Pages

Sunday, April 12, 2015

ഫോക്‌ലോറും എഴുത്തും

കാറും ബൈക്കും മൊബൈലും ഇന്റർനെറ്റും നിത്യജീവിതത്തിന്റെ അവിഭാജ്യഭാഗമായിക്കഴിഞ്ഞ ഒരു ജനതക്ക് സങ്കല്പത്തിലെ ഗ്രാമീണനിഷ്‌ക്കളങ്കത കൊണ്ടുനടക്കാൻ കഴിയില്ല.അതുകൊണ്ട് ദേശസ്വത്വത്തെയും നാടോടിത്തനിമയെയും കുറിച്ചുള്ള ആലോചനകൾക്കു തന്നെ അതിപരിമിതമായ പ്രസക്തിയേ ഉള്ളൂ.എങ്കിലും , ഓരോ ഗ്രാമവും ചെറുനഗരവും ആധുനികജീവിതസൗകര്യങ്ങളുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും കാര്യത്തിൽ അതിവേഗത്തിൽ ലോകവുമായി കണ്ണിചേർക്കപ്പെടുന്നതിനിടയിൽത്തന്നെ തനതായ ചില സാംസ്‌കാരികഘടകങ്ങളും ആത്മീയാനുഭവങ്ങളെ കുറിച്ചുള്ള ചില സങ്കല്പങ്ങളുമെല്ലാം വൈകാരിക തലത്തിലും അല്പമായ തോതിലെങ്കിലും മൂർത്തമായ അനുഭവത്തിന്റെ തലത്തിലും നിലനിർത്തിപ്പോരുന്നുണ്ട്. അവയുടെ ലോകത്ത് എത്തിപ്പെടുമ്പോഴാണ് എഴുത്തിൽ സ്വയം മറക്കാനാവുന്ന അവസ്ഥ എന്നെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യ മായിത്തീരുന്നത്.വടക്കൻ കേരളത്തിന്റെ ഫോക് മനസ്സുമായി ഏകാന്തയിലിരുന്ന് ദീർഘനേരം സംസാരിക്കുന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആനന്ദം.ആനന്ദത്തിന്റെ ഈയൊരു മഹാസാധ്യത ഞാൻ വളരെ മുമ്പേ കണ്ടെത്തി അതിനെ മാത്രം പിൻപറ്റി പോകാതിരുന്നതിൽ ഇപ്പോൾ ദു:ഖം തോന്നുന്നുണ്ട്.
ഫോക്‌ലോറുമായി പലരും പല തരത്തിലാണ് ബന്ധപ്പെടുന്നത്.ഫോക് കലാകാരന്മാരെ സംബന്ധിച്ചിടത്തോളം അത് മുഖ്യമായും ഒരു തൊഴി ലാണ്.വിശ്വാസത്തിന്റെ പിൻബലം കൂടിയുള്ള തൊഴിൽ.ഫോക് ലോർ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അത് പഠനവിഷ യമാണ്.ചിത്ര കാര ന്മാർക്ക് വ്യത്യസ്തമായ ചിത്രണശൈലികൾക്കുള്ള ഉത്തമ മാതൃകകൾ ലഭിക്കുന്ന ഇടമാണ്.ഒരെഴുത്തുകാരന് ഫോക് ലോർ ഇതിൽ നിന്നെല്ലാം വ്യത്യ സ്തമായി ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും പ്രാക്തനജീവിത ചിത്രങ്ങളുമെല്ലാം കൂടിച്ചേരുന്ന അസാധാരണമായ അനുഭവമേഖലയാണ്.ഈ വാസ്തവം ഞാൻ ശരിയാം വണ്ണം തിരിച്ചറിയുന്നത് വളരെ വൈകി മാത്രമാ ണ്. .പല കാരണങ്ങളാൽ പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യരിലൂടെ വെളിപ്പെ ടുന്ന ജീവിതസത്യങ്ങൾക്ക് അസാധാരണമായ സൗന്ദര്യമുണ്ട്.ആ സൗന്ദര്യത്തെ കണ്ടറിഞ്ഞവർക്ക് ആഖ്യാനവുമായി ബന്ധപ്പെട്ട സകലമാന തന്ത്രങ്ങളും ദാർശനിക നാട്യങ്ങളും പരിഹാസ്യമായേ അനുഭവപ്പെടൂ.
('ചിരപുരതാന വഴിയിൽ ഒരു സഞ്ചാരി ' എന്ന ശീർഷകത്തിൽ അകം മാസികയുടെ ഏപ്രിൽ 2015 ലക്കത്തിൽ വന്ന
ലേഖനത്തിൽ നിന്ന്.)



No comments:

Post a Comment