഹൃത്തുക്കളിൽ പലരും പറയാറുണ്ട്.അവരുടെ അഭിപ്രായത്തോട് ഞാൻ യോജിക്കാറുമുണ്ട്.പക്ഷേ,പുതിയ പുസ്തകങ്ങൾ പലതും വായിക്കാൻ പറ്റാതെ വരുന്നത് അവയുടെ നിലവാരക്കുറവ് കൊണ്ടാണെന്ന് ഞാൻ തറപ്പിച്ചു പറയില്ല.എന്റെയും എന്റെ തലമുറയിലെ വായനക്കാരുടെയും അഭിരുചി കൂടി പ്രശ്‌നമാവുന്നുണ്ടാവാം.ഞങ്ങൾ കുട്ടിക്കാലത്തും കൗമാരപ്രായത്തിലുമൊക്കെ വായിച്ച എഴുത്തുകാരുടെതിൽ നിന്നും തീർത്തും ഭിന്നമായ ഇതിവൃത്തങ്ങളും ആഖ്യാനശൈലിയുമാണ് പുതിയ എഴുത്തുകാരുടെ നോവലുകളിലും കഥകളിലും ഉള്ളത്.
ഈ എഴുത്തുകാർ മിക്കപ്പോഴും വ്യക്തിഗതാനുഭവങ്ങളെയോ സാമൂഹ്യാനുഭവങ്ങളെത്തന്നെയോ ആധാരമാക്കിയല്ല എഴുതുന്നത്.ജീവിതം അവർക്ക് ദ്വിതീയ സ്രോതസ്സ് മാത്രമാണ്.പ്രാഥമിക സ്രോതസ്സ് ഇന്റർനെറ്റും ബൗദ്ധികമായി കേവലം പൈങ്കിളിയോ സമകാലീന ജീവിതത്തിന്റെ ബാഹ്യമുദ്രകൾ വഹിക്കുന്നതും അതേ സമയം യഥാർത്ഥത്തിൽ താഴ്ന്ന തരം ഡിറ്റക്ടീവ് കഥകളുടെ ആഖ്യാനശൈലി സ്വീകരിക്കുന്നതും ആയ ചില വൈദേശിക സാഹിത്യകൃതികളോ ആണ്. പൊലിപ്പിച്ചെടുത്ത ഭാഷയും വലിയ സാഹിത്യപരിചയമില്ലാത്തവരെ  ഭ്രമിപ്പിക്കുന്ന ഇതിവൃത്ത ഘടനയുമൊക്കെ ഈ കൃതികൾക്ക് ഉണ്ടാവും.
പുതിയകാല ജീവിതം അതിന്റെ അമ്പരപ്പിക്കുന്ന ഗതിവേഗം കൊണ്ടും വിവര ബാഹുല്യം കൊണ്ടും ബാഹ്യമായ ധാരാളിത്തം കൊണ്ടുമൊക്കെ യുവജനങ്ങളെ ആന്തരികമായി അങ്ങേയറ്റം ശൂന്യരാക്കുന്നുണ്ടെന്നു വേണം കരുതാൻ.ഒന്നിലും അല്പനേരം പോലും തങ്ങിനിൽക്കാനാവാത്ത വിധം അവരുടെ മനോലോകം നിരന്തരം അസ്ഥിരപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടാവാം.തങ്ങളെ വേട്ടയാടുന്ന ശൂന്യതയെയും അസ്ഥിരതയെയും  നേരിടുന്നതിനുവേണ്ടി അവർ ഉണ്ടാക്കിയെടുക്കുന്ന കെട്ടുകഥകൾക്ക് ഇക്കാലത്തെ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ബാഹ്യജീവിതത്തിന്റെയും മാനസികജീവിതത്തിന്റെയും താളം ഉൾക്കൊള്ളാനാവുന്നുണ്ടാവാം.ഞങ്ങളുടെ ജീവിതം പാകപ്പെട്ടു വന്ന സാഹചര്യവും ഞങ്ങൾ വായിച്ച പുസ്തകങ്ങളുമെല്ലാം തീർത്തും വ്യത്യസ്തമാണ്.യുവജനങ്ങൾ മാറിയ ലോകത്തെ ആഖ്യാനം ചെയ്യുമ്പോൾ അതിന് അല്പം പോലും ജൈവസ്വഭാവമുള്ളതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നില്ല. പക്ഷേ,ഞങ്ങളുടെ പ്രതീതിയെ അടിസ്ഥാനമാക്കിയല്ല മറ്റുള്ളവർ ഏത് പുസ്തകത്തിൽ നിന്നും അനുഭവങ്ങൾ സ്വീകരിക്കുന്നത് എന്ന വസ്തുതയും നിലനിൽക്കുന്നു.അപ്പോഴും 'ഈ പുസ്തകം എന്റേതല്ല' എന്നു പറഞ്ഞ് ഒരു പുതിയകാല നോവൽ മാറ്റിവെക്കാനുളള
 ഞങ്ങളിലോരോരുത്തരുടെയും സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുന്നില്ല.
                                                                                                            4/2/2015

No comments:

Post a Comment