Pages

Thursday, February 27, 2014

രണ്ട്‌ കാഴ്‌ചകള്‍

1.
തീ വിഴുങ്ങുന്ന മനുഷ്യനെ
നിത്യവും ഫയര്‍‌സ്റ്റേഷന്‍ റോഡില്‍ കണ്ടു
ഓരോ തവണയും ഓരോ ചെറിയ തീപ്പന്തം വായ്‌ക്കുള്ളിലാക്കി
കരിമ്പുക ഇഴഞ്ഞകലുന്ന കരിക്കൊള്ളിയായി
അത്‌ പുറത്തെടുത്ത പാടെ
കാണികള്‍ക്കു നേരെ അയാള്‍ കൈനീട്ടും
ജീവിക്കാനുള്ള അവകാശത്തിന്‌
തീ വിഴുങ്ങിക്കാണിക്കണമെന്ന്‌ ശഠിക്കുന്ന ദൈവമല്ല
മുന്നില്‍ നില്‍ക്കുന്ന മനുഷ്യരാണ്‌
അന്നദാതാക്കളെന്ന അറിവില്‍
അപ്പോള്‍ അയാളുടെ മുഖം
വിനീതവും വ്യാകുലവും പ്രാര്‍ത്ഥനാ പൂര്‍ണവുമാകും.
2
കാട്‌ കാണാന്‍ പോയി
ഒരുപാട്‌ മൃഗങ്ങളെ കണ്ടു
മരങ്ങള്‍ കണ്ടു
ഒന്നിന്റെയും പേര്‌ ഓര്‍മയില്‍ വന്നില്ല
കാടിറങ്ങുന്ന വഴിക്ക്‌
കണ്ടുമുട്ടിയ കാട്ടുകള്ളന്‍
വനസംരക്ഷണത്തിനുള്ള
സന്നദ്ധസംഘടനകളിലൊന്നിന്റെ
നേതാവെന്നു സ്വയം പരിചയപ്പെടുത്തി
കൈപിടിച്ചും കാല്‍പിടിച്ചും
സഖ്യമറിയിച്ച്‌
മൊബൈല്‍ നമ്പറും വാങ്ങി
മുന്നോട്ടായുമ്പോള്‍
അറികെ നിന്നൊരു ചിറകടി കേട്ടു
അടുത്ത നിമിഷത്തില്‍
അടികൊള്ളും പോലൊരു കൊത്ത്‌കിട്ടി
തിരിഞ്ഞു നോക്കുമ്പോള്‍
പറന്നുപോകുന്ന പക്ഷിയെ കൃത്യമായി കണ്ടു
പേര്‌ ഓര്‍മവരികയും ചെയ്‌തു:
വേഴാമ്പല്‍,മലമുഴക്കി വേഴാമ്പല്‍
(മാതൃകാന്വേഷി,ജനവരി 2014)


1 comment:

  1. കാഴ്ച്കകള്‍ അനുഭവിപ്പിച്ചു

    ReplyDelete