Pages

Saturday, February 22, 2014

ആം ആദ്‌മി പാര്‍ട്ടിയും ഞാനും

താന്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധപ്പെടണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഏത്‌ എഴുത്തുകാരനും എഴുത്തുകാരിക്കും ഉണ്ട്‌.ഒരു രാഷ്ട്രീയ കക്ഷിയുടെ നയങ്ങളോടും നിലപാടുകളോടുമുള്ള തന്റെ ആഭിമുഖ്യത്തിന്റെ പ്രഖ്യാപനമാണ്‌ ആ കക്ഷിക്ക്‌ അനുകൂലമായി സംസാരിക്കുന്നതിലൂടെ ഒരാള്‍ സാധിക്കുന്നത്‌.ഇത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചോ സ്വീകരിക്കാതെയോ ആവാം.അംഗത്വം കൈക്കൊള്ളുക എന്നതിന്‌ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കാനും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനും ഉള്ള ഉത്തരാവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണ്‌ എന്ന്‌ പരസ്യമായി പ്രഖ്യ.ാപിക്കുക എന്ന അര്‍ത്ഥമാണ്‌ കല്‌പിക്കപ്പെട്ടു വരുന്നത്‌.നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടിനേതൃത്വം ചെയ്യുന്ന നല്ലതും ചീത്തയുമായ സകലതിനെയും അനുകൂലിച്ച്‌ സംസാരിക്കാനുള്ള ബാധ്യതയാണ്‌ അംഗങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.കൊലപാതകങ്ങള്‍,വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍,വ്യാജഭൂമി ഇടപാടുകള്‍ ഇവയൊക്കെ പാര്‍ട്ടിനേതാക്കള്‍ നേരിട്ടു നടത്തി എന്നോ അവരുടെ ഒത്താശയോേെട നടന്നു എന്നോ പൂര്‍ണമായും ബോധ്യപ്പെട്ടാലും അറിഞ്ഞതിനെയെല്ലാം നിരാകരിക്കുന്നതായി ഭാവിച്ച്‌ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുന്നയാളെയാണ്‌ നല്ല മെമ്പറായി പാര്‍ട്ടി അംഗീകരിക്കുന്നത്‌.നേതാക്കളുടെ ഏതെങ്കിലും നിലപാടിനെയോ നടപടിയെയോ വിമര്‍ശിക്കുന്നയാള്‍ പാര്‍ട്ടിക്ക്‌ അനഭിമതനാവും.ഇതാണ്‌ നാം സാധാരണ കണ്ടുവരുന്നത്‌.ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏത്‌ സാഹചര്യത്തിലും അംഗത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ തയ്യാറാവുന്ന ഒരു കക്ഷിരാഷ്ട്രീയ സംസ്‌കാരം ഇന്നാട്ടില്‍ രൂപപ്പെട്ടുവരാന്‍ ഇനിയും ഒരുപാട്‌ കാത്തിരിക്കേണ്ടി വന്നേക്കും.കാരണം നമ്മുടെ ജനാധിപത്യബോധം അത്രയും താഴ്‌ന്ന പടിയാലാണുള്ളത്‌.
താന്‍ കൂറ്‌ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ സാധാരണ ഗതിയില്‍ എഴുത്തുകാരനെ പ്രതികൂലമായി ബാധിക്കാനാണ്‌ കൂടുതല്‍ സാധ്യത.കമ്മിറ്റി മീറ്റിംഗുകള്‍,പ്രസംഗങ്ങള്‍,മെമ്മോറാണ്ടം തയ്യാറാക്കല്‍,മറ്റ്‌ കക്ഷികളുമായുള്ള വാദപ്രതിവാദങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുപാട്‌ സമയം അപഹരിക്കും,എഴുത്തിന്‌ അവശ്യം വേണ്ട സാവകാശവും ഏകാഗ്രതയും ഇല്ലാതാക്കുകയും ചെയ്യും.എന്നാല്‍ ഈ വക കാര്യങ്ങളൊക്കെ ആലോചിച്ചുറച്ച്‌ തനിക്ക്‌ ഗുണകരമാവും എന്ന്‌ കണ്ടതില്‍പ്പിന്നെയല്ല ഒരു എഴുത്തുകാരന്‍/എഴുത്തുകാരി ഒരു പാര്‍ട്ടിയോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നത്‌.പാര്‍ട്ടിയുടെ നിലപാടുകളോടും പ്രവര്‍ത്തന ശൈലിയോടും ഐക്യപ്പെടണം എന്ന സംശുദ്ധമായ തോന്നലാണ്‌ അല്ലാതെ ലാഭചിന്തയോ മറ്റ്‌ പ്രേരണകളോ അല്ല എഴുത്തുകാരെ രാഷ്ട്രീയകക്ഷി ബന്ധത്തിന്‌ പ്രേരിപ്പിക്കുന്നത്‌.എന്തും ഏതും വ്യക്തി എന്ന നിലക്ക്‌ തനിക്ക്‌ നേട്ടമുണ്ടാക്കും എന്ന്‌ ഉറപ്പ്‌ വരുത്തിയതിന്‌ ശേഷം മാത്രം ചെയ്യുന്നതില്‍ യാതൊരു രാഷ്ട്രീയവുമില്ല.അത്‌ കച്ചവടമാണ്‌.നമ്മുടെ ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാരില്‍ വളരെയേറെ പേര്‍ അതില്‍ അതിയായ വൈദഗ്‌ധ്യമുള്ളവരുമാണ്‌.
അഴിമതിക്കെതിരായ ഉറച്ച നിലപാടുകളും അധികാരഘടനയുടെ കാര്‍ക്കശ്യങ്ങള്‍ക്ക്‌ പുറത്തുകടക്കുന്ന സുതാര്യമായ പ്രവര്‍ത്തന ശൈലിയും ഉണര്‍ത്തിയ പ്രതീക്ഷകളാണ്‌ എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ജനലക്ഷങ്ങളെ ആം ആദ്‌മിയിലേക്ക്‌ ആകര്‍ഷിച്ചത്‌.വലിയ അവകാശവാദങ്ങളും ചരിത്രം പറച്ചിലും പ്രഖ്യാപനങ്ങളുമൊന്നും സാമാന്യജനങ്ങള്‍ക്കെതിരെ വന്‍കിട കുത്തകകളോട്‌ചേര്‍ന്നു നില്‍ക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തടസ്സമാവുന്നില്ല എന്ന്‌ അനുഭവത്തില്‍ നിന്ന്‌ നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇടതുപക്ഷ പാര്‍ട്ടികളുടെ കൊണ്ടുപിടിച്ച പ്രത്യയശാസ്‌ത്ര ചര്‍ച്ചകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കളില്‍ ബഹുഭൂരിപക്ഷവും ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയും ചിലപ്പോള്‍ കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെയും മനോഭാവത്തോടെയാണ്‌ കാര്യങ്ങളെ സമീപിക്കുന്നത്‌ എന്നും എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്‌തു.എങ്കിലും അധികാരത്തോടും അതിന്റെ ഭാഗമായ തിന്മകളോടും ചേര്‍ന്നു നില്‍ക്കുന്നതില്‍ നിന്ന്‌ മഹാഭൂരിപക്ഷം ജനങ്ങളും പെട്ടെന്നൊന്നും പിന്തിരിയുമെന്നു തോന്നുന്നില്ല.ചെറിയ അളവില്‍ പോലും ത്യാഗവും സാഹസവും ആവശ്യപ്പെടുന്ന നിലപാടുകളില്‍ നിന്ന്‌ മാറിനില്‍ക്കുക എന്നതാണ്‌ പൊതുവില്‍ ബഹുജനം സ്വീകരിച്ചു വരുന്ന നയം.എഴുത്തുകാരിലും മഹാഭൂരിപക്ഷവും മറിച്ചൊന്നു ചിന്തിക്കില്ല.അതുകൊണ്ട്‌ കേരളത്തില്‍ അടുത്ത കാലത്തെങ്ങും ആംആദ്‌മി അധികാരത്തിന്റെ അയലത്തെങ്ങും എത്തുകയില്ല.ആം ആദ്‌മി പാര്‍ട്ടിയോട്‌ ചേര്‍ന്നു നില്‍ക്കുന്ന ആര്‍ക്കും തന്നെ ഇക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാകാന്‍ ഇടയില്ല.
രാഷ്ട്രീയപ്രവര്‍ത്തനം അധികാരം ലക്ഷ്യം വെച്ചുള്ളതാണ്‌.അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്‌ സ്വന്തം നയപരിപാടികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക്‌ പ്രവേശിക്കാനാവൂ.അപ്പോള്‍ മാത്രമേ വാക്കിനെ പ്രവൃത്തിയാക്കി മാറ്റാന്‍ പാര്‍ട്ടിക്ക്‌ കഴിയുകയുള്ളൂ.സമീപകാലത്തെങ്ങും അത്‌ സാധ്യമാവില്ലെന്നറിഞ്ഞിട്ടും ആം ആദ്‌മിയോട്‌ കൂറ്‌ പ്രഖ്യാപിച്ചതെന്തിന്‌ എന്ന ചോദ്യത്തിന്‌ എനിക്കുള്ള ഉത്തരം ഇതാണ്‌: കോണ്‍ഗ്രസ്സിനെ പോലെ അധികാരം കൊണ്ട്‌ ജീര്‍ണിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി കുറേ കാലത്തേക്കെങ്കിലും അധികാരത്തില്‍ നിന്ന്‌ പൂര്‍ണമായും മാറ്റി നിര്‍ത്തപ്പെടേണ്ടതാണ്‌.ചെറുതും വലുതുമായ മറ്റ്‌ വലതുപക്ഷ പാര്‍ട്ടികളെല്ലാം അവയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ഏതാനും വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമാണ്‌.അവയില്‍ ഒന്നു പോലും ഉയര്‍ന്ന ജനാധിപത്യബോധം മുറുകെ പിടിക്കുന്നതല്ല.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയാണെങ്കില്‍ പ്രത്യയശാസ്‌ത്രം,പാര്‍ട്ടി ഘടന തുടങ്ങിയ കാര്യങ്ങളെ ചൊല്ലി ഊറ്റം കൊള്ളുകയും ദര്‍ശന തലത്തില്‍ അപകടകരമായ യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ഒപ്പം തന്നെ വലിയൊരു സാമ്പത്തികശക്തിയായി മാറുകയുമാണ്‌.സി.പി.ഐ ഉള്‍പ്പെടെയുള്ള മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെയും വഴി ഭിന്നമല്ല.
ആം ആദ്‌മി പാര്‍ട്ടി വര്‍ഗീയതക്കും അഴിമതിക്കും എതിരായി ഉയര്‍ന്നു വരുന്ന പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്‌.അതിന്റെ പ്രവര്‍ത്തനശൈലി ലളിതമാണ്‌.പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രം,സാമ്പത്തികനയം എന്നിവയെല്ലാം ഇനിയും രൂപപ്പെട്ട്‌ വരാനിരിക്കുന്നതേ ഉള്ളൂ.'ആം ആദ്‌മി പാര്‍ട്ടി ഒരു പാര്‍ട്ടിയല്ല.സത്യസന്ധമായ രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരാശയം മാത്രമാണ്‌.'എന്ന്‌ അരവിന്ദ്‌ കെജ്‌രിവാള്‍ തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്‌.അങ്ങനെയുള്ള ഒരു പാര്‍ട്ടിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതാണ്‌ കൂടുതല്‍ അര്‍ത്ഥപൂര്‍ണമെന്ന്‌ ഞാന്‍ കരുതുന്നു.മരിച്ച ആശയങ്ങളും ദ്രവിച്ച പ്രവര്‍ത്തന പദ്ധതികളുമായി നിലനില്‍ക്കുന്ന ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ അനുഭാവിയായി പോലും സ്വയം സങ്കല്‌പിക്കുന്നത്‌ അരോചകമായി തോന്നുന്നു.ആം ആദ്‌മി പാര്‍ട്ടി സ്വയം നിര്‍മിക്കുമ്പോള്‍ സ്വാഭാവികമായും എന്റെ ചിന്താലോകവും ആ നിര്‍മാണ പ്രക്രിയയുടെ ഭാഗമാവും.അതു വഴി അതിന്റെയും പുനര്‍നിര്‍മിതി സാധ്യമാവുമെന്നു ഞാന്‍ കരുതുന്നു.അങ്ങനെയൊരു സ്വാര്‍ത്ഥചിന്ത വാസ്‌തവത്തില്‍ പിന്നാലെ മാത്രം വരുന്നതാണ്‌. ഈ മഹാരാജ്യത്തെ സാധാരണ മനുഷ്യരില്‍ പുതിയൊരു പ്രതീക്ഷയുണര്‍ത്തി ഉയര്‍ന്നു വരുന്ന ഒരു ജനകീയപ്രസ്ഥാനത്തിന്റെ ഭാഗമാവാനുള്ള വെമ്പല്‍ തന്നെയാണ്‌ ആദ്യസംഗതി.
22/2/2014 

2 comments:

  1. ആം ആദ്മി പാര്‍ട്ടിയ്ക്ക് വിശുദ്ധനരകത്തെപ്പറ്റി എന്ത് പറയാനുണ്ട്

    ReplyDelete