Pages

Saturday, May 16, 2015

കവിത മാറുന്നു

കവിത സംഭാഷണമായും കേവലമായ വസ്തുസ്ഥിതികഥനമായും കഥയായും നോവലായിത്തന്നെയും മാറിക്കൊണ്ടിരിക്കയാണ് മലയാളത്തിൽ.ഈ മാധ്യമത്തിൽ വലിയ അളവിൽ ജനാധിപത്യവൽക്കരണം നടന്നുവരുന്നതിന്റെ തെളിവുകളിൽ ഒന്നായിത്തന്നെ ഈ മാറ്റത്തെ കാണണം.ആധുനികത ചുവന്നു തുടങ്ങിയ കാലത്തു തന്നെ ആരംഭിച്ചതാണിത്.ഇപ്പോൾ അതിന് ഗതിവേഗമേറുകയും കുറേക്കൂടി വൈവിധ്യം കൈവരികയും ചെയ്തു എന്നേ ഉള്ളൂ.
കാവ്യപരിചയത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബങ്ങളിൽ നിന്നും ആഢ്യകവിതയുടെ ആഘോഷങ്ങളെല്ലാം അപരിചിതമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന ആളുകൾ കവിതയെഴുതാൻ ധൈര്യം കാണിക്കുന്നുവെന്നതും പലരും ധാരാളമായി എഴുതുന്നുവെന്നതും അൽപവും ആശങ്കയുണർത്തേണ്ട കാര്യമല്ല.മറിച്ച് നാളിതു വരെ അവഗണിച്ച അനേകം അനുഭവങ്ങളിലേക്ക് മലയാളകവിത കടന്നു ചെല്ലുന്നതിൽ പുതിയ ഉണർവും ആവേശവും തന്നെയാണ് അനുഭവപ്പെടേണ്ടത്. വൃത്തമോ അലങ്കാരങ്ങളോ അതിവൈകാരികതയോ ഒന്നുമല്ല കവിതയെ കവിതയാക്കിത്തീർക്കുന്നത്.ഓരോ കാലത്തെയും ജീവിതസത്യങ്ങളുടെ, അല്ലെങ്കിൽ ചിന്തയുടെയും വികാരങ്ങളുടെയും അനുഭൂതികളുടെയും ഘടനയുമായി ഇണങ്ങിപ്പോകുന്നുണ്ടോ എന്നതാണ് കവിതയുടെ മൂല്യനിർണയനത്തിൽ ഏറ്റവും സ്വാഭാവികമായി ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം.ചരിത്രത്തിന്റെ ഗതിയെയും സാമൂഹ്യാനുഭവങ്ങളെയും  മൂല്യനിർമിതികളെയും കുറിച്ചെല്ലാം പുതിയ ബോധ്യങ്ങളുണ്ടായിക്കഴിഞ്ഞാൽ കവിത അതിന്റെ പഴയ ഉടയാടകൾ മാത്രമല്ല പഴയ സ്വത്വം തന്നെയും ഉപേക്ഷിച്ചേ മതിയാവൂ.

No comments:

Post a Comment