Pages

Wednesday, November 9, 2016

മേലത്ത് മാഷ്

1968-70 കാലത്ത് പയ്യന്നൂർ കോളേജിൽ മേലത്ത് മാഷുടെ ശിഷ്യനായിരുന്നു ഞാൻ.അക്കാലത്ത് എം.ആർ.ചന്ദ്രശേഖരൻ,എം.കേശവ പട്ടേരി,മേലത്ത് ചന്ദ്രശേഖരൻ എന്നിവരായിരുന്നു കോളേജിലെ മലയാളം അധ്യാപകർ.മൂന്ന് പേരുടെയും അധ്യാപനശൈലി വളരെ വ്യത്യസ്തമായിരുന്നു.എം.ആർ.സി മാഷ് ഏത് കഥയും കവിതയും പഠിപ്പിച്ചിരുന്നത് അതിനെ സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളുമായും ആശയങ്ങളുമായും ഏതെങ്കിലും തരത്തിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു.പൊതുവേദിയിൽ അദ്ദേഹം നടത്തിയിരുന്ന ഓജസ്സുറ്റ പ്രസം ഗങ്ങളുടേതിൽ നിന്ന് സാരമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹ ത്തിന്റെ അധ്യാപന ശൈലിക്ക്.എം.ആർ.സിയുടെ ഓരോ ക്ലാസ് കഴിയുമ്പോഴും പുതിയ ഒരാർജവം കൈവന്നതു പോലെ തോന്നും ഓരോ വിദ്യാർത്ഥിക്കും.പട്ടേരി മാഷ് വളരെ അച്ചടക്കത്തിൽ ഓരോ കാര്യവും വളരെ വ്യക്തതയോടെ പറഞ്ഞ് പാഠത്തിനു പുറത്തേക്ക് വലിയ സ്വതന്ത്ര സഞ്ചാര ങ്ങൾക്ക് മുതിരാതെയാണ് ക്ലാസ്സെടുത്തിരുന്നത്.മൊത്തത്തിൽ നല്ല ചിട്ടയും വെടിപ്പുമുള്ള ക്ലാസുകൾ.മേലത്ത് മാഷാണ് ഏറ്റവും പുതിയ സാഹിതീയ ഭാവുകത്വത്തിന്റെ ചൂരും ചൂടും തെളിച്ചങ്ങളും ക്ലാസ്മുറിയിൽ എത്തിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്.
അസ്തിത്വവാദത്തെ കുറിച്ചും എഴുത്ത് എഴുതുന്നയാൾ തന്റെ സർഗാത്മ കതയുടെ ആവിഷ്‌കാരത്തിൽ സാക്ഷാത്കരിക്കുന്ന സർവതന്ത്ര സ്വാതന്ത്ര് യത്താൽ സുന്ദരമായിത്തീരേണ്ടതിനെക്കുറിച്ചും കവിത മനുഷ്യ ജീവിത ത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കേണ്ടതിനെ കുറിച്ചുമെല്ലാം പ്രത്യേക മായൊരു പാകത്തിൽ അല്പമായ  സ്‌ത്രൈണത കലർന്ന ശബ്ദത്തിൽ  രൂപകാത്മകമായ ഭാഷയിലാണ് മേലത്ത് ക്ലാസെടു ത്തിരുന്ന ത്.വിദ്യാർത്ഥി കളുടെ ഭാവുകത്വത്തെ അടിമുടി നവീകരിക്കാനും സാഹിത്യത്തെ ഉപകരണയുക്തിയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം അകലേക്കകലേക്ക് കൊണ്ടുപോവാനും സദാ ജാഗരൂക നായിരിക്കാനുള്ള ഉത്തരവാദിത്വം ആഹ്ലാദപൂർവം ഏറ്റെടു ത്തതുപോ ലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
കവികളിൽ പി , വൈലോപ്പിള്ളി എന്നിവരെയാണ് അദ്ദേഹം കൂടെക്കൂടെ പരാമർശിച്ചിരുന്നത്. അയ്യപ്പപണിക്കർ,എൻ.എൻ.കക്കാട്,സുഗതകുമാരി തുടങ്ങിയ അന്നത്തെ പുതുകവികളും ഇടക്കിടെ കടന്നു വരും.കാമു,കാഫ്ക, സാർത്ര ് .ലൂയി പിരാൻഡലോ തുടങ്ങിയ പേരുകൾ ആദ്യമായി കേട്ടത് മേലത്തിന്റെ ക്ലാസിൽ നിന്നാണ്.മലയാളത്തിലെ കഥാകാരന്മാരോടും നാടകകാരന്മാരോടുമൊന്നും അല്പവും അനാദരവ് കാണിച്ചിരുന്നില്ലെങ്കിലും മേലത്ത് മാതൃകകളായി ഉയർത്തിക്കാട്ടിയത് യൂറോപ്യൻ എഴുത്തു കാരെ യായിരുന്നു.1968- 70 കാലത്തെ ഒരു മലയാളം അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ വളരെ കൂടുതലായിരുന്നു മേലത്ത് വൈദേശിക സാഹിത്യത്തിലെ പല ധാരകളെയും കുറിച്ച് വിദ്യാർത്ഥികൾ നൽകിയ വിവരങ്ങൾ.കേവലം വിവരവിതരണം  എന്ന നിലക്കല്ല ലോക സാഹിത്യ വുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ആവേശകരമായ പ്രേരണകളാ യിത്തന്നെയാണ് വിദ്യാർത്ഥികൾക്ക് അവ അനുഭവപ്പെട്ടത്.അവയെ അങ്ങനെ ആക്കിത്തീർക്കുന്ന സർഗാത്മക സൗന്ദര്യമുണ്ടായിരുന്നു മേലത്തിന്റെ ക്ലാസുകൾക്ക്.
വിദ്യാർത്ഥിയായിരുന്ന എന്റെ രാഷ്ട്രീയം തന്റേതിന് നേരെ എതിർദിശയിലാണെന്ന് അറിഞ്ഞിട്ടും മേലത്ത് വ്യക്തിബന്ധത്തിൽ അണുപോലും അകൽച്ച കാണിച്ചിരുന്നില്ല.ഏതാനും മാസങ്ങൾക്കു മുമ്പ് ഞാൻ സംസാരിക്കേണ്ടിയിരുന്ന ഒരു സാഹിത്യസമ്മേളനത്തിൽ അസുഖം കാരണം എനിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ സംഘാടകർ തലേ ദിവസം മാത്രം ബന്ധപ്പെട്ടിട്ടും എന്റെ പകരക്കാരനായി ചെന്ന് സംസാരിക്കാൻ വിനീതനും ഉദാരമനസ്‌കനുമായ ഈ അധ്യാപകൻ തയ്യാറായി.
പ്രീഡിഗ്രി രണ്ടാം വർഷത്തിന്റെ അവസാനം എന്റെ ഓട്ടോഗ്രാഫിൽ മേലത്ത് കുറിച്ചു തന്നത്
'പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ
പറവേ, പാരം ധന്യമാകട്ടെയപാരത!'
എന്ന വരികളാണ്.കടന്നുപോയ നാലര പതിറ്റാണ്ടു കാലത്തിനിടയിൽ ഈ വരികൾ ഞാൻ എത്ര വട്ടം നിശ്ശബ്ദമായി ഉരുവിട്ടിട്ടുണ്ടെന്ന് പറയാനാവില്ല.
ആത്മാവിനെ പക്ഷിയായി സങ്കല്പിക്കുന്ന രീതി പല ജനവംശങ്ങൾക്കും ഉള്ളതാണ്.ശരീരത്തിന്റെയും ജീവനോടെ ഇരിക്കുമ്പോൾ ഒരു മനുഷ്യനെ വലയം ചെയ്യുന്ന ബൗദ്ധികവും അല്ലാത്തതുമായ നാനാതരം വ്യവഹാരങ്ങളുടെയും കെട്ടുപാടുകളിൽ നിന്ന്  മരണത്തോടെ ആത്മാവ് സ്വതന്ത്രമാവുന്നുവെന്ന്  ആത്മാവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് തീർച്ചയായും സങ്കൽപിക്കാം.ആ സങ്കൽപത്തെ തൽക്കാലത്തേക്ക് കടം വാങ്ങി പ്രിയപ്പെട്ട മേലത്ത് മാഷുടെ ആത്മാവിന് അദ്ദേഹം ഒരിക്കൽ എനിക്ക് തന്ന ആശംസ  തിരിച്ചു നൽകാൻ ഇപ്പോൾ എനിക്ക് തോന്നിപ്പോവുന്നു.
'പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ
പറവേ, പാരം ധന്യമാകട്ടെയപാരത!'
(പടയാളി സമയം മാസിക നവംബർ 2016)






1 comment:

  1. ചിലര്‍ അങ്ങിനെയാണ്.... ഓര്‍മ്മകള്‍ക്ക് മരണമില്ല.

    ReplyDelete