Pages

Tuesday, April 21, 2015

കറിച്ചട്ടി പൂച്ചട്ടിയാവുമ്പോൾ

പാചകകലയിൽ അസാധാരണമായ  താൽപര്യവും കഴിവുമുള്ള പുരുഷന്മാർ പലരുമുണ്ടെങ്കിലും വീട്ടിലെ ആഹാരനിർമാണം മിക്കവാറും സ്ത്രീകളുടെ മാത്രം തൊഴിലായി തുടരുകയാണ്.ഓരോരുത്തരുടെയും അടിസ്ഥാനാവശ്യങ്ങളിൽ ആദ്യത്തേതായ ആഹാരത്തിന് വേണ്ട  ഇനങ്ങൾ മൂന്നു നേരവും(ചിലപ്പോൾ നാല് നേരവും) ഉണ്ടാക്കിയെടുക്കുന്ന ജോലി നിത്യവും നിർവഹിച്ചുപോരുന്നതുകൊണ്ടു കൂടിയാവും ഏതനുഭവത്തെയും മറ്റൊന്നും ഭാവിക്കാതെ വളരെ വസ്തുനിഷ്ഠമായി നിരീക്ഷിക്കാനും സർവസാധാരണമായ അനുഭവങ്ങളിൽ പോലും കവിതയുടെ വിചിത്രമനോഹരമായ സാധ്യതകൾ കണ്ടെത്താനും അവർക്ക് പുരുഷന്മാരേക്കാൾ കൂടുതൽ കഴിവുള്ളതായി കാണുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആലോചനകളുടെയും അനുഭൂതികളുടെയും  ഏറെനാളേക്ക്  വറ്റാത്ത ഉറവകൾ നിർമിച്ചു വെക്കാനും അവർക്ക് കഴിയും.സന്ധ്യ എൻ.പി,രേഖ മാതമംഗലം തുടങ്ങിയവരുടെ കവിതകളിലൂടെ കടന്നുപോവുന്ന ആർക്കും ഇത് ബോധ്യപ്പെടും.രേഖയുടെ 'ആയൽ' എന്ന കവിത മാത്രം തൽക്കാലം ഇവിടെ ഉദ്ധരിച്ചു ചേർക്കാം:
'കറിച്ചട്ടി
പൂച്ചട്ടിയായി
ഇടക്കിടെ നിറയെ പൂവിടുമ്പോൾ
തിളച്ചുതൂവുന്ന രുചിയെന്നോർത്ത്
മുറ്റത്തേക്ക് ആഞ്ഞുപോകുന്നു.'
കറിച്ചട്ടിയുടെ ഓർമയിൽ നിന്ന് ചെടിച്ചട്ടിയിലേക്കും പൂവിലേക്കും മനസ്സിനെ പറിച്ചു നടാൻ കഴിയാത്ത സ്ത്രീയാണ് ഈ വരികളിലുള്ളത്.എല്ലാ അനുഭവങ്ങളെയും അടുക്കളയെ ആധാരമാക്കി മാത്രം സ്വീകരിക്കാൻ അബോധമായിപ്പോലും നിർബന്ധിതയാവുന്ന സ്ത്രീയുടെ അവസ്ഥ അൽപവും വൈകാരികത കലർത്താതെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചെറുകവിതയിൽ. കേരളത്തിലെ പല ഗ്രാമീണവീട്ടുമുറ്റങ്ങളിലെയും ചെടിച്ചട്ടികളുടെ ദൃശ്യം കൂടി മനസ്സിലേക്ക് വരുന്നവർക്കേ ഈ വരികളുടെ അനന്യമായ ഭംഗി ബോധ്യപ്പെടൂ.
21/4/2015

1 comment:

  1. എന്തോ! വായിച്ചിട്ട് ഒന്നും തോന്നിയില്ല, സത്യം

    ReplyDelete