Pages

Tuesday, April 7, 2015

ഈ നന്ദികേട് തുടരരുത്

തെയ്യംകലാകാരന്മാരുടെ ദുരിതജീവിതത്തെ വളരെ അരികെനിന്ന് നിരീക്ഷിച്ചറിഞ്ഞ ഒരു ഡെക്യുമെന്ററി സംവിധായകനാണ് വി.കെ.അനിൽകുമാർ.കച്ചവടക്കണ്ണോടെയോ പൊങ്ങച്ചപൂർണമായ ഉത്സാഹത്തോടെയോ അല്ല,തികഞ്ഞ അനുഭാവത്തോടും ആദരവോടും  അധ്വാനസന്നദ്ധതയോടും കൂടിയാണ് അനിൽ തിരക്കഥയും ക്യാമറയുമായി തെയ്യത്തെ സമീപിച്ചത്.അതിന്റെ ഗുണങ്ങൾ 'മേലേരി'യിലും 'ദൈവക്കരു'വിലും കാണാം.
'ജീവിതത്തോട് തോൽക്കുകയാണ് തെയ്യങ്ങൾ' എന്ന അനിൽകുമാറിന്റെ മാതൃഭൂമി(2015,ഏപ്രിൽ 5-11) ലേഖനത്തിൽ ഇക്കാലത്തെ തെയ്യം കലാകാരന്മാർക്ക് ഒരു ഘട്ടം കഴിയുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ശാരീരികാവശതകളെയും നേരിടേണ്ടി വരുന്ന രോഗങ്ങളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ വിവരണമുണ്ട്.തെയ്യം കല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പ്രധാന വശങ്ങൾ അനിൽ തൊട്ടുകാണിക്കുന്നുമുണ്ട്.
വടക്കൻ കേരളത്തിലെ ജനങ്ങളുടെ പല താൽപര്യങ്ങൾ തെയ്യത്തിന്റെ നിലനിൽപിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.തെയ്യപ്പറമ്പിലേക്ക് പോകുന്ന ഒരാൾ  എല്ലാ പ്രായക്കാരായ സ്ത്രീപുരുഷന്മാരുടെതുമായ ജാതിമതാതീതമായ ഒരു കൂട്ടായ്മയുടെ ഭാഗമാവുകയാണ്; പ്രത്യക്ഷത്തിൽ ഏതാനും മണിക്കൂറുകളിലേക്കെങ്കിലും.അതിന്റെ ആഹ്ലാദമാണ് തെയ്യപ്പറമ്പ് നൽകുന്ന പ്രാഥമികമായ അനുഭവം. മതാതീതം എന്ന അവസ്ഥ ഇപ്പോൾ മാറിക്കൊണ്ടിരിക്കയാണ് എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്.അത് തീർച്ചയായും തെയ്യം എന്ന സാമൂഹ്യാനുഭവത്തിന് മങ്ങലേൽപ്പിക്കും.
ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ദർശനം കൊതിച്ചു ചെല്ലുന്ന മനോഭാവത്തോടെയല്ല തികഞ്ഞ ഭക്തന്മാർ പോലും തെയ്യംകാണാൻ  പോവുന്നത്.തെയ്യം നിലനിൽക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ തലം വേറൊന്നാണ്.
 തെയ്യത്തെ ഭക്തിപുരസ്സരം സമീപിച്ച് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിന്റെ തിരക്ക് എല്ലാ തെയ്യപ്പറമ്പുകളിലും കാണാമെങ്കിലും ഇക്കാലത്ത് വളരെയേറെ ആളുകൾ തെയ്യത്തെ ഒരു കലാരൂപമായിക്കൂടിയാണ് കാണുന്നത്.അങ്ങനെ മാത്രം കാണുന്നവരും ധാരാളമുണ്ട്അനുഷ്ഠാനകല,തെയ്യംകലാകാരൻ തുടങ്ങിയ പ്രയോഗങ്ങൾക്ക് സർവസമ്മതി വന്നുകഴിഞ്ഞു.ഫോക്‌ലോർ പഠനങ്ങളും സെമിനാറുകളും അച്ചടി/ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളും തെയ്യത്തോടുള്ള മനോഭാവത്തിൽ ഈവിധമൊരു മാറ്റമുണ്ടാവുന്നതിന് കാരണമായിട്ടുണ്ട്.തെയ്യത്തിന് അതുകൊണ്ടുണ്ടായ നഷ്ടത്തെ പറ്റി വിലപിക്കുന്ന പല പണ്ഡിതന്മാരെയും കാണാം. തെയ്യം ഒരു പഠനവസ്തു ആകുന്നതിലും മൊബൈലിൽ നൂറുകണക്കിനാളുകൾ തെയ്യത്തിന്റെ ഫോട്ടോ എടുക്കുന്നതിലും തെയ്യം സംബന്ധിച്ച വാർത്തകൾ പത്രങ്ങളിലും ടി വി ചാനലുകളിലും വരുന്നതിലും തെയ്യത്തെ കുറിച്ച് ഡോക്യുമെന്ററികൾ ഉണ്ടാവുന്നതിലും തെറ്റില്ലെന്നു കരുതുന്ന ഒരു സമൂഹം തെയ്യത്തോട് മുമ്പൊരു കാലത്തുണ്ടായിരുന്ന ഭയഭക്തിബഹുമാനങ്ങൾ അതേ അളവിലും തരത്തിലും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല.
അനിൽകുമാറിന്റെ ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം മറ്റൊന്നാണ്.എന്ത് താല്പര്യത്തിന്റെ പേരിലായാലും സമൂഹം ആഹ്‌ളാദപൂർവം കൊണ്ടാടുന്ന തെയ്യത്തെ ബഹുജനത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കലാകാരന്മാരെ,കോലധാരികളെ അവർക്ക് അവശതകളും ദുരിതങ്ങളും വരുന്ന കാലത്ത് പാടേ അവഗണിക്കുന്നത് കടുത്ത നന്ദികേടാണ്,ക്രൂരതയാണ്.ഈ പ്രശ്‌നത്തിന് തീർച്ചയായും ഉടനടി പരിഹാരമുണ്ടാക്കണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും താലപര്യമെടുത്താൽ അത് അനായാസമായി സാധിക്കാവുന്നതേയുള്ളൂ.മറ്റ് പലതിനും പണം ചെലവഴിക്കുന്ന സർക്കാറിന് പതിനായിരങ്ങൾക്ക് ആനന്ദവും അവരിൽ കുറേ പേർക്കെങ്കിലും ആത്മീയാനുഭൂതികളും പകർന്നേകുന്ന കലാകാരന്മാരുടെ കാര്യം ശ്രദ്ധിക്കാൻ തീർച്ചയായും ബാധ്യതയുണ്ട്.
7/4/2015

No comments:

Post a Comment