Pages

Saturday, April 11, 2015

പരാതി

നിരൂപകരാരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നത് യുവകവികളുടെ പതിവുപരാതികളിലൊന്നാണ്.തങ്ങൾ എഴുതുന്നത് വളരെയേറെ ആളുകൾ വായിക്കണമെന്നും ചർച്ച ചെയ്യണമെന്നുമൊക്കെയുള്ള അവരുടെ ആഗ്രഹം സ്വാഭാവികം.പക്ഷേ,ആ ആഗ്രഹം സഫലീകരിച്ചു കിട്ടാൻ വേണ്ടി അവർ നിരൂപകരുടെ ഔദാര്യം കാത്തിരിക്കേണ്ട ആവശ്യമില്ല.ഒരു കൃതി വായിച്ച് സ്വന്തമായി അഭിപ്രായം രൂപീകരിച്ച് അത് മറ്റുള്ളവരുമായി പങ്കു വെക്കുന്നവരുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നത് വാസ്തവമാണ്.പക്ഷേ,ബഹുജനം സാഹിത്യകൃതികളെ പറ്റി അഭിപ്രായം പറയാൻ നിരൂപകരുടെ വിധി കാത്തിരിക്കുന്നവരാണ് എന്നു കരുതുന്നത് വിഡ്ഡിത്തമാണ്. 
അവാർഡുകൾ,പ്രമുഖ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും നൽകുന്ന പരിഗണന,മാധ്യമങ്ങളിൽ ലഭിക്കുന്ന പരിചരണം ഇവയൊക്കെ ജനത്തിന്റെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിച്ചേക്കാം.എന്തായാലും എഴുത്തുകാർ ആ വക കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ടതേയില്ല.പുതുകവിതയ്ക്ക് അനുകൂലമായ ഒരു ഭാവുകത്വം രൂപപ്പെടേണ്ടതുണ്ട് എന്ന ആഗ്രഹം വളരെ ശക്തമാണെങ്കിൽ അതിനു വേണ്ടി കൃത്യമായ ധാരണയോടെ പ്രവർത്തിക്കണം.സ്വന്തം തലമുറയിൽ പെടുന്നവരിൽ തനിക്ക് ശ്രദ്ധേയരായി തോന്നുന്നവരെ കുറിച്ച് ഓരോ യുവകവിക്കും സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യാം.അതിനു പറ്റുന്ന വാരികകൾക്കും മാസികകൾക്കും സാംസ്‌കാരിക സമ്മേളനങ്ങൾക്കും നാട്ടിൽ പഞ്ഞമൊന്നുമില്ല.ലക്ഷക്കണക്കിനാളുകൾ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽത്തന്നെ ഇടം കിട്ടിയേ മതിയാവൂ എന്ന വാശിയിൽ കാര്യമില്ല.
പുതുകവികളെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന് തീരുമാനിച്ചുറച്ചും നിരൂപണത്തിന് പുറപ്പെട്ടാൽ തങ്ങളുടെ വില ഇടിഞ്ഞുപോകുമെന്ന് തെറ്റിദ്ധരിച്ചും 'ഞാൻ എന്റെ കവിത എഴുതുന്നു,മറ്റുള്ളവർ എന്തെഴുതിയാലെന്ത് ?'എന്ന നിലപാട് കൈക്കൊണ്ടും കവിതാവിശകലനത്തിന് ആവശ്യമായ കരുക്കൾ നേടുന്നതിൽ തികഞ്ഞ അലംഭാവം പൂണ്ടും വായും പൂട്ടി ഇരിക്കുന്നത് പുതിയ കവിത ബഹുജനശ്രദ്ധയിൽ വരുന്നതിന് തടസ്സമാവുകയേ ഉള്ളൂ.ജനം അങ്ങനെ കവിത വായിക്കുകയൊന്നും വേണ്ട എന്ന ധാർഷ്ട്യവുമായി നിൽക്കുന്നവരെ പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല.തങ്ങളെഴുതുന്നതിനെ ആരും ശ്രദ്ധിക്കുന്നില്ല,നിരൂപകർ ഗൗനിക്കുന്നില്ല,ആനുകാലികങ്ങളിൽ അവയെ കുറിച്ച് പഠനങ്ങൾ വരുന്നില്ല എന്നൊക്കെയുള്ള പരാതിപ്പെടൽ അവരുടെ ഭാഗത്തു നിന്നെങ്കിലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു;അത്രമാത്രം.



No comments:

Post a Comment