Pages

Sunday, February 28, 2016

നൽക്‌നാട് കൊട്ടാരം

ഒരിക്കൽ കൂടി കുടകിലേക്ക് പോയി, ഇന്നലെ.തലശ്ശേരി-വീരാജ് പേട്ട-മൂർനാട്-മുത്താർമുടി-നാപോക്‌ലു-കക്കബെ-നൽക്‌നാട് കൊട്ടാരം.തിരിച്ച് വീരാജ് പേട്ട-തലശ്ശേരി ഇങ്ങനെയായിരുന്നു യാത്ര. കദനൂർ വീരൻ (മന്ദപ്പൻ -കതിവന്നൂർ വീരൻ) കുടകരോട് പൊരുതിമരിച്ച സ്ഥലമാണ് മുത്തർമുടി എന്നാണ് കരുതിപ്പോരുന്നത്.വീരാജ് പേട്ടയിൽ നിന്ന് മൂർനാട് വഴി മാർക്കാറയിലേക്കുള്ള വഴിയിൽ മൂർനാട് നിന്ന് നാല്-നാലര കിലോമീറ്റർ ദൂരെയാണ് മുത്താർമുടി.എന്തായാലും മുത്താർമുടിയിൽ മന്ദപ്പന്റെ കഥ അറിയുന്ന ആരെയും കണ്ടുകിട്ടിയില്ല.
നൂറ് രൂപ കൊടുത്താൽ കക്കബെയിൽ നിന്ന് ഓട്ടോവിൽ നൽക്‌നാട് (കൊടവഭാഷയിൽ നാൽനാട്)കൊട്ടാരത്തിൽ പോയി മടങ്ങി കക്കബെ ബസ് സ്റ്റോപ്പിൽ തിരിച്ചെത്താം.ദൊഡ്ഡവീര രാജേന്ദ്ര എന്ന കുടക് രാജാവ് 1792 -94 കാലത്ത് പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം.രാജാവിന്റെ സഹോദരൻ ലിംഗരാജേന്ദ്രയുടെ മകൻ ചിക്കവീരരാജേന്ദയാണ് അവസാനമായി ഇവിടെ താമസിച്ചത്.1834 ൽ ബ്രിട്ടീഷുകാർ കൊട്ടാരം കയ്യേറി ചിക്കവീരയെ പിടികൂടി ബനാറസിലേക്ക് നാടുകടത്തി.കുടകിലെ ഏറ്റവും ഉയരം കൂടിയ തടിയന്റെമോൾ എന്ന മലയുടെ താഴ്‌വാരത്തിലാണ് കൊട്ടാരം.ഇത്രയും ചെറിയ ഒരു രാജകൊട്ടാരം ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല.ഒരു കൊട്ടാരമെന്നതിലേറെ ഇത് രാജാവിന്റെ സുരക്ഷാസങ്കേതമായിരുന്നോ എന്ന് തോന്നിപ്പോവും.ചില ചുവർചിത്രങ്ങളും (വലിയ ചിത്രങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്)ചെറിയ ചില ശില്പവേലകളുമല്ലാതെ കൊട്ടാരത്തിൽ വലുതായി ഒന്നും കാണാനില്ല.എങ്കിലും കൊട്ടാരത്തിനകത്തെ ഉയരം കുറഞ്ഞ വാതിലുകൾ കടന്നു പോവുമ്പോഴും മുറ്റത്തെ ചെറിയ കല്യാണമണ്ഡപത്തിനു മുന്നിൽ നിൽക്കുമ്പോഴും കൊട്ടാരത്തിന് തൊട്ടടുത്ത ഭംഗിയുള്ള പ്രൈമറി സ്‌കൂളിന്റെ ഗ്രൗണ്ടിൽ നിന്ന് തടിയന്റെ മോളിലേക്ക് നോക്കുമ്പൊഴുമെല്ലാം രണ്ട് നൂറ്റാണ്ടിനപ്പുറത്ത് ഈ മലയടിവാരത്തിലെ  കൊട്ടാരത്തിനകത്തും പുറത്തും കനംതൂങ്ങി നിന്നിരുന്നിരിക്കാവുന്ന മൗനവും ഭീതിയും അനിശ്ചിതത്വവുമെല്ലാം അവ്യാഖ്യേയമായ ഒരു ഐന്ദ്രിയാനുഭവമായി  നമ്മെ ആവരണം ചെയ്യുന്നതുപോലെ തോന്നിപ്പോവും.

No comments:

Post a Comment