Pages

Thursday, May 28, 2015

ഉയർന്ന ഭാവുകത്വം?

ഒരു കവിതയിൽ നിന്നോ കഥയിൽ നിന്നോ എല്ലാ വായനക്കാരും ഒരേ കാര്യങ്ങൾ തന്നെ വായിച്ചെടുക്കണമെന്നോ ഒരേ അനുഭൂതികൾ തന്നെ ഉൽപാദിപ്പിച്ചു കൊള്ളണമെന്നോ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല.അവനവന്റെ സാഹിത്യബോധത്തെയും ലോകപരിചയത്തെയും ജീവിതദർശനത്തെയും സാമൂഹ്യബോധത്തെയുമൊക്കെ ആധാരമാക്കിയാണ് ഓരോരുത്തരും സാഹിത്യകൃതികളിൽ നിന്ന് സൗന്ദര്യാനുഭവങ്ങളും ആശയങ്ങളും ഉൽപാദിപ്പിച്ചെടുക്കുന്നത്.ഏത് വായനയാണ് കൂടുതൽ ശരി,ഏത് വായനയാണ് ഉയർന്ന ഭാവുകത്വത്തെ സാക്ഷ്യപ്പെടുത്തുന്നത് എന്നൊക്കെ നിർണയിക്കുന്നതിലും മുകളിൽ പറഞ്ഞ ഘടകങ്ങളൊക്കെ പ്രവർത്തിക്കും.അപ്പോൾ, സാഹിത്യാസ്വാദനത്തിന്റെയും നിരൂപണത്തിന്റെയും ഗുണനിലവാരം ഏറ്റവും ശരിയായി എങ്ങനെ നിർണയിക്കും?കൃതി വായിക്കപ്പെടുന്ന കാലത്ത് സാഹിത്യത്തെ കുറിച്ച് നിലവിലുള്ള ഏറ്റവും പുതിയ ധാരണകളുടെയും   ധൈഷണികജീവിതത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളുടെയും സത്ത ഏതളവിൽ വായനയിലും നിരൂപണത്തിലും ഉൾച്ചേർന്നിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയേ അത് സാധ്യമാവൂ.ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പിൽ വന്നു ചേരുന്ന വായനയും നിരൂപണവും തന്നെയേ ഏത് ഭാഷയിലെയും സർഗാത്മകസാ ഹിത്യത്തെ മുന്നോട്ടു പോവാൻ നിർബന്ധിക്കൂ.പരമ്പരാഗതരീതി ഉപേക്ഷി ക്കാനുള്ള മടി കാരണം വായന നിന്നിടത്തു തന്നെ നിൽക്കുന്ന ഭാഷകളിലും ഒറ്റപ്പെട്ട ചിലർ പുതിയ എഴുത്തുരീതികൾ പരീക്ഷിച്ചേ ക്കാം.സ്‌ഫോടനാ ത്മകമായ ചില ആശയങ്ങൾ അവതരിപ്പിച്ചേക്കാം.പക്ഷേ,അവയുടെ അനുരണനങ്ങൾ ചെറിയ വൃത്തങ്ങളിൽ ഒതുങ്ങിപ്പോവുകയും വായനാ സമൂഹത്തിന്റെ ഭൂരിപക്ഷവും പഴയ ചാലിൽ തന്നെ തുടരുകയും ചെയ്യും.
ഇത്രയും സാമാന്യമായി പറയാവുന്ന കാര്യം.ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പ് എന്നത് സ്വാഭാവികമായി രൂപം കൊള്ളുന്നതു തന്നെ ആവണമെന്നില്ലെന്ന പരമ പ്രധാനമായ കാര്യം കൂടിയുണ്ട്.അത് വ്യാജമായി സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതീതി മാത്രവും ആകാം.അതിനു കീഴെ സാഹിത്യം ശുദ്ധമായിരിക്കണം,സർവതന്ത്രസ്വതന്ത്രമായിരിക്കണം,മന്ത്രതുല്യമായിരിക്കണം എന്നൊക്കെയുള്ള പഴകിപ്പൂതലിച്ച ധാരണകൾ ഒളിപ്പിച്ചു വെച്ചിട്ടുമുണ്ടാവാം. കണിശമായ ജാഗ്രത വഴിയേ എഴുതുന്നവർക്കും വായിക്കുന്നവർക്കും ഈ ചതിയിൽ വീണുപോവാതെ സ്വയം രക്ഷിക്കാനാവൂ.

No comments:

Post a Comment