Pages

Friday, April 24, 2015

വാക്കുകളുടെ മന്ത്രശുദ്ധി

'സാഹിത്യമെഴുതേണ്ടത് മന്ത്രശുദ്ധിയുള്ള വാക്കുകൾ കൊണ്ടാണ്.പവിത്രമോതിരം അണിഞ്ഞ കൈകൾ കൊണ്ട് എന്ന വിധം വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടെയും ആണ് എഴുതേണ്ടത്' എന്ന്  പ്രൊഫസർ എം.തോമസ്മാത്യു പ്രസംഗിച്ചതായി പത്രവാർത്ത കണ്ടപ്പോൾ. 'അശുദ്ധകവിത'ക്കുവേണ്ടി പാബ്‌ളോ നെരൂദ തന്നെ വാദിച്ച കാര്യം ഓർമിച്ചുപോയി.
കല സംശുദ്ധമായിരിക്കണം,അതിൽ രാഷ്ട്രീയം കലരരുത്,കലാകാരൻ സൃഷ്ടി നടത്തുന്നത് ആത്മാവിഷ്‌കാരത്തിനു വേണ്ടി മാത്രമായിരിക്കണം സാമൂഹ്യലക്ഷ്യങ്ങളുടെ ഭാരമൊന്നും അവർ ഏറ്റെടുക്കരുത് എന്നൊക്കെ പതിവായി പ്രസംഗിക്കുന്ന പലരുമുണ്ട്.അവർക്ക് അങ്ങനെ പ്രസംഗിക്കാൻ കഴിയുന്നത് സാഹിത്യരചനയുടെ യഥാർത്ഥപ്രശ്‌നങ്ങളെ സ്വന്തമായി അനുഭവിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്.ആലങ്കാരിക ഭാഷയിൽ ശുദ്ധമായ കലാനിർമാണത്തെപ്പറ്റി പ്രസംഗിക്കുക എളുപ്പമാണ്.പക്ഷേ,ഇക്കൂട്ടർ പറയുന്നതുപോലെയാണ്  എഴുത്തുകാർ അവരുടെ പണി ചെയ്തി രുന്നതെങ്കിൽ തകഴിയുടെ രണ്ടിടങ്ങഴി,തോട്ടിയുടെ മകൻ,ബഷീറിന്റെ ശബ്ദങ്ങൾ,ജീവിത നിഴൽപാടുകൾ,മരണത്തിന്റെ നിഴലിൽ,അനുരാഗത്തിന്റെ ദിനങ്ങൾ,കേശവദേവിന്റെ ഓടയിൽ നിന്ന്,ചങ്ങമ്പുഴയുടെ വാഴക്കുല,പാടുന്ന പിശാച്,ഇടശ്ശേരിയുടെ പുത്തൻ കലവും അരിവാളും കെ.ദാമോദരന്റ പാട്ടബാക്കി തുടങ്ങി നൂറ് കണക്കിന് കൃതികൾ ഉണ്ടാവുമായിരുന്നില്ല.'വാക്കുകളുടെ മന്ത്രശുദ്ധി 'പോലുള്ള സങ്കൽപങ്ങൾ മാറ്റിവെച്ചിട്ടാണ് എഴുത്തുകാർ കഥയോ കവിതയോ നോവലോ ഒക്കെ എഴുതാൻ പുറപ്പെടുന്നത്.അല്ലാതെ എഴുതിയാൽ മന്ത്രം പോലുള്ള സംഗതിയേ ഉണ്ടാവൂ.അത് ജീവനുള്ള സാഹിത്യമാവില്ല.
24/4/2015

1 comment: