Pages

Friday, February 7, 2014

ഇതൊക്കെ മാറ്റാറായില്ലേ?

സാഹിത്യം.ചിത്രകല,സംഗീതം,വൈദ്യശാസ്‌ത്രം,നിയമം,വാസ്‌തുവിദ്യ,ഫോക്‌ലോര്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പ്രാദേശിക തലത്തില്‍ തന്നെയോ നടത്തുന്ന സമ്മേളനങ്ങളുടെ ഉദ്‌ഘാടനത്തിന്‌ മന്ത്രിമാരെ തന്നെ ക്ഷണിച്ചുകൊണ്ടു വരുന്നതാണ്‌ നാട്ടുനടപ്പ്‌. അങ്ങനെ വേണമെന്ന്‌ നിയമം അനുശാസിക്കുന്നില്ലെന്നാണ്‌ എന്റെ അറിവ്‌.അപ്പോള്‍ പിന്നെ കാലാകാലമായി തുടര്‍ന്നുവരുന്ന ഈ നടപടിയുടെ യുക്തി എന്താണ്‌?സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതില്‍പ്പിന്നെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ലാത്തയാള്‍ ജീവിതം തന്നെ സാഹിത്യരചനക്കും പഠനത്തിനുമായി ഉഴിഞ്ഞുവെച്ച, അതിവിപുലമായ ജനസമ്മതിയുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന സാഹിത്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സമകാലികസാഹിത്യത്തിലെ പ്രശ്‌നങ്ങളെ പറ്റി സെക്രട്ടറി എഴുതിക്കൊടുത്ത പ്രസംഗം പ്രയാസപ്പെട്ട്‌ വായിച്ച്‌ സ്ഥലം വിടുന്നത്‌ കണ്ടുംകേട്ടും ഇരിക്കേണ്ടി വരുന്നത്‌ മറ്റൊന്നുമല്ലെങ്കില്‍ അപമാനകരമെങ്കിലുമല്ലേ?നിയപണ്ഡിതന്‍ കൂടിയായ ഒരാളാണ്‌ നിയമമന്ത്രിയായി ഇരിക്കുന്നതെങ്കില്‍ നിയമജ്ഞന്മാരുടെ ഒരു സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്യുന്നതില്‍ ആരും അപാകത കാണില്ല.നേരെ മറിച്ച്‌ നിയമങ്ങളെ കുറിച്ച്‌ കേട്ടറിവ്‌ മാത്രമുള്ള ഒരാള്‍ നിയമമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ അവസരം ലഭിച്ചു എന്നതുകൊണ്ടു മാത്രം ക്രിമിനല്‍ നിയമങ്ങളുടെ നടത്തിപ്പിനെ കുറിച്ചോ,സ്‌ത്രീപീഡനം സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ചോ ചര്‍ച്ച ചെയ്യുന്ന ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതും വൈദ്യശാസ്‌ത്രത്തെ കുറിച്ച്‌ വളരെ സാമാന്യമായ ധാരണകള്‍ മാത്രമുള്ള ഒരു ആരോഗ്യമന്ത്രി ശിശുരോഗവിദഗ്‌ധന്മാരുടെയോ മൂത്രാശയ രോഗവിദഗ്‌ധന്മാരുടെയോ സമ്മേളനത്തിന്‌ പ്രസംഗം വഴി ആരംഭം കുറിക്കുന്നതും പരിഹാസ്യമല്ലെങ്കില്‍ പിന്നെ എന്താണ്‌?
മന്ത്രിപദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക്‌ തന്റെ വകുപ്പിന്‌ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്ന ധനസഹായത്തില്‍ ഏറ്റക്കുറച്ചില്‍ വരുത്തുന്നതിനും വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റം മുതല്‍ അവരുടെ വിദേശയാത്ര,അവര്‍ക്ക്‌ നല്‍കാനിടയുള്ള പ്രത്യേകസ്ഥാനമാനങ്ങള്‍ എന്നിവ വരെയുള്ള കാര്യങ്ങളിലൊക്കെ അനായായസമായി ഇടപെടാന്‍ കഴിയുമായിരിക്കും.പക്ഷേ,ആ വക സംഗതികള്‍ വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ അല്ലാതെയോ പ്രത്യേക പ്രാവീണ്യമുളളവര്‍ നടത്തുന്ന സമ്മേളനങ്ങളില്‍ പരമാധികാരിയായോ പ്രഥമഗണനീയനായോ പ്രത്യക്ഷപ്പെടുന്നതിനുള്ള യാതൊരവകാശവും അദ്ദേഹത്തിനു നല്‍കുന്നില്ല.അവനവന്‌ അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച്‌ ആധികാരികത ഭാവിച്ച്‌ അഭിപ്രായം പറയാന്‍ മറ്റ്‌ ഏതൊരാള്‍ക്കുമെന്ന പോലെ മന്ത്രിക്കും അവകാശമില്ല.
ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കുമൊക്കെ തിരഞ്ഞെടുത്തയക്കുന്നവരില്‍ നിന്നാണ്‌ സാധാരണഗതിയില്‍ മന്ത്രിമാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌.അവരെ സര്‍വജ്ഞരായി ആരും കണക്കാക്കുന്നില്ല.തങ്ങളുടെ മേല്‍നോട്ടത്തിനു കീഴില്‍ വരുന്ന വകുപ്പുകളില്‍ നീതിപൂര്‍വകവും ജനോപകാരപ്രദവുമായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ്‌ അവരുടെ ജോലി.അതിനപ്പുറത്ത്‌ പൊതുജീവിതത്തില്‍ ഇടപെട്ട്‌ പ്രവര്‍ത്തിക്കാന്‍ ഏതൊരു പൗരനും ഉള്ളതില്‍ കവിഞ്ഞുള്ള വിശേഷാധികാരങ്ങളൊന്നും അവര്‍ക്കില്ല.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചെലവാക്കി നടത്തുന്ന സമ്മേളനങ്ങളില്‍ ജനപ്രതിനിധികളെന്ന നിലയില്‍ ആശംസാപ്രസംഗകരായോ ചില പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണപ്രസംഗകരായോ മന്ത്രിമാരെയോ എം.എല്‍.എ മാരെയോ പങ്കെടുപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.അതില്‍ കവിഞ്ഞ്‌ ഇന്ന്‌ അവര്‍ അനുഭവിച്ചുവരുന്ന സവിശേഷ പദവിക്ക്‌ ഔദ്യോഗികമായ ആചാര്യമര്യാദ(പ്രോട്ടോക്കോള്‍)യുടെ വല്ല പിന്‍ബലവുമുണ്ടെങ്കില്‍ അത്‌ എത്രയും വേഗം ഇല്ലായ്‌മ ചെയ്യേണ്ടതാണ്‌.
ഒരു മന്ത്രിയെയോ എം.എല്‍.എയെയോ നാളതുവരെ അദ്ദേഹം ഏതെങ്കിലും അളവില്‍ നിര്‍മാണാത്മകമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു വിഷയത്തെ ആധാരമാക്കിയുള്ള സമ്മേളനത്തില്‍ ഉദ്‌ഘാടകനായോ മുഖ്യാതിഥിയായോ ക്ഷണിച്ചിരിക്കുന്നുവെന്ന്‌ നോട്ടീസില്‍ കാണുന്ന നിമിഷത്തില്‍ തന്നെ ആ സമ്മേളനത്തിന്റെ ആ പ്രത്യേക സെഷനെങ്കിലും യാതൊരു ഗൗരവവും കല്‌പിക്കാതെ,തികച്ചും ഔപചാരികമായി സംഘടിപ്പിച്ചിരിക്കുന്നതാണെന്നും കേവലം ചടങ്ങ്‌ എന്നതില്‍ കവിഞ്ഞ്‌ അതിന്‌ പ്രാധാന്യമൊന്നുമില്ലെന്നും അതില്‍ ശ്രോതാവായി ഇരുന്നു കൊടുക്കുന്നത്‌ വെറും സമയനഷ്ടമാണെന്നും സാമാന്യബുദ്ധിയുള്ള എല്ലാവരും മനസ്സില്‍ ഉറപ്പിച്ചു കഴിയും.ജനങ്ങളുടെ ഈ ബോധ്യത്തെ കുറിച്ച്‌ അറിവുണ്ടായാല്‍ തന്നെ അധികാരത്തില്‍ ഇരിക്കുന്നവര്‍ അത്‌ തങ്ങളെ ബാധിക്കുകയില്ലെന്ന്‌ ഉറച്ച്‌ തീരുമാനിക്കും.കാരണം അവരെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ കിട്ടുന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ ബഹുജനസമക്ഷം ഒരിക്കല്‍ കൂടി കേമനോ കേമിയോ ആയി പ്രത്യക്ഷപ്പെട്ട്‌ തന്റെ ജനസമ്മതിയ്‌ക്ക്‌ ഒരു നുള്ളെങ്കില്‍ ഒരു നുള്ള്‌ വര്‍ധനവുണ്ടാക്കുന്നതിലേ നോട്ടമുണ്ടാവുകയുള്ളൂ.സംഘാടകരാണെങ്കില്‍ അധികാരത്തില്‍ ഇരിക്കുന്നവരെ പ്രീണിപ്പിച്ചതിന്റെ സന്തോഷത്തില്‍ കൃതാര്‍ത്ഥരാവുകയും ചെയ്യും.സത്യത്തില്‍ ഇതൊക്കെ മാറ്റാനുള്ള സമയം എന്നോ അതിക്രമിച്ചില്ലേ?
7/2/2014 

1 comment:

  1. മന്ത്രി=അധികാരം
    അധികാരത്തെ സുഖിപ്പിക്കുന്നത് പ്രയോജനകരം

    വെരി സിമ്പിള്‍ ഇക്വേഷന്‍!!

    ReplyDelete