Pages

Monday, April 13, 2015

പ്രതീക്ഷകളില്ലാതെ

സമകാലിക കേരളത്തിന്റെ പൊതുബോധം പൊരുത്തപ്പെടലിന്റിന്റെയും കീഴടങ്ങലിന്റെയും ദർശനത്തിന് പൂർണമായും വഴിപ്പെട്ടു കഴിഞ്ഞോ?അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.അഴിമതിക്കെതിരെയായാലും അനധികൃതക്വാറികൾക്കെതിരെയായാലും സ്വകാര്യാശുപത്രികളിലെ തൊഴിലാളി ചൂഷണത്തിന് എതിരെയായാലും കുറച്ചുനാൾ ഒച്ചവെച്ച ശേഷം നിശ്ശബ്ദതയിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയപ്പാർട്ടികളെയും സന്നദ്ധ സംഘടനകളെയുമൊന്നും ആരും കുറ്റപ്പെടുത്താറില്ല.സംഗതി അത്രയൊക്കെയേ നടക്കൂ എന്ന തോന്നലിൽ ജനം എത്തിക്കഴിഞ്ഞു.കൊലപാതകക്കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതു പോലും ഭരിക്കുന്നവരും ഭരണത്തിൽ സ്വാധീനമുള്ളവരും വിചാരിച്ചാൽ എത്രകാലത്തേക്കും നീട്ടിക്കൊണ്ടുപോകാനാവുമെന്ന് ബോധ്യം വരുന്ന വിധത്തിലുള്ള അനുഭവങ്ങളാണ് അവരുടെ മുന്നിലുള്ളത്.രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ സംഭവിക്കുന്ന അട്ടിമറികളെ കുറിച്ച് ഇടതുപക്ഷപ്പാർട്ടികൾ ഇപ്പോഴും പറയുന്നുണ്ടെങ്കിലും ചെറുത്തുനിൽപ് സാധ്യമല്ലെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.ഏത് മേഖലയിലായാലും ബദൽ സാധ്യതകളെ കുറിച്ച് അവർക്ക് കാര്യമായ പ്രതീക്ഷകളൊന്നും ഇല്ല.
സർക്കാർ ഉദ്യോഗസ്ഥന്മാർ,ഇടത്തരം മുതൽ മുകളിലോട്ടുള്ള വ്യാപാരികൾ അവരൊന്നും സമൂഹത്തിലെ ഇതര വിഭാഗങ്ങളിൽ പെടുന്നവരുടെ പ്രശ്‌നങ്ങളെ കാര്യമായി പരിഗണിക്കാറില്ല.ഉദ്യാഗസ്ഥന്മാർക്ക് അവരുടെ സംഘടനകളുണ്ട്.ആ സംഘടനകൾ ഇപ്പോൾ ഏറെക്കുറെ നിർജ്ജീവമാണെങ്കിലും അവർക്ക് അതേപ്പറ്റി പരാതിയൊന്നുമില്ല.വ്യാപാരികൾക്കു പിന്നെ വ്യാപാരത്തിനപ്പുറത്ത് സ്വന്തം വീടും കുടുംബവും കഴിഞ്ഞ് മറ്റ് സംഗതികളെ പറ്റി ആലോചിക്കാനേ നേരം കിട്ടില്ല.ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർക്ക് ഈ സംഗതികളൊക്കെ അറിയാം.ഭരണകൂടം നൽകുന്ന ചെറിയ സഹായങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ലഭിക്കുന്ന ചെറിയ പരിഗണനകൾക്കും അപ്പുറത്ത് തങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന തിരിച്ചറിവിൽ അവർ എത്തിച്ചേർന്നിരിക്കുന്നു.
13/4/2015

1 comment: