Pages

Monday, February 22, 2016

'ആത്മാവിന്റെ സ്വന്തം നാട്ടിലെത്തി' എന്ന തോന്നലിൽ

ഇന്നലെ മാടായി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്രിൻസിപ്പൽ സി.ഗിരിജടീച്ചറുടെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി.മാടായിപ്പാറയുടെ ഒരു ഭാഗത്ത് തന്നെയാണ് ഈ സ്‌കൂൾ.ഞാൻ ചെറുപ്പകാലത്ത് എത്രയോ വട്ടം നടന്നു പോയ വഴിയിൽ.
ഗിരിജയും ഏടത്തി വനജയും എന്റെ സഹോദരിമാരുടെ അടുത്ത സുഹൃത്തുക്കളാണ്.ഗണിതം വളരെ ഭംഗിയായി പഠിപ്പിക്കുന്ന അധ്യാപികയായി അറിയപ്പെടുന്ന ഗിരിജ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിന്റെ പ്രഗത്ഭയായ പ്രിൻസിപ്പൽ എന്ന നിലയിലും  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അധികാരികളുടെയുമെല്ലാം അംഗീകാരം നേടി. സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ നിത്യേനയെന്നോണം എന്റെ സഹോദരിമാർക്കൊപ്പം കാണാറുണ്ടായിരുന്ന 'പാവം കുട്ടി'യെ ദശകങ്ങൾക്കു ശേഷമാണ് ഇന്നലെ വീണ്ടും കണ്ടത്.
പുതിയ കെട്ടിടത്തിന് തറക്കല്ലിടൽ, ഗേൾസ് റൂമിന്റെ ഉത്ഘാടനം, യാത്രയയപ്പിന്റെ ഭാഗമായി 'പലരും പറഞ്ഞതിന്റെ ബാക്കി…' എന്ന് പേരിട്ടിരിക്കുന്ന ഒരു സോവനീറിന്റെ പ്രകാശനം ഇത്രയുമൊക്കെയായിരുന്നു പരിപാടികൾ.ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും ടി.വി.രാജേഷ് എം.എൽ.എ നിർവഹിച്ചു.കഥാകാരിയും ഗവേഷകയും ബാലസാഹിത്യകാരിയുമൊക്കെയായ ഭാഗ്യലക്ഷ്മിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് സോവനീർ പ്രകാശനം ചെയ്തത് ഞാനാണ്.
മാടായിപ്പാറയും എരിപുരം എന്ന പ്രദേശവും ഇവിടെയും തൊട്ടയൽ ദേശങ്ങളിലും ഞാൻ കുട്ടിക്കാലം മുതൽ കണ്ടുവരുന്ന മനുഷ്യരും അവരുടെ ബന്ധുക്കളും ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുമെല്ലാം എന്റെ മനസ്സിലുണർത്തുന്ന ഓർമകളുടെയും വികാരങ്ങളുടെയും വിശുദ്ധിയും സൗന്ദര്യവും ഒന്നു വേറെത്തന്നെയാണ്.ഈ ഭൂവിഭാഗത്തിൽ കാല് കുത്തുമ്പോഴെല്ലാം 'ആത്മാവിന്റെ സ്വന്തം നാട്ടിലെത്തി' എന്ന തോന്നലിൽ ഇത്തിരി നേരത്തേക്കെങ്കിലും ഞാനൊരു കാക്കപ്പൂവോ കുഞ്ഞതിരാണിയോ ശലഭം പോലെ മനോഹരമായ വെയിൽനാളമോ ഇറ്റിറ്റിപ്പുള്ളോ ആവുന്നു.

No comments:

Post a Comment